This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കബഡി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കബഡി

ഒരു ഭാരതീയ കായികവിനോദം. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും പുരാതനകാലം മുതല്‍ക്കുതന്നെ തികച്ചും തന്ത്രപ്രധാനമായ ഈ വിനോദം പ്രചരിച്ചിരുന്നു. ദക്ഷിണസംസ്ഥാനങ്ങളില്‍ "ചഡുഗുഡു' എന്നും ബംഗാളില്‍ "ഡോഡോ'യെന്നും മഹാരാഷ്‌ട്രയില്‍ "ഹൂടൂടു' എന്നും കബഡി അറിയപ്പെടുന്നു. കേരളത്തില്‍ ഇതിന്‌ "കുടു കുടു' എന്നും തെക്കന്‍ പ്രദേശങ്ങളില്‍ "കുക്കുടു' എന്നും പറയാറുണ്ട്‌. "സഞ്‌ജീവനി', "ഗാമിനി', "അമര്‍', "സര്‍ക്കിള്‍' എന്നിങ്ങനെ നാലുതരത്തിലുള്ള കബഡി ഇന്ന്‌ പ്രചാരത്തിലുണ്ട്‌. ഇതില്‍ സഞ്‌ജീവനി എന്ന ഇനമാണ്‌ ഇന്ത്യന്‍ കബഡിഫെഡറേഷന്‍ അംഗീകരിച്ചിട്ടുള്ളത്‌.

ചരിത്രം. നഗരങ്ങളെക്കാള്‍ നാട്ടിന്‍പുറങ്ങളിലാണ്‌ കബഡി കൂടുതല്‍ പ്രചരിച്ചിട്ടുള്ളത്‌. ശ്രീലങ്ക, പാകിസ്‌താന്‍, മ്യാന്‍മര്‍, നേപാള്‍ എന്നിവിടങ്ങളിലും ഇതിന്‌ പ്രചാരമുണ്ട്‌. ആദ്യകാലത്ത്‌ കബഡി ഒരു നിശ്ശബ്‌ദ വിനോദമായിരുന്നു. ഓരോ പ്രദേശത്തും വിഭിന്ന നിയമങ്ങള്‍ അനുസരിച്ച്‌ ഇത്‌ കളിച്ചുവരുന്നു. 1918ല്‍ സത്താറയിലെ കായിക കലാപ്രേമികള്‍ ചേര്‍ന്നാണ്‌ "ഹൂടൂടു' എന്ന പേരില്‍ കബഡികളി പുനരുദ്ധരിച്ചത്‌. വീണ്ടും പലതരത്തില്‍ ഇതിന്റെ നിയമങ്ങള്‍ പരിഷ്‌കരിക്കപ്പെട്ടിട്ടുണ്ട്‌. ഇന്ന്‌ കബഡികളിക്ക്‌ ദേശീയ പദവി ലഭിച്ചിരിക്കുന്നു. ഇതില്‍ പ്രധാന പങ്ക്‌ "അഖില്‍ മഹാരാഷ്‌ട്ര ശാരീരിക്‌ ശിക്ഷണ്‍ മണ്ഡലി'നും, "അഖില്‍ മഹാരാഷ്‌ട്ര ശാരീരിക്‌ പരിഷത്തി'നും ആണ്‌. 1952ല്‍ എല്‍.കെ. ഗോഡ്‌പോള്‍ പ്രസിഡന്റായി കബഡി ഫെഡറേഷന്‍ രൂപം കൊണ്ടു. ഇപ്പോള്‍ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കബഡി സംഘടനകള്‍ ഉണ്ട്‌. എല്ലാവര്‍ഷവും ദേശീയ ചാമ്പ്യന്‍ഷിപ്പ്‌ നടക്കുന്നു. ഇന്റര്‍ യൂണിവേഴ്‌സിറ്റി സ്‌പോര്‍ട്ട്‌സ്‌ ബോര്‍ഡും ഇന്ത്യന്‍ ഒളിമ്പിക്‌ അസോസിയേഷനും കബഡിയെ അംഗീകരിച്ചിട്ടുണ്ട്‌. 1955ല്‍ കൊല്‍ക്കത്തയില്‍ വച്ച്‌ നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ വനിതകള്‍ ആദ്യമായി മത്സരിച്ചു. 1957ല്‍ മോസ്‌കോയില്‍ നടന്ന അഖില ലോകയുവജനോത്സവത്തില്‍ കബഡിക്കും സ്ഥാനം നല്‌കിയിരുന്നു. ഡക്കാണ്‍ ജിംഖാനയിലെ ഭഗവത്‌, ഡി.വി. പൊദ്ദാര്‍, ടി.ബി. ഹാര്‍ഡിക്കര്‍ എന്നിവര്‍ കബഡികളിക്ക്‌ ദേശീയപദവി ലഭിക്കുന്നതിനു യത്‌നിച്ചവരാണ്‌.

കബഡി

രീതി. എതിരാളിയെ കുരുക്കിലാക്കുക എന്നതാണ്‌ കബഡിയുടെ ലക്ഷ്യം. 13x10 മീ. അളവുകളുള്ള നിരപ്പായ സ്ഥലമാണ്‌ കബഡി കോര്‍ട്ട്‌. കളിസ്ഥലം മൃദുവാക്കുന്നതിനുവേണ്ടി പുല്ലു നട്ടുവളര്‍ത്തുകയോ, അറപ്പുപൊടി (മരപ്പൊടി) നിറയ്‌ക്കുകയോ ചെയ്യാറുണ്ട്‌. മധ്യരേഖകൊണ്ട്‌ കോര്‍ട്ട്‌ തുല്യമായി ഭാഗിച്ചിരിക്കും. ഓരോ പകുതിയുടെയും വശങ്ങളിലായി ഒരു മീ. വീതിയില്‍ കാണുന്ന ഖണ്ഡങ്ങളെ ലോബി എന്നു പറയുന്നു. മധ്യരേഖയ്‌ക്കും കോര്‍ട്ടിന്റെ വീതിയിലുമുള്ള വശങ്ങള്‍ക്കും സമാന്തരമായി മധ്യരേഖയില്‍ നിന്നു 3 മീ. വീതം അകലെ ഓരോ വശത്തും ഉള്ള രേഖയാണ്‌ "ബാള്‍ക്ക്‌' ലൈന്‍. കോര്‍ട്ടിന്റെ വെളിയില്‍ അവസാന രേഖയില്‍ നിന്നു രണ്ടു മീ. അകലെ 8x2 മീ. അളവില്‍ ഓരോ വെയിറ്റിങ്‌ ബ്ലോക്കുണ്ട്‌. പകരക്കാര്‍ ഇവിടെയാണ്‌ ഇരിക്കുന്നത്‌. കബഡി കളിക്കാര്‍ ലങ്കോട്ടിയും നിക്കറും ബനിയനുമാണ്‌ ധരിക്കുക. ബെല്‍റ്റ്‌, ബക്കിള്‍, മോതിരം എന്നിവ ധരിക്കുന്നത്‌ നിരോധിച്ചിരിക്കുന്നു.

നഖം വെട്ടി ചെറുതാക്കേണ്ടതുണ്ട്‌. ഒരു സമയം ഒരു ടീമില്‍ നിന്ന്‌ 7 പേരാണ്‌ കളിക്കിറങ്ങുന്നത്‌. എങ്കിലും ഒരു ടീമില്‍ ആകെ 12 കളിക്കാര്‍ ഉണ്ടായിരിക്കേണ്ടതാണ്‌. പകരക്കാരായിട്ടാണ്‌ മറ്റുള്ളവര്‍ നില്‌ക്കുന്നത്‌. ഒരു റഫറി, രണ്ട്‌ അമ്പയര്‍മാര്‍, രണ്ട്‌ ലൈന്‍മെന്‍, ഒരു സ്‌കോറര്‍ എന്നിവര്‍ ചേര്‍ന്നാണ്‌ കബഡികളി നിയന്ത്രിക്കുക. ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ കളിയുടെ താത്‌പര്യത്തെ പരിഗണിച്ച്‌ അമ്പയറിന്റെ തീരുമാനത്തെ റഫറി മറികടക്കാറുണ്ടെങ്കിലും സാധാരണയായി അമ്പയറിന്റെ അഭിപ്രായമാണ്‌ അന്തിമമായി കണക്കാക്കുന്നത്‌. ടോസ്‌ നേടുന്ന ടീമിനാണ്‌ ഇഷ്ടമുള്ള കോര്‍ട്ട്‌ തിരഞ്ഞെടുക്കാനോ ആദ്യം ആക്രമണം നടത്താനോ അവസരം ലഭിക്കുക. കളിയുടെ രണ്ടാം പകുതിയില്‍ കോര്‍ട്ടുകള്‍ പരസ്‌പരം മാറുകയും എതിര്‍ടീമിന്‌ ആദ്യം ആക്രമണകാരിയെ (റെയിഡറെ) അയയ്‌ക്കുകയും ചെയ്യാം.

"കബഡി, കബഡി, കബഡി' എന്ന ഒറ്റശ്വാസത്തിലുള്ള വിളി (കാന്റ്‌) യുമായി ഒരു ആക്രമണകാരി എതിര്‍കോര്‍ട്ടില്‍ ബാള്‍ക്ക്‌ലൈന്‍ കടന്നു ചെല്ലുന്നു. അയാള്‍ എതിര്‍കോര്‍ട്ടിലുള്ള എതിരാളിയുടെ (ആന്റീസ്‌) ശരീരത്തിലോ വസ്‌ത്രത്തിലോ തൊട്ടിട്ട്‌ കാന്റുവിളി നിര്‍ത്താതെ തന്റെ കോര്‍ട്ടില്‍ തിരിച്ചെത്തുകയാണ്‌ ചെയ്യേണ്ടത്‌. ആരെ തൊടുന്നുവോ അയാള്‍ പുറത്താകും. ഓരോ എതിരാളിയും പുറത്താകുമ്പോള്‍ ടീം ഓരോ പോയിന്റ്‌ നേടും. കബഡി നിയമങ്ങള്‍ ലംഘിക്കാതെ ആക്രമണകാരിയെ അയാളുടെ കാന്‍റ്‌ നഷ്ടപ്പെടുന്നതുവരെ തങ്ങളുടെ കോര്‍ട്ടില്‍ പിടിച്ചു വയ്‌ക്കുകയാണ്‌ എതിരാളിയുടെ ലക്ഷ്യം. ഒരു എതിരാളിയെ പുറത്താക്കിയാല്‍ ഔട്ടായ ഒരു സഹചാരിയെ ആക്രമണകാരിക്ക്‌ കോര്‍ട്ടില്‍ തിരിച്ചു കയറ്റാം.

എതിരാളികളാല്‍ ഒരു ആക്രമണകാരി പിടികൂടപ്പെടുകയാണെങ്കിലും അതില്‍ നിന്നും കൗശലപൂര്‍വം, കാന്റ്‌ നഷ്ടപ്പെടാതെ സ്വന്തം കോര്‍ട്ടിലേക്ക്‌ അയാള്‍ക്കു മടങ്ങാം. കാന്റ്‌ നഷ്ടപ്പെട്ടാല്‍ അയാള്‍ പുറത്താകുന്നു. ഒരു ആക്രമണകാരിയെ പിടിക്കാനായി ശ്രമിക്കുന്ന എതിരാളികള്‍ കോര്‍ട്ടിന്റെ അതിര്‍ത്തി ലംഘിക്കുകയാണെങ്കില്‍ എല്ലാ എതിരാളികളും പുറത്താകും. ഒരു ടീമിന്‌ എതിര്‍ ടീമിലെ കളിക്കാരെ മുഴുവന്‍ പുറത്താക്കാന്‍ കഴിഞ്ഞാല്‍ ആ ടീമിന്‌ "ലോനാ' ലഭിക്കും. ഒരു ലോനായ്‌ക്ക്‌ 4 പോയിന്റുണ്ട്‌. ഒരു ആക്രമണകാരി തന്റെ കോര്‍ട്ടില്‍ മടങ്ങി എത്തുകയോ എതിര്‍കോര്‍ട്ടില്‍ പരാജയപ്പെടുകയോ ചെയ്‌താല്‍ ഉടന്‍ തന്നെ എതിര്‍ ടീം പ്രത്യാക്രമണം ആരംഭിക്കുന്നു. അങ്ങനെ ഒന്നിടവിട്ട്‌ ഇരു ടീമും കളിയുടെ അവസാനം വരെ ആക്രമണകാരികളെ അയച്ചുകൊണ്ടിരിക്കും. കളി നടക്കുന്ന വേളയില്‍ ഏതെങ്കിലും കളിക്കാരന്‍ കോര്‍ട്ടിന്റെ അതിര്‍ത്തി ലംഘിക്കുകയാണെങ്കില്‍ അയാള്‍ പുറത്താകും. പൊരുതലിനുശേഷം എതിരാളികള്‍ തങ്ങളുടെ കോര്‍ട്ടിലേക്ക്‌ പോകേണ്ടത്‌ ലോബിയിലൂടെയാണ്‌.

ഏറ്റവും കൂടുതല്‍ പോയിന്റ്‌ നേടുന്ന ടീം ജേതാക്കളായി പ്രഖ്യാപിക്കപ്പെടുന്നു. മത്സരം തുല്യനിലയില്‍ അവസാനിച്ചാല്‍ അഞ്ചുമിനിട്ടു വീതമുള്ള രണ്ടു പകുതി കളിസമയം കൂടി ടീമുകള്‍ക്ക്‌ നല്‌കും. രണ്ടാം പകുതിയുടെ അവസാനം കളിച്ചിരുന്ന അത്രയും കളിക്കാരെ വച്ചു തന്നെ കൂടുതലായി അനുവദിക്കപ്പെട്ട സമയത്തു കളി തുടരും. ഈ സമയം തീര്‍ന്നാലും തുല്യനില തുടരുകയാണെങ്കില്‍ മത്സരത്തില്‍ ആദ്യപോയിന്റ്‌ നേടിയ ടീം വിജയിച്ചതായി പ്രഖ്യാപിക്കുന്നു. 20 മിനിട്ടു വീതമുള്ള രണ്ടു പകുതിയാണ്‌ കളിയുടെ സമയം. 15 മിനിട്ട്‌ വീതമുള്ള രണ്ടു പകുതിയാണ്‌ സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും. പിടിയിലും പിടിച്ചു വയ്‌ക്കലിലും പ്രധാനമായും കൈകളാണ്‌ ഉപയോഗിക്കുന്നത്‌. ആക്രമണകാരിയുടെ വിരലുകള്‍, മണിബന്ധങ്ങള്‍, ഭുജങ്ങള്‍, കാല്‍ക്കുഴകള്‍, കാല്‍മുട്ടുകള്‍, തുട, ഇടുപ്പ്‌ എന്നിവിടങ്ങളില്‍ മാത്രമേ എതിരാളികള്‍ പിടിക്കാന്‍ പാടുള്ളൂ. ആക്രമണകാരി കൗശലപൂര്‍വം കൈയോ കാലോ പെരുവിരലോ ഉപയോഗിച്ച്‌ എതിരാളിയെ തൊടാന്‍ ശ്രമിക്കും. പ്രതിരോധതന്ത്രങ്ങളെന്നും ഉപരോധ തന്ത്രങ്ങളെന്നും അറിയപ്പെടുന്ന അനവധി കൗശലങ്ങള്‍ കബഡിയില്‍ ഉപയോഗിക്കേണ്ടി വരുന്നു. വന്‍തോതിലുള്ള അഭിനയം, കാപട്യം, വേഗത്തിലുള്ള ചലനങ്ങള്‍, പാദപ്രഹരം, പുളച്ചില്‍ എന്നിവ കബഡിക്ക്‌ ആവശ്യമാണ്‌. 10x6.5 മീ. അളവുകളിലുള്ള ഒരു ഇടുങ്ങിയ കോര്‍ട്ടില്‍ വച്ച്‌ എതിരാളികളെ തോല്‌പിച്ച്‌ തിരിച്ചുപോരാന്‍ വിദഗ്‌ധനായ ഒരു ആക്രമണകാരിക്കേ സാധിക്കൂ. അപകടങ്ങള്‍ക്കു സാധ്യതയുള്ള ഒരു കായികവിനോദമാണ്‌ കബഡി. അക്രമസ്വഭാവമുള്ള ഈ വിനോദത്തിലെ പ്രതിരോധതന്ത്രങ്ങള്‍ ഗുസ്‌തിയുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാല്‍ കബഡിയില്‍ ഒരു കളിക്കാരനെ പലര്‍ ചേര്‍ന്ന്‌ ആക്രമിക്കുന്നു എന്നത്‌ ഒരു വ്യത്യാസമാണ്‌.

ശരീരഭാഗങ്ങള്‍ക്കുണ്ടാകാവുന്ന മുറിവുകള്‍ ഒഴിവാക്കുന്നതിനു കളിക്കാര്‍ക്ക്‌ പ്രത്യേക പരിശീലനം നല്‌കേണ്ടതുണ്ട്‌. ഒരു ആക്രമണകാരിയുടെ "വിളി' തടയാന്‍ വായ്‌ അടച്ചുപിടിക്കുക, മുറിവുണ്ടാകത്തക്ക തരത്തില്‍ ഗുരുതരമായി പിടിക്കുക, ആക്രമണകാരിയെ കാലുകൊണ്ട്‌ കത്രികപ്പൂട്ട്‌ ഇട്ടു പിടിക്കുക, ആക്രമണകാരിയെ അയയ്‌ക്കാന്‍ ഏതെങ്കിലും ടീം 5 സെക്കന്‍ഡില്‍ കൂടുതല്‍ താമസിക്കുക, കോര്‍ട്ടിനു പുറത്തു നിന്നു കൊണ്ട്‌ കളിക്കാര്‍ക്കു നിര്‍ദേശങ്ങള്‍ നല്‌കുക, തൊടാന്‍ പാടില്ലാത്ത ശരീരഭാഗങ്ങളില്‍ പിടിക്കുക എന്നിവ കബഡിയില്‍ ഫൗളായിട്ടാണ്‌ കണക്കാക്കാറുള്ളത്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%AC%E0%B4%A1%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍