This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കള്ളനും പൊലീസും

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കള്ളനും പൊലീസും

കുട്ടികള്‍ക്കു പ്രിയംകരമായ ഒരു നാടന്‍ വിനോദം. രാജാവ്‌, മന്ത്രി, പൊലീസ്‌, വാദി, പ്രതി (കള്ളന്‍) എന്നിങ്ങനെ അഞ്ചു കഥാപാത്രങ്ങളാണ്‌ ഈ കളിയിലുള്ളത്‌. ഈ കളിയിലൂടെ കോടതി, കുറ്റം, ശിക്ഷ എന്നീ കാര്യങ്ങളെക്കുറിച്ച്‌ കുട്ടികള്‍ക്ക്‌ ഒരു പരിചയം സിദ്ധിക്കുന്നു.

കളി നടത്താന്‍ ഒരു നേതാവു വേണം. അയാള്‍ ആദ്യം ഒരേ നിറത്തിലും വലുപ്പത്തിലുമുള്ള അഞ്ചു കടലാസുതുണ്ടുകള്‍ എടുത്ത്‌ ഓരോന്നിലും രാജാവ്‌, മന്ത്രി, പൊലീസ്‌, വാദി, കള്ളന്‍ എന്നിങ്ങനെ എഴുതി ചുരുട്ടി എടുത്ത്‌ കൈക്കുമ്പിളിലിട്ട്‌ കുലുക്കി കാണിക്കും. നാലുപേരും ഓരോന്ന്‌ എടുക്കും; അഞ്ചാമത്തേതു നേതാവും. ഓരോരുത്തരും രഹസ്യമായി കുറി വായിച്ചുമനസ്സിലാക്കും. "പൊലീസ്‌' എന്ന്‌ എഴുതിയ തുണ്ടു കിട്ടിയ ആള്‍ ഒരു വടി കൈയിലെടുത്തിട്ട്‌ "വാദി ആരാണ്‌'? എന്നു ചോദിക്കും. "വാദി' എന്നെഴുതിയ കുറിപ്പു കിട്ടിയ ആള്‍ മുന്നോട്ടു വരും. "എന്താണ്‌ നിങ്ങളുടെ പരാതി?' എന്ന്‌ പൊലീസ്‌ ചോദിക്കുമ്പോള്‍ തന്റെ വീട്ടില്‍ കള്ളന്‍ കയറിയെന്നും സകല വസ്‌തുക്കളും മോഷ്ടിച്ചു കൊണ്ടുപോയെന്നും വാദി സങ്കടത്തോടെ പറയും. കള്ളന്‍ ആരെന്ന്‌ കാട്ടിക്കൊടുക്കാന്‍ പൊലീസ്‌ കല്‌പിക്കുകയായി. പക്ഷേ വാദിക്ക്‌ കള്ളനെ അറിയില്ല. പൊലീസ്‌ കൂടാതെ മൂന്നു പേര്‍ ബാക്കിയുണ്ട്‌. ഇവരില്‍ ഒരാളെ കള്ളനാണെന്നു പറഞ്ഞ്‌ വാദി ചൂണ്ടിക്കാട്ടും. അത്‌ ചിലപ്പോള്‍ രാജാവോ മന്ത്രിയോ ആകാം. തങ്ങള്‍ ഇന്ന ആളാണെന്ന്‌ അവര്‍ കുറിപ്പുകാട്ടി തെളിവു നല്‌കും. പൊലീസ്‌ ഗൗരവത്തോടെ പ്രവര്‍ത്തിക്കും. ബഹുമാനപ്പെട്ട രാജാവിനെയും മന്ത്രിയെയും കള്ളനെന്നു പറഞ്ഞ്‌ ആക്ഷേപിച്ചതിനു വാദിക്ക്‌ അടി നല്‌കുകയായി. വാദിക്കു കള്ളനെത്തന്നെ ചൂണ്ടിക്കാണിക്കാന്‍ കഴിഞ്ഞാല്‍ പ്രയാസമില്ല. കള്ളന്‍ കുറിപ്പു വെളിപ്പെടുത്തി മുന്നോട്ടു വരും. മന്ത്രി കേസു വിസ്‌തരിച്ച്‌ ശിക്ഷ വിധിക്കും. കള്ളനു രാജാവിന്റെ അടുത്ത്‌ അപ്പീല്‍ കൊടുക്കാം. രാജാവ്‌ ശിക്ഷ ശരി വയ്‌ക്കുകയോ ഇളവു ചെയ്യുകയോ വെറുതെ വിടുകയോ ചെയ്യുന്നു. ശിക്ഷ അടി തന്നെ. പൊലീസുകാരന്‍ അതു നടപ്പാക്കും. അതോടെ കളി തീരുന്നു. വീണ്ടും കുറിപ്പുകളെല്ലാം തിരിച്ചു വാങ്ങി കളി തുടരുന്നു. നാട്ടിന്‍പുറങ്ങളിലെ കുട്ടികളുടെയിടയില്‍ ഇപ്പോഴും ഈ വിനോദം നിലവിലിരിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍