This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കറന്റ്‌ ട്രാന്‍സ്‌ഫോര്‍മര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കറന്റ്‌ ട്രാന്‍സ്‌ഫോര്‍മര്‍

അമ്മീറ്റര്‍, വാട്ട്‌മീറ്റര്‍, ഊര്‍ജമീറ്റര്‍ എന്നിവയുടെ മാപനവ്യാപ്‌തി (measuring range)വര്‍ധിപ്പിക്കാനും ഉന്നത വോള്‍ട്ടതയുള്ള പരിപഥങ്ങളിലെ ചില സംരക്ഷണ റിലേകള്‍ പ്രവര്‍ത്തിപ്പിക്കാനുമായി ഉപയോഗിക്കുന്ന പ്രത്യേകതരം ട്രാന്‍സ്‌ഫോര്‍മര്‍ (നോ: ട്രാന്‍സ്‌ഫോര്‍മര്‍). ആള്‍ട്ടര്‍നേറ്റിങ്‌ കറന്റില്‍ മാത്രം ഇതു പ്രവര്‍ത്തിക്കുന്നു. കറന്റിന്റെ നിശ്ചിതമായ ഒരംശം മാത്രം മീറ്ററുകളിലും റിലേകളിലും കൂടി ഒഴുകാന്‍ അനു‌വദിക്കുന്നു എന്നതിനു‌ പുറമേ വന്‍ കറന്റ്‌ പ്രവഹിക്കുന്നതും പ്രായേണ ഉയര്‍ന്ന വോള്‍ട്ടതയിലുള്ളതുമായ പരിപഥത്തില്‍ നിന്നു പ്രസ്‌തുത ഉപകരണങ്ങളെ വേര്‍പെടുത്തി നിര്‍ത്തിക്കൊണ്ട്‌ നിരീക്ഷകരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുകയും ചെയ്യുന്നു എന്നതാണ്‌ കറന്റ്‌ ട്രാന്‍സ്‌ഫോര്‍മറിന്റെ പ്രധാന പ്രയോജനം.

സാധാരണ ട്രാന്‍സ്‌ഫോര്‍മറിനെപ്പോലെ പ്രമറിയും സെക്കന്‍ഡറിയും ഇരുമ്പുകോറും ചേര്‍ന്നതാണിത്‌. പ്രമറിയിലെ കറന്റിനെ (I1) സെക്കന്‍ഡറിയിലെ കറന്റ്‌ (I2) കൊണ്ട്‌ ഹരിച്ചു കിട്ടുന്ന സംഖ്യയെ കറന്റ്‌ ട്രാന്‍സ്‌ഫോര്‍മറിന്റെ യഥാര്‍ഥ അംശബന്ധം എന്നും, സെക്കന്‍ഡറിയിലെ കമ്പിച്ചുറ്റുകളുടെ എണ്ണത്തെ (T2) പ്രമറിയിലെ കമ്പിച്ചുറ്റുകളുടെ എണ്ണം (T1) കൊണ്ടു ഹരിച്ചു കിട്ടുന്ന സംഖ്യയെ നോമിനല്‍ അംശബന്ധം (nominal ratio)എന്നും പറയുന്നു. ഇവ തമ്മിലുള്ള വ്യത്യാസത്തിന്‌ അംശബന്ധപ്പിശക്‌ (ratio error) എന്നാണ്‌ പേര്‌. ശരിയായി രൂപകല്‌പന ചെയ്‌ത കറന്റ്‌ ട്രാന്‍സ്‌ഫോര്‍മറില്‍ ഈ പിശക്‌ വളരെ തുച്ഛമായിരിക്കും. കറന്റുകള്‍ ക1ഉം ക2ഉം തമ്മിലുള്ള "ഫേസ്‌ വ്യത്യാസം' (phase difference), 180 ഡിഗ്രിയില്‍ നിന്ന്‌ അല്‌പം വ്യതിചലിച്ചിരിക്കാറുണ്ട്‌. ഈ വ്യതിചലനത്തെ "ഫേസ്‌ പിശക്‌' (phase error) എന്നു വിളിക്കുന്നു.

കറന്റ്‌ ട്രാന്‍സ്‌ഫോര്‍മറിന്റെ പ്രമറിച്ചുരുളിനെ ലോഡിനു‌ (load) ശ്രണിയായി യോജിപ്പിക്കണം. സെക്കന്‍ഡറിച്ചുരുളിനെ മാപനോപകരണ(മീറ്റര്‍)ത്തിലേക്കും യോജിപ്പിക്കണം. അഞ്ച്‌ ആംപിയര്‍ വരെ റേഞ്ചുള്ള മീറ്ററുകളോടു കൂടിയാണ്‌ ഇത്തരം ട്രാന്‍സ്‌ഫോര്‍മറുകള്‍ ഉപയോഗിക്കുക. മീറ്ററിലെ അക്കത്തെ (reading) മുമ്പു പറഞ്ഞ യഥാര്‍ഥ അംശബന്ധം കൊണ്ടു ഗുണിച്ചാല്‍ ലോഡിലൂടെ ഒഴുകുന്ന കറന്റിന്റെ മൂല്യം കിട്ടും. മീറ്ററിലെ കുറികള്‍ മാറ്റിയെഴുതിയാല്‍ ലോഡ്‌കറന്റ്‌ മീറ്ററില്‍ നിന്നു നേരിട്ടു വായിക്കുകയും ചെയ്യാം. ട്രാന്‍സ്‌ഫോര്‍മറിന്റെ അംശബന്ധം മാറ്റത്തക്കവണ്ണം സെക്കന്‍ഡറിയില്‍ "റ്റാപ്പു'കള്‍ നല്‌കിയിട്ടുണ്ടെങ്കില്‍ പല റേഞ്ചിലുള്ള ലോഡ്‌കറന്റുകള്‍ ഒരേ ട്രാന്‍സ്‌ഫോര്‍മറും അമ്മീറ്ററും കൊണ്ടളക്കാന്‍ സാധിക്കും. ട്രാന്‍സ്‌ഫോര്‍മര്‍ സാധാരണയായി പെട്ടിയില്‍ അടച്ച്‌, ചുരുളുകളുടെ അഗ്രം മാത്രം വെളിയില്‍ കൊണ്ടുവന്നിരിക്കും. മുഖപ്പലകയില്‍ റേഞ്ചുകളും കണക്ഷനു‌കളും രേഖപ്പെടുത്തിയിരിക്കുന്നതുകൊണ്ട്‌ ഉപയോഗത്തിന്‌ പ്രയാസം നേരിടുകയില്ല. നൂറ്‌ ആംപിയറിനു‌മേലുള്ള കറന്റ്‌ അളക്കണമെങ്കില്‍ ലോഡ്‌ പരിപഥത്തിന്റെ കമ്പി ഇരുമ്പുകാമ്പി(iron core)ന്റെ നടുക്കു കൂടി എടുത്താല്‍ മതി. ഈ കമ്പി ഒറ്റച്ചുറ്റുള്ള പ്രമറിയായി വര്‍ത്തിച്ചുകൊള്ളും. സെക്കന്‍ഡറിയില്‍ ഘടിപ്പിക്കുന്ന ഉപകരണങ്ങളെയെല്ലാം കൂടി, സെക്കന്‍ഡറിയിലെ ബര്‍ഡന്‍ (burden) എന്നു പറയുന്നു.

കറന്റ്‌ട്രാന്‍സ്‌ഫോര്‍മറിന്റെ പ്രമറിയും സെക്കന്‍ഡറിയും വെവ്വേറെ ചുരുളുകള്‍ ആയിരിക്കണം. ലോഡ്‌പരിപഥത്തിലെ വോള്‍ട്ടത ഏകദേശം 7,000നു മീതെ ആണെങ്കില്‍, ട്രാന്‍സ്‌ഫോര്‍മര്‍ എണ്ണയില്‍ മുക്കിവയ്‌ക്കണം. കുറഞ്ഞ വോള്‍ട്ടതയിലാണെങ്കില്‍ നാടകൊണ്ടും വാര്‍ണിഷ്‌കൊണ്ടുമുള്ള ഇന്‍സുലേഷന്‍ മതി. ആദ്യം പറഞ്ഞ രണ്ടുതരം പിശകുകളും കുറയ്‌ക്കാന്‍ ഇരുമ്പു കാമ്പിന്റെ രൂപകല്‌പനയില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്‌. കോറിലെ കാന്തിക ഫ്‌ളക്‌സി(magnetic flux)ന്റെ സാന്ദ്രത 0.1 വെബര്‍/ച.മീ. (Wb/m2-)ല്‍ കൂടാത്തവണ്ണം കോറിന്റെ ഛിന്നതലം വലുതായിരിക്കണം; കോറിനു‌ തിരഞ്ഞെടുക്കുന്ന ഇരുമ്പ്‌ അഥവാ ഉരുക്ക്‌ കാന്തികമായി നന്നായിരിക്കണം; കുറഞ്ഞ ഊര്‍ജനഷ്ടം, ഉയര്‍ന്ന കാന്തശീലത, കുറഞ്ഞ കാന്തപൂരണം (low saturation)എന്നീ ഗുണങ്ങള്‍ ഉള്ളതായിരിക്കണം. സിലിക്കണ്‍ കലര്‍ന്ന ഉരുക്കുകള്‍, നിക്കല്‍ഇരുമ്പുകൂട്ടുകള്‍ (alloys)ഇവ കോറിനു‌വേണ്ടി ഉപയോഗിക്കുന്നു.

കറന്റ്‌ ട്രാന്‍സ്‌ഫോര്‍മര്‍ ഉപയോഗിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു സംഗതി, പ്രമറിപഥത്തില്‍ കറന്റ്‌ ഒഴുകിക്കൊണ്ടിരിക്കുമ്പോള്‍ സെക്കന്‍ഡറി സര്‍ക്യൂട്ടില്‍ മീറ്ററുകള്‍ ഒന്നുമില്ലെങ്കില്‍ അതിനെ ഷോര്‍ട്ട്‌ സര്‍ക്യൂട്ട്‌ ചെയ്യുകയെങ്കിലും വേണം എന്നതാണ്‌. അല്ലെങ്കില്‍ കോറില്‍ ഉണ്ടായേക്കാവുന്ന അമിതമായ കാന്തികഫ്‌ളക്‌സ്‌ ഹേതുവായി അംശബന്ധത്തില്‍ വലിയ പിശകുണ്ടാകും. കൂടാതെ താത്‌കാലികമായി സെക്കന്‍ഡറിയില്‍ ഉണ്ടാകുന്ന വന്‍വോള്‍ട്ടത നിരീക്ഷകന്‌ അപകടം വരുത്തിവയ്‌ക്കാനും ഇടയാക്കും.

(പ്രാഫ. എം.എസ്‌. അബ്‌ദുല്‍ ഖാദര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍