This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കരുണാകരന്‍ നായര്‍, കുടമാളൂര്‍ (1916-2000)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കരുണാകരന്‍ നായര്‍, കുടമാളൂര്‍ (1916-2000)

കുടമാളൂർ കരുണാകരന്‍ നായര്‍

കഥകളിയില്‍ സ്‌ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ച്‌ അന്യൂനമായ വിജയം കൈവരിച്ചിട്ടുള്ള നടന്‍. ഏതുരസവും തന്‌മയത്വത്തികവോടുകൂടി സ്‌ഫുരിപ്പിച്ച്‌ സന്ദര്‍ഭസുന്ദരമായ സാത്വികാംഗികാഭിനയങ്ങളുടെ ഉച്ചകോടിയില്‍ സംവേദനക്ഷമമാംവണ്ണം അവതരിപ്പിക്കാനുള്ള ഇദ്ദേഹത്തിന്റെ നടനസിദ്ധികളെ ദേശഭേദമെന്യേ കഥകളി ആസ്വാദകര്‍ അംഗീകരിച്ചുപോരുന്നു. സ്‌ത്രീവേഷങ്ങള്‍ക്കുപുറമേ ബ്രാഹ്‌മണന്‍, മഹര്‍ഷി തുടങ്ങിയ മിനുക്കുവേഷങ്ങളും ആവശ്യമെന്നുകണ്ടാല്‍ തേച്ചവേഷങ്ങളും കരുണാകരന്‍ നായര്‍ക്ക്‌ നല്ലവണ്ണം ഇണങ്ങുന്നു കോട്ടയം പട്ടണത്തിനടുത്തുള്ള കുടമാളൂരില്‍ എളയേടത്ത്‌ നാരായണി അമ്മയുടെയും ഏറ്റുമാനൂര്‍ പറത്താനത്ത്‌ കൃഷ്‌ണന്‍ നമ്പൂതിരിയുടെയും പുത്രനായി 1916 ന.ല്‍ കരുണാകരന്‍ നായര്‍ ജനിച്ചു. പിതാവ്‌ ചെറുപ്പത്തില്‍ത്തന്നെ മരിച്ചു. സാമ്പത്തിക വൈഷമ്യം കാരണം നാലാം ക്ലാസ്‌ വരെ മാത്രമേ ഇദ്ദേഹത്തിന്‌ പഠിക്കാന്‍ കഴിഞ്ഞുള്ളു. 13-ാമത്തെ വയസ്സില്‍ കഥകളിക്കു കച്ചകെട്ടി. "കൊച്ചപ്പിരാമന്മാര്‍' എന്നറിയപ്പെട്ടിരുന്ന പ്രസിദ്ധ നടന്മാരില്‍ ഒരാളായ കുറിച്ചി രാമപ്പണിക്കര്‍ ആയിരുന്നു ആദ്യത്തെ ഗുരു. 1932ല്‍ അദ്ദേഹത്തിന്റെ ദേഹവിയോഗത്തെത്തുടര്‍ന്ന്‌, നാട്ടകം വേലുപ്പിള്ള, തോട്ടം ശങ്കരന്‍ നമ്പൂതിരി, കവളപ്പാറ നാരായണന്‍ നായര്‍, കുറിച്ചി കുഞ്ഞു പണിക്കര്‍ എന്നിവരുടെ കീഴില്‍ കരുണാകരന്‍ നായര്‍ അഭ്യസനം നടത്തി. കൗമാരപ്രായത്തില്‍ത്തന്നെ ഇദ്ദേഹം ആദ്യവസാനവേഷങ്ങള്‍ വിജയപൂര്‍വം അവതരിപ്പിച്ചു തുടങ്ങി.

പ്രശസ്‌തരായ ആദ്യവസാനക്കാര്‍, തങ്ങളുടെ പ്രകടനം വിജയിക്കാന്‍ കരുണാകരന്‍ നായര്‍ സഹനടനായി രംഗത്ത്‌ കൂടെയുണ്ടായിരിക്കണമെന്ന്‌ ആവശ്യപ്പെടുന്ന സ്ഥിതിവിശേഷം ഇക്കാലത്ത്‌ സംജാതമായി. കഥകളിയിലെ ഏത്‌ (സ്‌ത്രീ)വേഷവും അവതരിപ്പിക്കാന്‍ അന്യാദൃശമാംവിധം ഇദ്ദേഹത്തിനു കഴിഞ്ഞിരുന്നു. സ്‌ത്രണസൗന്ദര്യം മുറ്റിനില്‌ക്കുന്ന ഇദ്ദേഹത്തിന്റെ മുഖത്തില്‍ പ്രായത്തിന്‌ ഒരു പോറല്‍ പോലും ഏല്‌പിക്കാന്‍ കഴിഞ്ഞിട്ടില്ല. കന്നല്‍ക്കണ്ണികള്‍ മൗലിരത്‌നകല കലികയായ (പൂതന) ലളിത, സ്വര്‍വാരനാരീഗണാഗ്ര ഗണ്യയായ ഉര്‍വശി, പ്രമകാപട്യത്തിലൂടെ പ്രതികാരദുര്‍ഗയായി മാറിയ മോഹിനി, കീചക പീഡിതയായ മാലിനി (പാഞ്ചാലി), വിവിധവികാരങ്ങളുടെ നീര്‍ച്ചുഴികളില്‍ അടിക്കടിവീണ്‌ നിരവധി ഭാവങ്ങള്‍ തിളച്ചുമറിയുന്ന ദമയന്തി, രംഭ, ദേവയാനി, കൈകേയി, മന്ഥര, മണ്ണാത്തി (ലവണാസുരവധം), മലയത്തി (നിഴല്‍കൂത്ത്‌), വൃദ്ധ (ബാണയുദ്ധം), കാട്ടാളത്തി തുടങ്ങി കരുണാകരന്‍ നായര്‍ സജീവത്താക്കിയിട്ടുള്ള കഥാപാത്രങ്ങള്‍ നിരവധിയാണ്‌. ബാണയുദ്ധത്തില്‍ കരുണാകരന്‍ നായരുടെ ചിത്രലേഖയും കലാമണ്ഡലം കൃഷ്‌ണന്‍ നായരുടെ ഉഷയും ചേര്‍ന്ന രംഗം കഥകളി പ്രമികള്‍ക്ക്‌ എത്രതവണ ആസ്വദിച്ചാലും തൃപ്‌തിയാവാത്ത ഒരു കലാവിരുന്നാണ്‌.

1939 മുതല്‍ ഇദ്ദേഹം തിരുവനന്തപുരം കൊട്ടാരം കഥകളി യോഗത്തിലെ അംഗമായിരുന്നു. 1968 മുതല്‍ 76 വരെ ഇദ്ദേഹം ഫാക്‌റ്റ്‌ കഥകളിവിദ്യാലയത്തിലെ പ്രധാന ആചാര്യനായിരുന്നു. മിക്ക വിദേശരാജ്യങ്ങളിലും കുടമാളൂര്‍ തന്റെ കലാവൈഭവം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌. 1957ല്‍ പ്രസിദ്ധനര്‍ത്തകിയായ ശാന്താറാവുവിന്റെ നൃത്തസംഘത്തോടൊപ്പം ഇദ്ദേഹം യു.എസ്‌., ബ്രിട്ടന്‍, ജര്‍മനി, ഹോളണ്ട്‌, ഇസ്രയേല്‍ മുതലായ രാജ്യങ്ങളില്‍ പര്യടനം നടത്തി. 1972ല്‍ വീണ്ടും പല യൂറോപ്യന്‍ രാജ്യങ്ങളും സഞ്ചരിച്ച്‌ കലാപരിപാടികള്‍ നടത്തുകയുണ്ടായി.

കരുണാകരന്‍ നായര്‍ നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്‌. മഹാകവി വള്ളത്തോള്‍, കൊച്ചി പരീക്ഷത്തു തമ്പുരാന്‍ എന്നിവരില്‍നിന്ന്‌ സുവര്‍ണമുദ്രകളും ബോംബെ മലയാളി സമാജത്തിന്റെ സുവര്‍ണശൃംഖലയും അക്കൂട്ടത്തില്‍ എടുത്തുപറയത്തക്കവയാണ്‌. 1969ല്‍ മികച്ച കഥകളി നടനുള്ള കേരള സംഗീത നാടക അക്കാദമി അവാര്‍ഡും 1972ല്‍ കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡും ഇദ്ദേഹത്തിനു കിട്ടി. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്‌ "കലാരത്‌നം' ബിരുദം നല്‌കി ഇദ്ദേഹത്തെ ബഹുമാനിക്കുകയുണ്ടായി.

കുടമാളൂര്‍ തൊഴാടത്തുവീട്ടിലെ കാര്‍ത്ത്യായനി അമ്മയാണ്‌ കുടമാളൂരിന്റെ പത്‌നി. പ്രസിദ്ധ കഥകളി നടനായ ഗോപാലകൃഷ്‌ണന്‍ ഇദ്ദേഹത്തിന്റെ പുത്രനും മാത്തൂര്‍ ഗോവിന്ദന്‍കുട്ടി, സി.എന്‍. നാരായണപിള്ള (ഫാക്‌റ്റ്‌) എന്നിവര്‍ ജാമാതാക്കളും ആകുന്നു. കലാമണ്ഡലം രാമകൃഷ്‌ണന്‍, കലാമണ്ഡലം ഹരിദാസ്‌ മുതലായ പ്രശസ്‌തരായ അനേകം കഥകളി നടന്മാര്‍ കുടമാളൂരിന്റെ ശിഷ്യന്മാരാണ്‌. സ്വദേശത്ത്‌ ഇദ്ദേഹം "കുടമാളൂര്‍ കഥകളിരംഗം' എന്ന കലാസ്ഥാപനം സ്ഥാപിക്കുകയുണ്ടായി.

(ചെങ്ങാരപ്പള്ളി നാരായണന്‍ പോറ്റി; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍