This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കരിമ്പ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കരിമ്പ്‌

Sugarcane

പുല്ലുകളുടെ കുടുംബമായ "ഗ്രാമിനേ'യിലെ ആന്‍ഡ്രാപോഗോണിയേ ഉപവിഭാഗത്തില്‍പ്പെടുന്നതും വമ്പിച്ച വ്യാവസായിക പ്രാധാന്യമുള്ളതുമായ ഒരു ചെടി. ഉഷ്‌ണമേഖലാപ്രദേശത്തെ മുഖ്യ നാണ്യവിളകളില്‍ ഒന്നാണ്‌ കരിമ്പ്‌. പഞ്ചസാരവ്യവസായത്തിലെ പ്രധാന അസംസ്‌കൃതവസ്‌തുവായ കരിമ്പിനു‌വേണ്ടി സക്കാരം ജീനസിലെ വിവിധ സ്‌പീഷീസുകള്‍ കൃഷിചെയ്‌തു വരുന്നുണ്ട്‌. ശ്രുതിസ്‌മൃതീതിഹാസാദികളില്‍ കരിമ്പിനെക്കുറിച്ച്‌ പരാമര്‍ശമുണ്ട്‌. അഥര്‍വവേദത്തിലും മനു‌വിന്റെ മാനവധര്‍മശാസ്‌ത്രത്തിലും ചരകസുശ്രുത സംഹിതകളിലും കരിമ്പിനെക്കുറിച്ചു പറഞ്ഞുകാണുന്നു. പതഞ്‌ജലി(ബി.സി. 350)യുടെ മഹാഭാഷ്യത്തില്‍ കരിമ്പിനെയും പഞ്ചസാരയെയും കുറിച്ചുള്ള പരാമര്‍ശം കാണാം. രാമായണത്തിലും കരിമ്പ്‌ പരാമൃഷ്ടമായിട്ടുണ്ട്‌. കാമദേവന്റെ വില്ല്‌ നീലക്കരിമ്പിന്റെ തണ്ടുകൊണ്ടായിരുന്നുവെന്നാണ്‌ സങ്കല്‌പം.

കരിമ്പിന്‍തോട്ടം

കരിമ്പിന്റെ ഉത്‌പത്തിയെക്കുറിച്ച്‌ ഭിന്നാഭിപ്രായങ്ങള്‍ നിലവിലുണ്ട്‌. ന്യൂഗിനിയില്‍ കണ്ടുവരുന്ന വണ്ണം കൂടിയ ഒരിനത്തില്‍ (സക്കാരം റോബസ്റ്റം) നിന്നാണ്‌ ആധുനിക കരിമ്പിനങ്ങളുടെ ഉത്‌പത്തി എന്നതാണ്‌ ഇതിലൊന്ന്‌. 1956ലെ അന്താരാഷ്‌ട്ര കരിമ്പു ഗവേഷണ സമ്മേളനം ഈ അഭിപ്രായം അംഗീകരിച്ചിട്ടുണ്ട്‌. ന്യൂഗിനിയില്‍ ജന്മമെടുത്ത കരിമ്പ്‌ ചരിത്രാതീതകാലത്തുതന്നെ ദക്ഷിണേഷ്യയില്‍ കൊണ്ടുവരപ്പെട്ടുവെന്നു കരുതപ്പെടുന്നു. എന്നാല്‍ ഇന്ത്യയില്‍ കൃഷിചെയ്‌തിരുന്ന കനംകുറഞ്ഞ ബലിഷ്‌ഠമായ തണ്ടോടുകൂടിയ സക്കാരം സ്‌പൊണ്‍ടേനിയം, സ. ബാര്‍ബെറി എന്നീ ഇനങ്ങളില്‍ നിന്നാണ്‌ ഇന്ന്‌ കൃഷിച്ചെയ്യപ്പെടുന്ന കരിമ്പിന്റെ വര്‍ഗോത്‌പത്തി എന്നും എ.ഡി. 7-ാം ശ.ത്തില്‍ ഇവിടെ നിന്നു മധ്യധരണ്യാഴി പ്രദേശത്തേക്കും അവിടെ നിന്നു ക്രമേണ സ്‌പെയിന്‍, ബ്രസീല്‍, മൗറീഷ്യസ്‌ മുതലായ സ്ഥലങ്ങളിലേക്കും കരിമ്പ്‌ വ്യാപിച്ചുവെന്നുമാണ്‌ മറ്റൊരു അഭിപ്രായം. ബി.സി. 4-ാം ശ.ത്തില്‍ ഉത്തരേന്ത്യയില്‍ കരിമ്പ്‌ വളര്‍ന്നിരുന്നതായി രേഖപ്പെടുത്തിയിട്ടുള്ളതാണ്‌ ചരിത്രത്തിന്റെ ഏടുകളില്‍ കരിമ്പിനെക്കുറിച്ചുള്ള ഏറ്റവും പഴക്കം ചെന്ന പരാമര്‍ശം. അലക്‌സാണ്ടറുടെ സൈനികര്‍ കണ്ട "തേനീച്ചകളുടെ സഹായമില്ലാതെ ശേഖരിക്കപ്പെടുന്ന തേന്‍' കരിമ്പിന്‍നീരല്ലാതെ മറ്റൊന്നുമായിരുന്നില്ല. ഷുഗര്‍ (sugar) എന്ന ഇംഗ്ലീഷ്‌ പദം ശര്‍ക്കര എന്ന സംസ്‌കൃത പദത്തില്‍ നിന്നുമാണ്‌ നിഷ്‌പന്നമായിട്ടുള്ളത്‌. ആധുനിക ഭാഷകളില്‍ പഞ്ചസാരയെക്കുറിക്കുന്ന പദങ്ങളെല്ലാം ഇതില്‍ നിന്ന്‌ ഉടലെടുത്തതാവണം. കട്ടിയായ പഞ്ചസാരയെ സൂചിപ്പിക്കുന്ന "ഖണ്ഡ' എന്ന സംസ്‌കൃതപദത്തില്‍ നിന്നാണ്‌ കാന്‍ഡി (candy)എന്ന പദം ആവിര്‍ഭവിച്ചിട്ടുള്ളത്‌.

അലക്‌സാണ്ടര്‍ ബി.സി. 325ല്‍ ഉത്തരേന്ത്യയില്‍ നിന്ന്‌ പശ്ചിമേഷ്യയിലേക്കു കരിമ്പ്‌ കൊണ്ടുപോയി. എ.ഡി. 1493ലാണ്‌ പശ്ചിമാര്‍ധഗോളത്തില്‍ ആദ്യമായി കരിമ്പുചെടികള്‍ വേരൂന്നിയത്‌. കരിമ്പിന്‍ നീരു കുറുക്കി ഒരിനം പഞ്ചസാരയുണ്ടാക്കുന്ന രീതി ഗംഗാനദീതട നിവാസികളില്‍ നിന്നു മനസ്സിലാക്കിയ ചൈനക്കാര്‍ അത്‌ പരിഷ്‌കരിക്കുകയും ജാവ, ഫിലിപ്പീന്‍സ്‌ എന്നിവിടങ്ങളിലേക്കു വ്യാപിപ്പിക്കുകയും ചെയ്‌തു. ഈജിപ്‌തില്‍ 9ഉം, 10ഉം നൂറ്റാണ്ടുകളില്‍ വാണിജ്യാടിസ്ഥാനത്തില്‍ പഞ്ചസാര നിര്‍മാണം ആരംഭിച്ചുവെങ്കിലും വളരെക്കാലം വരെ പഞ്ചസാര ഒരു ദുര്‍ലഭവസ്‌തുവായിരുന്നു. 18-ാം ശതകമായപ്പോഴേക്കും ലോകമൊട്ടാകെയുള്ള ഉഷ്‌ണമേഖലാ പ്രദേശങ്ങളില്‍ കരിമ്പുകൃഷി വ്യാപിച്ചു. മാരകമായ കരിമ്പുരോഗങ്ങളും "ഷുഗര്‍ ബീറ്റ്‌" കൃഷിക്ക്‌ യൂറോപ്പിലുണ്ടായ അഭൂതപൂര്‍വമായ അഭിവൃദ്ധിയും 19-ാം ശ.ത്തിന്റെ അന്ത്യമായപ്പോഴേക്കും കരിമ്പു കൃഷിയെ ഉലച്ചു. ഇത്തരം ഭീഷണികളെ തരണം ചെയ്യാന്‍ കാല്‍ ശതാബ്‌ദക്കാലം തന്നെ വേണ്ടിവന്നു. 1880ല്‍ ജാവയില്‍ ഒരു കരിമ്പുകൃഷിഗവേഷണകേന്ദ്രം സ്ഥാപിതമായി; രോഗപ്രതിരോധ ശക്തിയുള്ള ഇനങ്ങള്‍ കണ്ടുപിടിക്കുക എന്നതായിരുന്നു ലക്ഷ്യം. 1902ല്‍ ആന്ധ്രപ്രദേശിലെ സമല്‍ക്കോട്ടയില്‍ കരിമ്പു ഗവേഷണ കേന്ദ്രം നിലവില്‍ വന്നതോടെയാണ്‌ ഇന്ത്യയില്‍ കരിമ്പുഗവേഷണത്തിന്‍െറ നാന്ദി കുറിച്ചത്‌. 1912ല്‍ കോയമ്പത്തൂരില്‍ സ്ഥാപിച്ച കരിമ്പുഗവേഷണകേന്ദ്രം പുതിയ ഇനങ്ങള്‍ ഉത്‌പാദിപ്പിക്കുന്ന കാര്യത്തില്‍ മഹത്തായ പല നേട്ടങ്ങളും കൈവരിച്ചു. ലോകത്തില്‍ കരിമ്പുകൃഷിചെയ്യപ്പെടുന്ന പ്രധാന രാഷ്‌ട്രങ്ങള്‍ ഇന്ത്യ, ബ്രസീല്‍, ക്യൂബ, അര്‍ജന്റീന, ആസ്ട്രേലിയ, മെക്‌സിക്കോ, പാകിസ്‌താന്‍, ചൈന, യു.എസ്‌., ഫിലിപ്പീന്‍സ്‌, പ്യൂര്‍ട്ടോ റീക്കോ, ഫീജി, ബാര്‍ബഡോസ്‌, മ്യാന്‍മര്‍ എന്നിവയാണ്‌. ഇന്ത്യയില്‍ മുഖ്യമായി കരിമ്പുകൃഷി ചെയ്യപ്പെടുന്ന പ്രദേശങ്ങള്‍ ഉത്തര്‍പ്രദേശ്‌, പശ്ചിമ ബംഗാള്‍, മഹാരാഷ്‌ട്ര, ആന്ധ്ര, പഞ്ചാബ്‌, തമിഴ്‌നാട്‌, കര്‍ണാടക, ഒറീസ എന്നിവിടങ്ങളാണ്‌. ഇന്ത്യയില്‍ കരിമ്പുകൃഷി ചെയ്യുന്ന സ്ഥലത്തിന്റെ പകുതിയിലധികവും ഉത്തര്‍പ്രദേശിലാണ്‌. ഉത്‌പാദനത്തിന്റെ സിംഹഭാഗവും ഉത്തരേന്ത്യന്‍ പ്രദേശങ്ങളില്‍ നിന്നാണുതാനു‌. എന്നാല്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ശരാശരി വിളവില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നു. സക്കാരം ജീനസിലെ പ്രധാന സ്‌പീഷീസുകള്‍ ഇവയാണ്‌:

i. സക്കാരം സ്‌പൊണ്‍ടേനിയം. കരിമ്പിന്റെ വന്യയിനങ്ങളില്‍പ്പെട്ട ഇതിന്റെ പൂക്കുലത്തണ്ടും പൂത്തണ്ടും രോമാവൃതമായിരിക്കും. ഈ സ്‌പീഷീസിലെ വിവിധയിനങ്ങള്‍ക്കു തമ്മില്‍ പ്രകടമായ വ്യത്യാസമുണ്ട്‌. ഉഷ്‌ണമേഖലകളിലും സമശീതോഷ്‌ണമേഖലകളിലും വളരാന്‍ കഴിവുള്ള ഈ സ്‌പീഷീസില്‍ 56 ക്രാമസോം ജോടികള്‍ ഉണ്ടായിരിക്കും.

ii. സക്കാരം സൈനെന്‍സിസ്‌. രോമാവൃതമായ പൂക്കുലത്തണ്ടുകളും പൂത്തണ്ടുകളുമുള്ള ഈ സ്‌പീഷീസിലെ ചെടികളുടെ ഇലകള്‍ താരതമ്യേന വീതികൂടിയവയാണ്‌. പഞ്ചസാരയുടെ അംശം കൂടുതലുള്ള ഈ ചെടികള്‍ ഏതു കാലാവസ്ഥാമേഖലകളിലും വളരുന്നു. 5860 ക്രാമസോം ജോടികള്‍ ഉണ്ടായിരിക്കും.

iii. സക്കാരം ബാര്‍ബെറി. വീതികുറഞ്ഞ ഇലകളോടു കൂടിയ ഈ സ്‌പീഷീസിലെ പൂക്കുലത്തണ്ടുകളും പൂത്തണ്ടുകളും സക്കാരം സ്‌പൊണ്‍ടേനിയത്തിന്റേതുപോലെ തന്നെയാണ്‌. സിന്ധുഗംഗാസമതലങ്ങളില്‍ അതിപുരാതനകാലം മുതല്‍ വളര്‍ന്നു വന്നിരുന്ന ഈ സ്‌പീഷീസിലെ ചെടികള്‍ ഇന്ത്യയില്‍ മാത്രമാണ്‌ ഇന്നു കൃഷി ചെയ്യപ്പെടുന്നത്‌. 4246 ക്രാമസോം ജോടികള്‍ ഉണ്ടായിരിക്കും.

iv. സക്കാരം ഒഫിസിനാരം. ചെടിത്തണ്ടുകള്‍ ഇളംപച്ച, കടുംപച്ച, ചുവപ്പ്‌, വയലറ്റ്‌ ഈ നിറങ്ങളിലേതെങ്കിലുമായിരിക്കും. പൂത്തണ്ടുകളുടെ മുട്ടുകളില്‍ മാത്രം ചെറുലോമങ്ങള്‍ കാണാം. പൂക്കുലത്തണ്ട്‌ രോമാവൃതമല്ല. ധാരാളം നീരുള്ളതും മൃദുവായതുമാണ്‌ തണ്ട്‌. ക്രാമസോം ജോടികളുടെ സംഖ്യ 40.

v. സക്കാരം റോബസ്റ്റം. ഉഷ്‌ണമേഖലയിലും മിതോഷ്‌ണമേഖലയിലും കൃഷി ചെയ്‌തുവരുന്ന ഇത്തരം കരിമ്പുകളുടെ തണ്ടിന്‌ താരതമ്യേന വണ്ണം കൂടുതലാണ്‌. സക്കാരം ഒഫിസിനാരത്തിന്റേതു പോലുള്ളതാണ്‌ പൂത്തണ്ടുകളും പൂക്കുലത്തണ്ടും കരിമ്പിന്റെ ഒരു വന്യ സ്‌പീഷീസായ ഇത്‌ ന്യൂഗിനിയിലാണ്‌ കൂടുതലായും കണ്ടുവരുന്നത്‌. ക്രാമസോം ജോടികളുടെ എണ്ണം 42 ആണ്‌. വിവിധ സ്‌പീഷീസുകളിലെ മേന്മയേറിയ സ്വഭാവഗുണങ്ങള്‍ സങ്കരണം വഴി സമന്വയിപ്പിച്ച്‌ ഉത്‌പാദിപ്പിച്ചിട്ടുള്ള സങ്കര കരിമ്പിനങ്ങളാണ്‌ ഇന്ന്‌ മുഖ്യമായും കൃഷിചെയ്‌തു വരുന്നത്‌. സങ്കരയിനങ്ങള്‍ മിക്കവാറും പോളിപ്ലോയ്‌ഡുകളാണ്‌.

ഇനഭേദമനുസരിച്ച്‌ 2.55 മീ. വരെ ഉയരത്തില്‍ വളരുന്ന കരിമ്പിന്‍തണ്ട്‌ വ്യക്തമായ അനവധി പര്‍വങ്ങളും പര്‍വസന്ധികളും ("മുട്ടു"കള്‍) കൊണ്ട്‌ വിഭജിക്കപ്പെട്ടതും സുദൃഢവുമാണ്‌. തണ്ടിന്റെ വണ്ണവും ചിനപ്പുകളുടെ എണ്ണവും ഇനഭേദമനുസരിച്ച്‌ വ്യത്യാസപ്പെടും. സാധാരണയായി തണ്ടുകള്‍ക്ക്‌ 2.55 സെ.മീ. വ്യാസം കാണും. രണ്ടു "മുട്ടു'കള്‍ക്കിടയിലുള്ള ഭാഗം (പര്‍വം) ഉരുണ്ടുവീര്‍ത്തിരിക്കും. ഏറ്റവും താഴെയുള്ള പര്‍വങ്ങള്‍ ഏറ്റവും കുറിയവയും നടുവിലത്തേത്‌ ഏറ്റവും നീണ്ടവയും ആയിരിക്കും. തണ്ടിന്റെ പുറന്തോട്‌ കട്ടിയും മിനുസവുമുള്ളതും പച്ച, നീലാരുണം എന്നീ നിറങ്ങളുള്ളതുമാകുന്നു. ഓരോ പര്‍വത്തിന്റെയും അടിയറ്റത്തായി ഒന്നോ അതിലധികമോ മൂലാരംഭകനിരകളും (root initials) അതിനു തൊട്ടുമുകളിലായി നേര്‍ത്ത മെരിസ്റ്റമാറ്റിക മേഖലയും കാണാം. പര്‍വസന്ധിക്ക്‌ തൊട്ടുമുകളിലായി പത്രകക്ഷ്യങ്ങളിലെ പാര്‍ശ്വമുകുളങ്ങള്‍ ഉണ്ടായിരിക്കും. ഇനങ്ങള്‍ക്കനു‌സൃതമായി പാര്‍ശ്വമുകുളങ്ങളുടെ ആകൃതിയും വലുപ്പവും വ്യത്യാസപ്പെടുന്നു. മേന്മയേറിയ ഇനങ്ങളില്‍ ഇവ ചെറുതും, ഉരുണ്ടതോ കൂര്‍ത്തതോ ആയ ആകൃതിയോടുകൂടിയതുമായിരിക്കും; തണ്ടിനോടു പറ്റിച്ചേര്‍ന്നു കാണുകയും ചെയ്യും.

സമാന്തര സിരാവിന്യാസമുള്ള നീണ്ട കരിമ്പിലകള്‍ ഏകാന്തരമായി ക്രമീകരിച്ചിരിക്കുന്നു. അഗ്രത്തേക്കു പോകുന്തോറും ഇലയുടെ വീതി കുറഞ്ഞ്‌ ഒരു കൂര്‍ത്ത മുനയില്‍ അവസാനിക്കുന്നു. നീണ്ട പത്രപാളിയിലെ സുവ്യക്തമായ നടുഞരമ്പ്‌ അതിനെ നിവര്‍ത്തിപ്പിടിക്കാന്‍ സഹായിക്കുന്നു. ഇതിന്റെ മുകള്‍ വശം വെളുത്തതായിരിക്കും. പത്രപാളിയുടെ അരിക്‌ ദന്തുരമാണ്‌. ചിലയിനങ്ങളില്‍ ഇത്‌ ശരീരത്തില്‍ മുറിവുണ്ടാക്കാന്‍ തക്കവണ്ണം മൂര്‍ച്ചയേറിയതായിരിക്കും. ഏറ്റവും തലപ്പത്തുള്ള ഇല പൂങ്കുലയെ പൊതിഞ്ഞു സംരക്ഷിക്കാന്‍ തക്കവണ്ണം രൂപഭേദപ്പെട്ടിരിക്കുന്നു. പൂത്തുലഞ്ഞു നില്‌ക്കുന്ന കരിമ്പിന്‍കൂട്ടം നയനാനന്ദകരമാണ്‌. കരിമ്പിന്റെ അഗ്രത്തു നിന്നുദ്‌ഭവിക്കുന്ന നീളമേറിയ പൂങ്കുലത്തണ്ടില്‍ പട്ടു പോലുള്ള അനേകം നാരുകളോടുകൂടി പൂക്കള്‍ വിരിഞ്ഞു നില്‌ക്കുന്നു. 3060 സെ.മീ. നീളമുള്ള അതിശാഖിതമായ ഒരു പാനിക്കിള്‍ ആണ്‌ കരിമ്പിന്‍ പൂക്കുല. പുഷ്‌പങ്ങളില്‍ ഞെട്ടുള്ളവയും ഞെട്ടില്ലാത്തവയും എണ്ണത്തില്‍ പകുതിവീതമുണ്ടായിരിക്കും. വളരെകുറഞ്ഞ സമയത്തേക്കു മാത്രമേ പരാഗം ജീവനക്ഷമമായിരിക്കുകയുള്ളൂ. കൃഷി ചെയ്യപ്പെടുന്ന മിക്ക കരിമ്പിനങ്ങളിലെയും പരാഗങ്ങളും ബീജാണ്ഡങ്ങളും ഉയര്‍ന്ന തോതില്‍ വന്ധ്യത പ്രദര്‍ശിപ്പിക്കുന്നു. പരാഗവിതരണത്തിലുള്ള പോരായ്‌മകള്‍ മൂലം പലപ്പോഴും ബീജസങ്കലനം നടക്കുന്നില്ല. തന്മൂലം വളരെ അപൂര്‍വമായി മാത്രമേ കരിമ്പിന്‍ വിത്തുകളുണ്ടാകുന്നുള്ളു. മഞ്ഞനിറവും അണ്ഡാകൃതിയുമുള്ള വിത്തിന്‌ ഒരു മി.മീ.ല്‍ താഴെയാണ്‌ വലുപ്പം. വിത്തിന്റെ ജീവനക്ഷമത വളരെക്കുറഞ്ഞ സമയത്തിനുള്ളില്‍ ഒടുങ്ങും.

കാലാവസ്ഥയും മണ്ണും. ഉഷ്‌ണമേഖലാ പ്രദേശങ്ങളിലാണ്‌ കരിമ്പ്‌ ഏറ്റവും നന്നായി കൃഷി ചെയ്യുവാന്‍ കഴിയുന്നത്‌. ഉയര്‍ന്ന താപനിലയും ഈര്‍പ്പവുമുള്ള പ്രദേശങ്ങളില്‍ കരിമ്പ്‌ സമൃദ്ധിയായി വളരുന്നു. വളരുന്ന ഘട്ടത്തില്‍ 260 ഇ താപനിലയും വിളവെടുപ്പിനോടടുത്ത്‌ 160ഇ താപനിലയും കരിമ്പിന്‌ അനു‌യോജ്യമാണ്‌. ഉത്തരാര്‍ധഗോളത്തിലെ 370 രേഖാംശത്തിനു‌ ദക്ഷിണാര്‍ധഗോളത്തിലെ 300 രേഖാംശത്തിനു‌ ഇടയ്‌ക്കുള്ള മിക്ക പ്രദേശങ്ങളിലെയും കാലാവസ്ഥ കരിമ്പുകൃഷിക്ക്‌ അനു‌യോജ്യമാണ്‌. എക്കല്‍ കലര്‍ന്ന കളിമണ്ണുളളപ്രദേശങ്ങളിലും നദീതടപ്രദേശങ്ങളിലുമാണ്‌ ഇന്ത്യയിലെ കരിമ്പുകൃഷി മിക്കവാറും കേന്ദ്രീകരിക്കപ്പെട്ടിട്ടുള്ളതെങ്കിലും മിക്കവാറും എല്ലായിനം മണ്ണിലും കരിമ്പ്‌ കൃഷിചെയ്യാവുന്നതാണ്‌.

കൃഷിയിറക്കല്‍. പാകമെത്തിയ കരിമ്പിന്‍തണ്ടുകളുടെ തലപ്പുകളോ മൂപ്പെത്താത്ത കരിമ്പിന്‍തണ്ടിന്റെ കഷണങ്ങളോ നട്ടാണ്‌ കരിമ്പു കൃഷിചെയ്യുന്നത്‌. നടാനു‌ള്ള തലപ്പുകള്‍ ശേഖരിക്കാന്‍ മാത്രമായി ചിലപ്പോള്‍ കരിമ്പു കൃഷിചെയ്യാറുണ്ട്‌. വളരെ അടുത്തടുത്തായി കരിമ്പുകള്‍ നട്ട്‌ ഏകദേശം 68 മാസം മൂപ്പെത്തുമ്പോള്‍ തലപ്പുകള്‍ മുറിച്ചെടുക്കുന്നു. മൂപ്പെത്താറായ കരിമ്പിന്‍ തണ്ടില്‍ നിന്നു പൊട്ടിവളരുന്ന ചിനപ്പുകളും നടാന്‍ ഉപയോഗിക്കാം. "തലപ്പു'കളില്‍ നിന്ന്‌ നടുന്നതിനാവശ്യമായ "കരണ'കള്‍ (setts)മുറിച്ചെടുക്കുന്നു. മൂന്നു "മുട്ടു'കള്‍ അടങ്ങുന്നതും 20 സെ.മീ. നീളമുള്ളതുമായ കഷണങ്ങളാണിവ. രണ്ടറ്റത്തുമുള്ള മുട്ടുകള്‍ കഴിഞ്ഞ്‌ 2 സെ.മീ. നീളം തണ്ട്‌ ബാക്കി നില്‌ക്കും. കിളിര്‍പ്പിച്ച മേല്‍ക്കരണകളും മറ്റൊരു നടീല്‍ വസ്‌തുവാണ്‌.

മൂപ്പെത്തിയ കരിമ്പില്‍ നിന്നു ശേഖരിച്ച കരണകള്‍ നടുന്നതിനു മുമ്പായി നാലഞ്ചുമണിക്കൂര്‍ തണുത്ത വെള്ളത്തില്‍ മുക്കി വയ്‌ക്കുന്നത്‌ നല്ലതാണ്‌. കുമിള്‍ രോഗത്തെ ചെറുക്കുന്നതിനായി 200 ലി. വെള്ളത്തില്‍ 1 കി.ഗ്രാം അഗലോള്‍ അഥവാ 0.5 കി.ഗ്രാം അരിട്ടാണ്‍ കലക്കിയ ലായനിയില്‍ കരണകള്‍ മുക്കിയെടുക്കുന്നത്‌ നല്ലതാണ്‌. കരണകളെ ആദ്യം 450ഇലുള്ള ചൂടുവെള്ളത്തിലും പിന്നീട്‌ രണ്ടു മണിക്കൂര്‍ സമയം 500ഇ ചൂടുള്ള വെള്ളത്തിലും തുടര്‍ന്നു പത്തുമിനിട്ടു സമയം തണുത്ത വെള്ളത്തിലും മുക്കി വയ്‌ക്കുന്നത്‌ വൈറസ്‌ രോഗങ്ങളെ തടയാന്‍ സഹായിക്കും.

അതിശൈത്യമോ അത്യുഷ്‌ണമോ ഇല്ലാത്ത കാലാവസ്ഥയും ജലസേചനസൗകര്യവുമുണ്ടെങ്കില്‍ ഏതു സമയത്തും കൃഷിയിറക്കാം. നവംബര്‍ മാസത്തോടുകൂടി കരിമ്പിന്റെ വളര്‍ച്ച നിലയ്‌ക്കുന്നതിനാല്‍ ഇതിനനു‌സൃതമായാണ്‌ ഇന്ത്യയില്‍ കരിമ്പു നടാനു‌ള്ള സമയം നിര്‍ണയിക്കുന്നത്‌. ദക്ഷിണേന്ത്യയില്‍ സാധാരണയായി ഫെ.മാ.ഏ. മാസങ്ങളില്‍ കൃഷിയിറക്കുന്നു. ഡി. മാസത്തില്‍ പുഷ്‌പിക്കുന്നതോടുകൂടി ഇതിന്റെ വളര്‍ച്ച തീരുന്നു. ജൂല.ആഗ. മാസങ്ങളില്‍ നടുന്ന കരിമ്പിന്‌ ന. മാസത്തില്‍, ശൈത്യകാലമാകുമ്പോഴേക്ക്‌, 4 മാസം പ്രായമേ ആകുന്നുള്ളു. തന്മൂലം കരിമ്പ്‌ പൂവണിയാതെ ശൈത്യകാലത്തെ അതിജീവിച്ച്‌ അടുത്ത ന.വരെ കരുത്തോടെ തഴച്ചുവളരുന്നു. ഈ കൃഷിയില്‍ നിന്ന്‌ വളരെ നല്ല വിളവ്‌ കിട്ടും. എന്നാല്‍ വേനല്‍ക്കാലത്ത്‌ ജലസേചനത്തിനു‌ സൗകര്യക്കുറവുള്ള പ്രദേശങ്ങളില്‍ ഈ രീതി അനു‌വര്‍ത്തിക്കുക പ്രയാസമാണ്‌.

ഒരു ഹെക്ടര്‍ സ്ഥലത്തു നടാന്‍ 30,000 മുതല്‍ 50,000 വരെ കരിമ്പിന്‍ കരണകള്‍ ആവശ്യമാണ്‌. നിലം നന്നായി ഉഴുത്‌ വായുസഞ്ചാരയോഗ്യമാക്കുകയാണ്‌ നിലമൊരുക്കലിന്റെ ആദ്യപടി. മണ്ണിന്റെ ആഴവും ഉലര്‍ച്ചയും കൃഷിയുടെ വിജയത്തില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്തുന്നു. വരമ്പുകോരിക്കലപ്പ ഉപയോഗിച്ച്‌ പാത്തികളും വാരങ്ങളും ഉണ്ടാക്കുന്നു. പാത്തികള്‍ തമ്മിലുള്ള അകലം 7590 സെ.മീ. ആയിരിക്കും. പാത്തികളിലേക്ക്‌ വെള്ളം കടത്തിവിട്ട്‌ നനച്ചതിനു‌ശേഷം നടുവാന്‍ തയ്യാറാക്കിയ കരിമ്പിന്‍ കരണകള്‍ പാത്തികളിലുടനീളം ഒന്നിനൊന്നു തൊട്ട്‌ ചെളിയിലേക്കമര്‍ത്തി ഉറപ്പിക്കുന്നു. കരണകളിലെ മുകുളങ്ങള്‍ ഇരുപാര്‍ശ്വങ്ങളിലായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌.

നിലം ഉഴുതു മണ്ണിളക്കാതെ തന്നെ 90120 സെ.മീ. അകലത്തില്‍ 3040 സെ.മീ. ആഴവും 25 സെ.മീ. വീതിയുമുള്ള ചാലുകള്‍ കീറി വെള്ളം കടത്തിവിട്ടശേഷം ചാലുകളില്‍ കരിമ്പിന്‍കരണകള്‍ നടുന്ന രീതിയും നിലവിലുണ്ട്‌. ഈ ചാലുകളിലാണ്‌ വളമിടുന്നതും ജലസേചനം നടത്തുന്നതും മറ്റും. ചെടികള്‍ക്കു ചുറ്റുമായി മണ്ണു കൂട്ടിക്കൊടുക്കുന്നതുകൊണ്ട്‌ വളര്‍ച്ച പൂര്‍ത്തിയാകുമ്പോഴേക്കും ചാലുകള്‍ നികന്നു കഴിയും. നല്ല കാറ്റും മണല്‍ കലര്‍ന്ന മണ്ണുമുള്ള പ്രദേശങ്ങള്‍ക്ക്‌ ഈ സമ്പ്രദായം അനു‌യോജ്യമാണ്‌.

വടക്കേ ഇന്ത്യയിലെ വിസ്‌തൃതമായ കരിമ്പുകൃഷി സ്ഥലങ്ങളില്‍ നാലഞ്ചു ചാല്‍ നിലമുഴുത്‌ ഉഴവുചാലുകളില്‍ വെള്ളം കയറ്റി കരിമ്പു നടുകയാണ്‌ പതിവ്‌. കരിമ്പിന്റെ സമൃദ്ധമായ വളര്‍ച്ചയ്‌ക്ക്‌ ധാരാളം ജലം അത്യന്താപേക്ഷിതമാണ്‌. കാലാകാലങ്ങളില്‍ 200250 സെ.മീ. മഴയെങ്കിലും ലഭിച്ചാലേ ജലസേചനസൗകര്യമില്ലാത്ത പ്രദേശങ്ങളില്‍ കരിമ്പുകൃഷി വിജയപ്രദമാകുകയുള്ളു. തഴച്ചുവളരുന്ന കരിമ്പ്‌ ധാരാളം ജലം മണ്ണില്‍ നിന്നു വലിച്ചെടുക്കുന്നു. വളര്‍ച്ചയെത്തിയ കരിമ്പിന്റെ 70 ശ.മാ.വും വെള്ളമാണ്‌. ലവണരസാംശമില്ലാത്ത ശുദ്ധജലം ആണ്‌ കരിമ്പുകൃഷിക്കാവശ്യം. ലവണാംശം 600 പി.പി.എംല്‍ കുറവായിരിക്കണം. ജലത്തിന്റെ ശുദ്ധി കരിമ്പിന്റെ ഗുണത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമര്‍ഹിക്കുന്നു. വേനല്‌ക്കാലത്ത്‌ ആഴ്‌ചയിലൊരിക്കല്‍ കരിമ്പിനു‌ നനച്ചു കൊടുക്കണം. മണ്ണിലെ ജലാംശം അളക്കുന്നതിന്‌ ഇലത്തണ്ട്‌ പരീക്ഷണവിധേയമാക്കി "ഇലത്തണ്ടുസൂചന' കണ്ടുപിടിച്ച്‌ നനയ്‌ക്കേണ്ട സമയം കൃത്യമായി കണക്കാക്കുന്ന രീതി പല വിദേശരാജ്യങ്ങളിലും നിലവിലുണ്ട്‌. മണ്ണിലെ ജലാംശം നഷ്ടപ്പെടാതെ സൂക്ഷിക്കാനു‌ കളകളുടെ വളര്‍ച്ചയെ തടയാനു‌മായി കരിമ്പില കൊണ്ടോ പോളിത്തീന്‍ ഷീറ്റ്‌ കൊണ്ടോ നിലം ആവരണം (mulch)ചെയ്യാറുണ്ട്‌. കളകള്‍ ധാരാളമായി വളരുന്നുവെങ്കില്‍ ഒന്നോ രണ്ടോ തവണ കളപറിക്കേണ്ടത്‌ ആവശ്യമാണ്‌. കരിമ്പ്‌ വളര്‍ന്നു വരുന്നതോടെ അവയുടെ ഉണങ്ങിയ ഇലകൊണ്ട്‌ കരിമ്പുകളെ ഒറ്റയ്‌ക്കോ ഏതാനും എണ്ണം ചേര്‍ത്തോ പൊതിയുകയും ഊന്നു കൊടുക്കുകയും പതിവാണ്‌. അതിവര്‍ഷമുള്ള പ്രദേശങ്ങളില്‍ ഇലക്കവിളുകളില്‍ വെള്ളം കെട്ടി നിന്ന്‌ പാര്‍ശ്വമുകുളങ്ങള്‍ മുളയ്‌ക്കുന്നത്‌ ഒഴിവാക്കാനായി ഉണങ്ങിയ ഇലകളെല്ലാം ഉരിച്ചുകളഞ്ഞ്‌ തണ്ട്‌ വെടിപ്പാക്കാറുമുണ്ട്‌.

കുറ്റിവിള (Rattoon). പാകമെത്തിയ കരിമ്പുകള്‍ മുറിച്ചെടുത്തു കഴിയുമ്പോള്‍ വയലില്‍ ശേഷിക്കുന്ന കുറ്റികള്‍ പൊട്ടിമുളച്ചുണ്ടാകുന്ന ചെടികള്‍ വളര്‍ത്തി വിളവെടുക്കുന്ന രീതിയാണ്‌ കുറ്റിവിളക്കൃഷി. വയലില്‍ അവശേഷിക്കുന്ന ഇലകളും ചണ്ടിയും നീക്കം ചെയ്‌തശേഷം മണ്ണ്‌ കൊത്തിയിളക്കി വാരങ്ങള്‍ ബലപ്പെടുത്തി വയലില്‍ നൈട്രജന്‍ പ്രധാനമായ വളക്കൂട്ട്‌ ചേര്‍ത്ത്‌ നല്ലവണ്ണം നനയ്‌ക്കുന്നു. രണ്ടു മാസം കൊണ്ട്‌ കുറ്റിയില്‍ നിന്ന്‌ മുളപൊട്ടി ചെറുചെടികള്‍ വയലില്‍ നിറയും. പുതുതായി കൃഷിയിറക്കുന്നതിന്‌ വേണ്ടിവരുന്ന വന്‍ചെലവ്‌ ലാഭിക്കാമെന്നുള്ളതാണ്‌ ഈ സമ്പ്രദായത്തിന്റെ മേന്മ. വിളവു കുറയുമെന്നതും കീടബാധ ഉണ്ടാകാന്‍ കൂടുതല്‍ സാധ്യതയുണ്ടെന്നതും ഇതിന്റെ ദൂഷ്യങ്ങള്‍ ആകുന്നു.

വളപ്രയോഗം. കരിമ്പിന്റെ ത്വരിത വളര്‍ച്ചയ്‌ക്ക്‌ മറ്റു വിളകളെയപേക്ഷിച്ച്‌ പോഷകമൂലകങ്ങളുടെ ആവശ്യം വളരെ കൂടുതലാണ്‌. വളപ്രയോഗത്തിനനു‌സൃതമായി വിളവില്‍ ഗണ്യമായ വ്യതിയാനം സംഭവിക്കാറുണ്ട്‌. നൈട്രജന്‍ ധാരാളമടങ്ങിയിട്ടുള്ള വളങ്ങള്‍ കരിമ്പിന്റെ വിളവ്‌ വര്‍ധിപ്പിക്കുന്നു. ഫോസ്‌ഫറസ്‌പ്രധാനങ്ങളായ വളങ്ങള്‍ കരിമ്പിന്‍നീരിന്റെ ഗുണം വര്‍ധിപ്പിക്കുവാനു‌, പൊട്ടാഷ്‌ ചെടിയുടെ രോഗപ്രതിരോധശക്തി കൂട്ടുന്നതിനു‌ ഉപകരിക്കുമെന്ന്‌ പരീക്ഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്‌. ഹെക്ടറൊന്നിന്‌ 245 കി.ഗ്രാം നൈട്രജന്‍, 65 കി.ഗ്രാം ഫോസ്‌ഫറസ്‌, 65 കി.ഗ്രാം പൊട്ടാഷ്‌ എന്ന അളവാണ്‌ കോയമ്പത്തൂരിലെ കരിമ്പുഗവേഷണ സ്ഥാപനം ശിപാര്‍ശ ചെയ്യുന്നത്‌. ഇതില്‍ നൈട്രജന്റെ ആദ്യപകുതി നടുമ്പോഴും രണ്ടാം പകുതി നട്ട്‌ 4590 ദിവസങ്ങള്‍ക്കുള്ളിലും ചേര്‍ത്തുകൊടുക്കണം. എന്നാല്‍ കേരളത്തിലെ കരിമ്പു വയലുകളിലേക്ക്‌, ഹെക്ടറിന്‌ 170 കി.ഗ്രാം നൈട്രജന്‍, 85 കി.ഗ്രാം ഫോസ്‌ഫറസ്‌, 85 കി.ഗ്രാം പൊട്ടാഷ്‌ എന്ന തോതിലാണ്‌ ശിപാര്‍ശ ചെയ്യപ്പെട്ടിട്ടുള്ളത്‌. ആവശ്യമായ പോഷകങ്ങളില്‍ ഫോസ്‌ഫറസും പൊട്ടാഷും മുഴുവന്‍ രാസവളങ്ങളായും നൈട്രജന്റെ ഒരു ഭാഗം രാസവളവും ബാക്കി കടലപ്പിണ്ണാക്കുമായും ചേര്‍ത്തു കൊടുക്കുകയാണ്‌ ദക്ഷിണേന്ത്യയില്‍ വളരെക്കാലമായി നിലവിലുള്ള വളപ്രയോഗ രീതി. അമോണിയം സള്‍ഫേറ്റും യൂറിയയും വര്‍ധിച്ച തോതില്‍ ഇപ്പോള്‍ ഉപയോഗിക്കുന്നുണ്ട്‌. ഓരോ സ്ഥലത്തെയും മണ്ണിന്റെ രാസഘടനയ്‌ക്കനു‌സൃതമായി വേണം വളം പ്രയോഗിക്കാന്‍.

രോഗങ്ങളും കീടങ്ങളും. ഇളം തലപ്പുകളെയും കരണകളെയും തിന്നു നശിപ്പിക്കുന്ന ചിതല്‍, 23 മാസം പ്രായമുള്ള ചെടികളെ തുരന്നു നശിപ്പിക്കുന്ന തണ്ടുതുരപ്പന്‍, മണ്ടതുരപ്പന്‍ എന്നിവ കരിമ്പു കൃഷിക്ക്‌ അപകടകാരികളായ ക്ഷുദ്രകീടങ്ങളാണ്‌. ആല്‍ഡ്രിന്‍, എന്‍ഡ്രിന്‍ എന്നിവ തളിച്ച്‌ ഇവയെ ഫലപ്രദമായി നിയന്ത്രിക്കാം. കൂടാതെ കരിമ്പിലത്തുള്ളന്‍ (പൈറില്ല പെര്‍പ്പൂസില്ല), വെള്ളീച്ച (അല്യൂറോലോബസ്‌ ബറോസ), കോക്‌ചേഫര്‍ വണ്ടുകള്‍ (ഹോളോട്രക്കിയ കണ്‍സാന്‍ഗ്വിനിയ) എന്നീ കീടങ്ങളും; മെലനോപ്‌സിസ്‌ ഗ്‌ളോമെറാറ്റസ്‌ എന്ന ശല്‌ക്കകീടവും കരിമ്പുകൃഷിയെ ബാധിക്കുന്നു. കീടനാശിനികള്‍ തളിച്ച്‌ കരിമ്പിനെ ഇവയുടെ ആക്രമണങ്ങളില്‍ നിന്നു രക്ഷിക്കുവാന്‍ കഴിയും. സ്‌മട്ട്‌ രോഗം, ചെംചീയല്‍ തുടങ്ങിയ ഫംഗസ്‌ രോഗങ്ങളും മൊസൈക്‌ തുടങ്ങിയ വൈറസ്‌ രോഗങ്ങളും കരിമ്പുകൃഷിക്ക്‌ ഭീഷണിയാണ്‌. രോഗബാധയില്ലാത്ത നടീല്‍വസ്‌തുക്കള്‍ മാത്രം ഉപയോഗിക്കുക; നടീല്‍വസ്‌തുക്കളെ ഒരു ശ.മാ. ബോര്‍ഡോ മിശ്രിതം. അരിട്ടോണ്‍, അഗല്ലോള്‍ ഇവയിലേതെങ്കിലും കൊണ്ട്‌ ശുദ്ധീകരിക്കുക; രോഗപ്രതിരോധശക്തിയുള്ള കരിമ്പിനങ്ങള്‍ മാത്രം കൃഷി ചെയ്യുക എന്നിവയാണ്‌ നിവാരണമാര്‍ഗങ്ങള്‍.

വിളവെടുപ്പും സംസ്‌കരണവും. 1015 മാസം പ്രായമാകുമ്പോള്‍ കരിമ്പ്‌ വിളവെടുക്കാം. പല വിദേശരാജ്യങ്ങളിലും രണ്ടുവര്‍ഷത്തിലൊരിക്കലേ കരിമ്പ്‌ വിളവെടുക്കാറുള്ളു. പുഷ്‌പിക്കുന്നതോടുകൂടി കരിമ്പിന്റെ വളര്‍ച്ച നിലയ്‌ക്കുകയും പഞ്ചസാരയുടെ സംയോജനവും കേന്ദ്രീകരണവും അവസാനിക്കുകയും ചെയ്യും. പൂര്‍ണ വളര്‍ച്ചയെത്തിയ കരിമ്പിലെ നീരിന്റെ പരിശുദ്ധി ഏറിയിരിക്കും. കരിമ്പ്‌ നിലത്തോട്‌ ചേര്‍ത്തു വച്ച്‌ മുറിച്ചെടുക്കുകയാണ്‌ പതിവ്‌. മൂന്നിലൊരു ഭാഗത്തോളം "തലപ്പ്‌' മുറിച്ചുകഴിഞ്ഞ്‌ ബാക്കിയുള്ള കരിമ്പ്‌ നീരെടുക്കാനായി ഉപയോഗിക്കുന്നു. നീരെടുക്കാന്‍ ആവശ്യമായ കരിമ്പ്‌ അന്നന്ന്‌ മുറിച്ചെടുക്കുകയാണ്‌ ഉത്തമം. മുറിച്ച്‌ 24 മണിക്കൂറിനകം നീരെടുക്കുന്നില്ലെങ്കില്‍ അതിലടങ്ങിയിട്ടുള്ള പഞ്ചസാര രാസപ്രവര്‍ത്തനത്തിലൂടെ പരലാകൃതിയില്ലാത്ത ഗ്ലൂക്കോസ്‌ ആയി രൂപാന്തരപ്പെട്ടു പോകും. മുറിച്ചെടുത്ത കരിമ്പ്‌ വെയിലും ചൂടും ഏല്‌ക്കുകയുമരുത്‌.

ചെറിയ തോതില്‍ കരിമ്പുകൃഷി ചെയ്യുമ്പോള്‍ കാളകള്‍ വലിക്കുന്ന "ചക്കു'കളോ ചെറുതരം യന്ത്രച്ചക്കുകളോ ഉപയോഗിച്ച്‌ നീരെടുക്കുന്നു. കാളച്ചക്കുകളുപയോഗിക്കുമ്പോള്‍ 6065 ശ.മാ.ഉം യന്ത്രച്ചക്കുകളുപയോഗിക്കുമ്പോള്‍ 70 ശ.മാ.വും നീര്‌ വേര്‍തിരിച്ചെടുക്കുവാന്‍ കഴിയും. കരിമ്പില്‍ 85 ശ.മാ. നീരും 15 ശ.മാ. നാരും അടങ്ങിയിരിക്കുന്നു. നീരില്‍ 14 ശ.മാ. ലായക ഖരങ്ങളും 71 ശ.മാ. ജലവുമാണുള്ളത്‌. ലായകഖരങ്ങളില്‍ 13 ശ.മാ. പഞ്ചസാര അടങ്ങിയിരിക്കും. അമ്ലസ്വഭാവമുള്ളതാണ്‌ കരിമ്പിന്‍നീര്‌ (pH-5.4). സൂക്ഷ്‌മാണു പ്രവര്‍ത്തനഫലമായി നീരു പുളിച്ചുപോകാതിരിക്കാന്‍ വേണ്ടി കരിമ്പിന്‍ നീരെടുക്കുന്ന പാത്രങ്ങളും മറ്റും അത്യധികം ശുചിയായി കൈകാര്യം ചെയ്യണം.

കരിമ്പില്‍ നിന്നു ലഭിക്കുന്ന മുഖ്യ വ്യാവസായികോത്‌പന്നം പഞ്ചസാരയാണ്‌. ഇന്ത്യയില്‍ പഞ്ചസാരയുത്‌പാദനത്തിന്‌ ഉപയോഗിക്കുന്ന കരിമ്പിന്റെ ഏകദേശം ഇരട്ടിയിലധികം കരിമ്പ്‌ ശര്‍ക്കര (വെല്ലം), ഖണ്ഡസാരി (തരിപ്പഞ്ചസാര) എന്നിവയുടെ നിര്‍മാണ ത്തിന്‌ ഉപയോഗിക്കുന്നു.

കരിമ്പിന്‍നീര്‌ വിസ്‌താരമുള്ള ലോഹപ്പാത്രത്തില്‍ അരിച്ചൊഴിച്ച്‌ വറ്റിച്ചെടുത്ത്‌ ശര്‍ക്കരയുണ്ടാക്കുന്നു. 100 ലി. നീരില്‍ 6080 മി.ലി. എന്ന കണക്കില്‍ ചുണ്ണാമ്പുവെള്ളം ചേര്‍ക്കുന്നത്‌ ലയിച്ചു ചേര്‍ന്നിട്ടുള്ള മാലിന്യങ്ങളെ നീക്കം ചെയ്യാന്‍ ഉതകുന്നു. ക്ഷാരരസമായാല്‍ ശര്‍ക്കരയുടെ നിറം മങ്ങാന്‍ ഇടയുള്ളതുകൊണ്ട്‌ നീരിന്‌ അല്‌പം അമ്ലരസം ഉണ്ടായിരിക്കാനായി സോഡിയം കാര്‍ബണേറ്റ്‌, സോഡിയംബൈകാര്‍ബണേറ്റ്‌, സൂപ്പര്‍ ഫോസ്‌ഫേറ്റ്‌, ആലം തുടങ്ങിയ രാസപദാര്‍ഥങ്ങള്‍ ചേര്‍ക്കാറുണ്ട്‌. തിളയ്‌ക്കുന്നതോടെ മെഴുക്‌, വര്‍ണക വസ്‌തുക്കള്‍, കൊളോയ്‌ഡുകള്‍, ആല്‍ബുമിനോയ്‌ഡുകള്‍ തുടങ്ങിയ മാലിന്യങ്ങള്‍ പതയായി മുകള്‍പരപ്പിലേക്കു വരുന്നു. സുഷിരങ്ങളുള്ള വലിയ മരത്തവികള്‍ ഉപയോഗിച്ച്‌ ഇത്‌ നീക്കം ചെയ്യാം. നീരുവറ്റി കുറുകിത്തുടങ്ങുന്നതോടെ അതിവേഗം ഇളക്കിക്കൊണ്ടിരിക്കണം. കുറുകി കുഴമ്പുപരുവത്തിലായ നീര്‌ അല്‌പം കോരി തണുത്ത ജലത്തിലേക്ക്‌ ഒഴിക്കുമ്പോള്‍ ലോഹപ്പാളിപോലെ ഉറയുന്നുവെങ്കില്‍ നീര്‌ പാകമായിയെന്ന്‌ അനുമാനിക്കാം. ഈ സമയം നീരിന്‌ 118-1240C ചൂട്‌ ഉണ്ടായിരിക്കും. അപ്പോള്‍ അടുപ്പില്‍ നിന്നിറക്കി ശര്‍ക്കരക്കുഴമ്പ്‌ പരന്ന മരത്തോണികളിലേക്ക്‌ പകരുന്നു. ഇത്‌ മരംകൊണ്ട്‌ കള്ളി കള്ളികളായി നിര്‍മിച്ചിട്ടുള്ള അച്ചുകളിലേക്ക്‌ ചെറുചൂടോടെ പകരുകയോ കൈകൊണ്ട്‌ ഉരുട്ടി ഉരുളകളാക്കുകയോ ഇളക്കിപ്പൊടിച്ച്‌ തരിരൂപത്തിലാക്കുകയോ ചെയ്യുന്നു.

വിളവെടുപ്പ്‌

പഞ്ചസാരനിര്‍മാണം. നീരെടുക്കാനായി ഒരു നിര ചക്കുകള്‍ ഉള്‍ക്കൊള്ളുന്ന യന്ത്രസംവിധാനത്തിലൂടെ കരിമ്പു കടത്തിവിടുന്ന രീതിയാണ്‌ പഞ്ചസാര ഫാക്ടറികളില്‍ അനു‌വര്‍ത്തിച്ചുപോരുന്നത്‌ (മാസെറേഷന്‍). ഓരോ ചക്കില്‍നിന്നും ചണ്ടി പുറന്തള്ളപ്പെടുമ്പോഴേക്കും അത്‌ വെള്ളം കൊണ്ടു നനയ്‌ക്കുന്നു. ഇപ്രകാരം 97 ശ.മാ. നീരും ഊറ്റിയെടുക്കാം. ഈ നീരില്‍ ചുണ്ണാമ്പു വെള്ളം നിശ്ചിത തോതില്‍ ചേര്‍ത്തശേഷം അതിലൂടെ കാര്‍ബണ്‍ ഡൈഓക്‌സൈഡോ സള്‍ഫര്‍ ഡൈഓക്‌സൈഡോ കടത്തിവിടുന്നു. പതയായി അടിഞ്ഞുകൂടുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്‌തശേഷം നീര്‌ വലിയ അരിപ്പകളില്‍ കൂടി കടത്തിവിട്ടു ശുദ്ധി ചെയ്‌ത്‌ ന്യൂനമര്‍ദസംഭരണികളിലാക്കി ആവിയില്‍ തിളപ്പിച്ച്‌ വറ്റിച്ചെടുക്കുന്നു. നീര്‌ കുഴമ്പുപരുവത്തിലായാല്‍ തിളപ്പിക്കല്‍ അവസാനിപ്പിച്ച്‌ പഞ്ചസാരത്തരികള്‍ രൂപീകൃതമാകാന്‍ അനു‌വദിക്കുന്നു. തരികളെ പാനി (മൊളാസസ്‌)യില്‍ നിന്നു വേര്‍തിരിച്ചെടുക്കുകയാണ്‌ അടുത്ത പടി. പഞ്ചസാരയ്‌ക്ക്‌ തൂവെള്ള നിറം ലഭിക്കാനായി പ്രത്യേകരാസവസ്‌തുക്കള്‍ കൊണ്ടുള്ള പരിചരണം ആവശ്യമാണ്‌. അവസാനമായി ചൂടുവായു ഉപയോഗിച്ച്‌ തൂവെള്ളത്തരികള്‍ ഉണക്കി ചാക്കുകളില്‍ നിറയ്‌ക്കുന്നു. കരിമ്പിന്‍ നീര്‍ പഞ്ചസാരയായിത്തീരാന്‍ 1624 മണിക്കൂര്‍ ആവശ്യമാണ്‌. ഒരു ടണ്‍ കരിമ്പില്‍ നിന്ന്‌ ശ.ശ. 100 കി.ഗ്രാം പഞ്ചസാരയോ 120 കി.ഗ്രാം ശര്‍ക്കരയോ ലഭിക്കുന്നു. കരിമ്പിന്‍നീര്‌ തിളച്ച്‌ കുറുകി കുഴമ്പു പരുവമെത്തുന്നതിന്‌ അല്‌പം മുമ്പായി എടുക്കുന്ന ദ്രവരൂപത്തിലുള്ള ഉത്‌പന്നമാണ്‌ ശര്‍ക്കരത്തേന്‍. തൂവെള്ള നിറമില്ലാത്ത തരിരൂപത്തിലുള്ള ഒരു തരം നാടന്‍ പഞ്ചസാരയാണ്‌ ഖണ്ഡസാരി.

ചക്കില്‍നിന്നും പുറന്തള്ളുന്ന ചണ്ടി നനയ്‌ക്കുന്നു

സാമ്പത്തികപ്രാധാന്യം. ആധുനിക ഭക്ഷണക്രമത്തില്‍ പഞ്ചസാരയ്‌ക്ക്‌ പ്രമുഖമായ ഒരു സ്ഥാനമുണ്ട്‌. ചായ, കാപ്പി, മധുരപലഹാരങ്ങള്‍, റൊട്ടി, ബിസ്‌കറ്റ്‌, ശീതളപാനീയങ്ങള്‍ എന്നിവയിലെ അനുപേക്ഷണീയഘടകമാണ്‌ പഞ്ചസാര. പഞ്ചസാര ഉത്‌പാദനത്തിലെ ഉപോത്‌പന്നമായ മൊളാസ്സസ്സില്‍ നിന്ന്‌ സ്‌പിരിറ്റ്‌, മദ്യം, കാലിത്തീറ്റ എന്നിവ നിര്‍മിക്കുന്നു. മിഠായി നിര്‍മാണം പഞ്ചസാര വ്യവസായത്തെ ആശ്രയിച്ചു നടത്തുന്ന മറ്റൊരു പ്രധാന വ്യവസായമാണ്‌. കരിമ്പിന്‍ചണ്ടി ഇന്ധനമായും വളമായും; കടലാസ്‌, ബോര്‍ഡ്‌, പ്ലാസ്റ്റിക്‌ എന്നിവ നിര്‍മിക്കാനു‌ള്ള അസംസ്‌കൃത വസ്‌തുവായും ഉപയോഗിക്കുന്നു.

സൗരോര്‍ജ സംഭരണശേഷി ഏറ്റവും കൂടുതലായുള്ള കരസസ്യം കരിമ്പാണെന്ന്‌ പഠനങ്ങള്‍ വ്യക്തമാക്കിയതോടെ ഊര്‍ജസ്രാതസ്സെന്ന നിലയ്‌ക്ക്‌ ഇതിന്റെ പ്രാധാന്യം വളരെയധികം വര്‍ധിച്ചിട്ടുണ്ട്‌. 1961ല്‍ രസതന്ത്രത്തിനു‌ള്ള നോബല്‍ സമ്മാനം ലഭിച്ച ഡോ. മെല്‍വിന്‍ കാല്‍വിന്‍ എണ്ണക്കിണറുകളിലേതിനെക്കാള്‍ കുറഞ്ഞ ചെലവില്‍ ഊര്‍ജം ഉത്‌പാദിപ്പിക്കുവാന്‍ കഴിവുള്ള ഒരു സസ്യത്തെ കണ്ടെത്താനു‌ള്ള പഠനങ്ങള്‍ നടത്തുമ്പോഴാണ്‌ കരിമ്പുചെടികളുടെ ഈ പ്രത്യേക സിദ്ധി വെളിച്ചത്തു വന്നത്‌. ഒരു ടണ്‍ ഉണങ്ങിയ കരിമ്പിന്‍ ചെടിയില്‍ (60 ശ.മാ. ഈര്‍പ്പം) 4.16 ദശലക്ഷം കി.ഗ്രാം കലോറി ഊര്‍ജം ഉള്‍ക്കൊണ്ടിരിക്കും. ഇത്‌ 2.6 ബാരല്‍ പെട്രാളിന്‌ തുല്യമാണെന്ന്‌ കണക്കാക്കിയിരിക്കുന്നു.

കരിമ്പിന്‍നീര്‌ ഗുരുവും സ്‌നിഗ്‌ധവും ശുക്ലവൃദ്ധികരവുമാണ്‌. കഫം, മൂത്രം ഇവയെ വര്‍ധിപ്പിക്കും. കരിമ്പിന്‍ നീര്‌ ചെറുനാരങ്ങാനീരോ ഇഞ്ചിനീരോ ചേര്‍ത്തു സേവിക്കുന്നത്‌ മൂത്രകൃച്ഛ്‌റം, അശ്‌മരി, ഗൊണോറിയ, അഗ്‌നിമാന്ദ്യം, ആമാശയവ്രണങ്ങള്‍, ശുക്ലസ്രാവം എന്നിവയ്‌ക്ക്‌ ഔഷധമാണെന്ന്‌ അഷ്ടാംഗഹൃദയത്തില്‍ കാണുന്നു. കരിമ്പിന്റെ നീരും തിപ്പലി പൊടിച്ചതും തൈരില്‍ ചേര്‍ത്തു കഴിച്ചാല്‍ അജീര്‍ണം, ഛര്‍ദി, അരുചി എന്നിവ ശമിക്കും. ശരീരത്തിലുണ്ടാകുന്ന ഉഷ്‌ണാധിക്യം കുറയ്‌ക്കുകയും ചെയ്യും. കരിമ്പിന്റെ ഇലകളിലുള്ള മഞ്ഞുതുള്ളികള്‍ തിമിരത്തിനു‌ മറ്റു നേത്രരോഗങ്ങള്‍ക്കും പ്രതിവിധിയായി കണ്ണിലെഴുതാം. കരിമ്പിന്‍വേര്‌ മൃദുവും മൂത്രവര്‍ധകവുമാണ്‌.

"കരിമ്പുതിന്നാന്‍ കൈക്കൂലി വേണമോ', "കരിമ്പെന്നു കരുതി വേരോളം ചവയ്‌ക്കരുത്‌", "കരിമ്പിന്മേല്‍ തേന്‍ വയ്‌ക്കുക", "കരിമ്പിന്‌ കമ്പ്‌ ദോഷം' എന്നീ പഴഞ്ചൊല്ലുകള്‍ മലയാളഭാഷയില്‍ പ്രചാരത്തിലുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍