This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കഴുമരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കഴുമരം

കുറ്റവാളികളെ തൂക്കിക്കൊല്ലുന്നതിനുള്ള ഉപകരണം. പൂര്‍ണമായ നാമം കഴുകുമരം എന്നാണ്‌. നെടുകെയുള്ള രണ്ടു തൂണുകളിന്മേല്‍ ഒരു തുലാം (ബീം) കുറുകെ വച്ച്‌ അതിലാണ്‌ തൂക്കുകയര്‍ കെട്ടുന്നത്‌. ചിലതരം കഴുമരങ്ങളില്‍ നെടുകെയുള്ള ഒരു തൂണേ ഉണ്ടായിരിക്കയുള്ളു. അതില്‍ നിന്നും എഴുന്നു നില്‌ക്കുന്ന ഒരു ബീമിലാണ്‌ തൂക്കുകയര്‍ ഘടിപ്പിക്കുന്നത്‌. വളരെ പുരാതനകാലം മുതല്‌ക്കേ കഴുമരത്തില്‍ കയറ്റി തൂക്കിക്കൊല്ലുന്ന സമ്പ്രദായം നിലവിലിരുന്നു. ഇംഗ്ലണ്ടിലെ ആംഗ്ലോസാക്‌സണ്‍മാര്‍ തങ്ങളുടെ ജര്‍മന്‍ മുന്‍ഗാമികളില്‍ നിന്നാണ്‌ ഈ ശിക്ഷാസമ്പ്രദായം സ്വീകരിച്ചതെന്നു പറയപ്പെടുന്നു. ഹെന്‌റി രണ്ടാമന്റെ കാലത്ത്‌ നരഹത്യയ്‌ക്കുള്ള ശിക്ഷയായി തൂക്കിക്കൊല നടത്തിയിരുന്നു. മധ്യകാലങ്ങളില്‍ ഓരോ നഗരത്തിലും കഴുമരങ്ങള്‍ ഉണ്ടായിരുന്നു. റ്റൈബേണിലെയും ന്യൂഗേറ്റിലെയും കഴുമരങ്ങള്‍ കുപ്രസിദ്ധങ്ങളാണ്‌. അമേരിക്ക കൈയേറിയ ഇംഗ്ലീഷുകാര്‍ അമേരിക്കയിലും കഴുമരത്തില്‍ കയറ്റി തൂക്കിക്കൊല്ലുന്ന പതിവു സ്വീകരിച്ചു. ജോണ്‍ ന്യൂകോമിന്‍ എന്നയാളെ വെടിവച്ചു കൊന്നതിന്‌ ജോണ്‍ ബില്ലിങ്‌ടണ്‍ എന്നയാളെ 1630ല്‍ പ്ലിമത്തില്‍ വച്ച്‌ തൂക്കിക്കൊന്നതായി ജോസഫ്‌ ഡില്ലാവേ സായെര്‍ എന്ന ചരിത്രകാരന്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. 1866 വരെ കഴുമരം പൊതുസ്ഥലങ്ങളി ലാണ്‌ സ്ഥാപിച്ചു വന്നിരുന്നത്‌.

ഓഷ്‌വിറ്റ്‌സ്‌ കോണ്‍സന്‍ട്രഷന്‍ ക്യാംപിലെ കമാന്‍ഡറായിരുന്ന റുഡോള്‍ഫ്‌ ഹോസിനെ തൂക്കിലേറ്റിയ കഴുമരം. പോളണ്ടിലെ ക്രാകോവിനടത്തുള്ള ഈ സ്ഥലം യുണെസ്‌കോ പൈതൃകസ്ഥാനമായി സംരക്ഷിച്ചുവരുന്നു.

തൂക്കിക്കൊല്ലുന്നതിനു തലേ ദിവസം കൊലപ്പുള്ളിയുടെ ഭാരവും ഉയരവും അളന്നു നോക്കുന്നു. കുറ്റവാളിയുടെ ഭാരത്തിനു തുല്യഭാരം നിറച്ച ഒരു ചാക്ക്‌ തലേ ദിവസം കെട്ടി, തൂക്കിനോക്കാറുണ്ട്‌. തൂക്കിക്കൊല്ലുമ്പോള്‍ കഴുത്തു ഞെരിയുന്നത്‌ സാവധാനത്തിലാകാതിരിക്കാനും കഴുത്ത്‌ തിരിഞ്ഞുപോകാതിരിക്കാനും തക്കവണ്ണം കയറിന്റെ നീളം ശരിയാക്കുന്നതിനു വേണ്ടിയാണ്‌ ഇങ്ങനെ ഡമ്മിതൂക്കിലിടല്‍ നടത്തുന്നത്‌. ഭാരം കുറഞ്ഞയാളിന്‌ നീളംകൂടിയ കയര്‍ വേണമത്ര. ഓരോ തൂക്കിക്കൊല്ലലിലും ഓരോ പുതിയ കയര്‍ ഉപയോഗിക്കാറുണ്ട്‌. കയറിന്റെ കുരുക്കിടുന്ന ഭാഗം കുതിര്‍ത്ത്‌ അതില്‍ ഒരു പൗണ്ട്‌ വെണ്ണ തേച്ചു പിടിപ്പിക്കുന്നു. അനായാസേന കുരുക്കു മുറുകാന്‍ വേണ്ടിയാണ്‌ ഇങ്ങനെ വെണ്ണ പുരട്ടി മാര്‍ദവപ്പെടുത്തുന്നത്‌. വെണ്ണ നന്നായി പിടിപ്പിച്ചശേഷംവെണ്ണപുരണ്ടഭാഗം എലിയോ മറ്റോ കരണ്ടു തിന്നാതിരിക്കാന്‍ വേണ്ടി ബീമില്‍ ചുറ്റി വായു കടക്കാത്ത പെട്ടിയില്‍ അടച്ചു വയ്‌ക്കുന്നു. തൂക്കിലിടുന്നതിനു പതിനഞ്ചു മിനിട്ടു മുമ്പ്‌ കയര്‍ താഴേക്കുകൊണ്ടുവരുന്നു. കൊലപ്പുള്ളിയുടെ കൈകള്‍ പിറകില്‍ ചേര്‍ത്തുകെട്ടി, കാലും കെട്ടി മുഖം മറയ്‌ക്കത്തക്കവണ്ണം ഒരു കറുത്ത തുണിയിട്ട്‌ അയാളെ കഴുമരത്തിലേക്ക്‌ കൊണ്ടുവന്ന്‌ കുരുക്കിന്റെ കെട്ട്‌ താഴത്തെ അണയുടെ താഴെ ഇടത്തുഭാഗത്തുവരത്തക്കവണ്ണം കുരുക്ക്‌ കഴുത്തിലിട്ട്‌ പലകമേല്‍ നിര്‍ത്തുന്നു. ഒരു ലിവര്‍ (ഉത്തോലകം) പ്രവര്‍ത്തിക്കുമ്പോള്‍ പലക ഊക്കോടെ താഴെ വീഴത്തക്കവണ്ണമാണ്‌ സംവിധാനം ചെയ്‌തിട്ടുള്ളത്‌. തൂക്കിലിടേണ്ട സമയത്ത്‌ ലീവര്‍ പ്രവര്‍ത്തിപ്പിക്കുകയും അതിന്റെ ഫലമായി പുള്ളി നില്‌ക്കുന്ന പലക താഴോട്ടു മാറുകയും അയാള്‍ തൂങ്ങുകയും ചെയ്യും. ഊക്കോടെ പലക താഴോട്ടു വീഴുന്നതിന്റെ മാരകമായ ആഘാതം കൊണ്ടു കുരുക്കു മുറുകി ആദ്യത്തെ മൂന്നു സെര്‍വൈക്കല്‍ കശേരുകകള്‍ ചതഞ്ഞോ തിരിഞ്ഞോ മരണം സംഭവിക്കും. ഈ സമയം സുഷുമ്‌നാനാഡി പൊടിഞ്ഞോ മുറിഞ്ഞോ ചതഞ്ഞോ തലച്ചോറില്‍ നിന്നും വേര്‍പെടാറുണ്ട്‌. പലക താഴെ വീഴുമ്പോഴുള്ള ആഘാതം മാരകമല്ലെങ്കില്‍ പോലും തൂക്കിലിടല്‍ പ്രക്രിയ അരമണിക്കൂറോളം നീണ്ടുനില്‌ക്കുന്നതുകൊണ്ട്‌ കുരുക്കു മുറുകുന്നതിന്റെ ഫലമായി കഴുത്തു ഞെരിഞ്ഞ്‌ മരണം സംഭവിക്കും. ശ്വാസോച്ഛ്വാസം വീണ്ടെടുക്കാന്‍ പ്രയാസമായതുകൊണ്ട്‌ പിന്നീട്‌ ബോധമുണ്ടാകുകയില്ല. മരണം സംഭവിക്കുന്നതുവരെ തൂക്കിലിടാന്‍ നിയമം അനുശാസിക്കുന്നുണ്ട്‌. തൂക്കിലിട്ട്‌ ശ്വാസം നിലച്ചശേഷവും ഹൃദയം 1020 മിനിട്ടോളം തുടിച്ചുകൊണ്ടിരിക്കും.

മാനസികരോഗമുള്ള കുറ്റവാളികളെ തൂക്കിലിടാറില്ല. കൊലപ്പുള്ളി ഗര്‍ഭിണിയാണെങ്കില്‍ പ്രസവം കഴിഞ്ഞ്‌ ആറുമാസം കാത്തിരുന്ന ശേഷമേ തൂക്കിലിടാറുള്ളു. സാധാരണ രാവിലെ അഞ്ച്‌ മണിക്കാണ്‌ തൂക്കിക്കൊല്ലുന്നത്‌. പ്രതിയുടെ മതാനുഷ്‌ഠാനങ്ങളനുസരിച്ചുള്ള വിശേഷദിവസങ്ങളില്‍ തൂക്കിക്കൊല്ലാറില്ല. കഴുമരം പ്രവര്‍ത്തിപ്പിക്കുന്നതിന്‌ പ്രത്യേകം ആരാച്ചാരന്മാര്‍ തന്നെയുണ്ട്‌.

വധശിക്ഷ നടപ്പാക്കുന്ന സമയത്ത്‌ ജയില്‍ അധികാരികളും ജയില്‍ ഡോക്ടറും സന്നിഹിതരായിരിക്കും. ഇപ്പോള്‍ മിക്ക രാഷ്‌ട്രങ്ങളിലും തൂക്കിക്കൊല്ലല്‍ വേണ്ടെന്നു വച്ചിട്ടുണ്ട്‌. തൂക്കിക്കൊല്ലുന്നതിനു പകരം മറ്റു മാര്‍ഗങ്ങള്‍ ഉപയോഗിച്ചുവരുന്നു. ഇലക്‌ട്രിക്‌ ചെയറിലിരുത്തി വൈദ്യുതഷോക്ക്‌ ശരീരത്തില്‍ കടത്തി കൊല്ലുകയാണ്‌ യു.എസ്സില്‍ സ്വീകരിച്ചിട്ടുള്ള മാര്‍ഗം. മരണശിക്ഷ തന്നെ വേണ്ടെന്ന്‌ മിക്ക പരിഷ്‌കൃത രാഷ്‌ട്രങ്ങളും തീരുമാനിച്ചതോടെ കഴുമരം അപ്രത്യക്ഷമായിത്തുടങ്ങിയിട്ടുണ്ട്‌. ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ തൂക്കിക്കൊല്ലല്‍ ഒരു ശിക്ഷയായി സ്വീകരിച്ചിട്ടുള്ളതു കൊണ്ട്‌ കഴുമരം നിലനില്‌ക്കുന്നു. തൂക്കിക്കൊല്ലല്‍ അവസാനിപ്പിക്കുന്നതിനു വേണ്ടിയുള്ള പ്രസ്ഥാനങ്ങള്‍ ഇന്ത്യയിലും ബലപ്പെട്ടുവരുന്നുണ്ട്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%B4%E0%B5%81%E0%B4%AE%E0%B4%B0%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍