This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കബീല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കബീല

1. ഗോത്രം എന്ന്‌ അര്‍ഥം വരുന്ന അറബി പദം. ഒരു പിതാവിന്റെ സന്താന പരമ്പരയില്‍പ്പെട്ട കുറെ കുടുംബങ്ങള്‍ ചേര്‍ന്ന സങ്കേതത്തെ "ഹയ്യ്‌' എന്നും "ഹയ്യി'ലെ അംഗങ്ങളെ "കൗം' എന്നും വിളിക്കുന്നു. കുറെ "കൗം' ചേര്‍ന്നതാണ്‌ ഒരു "കബീല'. കബീലയിലെ കാരണവരായ "ഷൈഖ്‌' ആണ്‌ ഭരണകര്‍ത്താവ്. ബന്ത്‌കബീല

(കബീലയുടെ സന്തതികള്‍) എന്ന പൊതുനാമത്തിലാണ്‌ കബീലയിലെ അംഗങ്ങള്‍ അറിയപ്പെടുന്നത്‌. കബീലയിലെ ഒരംഗത്തെ ആരെങ്കിലും വധിച്ചാല്‍ പകവീട്ടാനായി കുറ്റവാളിയുടെ കബീലയിലെ ഏതെങ്കിലുമൊരു അംഗത്തെ വധിക്കുന്ന സമ്പ്രദായം പഴയകാലത്ത്‌ നിലവിലിരുന്നു. ഇത്തരം പകവീട്ടല്‍ 40 വര്‍ഷ-ം വരെ നീണ്ടുനിന്ന കലഹങ്ങള്‍ക്ക്‌ കാരണമായതായി രേഖകളുണ്ട്‌. "കബീല'യിലെ അംഗങ്ങള്‍ മറ്റെല്ലാറ്റിനുമുപരി "കബീല'യുടെ താത്‌പര്യത്തിനു വേണ്ടി പ്രവര്‍ത്തിക്കണമെന്നാണു വ്യവസ്ഥ.

2. ഇന്ത്യയിലെ ഒരു പ്രാചീന ജനസമൂഹം. കബീലി എന്നും പറയാറുണ്ട്‌. ഈ സമൂഹത്തിന്റെ വ്യക്തമായ ചരിത്രം, ജനസംഖ്യ എന്നിവയെപ്പറ്റി കാര്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. കബീല എന്ന ശബ്‌ദത്തിന്റെ നിഷ്‌പത്തി, അര്‍ഥവ്യാപ്‌തി തുടങ്ങിയവയെപ്പറ്റി നരവംശശാസ്‌ത്രജ്ഞന്മാരുടെ ഇടയില്‍ ഭിന്നാഭിപ്രായങ്ങളുണ്ട്‌. സെന്‍സസ്‌ റിപ്പോര്‍ട്ടില്‍ കബീലകളെ സാമൂഹികമായ വളരെ താണ സമുദായത്തിലാണ്‌ ഉള്‍ക്കൊള്ളിച്ചു കാണുന്നത്‌. കബീല സമുദായക്കാര്‍ "ആത്മവാദ'ത്തില്‍ വിശ്വസിക്കുന്ന ജനവിഭാഗമാണെന്ന്‌ ചിലര്‍ കരുതുന്നു. ആത്മവാദികളുമായി ഇവര്‍ക്ക്‌ യാതൊരുവിധ ബന്ധവുമില്ല എന്നും, തികച്ചും ഭിന്നമായ വിശ്വാസസംഹിതകളില്‍ വിശ്വസിക്കുന്ന ഒരു ജനവിഭാഗമാണ്‌ ഇവര്‍ എന്നും മറ്റു ചിലര്‍ അഭിപ്രായപ്പെടുന്നു. കബീലകളുടെ ഉദ്‌ഭവത്തെപ്പറ്റി പല വാദഗതികളും നിലവിലിരിക്കുന്നു. സമാനസ്വഭാവമുള്ള ചില ഗോത്രവര്‍ഗങ്ങള്‍ തമ്മില്‍ നടന്ന സങ്കരവിവാഹഫലമായി ജനിച്ച സന്തതികളുടെ നൂതനസമൂഹമാണ്‌ ഈ പേരില്‍ അറിയപ്പെടുന്നത്‌ എന്ന പുതിയ ഒരു വാദഗതി ഈയിടെ പൊന്തിവന്നിട്ടുണ്ട്‌. ഇതിനെ പ്രബലമാക്കുന്ന ശരിയായ തെളിവുകള്‍ ലഭ്യമല്ല. കബീലകളില്‍ ത്തന്നെ പല വിഭാഗങ്ങളും ഉപവിഭാഗങ്ങളും ഉണ്ടെന്നും അവരുടെ ഭാഷ, വേഷം, ആചാരം, അനുഷ്‌ഠാനം എന്നിവയില്‍പ്പോലും സാരമായ വ്യത്യാസങ്ങളുണ്ടെന്നും തെളിഞ്ഞിട്ടുണ്ട്‌. കബീലകളുടെ ജീവിതസാഹചര്യവും ചരിത്രവും പരിശോധിക്കുമ്പോള്‍ അവര്‍ പട്ടികജാതിയില്‍പ്പെട്ടവരോ ഗിരിവര്‍ഗങ്ങളില്‍പ്പെട്ടവരോ ആണെന്ന്‌ കരുതാവുന്ന തെളിവുകള്‍ ലഭ്യമായിട്ടുണ്ട്‌. ഓരോ കബീലാസമൂഹത്തിനും അതതിന്റേതായ വിശ്വാസപ്രമാണങ്ങളും മതസിദ്ധാന്തങ്ങളും നിലവിലിരിക്കുന്നതായി അവരുടെ ജീവിതചര്യകള്‍ വ്യക്തമാക്കുന്നു. അന്യസമുദായങ്ങളുടെ സംസ്‌കാരത്തിന്റെ ശക്തിയായ പ്രഭാവം പല ഘട്ടങ്ങളിലായി കബീലകളില്‍ കടന്നുകൂടിയിട്ടുണ്ടെന്ന്‌ അവരുടെ സാമൂഹിക ജീവിതത്തില്‍ നിന്നും മനസ്സിലാക്കാവുന്നതാണ്‌.

നരവംശശാസ്‌ത്ര സിദ്ധാന്തങ്ങളനുസരിച്ച്‌ ഇന്ത്യയിലെ കബീലകളെ പ്രധാനമായി മൂന്നു വിഭാഗങ്ങളില്‍പ്പെടുത്താന്‍ സാധിക്കും. ഒന്നാമത്തെ വിഭാഗത്തില്‍ മംഗോളിയാ ഗോത്രത്തില്‍പ്പെട്ട നാഗന്മാര്‍, കൂകികള്‍, ഗാരികള്‍ എന്നിവരും; അസം പ്രദേശത്തെ കബീലകളും; ഉത്തര്‍പ്രദേശില്‍പ്പെട്ട അല്‍മേഡാ ജില്ലയിലെ ആദിനിവാസികളായ ഭോഡിയ എന്ന ജനവര്‍ഗവും ഉള്‍പ്പെടുന്നു. രണ്ടാമത്തെ വിഭാഗത്തില്‍ മുണ്‍ഡാ, സന്‍ഥാള്‍, കോര്‍വാ എന്നീ പ്രാചീന ആസ്റ്റ്രേലിയാ ഗോത്രജരായ കബീലകളും മൂന്നാമത്തെ വിഭാഗത്തില്‍ ആര്യപരമ്പരയില്‍പ്പെട്ടവരും ഹിമാലയത്തിന്റെ സാനുപ്രദേശങ്ങളില്‍ നിവസിക്കുന്നവരുമായ ഖസ്‌ എന്ന വര്‍ഗവുമാണ്‌ പ്രധാനമായുള്ളത്‌. ഈ വര്‍ഗത്തിനു മുഖ്യമായും ആര്യന്മാരായ ഹിന്ദുക്കളുമായിട്ടാണ്‌ രക്തബന്ധമുള്ളതെങ്കിലും ദ്രാവിഡരോടു സാദൃശ്യമുള്ള ഭീല്‍ ജാതിക്കാരെയും ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുമെന്ന്‌ നരവംശ ശാസ്‌ത്രജ്ഞന്മാര്‍ അഭിപ്രായപ്പെടുന്നു. ഭാഷാശാസ്‌ത്രസിദ്ധാന്തങ്ങളനുസരിച്ച്‌ കബീലകളെ മൂന്നു മുഖ്യവിഭാഗങ്ങളില്‍ പെടുത്തുവാന്‍ സാധിക്കുന്നു:

(i) മുണ്‍ഡാ, തിബത്തന്‍ബര്‍മീസ്‌, ദ്രാവിഡ ഭാഷാഗോത്രത്തില്‍പ്പെട്ട ഭാഷകള്‍ സംസാരിക്കുന്നവര്‍; (ii) ഹിന്ദിയുമായി വളരെ അടുപ്പമുള്ള ഒരു പ്രാദേശിക ഭാഷ സംസാരിക്കുന്നവര്‍. ഇവര്‍ തങ്ങളുടെ മാതൃഭാഷ ഏതെങ്കിലും ഘട്ടത്തില്‍ ഉപേക്ഷിച്ചിട്ട്‌ ഹിന്ദിയുടെ പ്രാദേശിക രൂപം പില്‌ക്കാലത്ത്‌ സ്വീകരിച്ചതാകാനാണ്‌ സാധ്യത. (iii) മുണ്‍ഡാഭാഷ സംസാരിക്കുന്നവര്‍. ഇത്തരക്കാര്‍ അധികവും ഗുജറാത്ത്‌, മഹാരാഷ്‌ട്ര പ്രദേശങ്ങളിലാണ്‌ നിവസിക്കുന്നത്‌. അതുകൊണ്ട്‌ ഇവരുടെ ഭാഷയ്‌ക്ക്‌ മറാഠിയോടും ഗുജറാത്തിയോടും വിദൂരമായ സാദൃശ്യം കാണുന്നു. മുകളില്‍ പറഞ്ഞവരെ കൂടാതെ നട്‌, ഭാംടു, സാംസി, കറുവാന്‍, കഞ്ചര്‍ തുടങ്ങിയ മറ്റു ചില കബീലാവര്‍ഗങ്ങളും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലായി പരസ്‌പരം ബന്ധപ്പെടാതെ ജീവിച്ചുപോരുന്നുണ്ട്‌. എല്ലാ വിഭാഗത്തിലും പെട്ട കബീലകളുടെ മൊത്തം ജനസംഖ്യ മൂന്നു കോടി വരുമെന്നാണ്‌ കണക്കാക്കിയിട്ടുള്ളത്‌. ഇവരില്‍ ബഹുഭൂരിപക്ഷവും ചെറുകിട തൊഴിലുകളും കൃഷിപ്പണിയും കാലിവളര്‍ത്തലുമായി ഉപജീവനം കഴിക്കുന്നവരാണ്‌.

പുനരധിവാസം, സാംസ്‌കാരിക പൈതൃകം എന്നിവയെ ആധാരമാക്കിയും കബീലകളെ തരം തിരിക്കാവുന്നതാണ്‌. ഇത്തരത്തില്‍ മൂന്നു പ്രധാന ഗ്രൂപ്പുകള്‍ നിലവിലുള്ളതായി കാണാം: (i) ഗ്രാമജീവിതവും നഗരജീവിതവുമായി ബന്ധപ്പെടാതെ കാട്ടിനുള്ളില്‍ത്തന്നെ കഴിഞ്ഞുപോരുന്ന ഗോത്ര വര്‍ഗം; (ii) ഗ്രാമീണരും നാഗരികരുമായി ബന്ധം പുലര്‍ത്തിയതു നിമിത്തം അവരുടെ സ്വാധീനംമൂലം സാരമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടിരിക്കുന്നവര്‍;

(iii)നാഗരിക സമ്പര്‍ക്കവും ഗ്രാമസമ്പര്‍ക്കവും ലഭ്യമായതോടെ ഗിരിജീവിതം പൂര്‍ണമായും ഉപേക്ഷിച്ച്‌ ആധുനികരായവര്‍, ഇവരെത്തന്നെ മൊത്തത്തില്‍ സാഹചര്യങ്ങളുമായി സാമ്യം പ്രാപിക്കുന്നവര്‍ എന്നും അല്ലാത്തവരെന്നും രണ്ടായി തരം തിരിക്കാവുന്നതാണ്‌. സാമ്യം പ്രാപിക്കുന്നവരെ സഹഭോജികള്‍, സമജീവികള്‍, പരസംസ്‌കാരധാരികള്‍ എന്നിങ്ങനെ വിഭജിക്കാവുന്നതാണ്‌. സമീപവാസികളുമായും മറ്റു സമൂഹങ്ങളുമായും എല്ലാ സാമൂഹിക കാര്യങ്ങളിലും ഇടപഴകുകയും ഇടപെടുകയും ചെയ്യുന്നവരാണ്‌ സഹഭോജികള്‍. സാമ്പത്തികവും സാമുദായികവുമായ കാര്യങ്ങളില്‍ സ്വയം പര്യാപ്‌തത നേടിയവരെയാണ്‌ സമജീവികള്‍ എന്ന വാക്കുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. തങ്ങള്‍ക്കു സദൃശരായ മറ്റു സമൂഹങ്ങളിലെ വ്യക്തികളുടെ ആചാരാനുഷ്‌ഠാനങ്ങളും ജീവിതരീതികളും അനുകരിക്കുകയും അവ സ്വന്തമാക്കുകയും ചെയ്യുന്നവരാണ്‌ പരസംസ്‌കാരധാരികള്‍ എന്ന വിഭാഗത്തില്‍പ്പെടുന്നത്‌. ഈയിടെയായി എല്ലാവിഭാഗത്തില്‍പ്പെടുന്ന കബീലകളും ഒരുതരത്തില്‍ പരസംസ്‌കാരധാരികളായി മാറിക്കൊണ്ടിരിക്കുന്നുണ്ട്‌. മറ്റു സംസ്‌കാരങ്ങളുടെ ശക്തിയായ സ്വാധീനം കബീലകളെ അടിമുടി മാറ്റി മറിച്ചുകൊണ്ടിരിക്കുന്നു.

ഭൂരിപക്ഷം കബീലകളും വനവാസികളും വന്യപ്രകൃതിയുമായി ഇണങ്ങിക്കഴിയുന്ന ഗിരിവര്‍ഗങ്ങളുമാണ്‌. അവരുടെ ജീവിതത്തിന്റെ എല്ലാ ഭാഗധേയങ്ങളും വന്യപ്രകൃതിയില്‍ത്തന്നെ നിര്‍ഭരമായിരിക്കുന്നു. കേരളത്തിലെ കാടര്‍, മല അരയര്‍, പണിയര്‍, തമിഴ്‌നാട്ടിലെ പള്ളിയാന്മാര്‍ എന്നിവര്‍ തെക്കേ ഇന്ത്യയിലെ പ്രധാന കബീല വര്‍ഗജാതരാണ്‌. ചില കബീലകളുടെ സാമ്പത്തികസ്ഥിതി ഭക്ഷ്യപദാര്‍ഥങ്ങള്‍ സംഭരിക്കുന്നതിലും കാര്‍ഷികോപകരണങ്ങള്‍ സ്വന്തമായി സൂക്ഷിക്കുന്നതിലുമാണ്‌ പ്രകടമാകുന്നത്‌. മധ്യപ്രദേശിലെ കമാര്‍, അവിടത്തെ മാംഡുലാ പ്രദേശത്തുള്ള വൈകാ, ദക്ഷിണേന്ത്യയിലെ പര്‍വതപ്രദേശവാസികളായ കാട്ടു റെഡ്ഡികള്‍ എന്നിവര്‍ ഈ വിഭാഗത്തില്‍പ്പെടുന്നു. ഈ കബീലകളില്‍ തികച്ചും നാടോടികളായ കാട്ടുവര്‍ഗത്തിന്റെ സംസ്‌കാരം തന്നെയാണ്‌ പ്രകടമാകുന്നത്‌. ഇവരില്‍ നല്ലൊരുവിഭാഗം ജീവിതമാര്‍ഗമായി കൃഷിയെയാണ്‌ ആശ്രയിച്ചിട്ടുള്ളത്‌. ഉത്തരപൂര്‍വ മധ്യപ്രദേശങ്ങളിലെ മിക്ക കബീലകളും ഈ ഇനത്തില്‍പ്പെടുന്നവരാണ്‌.

ഇന്ത്യന്‍ ഗ്രാമസമുദായങ്ങളുടെ പ്രാഗ്രൂപം ഈ കബീലകളില്‍ കണ്ടെത്താം. ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ ഒരു ജനവര്‍ഗമെന്ന നിലയില്‍ ഇവര്‍ പൂര്‍ണമായി അവഗണിക്കപ്പെട്ടിരുന്നു. കബീലകളുടെ സ്ഥിതിഗതികള്‍ക്ക്‌ സ്വാതന്ത്യ്രലബ്‌ധിക്കുശേഷം മാറ്റം വന്നിട്ടുണ്ട്‌.

കേന്ദ്രഗവണ്‍മെന്റ്‌ ഇപ്പോള്‍ കബീലകളുടെ ജനസംഖ്യ കണ്ടുപിടിക്കുന്നതിനും അവരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനും പ്രത്യേകം ശ്രദ്ധചെലുത്തിത്തുടങ്ങിയിട്ടുണ്ട്‌. ഒരു പ്രദേശത്തിലെ കബീലാ സമൂഹത്തില്‍ നിന്ന്‌ തീരെ വ്യത്യസ്‌തങ്ങളാണ്‌ മറ്റു പ്രദേശത്തുള്ള ഇവരുടെ സമൂഹങ്ങള്‍. കാട്ടിനുള്ളില്‍ പാര്‍ക്കുന്ന കബീലകളെ മുഴുവന്‍ പുനരധിവസിപ്പിക്കാനുള്ള സാധ്യതയെപ്പറ്റിയും കേന്ദ്രസര്‍ക്കാര്‍ ഈയിടെ ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്‌. കബീലകളെ കാനനജീവിതത്തിന്‍ നിന്ന്‌ അകറ്റി നല്ല നാട്ടുമ്പുറത്തുകാരാക്കി മാറ്റുന്നതിനു വേണ്ടുന്ന പദ്ധതികള്‍ ഗിരിവര്‍ഗബോര്‍ഡ്‌ ആസൂത്രണം ചെയ്‌തുവരുന്നു.

ഗോത്രവര്‍ഗക്കാരായ കബീലകളെ കണ്ടെത്തി അവരെ ക്രിസ്‌തുമത വിശ്വാസികളായി പരിവര്‍ത്തനം ചെയ്‌തു പരിഷ്‌കൃതരാക്കാനുള്ള ഒരു യത്‌നം ഈ അടുത്തകാലത്ത്‌ പല ക്രിസ്‌ത്യന്‍ മിഷനറി സംഘങ്ങളും നടത്തിപ്പോരുന്നുണ്ട്‌. ഇക്കാരണത്താല്‍ കബീലകളുടെ ജീവിതരീതിക്ക്‌ സാരമായ മാറ്റം വന്നുതുടങ്ങിയിട്ടുമുണ്ട്‌. രാജ്‌മഹല്‍പര്‍വതങ്ങള്‍, ഛോട്ടാനാഗപ്പൂരിനടുത്തുള്ള വനങ്ങള്‍ എന്നിവിടങ്ങളിലെ കബീലകളും സന്‍ഥാള്‍ വര്‍ഗക്കാരും ക്രിസ്‌തുമതാനുയായികളായി മാറിയതോടുകൂടി അവരുടെ ഇടയില്‍ സാമാന്യ വിഭ്യാഭ്യാസവും പ്രചരിച്ചു തുടങ്ങി. കാര്‍ഷികവൃത്തിയില്‍ വ്യാപൃതരായ കബീലകളുടെ ഉത്‌പന്നങ്ങള്‍ മുഴുവന്‍ ചൂഷണം ചെയ്‌തുകൊണ്ടിരിക്കുന്ന ഭൂസ്വാമിമാരുടെ ക്രൂരതയെ ചെറുക്കാനായി കേന്ദ്രഗവണ്‍മെന്റ്‌ അടുത്തകാലത്ത്‌ പ്രത്യേകം നിയമംതന്നെ നിര്‍മിക്കുകയുണ്ടായി. വിദ്യാഭ്യാസം, സാമൂഹികക്ഷേമം തുടങ്ങിയ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ കബീലകളുടെ ഇടയില്‍ ഫലവത്താക്കിത്തീര്‍ക്കുന്നതിനുവേണ്ടി ബന്ധപ്പെട്ട സംഘടനകളും ബോര്‍ഡുകളും ശ്രമമാരംഭിച്ചിട്ടുണ്ട്‌.

(ഡോ. കെ.എം. മുഹമ്മദ്‌; സ.പ.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%AC%E0%B5%80%E0%B4%B2" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍