This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കരിവെള്ളൂര്‍ സമരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കരിവെള്ളൂര്‍ സമരം

കണ്ണൂര്‍ ജില്ലയിലെ കരിവെള്ളൂര്‍ കേന്ദ്രമാക്കി 1946ല്‍ ജന്മിമാര്‍ക്കെതിരായി കര്‍ഷകര്‍ നടത്തിയ ഐതിഹാസിക സമരം. തളിപ്പറമ്പ്‌ താലൂക്കില്‍ പയ്യന്നൂര്‍ പട്ടണത്തില്‍ നിന്ന്‌ സു. 10 കി.മീ. വടക്കായി സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ്‌ കരിവെള്ളൂര്‍. സമരം നടന്ന കാലത്ത്‌ ഇത്‌ മലബാര്‍ ജില്ലയില്‍ ചിറയ്‌ക്കല്‍ താലൂക്കില്‍ ആയിരുന്നു.

1934 മേയില്‍ നിയമലംഘനസമരം കോണ്‍ഗ്രസ്‌ ഔദ്യോഗികമായി പിന്‍വലിച്ചിരുന്നു. ആ വര്‍ഷം കോണ്‍ഗ്രസ്‌ നേതാക്കള്‍ ജയില്‍ വിമുക്തരായതോടെ അന്നത്തെ ചെറുപ്പക്കാരായ ഒരു വിഭാഗം കോണ്‍ഗ്രസ്സുകാര്‍ കര്‍ഷക പ്രസ്ഥാനം സംഘടിപ്പിക്കാന്‍ തുടങ്ങി. 1935 ജൂല.ല്‍ പഴയ ചിറയ്‌ക്കല്‍ താലൂക്കിലെ കൊളച്ചേരി അംശത്തില്‍ തത്തിയൂരിലുള്ള ഭാരതീയ മന്ദിരത്തില്‍ ഒത്തുകൂടിയ കൃഷിക്കാര്‍ വി.എം. വിഷ്‌ണുഭാരതീയന്‍ പ്രസിഡന്റും കെ.എ. കേരളീയന്‍ സെക്രട്ടറിയും ആയി കൊളച്ചേരി കര്‍ഷകസംഘം രൂപവത്‌കരിച്ചു. തുടര്‍ന്ന്‌ പലേടങ്ങളിലും കര്‍ഷക സംഘങ്ങളുയര്‍ന്നുവന്നു. 1935 സെപ്‌.ല്‍ കരിവെള്ളൂര്‍, വെള്ളൂര്‍, പെരളം, കൊടക്കാട്‌ എന്നീ ഗ്രാമങ്ങളുള്‍ക്കൊള്ളുന്ന ഒരു കര്‍ഷകസംഘം കരിവെള്ളൂര്‍ ആസ്ഥാനമായി രൂപം കൊണ്ടു. എ.വി. കുഞ്ഞമ്പുവായിരുന്നു അതിന്റെ പ്രസിഡന്റ്‌; എം.വി. അപ്പുമാസ്റ്റര്‍ സെക്രട്ടറിയും.

കൊല്ലിനു കൊലയ്‌ക്കും അധികാരമുണ്ടായിരുന്ന ജന്മിമാര്‍ കൃഷിക്കാരെ അടിമകളെപ്പോലെയായിരുന്നു കണക്കാക്കിയിരുന്നത്‌. വെയില്‍ കൊള്ളാതിരിക്കാന്‍ തലയില്‍ തോര്‍ത്ത്‌ കെട്ടുന്നതും മുട്ടിനു താഴെ മുണ്ടുടുക്കുന്നതും ചെരിപ്പിടുന്നതും മീശവയ്‌ക്കുന്നതും മുടിവെട്ടിക്കുന്നതും അവര്‍ക്കു നിഷിദ്ധമായിരുന്നു. വാശി, നുരി, വച്ചുകാണല്‍, മുക്കാല്‍, കങ്കാണി, കാഴ്‌ച, പൊലി, കള്ളപ്പറ, പൊളിച്ചെഴുത്ത്‌, ശീലക്കാശ്‌ തുടങ്ങിയ പിരിവുകള്‍ അന്ന്‌ സര്‍വസാധാരണമായിരുന്നു. കൃഷിക്കാരന്റെ വീട്ടിലെ സുന്ദരികളായ സ്‌ത്രീകളെ തങ്ങളുടെ വകയായിട്ടാണ്‌ ജന്മിമാര്‍ കണക്കാക്കിയിരുന്നത്‌. കൃഷിക്കാര്‍ വിവാഹം കഴിച്ചാല്‍ അവര്‍ തങ്ങളുടെ ഭാര്യമാരെ ആദ്യദിവസം ജന്മിക്ക്‌ കാഴ്‌ച വയ്‌ക്കേണ്ടിയിരുന്നു. ഈ കാട്ടാളനീതിക്കെതിരായി കര്‍ഷകസംഘം പോരാടാന്‍ തുടങ്ങി. ജന്മിമാരുടെ ഭാഗത്തുനിന്നുണ്ടായ മര്‍ദനങ്ങളെയും അടിച്ചമര്‍ത്തലുകളെയും കര്‍ഷകസംഘം സ-ുധീരം നേരിട്ടു. കാട്ടില്‍ നിന്ന്‌ തോലും (പച്ചിലവളം) വിറകും എടുക്കുന്നതിനെ അന്ന്‌ ജന്മിമാര്‍ തടഞ്ഞിരുന്നു. അതിനെതിരായിട്ടാണ്‌ കരിവെള്ളൂര്‍ കര്‍ഷകസംഘം ആദ്യം സമരം തുടങ്ങിയത്‌. "തോലും വിറകും ഞങ്ങളെടുക്കും കാലന്‍ വന്നുതടുത്താലും' എന്ന മുദ്രാവാക്യവുമായി ആരംഭിച്ച പോരാട്ടത്തിലൂടെ കര്‍ഷകസംഘത്തിന്റെ വേര്‌ ആപ്രദേശങ്ങളില്‍ ആഴത്തില്‍ പടര്‍ന്നു പിടിച്ചു.

1938 ന. 6നു കരിവെള്ളൂരിലും മറ്റു പല ഗ്രാമങ്ങളിലും കുടിയായ്‌മ നിയമഭേദഗതിദിനം ആചരിച്ചു. കര്‍ഷകസംഘത്തിന്റെ രണ്ടാം അഖില മലബാര്‍ സമ്മേളനം കോഴിക്കോടിനടുത്തുള്ള ചേവായൂരില്‍ നടന്നു. സര്‍ദാര്‍ ചന്ത്രാത്ത്‌ കുഞ്ഞുരാമന്‍നായരുടെ നേതൃത്വത്തില്‍ കരിവെള്ളൂരില്‍ നിന്ന്‌ വമ്പിച്ച ഒരു ജാഥ ഈ സമ്മേളനത്തില്‍ പങ്കെടുക്കുകയുണ്ടായി.

കരിവെള്ളൂര്‍ സമരം നടന്ന പ്രദേശം

1939ല്‍ രണ്ടാംലോകയുദ്ധം ആരംഭിച്ചപ്പോള്‍ ബ്രിട്ടന്‍ ഇന്ത്യയെ പങ്കാളിയാക്കിയതില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ്‌ മന്ത്രിസഭകള്‍ ഒന്നടങ്കം രാജിവച്ചു. പ്രധാനപ്പെട്ട നേതാക്കള്‍ ജയിലിലായി. 1940 സെപ്‌. 15നു‌ പ്രതിഷേധദിനമാചരിക്കാന്‍ കെ.പി.സി.സി. ആഹ്വാനം ചെയ്‌തു. അഖിലമലബാര്‍ കര്‍ഷകസംഘവും പ്രസ്‌തുത ദിനം കൊണ്ടാടാന്‍ തീരുമാനിച്ചു. അന്നേദിവസം മൊറാഴ, മട്ടന്നൂര്‍, തലശ്ശേരി, കൂത്തുപറമ്പ്‌ എന്നീ സ്ഥലങ്ങളില്‍ പൊലീസും ജനങ്ങളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ തലശ്ശേരിയില്‍ രണ്ടു തൊഴിലാളികളും മൊറാഴയില്‍ ഒരു പൊലീസ്‌ സബ്‌ ഇന്‍സ്‌പെക്‌റ്ററും മരണമടഞ്ഞു. കെ.പി.ആര്‍. ഗോപാലന്‍ ഒന്നാം പ്രതിയായി 36 ആളുകളുടെ പേരില്‍ ഒരു കൊലക്കേസ്‌ ചാര്‍ജ്‌ ചെയ്യപ്പെട്ടു. 1941ല്‍ രണ്ടാംലോകയുദ്ധത്തിന്റെ സ്വഭാവത്തില്‍ മാറ്റം വന്നതോടെ കര്‍ഷകസംഘത്തിന്‌ കൂടുതല്‍ പ്രവര്‍ത്തന സ്വാതന്ത്യ്രം കിട്ടി. നേതാക്കന്മാര്‍ ഒളിവില്‍ നിന്ന്‌ പുറത്തുവന്നു. എന്നാല്‍ കര്‍ഷകസംഘത്തിന്റെ മേലുള്ള നിരോധനം പിന്‍വലിക്കപ്പെട്ടില്ല. അതുകൊണ്ട്‌ തിരുവിതാംകൂറില്‍ നിന്നും കൊച്ചിയില്‍ നിന്നുമുള്ള പ്രതിനിധികളെ ചേര്‍ത്ത്‌ കര്‍ഷകപ്രസ്ഥാനം കേരളാടിസ്ഥാനത്തിലുള്ള കിസാന്‍ സംഘമായി രൂപമെടുത്തു.

1942-43ല്‍ ഭക്ഷണക്ഷാമം കൊടുമ്പിരിക്കൊണ്ടപ്പോള്‍ ഒരു സെന്റ്‌ ഭൂമിപോലും തരിശിടരുത്‌ എന്ന്‌ കര്‍ഷകസംഘം ആഹ്വാനം നല്‌കി. കൂടുതല്‍ ഭക്ഷ്യോത്‌പാദനത്തിന്‌ കൃഷിക്കാര്‍ മുന്നിട്ടിറങ്ങി. എന്നാല്‍ കൃഷിചെയ്യാന്‍ തരിശുഭൂമി വിട്ടുകിട്ടുന്നതിനു‌ പ്രക്ഷോഭം വേണ്ടിവന്നു. കൂത്താളി, മാങ്ങാട്ടുപ്പറമ്പ്‌, ചീരുതി തുടങ്ങിയ സ്ഥലങ്ങളിലും കൃഷിക്കാരുടെ സമരങ്ങള്‍ ആളിപ്പടര്‍ന്നു. രണ്ടാംലോകയുദ്ധം അവസാനിച്ചതിനു‌ ശേഷവും ഭക്ഷണക്ഷാമത്തിന്‌ അറുതി വന്നില്ല. കൂടുതല്‍ ഭക്ഷ്യോത്‌പാദനത്തിനും കരിഞ്ചന്തയും പുഴ്‌ത്തിവയ്‌പും തടയാനും രംഗത്തിറങ്ങണമെന്ന്‌ കര്‍ഷകസംഘം കൃഷിക്കാരെ ആഹ്വാനം ചെയ്‌തു.

1946ല്‍ കോഴിക്കോട്‌ ടൗണ്‍ഹാളില്‍ കര്‍ഷക സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ഇ.എം.എസ്‌. നമ്പൂതിരിപ്പാടിന്റെ അധ്യക്ഷതയില്‍ മലബാറിലെ കൃഷിക്കാരുടെ ഒരു യോഗം ചേര്‍ന്നു. നെല്ല്‌ ജന്മിമാരുടെ പത്തായത്തിലെത്തുന്നതിനെ തടയുന്നതിനും അവ സഹകരണസംഘങ്ങളില്‍ എത്തിച്ചുകൊടുക്കുന്നതിനും ശ്രമിക്കണമെന്ന്‌ സമ്മേളനം തിരുമാനിച്ചു. ജന്മിമാരുടെയും ഗവണ്‍മെന്റിന്റെയും കീഴിലുള്ള എല്ലാ തരിശുഭൂമികളും കൃഷിക്കാര്‍ക്ക്‌ പതിച്ചുകൊടുക്കുന്നതിനാവശ്യമായ നടപടി ഗവണ്‍മെന്റെടുക്കണമെന്നും അല്ലാത്തപക്ഷം 1946 ഡി. 16നു കൃഷിക്കാര്‍ എല്ലാ തരിശുഭൂമികളിലും കയറി കൃഷിചെയ്യുന്നതാണെന്നും മുന്നറിയിപ്പു നല്‌കി.

ഈ തീരുമാനം കൃഷിക്കാരെ ആവേശം കൊള്ളിച്ചു. അന്നത്തെ മലബാര്‍ കലക്‌ടര്‍ ഈ മുന്നേറ്റത്തെ "വടക്കേ മലബാര്‍ കാര്‍ഷിക വിപ്ലവം' എന്നാണ്‌ വിശേഷിപ്പിച്ചത്‌.

"ഡിസംബര്‍ പതിനഞ്ചന്ത്യശാസനമോര്‍മയിരിക്കട്ടെ
കിസാന്‍ പ്രമേയം പ്രമാണമല്ലോ കൃഷീവലന്മാര്‍ക്ക്‌'

എന്ന ഈരടി വടക്കേ മലബാറിലാകമാനം മാറ്റൊലിക്കൊണ്ടു. കൃഷിക്കാര്‍ ദൃഢനിശ്ചയത്തോടെ രംഗത്തിറങ്ങി.

കര്‍ഷകപ്രസ്ഥാനം ശക്തിയാര്‍ജിച്ചുകഴിഞ്ഞിരുന്ന കരിവെള്ളൂര്‍ ഒരു കമ്മിപ്രദേശമായിരുന്നു. ചിറയ്‌ക്കല്‍ തമ്പുരാന്‍ ഇവിടെനിന്ന്‌ പാട്ടനെല്ല്‌ കടത്തിക്കൊണ്ടു പോകുന്നത്‌ നിര്‍ത്തണമെന്നും നെല്ല്‌ സൊസൈറ്റിയില്‍ അളന്നു കൊടുക്കണമെന്നും കൃഷിക്കാര്‍ തമ്പുരാനെ അറിയിച്ചു. ഇതു വകവയ്‌ക്കാതെ പതിവുപോലെ കരിവെള്ളൂരിന്റെ തെക്കുഭാഗത്തുകൂടിയൊഴുകുന്ന കൗവ്‌വായി പുഴയുടെ വടക്കേകരയില്‍ പാട്ടനെല്ല്‌ കൂട്ടിയിട്ട്‌ ഗുണ്ടകളുടെയും പൊലീസിന്റെയും സഹായത്തോടെ അവിടെ നിന്ന്‌ നെല്ല്‌ കടത്തിക്കൊണ്ടുപോകാന്‍ തമ്പുരാന്‍ രണ്ടു തവണ ശ്രമിച്ചു, ജനങ്ങള്‍ ആ ശ്രമം വിഫലമാക്കി. ഗുണ്ടകളുടെയും പൊലീസിന്റെയും സഹായത്തോടെ വീണ്ടും കാര്യസ്ഥന്മാര്‍ നെല്ലു കടത്താന്‍ തുടങ്ങിയതോടെ എ.വി. കുഞ്ഞമ്പുവും കൃഷ്‌ണന്‍മാസ്റ്ററും മെഷീന്‍ ഗണ്ണുമായി നിലയുറപ്പിച്ചിരുന്ന ജമേദാറുടെ മേല്‍ ചാടിവീണു. ലാത്തിച്ചാര്‍ജിനെ തുടര്‍ന്നുണ്ടായ വെടിവയ്‌പില്‍ കര്‍ഷകത്തൊഴിലാളിയായ തിടിലില്‍ കണ്ണന്‍, കര്‍ഷകബാലനായ കീനേരി കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ മരിച്ചു. അനവധി പേര്‍ക്ക്‌ ലാത്തിച്ചാര്‍ജില്‍ പരിക്കു പറ്റി.

ഈ സംഭവത്തിന്റെ പേരില്‍ എ.വി. കുഞ്ഞമ്പുവും, കാന്തലോട്ടു കുഞ്ഞമ്പുവും ഉള്‍പ്പെടെ 193 പേരെ പ്രതികളാക്കി കേസ്‌ ചാര്‍ജ്‌ ചെയ്യപ്പെട്ടു. എ.വി.ക്ക്‌ 10 കൊല്ലത്തെ തടവുശിക്ഷ വിധിക്കപ്പെട്ടു. 50 ആളുകളെ വിവിധ കാലയളവുകളിലേക്ക്‌ ശിക്ഷിച്ചു. ഹൈക്കോടതി ഈ തടവു ശിക്ഷകളില്‍ ചില ഇളവുകള്‍ വരുത്തിയ കൂട്ടത്തില്‍ എ.വി.യുടെ ശിക്ഷ 9 കൊല്ലമാക്കി ചുരുക്കി.

(സി. ഭാസ്‌കരന്‍; വിളക്കുടി രാജേന്ദ്രന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍