This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കപാലീശ്വരക്ഷേത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കപാലീശ്വരക്ഷേത്രം

മധ്യതിരുവിതാംകൂറില്‍ തിരുവല്ലയ്‌ക്കടുത്ത്‌ നിരണത്തുള്ള ഒരു പഴയ ശിവക്ഷേത്രം. 15-ാം ശ.ത്തില്‍ ജീവിച്ചിരുന്ന നിരണം കവികള്‍ തങ്ങളുടെ കുലദേവതയായി കപാലീശ്വരനെയാണ്‌ ഭജിച്ചിരുന്നത്‌. ഈ ക്ഷേത്രത്തിനു തൊട്ടു വടക്കുപടിഞ്ഞാറുള്ള കണ്ണശ്ശന്‍ പറമ്പിലാണ്‌ നിരണം കവികള്‍ വസിച്ചിരുന്നതും കാവ്യസൃഷ്ടി നിര്‍വഹിച്ചിരുന്നതും. ശിവരാത്രിമാഹാത്മ്യത്തിന്റെ അവസാന ഭാഗത്ത്‌

"ഇതു നിരണത്തു കപാലീശ്വരമാര്‍
ന്നീടിന പശുപതി തന്നരുളാലേ
ഇതമൊടവന്‍ തിരുവടിയുടെ ചരിത
മിയമ്പുമതിനു തുനിഞ്ഞിതുമുറ്റും'. എന്നും,
"സാരതയില്ലാതകുതിയിരാമന്‍
താന്‍ നിരണത്തു കപാലീശ്വരമേ
ചേരുമുമാപതി തന്നരുളാലേ
ചെയ്‌താനേവം ഭാഷയിനാലേ'
 

എന്ന്‌, ഗ്രന്ഥകര്‍ത്താവായ രാമപ്പണിക്കര്‍ തന്റെ ദേവതാസ്‌മരണം നടത്തിയിരിക്കുന്നു. ഈ ക്ഷേത്രം പെട്ടിക്കയ്‌മള്‍ എന്ന ഒരു മാടമ്പിയുടെ വകയായിരുന്നു എന്നാണ്‌ മഹാകവി ഉള്ളൂരിന്റെ (കേരളസാഹിത്യചരിത്രം) അഭിപ്രായം. തമിഴ്‌നാട്ടിലെ മൈലാപ്പൂര്‍ എന്ന സ്ഥലത്തുള്ള ഒരു ശിവക്ഷേത്രത്തിഌം ഇതേ പേരുണ്ട്‌. ഈ ക്ഷേത്രത്തിനു വളരെ പഴക്കമുള്ളതായി വിശ്വസിക്കപ്പെടുന്നു. ഇന്ന്‌ ഇവിടെക്കാണുന്ന ശിവക്ഷേത്രം ഏതാണ്ട്‌ 300 വര്‍ഷങ്ങള്‍ക്കു മുമ്പ്‌ മുരുകച്ചപ്പ മുതലിയാരും അദ്ദേഹത്തിന്റെ കുടുംബക്കാരും ചേര്‍ന്നു പുനര്‍നിര്‍മാണം നടത്തി എന്നാണ്‌ രേഖകളില്‍ നിന്നു മനസ്സിലാകുന്നത്‌. ക്ഷേത്രക്കുളം നില്‌ക്കുന്ന സ്ഥലം ആദ്യകാലത്ത്‌ മുസ്‌ലിങ്ങളുടെ ശ്‌മശാനമായിരുന്നു. അതിനാല്‍ "മുഹറം' ഉത്സവത്തിന്‍െറ അവസാനദിവസം ക്ഷേത്രക്കുളത്തില്‍ "പീലി' മുക്കുന്ന പതിവ്‌ ഇന്നും തുടര്‍ന്നു വരുന്നുണ്ട്‌. ആദ്യമായി ഇതിന്‌ അനുവാദം നല്‌കിയത്‌ ആര്‍ക്കാട്ട്‌ രാജാവായിരുന്നു. മീനമാസത്തിലാണ്‌ മുഹറം വരുന്നതെങ്കില്‍ അതിനുശേഷം മാത്രമേ ക്ഷേത്രത്തില്‍ ഉത്സവം നടത്താറുള്ളൂ.

പെണ്‍മയിലായി പിറന്ന പാര്‍വതി ശിവനെ പ്രാര്‍ഥിച്ച സ്ഥലമാണിത്‌ (മയില്‍+അര്‍പ്പ്‌) എന്നാണ്‌ വിശ്വാസം. തിരുമയില്‍ എന്നറിയപ്പെട്ടിരുന്ന ഈ സ്ഥലത്തുവച്ച്‌ ഭക്തകവികളായിരുന്ന തിരുജ്ഞാനസംബന്ധര്‍ക്കും അപ്പര്‍ക്കും കപാലീശ്വരദര്‍ശനം ലഭിച്ചു എന്ന്‌ കരുതപ്പെടുന്നു. തിരുജ്ഞാനസംബന്ധര്‍ ഇവിടെ വച്ചു മരിച്ച ഒരു സ്‌ത്രീയെ പുനര്‍ജീവിപ്പിച്ചു എന്ന ഒരു ഐതിഹ്യവും പ്രചാരത്തിലുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍