This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കല്യാണിക്കുട്ടിയമ്മ, തെക്കേക്കുന്നത്ത്‌ (1896 - 1974)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കല്യാണിക്കുട്ടിയമ്മ, തെക്കേക്കുന്നത്ത്‌ (1896 - 1974)

കവയിത്രിയും പത്രാധിപയും. ഹൈക്കോടതി വക്കീലായിരുന്ന കോഴിക്കോട്ടു കൃഷ്‌ണമേനോന്റെയും തെക്കേക്കുന്നത്തു മാധവിഅമ്മയുടെയും പുത്രിയായി 1896ല്‍ ചേന്ദമംഗലത്തു ജനിച്ചു. ജന്മസിദ്ധമായ കവിതാവാസനകൊണ്ട്‌ അനുഗൃഹീതയായിരുന്നു കല്യാണിക്കുട്ടിയമ്മ. കവനകൗമുദി, ലക്ഷ്‌മീബായി തുടങ്ങിയ മാസികകളില്‍ ധാരാളം കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. പ്രദോഷമാഹാത്‌മ്യമെന്ന കവിത മംഗളോദയത്തില്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. സംസ്‌കൃതവൃത്തത്തിലും ദ്രാവിഡവൃത്തത്തിലും ഭാവസുരഭിലമായ കവിതകള്‍ അനായാസമെഴുതുവാന്‍ കഴിഞ്ഞതുകൊണ്ട്‌ കഴിഞ്ഞ തലമുറയിലെ കവയിത്രികളില്‍ ഒരു സ്ഥാനം സമ്പാദിച്ചു.

കവിയും സാഹിത്യകാരനുമെന്ന നിലയില്‍ പ്രസിദ്ധനും എക്‌സൈസ്‌ കമ്മിഷണറുമായിരുന്ന പട്ടം എന്‍. കൊച്ചുകൃഷ്‌ണപിള്ള 1917ല്‍ കല്യാണിക്കുട്ടിയമ്മയെ വിവാഹം ചെയ്‌തു. അവരുടെ മക്കള്‍ രാധ, ഓമന, ശ്രീമതി എന്നീ മൂന്നുപേരും കവയിത്രികളാണ്‌. പുനലൂരില്‍ നിന്നു പ്രസിദ്ധീകരിച്ചിരുന്ന ശാരദ എന്ന മാസികയുടെ പത്രാധിപയായിരുന്നു ഇവര്‍. ഇവരുടെ തിരഞ്ഞെടുത്ത കവിതകളും മറ്റുമടങ്ങുന്ന സാഹിത്യസൗന്ദര്യം എന്ന കൃതി 1946ല്‍ പ്രസിദ്ധീകൃതമായി. ഇതില്‍, കല്യാണിക്കുട്ടിയമ്മയുടെ "ജീവിക്കാന്‍ പഠിക്കണം' എന്ന ലേഖനവും 35 കവിതകളും അവരുടെ കല്യാണത്തിന്‌ മറ്റു കവികള്‍ എഴുതി സമര്‍പ്പിച്ച മംഗളപദ്യങ്ങളുമാണ്‌ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്‌. കല്യാണിക്കുട്ടിയമ്മയുടെ കവിതകള്‍ അധികവും ആത്മനിഷ്‌ഠമാണ്‌. 1974ല്‍ ഇവര്‍ അന്തരിച്ചു.

(പ്രാഫ. പി.കെ. ബാലകൃഷ്‌ണന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍