This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കമ്പോസ്റ്റ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കമ്പോസ്റ്റ്‌

Compost

ചപ്പുചവറ്‌, ഉപയോഗശൂന്യമായ സസ്യഭാഗങ്ങള്‍, പാഴ്‌ച്ചെടികള്‍ മുതലായവ ചീയിച്ചുണ്ടാക്കുന്ന ജൈവവളം. ഖര മാലിന്യങ്ങളിലെ ജൈവ ഘടകങ്ങളെ നിയന്ത്രിതമായ സാഹചര്യങ്ങളില്‍ ജൈവികമായി വിഘടിപ്പിച്ച്‌ പരിസ്ഥിതിക്ക്‌ കോട്ടം തട്ടാത്ത വിധത്തില്‍ കൈകാര്യം ചെയ്യാവുന്നതും സംഭരിച്ച്‌ സൂക്ഷിച്ച്‌ വയ്‌ക്കാവുന്നതുമായ രീതിയിലുള്ള വളമായി മാറ്റിയെടുക്കുന്ന പ്രക്രിയയാണ്‌ കമ്പോസ്റ്റ്‌ അഥവാ കൂട്ടുവള നിര്‍മാണം. പല തരത്തിലുള്ള കമ്പോസ്റ്റ്‌ നിര്‍മാണരീതികള്‍ ഇന്ന്‌ നിലവിലുണ്ട്‌. മിക്കരീതിയിലും പച്ചച്ചാണകമാണ്‌ കമ്പോസ്റ്റ്‌ നിര്‍മാണ പ്രക്രിയ തുടങ്ങുന്നതിനും ജൈവ വസ്‌തുക്കളെ വിഘടിപ്പിക്കുന്നതിനും സഹായിക്കുന്ന സൂക്ഷ്‌മ ജീവികളുടെ പ്രവര്‍ത്തനത്തെ ഉത്തേജിപ്പിക്കുന്നത്‌. അണുജീവികളുടെ സാന്നിധ്യവും ധാരാളം ജലാംശവും കമ്പോസ്റ്റ്‌ നിര്‍മാണത്തിന്‌ അനു‌പേക്ഷണീയമാണ്‌.

നിര്‍മാണരീതി. പറമ്പില്‍ സൗകര്യമായ ഭാഗത്ത്‌ സാധാരണയായി 3 മീ. x 2 മീ. x 1 മീ. അളവില്‍ കുഴിയുണ്ടാക്കുന്നു. പാഴ്‌വസ്‌തുക്കളുടെ ലഭ്യതയനു‌സരിച്ച്‌ കുഴിയുടെ വിസ്‌താരത്തില്‍ വേണ്ട മാറ്റം വരുത്താം; കുഴികളുടെ എണ്ണം കൂട്ടുകയും ചെയ്യാം. വീടും പരിസരവും അടിച്ചുവാരുന്ന ചവറ്‌; വാഴ, മരച്ചീനി എന്നിവയുടെ ഉപയോഗമില്ലാത്ത ഭാഗങ്ങള്‍; ഉമി മുതലായവയാണ്‌ കൂട്ടുവളനിര്‍മാണത്തിന്‌ ഉപയോഗിക്കുന്നത്‌. കുറഞ്ഞതോതില്‍ ചാണകവും ആവശ്യമാണ്‌. ആദ്യമായി ഏകദേശം 15 സെ.മീ. കനത്തില്‍ കുഴിയില്‍ ചപ്പുചവറ്‌ നിരത്തി ചവിട്ടി അമര്‍ത്തുന്നു. എല്ലാഭാഗത്തും വീഴത്തക്കവിധം ഇതിനു‌മുകളില്‍ ചാണകവെള്ളം തളിക്കുന്നു. വീണ്ടും ചവറുകളിട്ട്‌ ചവിട്ടി അമര്‍ത്തുന്നു. ഇപ്രകാരം ചപ്പും ചവറും ചാണകലായനിയും ഒന്നിനു‌മീതെ ഒന്നായി നിരത്തി തറനിരപ്പില്‍ നിന്ന്‌ 6075 സെ.മീ. ഉയരമാകുമ്പോള്‍ 67 സെ.മീ. കനത്തില്‍ മണ്ണുകൊണ്ട്‌ നല്ലവണ്ണം മൂടുന്നു. ഏകദേശം നാലുമാസം കഴിയുമ്പോള്‍ പാകപ്പെടുന്ന ജൈവവളം പുറത്തെടുത്ത്‌ വെള്ളം തളിച്ച്‌ ഒരു കൂനയായി കൂട്ടിയിടും. കുറച്ചു മണല്‍ കൊണ്ട്‌ കൂന വീണ്ടും മൂടുന്നു. വീണ്ടും ജൈവരാസ പ്രവര്‍ത്തനം നടക്കുകയും ഒരുമാസം കഴിയുമ്പോള്‍ ഇത്‌ നല്ല കമ്പോസ്റ്റായിത്തീരുകയും ചെയ്യുന്നു. ഉയര്‍ന്ന ജലനിരപ്പുള്ള സ്ഥലങ്ങളില്‍ തറനിരപ്പില്‍ത്തന്നെ കൂനകൂട്ടിയാണ്‌ കമ്പോസ്റ്റ്‌ നിര്‍മിക്കുന്നത്‌. സാധാരണരീതി ഇതാണെങ്കിലും ദേശഭേദമനു‌സരിച്ച്‌ അല്‌പാല്‌പം വ്യത്യാസമുള്ള പല രീതികളില്‍ കമ്പോസ്റ്റ്‌ ഉണ്ടാക്കാറുണ്ട്‌. നാട്ടിന്‍പുറങ്ങളിലെ കൃഷിക്ക്‌ ഉപയോഗിക്കുന്ന പ്രധാനപ്പെട്ട വളമായ ഇത്‌ മണ്ണിന്റെ ഫലഭൂയിഷ്‌ഠത നിലനിര്‍ത്താനും നല്ല വിളവു നല്‌കാനും ഉപകരിക്കുന്നു.

ജൈവവസ്‌തുക്കളുടെ കാര്‍ബണ്‍, നൈട്രജന്‍ അനു‌പാതവും തരികളുടെ വലുപ്പവും ജലാംശത്തിന്റെ അളവും വായുസഞ്ചാരവും താപനിലയും മറ്റും കമ്പോസ്റ്റ്‌ നിര്‍മാണ പ്രക്രിയയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്‌. കര്‍ഷകര്‍ക്കിടയില്‍ പരക്കെ പ്രചാരം ലഭിച്ചു തുടങ്ങിയിട്ടുള്ള കമ്പോസ്റ്റുകളാണ്‌ മണ്ണിരക്കമ്പോസ്റ്റും (Vermi compost) ചകിരിച്ചോറ്‌ കമ്പോസ്റ്റും. ചെടികള്‍ക്കാവശ്യമായ എല്ലാ പ്രധാന മൂലകങ്ങളും എന്‍സൈമുകളും ജീവകങ്ങളും ഹോര്‍മോണുകളും എളുപ്പം വലിച്ചെടുക്കത്തക്കരീതിയില്‍ ഈ കമ്പോസ്റ്റുകളില്‍ അടങ്ങിയിട്ടുണ്ട്‌.

മണ്ണിരക്കമ്പോസ്റ്റ്‌. മണ്ണിരയെ കര്‍ഷകന്റെ ബന്ധുവെന്നാണ്‌ വിശേഷിപ്പിക്കുന്നത്‌. മണ്ണിരകള്‍ക്ക്‌ മണ്ണിനെ തുരക്കുവാനും അതുവഴി മണ്ണ്‌ നല്ലവണ്ണം ഇളക്കി വായുസഞ്ചാരം വര്‍ധിപ്പിക്കുവാനും സാധിക്കും. ഇവ മണ്ണിലെ ജൈവസ്‌തുക്കളെ ഭക്ഷിച്ച്‌ ദഹനത്തിനു‌ശേഷം പുറന്തള്ളുന്ന വിസര്‍ജ്യ പദാര്‍ഥങ്ങള്‍ സസ്യമൂലകങ്ങളാലും ജീവാണുക്കളാലും സസ്യ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന ഹോര്‍മോണുകളാലും സമ്പുഷ്‌ടമാണ്‌. ശരിയായ രീതിയില്‍ നിര്‍മിക്കുന്ന മണ്ണിരക്കമ്പോസ്റ്റ്‌ യാതൊരു ദുര്‍ഗന്ധവുമില്ലാത്തതും ഉപയോഗിക്കാന്‍ എളുപ്പമുള്ളതുമാണ്‌. സിമെന്റു ടാങ്കുകളിലോ ചുടുകല്ലു പാകിയ കിടങ്ങുകള്‍ക്കുള്ളിലോ അതുമല്ലെങ്കില്‍ സാധാരണ ചാണകക്കുഴികള്‍ക്കുള്ളിലോ മണ്ണിരക്കമ്പോസ്റ്റ്‌ ഉണ്ടാക്കാവുന്നതാണ്‌. ആഫ്രിക്കന്‍ നൈറ്റ്‌ ക്രാളര്‍ (യൂഡ്രലസ്‌ യൂജിനിയോ) എന്നയിനം മണ്ണിരയാണ്‌ കമ്പോസ്റ്റുണ്ടാക്കാന്‍ കേരളത്തിന്റെ കാലാവസ്ഥയ്‌ക്ക്‌ ഏറ്റവും അനു‌യോജ്യം.

മിക്കവാറും എല്ലാ ജൈവവസ്‌തുക്കളും മണ്ണിരക്കമ്പോസ്റ്റ്‌ നിര്‍മാണത്തിന്‌ ഉപയോഗിക്കാം. കമ്പോസ്റ്റിനു‌പയോഗിക്കുന്ന വസ്‌തുക്കളെ ആശ്രയിച്ചാണ്‌ മണ്ണിരക്കമ്പോസ്റ്റിന്റെ ഗുണമേന്മ. പാക്യജനകമായ അസോള, ശീമക്കൊന്ന, പയറുവര്‍ഗച്ചെടികള്‍ തുടങ്ങിയവ ഉപയോഗിച്ചാല്‍ കമ്പോസ്റ്റിന്റെ ഗുണം വര്‍ധിക്കും. പായലും കുളവാഴയും മറ്റ്‌ കളകളും ചപ്പുചവറുകളും ഒക്കെ മണ്ണിര ക്കമ്പോസ്റ്റ്‌ ഉണ്ടാക്കാന്‍ ഉപയോഗിക്കാവുന്നതാണ്‌. അടുക്കള മാലിന്യങ്ങളും ഉപയോഗശൂന്യമായ ഭക്ഷണ പദാര്‍ഥങ്ങളും ഒക്കെ കമ്പോസ്റ്റിനായി ഉപയോഗിക്കാം. ഒരു ടണ്‍ ജൈവ വസ്‌തുക്കളും 1 കി.ഗ്രാം മണ്ണിരയും ഉപയോഗിച്ച്‌ 45 ദിവസം കൊണ്ട്‌ സു 300 കി.ഗ്രാം കമ്പോസ്റ്റും 4. കി.ഗ്രാം മണ്ണിരയും ലഭിക്കുന്നു.

ചകിരിച്ചോര്‍ കമ്പോസ്റ്റ്‌. കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ പ്രത്യേകിച്ച്‌ കയര്‍ വ്യവസായവുമായി ബന്ധപ്പെട്ട മേഖലകളില്‍ സുലഭമായി കിട്ടുന്ന ഒരു അസംസ്‌കൃത വസ്‌തുവാണ്‌ ചകിരിച്ചോര്‍. കേരളത്തില്‍ വര്‍ഷന്തോറും സു. 11 ലക്ഷം ടണ്‍ ചകിരിച്ചോറാണ്‌ കയര്‍ ഫാക്‌ടറികള്‍ പുറന്തള്ളുന്നത്‌. സാധാരണ ജൈവവസ്‌തുക്കളെപ്പോലെ ചകിരിച്ചോറിനെ മണ്ണിലെ സൂക്ഷ്‌മാണുക്കള്‍ക്ക്‌ വിഘടിപ്പിക്കുവാന്‍ കഴിയുകയില്ല. ചകിരിച്ചോറിലടങ്ങിയിരിക്കുന്ന ലിഗ്നിന്‍ എന്ന രാസവസ്‌തുവിനെ സാധാരണ സൂക്ഷ്‌മാണുക്കള്‍ക്ക്‌ വിഘടിപ്പിക്കുവാന്‍ കഴിയാത്തതാണിതിനു‌ കാരണം. എന്നാല്‍ ഭക്ഷ്യയോഗ്യമായ ചില ചിപ്പിക്കൂണ്‍ ഇനങ്ങള്‍ ഉത്‌പാദിപ്പിക്കുന്ന എന്‍സൈമുകള്‍ക്ക്‌ ലിഗിനിനും സെല്ലുലോസും വിഘടിപ്പിക്കുവാന്‍ കഴിയും. അതിനാല്‍ കൂണ്‍വിത്ത്‌ സ്‌പോണ്‍ അഥവാ പിത്ത്‌പ്ലസ്‌ ഉപയോഗിച്ച്‌ ചകിരിച്ചോറ്‌ കമ്പോസ്റ്റുണ്ടാക്കാന്‍ സാധിക്കും. ഒരു ടണ്‍ ചകിരിച്ചോറ്‌ കമ്പോസ്റ്റു ചെയ്‌താല്‍ 45 ദിവസം കഴിയുമ്പോള്‍ സു. 700 കി.ഗ്രാം കമ്പോസ്റ്റു ലഭിക്കും. ചകിരിച്ചോറിനെക്കാള്‍ 4 മടങ്ങ്‌ നൈട്രജനും 6 മടങ്ങ്‌ ഫോസ്‌ഫറസും ഒന്നര മടങ്ങ്‌ ക്ഷാരവും കമ്പോസ്റ്റില്‍ ലഭ്യമാണ്‌. കൂടാതെ ധാരാളം ധാതു ലവണങ്ങളും സസ്യങ്ങള്‍ക്ക്‌ ലഭ്യമാകുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍