This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കന്യാസ്‌ത്രീകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കന്യാസ്‌ത്രീകള്‍

കര്‍മലീത്താ സന്യാസിനിമാര്‍

ദൈവാരാധനയിലും സാധുജനസേവനത്തിലും ജീവകാരുണ്യാധിഷ്‌ഠിത പ്രവര്‍ത്തനങ്ങളിലും മുഴുകി ജീവിതം നയിക്കുന്ന സന്ന്യാസിനീസമൂഹം. ബുദ്ധമതത്തിലാണ്‌ ആദ്യമായി ഇത്തരം സന്ന്യാസിനീസമൂഹങ്ങള്‍ രൂപം കൊണ്ടത്‌ എന്നു വിശ്വസിക്കപ്പെടുന്നു. പാലിഭാഷയില്‍ ഇവര്‍ "ഭിക്കുനി' (ഭിക്ഷുണി) എന്ന പേരില്‍ അറിയപ്പെട്ടിരുന്നു. ശ്രീബുദ്ധന്റെ ഒരു ബന്ധുവും ധാത്രിയുമായ മഹാപജാതി എന്ന സ്‌ത്രീയുടെയും ഉത്തമശിഷ്യന്‍ ആനന്ദിന്റെയും പ്രരണയിലാണ്‌ കന്യാസ്‌ത്രീസമൂഹങ്ങള്‍ സ്ഥാപിക്കാന്‍ ബുദ്ധന്‍ അനുമതി നല്‌കിയിരുന്നതെന്ന്‌ കരുതപ്പെടുന്നു. "തഥാഗത' എന്ന ബൗദ്ധധര്‍മത്തിലെ സിദ്ധാന്തങ്ങളും ശിക്ഷണങ്ങളും "എട്ട്‌ മുഖ്യനിയമങ്ങള്‍' എന്നതില്‍ പ്രസ്‌താവിച്ചിട്ടുള്ള വ്യവസ്ഥകളും ഈ സന്ന്യാസിനികള്‍ നിര്‍ബന്ധമായും അനുസരിക്കണമെന്നായിരുന്നു നിയമം. ബൗദ്ധസന്ന്യാസികളെ അനുസരിക്കേണ്ടതും ആശ്രയിക്കേണ്ടതും കന്യാസ്‌ത്രീകളുടെ കര്‍ത്തവ്യമായിരുന്നു. ബൗദ്ധസന്ന്യാസികള്‍ ഇല്ലാത്ത പ്രദേശങ്ങളില്‍ കന്യാസ്‌ത്രീകള്‍ താമസിക്കാന്‍ പാടില്ല എന്നും വ്യവസ്ഥ ചെയ്‌തിരുന്നു. ശ്രീലങ്ക മുതല്‍ തെക്കന്‍ ജപ്പാന്‍ വരെയുള്ള പ്രദേശങ്ങളില്‍ അനവധി ബൗദ്ധ കന്യാസ്‌ത്രീ മഠങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഈ പ്രസ്ഥാനം ഒരു രാജ്യത്തും ദീര്‍ഘകാലം നിലനിന്നിരുന്നതായി രേഖകളില്ല. ജൈനമതത്തിലും കന്യാസ്‌ത്രീസമൂഹങ്ങള്‍ ഉണ്ടായിരുന്നു. മഹാവീരനെ അനേകം കന്യാസ്‌ത്രീകള്‍ അനുഗമിച്ചിരുന്നതായി രേഖകള്‍ ഉണ്ട്‌.

സിസ്റ്റേഴ്‌സ്‌ ഒഫ്‌ ചാരിറ്റിയിലെ കന്യാസ്‌ത്രീകള്‍

ഭാരതീയ സന്ന്യാസിനിമാരുടെ ആചാരാനുഷ്‌ഠാനങ്ങള്‍ക്ക്‌ ഏറെക്കുറെ സമാന്തരമായി ലക്ഷ്യത്തിലും പ്രവര്‍ത്തനത്തിലും തുല്യത അവകാശപ്പെടാവുന്ന സന്ന്യാസിനീസമൂഹങ്ങള്‍ മധ്യപൗരസ്‌ത്യദേശങ്ങളില്‍ നിലനിന്നിരുന്നതായി കരുതാവുന്ന തെളിവുകള്‍ ലഭ്യമായിട്ടുണ്ട്‌. ക്രിസ്‌തുവിനു തൊട്ടുമുമ്പുള്ള ഏതാഌം ശ.ങ്ങളില്‍ പ്രവാചകന്മാര്‍ നിര്‍ദേശിച്ചതനുസരിച്ച്‌, ഇസ്രയേലിന്റെ വിമോചകന്‍ ഒരു കന്യകയുടെ പുത്രനായി ജനിക്കുമെന്ന വിശ്വാസത്തില്‍, കന്യാവ്രതം സ്വയം ഏറ്റെടുത്ത്‌ പ്രാര്‍ഥനയിലും ആരാധനയിലും ആതുരസേവനങ്ങളിലും മുഴുകി, വിമോചകന്റെ ജനനത്തിന്‌ അവസരം നല്‌കുവാന്‍ കാത്തിരുന്ന സന്ന്യാസിനികള്‍ ഒറ്റയ്‌ക്കും സമൂഹമായും വര്‍ത്തിച്ചിരുന്നതായി കരുതപ്പെട്ടുവരുന്നു.

ക്രസ്‌തവമതവിഭാഗങ്ങളിലാണ്‌, കന്യാസ്‌ത്രീകളധികവും. അവരില്‍ ബഹുഭൂരിപക്ഷവും കത്തോലിക്കാസഭയിലാണ്‌. ആംഗ്ലിക്കന്‍, ഓര്‍ത്തഡോക്‌സ്‌ സഭകളിലും ധാരാളം സന്ന്യാസിനീസമൂഹങ്ങളുണ്ട്‌. കഠിനവും നിരന്തരവുമായ പ്രാര്‍ഥനയില്‍ ഏര്‍പ്പെട്ട്‌ ഏകാന്തജീവിതം നയിക്കുന്ന സന്ന്യാസിനിമാരും പ്രാര്‍ഥനയിലും സാമൂഹിക പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടു ജീവിതം നയിക്കുന്ന സന്ന്യാസിനിമാരും ഇതില്‍ ഉള്‍പ്പെടുന്നു. ദൈവപുത്രനായ യേശുക്രിസ്‌തുവിനെ അനുകരിച്ച്‌ ജീവിതം ധന്യമാക്കുകയെന്നതാണ്‌, കന്യാസ്‌ത്രീകളുടെ ലക്ഷ്യം.

സന്ന്യാസജീവിതം ആഗ്രഹിച്ചെത്തുന്നവര്‍ കന്യാസ്‌ത്രീ ജീവിതത്തിനുള്ള "ദൈവവിളി' ഉറപ്പായി ബോധ്യമായ ശേഷം സന്ന്യാസിശിഷ്യയായി ഉപനീതയാവുന്നു. ശിക്ഷണത്തില്‍ അധിഷ്‌ഠിതമായ കന്യാസ്‌ത്രീജീവിതം പരിശീലിപ്പിച്ചെടുക്കുന്നതിനുള്ള അവസരമാണിത്‌. പരിശീലനം കഴിഞ്ഞ്‌ ദാരിദ്യ്രം, കന്യകാത്വം, അനുസരണ എന്നീ വ്രതങ്ങള്‍ പാലിച്ചുകൊള്ളാമെന്ന്‌ സഭാമധ്യേ ബിഷപ്പിന്റെ മുമ്പാകെ ഇവര്‍ പരസ്യമായി പ്രഖ്യാപിക്കണമെന്നാണ്‌ വ്യവസ്ഥ. അനന്തരം ബിഷപ്പ്‌ ഇവര്‍ക്ക്‌ ശിരോവസ്‌ത്രവും സമൂഹവസ്‌ത്രവും നല്‌കുന്നു. ഇതോടുകൂടി ഇവര്‍ കന്യാസ്‌ത്രീകളായിത്തീരുന്നു.

ബ്രഹ്മകുമാരി

4-ാം ശ.ത്തില്‍ സന്ന്യാസപ്രസ്ഥാനം ആരംഭിച്ചതോടുകൂടി സന്ന്യാസിനീസമൂഹങ്ങളും ആവിര്‍ഭവിച്ചു. എന്നാല്‍ സഭയുടെ പ്രാരംഭം മുതല്‍ തന്നെ കന്യകാത്വം ജീവിതവ്രതമായി സ്വീകരിച്ച്‌ ജീവിതം നയിച്ചുവന്ന കന്യകമാര്‍ (Virgins) ഉണ്ടായിരുന്നു. ഭക്തിജീവിതം നയിക്കുന്നതിന്‌ അവിവാഹിതാവസ്ഥ കൂടുതല്‍ സഹായകമാണെന്ന്‌ അപ്പോസ്‌തലനായ പൗലോസ്‌ അഭിപ്രായപ്പെടുന്നു (1 കൊരി. 7: 3440). സഭയുടെ മുമ്പില്‍ പരസ്യമായി വ്രതനിശ്ചയം പ്രഖ്യാപിക്കുന്ന പതിവ്‌ ആദ്യകാലത്തുണ്ടായിരുന്നില്ല. സ്വയം വ്രതനിശ്ചയമെടുത്ത്‌ അതിലുറച്ചുനിന്ന്‌ സഭയുടെ ആരാധനയിലും സേവനത്തിലും പൂര്‍ണമായും ഭാഗഭാക്കുകളായി അവര്‍ ജീവിച്ചു.

സന്ന്യാസികളുടെ സമൂഹജീവിതത്തിന്‌ പ്രാരംഭമിട്ട വി. പക്കോമിയസിന്റെ സഹോദരി മേരിയുടെ നേതൃത്വത്തില്‍ എ.ഡി. 315ല്‍ ഈജിപ്‌തില്‍ താബന്നസിയില്‍ ആരംഭിച്ച സന്ന്യാസിനീസമൂഹങ്ങളും, ഏഷ്യാമൈനറില്‍ പോണ്ടസിന്‍ ഐറിസ്‌ നദിയുടെ ഒരു കരയില്‍ (അന്നസി) വി. ബസേലിയോസിന്റെ (എ.ഡി. 329 279) മാതാവ്‌ എമിലിയയും സഹോദരി മക്രീനയും സ്ഥാപിച്ച സന്ന്യാസിനീ സമൂഹങ്ങളും ആണ്‌ ആദ്യകാല കന്യാസ്‌ത്രീ സംഘങ്ങള്‍. പൗരസ്‌ത്യസഭയില്‍ രൂപംകൊണ്ട കന്യാസ്‌ത്രീ സമൂഹങ്ങള്‍ അധികം താമസിയാതെ പാശ്ചാത്യസഭയിലേക്കും വ്യാപിച്ചു. അലക്‌സാണ്ട്രിയയിലെ ബിഷപ്പായിരുന്ന വി. അത്താനാസ്യോസ്‌ മതപീഡന കാലത്ത്‌ റോമില്‍ താമസിക്കുമ്പോഴാണ്‌ (339 342) ഈ ആശയം അവിടെ പ്രചരിപ്പിച്ചതെന്ന്‌ കരുതപ്പെടുന്നു. മിലാനിലെ ബിഷപ്പായിരുന്ന വി. ആംബ്രാസ്‌ (340 397) കന്യാസ്‌ത്രീ സമൂഹങ്ങള്‍ സ്ഥാപിക്കുന്നതില്‍ വളരെ കൂടുതല്‍ പരിശ്രമിച്ചിരുന്നു. ഇന്ന്‌ ലോകത്താകമാനമുള്ള റോമന്‍ കാത്തലിക്‌ ക്രസ്‌തവര്‍ക്കിടയില്‍ 1,500ല്‍ അധികം സന്ന്യാസിനീ സമൂഹങ്ങള്‍ ഉണ്ട്‌; അനേകം പ്രാദേശിക കന്യാസ്‌ത്രീ സമൂഹങ്ങള്‍ വേറെയും. നിരന്തരമായ പ്രാര്‍ഥനയില്‍ മുഴുകി ഏകാന്തജീവിതം നയിക്കുന്ന രണ്ടാം മുറക്കാരായ സന്ന്യാസിനീ സമൂഹങ്ങളും പ്രാര്‍ഥനയിലും സാമൂഹിക ജീവിതത്തിലും ഏര്‍പ്പെട്ട്‌ ജീവിതം നയിക്കുന്ന മൂന്നാം മുറക്കാരായ സന്ന്യാസിനീ സമൂഹങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. പുരോഹിതന്മാരാണ്‌ ഒന്നാം മുറക്കാര്‍. രണ്ടാം മുറക്കാരും മൂന്നാംമുറക്കാരും ഉള്‍പ്പെടുന്ന 70ല്‍ അധികം വരുന്ന ഡൊമിനിക്കന്‍ സന്ന്യാസിനീ സമൂഹങ്ങളും ഫ്രാന്‍സിസ്‌കന്‍ പാരമ്പര്യത്തില്‍പ്പെടുന്ന നിരവധി സന്ന്യാസിനീസമൂഹങ്ങളും പ്രബലങ്ങളായ ക്രസ്‌തവ സന്ന്യാസിനീ വിഭാഗങ്ങളാണ്‌. ബെസീലിയന്‍ (Basilian) പാരമ്പര്യത്തില്‍പ്പെട്ടവരാണ്‌ മറ്റൊരു പ്രമുഖ സന്ന്യാസിനീ വിഭാഗം. രണ്ടാംമുറക്കാരായ കര്‍മലിത്ത, ബെനിഡിക്‌റ്റൈന്‍, ഫ്രാന്‍സിസ്‌കന്‍, ബ്രിജിറ്റയിന്‍സ്‌ എന്നിവര്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു.

വി.വിന്‍സന്റ്‌ ഡി പോള്‍ സ്ഥാപിച്ച ഡാട്ടേസ്‌ ഒഫ്‌ ചാരിറ്റിയിലെ കന്യാസ്‌ത്രീകള്‍

19-ാം ശ.ത്തിന്റെ ആരംഭം മുതല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി രൂപംകൊണ്ടിട്ടുള്ള ക്രസ്‌തവ സന്ന്യാസിനീസമൂഹങ്ങളുടെ എണ്ണം വ്യക്തമായി മനസ്സിലാക്കുക പ്രയാസമാണ്‌. അഗസ്റ്റിന്റെ ചില മതസിദ്ധാന്തങ്ങളും ഡൊമിനിക്കന്‍ സഭയുടെയും ഉര്‍സുലൈന്‍സ്‌ (Ursulines) സഭയുടെയും പഴയ മുറകളുമാണ്‌ ഈ സന്ന്യാസിനീ സമൂഹങ്ങളില്‍ അധികവും അനുവര്‍ത്തിച്ചുവരുന്നത്‌. ജെസ്യൂട്ട്‌ നിയമാവലി സ്വീകരിച്ചിട്ടുള്ളവരും ധാരാളമുണ്ട്‌. കത്തോലിക്കാസഭയില്‍ത്തന്നെ ഇന്ന്‌ രണ്ടായിരത്തി ഇരുന്നൂറോളം കന്യാസ്‌ത്രീ സമൂഹങ്ങള്‍ (Congregations) ഉണ്ട്‌. അവയില്‍ ഏറ്റവും പ്രധാനപ്പെട്ട കന്യാമഠങ്ങള്‍ കര്‍മലീത്ത, ഫ്രാന്‍സിസ്റ്റീന്‍, ബെനഡിക്‌റ്റന്‍, ഡോമിനിക്കന്‍, ക്ലോയിസ്റ്റര്‍, അഗസ്റ്റീനിയന്‍, ഫ്രാന്‍സിസ്‌കന്‍, ഹോളിക്രാസ്‌, ഹോളിഫാമിലി, വിമലഹൃദയ, മിഷണറീസ്‌ ഒഫ്‌ ചാരിറ്റി, സിസ്റ്റേഴ്‌സ്‌ ഒഫ്‌ ചാരിറ്റി, ലിറ്റില്‍ ഫ്‌ളവര്‍ എന്നിവയാണ്‌. ലോകത്താകമാനം ലക്ഷക്കണക്കിന്‌ ക്രസ്‌തവ സന്ന്യാസിനിമാര്‍ ഉള്ളതായി കണക്കാക്കിയിട്ടുണ്ട്‌. ഇവരില്‍ ഏറിയപങ്കും കര്‍മലിത്ത സന്ന്യാസിനികളും ഫ്രാന്‍സിസ്‌കന്‍ പാരമ്പര്യത്തില്‍പ്പെട്ട "പുവര്‍ ക്ലാര' സന്ന്യാസിനികളുമാണ്‌. നല്ലൊരു ശതമാനം സന്ന്യാസിനികള്‍ വി.വിന്‍സന്റ്‌ ഡി പോള്‍ സ്ഥാപിച്ച "ഡോട്ടേഴ്‌സ്‌ ഒഫ്‌ ചാരിറ്റി' എന്ന വിഭാഗത്തില്‍പ്പെടുന്നവരാണ്‌.

കേരളത്തിലെ പ്രധാന ക്രസ്‌തവ കന്യാസ്‌ത്രീ വിഭാഗങ്ങളാണ്‌ മലങ്കര റീത്തിലെ ബഥനി സന്ന്യാസിനീസഭ, മാര്‍ ഇവാനിയോസ്‌ സ്ഥാപിച്ച മരിയമക്കള്‍ (D.M. Daughter of Mary) സഭ, സിറിയന്‍ റീത്തിലെ കാര്‍മലിത്താമഠം (C.M.C.), ക്ലാരാമഠം (F.C.C.), ആരാധനാമഠം (S.A.B.S.), തിരുഹൃദയസഭ (S.H..), തിരുകുടുംബസഭ, റോമന്‍ റീത്തിലെ കാര്‍മലിത്ത, ക്ലാരിസ്റ്റ്‌, ബ്രിജിറ്റയിന്‍സ്‌, റൊസേരിയന്‍സ്‌, ഹോളിക്രാസ്‌ എന്നിവ.

ബുദ്ധമതാനുയായികളായ കന്യാസ്‌ത്രീകള്‍

ആതുരസേവനം, ചികിത്സ, വിദ്യാഭ്യാസം എന്നീ രംഗങ്ങളില്‍ കന്യാസ്‌ത്രീകള്‍ ഇന്ന്‌ നിസ്വാര്‍ഥവും നിസ്‌തുലവുമായ സേവനം അനുഷ്‌ഠിച്ചുവരുന്നു.വി. കാതറീന്‍ (Catherine of Sienna), അവിലായിലെ വി. തെരേസ, മദര്‍ തെരേസ എന്നിവര്‍ പ്രശസ്‌തരായ ചില കന്യാസ്‌ത്രീകളാണ്‌.

ഭാരതീയ സംസ്‌കാരത്തിലധിഷ്‌ഠിതമായ സന്ന്യാസിനീ ജീവിതചര്യകള്‍ സ്വീകരിച്ചു പ്രവര്‍ത്തിക്കുന്ന "ബ്രഹ്മകുമാരികള്‍', രാമകൃഷ്‌ണാശാരദാമിഷന്‍, ആര്യസമാജം, ബ്രഹ്മസമാജം, രാധാസ്വാമിസംഘം തുടങ്ങിയ ആധ്യാത്മിക സംഘടനകളിലെ അനുയായിനികളായ ഭിക്ഷുണികള്‍ എന്നിവരും കന്യാസ്‌ത്രീകളുടെ കൂട്ടത്തില്‍പ്പെടുന്നവര്‍ തന്നെയാണ്‌.

(റവ. പൗലോസ്‌ മാര്‍ഗ്രിഗോറിയോസ്‌; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍