This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കപ്പല്‍പ്പുഴു

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കപ്പല്‍പ്പുഴു

Teredo

കപ്പല്‍പ്പുഴു

വെള്ളത്തില്‍ താണുകിടക്കുന്ന തടിതുരന്ന്‌ അതിനുള്ളില്‍ ജീവിക്കാന്‍ കഴിവുള്ള ഒരു പ്രത്യേകയിനം അകശേരുകി. മൊളസ്‌ക ജന്തുഫൈലത്തിലെ ലാമെലിബ്രാങ്കിയേറ്റ വര്‍ഗത്തിലാണിവയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. താമസസ്ഥലമായി തിരഞ്ഞെടുക്കപ്പെടുന്ന തടിതന്നെയാണ്‌ ഇവ ഭക്ഷണമാക്കുന്നത്‌. ആഹരിച്ച സെലുലോസ്‌ ദഹിപ്പിക്കാന്‍ കഴിവുള്ള അപൂര്‍വം ജീവികളില്‍ ഒന്നാണ്‌ കപ്പല്‍പ്പുഴു. വിവിധ ജീനസുകളില്‍പ്പെടുന്ന ജീവികളെ ഈ പേരുപയോഗിച്ചു വിശേഷിപ്പിക്കാറുണ്ടെങ്കിലും റ്റെറിഡോ ആണ്‌ ഏറ്റവുമധികം ഉദാഹരിക്കപ്പെടുന്ന ജീവി. കാഴ്‌ചയില്‍ നേര്‍ത്തു "വിര' പോലെയിരിക്കുന്നതിനാലാണ്‌ ഇവയ്‌ക്ക്‌ ഈ പേര്‌ ലഭിച്ചത്‌. എന്നാല്‍ ഓരോ പുഴുവിഌം കക്കഗോത്ര(bivalve) ത്തിന്റെ സവിശേഷതകള്‍ എല്ലാം ഉള്ളതായി കാണാന്‍ കഴിയും. കവച(shell) ത്തിന്റെ രണ്ടു വാല്‍വുകളും വേര്‍തിരിഞ്ഞിരിക്കുന്ന ചെറുഭാഗങ്ങളാണ്‌. പുഴുവിന്റെ മുന്നറ്റത്തായി കാണപ്പെടുന്ന ഈ "ഷെല്‍' തടി തുരക്കുന്നതിനു സഹായകമാകുന്നു.

കഷ്ടിച്ച്‌ 20 സെ.മീ. മാത്രം വലുപ്പം വരുന്ന ഈ പുഴുക്കളുടെ എണ്ണപ്പെരുപ്പം മൂലം ഒരു ഹാര്‍ബര്‍ മുഴുവന്‍ നശിപ്പിക്കാന്‍പോലുമുള്ള കഴിവ്‌ ഇവയ്‌ക്കുണ്ട്‌. 1731 32ല്‍ ഹോളണ്ടില്‍ ഒരു അണക്കെട്ടിലെ തടികൊണ്ടുള്ള എല്ലാ ഭാഗങ്ങളും കപ്പല്‍പ്പുഴുവാക്രമണത്താല്‍ നാശോന്മുഖമായിത്തീര്‍ന്ന സംഭവം ഇതിനു ദൃഷ്ടാന്തമാണ് വളരെ ഉയര്‍ന്ന പ്രജനന നിരക്കും, കുഞ്ഞുങ്ങളെ വളര്‍ത്തിയെടുക്കാനുള്ള കഴിവുമാണ്‌ ഈ പുഴുക്കളുടെ അസാധാരണമായ അംഗസംഖ്യാവര്‍ധനവിനു കാരണം. ഒരു പെണ്‍പുഴു വര്‍ഷത്തില്‍ മൂന്നോ നാലോ തവണ പത്ത്‌ ലക്ഷം മുതല്‍ അമ്പതുലക്ഷംവരെ മുട്ടകള്‍ ഇടുന്നു. മുട്ടകള്‍ വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങള്‍ തള്ളയുടെ ഗില്‍പൗച്ചിനുള്ളില്‍ത്തന്നെയാണ്‌ വളര്‍ച്ച മുഴുമിപ്പിക്കുന്നത്‌. ഇവ മൂന്നുമാസം പ്രായമെത്തുന്നതിനു മുമ്പുതന്നെ പ്രജനനശേഷി കൈവരിക്കുന്നു. ആ സമയം ഇവയ്‌ക്ക്‌ കഷ്ടിച്ച്‌ 5 സെ.മീ. മാത്രമേ വലുപ്പമുണ്ടാവൂ. ഉദ്ദേശം 3 വര്‍ഷമാണ്‌ കപ്പല്‍പ്പുഴുവിന്റെ ആയുര്‍ദൈര്‍ഘ്യം.

മരക്കപ്പലുകള്‍ സര്‍വസാധാരണമായിരുന്ന മുന്‍കാലങ്ങളില്‍ കപ്പല്‍പ്പുഴുക്കള്‍ കപ്പലുകള്‍ വഴി ലോകത്തിന്റെ നാനാഭാഗത്തും എത്തിച്ചേര്‍ന്നു. കരിങ്കടലില്‍ സമൃദ്ധമായുള്ള റ്റെറിഡോ നേവലിസ്‌; മെഡിറ്ററേനിയനിലെ റ്റെറിഡോ യൂട്രിക്യുല; ഉത്തരഅത്‌ലാന്തിക്‌, മെഡിറ്ററേനിയന്‍, ആഫ്രിക്കയുടെ പടിഞ്ഞാറന്‍ തീരങ്ങള്‍ എന്നിവിടങ്ങളില്‍ സാധാരണമായ റ്റെറിഡോ പെഡിസലേറ്റ ഇവയെല്ലാം പ്രാധാന്യമര്‍ഹിക്കുന്ന സ്‌പീഷീസാണ്‌. മെഡിറ്ററേനിയനില്‍ മാത്രം ഒതുങ്ങിനില്‌ക്കുന്ന മറ്റൊരു സ്‌പീഷീസാണ്‌ ബങ്കിയ കാരിനേറ്റ.

മറ്റു സ്‌പീഷീസില്‍ നിന്നു വ്യത്യസ്‌തമായി, കാഴ്‌ചയില്‍ ചെവിപോലെ തോന്നിക്കുന്ന രണ്ട്‌ ഘടനാ വിശേഷങ്ങള്‍ ഇതിനുണ്ട്‌. 10 സെ.മീ. വരെ നീളം വയ്‌ക്കുന്ന ഇതിനെ പെട്ടെന്നു തിരിച്ചറിയാം. ഉറപ്പുള്ള തടിയിലും പൊങ്ങുതടിയിലും മരത്തൊലിയില്‍പ്പോലും ഇതിനെ കണ്ടെത്താം. ഉത്തര അത്‌ലാന്തിക്കില്‍ കഴിയുന്ന റ്റെറിഡോ മീഗോറ്റേറയുടെയും സ്വഭാവം ഏതാണ്ടിതുപോലെ തന്നെ.

കപ്പലുകള്‍ക്കും കപ്പല്‍ത്തൂണുകള്‍ക്കും ഇത്രയേറെ നാശം വരുത്തിത്തീര്‍ക്കുന്ന ഈ ജീവികള്‍ ഇക്കാരണത്താല്‍ത്തന്നെ വളരെയധികം പഠന പരീക്ഷണങ്ങള്‍ക്കു വിധേയമായിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍