This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കന്നഡഭാഷയും സാഹിത്യവും

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

കന്നഡഭാഷയും സാഹിത്യവും

ദക്ഷിണേന്ത്യയിലെ പ്രമുഖ ഭാഷകളില്‍ ഒന്ന്‌. കര്‍ണാടകസംസ്ഥാനത്തെ അധിവസിക്കുന്ന അഞ്ചുകോടിയില്‍പ്പരം ജനങ്ങള്‍ ഈ ഭാഷ സംസാരിക്കുന്നു.

ഭാഷ

ഉത്‌പത്തിയും വികാസവും

ഹല്‍മിദിയിലെ ശിലാലിഖിതം

ലബ്‌ധമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ കന്നഡ ഭാഷയ്‌ക്കു സു. രണ്ടായിരം കൊല്ലത്തെ പഴക്കം കല്‌പിക്കാവുന്നതാണ്‌. ക്രിസ്‌ത്വബ്‌ദം ആദി ദശകങ്ങളില്‍ ജീവിച്ചിരുന്ന ഗ്രീക്കുജ്യോതിശ്ശാസ്‌ത്രജ്ഞനായ ടോളമി (Ptolemy), ബദാമി, ഇണ്ടി, കലകേരി, മുദഗള്ളു മുതലായ പ്രദേശങ്ങളുടെ സമാനമായ പേരുകള്‍ പ്രയോഗിച്ചിട്ടുള്ളതായി കാണുന്നുണ്ട്‌. "പുന്നാട' എന്ന ദേശവാചികമായ ഒരു കന്നഡ വാക്ക്‌ അദ്ദേഹം "പൗനട' എന്നു പ്രയോഗിച്ചിട്ടുണ്ട്‌. അതുപോലെ സുമാര്‍ 3-ാം ശ.ത്തില്‍ ജീവിച്ചിരുന്ന ഹാല രാജാവിന്റെ ഗാഥാസപ്‌തശതി എന്ന പ്രാകൃത പദ്യസമാഹാരത്തില്‍ അങ്ങിങ്ങായി കന്നഡവാക്കുകള്‍ പ്രയോഗിച്ചിരിക്കുന്നതായി കാണാം. കര്‍ണാട, കുന്തള എന്നീ പദങ്ങള്‍ മഹാഭാരതത്തിലും പാണിനിയുടെ വ്യാകരണഗ്രന്ഥത്തിലും കാണാനുണ്ട്‌.

"കര്‍ണാടക' എന്ന പദത്തിന്റെ നിഷ്‌പത്തിയെപ്പറ്റി പല അഭ്യൂഹങ്ങളുമുണ്ട്‌. കര്‍ണാഡു (കറുത്ത മണ്ണുള്ള നാട്‌), കര്‍മിതുനാഡു (സുഗന്ധമുള്ള നാട്‌) എന്നിങ്ങനെ ചിലര്‍ നിഷ്‌പത്തി പറയാറുണ്ട്‌. കറുനാഡുകര്‍ണാഡു (കറുവിശാലമായ അഥവാ പൊക്കമുള്ള നാട്‌) എന്ന കന്നഡവാക്കിന്റെ സംസ്‌കൃത രൂപാന്തരമാണെന്ന്‌ അനുമാനിക്കുന്നവരും ഉണ്ട്‌. കര്‍ണാഡു എന്നതു പിന്നീട്‌ കന്നഡ എന്നു രൂപാന്തരപ്പെട്ടു. കാലക്രമേണ അത്‌ നാടിനെയും ഭാഷയെയും സൂചിപ്പിക്കുന്നതായി മാറി. വിദേശീയര്‍ കാനറീസ്‌ എന്ന്‌ ഉച്ചരിച്ചു വന്നു. ഇപ്പോള്‍ വ്യവഹാരഭാഷയില്‍ കര്‍ണാടകമെന്നത്‌ നാടിനെയും കന്നഡ എന്നത്‌ ഭാഷയെയും കുറിക്കുന്നു.

പ്രാചീന ലിഖിതങ്ങള്‍

മറ്റു പല ദ്രാവിഡ ഭാഷകളുടെയും എന്നപോലെ കന്നഡത്തിന്റെയും വരമൊഴി രൂപപ്പെട്ട കാലം തിട്ടപ്പെടുത്താന്‍ കഴിയുന്നത്‌ ലഭ്യമായ ചില ശിലാശാസനങ്ങളുടെയും മറ്റും അടിസ്ഥാനത്തിലാണ്‌. 5-ാം ശതകത്തിലേതെന്ന്‌ നിര്‍വിവാദമായി പറയാന്‍ കഴിയുന്ന ഏതാഌം ശാസനങ്ങളും ചെമ്പു തകിടുകളും കിട്ടിയിട്ടുണ്ട്‌. അശോകന്റെ കാലം മുതലുള്ള ഇത്തരം രേഖകള്‍ പലതും കര്‍ണാടകത്തില്‍ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്‌. അവ മിക്കതും രചിക്കപ്പെട്ടിരിക്കുന്നത്‌ പ്രാകൃതത്തിലോ സംസ്‌കൃതത്തിലോ ആയിരുന്നു.

എ.ഡി. 450 കാലത്ത്‌ എഴുതിയതെന്ന്‌ അനുമാനിക്കുന്ന "ഹല്‍മിഡി'യിലെ ശിലാലേഖം കര്‍ണാടകഭാഷയിലും ലിപിയിലും കണ്ടുകിട്ടിയിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും പഴക്കമുള്ളതാണ്‌. പ്രസ്‌തുത ലേഖനത്തിന്റെ അടിസ്ഥാനത്തില്‍, അഞ്ചാം ശതകത്തിനു മുമ്പുതന്നെ കര്‍ണാടകത്തില്‍, ഗ്രന്ഥഭാഷ ഉടലെടുത്തിരുന്നു എന്നാണ്‌ പല ഗവേഷകന്മാരുടെയും നിഗമനം. കന്നഡത്തിന്റെ പ്രാചീന രൂപം അതില്‍ കാണാന്‍ കഴിയുമെങ്കിലും സംസ്‌കൃതത്തിന്റെ പ്രാഭവവും വ്യക്തമായി നിഴലിക്കുന്നുണ്ട്‌. ആറും ഏഴും ശതകങ്ങളായപ്പോഴേക്കും കന്നഡത്തിന്റെ തനിമ കൂടുതല്‍ കൂടുതല്‍ വ്യക്തമായിത്തുടങ്ങി. ഇതുവരെ ലഭിച്ചിട്ടുള്ളതില്‍ ആദ്യഗ്രന്ഥമായ കവിരാജമാര്‍ഗം 9-ാം ശ.ത്തില്‍ രചിക്കപ്പെട്ടതാണ്‌. എന്നാല്‍ അതിഌം ഒരു നാലുനൂറ്റാണ്ടു മുമ്പുതന്നെ കന്നഡഭാഷയില്‍ ഗ്രന്ഥങ്ങള്‍ ഉണ്ടായിട്ടുള്ളതായി വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്‌.

തമിഴ്‌, തെലുഗു, മലയാളം എന്നീ ഭാഷകളെപ്പോലെ കന്നഡവും ദ്രാവിഡഗോത്രത്തില്‍പ്പെട്ടതാണ്‌. കന്നഡത്തിനു, പ്രത്യേകിച്ചും പഴയ കന്നഡത്തിന്‌ ഏറ്റവും അടുപ്പം തമിഴിനോടാണ്‌. മൂലകുടുംബത്തില്‍ നിന്ന്‌ തെലുഗു വേര്‍പെട്ടുപോയതിനു ശേഷമായിരിക്കണം കന്നഡ സ്വതന്ത്രഭാഷയായി രൂപാന്തരപ്പെട്ടതെന്നാണ്‌ പല ഭാഷാശാസ്‌ത്രജ്ഞന്മാരുടെയും അഭിപ്രായം. പിന്നീട്‌ കുറേക്കാലം കൂടി കഴിഞ്ഞായിരിക്കണം മലയാളം തമിഴ്‌ ശാഖയില്‍ നിന്നു വേര്‍പെട്ടതെന്നും ഇക്കൂട്ടര്‍ അനുമാനിക്കുന്നു. ഭൂമിശാസ്‌ത്രപരവും രാഷ്‌ട്രീയവുമായ സാഹചര്യങ്ങളോടൊപ്പം മൂലഭാഷയ്‌ക്കു പുറമേ മറ്റുഭാഷകളുടെ സമ്പര്‍ക്കവും കന്നഡത്തിന്റെ ഇന്നത്തെ രൂപപ്രാപ്‌തിക്ക്‌ വഴി തെളിച്ചിരിക്കാം. മൂലദ്രാവിഡത്തില്‍ നിന്ന്‌ വേറിട്ട ഉടന്‍ കന്നഡ ഏതു രൂപത്തിലായിരുന്നുവെന്ന്‌ മനസ്സിലാക്കാന്‍ തെളിവുകളില്ല. മിക്കവാറും ഹളകന്നഡത്തിനു തൊട്ടുമുമ്പുള്ള പഴയ കന്നഡ തമിഴിനോട്‌ തികച്ചും അടുത്തു നില്‌ക്കുന്ന ഒന്നായിരുന്നിരിക്കണം. തികച്ചും വായ്‌മൊഴിയായിരുന്ന അതില്‍ സംസ്‌കൃതത്തിന്റെയും പ്രാകൃതത്തിന്റെയും അംശങ്ങള്‍ ഉണ്ടായിരുന്നിരിക്കുകയില്ല. പിന്നീട്‌ വരമൊഴിയായി വളര്‍ന്നു വന്നപ്പോള്‍ സംസ്‌കൃതത്തിന്റെയും പ്രാകൃതത്തിന്റെയും സ്വാധീനതയ്‌ക്കു കീഴ്‌പ്പെട്ടിരിക്കണം. ഈ രീതിയില്‍ വളര്‍ന്നുവന്ന ഭാഷാരൂപത്തിന്റെ പ്രത്യക്ഷപ്രമാണങ്ങളില്‍ നിന്നാണ്‌ കന്നഡഭാഷയെപ്പറ്റിയുള്ള അറിവ്‌ ആരംഭിക്കുന്നത്‌.

ഹളകന്നഡഹൊസകന്നഡ

വരമൊഴിക്ക്‌ "ഹളകന്നഡ' (പഴയ കന്നഡ), ഹൊസകന്നഡ (പുതിയ കന്നഡ) എന്നിങ്ങനെ രണ്ട്‌ അവസ്ഥകള്‍ കല്‌പിക്കപ്പെടുന്നുണ്ട്‌. 9-ാം ശ. മുതല്‍ ഏതാണ്ട്‌ 12-ാം ശ. വരെ ഹളകന്നഡ മാത്രമേ പ്രചാരത്തിലുണ്ടായിരുന്നുള്ളു. 11-ാം ശ.ത്തില്‍ ആരംഭിച്ച ഹൊസകന്നഡ ഒരു നൂറ്റാണ്ടുകൂടി കഴിഞ്ഞപ്പോഴേക്കും ഒരു പ്രവാഹമായി മാറി. ഇക്കാലത്ത്‌ (12, 13, 14 ശ.ങ്ങള്‍) ഹളകന്നഡയും ഏതാഌം ചില ഗ്രന്ഥങ്ങളില്‍ സ്ഥാനം പിടിക്കുകയുണ്ടായി. 15-ാം ശ.ത്തില്‍ ഇതിന്റെ വ്യാപ്‌തി തീരെ കുറഞ്ഞു. എന്നാല്‍ 17, 18 ശ.ങ്ങളില്‍ വീണ്ടും ഉയിര്‍കൊണ്ടു. 19ഉം 20ഉം ശ.ങ്ങളില്‍ വീണ്ടും ഹൊസകന്നഡയുടെ ആധിപത്യമായി.

കര്‍ണാടകഭാഷാചരിത്രത്തെ ഹളകന്നഡകാലമെന്നും ഹൊസകന്നഡകാലമെന്നും തിരിക്കാമെങ്കിലും വ്യക്തമായ അതിര്‍ത്തിരേഖകള്‍ പറയാന്‍ പറ്റില്ല. കാരണം രണ്ടും പരസ്‌പരം കൂടിക്കുഴഞ്ഞു കിടക്കുന്നു. ഹളകന്നഡ പിരിമുറുക്കത്തിഌം അഴകിഌം കേള്‍വിപ്പെട്ടതാണ്‌. ഹൊസകന്നഡത്തില്‍ കാണപ്പെടാത്ത ചില വിഭക്തി പ്രത്യയങ്ങളും ആഖ്യാതപ്രത്യയങ്ങളും ഹളകന്നഡയുടെ സവിശേഷതയത്ര. അങ്ങനെ നോക്കിയാല്‍ ഹളകന്നഡയില്‍ പല പ്രത്യയങ്ങളും ചെറിയ തോതിലുള്ള വ്യത്യാസത്തോടെ ഹൊസകന്നഡയില്‍ ഇതുവരെ നിലനിന്നു വന്നു. എന്നാല്‍ അവ മൂലവാക്കുകളുമായി കൂടിച്ചേരുന്ന രീതിയും അവസാനത്തില്‍ നേടുന്ന സ്വരൂപവും നിമിത്തം ഹളകന്നഡ ഹൊസകന്നഡയില്‍ നിന്നു വേര്‍തിരിഞ്ഞു നില്‌ക്കുന്നു. ഹളകന്നഡയില്‍ പ്രകൃതികളും പദങ്ങളും വ്യഞ്‌ജനാന്തങ്ങളാണ്‌; ഹൊസകന്നഡയില്‍ സ്വരാന്തങ്ങളും; കന്നഡഭാഷയുടെ സവിശേഷസന്ധിനിയമങ്ങള്‍ കാരണം ഹളകന്നഡയ്‌ക്ക്‌ പിരിമുറുക്കം ഏറിയിരിക്കുന്നു. ഒന്നിനൊന്നു പിണഞ്ഞുകിടക്കുന്ന വിഭിന്ന വാക്കുകള്‍ ഒറ്റവാക്കുപോലെ തോന്നുന്നു. ഇത്‌ ഹൊസ കന്നഡയിലും ആകാവുന്നതാണ്‌. എന്നാല്‍ സ്വതന്ത്ര പ്രകൃതികള്‍ കാരണമായി അവയ്‌ക്കു ചേര്‍ച്ചയുടെ മുറുക്കം കുറവാണ്‌. ഹൊസകന്നഡയെയും ഹളകന്നഡയെയും വേര്‍തിരിക്കുന്ന മറ്റുചില ലക്ഷണങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

നാമപദങ്ങളോട്‌ ആഖ്യാത പ്രത്യയങ്ങള്‍ ചേര്‍ത്ത്‌ ക്രിയാപദങ്ങളുടെ അര്‍ഥം ദ്യോതിപ്പിക്കാന്‍ കഴിയുന്നു എന്നത്‌ ഹളകന്നഡയുടെ മറ്റൊരു സവിശേഷതയാണ്‌. "കേശവന്‍' എന്ന നാമപദത്തോട്‌ "ഏന്‍' എന്ന ഉത്തമ പുരുഷ ഏകവചനപ്രത്യയം ചേര്‍ത്ത്‌ "കേശവനെന്‍' എന്നു പറഞ്ഞാല്‍ "ഞാന്‍ കേശവന്‍ എന്നവന്‍ ആകുന്നു' എന്ന അര്‍ഥം കിട്ടും. അതുപോലെ "പിരിയരെവു' എന്നാല്‍ ഞങ്ങള്‍ വലിയവര്‍ ആകുന്നു എന്നര്‍ഥം. ഹളകന്നഡയ്‌ക്ക്‌ മുമ്പ്‌ "പൂര്‍വദ ഹളകന്നഡ' എന്നൊരു ഘട്ടം ഉണ്ടായിരുന്നതായി ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്‌. ഹൊസകന്നഡയ്‌ക്കു മുമ്പായി നഡു കന്നഡ (മധ്യകന്നഡ) എന്നൊരു ഘട്ടവും കണക്കാക്കപ്പെട്ടിട്ടുണ്ട്‌. കന്നഡഭാഷയുടെ ചരിത്രത്തെ മൊത്തത്തില്‍ ഹളകന്നഡ, ഹൊസകന്നഡ, പൂര്‍വദ ഹളകന്നഡ, നഡു കന്നഡ എന്നിങ്ങനെ നാലുഘട്ടങ്ങളായി തിരിക്കാവുന്നതാണ്‌.

ഒരേ ഭാഷയ്‌ക്കു തന്നെ വിഭിന്ന പ്രദേശങ്ങളില്‍ ഉച്ചാരണത്തിലും വാക്കുകളിലും അര്‍ഥത്തിലും വ്യത്യാസങ്ങള്‍ ഉണ്ടാവുക സാധാരണമാണ്‌. കന്നഡഭാഷയെ സംബന്ധിച്ചിടത്തോളം ഏതു ഘട്ടമെടുത്താലും ഇക്കാര്യം സംഭവിച്ചതായി കാണാം. വ്യവഹാരഭാഷയില്‍ ഉണ്ടാകുന്ന പ്രാദേശികഭേദങ്ങള്‍ നൈസര്‍ഗികവും രാഷ്‌ട്രീയവുമായ കാരണങ്ങളാല്‍ സംഭവിക്കുന്നതാണ്‌. പരസ്‌പരസമ്പര്‍ക്കത്തിന്റെ അഭാവവും അന്യഭാഷാസമ്പര്‍ക്കത്തിന്റെ ആധിപത്യവും ഇതിനു കൂടുതല്‍ കാരണമായെന്നു വരാം. വിജയനഗര സാമ്രാജ്യത്തിന്റെ തകര്‍ച്ചയോടെ കന്നഡഭാഷ സംസാരിക്കുന്നവര്‍ ചിന്നിച്ചതറി പല തട്ടുകളിലായി. കന്നഡഭാഷ മൈസൂര്‍ നാട്ടുരാജ്യത്തില്‍ മാത്രമായി അവശേഷിച്ചു. ഇന്ത്യയൊട്ടുക്കു നടന്ന സംസ്ഥാനങ്ങളുടെ പുനര്‍ നിര്‍ണയത്തോടുകൂടി കന്നഡ സംസാരിക്കുന്നവര്‍ വീണ്ടും ഒരുമിച്ചു ചേര്‍ന്നിരിക്കുകയാണ്‌. മൈസൂര്‍ സംസ്ഥാനം "കര്‍ണാടക' എന്ന പേരില്‍ പുനര്‍നാമകരണം ചെയ്‌തതുതന്നെ കന്നഡഭാഷക്കാര്‍ക്ക്‌ സ്വന്തം ഭാഷയോടുള്ള സ്‌നേഹാദരങ്ങളാണ്‌ പ്രകടമാക്കുന്നത്‌.

ഉപഭാഷകള്‍

മൂല ദ്രാവിഡ കുടുംബത്തിലെ അംഗങ്ങളായ തെലുഗു, കന്നഡ, തമിഴ്‌ എന്നീ ഭാഷകള്‍ വാമൊഴിയില്‍ നിന്ന്‌ വരമൊഴിയിലേക്ക്‌ രൂപപ്രാപ്‌തി നേടിയെങ്കിലും ഇതിനു കഴിയാതെപോയ ചില ഭാഷകള്‍ ഇന്നും വാമൊഴിയായും പാട്ടുമൊഴിയായും മാത്രം നിലനിന്നു പോരുന്നു. ഇവയില്‍ മിക്കതും കന്നഡയുടെ ഉപഭാഷകളാകാനാണു സാധ്യത. തുളു, കൊഡഗു, ഹവ്യക, തോഡ, കോത, വഡഗ എന്നിവയാണ്‌ ഇവയില്‍ പ്രമുഖം. ഇവയില്‍ ചില ഭാഷകള്‍ വളരെ പഴയകാലത്ത്‌ കന്നഡഭാഷയുടെ ദേശ്യരൂപങ്ങളായിരുന്നിരിക്കാം എന്നാണ്‌ പല ഭാഷാശാസ്‌ത്രജ്ഞന്മാരുടെയും നിഗമനം. തുളുഭാഷ തുളുനാട്ടിലെ അതായത്‌ ദക്ഷിണ കന്നഡജില്ല ("മംഗളൂര്‍ കര്‍ണാടക') യിലെ ആളുകള്‍ അധികമായി സംസാരിക്കുന്നു. കൊടകില്‍ കൊഡഗു പ്രചാരത്തിലിരിക്കുന്നു. ദക്ഷിണകന്നഡ, ഉത്തരകന്നഡ എന്നീ രണ്ടു ജില്ലകളില്‍ ഹവ്യകഭാഷ വളര്‍ന്നു വന്നു (പുരോഹിത ബ്രാഹ്മണ വര്‍ഗത്തിനാണ്‌ "ഹവ്യക' എന്നു പറയുക; മലയാളത്തിലെ നമ്പൂരിഭാഷപോലെ). തോഡ, കോത, വഡഗ ഈ മൂന്നു ഭാഷകളും നീലഗിരിയിലെ ആദിവാസികള്‍ സംസാരിക്കുന്നു. ആധുനിക കന്നഡഭാഷയില്‍ തീരെ കാണാനില്ലാത്ത (ലോപിച്ചുപോയ) ഴ, റ വര്‍ണങ്ങള്‍ വഡഗഭാഷയില്‍ പല രൂപങ്ങളിലും അവശേഷിച്ചിട്ടുണ്ട്‌. മൂലദ്രാവിഡത്തില്‍ നിന്നും പിരിഞ്ഞ കന്നഡ സ്വന്തം സത്ത സംരക്ഷിക്കുകയും സംസ്‌കൃതത്തിന്റെ സത്ത ദൃഢമായി ഉള്‍ക്കൊള്ളുകയുമാണുണ്ടായത്‌. സംസ്‌കൃതവുമായുള്ള ബന്ധം, ആര്യസംസ്‌കാരത്തിന്റെ ധാരകള്‍ കന്നഡ ഭാഷക്കാരില്‍ ഇഴുകിച്ചേരാന്‍ വഴിതെളിച്ചു.

പുരാണേതിഹാസങ്ങളുടെയും വേദോപനിഷത്തുകളുടെയും പരിഭാഷകള്‍ കന്നഡത്തിലുണ്ടായി. വൈദികധര്‍മത്തിന്‍െറ വാണിയായി സംസ്‌കൃതം വന്നതുപോലെ ബൗദ്ധജൈനമതങ്ങളുടെ വാഹിനിയായി പ്രാകൃതവും കന്നഡത്തില്‍ കടന്നുകൂടി. അങ്ങനെ ഹൈന്ദവബൗദ്ധജൈന സംസ്‌കാരങ്ങളുടെ സമന്വയത്തിലൂടെ കര്‍ണാടക ഭാഷയും സംസ്‌കാരവും വളര്‍ന്നുവന്നു.

അന്യഭാഷാസമ്പര്‍ക്കം

മറ്റു ഭാഷകളില്‍ നിന്ന്‌ നിരവധി പദങ്ങള്‍ കന്നഡത്തില്‍ സ്വീകരിച്ചിട്ടുണ്ട്‌. സംസ്‌കൃതത്തിഌം പ്രാകൃതത്തിനുമാണ്‌ ഇക്കാര്യത്തില്‍ മുന്‍ഗണന. മറാഠി, അറബി, പാഴ്‌സി, ഉര്‍ദു, ഇംഗ്ലീഷ്‌ എന്നീ ഭാഷകളും പില്‌ക്കാലത്ത്‌ വികാസ പ്രാപ്‌തിയില്‍ കന്നഡത്തിനു തുണയായി വര്‍ത്തിച്ചു. തമിഴ്‌, തെലുഗു മുതലായ ദ്രാവിഡഭാഷകളാലും അവയുടെ ഉപഭാഷകളാലും കന്നഡ പുഷ്ടി നേടി. സ്വന്തം വ്യക്തിത്വം സംരക്ഷിച്ചുകൊണ്ട്‌ ഇതരസ്രാതസ്സുകളില്‍നിന്ന്‌ സമ്പത്തു വര്‍ധിപ്പിക്കുന്നത്‌ വികസിച്ചുകൊണ്ടുവരുന്ന ഏതൊരു ഭാഷയ്‌ക്കും ഭൂഷണമാണ്‌. ഇത്തരം സംതുലനത്തിന്‌ കന്നഡ അതിന്‍െറ അനേകായിരം വര്‍ഷങ്ങളുടെ ചരിത്രത്തില്‍ സ്വയം ശക്തമായിരുന്നുവെങ്കിലും രാഷ്‌ട്രീയവും സംസ്‌കാരികവും ആയ ദൗര്‍ബല്യത്താലും ഉദാരസമീപനത്താലും ഇതരഭാഷകളെ സ്വാഗതം ചെയ്യുന്നതോടൊപ്പം സ്വന്തം വ്യക്തിത്വം സംരക്ഷിക്കുകയും ചെയ്യുന്നതിന്‌ കന്നഡഭാഷയ്‌ക്ക്‌ സാധിച്ചില്ല. ഒരു കാലത്ത്‌ സംസ്‌കൃതത്തിന്റെ സ്വാധീനം കന്നഡത്തിന്റെ വികാസത്തിന്‌ പോഷകബാധകമായതു പോലെ നവീനയുഗത്തില്‍ ഇംഗ്ലീഷിന്റെ സ്വാധീനം കൂടി വരുന്നതായാണ്‌ അനുഭവപ്പെടുന്നത്‌.

ലിപി

കന്നഡ ഭാഷയിലെ മുദ്രണലിപി

എല്ലാ ഭാരതീയ ലിപികളുടെയും മൂലം ബ്രാഹ്മിയാണെന്ന്‌ പണ്ഡിതന്‌മാര്‍ കണ്ടുപിടിച്ചിട്ടുണ്ട്‌. ഭാഷകള്‍, വിഭിന്ന ഗോത്രങ്ങളില്‍ നിന്ന്‌ ജനിച്ചാലും സംസ്‌കൃതത്തില്‍ നിന്ന്‌ ചൈതന്യം നേടിയതുപോലെ, അവയുടെ ലിപികള്‍ ബ്രാഹ്മി മൂലത്തില്‍ നിന്നാണ്‌ വികസിച്ചു വന്നത്‌. അശോകന്റെ ശിലാലേഖനങ്ങളിലെ ലിപി ബ്രാഹ്മിയുടെ അതിപ്രാചീനമാതൃകയാണ്‌. അതില്‍ നിന്ന്‌ ഗവിലിപിയിലൂടെ ദ്രാവിഡഭാഷാലിപികളും ദേവനാഗരി ലിപികളും സ്വന്തം മട്ടില്‍ ഉള്ള വ്യത്യാസങ്ങളോടെ രൂപപ്പെട്ടു വന്നു. പ്രാചീന ലിപികളില്‍ കന്നഡതെലുഗു ലിപികള്‍ക്ക്‌ ആദ്യം മുതല്‌ക്കേ മിക്കവാറും സാദൃശ്യമുണ്ടായിരുന്നു. പിന്നീട്‌ അച്ചടി ആരംഭിച്ച ശേഷം ഈ രണ്ടു ലിപികളിലും ചില മാറ്റങ്ങള്‍ പൊന്തിവന്നു; സാമ്യം തീരെ കുറവായി. ഭാഷാ വിഷയത്തില്‍ തമിഴ്‌കന്നഡങ്ങള്‍ക്ക്‌ ഉള്ളതുപോലെ ലിപി വിഷയത്തില്‍ തെലുഗുകന്നഡങ്ങള്‍ക്ക്‌ നികടസംബന്ധമുണ്ട്‌. ഭാഷാ സംബന്ധമായി തെലുഗു മൂലദ്രാവിഡത്തില്‍ നിന്ന്‌ അകന്നശേഷവും തമിഴ്‌കന്നഡങ്ങള്‍ നല്ല ബന്ധത്തില്‍ വളരെക്കാലം കൂടിക്കഴിഞ്ഞുവെന്നു കാണാം. ഭാഷാബന്ധം കുറഞ്ഞാലും ഒരേ ഭരണത്തിന്‍ കീഴില്‍ തെലുഗുകന്നഡങ്ങള്‍ ഇരുന്നതു നിമിത്തം അവയുടെ ലിപികള്‍ തമ്മിലുള്ള ബന്ധം വ്യക്തമാണ്‌; പ്രത്യേകിച്ച്‌ വിജയനഗര സാമ്രാജ്യത്തിന്‍െറ വിശാലമായ ഛത്രച്ഛായയില്‍ ആ രാഷ്‌ട്രീയ ബന്ധുത്വം ഉയര്‍ന്നു കാണായപോലെ. കന്നഡ ലിപി ക്രിസ്‌ത്വബ്‌ദം 5-ാം ശ. മുതല്‍ 20-ാം ശ. വരെ അനേകം സ്ഥിത്യന്തരങ്ങള്‍ സ്വീകരിച്ചുകൊണ്ടാണ്‌ വളര്‍ന്നത്‌. ആദ്യകാലത്ത്‌ മുഖ്യമായി ചതുരമായും കോണായും ഇരുന്ന വര്‍ണങ്ങള്‍ ക്രമേണ വൃത്താകാരം പൂണ്ട്‌ വള്ളിവള്ളിയായി പരിണമിച്ചു. ഓലയില്‍ എഴുതുന്ന സമ്പ്രദായം നിമിത്തം, കന്നഡഭാഷക്കാര്‍ക്ക്‌ ലഭ്യമായ സൗന്ദര്യദൃഷ്ടിയാണിതിനു കാരണം.

മലയാളം, തെലുഗു എന്നീ സ്വഗോത്ര ഭാഷകളെപ്പോലെ കന്നഡവും സംസ്‌കൃതാക്ഷരമാലയാണ്‌ സ്വീകരിച്ചിട്ടുള്ളത്‌. കന്നഡ വര്‍ണമാലയില്‍ കന്നഡസംസ്‌കൃത പദങ്ങള്‍ക്ക്‌ വേണ്ട എല്ലാ വര്‍ണങ്ങളും ഉണ്ട്‌. സംസ്‌കൃതത്തിലെപ്പോലെ എല്ലാ വര്‍ഗീയഅവര്‍ഗീയ വ്യഞ്‌ജനങ്ങള്‍ക്കും അനുസ്വാര വിസര്‍ഗങ്ങള്‍ക്കും കന്നഡത്തില്‍ പ്രത്യേക വര്‍ണങ്ങള്‍ ഉണ്ടെന്നു മാത്രമല്ല കന്നഡത്തിഌം ഇതര ദ്രാവിഡഭാഷകള്‍ക്കും സവിശേഷമായ ചില സ്വരവ്യഞ്‌ജനങ്ങള്‍ക്കും കൂടി വര്‍ണങ്ങള്‍ ഉണ്ട്‌. കന്നഡത്തില്‍ മഹാപ്രാണങ്ങള്‍ ഇല്ല എന്നു വാദിച്ച്‌ വര്‍ണമാലയില്‍ നിന്ന്‌ അവയെ നീക്കണമെന്ന്‌ ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. എന്നാല്‍ ചുരുങ്ങിയ തോതിലാണെങ്കിലും മൂലരൂപ മഹാപ്രാണങ്ങള്‍ ഉള്ളതുകൊണ്ട്‌ പ്രസ്‌തുത അഭിപ്രായം സ്വീകാര്യമായിട്ടില്ല. ആധുനിക കന്നഡത്തില്‍ 16 സ്വരാക്ഷരങ്ങളും 25 വര്‍ഗാക്ഷരങ്ങളും 11 അവര്‍ഗാക്ഷരങ്ങളുമാണുള്ളത്‌; "ങ' "ആ' എന്നിവ പ്രാചീന വ്യാകരണ ഗ്രന്ഥങ്ങളില്‍ ഒതുങ്ങി നില്‌ക്കുമ്പോള്‍ ദ്രാവിഡ ഭാഷകളുടെ പ്രത്യേകതകളായ "ഴ' "റ' എന്നിവ പ്രചാരലുപ്‌തങ്ങളായിത്തീര്‍ന്നിരിക്കുന്നു.

സാഹിത്യം

പ്രാചീനകാലം

ദ്രാവിഡഗോത്രത്തില്‍പ്പെട്ട പ്രാചീന ഭാഷകളിലൊന്നായ കന്നഡത്തിന്‌ ഘടനാപരവും ശബ്‌ദപരവുമായ കാര്യങ്ങളില്‍ തമിഴിനോടാണ്‌ കൂടുതല്‍ സാജാത്യം കാണുന്നത്‌. മൂലദ്രാവിഡത്തിന്റെ ഒരു പ്രത്യേകശാഖയായി പിരിഞ്ഞതിനുശേഷം വൈവിധ്യപൂര്‍ണമായ ഒരു നാടോടിസാഹിത്യം, കന്നഡത്തിഌം ഉണ്ടായിരുന്നിരിക്കണം. ക്രിസ്‌തുവര്‍ഷാരംഭം മുതല്‍ തന്നെ കന്നഡത്തില്‍ നാടോടിപ്പാട്ടുകള്‍ പ്രചരിച്ചിരുന്നു എന്നതിനു തെളിവുണ്ട്‌. ഇത്തരത്തിലുള്ള പാട്ടുകളുടെ ഒരു ബൃഹത്‌ സമാഹാരം പുസ്‌തകരൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്‌. അവയില്‍ പലതും കഴിഞ്ഞ നൂറു കൊല്ലമായി കര്‍ണാടകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രചരിച്ചിരുന്ന ഗ്രാമ്യഭാഷയിലാണ്‌ നിബദ്ധമായിരിക്കുന്നതെങ്കിലും അവ ഏതാദൃശസാഹിത്യത്തിന്റെ പ്രാചീനതയുടെയും അനുസ്യൂതമായ പാരമ്പര്യത്തിന്റെയും മാതൃകയായി നിലകൊള്ളുന്നു.

പ്രാരംഭം

പരിഷ്‌കൃതമായ കന്നഡത്തെ സംബന്ധിച്ചിടത്തോളം ലഭ്യമായിട്ടുള്ള ഏറ്റവും പഴയരേഖ എ.ഡി. 450ലെ ഹല്‍ മിഡി ശിലാലിഖിതമാണ്‌. യുദ്ധത്തില്‍ വധിക്കപ്പെട്ട ഒരു വീരപുരുഷന്റെ കുടുംബത്തിനു ഭൂദാനം ചെയ്യുന്നതു വിവരിക്കുന്ന ഈ ശാസനം ഗദ്യത്തിലാണ്‌ എഴുതിയിരിക്കുന്നത്‌. ഭാഷാരീതി പരിഷ്‌കൃതമെന്നുതന്നെ പറയാം. ആദ്യകാലങ്ങളില്‍ കന്നഡഭാഷയില്‍ സംസ്‌കൃതം ചെലുത്തിയിരുന്ന വലിയ സ്വാധീനതയെ ഇതു സൂചിപ്പിക്കുന്നു. കണ്ടുകിട്ടിയിട്ടുള്ള കന്നഡഗ്രന്ഥങ്ങളില്‍ ആദ്യത്തേത്‌ എ.ഡി. 850ല്‍ എഴുതപ്പെട്ട കവിരാജമാര്‍ഗമാണ്‌. എ.ഡി. 450 മുതല്‍ 850 വരെയുള്ള കാലഘട്ടത്തിലെ ഒട്ടധികം ശിലാശാസനങ്ങള്‍ പദ്യമായും ഗദ്യമായും ലഭിച്ചിട്ടുണ്ട്‌. എന്നു മാത്രമല്ല, പേരറിയാമെങ്കിലും കൃതികള്‍ കണ്ടുകിട്ടിയിട്ടില്ലാത്ത ഗ്രന്ഥകാരന്മാരെപ്പറ്റിയുള്ള പ്രസ്‌താവനയും നാം കാണുന്നുണ്ട്‌. ഉദാഹരണമായി കവിരാജമാര്‍ഗത്തില്‍ ശ്രീവിജയ, കവീശ്വര, ചന്ദ്ര, ലോകപാലാദി കവികളും വിമലോദയ, നാഗാര്‍ജുന, ജയബന്ധു, ദുര്‍വിനീതാദിഗദ്യകാരന്മാരും പരാമൃഷ്ടരായിരിക്കുന്നു. ദുര്‍വിനീതന്‍ എ.ഡി. 6-ാം ശ.ലെ ഗംഗവംശജനായ ഒരു രാജാവായും ഒരു മഹാപണ്ഡിതനായും ശിലാശാസനങ്ങളില്‍ പ്രകീര്‍ത്തിക്കപ്പെട്ടിട്ടുണ്ട്‌. ഒരു വ്യാകരണഗ്രന്ഥമാവാന്‍ ഇടയുള്ള ശബ്‌ദാവതാരത്തിന്റെയും ഗുണാഢ്യകൃതമായ ബൃഹത്‌കഥയുടെ ഒരു സംസ്‌കൃത വിവര്‍ത്തനത്തിന്റെയും ഭാരവിയുടെ കിരാതാര്‍ജുനീയത്തിലെ 15-ാം സര്‍ഗത്തിന്‍െറ ഒരു വ്യാഖ്യാനത്തിന്റെയും കര്‍ത്താവെന്ന ബഹുമതിയും അദ്ദേഹത്തിനു നല്‌കിയിരിക്കുന്നു.

കവിരാജമാര്‍ഗം മുഖ്യമായും ദണ്ഡിയുടെ കാവ്യാദര്‍ശത്തെ ആധാരമാക്കി എഴുതിയിട്ടുള്ള ഒരു കാവ്യമീമാംസാഗ്രന്ഥമാണ്‌. ഓരോ അധ്യായത്തിന്റെയും ഒടുവില്‍, രാഷ്‌ട്രകൂട രാജവംശത്തിലെ ഒരു സുപ്രസിദ്ധരാജാവായ നൃപതുംഗദേവന്‍ അംഗീകരിച്ചതാണെന്ന്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌. അതിനാല്‍ ഇതിന്റെ കര്‍ത്താവ്‌ നൃപതുംഗന്‍ തന്നെയാണെന്ന്‌ ചില പണ്ഡിതന്മാര്‍ വിശ്വസിക്കുന്നു. കവിരാജമാര്‍ഗത്തിന്റെ കര്‍ത്താവ്‌ നൃപതുംഗന്റെ സദസ്സിലെ ശ്രീവിജയന്‍ എന്ന പ്രഗല്‌ഭനായ ഒരു ജൈന കവിയായിരുന്നുവെന്ന അഭ്യൂഹവും പ്രചാരത്തിലുണ്ട്‌. ഇത്‌ വളരെ മഹത്തായ ഒരു കൃതിയാണ്‌. കര്‍ണാടകദേശത്തിന്റെ അന്നത്തെ വിസ്‌തൃതി, കന്നഡഭാഷയുടെ വികസിതാവസ്ഥ, കര്‍ണാടക സംസ്‌കാരത്തിന്റെ സവിശേഷസ്വഭാവങ്ങള്‍ എന്നിവയിലേക്ക്‌ ഈ കൃതി വെളിച്ചം വീശുന്നു. ഒരു കാവ്യമീമാംസാഗ്രന്ഥം എന്ന നിലയില്‍ ഇത്‌ സംസ്‌കൃത മൂലഗ്രന്ഥങ്ങളുടെ വെറും മാറ്റൊലിയല്ല. വിമര്‍ശന സിദ്ധാന്തങ്ങളുടെയും സ്വതന്ത്രചിന്തയുടെയും സ്വാഭിപ്രായപ്രകടനത്തിന്റെയും ഉജ്ജ്വല മാതൃകയാണ്‌ ഈ ഗ്രന്ഥം. അറിയപ്പെട്ടിട്ടുള്ള കൃതികളില്‍ ഇത്‌ ആദ്യത്തേതാണെന്ന്‌ വിശ്വസിച്ചുപോരുന്നു.

കന്നഡസാഹിത്യത്തിന്റെ നീണ്ടചരിത്രം, മൂന്നു ഘട്ടങ്ങളിലായി വിഭജിക്കപ്പെട്ടിട്ടുണ്ട്‌. ആദ്യത്തേത്‌ 9-ാം ശ.മുതല്‍ 12-ാം ശ. വരെ; രണ്ടാമത്തേത്‌ 1214 ശ.; മൂന്നാമത്തേത്‌ 1419 ശ. പ്രാചീനസാഹിത്യകാരന്മാര്‍ ഈ കാലഘട്ടങ്ങള്‍ക്ക്‌ ജൈനം, വീരശൈവം, ബ്രാഹ്മണം എന്നിങ്ങനെ യഥാക്രമം പേരു കൊടുത്തിരിക്കുന്നു. കന്നഡ സാഹിത്യരചനയുടെ മാര്‍ഗദര്‍ശികളായ ജൈനഗ്രന്ഥകാരന്മാര്‍ ആദ്യകാലത്ത്‌ സാഹിത്യരംഗത്തു പ്രാമാണികത്വം വഹിച്ചിരുന്നു. വീരശൈവന്മാരും ബ്രാഹ്മണരും രണ്ടാമത്തെയും മൂന്നാമത്തെയും കാലഘട്ടങ്ങളുടെ പ്രാരംഭദശയില്‍ സ്‌തുത്യര്‍ഹമായ പല സേവനങ്ങളും അനുഷ്‌ഠിച്ചിട്ടുണ്ട്‌. അതതു കാലഘട്ടത്തിലെ രസവാസനയെയും സാഹിത്യസമ്പ്രദായത്തെയും പ്രമുഖകവിയെയും മറ്റും ആസ്‌പദമാക്കി ഘട്ടങ്ങള്‍ക്കു മറ്റു പ്രകാരത്തിലുള്ള സംജ്ഞകളും നല്‌കപ്പെട്ടിട്ടുണ്ട്‌. പൊതുവേ, ആദ്യത്തേത്‌ ക്ലാസ്സിക്കല്‍ കവിതയുടെ കാലവും രണ്ടാമത്തേത്‌ ക്ലാസ്സിക്കല്‍ സാഹിത്യത്തില്‍ നിന്നും ജനകീയ സാഹിത്യത്തിലേക്കുള്ള പരിവര്‍ത്തനത്തിന്റെ കാലവും ആയിരുന്നെന്നു പറയാം. മൂന്നാമത്തേത്‌ ക്ലാസ്സിക്കല്‍ മാതൃകയും ജനകീയ പ്രവണതയും ഒത്തിണങ്ങിയ നൂതന പ്രസ്ഥാനത്തിന്റെ കാലമായിരുന്നു. പത്തും പന്ത്രണ്ടും പതിനഞ്ചും ശതകങ്ങള്‍ കന്നഡസാഹിത്യത്തിന്‍െറ വികസ്വര ദശകളായി നിലകൊള്ളുന്നു. ക്ലാസ്സിക്കല്‍ കവിത 10-ാം ശ.ത്തില്‍ അതിന്‍െറ ഉച്ചാവസ്ഥയിലെത്തി. വിപ്ലവത്തിന്റെയും പരിവര്‍ത്തനത്തിന്റെയും കവിതയാകട്ടെ 12-ാം ശതകത്തിലാണ്‌ സമുന്നത നിലയിലെത്തിയത്‌. 15-ാം ശ.ത്തില്‍, വിജയനഗരസാമ്രാജ്യത്തിന്റെ കാലത്ത്‌ ജനകീയ സാഹിത്യം പൂര്‍ണ രൂപത്തിലെത്തിയതായി കാണുന്നു. ക്ലാസ്സിക്കല്‍ പാരമ്പര്യത്തിന്റെ ഉത്തമാംശങ്ങളുടെ പ്രതീകമായ ആദ്യത്തെ പണ്ഡിത കവി പമ്പയാണ്‌. വിപ്ലവ കവിതയെ പ്രതിനിധാനം ചെയ്‌ത ആദ്യത്തെ ഭക്തകവിയാണ്‌ ബസവേശ്വരന്‍. കുമാരവ്യാസനാണ്‌ ജനാഭിലാഷം പ്രകടമാക്കിയ ആദ്യത്തെ ഭക്തകവി.

ചമ്പുക്കള്‍

കന്നഡ സാഹിത്യത്തിന്റെ കാലാനുസാരിയായ ഒരവലോകനത്തെക്കാള്‍ രൂപാനുസാരിയായ ഒരവലോകനം പ്രധാന സാഹിത്യരൂപങ്ങളുടെ ഉത്‌പത്തി വികാസങ്ങളെ സംബന്ധിച്ചുള്ള അനുസ്യൂതവും സുസ്‌പഷ്ടവുമായ ഒരു ചിത്രം ലഭിക്കുന്നതിന്‌ സഹായകമായിരിക്കും. ആഡംബര ബഹുലമായ ശൈലിയില്‍ പദ്യഗദ്യങ്ങളുടെ സമ്മിശ്രമായ "ചമ്പു' എന്ന കാവ്യരൂപം കന്നഡത്തില്‍ ആവിര്‍ഭവിച്ചത്‌ എന്നാണെന്ന്‌ കൃത്യമായി പറയാനാവില്ല. കവിരാജമാര്‍ഗത്തില്‍ "ചമ്പു' എന്ന പദം പ്രയോഗിക്കുന്നില്ലെങ്കിലും പദ്യഗദ്യസമ്മിശ്രമായ ഒരുതരം "ഗദ്യകഥ'യുടെ പരാമര്‍ശം ലഭിക്കുന്നുണ്ട്‌. ഇതു ചമ്പുവിനെയാണോ അതോ ദുര്‍ലഭമായി പദ്യം ഇടകലര്‍ത്തിച്ചമച്ചിട്ടുള്ള ഒരു വക ഗദ്യത്തെയാണോ സൂചിപ്പിക്കുന്നതെന്ന്‌ തീര്‍ത്തു പറയാനാവില്ല. എ.ഡി. 9-ാം ശ.ത്തില്‍ ഗുണവര്‍മന്‍ രചിച്ചതെന്നു കരുതപ്പെടുന്ന ഹരിവംശവും ശൂദ്രകവും ആണ്‌ അറിയപ്പെട്ടിട്ടുള്ള ആദ്യത്തെ ചമ്പുക്കള്‍. പില്‌ക്കാലത്തെ കവിതാസമാഹാരങ്ങളില്‍ കൊടുത്തിട്ടുള്ള ചില ഉദ്ധാരണങ്ങളില്‍ നിന്നാണ്‌ ഇവയെപ്പറ്റി നാം അറിയുന്നത്‌.

പമ്പ

ലഭ്യമായിട്ടുള്ള ആദ്യത്തെ ചമ്പൂകൃതികള്‍ 10-ാം ശ.ത്തില്‍ ജീവിച്ചിരുന്ന പമ്പയുടെ ആദിപുരാണവും വിക്രമാര്‍ജുനവിജയവുമാണ്‌. മതപരവും മതേതരവുമായ രണ്ടു ചമ്പൂകൃതികള്‍ നിര്‍മിച്ചു മാര്‍ഗനിര്‍ദേശം ചെയ്‌ത ആദ്യത്തെ കവി പമ്പയാണ്‌. ഇദ്ദേഹത്തിന്റെ ആദിപുരാണം (ആദിനാഥതീര്‍ഥങ്കരപുരാണം) എന്ന മതേതിഹാസചമ്പു ആദ്യത്തെ തീര്‍ഥങ്കരന്റെ (ജൈനസന്ന്യാസി) വിവിധ ജന്മങ്ങളിലെ ആധ്യാത്മിക പുരോഗതിയെയും അവസാനജന്മത്തിലെ നിര്‍വാണ പ്രാപ്‌തിയെയും പറ്റി പ്രസ്‌താവിക്കുന്നു. ക്ലാസ്സിക്കല്‍ ഇതിഹാസത്തിന്റെയും ജൈനപുണ്യാത്മചരിതത്തിന്റെയും സങ്കേതങ്ങള്‍ ഇതില്‍ സംയോജിപ്പിച്ചിരിക്കുന്നത്‌ പ്രത്യേകം ശ്രദ്ധാര്‍ഹമാണ്‌.

തത്ത്വദര്‍ശനചര്‍ച്ചയും ഇതിഹാസാഖ്യാനവും കൊണ്ട്‌ ഈ കൃതി അത്യന്തനിര്‍ഭരമായിട്ടുണ്ടെങ്കിലും ചില സന്ദര്‍ഭങ്ങളില്‍ ഉത്‌കൃഷ്ടകവിതയുടെ ഉദാത്ത രൂപങ്ങള്‍ ഇതില്‍ കണ്ടെത്തുവാന്‍ കഴിയും. കാവ്യസൗന്ദര്യവും മതസിദ്ധാന്തങ്ങളും കോര്‍ത്തിണക്കുന്നതില്‍ പമ്പയുടെ വൈദഗ്‌ധ്യം ഈ കൃതിയില്‍ പ്രകടമായി കാണാം. പമ്പഭാരതം എന്നു പ്രസിദ്ധമായ വിക്രമാര്‍ജുനവിജയം ക്ലാസ്സിക്കല്‍ പാരമ്പര്യത്തില്‍പ്പെട്ട മഹത്തായ കന്നഡഭാഷാകൃതികളിലൊന്നാണ്‌. ഒന്നിലധികം അര്‍ഥങ്ങളില്‍ പമ്പ അതിന്‌ "സമസ്‌തഭാരതം' എന്ന പേരു കൊടുത്തിരിക്കുന്നു. ഒരര്‍ഥത്തില്‍ അത്‌ വ്യാസമഹാഭാരതത്തിന്റെ പദ്യരൂപത്തിലുള്ള സംക്ഷിപ്‌തപരിഭാഷയാണ്‌. ഉപാഖ്യാനങ്ങളെയും കഥാപാത്രങ്ങളെയും സംബന്ധിച്ച്‌ കവിക്കുള്ള ജ്ഞാനം അന്യാദൃശമാണ്‌. ഈ കൃതിയുടെ മുഖ്യമായ ഇതിവൃത്തം മാനവജീവിതം തന്നെയാണ്‌സഹോദരന്മാരുടെ പരസ്‌പര വിദ്വേഷത്തിന്റെയും സംഘട്ടനത്തിന്റെയും കഥ. ഇത്‌ യഥാതഥമായി ആവിഷ്‌കരിക്കുന്നതിലും ഉപകഥകള്‍ പ്രതിഭാവിലാസം കൊണ്ട്‌ ആകര്‍ഷകവും സജീവവുമാക്കുന്നതിലും സമുന്നതമായ ഔചിത്യബോധം ഈ കവി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌. പ്രസ്‌തുത കൃതിയില്‍ അര്‍ജുനനെ പമ്പയുടെ രക്ഷാധികാരിയായ അരികേസരി രാജാവിനോടു സാമ്യപ്പെടുത്തി ഇതിഹാസകഥയെ സമകാലിക ചരിത്രത്തോടു കൂട്ടിയിണക്കിയിരിക്കുന്നത്‌ മറ്റൊരു അര്‍ഥചാരുതയായിപ്പറയാം. ദ്രൗപദിയെ അര്‍ജുനന്റെ മാത്രം ഭാര്യയായി ചിത്രീകരിച്ചിരിക്കുന്നു എന്നത്‌ കഥാവസ്‌തുവിലെ മറ്റൊരു മുഖ്യ വ്യതിയാനമാണ്‌. കവിയുടെ ഭാവനാശക്തിയുടെയും വ്യാഖ്യാനവൈഭവത്തിന്റെയും പാരമ്യദശ ഈ കൃതിയില്‍ കണ്ടെത്താവുന്നതാണ്‌. മതപരമെന്നു സമ്മതമായ ആദിപുരാണത്തില്‍ നിന്നു ഭിന്നമായി, ഈ കൃതി ഒരു മതേതര ഇതിഹാസമാണ്‌. ഇത്‌ അത്യുത്‌കൃഷ്ടമായ ആധ്യാത്മിക സാന്മാര്‍ഗിക മൂല്യങ്ങളിലൂന്നിക്കൊണ്ട്‌ വിശാലമായ ഒരു ജീവിതദര്‍ശനത്തിന്നാധാരമായി നിലകൊള്ളുന്നു. ഈ അര്‍ഥത്തില്‍ ഇതിന്റെ മതപരമായ പ്രാധാന്യവും ഒട്ടും കുറവല്ല. ഒരു വേദപണ്ഡിത കുടുംബത്തിലാണു പമ്പയുടെ ജനനം. എന്നാല്‍, അദ്ദേഹത്തിന്‍െറ പിതാവ്‌ സ്വമേധയാ ജൈനമതം സ്വീകരിച്ച ആളാണ്‌. തത്‌ഫലമായി, രണ്ടു മതത്തിലെയും ഉത്തമാംശങ്ങള്‍ ഉള്‍ക്കൊള്ളാഌം ജാതിക്കും സങ്കുചിതമായ വിശ്വാസപ്രമാണത്തിഌം ഉപരിയായി ഉയരാഌം പമ്പയ്‌ക്കു സാധിച്ചു. വ്യക്തികള്‍ ഏതു തൊഴില്‍ ചെയ്‌താലും മനുഷ്യവര്‍ഗം ഒന്നാണെന്ന്‌ ആദിപുരാണത്തില്‍ പ്രഖ്യാപനം ചെയ്‌ത മഹാനാണദ്ദേഹം.

പൊന്ന

പൊന്ന (സു. 10-ാം ശ.) ഒരു ഉത്‌കൃഷ്ട കവിയും പമ്പയുടെ സമകാലികനുമാണ്‌. രാമാഭ്യുദയവും ശാന്തിപുരാണവുമാണ്‌ ഇദ്ദേഹത്തിന്റെ കൃതികള്‍. ആദ്യത്തേത്‌ ഇനിയും കണ്ടുകിട്ടിയിട്ടില്ല. മറ്റു ഗ്രന്ഥങ്ങളിലെ പരാമര്‍ശങ്ങളില്‍ നിന്ന്‌ പമ്പഭാരതത്തില്‍ കാണുന്നമാതിരി രാഷ്‌ട്രീയ ദ്വയാര്‍ഥത്തോടുകൂടിയ ഒരു രാമായണകൃതിയാണിതെന്ന്‌ അനുമാനിക്കാം. നമുക്കു കിട്ടിയിട്ടുള്ള ശാന്തിപുരാണം (ശാന്തിനാഥപുരാണം) ആദിപുരാണം പോലുള്ള ഒരു വിശുദ്ധജീവചരിത്രകൃതിയാണ്‌ (കഥാനായകന്‍, ആറാമത്തെ തീര്‍ഥങ്കരനായ ശാന്തിനാഥനാണ്‌). ഈ കൃതി ചമ്പൂരൂപത്തില്‍ അലങ്കാരബഹുലമായ ശൈലിയില്‍ രചിക്കപ്പെട്ടിരിക്കുന്നു. ഒന്‍പതു സര്‍ഗ(ആശ്വാസ)ങ്ങളില്‍ ശാന്തിനാഥന്റെ കഴിഞ്ഞ പതിനൊന്നു ജന്മങ്ങളിലെ ചരിത്രം പ്രതിപാദിച്ചിരിക്കുന്നു. ശാന്തിനാഥന്റെ ജീവിതകഥയ്‌ക്ക്‌ മൂന്നു സര്‍ഗങ്ങള്‍ മാത്രമാണ്‌ വിനിയോഗിച്ചിട്ടുള്ളത്‌. ജൈനപുരാവൃത്തങ്ങളും തത്ത്വശാസ്‌ത്രവും വേണ്ടതിലധികം ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെങ്കിലും കവിയുടെ ഉയര്‍ന്ന ഭാവനാശക്തിക്കും ആവിഷ്‌കരണ വൈഭവത്തിഌം നിദര്‍ശനമായി ഇതു നിലകൊള്ളുന്നു.

റന്ന

10-ാം ശ.ത്തിന്റെ അവസാനം ജീവിച്ചിരുന്ന റന്ന പ്രാഗല്‌ഭ്യവും അദ്‌ഭുതസിദ്ധികളും തികഞ്ഞ പ്രസിദ്ധനായ മറ്റൊരു കവിവര്യനാണ്‌. രത്‌നത്രയത്തില്‍ ഒരാളാണ്‌ താനെന്ന്‌ ഇദ്ദേഹം അവകാശപ്പെടുന്നുണ്ട്‌ (ആദ്യത്തെ രണ്ടുപേര്‍ പമ്പയും പൊന്നയും). പമ്പയെയും പൊന്നയെയും പോലെ ഇദ്ദേഹം മതപരവും മതേതരവുമായ ആശയപ്രകാശത്തിനായി ഗദായുദ്ധം (സാഹസ ഭീമവിജയം), അജിതപുരാണം (അജിതനാഥ തീര്‍ഥങ്കരപുരാണം) എന്ന രണ്ടു കാവ്യങ്ങള്‍ രചിച്ചു. ഭീമസേനന്‍ ദ്രൗപദിയോടു വാഗ്‌ദാനം ചെയ്‌തിരുന്നതുപോലെ, ദുര്യോധനനെ ഗദായുദ്ധത്തില്‍ തോല്‌പിച്ച്‌ തുട തല്ലിത്തകര്‍ക്കുന്ന മഹാഭാരത കഥയാണ്‌ മുഖ്യപ്രതിപാദ്യമായി ഗദായുദ്ധത്തില്‍ സ്വീകരിച്ചിരിക്കുന്നത്‌. സന്ദര്‍ഭം, പാത്രസ്വഭാവം എന്നിവയില്‍ പമ്പാഭാരതത്തില്‍നിന്നും റന്ന സ്വച്ഛന്ദം കടം കൊണ്ടിട്ടുണ്ട്‌. എന്നാല്‍ പ്രതിപാദ്യവിഷയത്തെ സരളതയോടും ശക്തിയോടും സ്വന്തം രീതിയില്‍ നാടകീയമായി വികസിപ്പിക്കുവാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്‌. ചമ്പൂരൂപത്തിലുള്ള ഒരു കാവ്യമാണെങ്കിലും പ്രഭാവയുക്തമായ ഒരു നാടകത്തിന്റെ സ്വഭാവം അതില്‍ സ്‌പഷ്ടമായി കാണാന്‍ കഴിയും. ആധുനിക കന്നഡത്തിന്റെ ശില്‌പികളില്‍ ഒരാളായിരുന്ന പ്രാഫ. ബി.എം. ശ്രീകണ്‌ഠയ്യ ഇതു നാടകരൂപത്തിലാക്കുകയും അത്യന്തം ഹൃദയസ്‌പര്‍ശകമായ വിധത്തില്‍ രംഗത്തവതരിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്‌. റന്ന തന്റെ രാജകീയ രക്ഷാധികാരിയായ ഇരിവബെഡംഗന്‌ ഭീമസേനനോട്‌ അഭേദത്വം കല്‌പിക്കുകയാല്‍ പമ്പഭാരതം പോലെ ഗദായുദ്ധവും സമകാലിക പ്രാധാന്യമുള്ളതായിത്തീര്‍ന്നു. അജിതപുരാണം രണ്ടാമത്തെ തീര്‍ഥങ്കരനായ അജിതനാഥനെപ്പറ്റി പ്രതിപാദിക്കുന്നു. പമ്പയുടെയും പൊന്നയുടെയും ജൈനപുരാണങ്ങളുടെ മട്ടിലുള്ള ഒരു കൃതിയാണിത്‌. പക്ഷേ, കഥാനായകന്‍െറ അതീതജന്മങ്ങളെയും ജൈനപുരാണത്തിലെ "ഭവാവലി' സങ്കല്‌പത്തെയും ഇതില്‍ വിസ്‌തരിക്കുന്നില്ല. അജിതനാഥന്റെ ജീവിതത്തിലെ "അഞ്ചു കല്യാണ'ങ്ങള്‍ അഥവാ സുപ്രധാന സംഭവങ്ങള്‍ക്കാണ്‌ ഇതില്‍, കൂടുതല്‍ പ്രാമുഖ്യം കൊടുത്തിട്ടുള്ളത്‌. അവയെ വര്‍ണിക്കുന്നതില്‍ റന്ന തന്റെ മുഴുവന്‍ ഭാവനയും ആവേശവും വിനിയോഗിച്ചിരിക്കുന്നു.

മറ്റു കവികള്‍

ചമ്പൂ രൂപത്തില്‍ ക്ലാസ്സിക്കല്‍ പാരമ്പര്യം തുടര്‍ന്നുപോന്ന 11ഉം, 12ഉം ശതകങ്ങളിലെ കവികളുടെ കൂട്ടത്തില്‍ നാഗവര്‍മന്‍ ക, ദുര്‍ഗസിംഹന്‍, നാഗചന്ദ്രന്‍, നയസേനന്‍, ബ്രഹ്മശിവന്‍ എന്നിവര്‍ അവശ്യം പ്രസ്‌താവം അര്‍ഹിക്കുന്നു. നാഗവര്‍മന്‍ I (സു. 1000) ബാണഭട്ടന്റെ ആഡംബരബഹുലോജ്ജ്വല സംസ്‌കൃത ഗദ്യമഹാകാവ്യമായ കാദംബരി പദ്യ ഗദ്യ സമ്മിശ്രമായ ചമ്പൂരൂപത്തില്‍ വിവര്‍ത്തനം ചെയ്‌തു. ഒരു പുതിയ കലാസൃഷ്ടിയുടെ പദവിയിലേക്ക്‌ അതിനെ ഉയര്‍ത്തത്തക്കവിധം പരിഭാഷപ്പെടുത്തിയതില്‍ ഇദ്ദേഹം പ്രദര്‍ശിപ്പിച്ച വൈദഗ്‌ധ്യവും ലാഘവവും പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്നു. മൂലകൃതിയിലെ നീണ്ട സമാസങ്ങളടങ്ങിയ ദീര്‍ഘവും സങ്കീര്‍ണവുമായ ആഖ്യാനത്തിലുള്ള വിവിധ ആശയങ്ങളും ബിംബങ്ങളും തര്‍ജുമയില്‍ സമുചിതമായി വേര്‍തിരിച്ച്‌ ശുദ്ധവും സുകുമാരവുമായ ഗദ്യപദ്യങ്ങളിലിണക്കിച്ചേര്‍ത്തിരിക്കുന്നു. അങ്ങനെ കാല്‌പനിക കഥയുടെ ഉജ്ജ്വലതയും നൈരന്തര്യവും നിലനിര്‍ത്തുകയും മുഷിപ്പന്‍മട്ടിലുള്ള നെടുനെടുങ്കന്‍ ഭാഷാരീതി പരിവര്‍ജിക്കുകയും ചെയ്‌തിരിക്കുന്നു. ഈ പ്രക്രിയയില്‍ നാഗവര്‍മന്‍, മൂലകൃതിയിലെ ചില ആശയങ്ങള്‍ അവിടവിടെ ഉപേക്ഷിക്കുകയും സ്വന്തമായി ചിലത്‌ ഉള്‍ക്കൊള്ളിക്കുകയും ചെയ്‌തിട്ടുണ്ട്‌. ഇങ്ങനെ, ക്ലിഷ്ടമായ ഒരു മൂലകൃതിയുടെ അതിവിശിഷ്ടമായ പരിഭാഷയ്‌ക്കു മാതൃകയാണ്‌ ഇദ്ദേഹത്തിന്റെ കര്‍ണാടക കാദംബരി. ഇദ്ദേഹത്തെത്തുടര്‍ന്ന്‌, നാഗചന്ദ്രന്റെയും മറ്റും കൈകളില്‍ ചമ്പൂരൂപം കൂടുതല്‍ ലളിതവും പ്രസന്നവുമായിത്തീര്‍ന്നു. രാമായണത്തിന്റെ ജൈനപാഠാന്തരം നിര്‍വഹിച്ച നാഗചന്ദ്രന്‍ (സു. 1100) മൃദുവും സൗമ്യവുമായ ഒരു ശൈലിയുടെ അധിനായകനാണ്‌ താനെന്നു തെളിയിച്ചു. ഒരു ദുര്‍ബല നിമിഷത്തില്‍ കാമത്തിനടിമപ്പെട്ട്‌ സീതയെ അപഹരിച്ചു കൊണ്ടു പോവുകയും പിന്നീട്‌ അതോര്‍ത്തു ദുഃഖിക്കുകയും ചെയ്യുന്ന ഒരു സന്മാര്‍ഗിയായിട്ടാണ്‌ രാവണനെ ഇതില്‍ ചിത്രീകരിച്ചിട്ടുള്ളത്‌. ദുര്‍ഗസിംഹഌം (സു. 1030) നയസേനഌം (സു. 1100) പദ്യത്തെക്കാള്‍ കൂടുതല്‍ ഗദ്യം കലര്‍ത്തിയും നാടോടിശൈലികള്‍, പഴഞ്ചൊല്ലുകള്‍ എന്നിവ സ്വതന്ത്രമായുപയോഗിച്ചും ചമ്പൂരൂപത്തെ സുഗമമാക്കിയ കന്നഡ കവികളാണ്‌. ദുര്‍ഗസിംഹന്‍ പഞ്ചതന്ത്രം കന്നഡത്തിലാക്കി. പക്ഷേ, ആ പഞ്ചതന്ത്രം വിഷ്‌ണുശര്‍മന്റേതല്ല, വസുഭാഗഭട്ടന്റേതാണ്‌. അങ്ങനെ വിശാലഭാരതത്തില്‍ നൂതനമായൊരു കഥാപാരമ്പര്യം ഇദ്ദേഹം തുടങ്ങിവച്ചു. നയസേനന്റെ ധര്‍മാമൃതം എന്ന കഥാസമാഹാരം മതപരമാണെങ്കിലും പുഷ്‌ക്കല കല്‌പനകളും ജനകീയ ഭാഷാരീതിയും കൊണ്ട്‌ സജീവമാണ്‌ അവയുടെ ആഖ്യാനം. സമുദായത്തിന്റെ ദൗര്‍ബല്യങ്ങള്‍ക്കു നേരെ രൂക്ഷമായ ആക്രമണം നടത്തുന്ന "ബ്രഹ്മശിവന്‍' (സു. 12-ാം ശ.) മൂര്‍ച്ചയുള്ള ആക്ഷേപഹാസ്യം രചിക്കാന്‍ പ്രഗല്‌ഭനാണെന്ന്‌ സമയപരീക്‌ഷെ എന്ന സൈദ്ധാന്തികഗ്രന്ഥം തെളിയിക്കുന്നു. ജൈനമത ഭക്തനെന്ന നിലയില്‍ ഇദ്ദേഹം ശൈവമതത്തെയും അതിലെ അന്ധവിശ്വാസങ്ങളെയും വിമര്‍ശിച്ചു. ആ കാലഘട്ടത്തിലെ സാമൂഹ്യവും മതപരവുമായ വിവരങ്ങളറിയാന്‍ വേണ്ട വക ഇദ്ദേഹത്തിന്റെ കൃതിയിലുണ്ട്‌. വീര ശൈവപ്രസ്ഥാനത്തിലൂടെയും വചനസാഹിത്യത്തിലൂടെയും 12-ാം ശ.ത്തില്‍ രൂപംകൊണ്ട സാമൂഹ്യവും മതപരവുമായ വിപ്ലവത്തിന്‌ വഴിതെളിയിച്ച കവികളിലൊരാളാണ്‌ ബ്രഹ്മശിവന്‍.

13ഉം 14ഉം ശതകങ്ങളില്‍ വചന, റഗളെ, ഷഡ്‌പദി തുടങ്ങിയ പുതിയ ജനകീയ സാഹിത്യരൂപങ്ങളോടൊപ്പം ക്ലാസ്സിക്‌ പാരമ്പര്യവും നിലനിന്നിരുന്നു. പക്ഷേ കാലാന്തരത്തില്‍ അതിന്റെ പഴയ ചൈതന്യം നഷ്ടപ്പെടുകയും പ്രാചീന കവിവരന്മാരെ അന്ധമായിഅനുകരിക്കുക എന്ന അപചയം അതിനു വന്നുകൂടുകയും ചെയ്‌തു. ഹരിഹരന്‍, നേമി ചന്ദ്രന്‍, രുദ്രഭട്ടന്‍, ജന്ന, ആണ്ടയ്യ എന്നിവരുടെ കൃതികള്‍ ഈ സത്യത്തെയാണ്‌ ഉദ്‌ഘോഷിക്കുന്നത്‌. ഇതിവൃത്തം, രസം, ശൈലി എന്നിവയില്‍ ഹരിഹരന്റെ (സു. 13-ാം ശ.) വ്യക്തിമുദ്ര പ്രകടമാക്കുന്ന കൃതിയാണ്‌ അദ്ദേഹത്തിന്റെ ചമ്പൂമാതൃകയിലുള്ള ഗിരിജാകല്യാണം. ഹരിഹരന്റെ രീതി "ഹരിഹരമാര്‍ഗം' എന്ന പേരില്‍ അറിയപ്പെടുന്നു. ഇത്‌ 17-ാം ശ.വരെയുള്ള വീരശൈവ കവികളിലും സ്വാധീനത ചെലുത്തിയിട്ടുണ്ട്‌. നേമിചന്ദ്രഌം (സു. 13-ാം ശ.) രുദ്രഭട്ടഌം (സു. 13-ാം ശ.) കാവ്യരചനയില്‍ പരസ്‌പരം മത്സരിച്ച സമകാലികരായിരുന്നു. "സ്‌ത്രീരൂപം തന്നെ അത്ര രൂപം; ശൃംഗാരം തന്നെ അത്ര രസം' എന്ന്‌ ഉദ്‌ഘോഷിച്ചുകൊണ്ടും ശൃംഗാരത്തെത്തന്നെ അംഗിരസമാക്കിക്കൊണ്ടും നേമിചന്ദ്രന്‍ ലീലാവതിപ്രബന്ധ രചിച്ചു. പ്രണയകഥയുടെ ലഘുനികുഞ്‌ജത്തിന്മേല്‍ പ്രകൃതിവര്‍ണനയുടെ ഞാലിപ്പടര്‍പ്പുകള്‍ ഇദ്ദേഹം ക്രമത്തിലധികം പടര്‍ത്തിവിട്ടു. എന്നാല്‍ മറ്റൊരു കൃതിയായ നേമിനാഥപുരാണത്തില്‍ സന്ദര്‍ഭത്തെയും കഥാപാത്രത്തെയും പറ്റി കൂടുതല്‍ അവബോധം ഇദ്ദേഹം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌. ബ്രാഹ്മണ കവിയായ രുദ്രഭട്ടന്റെ ജഗന്നാഥവിജയത്തിലെ പ്രമേയം ശ്രീകൃഷ്‌ണന്റെ ജീവിതവും ലീലകളുമാണ്‌. കാവ്യസമാധിയിലൂടെ ഈശ്വരൈകതാനനായി ഭവിക്കുന്നതുകൊണ്ട്‌ പരമജ്ഞാനമുണ്ടാകുമെന്നു താന്‍ വിശ്വസിക്കുന്നതിനാലാണ്‌, ഈ പ്രമേയം സ്വീകരിച്ചതെന്ന്‌ ഇദ്ദേഹം പ്രഖ്യാപിക്കുന്നു. മനുഷ്യസ്വഭാവത്തിന്റെ അഗാധതയിലേക്കിറങ്ങിച്ചെല്ലാന്‍ കഴിഞ്ഞ കവിയാണ്‌ ജന്ന (13-ാം ശ.). യശോധരചരിതതെ, അനന്തനാഥ പുരാണ എന്നീ രണ്ടു കൃതികളാണ്‌ കന്നഡ സാഹിത്യത്തിന്‌ ഇദ്ദേഹം നല്‌കിയ സംഭാവന. ജൈനമതത്തിന്റെയും ജൈനധര്‍മത്തിന്റെയും പ്രചാരണമാണ്‌ രണ്ടിന്റെയും ലക്ഷ്യം. വിവാഹിതരായ സ്‌ത്രീകളുടെയും പുരുഷന്മാരുടെയും അധര്‍മപ്രമത്തിന്റെ ചിത്രീകരണമാണ്‌ ഇതില്‍ കൂടുതല്‍ പ്രാധാന്യം അര്‍ഹിക്കുന്നത്‌. അത്തരമൊരു പുരുഷന്റെ സ്വഭാവം തികഞ്ഞ പാടവത്തോടെ അനന്തനാഥപുരാണത്തിലും സ്‌ത്രീയുടെ സ്വഭാവം യശോധരചരിതതെയിലും വര്‍ണിക്കപ്പെട്ടിരിക്കുന്നു. ആണ്ഡയ്യ (13-ാം ശ.) രചിച്ച കബ്‌ബിഗരകാവ ഇതിവൃത്തത്തിലും ശൈലിയിലും മൗലികസത്ത പ്രദര്‍ശിപ്പിക്കുന്നു. സംസ്‌കൃതപദങ്ങള്‍ തദ്‌ഭവ രൂപങ്ങളിലൂടെ കന്നഡത്തിലേക്കു സംക്രമിച്ചു കൊണ്ടിരുന്ന കാലത്താണ്‌ ഈ കൃതി രചിക്കപ്പെട്ടതെങ്കിലും ഇതിലെ ശൈലി സംസ്‌കൃതസങ്കലനമില്ലാത്ത തനി കന്നഡമാണ്‌. വിഷയത്തിലും പദവിന്യാസത്തിലും അനുപമത്വം വഹിക്കുന്ന ഒരു വിശിഷ്ട കൃതിയാണിത്‌.

ചമ്പൂരൂപം പല ജൈനപുരാവൃത്തങ്ങളിലും കുറഞ്ഞ തോതില്‍ പ്രചാരം നേടി. വൃത്തിവിലാസിന്റെ (14-ാം ശ.) രത്‌നകരന്ദക തുടങ്ങിയ ദാര്‍ശനികവും ധര്‍മശാസ്‌ത്രപരവുമായ കൃതികളുടെ ശില്‌പവിധാനം ചമ്പുക്കളെ ആധാരമാക്കിയായിരുന്നു. ഷഡ്‌പദി തുടങ്ങിയ മറ്റു രൂപങ്ങളുടെ പ്രചുരപ്രചാരത്തോടു കൂടി 14-ാം ശ. മുതല്‍ 17-ാം ശ.വരെയുള്ള ഏതാണ്ട്‌ 300 വര്‍ഷക്കാലത്തേക്ക്‌ ഈ പ്രസ്ഥാനം നിശ്ചലാവസ്ഥയിലായിരുന്നു. അതിനൊരു പുനരുജ്ജീവനം നല്‌കിയത്‌ ഷഡക്ഷരി (സു. 17-ാം ശ.), തിരുമലാര്യ (സു. 18-ാം ശ.), ചികുപാധ്യായ (സു. 18-ാം ശ.) എന്നീ കവികളാണ്‌. ഷഡക്ഷരി, ചമ്പുമാതൃകയില്‍ മൂന്നു കാവ്യങ്ങള്‍ രചിച്ചു. രാജശേഖരവിലാസമാണ്‌ അവയില്‍ പ്രധാനം. ക്ലാസ്സിക്കല്‍ രചനാസ്വഭാവത്തിനനുസൃതമായി പ്രമേയത്തോടു മിക്കവാറും ആനുരൂപ്യമില്ലാത്ത നീണ്ട വര്‍ണനകള്‍ ഈ കൃതികളില്‍ കാണാം. പക്ഷേ, ഈ നിയോക്ലാസ്സിക്‌ കവികളുടെ പ്രാണവായു ഉത്‌കടമായ ഭക്തിയായിരുന്നു. കല്‌പനാപൗഷ്‌കല്യത്താലും പദസമൃദ്ധിയാലും ഇവര്‍ അനുഗൃഹീതരായിരുന്നു.

വൈഷ്‌ണവവിശ്വാസത്തിന്റെ അത്യുത്‌സുകരായ അനുയായികളായിരുന്നു ചികുമലാര്യഌം ചികുപാധ്യായഌം. തന്മൂലം കന്നഡസാഹിത്യത്തിന്റെ ചരിത്രത്തില്‍ ഏതദ്വിഷയകമായി ധാരാളം കൃതികള്‍ അവര്‍ നിര്‍മിച്ചു. ആത്മാവിഷ്‌കാരത്തിനു ക്രമേണ ആധുനിക രൂപങ്ങള്‍ തേടിക്കൊണ്ടുള്ള നവീനാശയങ്ങളുടെ അഭിക്രമണത്തോടെ 19-ാം ശ.ത്തില്‍ ചമ്പുവിനു നിലനില്‌പില്ലാതായി. എന്നാല്‍ അപൂര്‍വമായി ചമ്പൂകാവ്യം 20-ാം ശ.ത്തിലും വിരചിതമായിട്ടുണ്ട്‌. അതാകട്ടെ ആധുനിക കലാപ്രചോദനങ്ങളുടെയും ജീവിതാഭിലാഷങ്ങളുടെയും ഒരു സമുചിതവാഹകം എന്നതിനെക്കാള്‍ പഴമയുടെ ഒരു അവശിഷ്ടം മാത്രമായി നിലകൊള്ളുന്നു.

മധ്യകാലം

വചനം


12-ാം നൂറ്റാണ്ടില്‍ വിപ്ലവത്തിന്റെ കവിത അതിന്റെ ഉയര്‍ന്ന "ജലമുദ്ര'യിലെത്തി എന്ന വസ്‌തുത നേരത്തേ സൂചിപ്പിച്ചിരുന്നു. സമീപനം, പ്രമേയം, ആവിഷ്‌കാരരൂപം, ശൈലി എന്നിവയെ സംബന്ധിച്ചിടത്തോളം ക്ലാസ്സിക്‌ പ്രവണതയില്‍ നിന്നു തികച്ചും വ്യത്യസ്‌തമായ ഒരു പ്രസ്ഥാനമാണത്‌. 12-ാം ശ.ത്തിന്റെ മധ്യത്തില്‍ ഏക ദൈവവിശ്വാസം മനുഷ്യസമത്വം എന്നീ തത്ത്വങ്ങളിലധിഷ്‌ഠിതമായ ഒരു പുതിയ സാമൂഹിക, ധാര്‍മിക പ്രസ്ഥാനത്തിന്‌ വീരശൈവമത സ്ഥാപകനായ ബസവേശ്വരന്‍ രൂപം നല്‌കി. അക്കാലത്തെ പ്രമുഖ മിസ്റ്റിക്കുകളിലൊരാളായ അല്ലമപ്രഭുവിന്റെ പ്രചോദനവും സഹൃദയരായ ഒരു സംഘം രഹസ്യവാദികളുടെ സഹായവും ഇതിനു ലഭിച്ചു. സര്‍വവും ഈശ്വരപാദങ്ങളിലര്‍പ്പിച്ചവര്‍ എന്ന അര്‍ഥത്തില്‍ ശിവശരണര്‍ എന്നാണ്‌ ഇവരെയെല്ലാം വിളിച്ചിരുന്നത്‌. യാഥാസ്ഥിതിക മതത്തിന്റെ കാപട്യങ്ങള്‍ക്കും അധര്‍മങ്ങള്‍ക്കുമെതിരായി അവര്‍ സമരം ചെയ്‌തു. ദൈവത്തില്‍ ദൃഢമായി വിശ്വസിക്കുന്ന, ഏതു തൊഴിലിലേര്‍പ്പെട്ടിരിക്കുന്ന മനുഷ്യനിലും തത്താദൃശമായ വിശ്വാസമര്‍പ്പിക്കുന്ന, ഒരു പുതിയ പാത അവര്‍ വെട്ടിത്തുറന്നു. ആത്മാവിഷ്‌കാരത്തിന്‌ പ്രഥമവും പ്രധാനവുമായി അവര്‍ തിരഞ്ഞെടുത്ത രൂപങ്ങളിലൊന്ന്‌ "വചന'മാണ്‌. വ്യവസ്ഥാപിത ഛന്ദസ്സുകളുടെയോ ഗാനമാതൃകകളുടെയോ സാങ്കേതിക തടസ്സങ്ങളില്ലാതെ സ്വച്ഛന്ദമായ താളവിന്യാസത്തോടെ പാടാവുന്ന ഒരുതരം ഭാവഗാനസദൃശമായ പ്രതിരൂപാത്‌മക ഗദ്യമാണ്‌ "വചനം'. കാവ്യാത്മകവും ധ്യാനപരവുമായ ഗദ്യത്തിനുദാഹരണം മറ്റു ഭാരതീയ സാഹിത്യങ്ങളിലും വിശ്വസാഹിത്യങ്ങളിലും കാണാം.

പക്ഷേ, കന്നഡവചനസാഹിത്യത്തിലെ രഹസ്യവാദഗദ്യരീതി മറ്റെങ്ങുമില്ലാത്തതാണ്‌. 12-ാം നൂറ്റാണ്ടില്‍ പല മിസ്റ്റിക്കുകളും വചനസാഹിത്യത്തെ സമ്പന്നമാക്കിയിട്ടുണ്ട്‌. ഒരുതരം അന്തര്‍മുഖത്വം, രൂക്ഷമായ ആത്മവിമര്‍ശനം, പരസ്‌പര വിമര്‍ശനം, സാമൂഹ്യവും മതപരവുമായ പരിതഃസ്ഥിതികളുടെ തുറന്ന വിലയിരുത്തല്‍, അവാച്യമായ ആനന്ദത്തിന്റെയും ശാന്തിയുടെയും യൗഗികാനുഭൂതികള്‍ ഇവയെല്ലാം വചനമാതൃകയിലുള്ള കാവ്യരചനയ്‌ക്ക്‌ വിഷയങ്ങളായി ഭവിച്ചു. അവയില്‍ പലതും നാടകീയ സംഭാഷണരീതിയിലാണ്‌ രചിക്കപ്പെട്ടിട്ടുള്ളത്‌. ഈ സാഹിത്യ പ്രസ്ഥാനത്തിലെ ശൂന്യസമ്പാദനെ എന്ന ഗ്രന്ഥം അദ്വിതീയമായ ഒരു കൃതിയാണ്‌. "പ്ലേറ്റോയുടെ സംഭാഷണങ്ങ' (Dialogues of Plato)ളോട്‌ അതിനെ ഏറെക്കുറെ താരതമ്യപ്പെടുത്താം. ബസവേശ്വരന്‍, അല്ലമപ്രഭു എന്നിവര്‍ക്കു പുറമേ, ചെന്നബാസവന്‍, സിദ്ധരാമന്‍, അക്കമഹാദേവി എന്നിവരും ഈ കാലഘട്ടത്തിലെ എണ്ണപ്പെട്ട വചനകാരന്മാരില്‍പ്പെടുന്നു.

റഗളെ


തനതായ വ്യക്തിമുദ്ര വഹിക്കുന്ന ഒരു ചമ്പൂകാവ്യം വിരചിച്ചതായി നേരത്തെ പ്രസ്‌താവിച്ച ഹരിഹരന്‍ "റഗളെ' എന്ന നൂതന കാവ്യരൂപത്തിന്റെ ഉപജ്ഞാതാവു കൂടിയാണ്‌. നൂറില്‍പ്പരംവീരശൈവപുണ്യപുരുഷന്മാരുടെശരണരുടെജീവിതചരിത്രം കാവ്യരൂപത്തിലെഴുതുന്നതിന്‌ ഇദ്ദേഹം ഈ കലാരൂപം സ്വീകരിച്ചു. ഇത്‌ ഒരുതരം നൂതന ചമ്പു തന്നെയാണ്‌; എന്തെന്നാല്‍ ഇതില്‍ ഒന്നിടവിട്ടുള്ള സര്‍ഗങ്ങളില്‍ ഗദ്യവും പദ്യവും ഉപയോഗിച്ചിരിക്കുന്നു; പദ്യത്തില്‍ "റഗളെ' ഛന്ദസ്സും. പാദങ്ങളുടെ എണ്ണത്തിന്‌ പരിമിതിയില്ലാത്തതും ആദിയിലും അന്ത്യത്തിലും പ്രാസം ദീക്ഷിച്ചിട്ടുള്ളതുമായ ഒരു മാത്രാവൃത്തമാണു "റഗളെ'. ഒരു ഭക്തകവി എന്ന നിലയിലും ഈ നൂതന കാവ്യരൂപത്തിന്റെ വിദഗ്‌ധ പ്രയോക്താവ്‌ എന്ന നിലയിലും ഹരിഹരനുള്ള മഹത്ത്വം അനല്‌പമാണ്‌. ഹരിഹരന്റെ പുതിയരൂപത്തിലുള്ള ഇ പ്രമേയാവിഷ്‌കാരം അനുകരണാതീതമാം വണ്ണം അന്യാദൃശമാണ്‌. തന്നിമിത്തം ഇദ്ദേഹത്തിന്റെ പാദമുദ്രകള്‍ പിന്തുടരാന്‍ പില്‌ക്കാലത്ത്‌ ആര്‍ക്കും സാധിച്ചില്ല. ചുരുക്കം ചില കവികള്‍ ദാര്‍ശനികവും മതപരവുമായ പ്രമേയങ്ങള്‍ക്കു "റഗളെ' ഉപയോഗിച്ചു. പക്ഷേ, കവിയുടെയോ വായനക്കാരന്റെയോ ഭാവനയെ പിടിച്ചടക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. നേരെ മറിച്ച്‌, ഹരിഹരന്റെ അനന്തിരവഌം ശിഷ്യനുമായ രാഘവാങ്ക (സു. 13-ാം ശ.) തുടര്‍ച്ചയായ കഥാകഥനത്തിനു നിബന്ധിച്ചുപയോഗിച്ച "ഷഡ്‌പദി' ഛന്ദസ്സ്‌, കവികളുടെയും ആസ്വാദകജനത്തിന്റെയുമിടയില്‍ ഏറ്റവുമധികം പ്രചാരമുള്ളതായിത്തീര്‍ന്നു. തന്മൂലം 14 മുതല്‍ 17 വരെയുള്ള ശ.ങ്ങളില്‍ ചമ്പു മിക്കവാറും വിസ്‌മൃതമാവുകയും മറ്റു കാവ്യരൂപങ്ങളെല്ലാം പിന്തള്ളപ്പെടുകയും ചെയ്‌തു. രാഘവാങ്ക, ഷഡ്‌പദിച്ഛന്ദസ്സില്‍ നാലുകൃതികള്‍ രചിച്ചു. അവയില്‍ സിദ്ധരാമന്‍ എന്ന മഹാഭക്തന്റെ ജീവചരിത്രപരമായ സിദ്ധരാമചരിതവും പ്രസിദ്ധമായ ഹരിശ്‌ചന്ദ്ര കഥയെ പുരസ്‌കരിച്ചുള്ള ഹരിശ്‌ചന്ദ്രകാവ്യവും പ്രത്യേകം പ്രശംസയര്‍ഹിക്കുന്നു. ഇവയില്‍ രണ്ടാമത്തേത്‌, അദ്ദേഹത്തിന്റെ ഏറ്റവും നല്ല കൃതിയായി മാത്രമല്ല, കന്നഡകവിതാമണ്ഡലത്തിലെ അതിമഹത്തായ കൃതികളിലൊന്നായിക്കൂടി ഗണിക്കപ്പെടുന്നു. രാജ്യ പരിത്യാഗത്തിനു ശേഷം ഹരിശ്‌ചന്ദ്രഌം ഭാര്യ ചന്ദ്രമതിക്കും സഹിക്കേണ്ടിവന്ന ക്ലേശങ്ങളും കഷ്ടതകളും ഹൃദയദ്രവീകരണക്ഷമമായ കരുണരസപ്രകര്‍ഷത്തോടെ ഈ കൃതിയില്‍ ആവിഷ്‌കൃതമായിരിക്കുന്നു.

കുമാരവ്യാസന്‍

ഇതിഹാസം, പുണ്യാത്‌മാക്കളുടെ ജീവചരിത്രം തുടങ്ങിയ വിഷയങ്ങള്‍ കൈകാര്യം ചെയ്‌ത അസംഖ്യം ഷഡ്‌പദി രചയിതാക്കളില്‍ കുമാരവ്യാസന്‍ (സു. 15-ാം ശ.), ചാമരസന്‍ (സു. 15-ാം ശ.), ലക്ഷ്‌മീശന്‍ (സു. 16-ാം ശ.) എന്നിവര്‍ കഥാകഥനത്തിലും പാത്രചിത്രീകരണത്തിലും, നൂതനശൈലീപ്രയോഗത്തിലും അഗ്രഗണ്യരാണ്‌. മഹാഭാരതകഥയെ "ഭാമിനി' ഷഡ്‌പദിവൃത്തത്തില്‍, (ശര, കുസുമ, ഭോഗ, ഭാമിനി, പരിവര്‍ധിനി, വാര്‍ധകമെന്ന ആറു ദേശീയ ഷഡ്‌പദി വൃത്തങ്ങളുണ്ട്‌. കുമാരവ്യാസന്‍ കൈകാര്യം ചെയ്‌തിരിക്കുന്നത്‌ ഭാമിനി വൃത്തമാണ്‌) പത്തു പര്‍വങ്ങളില്‍ മനോജ്ഞമായി ചിത്രീകരിച്ച കുമാരവ്യാസന്‍, മഹാകവികളിലൊരാളായി ഗണിക്കപ്പെടുന്നു. ആദ്യത്തെ മഹാകവിയായി നേരത്തെ പരാമര്‍ശിക്കപ്പെട്ട പമ്പ വിഭിന്ന കഥാപാത്രങ്ങളിലൂടെ മനുഷ്യമനസ്സിന്റെ വൈകാരിക സംഘട്ടനം മുഴുവന്‍ അവതരിപ്പിക്കുവാന്‍ പമ്പഭാരതത്തില്‍ ശ്രമിച്ചിട്ടുണ്ട്‌. പക്ഷേ കുമാരവ്യാസന്‍ മഹാഭാരതം കൈകാര്യം ചെയ്‌തത്‌ മാനുഷിക വ്യാപാരങ്ങളെ നിയന്ത്രിക്കുന്ന ലീല എന്ന നിലയ്‌ക്കാണ്‌. കൃഷ്‌ണന്‍ എന്ന കഥാപാത്രമാണ്‌ അതിന്റെ പ്രതീകം. ഏറ്റവും കൂടുതല്‍ പ്രാമുഖ്യവും പ്രസ്‌തുത കഥാപാത്രത്തിനു തന്നെ നല്‌കിയിരിക്കുന്നു. കുമാരവ്യാസന്റെ കല്‌പനകള്‍ അചുംബിതവും അനുപമവുമത്ര. പാണ്ഡിത്യാഡംബര പ്രകടനമെന്നു തോന്നാത്തവിധം ആലങ്കാരിക ഭാഷയില്‍ അയത്‌ന ലളിതമായി ഇദ്ദേഹം ആശയങ്ങള്‍ ആവിഷ്‌കരിക്കുന്നു. ഇദ്ദേഹത്തിന്റെ ഭാഷാരീതി നിശിതവും ശക്തവുമാണ്‌.

ചാമരസന്‍ (സു. 14-ാം ശ.) ഭാമിനി വൃത്തത്തില്‍ അല്ലമപ്രഭുവിന്റെ ജീവചരിത്രം രചിച്ചിരിക്കുന്നത്‌ ആ ദുര്‍ഗ്രഹ കഥാപുരുഷനെക്കുറിച്ച്‌ അഗാധമായ അറിവു നേടിക്കൊണ്ടാണ്‌. സംസക്തിയുടെ നടുക്ക്‌ നിസ്സംഗതയുടെ ചിത്രമായി അല്ലമനെ സുസൂക്ഷ്‌മം വരച്ചു കാണിച്ചിരിക്കുന്നു എന്നതാണ്‌ ഈ കാവ്യത്തിന്റെ മഹത്ത്വം. ജൈമിനിഭാരതത്തിന്റെ കര്‍ത്താവാണ്‌ ലക്ഷ്‌മീശന്‍ (സു. 16-ാം ശ.). മഹാഭാരത യുദ്ധത്തിലുണ്ടായ വിജയത്തെത്തുടര്‍ന്ന്‌ യുധിഷ്‌ഠിരന്‍ നടത്തിയ അശ്വമേധയാഗത്തെ കേന്ദ്രീകരിച്ച്‌ വീരസാഹസികതയും ഈശ്വരഭക്തിയും പ്രകാശിപ്പിക്കുമാറ്‌ നെയ്‌തെടുത്ത ഒരു കഥാസമാഹാരമാണ്‌ പ്രസ്‌തുത കൃതി. കഥാ വ്യാഖ്യാനത്തിലും വിവിധ വിധത്തിലുള്ള പദനിബന്ധനം നടത്തുന്നതിലും അതിപ്രഗല്‌ഭനാണ്‌ ഇതിന്റെ കര്‍ത്താവെന്ന്‌ ഈ കൃതി തെളിയിക്കുന്നു. രാമായണത്തെ കര്‍ണാടകഭാഷയില്‍ പുനരാഖ്യാനം ചെയ്‌ത കുമാരവാല്‌മീകിയും (സു. 16-ാം ശ.) ചെന്നബസവന്റെ ജീവചരിത്രമെഴുതിയ വിരൂപാക്ഷ പണ്ഡിതഌം (സു. 16-ാം ശ.) പ്രത്യേകം പ്രസ്‌താവമര്‍ഹിക്കുന്നു.

ഭക്തിപ്രസ്ഥാനം

12-ാം ശ.ത്തിന്റെ പ്രാരംഭത്തില്‍ വീരശൈവസമ്പ്രദായകാലത്ത്‌ ഭക്തിപ്രചാരണാര്‍ഥമുള്ള ഒരു ജനകീയപ്രസ്ഥാനത്തിന്റെ ഭാഗമായി ആരംഭിച്ച ഭക്തിഗാനവിവര്‍ത്തനത്തിന്‌ മധ്വാചാര്യന്‍ സ്ഥാപിച്ച വൈഷ്‌ണവമതത്തിന്റെ ഉയര്‍ച്ചയോടുകൂടി ഒരുത്തേജനം ലഭിച്ചു. ഇദ്ദേഹത്തിന്റെ ശിഷ്യന്മാരായ നരഹരിതീര്‍ഥഌം (സു. 13-ാം ശ.) ശ്രീപാദരായഌം (സു. 16-ാം ശ.) മറ്റും കന്നഡത്തില്‍ ഭക്തിഗാനങ്ങള്‍ രചിച്ചത്‌ ഈ കാലഘട്ടത്തിലാണ്‌. എന്നാല്‍ വിജയനഗരസാമ്രാജ്യത്തിന്റെ സുവര്‍ണദശയില്‍ ദാസകൂട പ്രസ്ഥാനത്തിന്‌ പ്രചാരം സിദ്ധിച്ചപ്പോള്‍ വ്യാസരായനില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ട പുരന്ദരദാസഌം കനകദാസഌം സംഗീതത്തെയും ഭക്തിയെയും സമന്വയിപ്പിക്കുന്ന പ്രവൃത്തിയിലേര്‍പ്പെട്ടു. അവര്‍ മതത്തിന്റെയും ധാര്‍മാനുവൃത്തിയുടെയും സന്ദേശം സാധാരണക്കാരുടെ ലളിതമായ സംഭാഷണഭാഷയില്‍ രചിച്ച നിരവധി ഗാനങ്ങളിലൂടെ ജനസാമാന്യത്തിലെത്തിച്ചു. പില്‌ക്കാലത്ത്‌ അവരുടെ പിന്തുടര്‍ച്ചക്കാരായ വിജയദാസഌം ജഗന്നാഥദാസഌം മറ്റും തങ്ങളുടെ ഗാനങ്ങളെ ഒരു സജീവ മാധ്യമമാക്കുകയും അവയിലൂടെ ജനങ്ങളുടെ ജീവിതസംസ്‌കാരങ്ങള്‍ക്ക്‌ രൂപം നല്‌കുകയും ചെയ്‌തു. "ശിവശരണ'ന്മാരുടെ വചനങ്ങളും ഹരിദാസന്‌മാരുടെ "കീര്‍ത്തന'ങ്ങളും കര്‍ണാടക ജനതയുടെ ജീവിതത്തില്‍ ആഴ്‌ന്നിറങ്ങി വളരാന്‍ തുടങ്ങി.

ത്രിപദി

ഇതരകാവ്യരൂപങ്ങളില്‍ ത്രിപാദശ്ലോകങ്ങളുള്ള "ത്രിപദി'യാണ്‌ ഏറ്റവും പ്രാചീനവും പ്രസിദ്ധവും; എ.ഡി. 700ലെ ബാദാമി ശിലാശാസനത്തില്‍ ത്രിപദിയുടെ മൂന്നു മാതൃകകള്‍ കാണാം. നാടന്‍പാട്ടുകളുടെ വിവിധ രൂപങ്ങളിലായി "ത്രിപദി'ക്ക്‌ ഇന്നത്തെ കന്നഡത്തില്‍ പ്രചാരം സിദ്ധിച്ചിട്ടുണ്ട്‌. ഈ പ്രചാരത്തെ ആസ്‌പദമാക്കി, ഇത്‌ നാടോടി സാഹിത്യത്തില്‍ വേരൂന്നി തനിമ നിലനിര്‍ത്തിപ്പോരുന്ന പുരാതന കന്നഡ കാവ്യരൂപങ്ങളിലൊന്നാണെന്ന്‌ അനുമാനിക്കാവുന്നതാണ്‌. ശാസനങ്ങളിലും ക്ലാസ്സിക്കല്‍ കൃതികളിലുമായി ത്രിപദി ചിതറിക്കിടക്കുന്നു. ത്രിപദി വൃത്തത്തില്‍ തുടര്‍ച്ചയായ രചന ആദ്യം ദൃശ്യമാവുന്നത്‌ അക്കമഹാദേവിയുടെ (സു. 12-ാം ശ.) യോഗാംഗത്രിവിധിയിലാണ്‌. അംശഗണത്തില്‍ നിന്നും മാത്രാ ഗണത്തിലേക്കു തിരിയാനുള്ള പ്രവണത അതില്‍ പ്രകടമാണ്‌. അംശഗണത്തിന്റെ ലാഞ്‌ഛനയില്ലാതെ സര്‍വജ്ഞന്‍ (സു. 18-ാം ശ.) രചിച്ച ത്രിപദികളോടെ ഈ രൂപാന്തരം പൂര്‍ണമായെന്നു പറയാം. സര്‍വജ്ഞ കവി ത്രിപദിരചനാവല്ലഭനായി ഗണിക്കപ്പെട്ടു പോരുന്നു. സാധാരണക്കാരന്റെ സുഖവും ദുഃഖവും സങ്കല്‌പവും മൂല്യവും കൈകാര്യം ചെയ്യുന്ന നാടന്‍ സാഹിത്യത്തില്‍ "ത്രിപദി'കള്‍ അസംഖ്യമുണ്ട്‌. ചിലതൊക്കെ മഹത്തായ കാവ്യത്തിന്റെ ഔന്നത്യത്തോളം ചെന്നെത്തുന്നുമുണ്ട്‌.

സാംഗത്യ

"ത്രിപദി'യുടെ തുടര്‍ച്ചയാവാന്‍ വളരെ സാംഗത്യമുള്ള "സാംഗത്യ'യാണ്‌ കന്നഡത്തിലെ മറ്റൊരു പ്രധാന കാവ്യരൂപം. ഇത്‌ ഗാനാത്‌മകമാണ്‌. 15-ാം ശ.ത്തിലെ ദേപരാജന്റെയും ശിശുമായണന്റെയും കൃതികളിലാണ്‌ ഈ കാവ്യരൂപത്തിന്റെ പ്രഥമാങ്കുരങ്ങള്‍ കാണുന്നത്‌. നിജഗുണ ശിവയോഗിയുടെയും (സു. 16-ാം ശ.) നഞ്‌ജുണ്ട കവിയുടെയും (സു. 16-ാം ശ.) കാവ്യങ്ങളില്‍ അതു പുഷ്‌കലമായിത്തീര്‍ന്നു. കര്‍ണാടകത്തിന്റെ സാംസ്‌കാരിക സാഹിത്യ ചരിത്രത്തിലെ ശ്രദ്ധേയരായ വ്യക്തികളിലൊരാളാണ്‌ നിജഗുണശിവയോഗി. വേദാന്തത്തില്‍ നിന്നും ശൈവചിന്തകളില്‍ നിന്നും അത്യുത്തമമായതൊക്കെ സ്വാംശീകരിച്ച മഹാനായ ഒരു വീരശൈവയോഗിയായിരുന്നു ഇദ്ദേഹം. ഗാനം, ത്രിപദി, സാംഗത്യ, റഗളെ എന്നീ കാവ്യരൂപങ്ങളിലൂടെ ഇദ്ദേഹം ആത്മാവിഷ്‌കാരം നടത്തി. ഇദ്ദേഹത്തിന്റെ കൃതികളില്‍ അതിമഹത്തായ വിവേകചിന്താമണി ആ കാലഘട്ടത്തിലെ വിജ്ഞാനത്തിന്റെ സാരസംഗ്രഹമാണ്‌. ഇദ്ദേഹത്തിന്റെ ചിന്താസരണി പിന്തുടരുന്ന പണ്ഡിതന്മാരും യോഗികളും ഇന്നുമുണ്ട്‌. നഞ്‌ജുണ്ടകവി രചിച്ച കുമാരരാമചരിതെ യഥാര്‍ഥ ഗുണത്തികവുള്ള ഒരു ചരിത്ര കാവ്യമാണ്‌.

കനകദാസന്‍ "ഷഡ്‌പദി'യില്‍ നളചരിതവും "സാംഗത്യ'ത്തില്‍ മോഹനതരംഗിണിയും രചിച്ചു. ഗോവിന്ദവൈദ്യന്‍ കണ്‌ഠീരവനര സിംഹരാജവിജയം എന്ന ചരിത്രകാവ്യം എഴുതിയതും സാംഗത്യ വൃത്തത്തിലാണ്‌. സഞ്ചിയ ഹൊന്നമ്മ (സു. 17-ാം ശ.) തന്റെ ഹദിബദെയധര്‍മ എന്ന കൃതിയില്‍, വിവാഹിതരായ സ്‌ത്രീകള്‍ അനുസരിക്കേണ്ട പെരുമാറ്റച്ചട്ടങ്ങളാണ്‌ വിവരിച്ചിട്ടുള്ളത്‌. ആയിരക്കണക്കിനുള്ള ശ്ലോകങ്ങളിലൂടെ "സാംഗത്യ' വൃത്തം കൈകാര്യം ചെയ്‌ത കലാവല്ലഭനായ രത്‌നാകരവര്‍ണിയുടെ (സു. 16-ാം ശ.) പ്രകൃഷ്ടകൃതിയാണ്‌ ഭരതേശവൈഭവം.

പ്രാചീനഗദ്യം

പ്രാക്തനവും മധ്യകാലീനവുമായ സാഹിത്യം പ്രധാനമായും പദ്യത്തിലായിരുന്നു. എന്നാല്‍ അന്ന്‌ വ്യവഹാരത്തിലിരുന്ന ഗദ്യരൂപത്തിലും ഏതാഌം ലേഖനങ്ങള്‍ ലഭിച്ചിട്ടുണ്ട്‌. കണ്ടുകിട്ടിയിട്ടുള്ളതില്‍വച്ച്‌ ആദ്യത്തെ ഗദ്യകൃതി ശിവകോടിയുടെ (സു. 10-ാം ശ.) വഡ്‌ഡാരാധനെയാണ്‌ ജൈനമത തത്ത്വങ്ങളുടെ മൂല്യവും പ്രാധാന്യവും വെളിപ്പെടുത്തുന്ന മതപരമായ കഥകളുടെ ഒരു സമാഹാരമാണിത്‌. കന്നഡസാഹിത്യത്തിലൊരിടത്തും കാണാനില്ലാത്ത ഒരു പ്രത്യേക ശൈലിയിലാണിതിന്റെ രചന. ചാവുണ്ഡരായന്‍ (സു. 10-ാം ശ.) എഴുതിയ ജൈനയോഗികളുടെ ജീവിതകഥയായ ചാവുണ്ഡരായപുരാണം ശ്രദ്ധേയമായ ഒരു ഗദ്യകൃതിയാണ്‌. പഞ്ചതന്ത്രം, ധര്‍മാമൃതം എന്നീ ചമ്പൂകൃതികളുടെ വലിയൊരു ഭാഗം ഗദ്യത്തിലാണ്‌. അതിനുശേഷമുള്ളത്‌ തിരുമലാര്യന്റെ (സു. 18-ാം ശ.) ചികദേവരാജബിന്നപയും ചികദേവരായവംശാവലിയുമാണ്‌. ഏറിയകൂറും "കന്ദ' വൃത്തങ്ങളിലെഴുതപ്പെട്ട ജന്നയുടെ യശോധരചരിതവും ബ്രഹ്മശിവന്റെ സമയപരീക്ഷെയും പോലെയുള്ള കൃതികള്‍ മറ്റു സാഹിത്യരൂപങ്ങള്‍ക്കു ഉദാഹരണമായി നിലകൊള്ളുന്നു. ഹരിഹരന്‍, മഗ്‌ഗെയമായിദേവന്‍, സോമേശ്വരന്‍, രത്‌നാകരന്‍ തുടങ്ങിയ പ്രസിദ്ധ കവികളുടെ "അഷ്ടക'ങ്ങളും "ദശക'ങ്ങളും നമുക്ക്‌ ലഭിച്ചിട്ടുണ്ട്‌.

പില്‌ക്കാലത്ത്‌ വ്യാകരണം, ഛന്ദസ്സ്‌, കാവ്യമീമാംസ, നിഘണ്ടു, ജ്യോതിഷം, ചികിത്സ, ഗണിതം, കാമശാസ്‌ത്രം തുടങ്ങിയ വിഷയങ്ങളെ അധികരിച്ച്‌ പദ്യത്തിലും ഗദ്യത്തിലും നിരവധി ശാസ്‌ത്രഗ്രന്ഥങ്ങള്‍ ആവിര്‍ഭവിക്കുകയുണ്ടായി. ഇങ്ങനെ കന്നഡസാഹിത്യത്തിന്റെ 1500ല്‍പ്പരം വര്‍ഷത്തെ നീണ്ട ചരിത്രം പരിശോധിക്കുമ്പോള്‍ അതിലെ സാഹിത്യമാതൃകകള്‍ തികച്ചും വൈവിധ്യപൂര്‍ണമാണെന്നു കാണുവാന്‍ കഴിയും.

ആധുനികഘട്ടം

ആധുനിക കന്നഡസാഹിത്യം എന്നു മുതലാരംഭിച്ചു എന്ന്‌ കൃത്യമായിപ്പറയുക എളുപ്പമല്ല. ഒന്നാമതായി, അതിന്റെ പ്രഭാത കാന്തി 19-ാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍, മൈസൂര്‍ രാജാക്കന്മാരുടെ രക്ഷാധികാരത്തിന്‍ കീഴില്‍, ജീവിച്ചിരുന്ന ഗ്രന്ഥകാരന്മാരുടെ കൃതികളില്‍ കണ്ടിരുന്നു. രണ്ടാമതായി കന്നഡത്തിന്റെ പുരോഗതിക്ക്‌ ക്രിസ്‌തീയ മിഷനറിമാര്‍ അനുഷ്‌ഠിച്ച ക്രമാനുഗതമായ സേവനങ്ങള്‍ 19-ാം ശ.ത്തിനു മുമ്പുതന്നെ ആധുനിക കന്നഡസാഹിത്യത്തിന്റെ വികാസത്തിനു കളമൊരുക്കി. വിശിഷ്ടമായൊരു പ്രത്യേക ശൈലിയിലാണ്‌ കെമ്പുനാരായണ 1823ല്‍ തന്റെ മുദ്രാമഞ്‌ജുഷം എഴുതിയത്‌. കന്നഡ സാഹിത്യത്തിന്റെ പ്രാചീനരൂപങ്ങളോടൊപ്പം ആധുനിക രൂപങ്ങളും ഈ കൃതിയില്‍ കാണാവുന്നതാണ്‌. റവ. വെയ്‌ഗല്‍, ജോണ്‍ ബനിയന്റെ പില്‍ഗ്രിംസ്‌ പ്രാഗ്രസ്‌, യാത്രികനസഞ്ചാര എന്ന പേരില്‍ വിവര്‍ത്തനം ചെയ്‌ത്‌ 1847ല്‍ പ്രസിദ്ധീകരിച്ചു. ആംഗലകാവ്യനാടകങ്ങളുടെ തര്‍ജമ, ആശയാനുവാദം എന്നിവയുടെ രൂപത്തില്‍ ആധുനിക കന്നഡസാഹിത്യം ആരംഭിക്കുന്നത്‌ 19-ാം ശ.ത്തിന്റെ ഉത്തരാര്‍ധത്തിലാണ്‌. ഈ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന മുദ്‌ദണന്‍ സ്വതന്ത്രരചനയ്‌ക്കു കഴിവുണ്ടായിരുന്ന ഒരേ ഒരു ഗ്രന്ഥകാരനാണ്‌. പക്ഷേ, ആധുനിക കന്നഡത്തിലെഴുതിയാല്‍ തനിക്ക്‌ അംഗീകാരം കിട്ടുകയില്ലെന്നു തോന്നിയതു കൊണ്ടാകാം, പുരാതന വിഷയങ്ങളെക്കുറിച്ച്‌ പ്രാചീന കന്നഡത്തില്‍ എഴുതാനാണ്‌ ഇദ്ദേഹം തുനിഞ്ഞത്‌. ഈ ആശങ്കമൂലം, മറ്റുള്ളവര്‍, തന്നെ തിരിച്ചറിയരുതെന്നുപോലും ഇദ്ദേഹം ആഗ്രഹിച്ചു. തന്നിമിത്തം, ഇദ്ദേഹത്തിന്റെ ഏറ്റവും നല്ല കൃതിയായി എണ്ണപ്പെടുന്ന രാമാശ്വമേധം മുദ്ദണ എന്നു പേരായ ഒരു കവി രചിച്ച പ്രാചീന കൃതിയാണെന്നും താന്‍ അതിന്റെ കൈയെഴുത്തു പ്രതി കണ്ടെടുത്തതാണെന്നും വരെ ഇദ്ദേഹം വ്യാജപ്രസ്‌താവം നടത്തി. പണ്ഡിതന്മാരെ അങ്ങനെ പ്രീതിപ്പെടുത്തി ഗ്രന്ഥം പ്രസിദ്ധപ്പെടുത്താമെന്നാണിദ്ദേഹം കരുതിയത്‌. പക്ഷേ, പ്രാചീന കവികളില്‍ നിന്നെല്ലാം വ്യത്യസ്‌തമായ രീതിയില്‍ കൃതി സമാരംഭിച്ചതുകൊണ്ടും "മുദ്ദണ', "മനോരമ' എന്നീ കഥാപാത്രങ്ങളെ ദാരിദ്യ്രവും കഷ്ടപ്പാടുമുണ്ടെങ്കിലും സഹജമായ നര്‍മബോധം പ്രകടിപ്പിക്കുന്ന മാതൃകാദമ്പതികളായി ചിത്രീകരിച്ചതുകൊണ്ടും, കള്ളി വെളിപ്പെട്ടുപോയി.

1920 വരെ നീണ്ടുനില്‌ക്കുന്ന ഈ കാലഘട്ടത്തിലെ മിക്ക കൃതികളും അനുകരണാത്‌മകങ്ങളായിരുന്നു. എന്നാലും ഒരു പുതിയ സാഹിത്യാഭിരുചി സൃഷ്ടിക്കാഌം മൗലിക രചനയ്‌ക്കു വഴി തെളിക്കാഌം അതു സഹായിച്ചു. ബങ്കിം ചന്ദ്രന്റെ നോവലുകള്‍ വിവര്‍ത്തനം ചെയ്‌ത ബി. വെങ്കിടാചാര്‍, മറാഠി കഥാസാഹിത്യത്തില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ട ഗളനാഥ്‌, സ്വകപോലകല്‌പിതങ്ങളായ ഏതാഌം കൃതികള്‍ രചിക്കുകയും ഷെയ്‌ക്‌സ്‌പിയറുടെയും മറ്റു ചില ആംഗലസാഹിത്യകാരന്മാരുടെയും ഏതാഌം ഇംഗ്ലീഷ്‌ നാടകങ്ങള്‍ പരിഭാഷപ്പെടുത്തുകയും ചെയ്‌ത കെരൂര്‍ വാസുദേവാചാര്യ എന്നിവര്‍ ആധുനിക കന്നഡസാഹിത്യത്തിലെ ലബ്‌ധപ്രതിഷ്‌ഠന്മാരാണ്‌. എം.എസ്‌. പുട്ടണ്ണ, പംജെ, ശാന്തകവി തുടങ്ങിയവര്‍ ഗുണോത്‌കര്‍ഷമുള്ള സ്വതന്ത്രകവിതകളും കഥകളും രചിച്ചു.

നവോത്ഥാനദശ

സര്‍ഗാത്‌മക സാഹിത്യത്തിന്റെ ശരിയായ വേലിയേറ്റം പ്രകടമാകുന്നത്‌ 1920 മുതലാണ്‌. പത്രപ്രവര്‍ത്തനം, വിവര്‍ത്തനം എന്നിവയിലൂടെയാണ്‌ ആധുനിക കന്നഡഭാഷയുടെ വികാസത്തിന്റെ ആദ്യഘട്ടം പുരോഗമിച്ചത്‌. അടുത്ത ഒരു കാല്‍ദശാബ്‌ദം കൊണ്ട്‌ (ഏറെക്കുറെ 1920ഌം 1945ഌം ഇടയ്‌ക്ക്‌) സാഹിത്യമുള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തന മണ്ഡലങ്ങളിലും പുതിയൊരു ചൈതന്യം വ്യാപരിക്കാന്‍ തുടങ്ങി. കര്‍ണാടക ദേശത്തിലൊട്ടാകെ മഹത്തായ നവോത്ഥാനത്തിന്റെയും രാഷ്‌ട്രീയ പ്രബുദ്ധതയുടെയും സാംസ്‌കാരിക ചൈതന്യത്തിന്റെയും കാലഘട്ടമായിരുന്നു അത്‌. അന്നത്തെ സ്വാതന്ത്യ്ര പ്രസ്ഥാനങ്ങളും കര്‍ണാടക ജനതയുടെ ഉദ്‌ഗ്രഥനത്തിന്‌ സചേതന ഭൂമികയായിരുന്ന സാംസ്‌കാരിക നവോത്ഥാനവും ആധുനിക കന്നഡ സാഹിത്യത്തിനു ഇല വിരിയുവാന്‍ അവസരം നല്‌കി. ഈ കാലഘട്ടത്തിലെ കന്നഡസാഹിത്യത്തിന്റെ പുരോഗതി നാനാമുഖമായ ദ്രുതവികാസങ്ങള്‍ കൊണ്ടു സജീവമായിരുന്നു.

പത്രപ്രവര്‍ത്തനം

ശൈലീവൈവിധ്യത്താല്‍ സമ്പന്നമായ പുതിയൊരു ഗദ്യം നിലവില്‍ വന്നു. എകീകരണ ശക്തിയായി വര്‍ത്തിക്കാന്‍ കഴിയുന്ന ഒരടിസ്ഥാന സാഹിത്യഭാഷ ഉരുത്തിരിച്ചെടുക്കാന്‍ പത്രപ്രവര്‍ത്തകരും സാഹിത്യകാരന്മാരും പരിശ്രമിച്ചു. "ഭാവഗീതം' അതിന്റെ എല്ലാ സമ്പന്നതയിലും പൂര്‍ണതയിലും വികസിതമായി. കഥ, ഉപന്യാസം, ഏകാങ്കം, സമ്പൂര്‍ണ നാടകം, യാത്രാവിവരണം, ജീവചരിത്രം എന്നിങ്ങനെയുള്ള മറ്റെല്ലാവിധ ആധുനിക സാഹിത്യരൂപങ്ങളുമായി സാമാന്യവായനക്കാര്‍ പരിചയപ്പെട്ടു. രൂപത്തിലും ഭാവത്തിലും കന്നഡകവിതയ്‌ക്ക്‌ അഭിമാനിക്കാന്‍ ധാരാളം വകയുണ്ടായി. കാല്‌പനിക കവിതയുടെയും നൂതന കവിതയുടെയും എല്ലാവിധ സ്വാതന്ത്യ്രവും വൈവിധ്യവും മറ്റു സഹോദരഭാഷാസാഹിത്യങ്ങളിലുള്ളതു പോലെ ഇന്നത്തെ കന്നഡ കവിതയിലും കാണാം.

ഭാവഗീതം

പാശ്ചാത്യ പ്രരണയില്‍ നിന്നുയിര്‍കൊണ്ടതാണെങ്കിലും കന്നഡത്തിന്റെ, അഥവാ ഇന്ത്യയുടെ, പാരമ്പര്യവുമായി മൊത്തത്തില്‍ അലിഞ്ഞുചേര്‍ന്നിട്ടുള്ള പുതിയ പ്രമേയവും വൃത്തവും താളാത്‌മകതയും ഒക്കെ ഇവിടെ കാണാം. ആത്മാവിഷ്‌കാര രൂപത്തിലുള്ള ഭാവഗീതങ്ങളുടെ രംഗത്ത്‌ പംജെ, ഡി.വി. ഗുണ്ഡപ്പ, ബി.എം. ശ്രീകണ്‌ഠയ്യ, മാസ്‌തി, ബേന്ദ്ര, സാലി (സാലി രാമചന്ദ്രറാവു), ആനന്ദകന്ദ, വി. സീതാരാമയ്യ, മധുരചെന്ന തുടങ്ങിയ പ്രൗഢകവികളാണ്‌ ആദ്യം പ്രവേശിച്ചത്‌. തങ്ങളുടെ കാല്‌പാടുകള്‍ പിന്തുടരാന്‍ അവര്‍ ആദ്യം യുവജനങ്ങള്‍ക്കു പ്രചോദനം നല്‌കി. അടുത്ത തലമുറയിലെ പ്രമുഖകവികളില്‍, കെ.വി. പുട്ടപ്പ, പി.ടി. നരസിംഹാചാര്യ, ജി.പി. രാജരത്‌നം, ശങ്കരഭട്ട്‌, വി.കെ. ഗോകക്‌, ആര്‍.എസ്‌. മുഗളി, ഗോപാലകൃഷ്‌ണ അഡിഗ, ഗോവിന്ദ പൈ എന്നിവരുടെ പേരുകള്‍ പ്രത്യേകം സ്‌മരണീയമാണ്‌. കെ.എസ്‌. നരസിംഹസ്വാമി, ബി.എച്ച്‌. ശ്രീധരാ, ജി.എസ്‌. ശിവരുദ്രപ്പ, ചെന്നവീര കണവി എന്നീ കവികളുള്‍പ്പെടുന്ന മൂന്നാമത്തെ തലമുറയും ശ്രദ്ധാര്‍ഹം തന്നെയാണ്‌. നാലാമത്തെ തലമുറ വളര്‍ന്നുകൊണ്ടിരിക്കുന്നു. ഈ നൂറ്റാണ്ടില്‍ ഇതുവരെയുണ്ടായിട്ടുള്ള പ്രധാനകൃതികളില്‍പ്പെടുന്നവയാണ്‌ ഡി.വി. ഗുണ്ടപ്പയുടെ മങ്കുതിമ്മനകഗ്‌ഗ, ജ്ഞാനപീഠം അവാര്‍ഡ്‌ നേടിയ കെ.വി. പുട്ടപ്പയുടെ ശ്രീരാമായണദര്‍ശനം, ബേന്ദ്രയുടെ അരളുമരുളു, വി.കെ. ഗോകകിന്റെ ബാളദേലദല്ലി തുടങ്ങിയവ. അഡിഗയുടെ ഭൂമിഗീത (രത്‌നം രചിച്ച ഗീതങ്ങള്‍) എടുത്തുപറയേണ്ട ഒരു കൃതിയാണ്‌. ഇതില്‍ ഒരു മദ്യപന്റെ വികാരവിചാരങ്ങള്‍, ഗംഭീരമായ ഒരര്‍ഥം വ്യഞ്‌ജിപ്പിക്കുന്ന മട്ടില്‍, അയാളുടെ തന്നെ ആത്മഗതരൂപത്തില്‍ കലാത്‌മകമായി അവതരിപ്പിച്ചിരിക്കുന്നു. ആധുനിക കന്നഡ കവിതയില്‍, കാല്‌പനികം, പുരോഗമനാത്‌മകം, നവീനം എന്നു മൂന്നു പ്രവണതകളുണ്ടെന്ന്‌ വിമര്‍ശകന്മാര്‍ അഭിപ്രായപ്പെടുന്നു. വാസ്‌തവത്തില്‍ ഈ മൂന്നു ധാരകളും ശ്രദ്ധേയനായ ഏതൊരു കവിയിലും കാണാവുന്നതാണ്‌. അയാള്‍ തന്റെ പ്രത്യേക വ്യക്തിത്വമനുസരിച്ച്‌ ഏതെങ്കിലുമൊന്നില്‍ ഊന്നി നില്‌ക്കുമെന്നു മാത്രം.

പംജെ, കെരൂര്‍ രാമസ്വാമി അയ്യങ്കാര്‍, എം.എന്‍. കാമത്ത്‌, മാസ്‌തി വെങ്കടേശ അയ്യങ്കാര്‍ എന്നീ എഴുത്തുകാരുടെ കാലമായപ്പോള്‍ ചെറുകഥ തനതായ വ്യക്തിത്വം കൈവരിച്ചു. കഥാകഥന കലയില്‍ സര്‍ഗവാസനയുള്ള മാസ്‌തിയാണ്‌ പ്രമാണി. മഹത്തായ കലാപാടവവും മഹത്തരമായ ജീവിതസാംസ്‌കാരികാവബോധവും പ്രകാശിപ്പിക്കുന്ന ഒട്ടേറെ കഥകള്‍ കന്നഡ ലോകത്തിന്‌ ഇദ്ദേഹം സംഭാവന ചെയ്‌തിട്ടുണ്ട്‌. ഇദ്ദേഹത്തിന്റെ സുബ്‌ബണ്ണ എന്ന നീണ്ട ചെറുകഥ, അഗാധമായ സ്വഭാവപഠനം എന്ന നിലയില്‍ ആധുനിക കന്നഡത്തില്‍ ഒറ്റപ്പെട്ടു നില്‌ക്കുന്നു; ആധുനിക ഭാരതീയ സാഹിത്യത്തിലെ നല്ല നീണ്ടകഥകളോടു കിടനില്‌ക്കാനുള്ള അര്‍ഹത ഇതിനുണ്ട്‌. ആനന്ദ, ആനന്ദകന്ദ, എ.എന്‍. കൃഷ്‌ണറാവു, കൃഷ്‌ണകുമാര്‍, കട്ടീമനി, യു.ആര്‍. അനന്തമൂര്‍ത്തി തുടങ്ങിയ ഒട്ടനവധി കന്നഡ സാഹിത്യകാരന്മാര്‍ സാഹിത്യലോകത്തിന്‌ വിലപ്പെട്ട സംഭാവനകള്‍ നല്‌കിയിട്ടുണ്ട്‌. ആധുനിക കഥയുടെ വക്താവായി മാറിയ യു.ആര്‍. അനന്തമൂര്‍ത്തി (1932 ) കന്നഡ സാഹിത്യത്തിന്‌ പുതിയ രൂപഭാവങ്ങള്‍ പ്രദാനം ചെയ്‌തു. ജയന്ത്‌ കായ്‌കിനി, എ.എസ്‌. പ്രസന്ന, രാഘവേന്ദ്ര തുടങ്ങിയവര്‍ ആധുനിക ചെറുകഥാരംഗത്ത്‌ പ്രശസ്‌തരായവരാണ്‌. ത്രിവേണി (അനസൂയ ശങ്കര്‍), അനുപമ, നിരഞ്‌ജന, എം.കെ. ഇന്ദിരാഭായ്‌ തുടങ്ങിയവരാണ്‌ പ്രമുഖ വനിതാ നോവലിസ്റ്റുകള്‍. ഗൗരമ്മ, ശ്യാമളാദേവി, ദേവാംഗന, ജയലക്ഷ്‌മി, ഗീതാദേവി, സാവിത്രമ്മ തുടങ്ങിയവര്‍ ചെറുകഥയ്‌ക്ക്‌ ഏറെ സംഭാവനകള്‍ നല്‌കിയവരാണ്‌. ഇവരുടെ കൃതികളില്‍ സ്‌ത്രീയുടെ ആത്മാവിഷ്‌കാരം വളരെ മനോഹരമാണ്‌. ദേവുഡു നരസിംഹ ശാസ്‌ത്രി, ശ്രീരംഗ, മിര്‍ജി, വ്യാസരായ ബല്ലരു തുടങ്ങിയ സാഹിത്യകാരന്മാര്‍ കന്നഡ സാഹിത്യരംഗത്ത്‌ ഏറെ പരിവര്‍ത്തനം സൃഷ്ടിച്ചവരാണ്‌.

നോവല്‍

വളരെയധികം വികസിച്ചുകഴിഞ്ഞ സാഹിത്യപ്രസ്ഥാനമാണു കന്നഡ നോവല്‍. സാമൂഹ്യവും ചരിത്രപരവുമായ നിരവധി ഉത്‌കൃഷ്ടനോവലുകള്‍ പ്രകാശിതങ്ങളായിട്ടുണ്ട്‌. പാശ്ചാത്യസമ്പര്‍ക്കത്തിന്റെയും ഇംഗ്ലീഷ്‌ സാഹിത്യത്തിന്റെ സ്വാധീനതയുടെയും ഫലമായി പരിഭാഷാരൂപത്തിലും അനുകരണരൂപത്തിലും നിരവധി നോവലുകള്‍ രചിക്കപ്പെട്ടു. ഈ ചുവടുപിടിച്ച്‌ മികച്ച പല മൗലിക രചനകളും പുറത്തുവന്നിട്ടുണ്ട്‌. ഈ മണ്ഡലത്തില്‍ പ്രസിദ്ധരായവരില്‍ ചിലരാണ്‌ ശിവരാമ കാരന്ത്‌, യു.ആര്‍. അനന്തമൂര്‍ത്തി, എ.എന്‍. കൃഷ്‌ണ റാവു, തരാസു (ടി.ആര്‍. സുബ്ബറാവു), കട്ടീമനി (ബസവരാജകട്ടീമനി), ത്രിവേണി എന്നിവര്‍. മനുഷ്യന്റെ പരിതഃസ്ഥിതിയെയും സ്വഭാവത്തെയും കുറിച്ച്‌ വിശാലവും അഗാധവും വൈവിധ്യപൂര്‍ണവുമായ അവബോധമുള്ള നോവലിസ്റ്റ്‌ എന്ന നിലയില്‍ ശിവരാമകാന്ത്‌ പ്രത്യേകം ശ്രദ്ധാര്‍ഹനാണ്‌. 1975ല്‍ ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ച മൂകജ്ജീയ കനഡുഗളു ഇദ്ദേഹത്തിന്റെ പ്രധാന കൃതിയാണ്‌. എല്ലാ ഭാരതീയ ഭാഷകളിലേക്കും ഇതു വിവര്‍ത്തനം ചെയ്‌തിട്ടുണ്ട്‌. യു.ആര്‍. അനന്തമൂര്‍ത്തി രചിച്ച സംസ്‌കാരയ്‌ക്ക്‌ 1970ല്‍ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. ഭാരതീപുര, പ്രകൃതി, മൗനി, ഘടശ്രാദ്ധ തുടങ്ങിയവ ഇദ്ദേഹത്തിന്റെ മറ്റു പ്രധാന കൃതികളാണ്‌. കെ.വി. പുട്ടപ്പയും വി.കെ. ഗോകകും അതിബൃഹത്തായ നോവലുകള്‍ രചിച്ചിട്ടുണ്ട്‌. പി. ലങ്കേഷ്‌, എസ്‌.എല്‍. ഭൈരപ്പ, യശ്‌വന്ത്‌ ചിത്താര്‍, ശാന്തിനാഥ്‌ ദേശായ്‌, കെ. സദാശിവ, പി.സി. രാമചന്ദ്രശര്‍മ, ടി.ജി. രാഘവ, ശ്രീകൃഷ്‌ണ ആലനഹള്ളി തുടങ്ങിയവരുടെ പേരുകളും ഇത്തരുണത്തില്‍ സ്‌മരണീയമാണ്‌.

നാടകം

പ്രാഫഷണല്‍ നാടകക്കമ്പനികളിലൊതുങ്ങി നിന്ന നാടകം, അനുഗൃഹീതരായ അമച്വര്‍ കലാകാരന്മാരുടെയും നാടകകൃത്തുക്കളുടെയും രംഗപ്രവേശത്തോടെ ഉത്‌കര്‍ഷം പ്രാപിച്ചു. സാമൂഹ്യനാടകരംഗത്ത്‌ പ്രതിഭയുടെ ആദ്യത്തെ മിന്നലാട്ടം കാണുന്നത്‌ സാഹിത്യത്തിലെ ഒരപൂര്‍വ പ്രതിഭാസമായിരുന്ന ടി.പി. കൈലാസത്തില്‍ നിന്നാണ്‌. ഐതിഹാസിക പ്രമേയങ്ങളെ ആധാരമാക്കി ഗൗരവസ്വാഭാവമുള്ള നാടകങ്ങള്‍ ഇദ്ദേഹം ഇംഗ്ലീഷിലെഴുതി.

ഇദ്ദേഹത്തിന്റെ സാമൂഹ്യനാടകങ്ങളെല്ലാം കന്നഡത്തിലാണ്‌. ആ കൃതികള്‍ ഇദ്ദേഹത്തിന്റെ സര്‍ഗപ്രതിഭയുടെ ഉത്തമോദാഹരണങ്ങളായി നിലകൊള്ളുന്നു. പ്രഗല്‌ഭനായ മറ്റൊരു നാടകകൃത്താണ്‌ "ശ്രീരംഗ' എന്നറിയപ്പെടുന്ന "ആദ്യരംഗാചാര്യ'. സാങ്കേതികത്വത്തിന്റെ അപൂര്‍വത, പ്രത്യുത്‌പന്നമതിത്വം, ഫലിതം, നര്‍മം ഇവയുടെ സമ്മേളനം, സമൂഹത്തിനുനേരെ ധീരവും രൂക്ഷവുമായ ആക്ഷേപഹാസ്യം പ്രയോഗിക്കാനുള്ള കഴിവ്‌ എന്നീ സിദ്ധികളില്‍ ഇദ്ദേഹം അതുല്യനാണ്‌. ഏകാങ്കങ്ങളും സമ്പൂര്‍ണനാടകങ്ങളും ധാരാളമുണ്ടായിട്ടുണ്ട്‌. എങ്കിലും ഏറെ വൈവിധ്യവും ഗുണപൗഷ്‌കല്യവും ഏകാങ്കങ്ങള്‍ക്കാണ്‌.

ഉപന്യാസം

എല്ലാ രൂപത്തിലുമുള്ള ഉപന്യാസങ്ങള്‍, വിശേഷിച്ച്‌ വ്യക്തിനിഷ്‌ഠമായ ഉപന്യാസങ്ങള്‍, ആധുനിക കന്നഡത്തില്‍ അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്നു. എ.എന്‍. മൂര്‍ത്തിറാവു, എന്‍. കസ്‌തൂരി, ആര്‍.വി. കുല്‌കര്‍ണി, ഗോവിന്ദപൈ, എസ്‌.വി. രങ്കണ്ണ തുടങ്ങിയവരുടെ കൃതികളില്‍ ഉപന്യാസത്തിന്റെ എല്ലാവിധ സാങ്കേതികസ്വഭാവവും സ്വരൂപവും പ്രകടമാണ്‌.

സാഹിത്യനിരൂപണം, ജീവചരിത്രം, യാത്രാവിവരണം, ശാസ്‌ത്രസാഹിത്യം എന്നിങ്ങനെ വിവിധ സാഹിത്യശാഖകള്‍ പുരോഗതി നേടിക്കൊണ്ടിരിക്കുന്നു. ചുരുക്കത്തില്‍ ഇന്ത്യയിലെ മറ്റേതൊരു സാഹിത്യത്തെയുംപോലെ, കന്നഡസാഹിത്യവും, രൂപഭാവങ്ങളുടെ എല്ലാ തലത്തിലും കാലാനുസൃതമായി വളര്‍ന്നുകൊണ്ടിരിക്കുന്നു എന്നു പറയാം. നവോദയകാലത്തെ നാടകകൃത്തുകളില്‍ "കുറവംപൂ' എന്ന തൂലികാനാമത്തിലറിയപ്പെടുന്ന കെ.വി. പുട്ടപ്പയും, നരസിംഹറാവു (പര്‍വതവാണി), ജി.ബി. ജോഷി എന്നിവര്‍ ശ്രദ്ധേയരാണ്‌. ഗിരീഷ്‌ കര്‍ണാടിന്റെ രംഗപ്രവേശം കന്നഡ നാടകവേദിക്ക്‌ നവചൈതന്യം പ്രദാനം ചെയ്‌തു. ഇദ്ദേഹത്തിന്റെ യയാതി, തുഗ്‌ളക്‌, ഹയവദനെ എന്നിവ ആധുനിക നാടകത്തിന്റെ മുഖമുദ്രകളാണ്‌.

(ആര്‍.എസ്‌. മുഗളി; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍