This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കയ്യൂര്‍ സമരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കയ്യൂര്‍ സമരം

1941ല്‍ ഹോസ്‌ദുര്‍ഗ്‌ താലൂക്കിലെ കയ്യൂരില്‍ നടന്ന ഒരു കര്‍ഷകസമരം. നാലുപേരുടെ വധശിക്ഷയ്‌ക്കിടയാക്കിയതിനാലാണ്‌ ഈ സമരം ചരിത്രത്തില്‍ സ്ഥാനം നേടിയത്‌. 1934ല്‍ കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാര്‍ട്ടി രൂപീകൃതമായതോടെ കേരളത്തിലെ ഇതര ഭാഗങ്ങളിലെന്നപോലെ മലബാറിലും കര്‍ഷകതൊഴിലാളി വിഭാഗങ്ങള്‍ സംഘടിക്കുകയും ജന്‍മിത്വചൂഷണത്തിനും മര്‍ദനത്തിനുമെതിരെ പ്രക്ഷോഭങ്ങളാരംഭിക്കുകയും ചെയ്‌തു. 1937ല്‍ അഖിലമലബാര്‍ കര്‍ഷകസംഘം രൂപീകരിക്കപ്പെട്ടു. 1937 ല്‍ കര്‍ഷകസംഘത്തിന്റെയും കോണ്‍ഗ്രസ്സിന്റെയും ഓരോ ശാഖകള്‍ കയ്യൂരില്‍ സ്ഥാപിതമായി. ഒരേ യോഗത്തില്‍ വച്ചാണ്‌ രണ്ടിനും രൂപം നല്‌കിയത്‌; മിക്കവരും രണ്ടു സംഘടനകളിലും അംഗങ്ങളായിരുന്നു.

രണ്ടാംലോകയുദ്ധകാലത്തെ വിലക്കയറ്റവും ജന്മിമാരുടെ കര്‍ഷകവിരുദ്ധനയങ്ങളും കര്‍ഷകസംഘത്തെ സമരോത്സുകമാക്കി. യുദ്ധത്തിനെതിരായി പ്രകടനങ്ങളും യോഗങ്ങളും നടത്തുവാനുള്ള കെ.പി.സി.സി.യുടെ തീരുമാനം (1940 സെപ്‌. 15) മലബാറിലെ ജനങ്ങള്‍ ആവേശപൂര്‍വം സ്വാഗതം ചെയ്‌തു. വാശി, നരി, മുക്കാല്‍, വച്ചുകാണല്‍, ശീലക്കാശ്‌, കങ്കാണി തുടങ്ങിയ ജന്മിഭോഗങ്ങള്‍ക്കും നിര്‍ബന്ധിത പിരിവുകള്‍ക്കുമെതിരായി കര്‍ഷകര്‍ സംഘടിതമായി പ്രതിഷേധിച്ചു. ഈ പശ്ചാത്തലത്തിലാണ്‌ കയ്യൂര്‍സമരം നടക്കുന്നത്‌. 1941 മാ. 12നു കര്‍ഷകസംഘം പ്രവര്‍ത്തകര്‍ കൂടിയായ കമ്യൂണിസ്റ്റുകാര്‍ ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിനും ജന്മിത്വത്തിനുമെതിരായി മുദ്രാവാക്യം മുഴക്കിക്കൊണ്ട്‌ കയ്യൂരില്‍ പ്രകടനം നടത്തി. ജാഥയ്‌ക്കു നേതൃത്വം നല്‌കിയവരുടെ പേരുകള്‍ നീലേശ്വരം റവന്യൂ ഇന്‍സ്‌പെക്ടര്‍ പൊലീസധികൃതര്‍ക്കു നല്‌കിയിട്ടുണ്ടെന്ന വിവരം മനസ്സിലാക്കിയ കര്‍ഷകത്തൊഴിലാളികള്‍, മാ. 26നു രാത്രിയില്‍ ഒരു പൊലീസുകാരനെ കുത്തിമുറിവേല്‌പിച്ചു. അടുത്തദിവസം രാത്രിയില്‍ പൊലീസ്‌ കര്‍ഷകസംഘം പ്രവര്‍ത്തകരെ മര്‍ദിച്ചു; നേതാക്കന്മാരില്‍ രണ്ടുപേരെ അറസ്റ്റ്‌ ചെയ്‌തു.

കൃഷിക്കാരുടെ ആവശ്യങ്ങള്‍ അടങ്ങുന്ന ഒരു നിവേദനം ഹോസ്‌ദുര്‍ഗ്‌ താലൂക്കിലെ ഏറ്റവും വലിയ ജന്മിയായ നീലേശ്വരം രാജാവിന്‌ സമര്‍പ്പിക്കുവാന്‍ കര്‍ഷകസംഘം തീരുമാനിക്കുകയും ആ വിവരം രാജാവിനെ അറിയിക്കുകയും ചെയ്‌തു. അക്കാലത്ത്‌ അസാധാരണമായിരുന്ന കര്‍ഷകരുടെ ഈ സംരംഭം രാജാവിനെ പൊലീസ്‌ സഹായം നേടാന്‍ പ്രരിതനാക്കി. ഒരു സംഘര്‍ഷത്തിന്റെ അന്തരീക്ഷം എങ്ങും ദൃശ്യമായി. തുടര്‍ന്നുണ്ടായ പൊലീസ്‌ നടപടിയിലും അറസ്റ്റിലും പ്രതിഷേധിച്ചുകൊണ്ട്‌ അടുത്ത ദിവസം ഒരു പ്രചരണ ജാഥ നടത്തുവാനും യോഗം ചേരുവാനും സംഘം ശ്രമങ്ങളാരംഭിച്ചു. കര്‍ഷകജാഥ മുന്നോട്ടുനീങ്ങുമ്പോള്‍, എതിരെ വന്ന മര്‍ദകനായ ഒരു പോലീസുകാരനെ പ്രക്ഷോഭകാരികള്‍ ചെങ്കൊടി പിടിപ്പിച്ച്‌ മുന്നില്‍ നടത്തിച്ചു. ഗത്യന്തരമില്ലാതെ വന്ന പൊലീസുകാരന്‍ ജാഥ നീങ്ങിക്കൊണ്ടിരുന്നപ്പോള്‍ തൊട്ടടുത്തുള്ള പുഴയിലേക്കു ചാടി; തുടര്‍ന്നുണ്ടായ കല്ലേറിന്റെ ഫലമായി അയാള്‍ മൃതിയടഞ്ഞതായി പറയപ്പെടുന്നു.

പൊലീസുകാരന്റെ മരണത്തെത്തുടര്‍ന്ന്‌ കയ്യൂര്‍ പ്രദേശം ബ്രിട്ടീഷ്‌ പൊലീസിന്റെ അതിരുകടന്ന ബലപ്രയോഗത്തിനു സാക്ഷ്യം വഹിച്ചു. ഇതോടനുബന്ധിച്ച കേസില്‍ 61 പേര്‍ പ്രതികളായിരുന്നു. പ്രതികളില്‍ കയ്യൂര്‍സഖാക്കള്‍ എന്ന പേരില്‍ അറിയപ്പെടുന്ന മഠത്തില്‍ അപ്പു, കോയിത്തട്ടില്‍ ചിരുകണ്ടന്‍, പൊടോരി കുഞ്ഞമ്പുനായര്‍, പള്ളിക്കല്‍ അബൂബക്കര്‍ എന്നിവരെ തൂക്കിക്കൊല്ലാനും പ്രായപൂര്‍ത്തിയാകാത്ത സി.കൃഷ്‌ണന്‍ നായരെ (ചൂരായി കൃഷ്‌ണന്‍) അഞ്ചു വര്‍ഷത്തെ തടവുശിക്ഷയ്‌ക്കും വിധിച്ചു (1942 ഫെ. 2). വധശിക്ഷയ്‌ക്കു വിധിച്ചവരെ 1943 മാ. 29നു കണ്ണൂര്‍ ജയിലില്‍ വച്ച്‌ തൂക്കിക്കൊന്നു. കയ്യൂര്‍ സമരത്തോടനുബന്ധിച്ച കേസിലെ പ്രതികളുടെ ലിസ്റ്റില്‍ ഇ.കെ. നായനാര്‍, വി.വി. കുഞ്ഞമ്പു, എന്‍.ജി. കമ്മത്ത്‌ മുതലായവരും ഉള്‍പ്പെട്ടിരുന്നു. കന്നട സാഹിത്യകാരനായ നിരഞ്‌ജന, കയ്യൂര്‍ സമരത്തെ ആസ്‌പദമാക്കി രചിച്ച ചിരസ്‌മരണെ എന്ന നോവല്‍ പ്രശസ്‌തമാണ്‌.

മലയാളത്തില്‍ ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്‌ത "മീനമാസത്തിലെ സൂര്യന്‍' എന്ന സിനിമ കയ്യൂര്‍ സമരത്തെ ആസ്‌പദിച്ചുള്ളതാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍