This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കമ്പര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കമ്പര്‍

കമ്പര്‍

തമിഴ്‌ കവി. മലയാളത്തില്‍ തുഞ്ചത്തെഴുത്തച്ഛന്റെ സ്ഥാനമാണ്‌ തമിഴില്‍ കമ്പര്‍ക്കുള്ളത്‌. ഇദ്ദേഹത്തിന്റെ ജീവചരിത്രത്തെ സംബന്ധിച്ച്‌ ലഭിച്ചിട്ടുള്ള വിവരങ്ങള്‍ അധികവും ഐതിഹ്യങ്ങളാണ്‌.

ഒരു ഐതിഹ്യപ്രകാരം ശിവന്റെ അവതാരമാണ്‌ കമ്പര്‍. ശിവന്റെ ആജ്ഞയനു‌സരിച്ച്‌ ഭദ്രകാളി രാമരാവണയുദ്ധക്കാലത്ത്‌ ദ്രാവിഡനാട്ടില്‍ സ്വയംഭൂലിംഗക്ഷേത്രത്തെ അധിവസിച്ചു. യുദ്ധം കാണാന്‍ തരപ്പെടുകയില്ലല്ലോ എന്ന്‌ ഉത്‌കണ്‌ഠിതയായ ഭദ്രയോടു താന്‍ പ്രസ്‌തുത ക്ഷേത്രസന്നിധിയില്‍ കമ്പരായി ജനിച്ച്‌ തമിഴ്‌ഭാഷയില്‍ രാമായണം രചിച്ചു പാവക്കൂത്തു നടത്തി രാമരാവണയുദ്ധം പ്രദര്‍ശിപ്പിച്ചേക്കാമെന്ന്‌ ശിവന്‍ അരുളിച്ചെയ്‌തു. അതനു‌സരിച്ച്‌ വിധവയായ ചിങ്കാരവല്ലിയുടെ പുത്രനായി ശിവന്‍ അവതരിച്ചു. അപമാനഭയംകൊണ്ട്‌ ആ മാതാവ്‌ ശിശുവിനെ ക്ഷേത്രാപാന്തത്തില്‍ ഉപേക്ഷിക്കുകയാണുണ്ടായത്‌. കുഞ്ഞ്‌ ഒരു വൃക്ഷച്ചുവട്ടില്‍ കിടന്നിരുന്നു; കൊടിമരക്കൊമ്പിന്‍ ചുവട്ടിലാണ്‌ കിടന്നിരുന്നത്‌ എന്നും അഭിപ്രായഭേദമുണ്ട്‌. ഈ അനാഥശിശുവിനെ പൂജാരിയായ ഒരു ഉവച്ചന്‍ (മാരാര്‍) കണ്ടെടുത്തു ചടയപ്പവള്ളരെന്ന വെള്ളാളപ്രഭുവിനെ ഏല്‌പിച്ചു. കമ്പരാമായണത്തില്‍ പലയിടത്തും ഈ ചടയപ്പനെ സ്‌തുതിക്കുന്നുണ്ട്‌. "നടൈയിന്‍ നിന്‍റു ഉയര്‍ നായകന്‍ തോറ്റത്തിനിടൈ നികഴ്‌ന്ത ഇരാമാവതാരപ്പേര്‍ത്തൊടൈ നിരമ്പിയതോം അറുമാക്കതൈ ചടൈയന്‍ വെണ്ണൈനല്ലൂര്‍ വയിന്‍ തന്തതേ' എന്നിങ്ങനെ കമ്പരാമായണം ആദിപടല(ചിറപ്പുപ്പായിരം) ത്തില്‍ കാണുന്നു.

ഇതിന്‌ ഡോ.എസ്‌.കെ. നായരുടെ മലയാള വിവര്‍ത്തനം ഇങ്ങനെയാണ്‌:

"സദ്‌ഗുണരാമന്‍ തന്റെയവതാരങ്ങള്‍ക്കിട
യ്‌ക്കുത്തമം രാമോത്‌പത്തി; യക്കഥ നിരവദ്യം
വിശ്രുതം ചടയപ്പപ്രഭുവിന്‍ വെണ്ണനല്ലൂര്‍
വെച്ചല്ലോ രചിച്ചതും......'
 

അനാഥശിശുവിനെ ഗണേശകൗണ്ടര്‍ എന്ന ആള്‍ എടുത്തു ജയപ്പവള്ളരെ ഏല്‌പിച്ചു എന്നും അദ്ദേഹം ശിശുവിനെ സ്വപുത്രനായി വളര്‍ത്തി എന്നുമാണ്‌ മറ്റൊരു ഐതിഹ്യം. വാല്‌മീകി, തുളസീദാസന്‍, കമ്പര്‍ എന്നീ മൂവരും ഒരേ ഋഷിയുടെ അവതാരങ്ങളാണെന്ന ഒരു വിശ്വാസവും നിലവിലുണ്ട്‌. കവിയായിത്തീരാന്‍ കമ്പരുടെ നാവില്‍ ദേവി നാരായംകൊണ്ടെഴുതി എന്നും കഥയുണ്ട്‌. കമ്പനാടന്‍, കമ്പനാട്ടാന്‍, കമ്പനാട്ട്‌ ആഴ്‌വാര്‍ എന്നീ പേരുകളിലെല്ലാം കമ്പരെ ആദരപൂര്‍വം തമിഴര്‍ സ്‌മരിക്കുന്നു. വൈഷ്‌ണവഭക്തിപ്രധാനമായ രാമായണം രചിച്ചതുകൊണ്ടാണ്‌ ആഴ്‌വാരെന്നു പേരുണ്ടായത്‌. കൊടിമര (കമ്പം സ്‌തംഭം) ക്കൊമ്പിന്‍കീഴില്‍നിന്നു കിട്ടിയതുകൊണ്ട്‌ "കമ്പന്‍' എന്നു പേരുണ്ടായി. അതു ബഹുമാനസൂചകമായി "കമ്പര്‍' എന്നു രൂപം പൂണ്ടു. കമ്പ്‌ എന്ന ധാന്യം വിളയുന്ന വയലില്‍ കാവല്‍ നിന്നതുകൊണ്ട്‌ "കമ്പര്‍' ആയി എന്നും കമ്പനാട്ടില്‍ പിറന്നതുമൂലം കമ്പനാടന്‍ എന്നു പേരുണ്ടായി എന്നും അതു പിന്നീട്‌ കമ്പര്‍ ആയതാണെന്നും ഒക്കെ യുക്തികള്‍ പറയുന്നവരുണ്ട്‌. കമ്പര്‍ എന്നതു കാഞ്ചിയിലെ ശിവന്റെ പര്യായമാണ്‌. ശിവഭക്തനായിരുന്നതിനാല്‍ കാളിദാസന്‍ എന്ന നാമംപോലെ കമ്പര്‍ ശിവപര്യായം സ്വനാമമായി സ്വീകരിച്ചു എന്ന നിഗമനവും അസ്ഥാനത്തല്ല. കാവിരിനാട്ടിലെ (ചോഴനാട്‌) മായാവരത്തിനടുത്ത്‌ തിരുവഴുത്തൂരില്‍ ഉവച്ചകുലത്തില്‍ ജനിച്ചതിനാല്‍ കമ്പര്‍ എന്നത്‌ കുലനാമമെന്ന്‌ വാദിക്കുന്നരുമുണ്ട്‌. കമ്പരിലെ സരസ്വതീവിലാസം അറിഞ്ഞ ചോഴചക്രവര്‍ത്തിയായ കുലോത്തുംഗന്‍ കകക കമ്പരെ തന്റെ ആസ്ഥാന കവികളിലൊരാളായി സ്വീകരിച്ചു. ആ കാലത്താണ്‌ കമ്പര്‍ രാമായണം നിര്‍മിച്ചത്‌. രാമായണകഥ രചിക്കുവാന്‍ രാജകല്‌പനയുണ്ടായി. കാലാവധി തീരുന്നതിനു‌ തലേദിവസംവരെ ഒന്നും എഴുതാതിരുന്ന കമ്പര്‍ രാത്രിയില്‍ സ്വപ്‌നത്തില്‍ ഒരു ദിവ്യാകൃതി കണ്ടു. കമ്പര്‍ "പൊഴുതു വെടിഞ്ചുതേ അംബാ' എന്നു കുണ്‌ഠിതപ്പെട്ടപ്പോള്‍ "എഴുതിമുടിഞ്ചുതേ കമ്പാ' എന്നരുളിച്ചെയ്‌തിട്ട്‌ ആ രൂപം അപ്രത്യക്ഷമായി. ഇതാണ്‌ രാമായണരചനയെപ്പറ്റിയുള്ള പ്രസിദ്ധമായ ഐതിഹ്യം. കുലോത്തുംഗചോളന്‍ അധികാരമേറ്റത്‌ എ.ഡി. 1175ലായതുകൊണ്ട്‌ കമ്പരുടെ ജീവിതകാലം 12-ാം ശ. ആണെന്നു കരുതാം. വീര ചോഴിയത്തിനു‌ം (11-ാം ശ.) നന്നൂലിനു‌ം (13-ാം ശ.) മധ്യേയായിരിക്കണം കമ്പരാമായണം രചിക്കപ്പെട്ടത്‌ (1185). കാകതീയ രാജാക്കന്മാരും പാണ്ഡ്യരാജാക്കന്മാരും കമ്പരെ പ്രാത്സാഹിപ്പിച്ചിരുന്നതായും കഥകളുണ്ട്‌.

കൃഷിയെക്കുറിച്ചും നമ്മാഴ്‌വരെ സ്‌തുതിച്ചും ഉള്ള രണ്ടു കൃതികള്‍ക്ക്‌ പുറമേ ഏരെഴുപത്‌, തിരുക്കൈവഴക്കം, ശംഗോപരന്താദി, സരസ്വതി അന്താദി എന്നിവയും കമ്പരുടെ രചനകളാണ്‌.

"തിരുക്കുറള്‍ കര്‍ത്താവായ തിരുവള്ളുവര്‍ക്കു സമനായ മധ്യകാല മഹാകവി' എന്നാണ്‌ കമ്പരെ സുബ്രഹ്മണ്യഭാരതി വിശേഷിപ്പിച്ചിട്ടുള്ളത്‌.

"കല്‍വി പിറന്ത തമിഴ്‌നാട്‌പുകഴ്‌
കമ്പര്‍ പിറന്ത തമിഴ്‌നാട്‌
....................................
കമ്പര്‍ പിറന്ത പൊന്‍നാട്‌' (സുബ്രഹ്മണ്യ ഭാരതി)
 <nowiki>
എന്നിങ്ങനെ കമ്പന്റെ ജനനം തമിഴ്‌നാടിന്റെ മാഹാത്‌മ്യങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. പെരുംദേവനാര്‍ വീരചോഴിയത്തിന്റെ വ്യാഖ്യാനത്തില്‍ "കമ്പനാരുടെ പെരുമൈ ഉള്ളത്‌' (കമ്പര്‍ക്ക്‌ മഹത്ത്വം ഉണ്ട്‌) എന്നു കമ്പരെ അനു‌സ്‌മരിക്കുന്നു (തമിഴ്‌ സാഹിത്യ ചരിത്രം).

ചില അംശങ്ങളില്‍മാത്രം സാദൃശ്യം കാണാവുന്ന മലയാളത്തിലെ കേകയുടെയും കാകളിയുടെയും സ്ഥാനത്ത്‌ ആശിരിയപ്പ (അറുശീര്‍കഴിനെടിലടി), കലി തുടങ്ങിയ വിരുത്ത (വൃത്ത)ങ്ങളിലാണു കമ്പര്‍ കവിതകള്‍ രചിച്ചിരിക്കുന്നത്‌.

സസൂക്ഷ്‌മമായ പ്രകൃതിവീക്ഷണം, കമ്പരുടെ സവിശേഷതയായിരുന്നു. തന്റെ പ്രകൃതിവര്‍ണനയില്‍ കേരളത്തിലെ തെങ്ങും കമുകും ചെടികളും താമരപ്പൂവും ആടും ആനയും എല്ലാം അദ്ദേഹം പകര്‍ത്തി. പാണ്ഡിത്യത്തോടൊപ്പം വിനയവും ആ കവിതകളില്‍ തെളിഞ്ഞു കാണാം. കമ്പരാമായണത്തെ അനു‌കരിച്ചെഴുതിയ ഒരു കൃതിയാണ്‌ കച്ചിയപ്പാ ശിവാചാര്യരുടെ കന്തപുരാണം (സ്‌കന്ദപുരാണം).

രാമനാഥപുരം ജില്ലയിലെ നാട്ടരചര്‍കോട്ടയില്‍ വച്ചു കമ്പര്‍ നിര്യാതനായി. അവിടെ പൈങ്കുനി (മീന) മാസത്തില്‍ കമ്പര്‍തിരുവിഴാ (കമ്പദിനാഘോഷം) അത്തംനാളില്‍ കൊണ്ടാടാറുണ്ട്‌. കമ്പരുടെ ശ്‌മശാനത്തുനിന്ന്‌ മണ്ണുവാരിക്കൊടുത്താല്‍ മന്ദബുദ്ധികളായ കുട്ടികള്‍ ബുദ്ധിമാന്മാരായിത്തീരുമെന്നാണു വിശ്വാസം. നോ: കമ്പരാമായണം 
		
(സി. ചന്ദ്രദത്തന്‍; സ.പ.)
"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%B0%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍