This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കര്‍ണഭൂഷണം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കര്‍ണഭൂഷണം

ഉള്ളൂര്‍ എസ്‌. പരമേശ്വരയ്യര്‍

മഹാകവി ഉള്ളൂര്‍ എസ്‌. പരമേശ്വരയ്യര്‍ രചിച്ച ഒരു ഖണ്ഡകാവ്യം (1929). മഹാഭാരതം വനപര്‍വത്തിലെ കുണ്ഡലാപഹരണം എന്ന ഭാഗത്തില്‍ വിവരിച്ചിട്ടുള്ള സൂര്യകര്‍ണസംവാദത്തെ അവലംബമാക്കി രചിച്ചിട്ടുള്ള കര്‍ണഭൂഷണത്തിലെ കഥാസാരം ഇങ്ങനെ സംക്ഷേപിക്കാം. മഹാഭാരതയുദ്ധത്തില്‍ തന്റെ പുത്രനായ അര്‍ജുനന്‍ കര്‍ണനോട്‌ ഏറ്റുമുട്ടുമെന്നും കര്‍ണന്‍ കവചകുണ്ഡലങ്ങള്‍ ധരിച്ചിരിക്കുന്നിടത്തോളം കാലം അര്‍ജുനന്‌ കര്‍ണനെ വെല്ലാനാവില്ലെന്നും മനസ്സിലാക്കിയ ദേവേന്ദ്രന്‍ എങ്ങനെയെങ്കിലും കര്‍ണനില്‍ നിന്നു കവചകുണ്ഡലങ്ങള്‍ മാറ്റണമെന്നു തീരുമാനിച്ചു. "ദാനധര്‍മാവതംസമായ' കര്‍ണന്റെ പക്കല്‍ യാചനാരൂപേണ പോകാന്‍ തന്നെ അര്‍ജുനനോടുള്ള വാത്സല്യം ഇന്ദ്രനെ പ്രരിപ്പിച്ചു. ഈ വസ്‌തുതകള്‍ മനസ്സിലാക്കിയ സൂര്യന്‍ സ്വപുത്രന്റെ രക്ഷയെക്കരുതി വരാനിരിക്കുന്ന ആപത്തിനെക്കുറിച്ചു കര്‍ണന്‌ മുന്നറിയിപ്പു നല്‌കി. പക്ഷേ ധര്‍മനിഷ്‌ഠനായ കര്‍ണന്‍ എന്തെല്ലാം സംഭവിച്ചാലും തന്റെ സ്വഭാവനിഷ്‌ഠയില്‍ ഉറച്ചുനില്‌ക്കുമെന്നു തന്നെ അച്ഛനെ അറിയിച്ചു. അതിനായിട്ട്‌ തന്നെ അനുഗ്രഹിക്കണമെന്ന്‌ അദ്ദേഹത്തോട്‌ അപേക്ഷിക്കുകയും ചെയ്‌തു.

"പിന്നെയും പുത്രനെ ആലിംഗനംചെയ്‌തു
ധന്യരില്‍ ധന്യനായ്‌ തന്നെയെണ്ണി
അച്ഛനാമാദിത്യനാകാശമെത്തിനാന്‍
പശ്ചാദ്വിലോകന ലോലനേത്രന്‍' 
 

എന്നിങ്ങനെ പുത്രന്റെ സ്വഭാവസ്ഥൈര്യത്തില്‍ അഭിമാനം കൊള്ളുന്ന സൂര്യന്റെ തിരോധാനത്തോടെ കാവ്യം അവസാനിക്കുന്നു. ഉള്ളൂരിന്റെ ഉല്ലേഖ ചാതുരിയും വര്‍ണനാവൈദഗ്‌ധ്യവും നിതരാം വ്യക്തമാക്കുന്ന ഒരു കൃതിയാണ്‌ കര്‍ണഭൂഷണം. ആര്‍ഷഭാരതസംസ്‌കാരത്തിന്റെ ഉദ്‌ഗായകനായാണ്‌ ഉള്ളൂര്‍ ഇവിടെ പ്രത്യക്ഷപ്പെടുന്നത്‌. ക്ലാസ്സിക്‌ പാരമ്പര്യത്തിന്റെ വക്താവായ കവിയുടെ വാക്കുകള്‍ തന്നെ ഇക്കാര്യം വിളിച്ചോതുന്നു.

"പൗരാണികത്വമെന്‍ പൈതൃകസ്വത്തല്ലേ
പാരായണം ചെയ്യാം ഞാനതല്‌പം'
 

കര്‍ണനും സൂര്യനും തമ്മില്‍ നടക്കുന്ന സംവാദം ഈ കാവ്യത്തിലെ ഏറ്റവും ശ്രദ്ധേയമായ ഭാഗങ്ങളിലൊന്നാണ്‌. സൂര്യന്റെയും കര്‍ണന്റെയും ഉക്തിപ്രത്യുക്തികള്‍ തന്മയത്വപൂര്‍ണമായി അവതരിപ്പിക്കുവാന്‍ ഉള്ളൂരിനു കഴിഞ്ഞിട്ടുണ്ട്‌. ആര്‍ഷഭാരത സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും പ്രതിനിധിയായ കര്‍ണന്‍െറ ത്യാഗോജ്ജ്വലമായ ചിത്രം അവതരിപ്പിക്കുന്നതില്‍ ഉള്ളൂരിലെ കവി ദത്തശ്രദ്ധനാണ്‌. ഗാഥാവൃത്തത്തില്‍ നിബന്ധിച്ചിരിക്കുന്ന പ്രസ്‌തുത കാവ്യത്തില്‍ 30 ഭാഗങ്ങളിലായി 449 ഈരടികളുണ്ട്‌.

മഹാകവിയുടെ കാവ്യരചനാകൗശലം വെളിവാക്കുന്ന നിരവധി ഭാഗങ്ങള്‍ കര്‍ണഭൂഷണത്തിലുണ്ട്‌. "താപസമന്ത്രത്തിന്‍ തത്ത്വപരീക്ഷണ'ത്തിന്റെ ഫലമായി ഗര്‍ഭവതിയായ കുന്തി, പ്രസവിച്ച മാത്രയില്‍ത്തന്നെ തന്റെ കറ്റക്കിടാവിനെ ഒരു പെട്ടിയിലടച്ച്‌ "ആദ്യം അശ്രുനദിയിലും പിന്നീട്‌ അശ്വനദിയിലും' ഒഴുക്കിയതായാണ്‌ കവി കല്‌പന ചെയ്‌തിരിക്കുന്നത്‌.

"ചര്‍മണ്വതിയും യമുനയും ഗംഗയും
ചമ്പാപുരി വരെ മാറി മാറി 
വെണ്‍നുര വൈരക്കല്‍ കാപ്പണിഞ്ഞീടിന
തന്നലക്കൈകളാല്‍ താങ്ങിത്താങ്ങി....'
 

തുടങ്ങിയ കാവ്യഭാഗങ്ങള്‍ മലയാളകവിതയിലെ അത്യന്തം സുന്ദരങ്ങളായ ശീലുകളാണെന്ന്‌ ഉള്ളൂരിന്റെ നിശിതവിമര്‍ശകനായിരുന്ന പ്രാഫ. ജോസഫ്‌ മുണ്ടശ്ശേരി പോലും സമ്മതിച്ചിട്ടുണ്ട്‌.(അന്തരീക്ഷം). പ്രസിദ്ധ വിമര്‍ശകനായ എം.ആര്‍. നായരുടെ (സഞ്‌ജയന്‍) അഭിപ്രായം ഉള്ളൂരിന്‍െറ മറ്റെല്ലാ കവിതകളും നഷ്ടപ്പെട്ടുപോയാലും ഈ നാലുവരികള്‍ മതിയാവും മലയാളസാഹിത്യത്തെ അദ്ദേഹത്തിന്‌ ചിരസ്ഥായിത്വം ലഭിക്കാന്‍ എന്നാണ്‌. കര്‍ണഭൂഷണത്തിന്റെ മാറ്റ്‌ എന്ന പേരില്‍ പ്രസ്‌തുത ഖണ്ഡകാവ്യത്തെ സമഗ്രമായി നിരൂപിച്ചുകൊണ്ട്‌ സി.കെ. ചന്ദ്രശേഖരന്‍ നായര്‍ ഒരു കൃതി (1960) രചിച്ചിട്ടുണ്ട്‌. എളംകാവില്‍ ശങ്കരവാരിയര്‍ കര്‍ണഭൂഷണം സംസ്‌കൃതത്തിലേക്കു വിവര്‍ത്തനം (1946) ചെയ്യുകയുണ്ടായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍