This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കമ്മി ധനവിനിയോഗം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കമ്മി ധനവിനിയോഗം

Deficit Financing

ഗവണ്‍മെന്റിന്റെ വരവിനെക്കാള്‍ ചെലവു കൂടിയിരിക്കുന്ന സാഹചര്യത്തില്‍ ആ വിടവു നികത്തുന്നതിന്‌ സ്വീകരിക്കുന്ന മാര്‍ഗം. ഇങ്ങനെ വരവിനെക്കാള്‍ ചെലവ്‌ കൂടിയിരിക്കുമ്പോള്‍ ഗവണ്‍മെന്റ്‌ പല മാര്‍ഗങ്ങള്‍ അവലംബിക്കാറുണ്ട്‌. കേന്ദ്രബാങ്കിലുള്ള ഗവണ്‍മെന്റ്‌ നീക്കിയിരിപ്പു പണം പിന്‍വലിച്ചോ കേന്ദ്രബാങ്കില്‍ നിന്നു വായ്‌പ വാങ്ങിയോ നോട്ടുകള്‍ പുതുതായി അടിച്ചിറക്കിയോ ആണ്‌ ഈ കമ്മി നികത്തുന്നത്‌.

കമ്മി ധനവിനിയോഗം കമ്മി ബജറ്റില്‍ നിന്നു വ്യത്യസ്‌തമാണ്‌. മൂലധനത്തുകകള്‍ കണക്കിലെടുക്കാതെ ഒരു വര്‍ഷത്തെ താത്‌കാലികച്ചെലവുകള്‍ താത്‌കാലിക വരവിനെക്കാള്‍ കൂടിയിരിക്കുന്നതിനെയാണ്‌ കമ്മി ബജറ്റിങ്‌ എന്നു പറയുന്നത്‌. പൊതുക്കടമെടുപ്പ്‌ ഉള്‍പ്പെടെ മൂലധനക്കണക്കില്‍ ഉള്‍പ്പെടുന്ന വരവിനങ്ങള്‍ കണക്കിലെടുത്ത ശേഷവും വരവിനെക്കാള്‍ ചെലവ്‌ കൂടിയിരിക്കുന്ന അവസ്ഥയിലുള്ള വിടവ്‌ നികത്തുകയാണ്‌ കമ്മി ധനവിനിയോഗം കൊണ്ടര്‍ഥമാക്കുന്നത്‌. അതായത്‌, റവന്യൂക്കണക്കും മൂലധനക്കണക്കും ഉള്‍പ്പെടെ മൊത്തത്തിലുള്ള ബജറ്റ്‌ കമ്മിയാണ്‌ കമ്മി ധനവിനിയോഗത്തിലൂടെ നികത്തുന്നത്‌.

മൂന്നു സാഹചര്യങ്ങളിലാണ്‌ കമ്മിപ്പണം വിനിയോഗിക്കുന്നത്‌. സാമ്പത്തികമാന്ദ്യം പരിഹരിക്കുന്നതിനും യുദ്ധച്ചെലവുകള്‍ നേരിടുന്നതിനും സാമ്പത്തിക വികസനം ത്വരിതപ്പെടുത്തുന്നതിനും കമ്മിപ്പണം ഇറക്കാറുണ്ട്‌.

സാമ്പത്തികമാന്ദ്യ (depression) കാലങ്ങളില്‍ ഉത്‌പാദനത്തിന്റെയും ഉപഭോഗത്തിന്റെയും തോത്‌ നന്നെ കുറഞ്ഞിരിക്കും; ദേശീയ വരുമാനം കുറയുകയും തൊഴിലില്ലായ്‌മയുടെ തോത്‌ വര്‍ധിക്കുകയും ചെയ്യും. ഈ സാഹചര്യങ്ങളില്‍ ഗവണ്‍മെന്റ്‌ പണം ഇറക്കിയെങ്കില്‍ മാത്രമേ സമ്പദ്‌വ്യവസ്ഥയെ തകര്‍ച്ചയില്‍ നിന്ന്‌ രക്ഷിക്കാനാകൂ. ചോദനത്തിലും ഉത്‌പാദനത്തിലുമുള്ള ഇടിവു നികത്താനും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനും സ്വകാര്യ മുതല്‍മുടക്കിന്‌ ഉത്തേജനം നല്‌കാനും ഗവണ്‍മെന്റിന്റെ മുതല്‍മുടക്ക്‌ ആവശ്യമാണ്‌. ഇങ്ങനെ ഗവണ്‍മെന്റ്‌ ഇടപെടുന്നതിനു‌പകരം ചെലവ്‌ (Compensatory spending) അഥവാ "പമ്പ്‌ പ്രമിങ്‌' എന്നു പറയുന്നു. മാന്ദ്യാവസ്ഥ മാറി സ്വകാര്യ മുതല്‍മുടക്ക്‌ സാധാരണഗതിയിലാകുന്നതിനനു‌സരിച്ച്‌ ഗവണ്‍മെന്റ്‌ മുതല്‍മുടക്ക്‌ കുറയ്‌ക്കുകയാണ്‌ പതിവ്‌. മാന്ദ്യകാലത്ത്‌ കമ്മിപ്പണസാമ്പത്തികത്തിലൂടെയാണ്‌ ഗവണ്‍മെന്റ്‌ പണമിറക്കുന്നത്‌. നടപ്പു ചെലവുകള്‍ നടപ്പുവരവിനെക്കാള്‍ കൂടുതലായിരിക്കും. ഒരു വശത്ത്‌ തൊഴിലില്ലാത്തവരെ സഹായിക്കാനായി ഗവണ്‍മെന്റ്‌ കൂടുതല്‍ പണം ചെലവഴിക്കണം. മറുവശത്ത്‌ ദേശീയവരുമാനവും തൊഴിലവസരങ്ങളും കുറവായതുകൊണ്ട്‌ നികുതി വരുമാനം കുറവായിരിക്കും; വര്‍ധിച്ച നികുതി പിരിവിനു‌ള്ള സാഹചര്യങ്ങളും കുറവായിരിക്കും. അതുകൊണ്ട്‌ മാന്ദ്യകാലത്ത്‌ കമ്മിപ്പണവിനിയോഗം മാത്രമാണ്‌ അഭികാമ്യമായിട്ടുള്ളത്‌.

യുദ്ധകാലത്തുണ്ടാകുന്ന ചെലവുകള്‍ നേരിടുന്നതിന്‌ നികുതി ഈടാക്കലും പൊതു കടമെടുപ്പും മാത്രം മതിയാകുകയില്ല. ബാങ്കില്‍ നിന്നു വായ്‌പ വാങ്ങുകയും നോട്ടുകള്‍ അടിച്ചിറക്കുകയുമാണ്‌ ഈ അവസരങ്ങളില്‍ സാധാരണ ചെയ്യാറുള്ളത്‌. ഇതിന്റെ ഫലമായി നാണയത്തിന്റെ പ്രദാനം വളരെ കൂടുതലാകുകയും ഒരളവുവരെ പണപ്പെരുപ്പമുണ്ടാകുകയും ചെയ്യും.

സാമ്പത്തിക വികസനം ത്വരിതപ്പെടുത്തുന്നതിനു‌ള്ള ഒരു ഉപാധി എന്ന നിലയില്‍ കമ്മി ധനവിനിയോഗത്തിനു‌ വലിയ പ്രാധാന്യമുണ്ട്‌; വികസ്വരരാജ്യങ്ങളുടെ കാര്യത്തില്‍ പ്രത്യേകിച്ചും. സാമ്പത്തികവികസനം ലക്ഷ്യമാക്കിക്കൊണ്ടുള്ള വികസനപരിപാടികള്‍ക്ക്‌ കൂടുതല്‍ മൂലധനനിക്ഷേപം ആവശ്യമാണ്‌. നിലവിലുള്ള സാമ്പത്തിക വിഭവങ്ങളില്‍ നിന്ന്‌ ഇതിനാവശ്യമായ മൂലധനസമാഹരണം സാധ്യമല്ല. ഇത്തരം ഘട്ടങ്ങളില്‍ ചെലവും വരവും തമ്മിലുള്ള വിടവു നികത്തുന്നതിനു‌ വികസ്വര രാജ്യങ്ങള്‍ ആശ്രയിക്കുന്നത്‌ വിദേശ സഹായത്തെയും കമ്മിപ്പണ സൃഷ്ടിയെയും ആണ്‌. വിദേശസഹായം പോരാതെ വരുമ്പോള്‍ കമ്മിപ്പണസൃഷ്ടിയിലേക്ക്‌ കടക്കുന്നു. വികസ്വരരാജ്യങ്ങളില്‍ (ഉദാ. ഇന്ത്യ) റിസര്‍വ്‌ ബാങ്കിലുള്ള ഗവണ്‍മെന്റ്‌ കാഷ്‌ ബാലന്‍സില്‍ നിന്ന്‌ പണം പിന്‍വലിച്ചോ റിസര്‍വ്‌ ബാങ്കില്‍ നിന്നും പണം വായ്‌പ എടുത്തോ ആണ്‌ ഇതു സാധിക്കുന്നത്‌.

വളരെ ശ്രദ്ധയോടെ മാത്രമേ കമ്മിപ്പണ വിനിയോഗം നടത്താവൂ. കമ്മിപ്പണവിനിയോഗം സമ്പദ്‌വ്യവസ്ഥയ്‌ക്കു താങ്ങാനാകുന്ന തോതിലായിരിക്കണം താനും. ആദ്യമായി സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചയ്‌ക്ക്‌ അഭികാമ്യമായ തോതില്‍ ഉത്‌പാദന ലക്ഷ്യങ്ങള്‍ തിട്ടപ്പെടുത്തുന്നു; ഇതുമൂലം ഉണ്ടാകാവുന്ന തൊഴിലവസരങ്ങളും കണക്കിലെടുക്കാറുണ്ട്‌. നികുതി വരുമാനം, കടമെടുപ്പ്‌ എന്നിവ ഉള്‍പ്പെടെയുള്ള വരവിനങ്ങള്‍ ലക്ഷ്യനിര്‍വഹണത്തിന്‌ തികയാതെ വരുമ്പോള്‍ ആ വിടവു നികത്തുന്നതിനു‌വേണ്ടി കമ്മിപ്പണം സൃഷ്ടിക്കുകയാണ്‌ സാധാരണ ചെയ്യുന്നത്‌. കമ്മിപ്പണസൃഷ്ടി അമിതമായ തോതിലാക്കുകയാണെങ്കില്‍ ചില ദൂഷ്യഫലങ്ങളുണ്ടായേക്കാം. പണത്തിന്റെ പ്രദാനം വര്‍ധിക്കുന്നതുകൊണ്ട്‌ ജനങ്ങളുടെ കൈവശമുള്ള പണത്തിന്റെ അളവ്‌ കൂടുന്നു; വരുമാനത്തിന്റെ തോതും വര്‍ധിക്കുന്നു. എന്നാല്‍ അതനു‌സരിച്ച്‌ ഉത്‌പാദനത്തിന്റെ തോതും വര്‍ധിക്കേണ്ടതുണ്ട്‌. ഉത്‌പാദനത്തില്‍ വര്‍ധനവുണ്ടായില്ലെങ്കില്‍ പണത്തിന്റെ ക്രയശക്തി ഇടിയുകയും അതുമൂലം വിലവര്‍ധനവും പണപ്പെരുപ്പവും ഉണ്ടാകുകയും ചെയ്യും. പണത്തിന്റെ പ്രദാനം, വിലനിലവാരം, പണപ്പെരുപ്പം എന്നിവ കണക്കിലെടുക്കാതെയുള്ള കമ്മിപ്പണസൃഷ്ടി ആസൂത്രകരുടെ പ്രതീക്ഷകള്‍ അസ്ഥാനത്താക്കിയേക്കും.

സാമ്പത്തികവികസനം ലക്ഷ്യമാക്കിയുള്ള ആസൂത്രണപ്രക്രിയയില്‍ ഒരു പരിധിവരെ കമ്മിപ്പണവിനിയോഗം സാധ്യമാണ്‌. വികസ്വര രാജ്യങ്ങളില്‍ വിവിധ മേഖലകളിലുള്ള ഉത്‌പാദനം ലക്ഷ്യമാക്കിയാണ്‌ കമ്മിപ്പണം വിനിയോഗിക്കുന്നത്‌. ജനങ്ങളുടെ കൈവശമുള്ള പണം വര്‍ധിക്കുന്നതിന്റെ തോതനു‌സരിച്ച്‌ ഉത്‌പാദനം വര്‍ധിച്ചാല്‍ വിലവര്‍ധനവു തടയാന്‍ കഴിയും; പണപ്പെരുപ്പവും ഉണ്ടാകാതെ സൂക്ഷിക്കാം. ഉത്‌പാദന പദ്ധതികള്‍ പൂര്‍ത്തിയാക്കി ഉത്‌പാദനം ആരംഭിക്കാന്‍ കാലതാമസം നേരിട്ടാല്‍ ഉത്‌പാദനം തുടങ്ങുന്നതുവരെയുള്ള കാലത്തേക്ക്‌ ഒരളവുവരെ പണപ്പെരുപ്പം ദൃശ്യമായെന്നു വരാം. എന്നാല്‍ ഉത്‌പാദനം തുടങ്ങുന്നതോടെ പണപ്പെരുപ്പം നിയന്ത്രണാധീനമാകുന്നു. ഹ്രസ്വകാലം കൊണ്ട്‌ ഉത്‌പാദന വര്‍ധനവുണ്ടാകുന്ന കാര്‍ഷിക പരിപാടികളിലും ഉപഭോക്‌തൃ വ്യവസായങ്ങളിലും മറ്റുമുള്ള കമ്മിപ്പണ വിനിയോഗം വിലക്കയറ്റത്തിനും പണപ്പെരുപ്പത്തിനും കാരണമാകാറില്ല.

ഇതില്‍ നിന്നു കമ്മിപ്പണവിനിയോഗം എല്ലായ്‌പോഴും ദോഷകരമാകണമെന്നില്ല എന്നു വ്യക്തമാകുന്നു. കമ്മിപ്പണവിനിയോഗത്തിന്റെ അളവ്‌, അതിന്റെ വിനിയോഗരീതി എന്നിവയെ ആശ്രയിച്ചാണ്‌ അതിന്റെ ഗുണദോഷഫലങ്ങള്‍ എന്നു കാണാന്‍ കഴിയും. മിതമായ തോതില്‍ കമ്മിപ്പണം സൃഷ്ടിച്ച്‌ പെട്ടെന്ന്‌ ഉത്‌പാദന വര്‍ധനവുണ്ടാക്കുന്ന സംരംഭങ്ങളില്‍ വിനിയോഗിച്ചാല്‍ സാമ്പത്തികവികസനം ത്വരിതപ്പെടുത്താന്‍ കഴിഞ്ഞേക്കും.

ഇന്ത്യയില്‍ പഞ്ചവത്‌സരപദ്ധതിക്കാവശ്യമായ വിഭവങ്ങള്‍ സംഭരിക്കാന്‍ വേണ്ടിയാണ്‌ കമ്മിപ്പണവിനിയോഗം സ്വീകരിച്ചത്‌. സ്വാതന്ത്യ്രലബ്‌ധിക്കു മുമ്പുള്ള കമ്മിപ്പണവിനിയോഗം ആസൂത്രണ പ്രക്രിയയുടെ ഭാഗമായിരുന്നില്ല, മറിച്ച്‌ വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഗവണ്‍മെന്റ്‌ ചെലവുകളെ നേരിടാന്‍വേണ്ടി മാത്രമായിരുന്നു.

ഒന്നാം പഞ്ചവസ്‌തരപദ്ധതിയില്‍ കൃഷിവികസനത്തിനായിരുന്നു മുന്‍തൂക്കം നല്‌കിയിരുന്നത്‌. പദ്ധതിച്ചെലവിന്റെ 17 ശ.മാ. (333 കോടി രൂപ) കമ്മിപ്പണമായിരുന്നു. കാര്‍ഷികവികസനം മെച്ചപ്പെട്ട തോതിലായിരുന്നതുകൊണ്ട്‌ കമ്മിപ്പണം സൃഷ്ടിച്ചിട്ടുപോലും വിലവര്‍ധനവോ പണപ്പെരുപ്പമോ ഉണ്ടായില്ല എന്നു മാത്രമല്ല വിലനിലവാരത്തില്‍ അല്‌പം താഴ്‌ച അനു‌ഭവപ്പെടുകയും ചെയ്‌തു. രണ്ടാം പദ്ധതിയിലെ സ്ഥിതി മറിച്ചായിരുന്നു. ഘനവ്യവസായങ്ങള്‍ക്ക്‌ പ്രാധാന്യം നല്‌കിയ ഈ പദ്ധതിയില്‍ 943 കോടി രൂപയുടെ കമ്മിപ്പണം വിനിയോഗിക്കപ്പെട്ടു (പദ്ധതിച്ചെലവിന്റെ 20 ശതമാനത്തിലധികം). ഉപഭോക്‌തൃ സാധനങ്ങളുടെ പ്രദാനത്തില്‍ വര്‍ധനവുണ്ടാക്കാന്‍ കഴിയാത്തതിന്റെ ഫലമായി വിലക്കയറ്റം അനു‌ഭവപ്പെട്ടു.

മൂന്നാം പദ്ധതിക്കാലത്ത്‌ കമ്മിപ്പണത്തിന്റെ വിനിയോഗം 500 കോടി രൂപയില്‍ നിര്‍ത്തണമെന്നുദ്ദേശിച്ചുകൊണ്ടാണ്‌ പദ്ധതി പ്രവര്‍ത്തനം തുടങ്ങിയതെങ്കിലും പദ്ധതി അവസാനിച്ചപ്പോള്‍ അതിന്റെ ഇരട്ടിയിലധികം ആവശ്യമായി വന്നു. നാലാം പദ്ധതിക്കാലത്തു പ്രതീക്ഷിച്ച കമ്മി 850 കോടി രൂപയായിരുന്നു. എന്നാല്‍ യഥാര്‍ഥത്തില്‍ മൊത്തം കമ്മി 2060 കോടി രൂപയിലധികമായി. മൂന്നാമത്തെയും നാലാമത്തെയും പദ്ധതിക്കാലത്ത്‌ വന്‍തോതിലുള്ള കമ്മിപ്പണവിനിയോഗം വന്‍തോതിലുള്ള വിലവര്‍ധനവിനും പണപ്പെരുപ്പത്തിനും കാരണമായി. തുടര്‍ന്നുള്ള പദ്ധതികളില്‍ കമ്മിപ്പണവിനിയോഗം നിയന്ത്രണാധീനമാക്കാനാണ്‌ ആസൂത്രകര്‍ ശ്രമിച്ചിട്ടുള്ളത്‌.

പഞ്ചവത്സരപദ്ധതികളില്‍ കമ്മിപ്പണ വിനിയോഗവും അതിന്റെ ശതമാനവും പട്ടികയില്‍ കൊടുക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍