This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കനാന്യര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കനാന്യര്‍

Canaanites

പലസ്‌തീനില്‍ ഇസ്രായേല്‍ വംശജര്‍ക്ക്‌ മുമ്പുണ്ടായിരുന്ന ആദിമനിവാസികള്‍. മെഡിറ്ററേനിയന്റെ കിഴക്കുഭാഗത്തുള്ള ഭൂപ്രദേശമാണ്‌ "കനാന്‍' എന്ന പേരില്‍ ആദ്യം അറിയപ്പെട്ടിരുന്നത്‌. ഈ ഭൂപ്രദേശമാണ്‌ ഇപ്പോഴത്തെ സിറിയയും പലസ്‌തീഌം. കനാന്യര്‍ക്ക്‌ ഈ പേര്‍ സിദ്ധിച്ചത്‌ കനാന്‍ ദേശത്തു വസിച്ചിരുന്നതുകൊണ്ടാണെന്നും; അതല്ല ഇതൊരു വര്‍ഗത്തിന്റെ പേരാണെന്നും ഭിന്നാഭിപ്രായമുണ്ട്‌. ഈജിപ്‌തില്‍ ആധിപത്യം ഉറപ്പിച്ചിരുന്ന ഏഷ്യന്‍ വംശജരും പൊതുവില്‍ കനാന്യര്‍ എന്ന പേരിലാണ്‌ അറിയപ്പെട്ടിരുന്നത്‌. കനാന്യരെ പ്രീസെമിറ്റിക്‌ കനാന്യര്‍ എന്നും (ഉത്‌പത്തി പുസ്‌തകത്തില്‍ പറഞ്ഞിട്ടുള്ള ഷെമീന്റെ വംശപരമ്പരയില്‍പ്പെട്ടവര്‍) സെമിറ്റിക്‌ കനാന്യര്‍ എന്നും രണ്ടായി തിരിച്ചിട്ടുണ്ട്‌.

പ്രീസെമിറ്റിക്‌ കനാന്യരുടെ ഗോത്രങ്ങള്‍ മാതൃ പ്രധാനങ്ങളായിരുന്നു. ഇവര്‍ക്കിടയില്‍ ബഹുഭര്‍ത്തൃത്വമോ ബഹുഭാര്യാത്വമോ നിലനിന്നിരുന്നതായി തെളിവുകളില്ല. ഇവര്‍ ജന്തുക്കളെ ബലി അര്‍പ്പിക്കുകയും മരിച്ചവരെ ദഹിപ്പിക്കുകയും ചെയ്‌തിരുന്നു. മരണാനന്തരജീവിതത്തില്‍ വിശ്വസിച്ചിരുന്ന ഇവര്‍ മൃതശരീരത്തോടൊപ്പം ഭക്ഷണപദാര്‍ഥങ്ങളും പാനീയങ്ങളും നിക്ഷേപിച്ചിരുന്നു. ഒരു മാതൃദേവത(Mother goddess)യായിരുന്നു ഇവരുടെ പ്രധാന ആരാധനാമൂര്‍ത്തി. കൂടാതെ എല്‍, ബാല്‍, ആമ്‌, ഡാഡ്‌, അബു അഹു, മെലോക്‌, അഡോന്‍, ഡോന്‍ തുടങ്ങി മറ്റനവധി ദേവീദേവന്മാരെയും ഇവര്‍ ആരാധിച്ചിരുന്നു. ഇവ ഓരോന്നും വ്യത്യസ്‌തങ്ങളായ ശക്തികളുടെ മൂര്‍ത്തീകരണമായിട്ടാണ്‌ കരുതിപ്പോന്നിരുന്നത്‌.

ഇസ്രായേലികള്‍ ഉന്മൂലനം ചെയ്‌ത വര്‍ഗത്തിന്റെ മതത്തെക്കുറിച്ചുള്ള പരാമര്‍ശം ബൈബിള്‍ പഴയ നിയമത്തിലുണ്ട്‌. ഇതു കനാന്യവര്‍ഗമായിരുന്നു എന്നതിനു തെളിവുകളുണ്ട്‌. ഇസ്രായേലികളുടെ ആരാധനാകേന്ദ്രങ്ങളായിത്തീര്‍ന്നിട്ടുള്ളവയില്‍ അധികവും കനാന്യരുടെ പുണ്യസ്ഥലങ്ങളായിരുന്നു എന്നതിഌം രേഖകളുണ്ട്‌. ഈജിപ്‌തുകാരുടെ ചരിത്രരേഖകളിലും കനാന്യരുടെ ദേവതകളെക്കുറിച്ചുള്ള പരാമര്‍ശനങ്ങളുണ്ട്‌. ബി.സി. 2500 നു മുമ്പു തന്നെ സെമിറ്റിക്‌ കനാന്യര്‍ പലസ്‌തീനില്‍ ആധിപത്യം ഉറപ്പിച്ചിരുന്നതായി ഈജിപ്‌ഷ്യന്‍ ചരിത്രരേഖകളില്‍ക്കാണുന്നു. മരണാനന്തര ജീവിതത്തില്‍ വിശ്വസിച്ചിരുന്ന ഇവരും മരിച്ചവര്‍ക്കായി ബലികര്‍മങ്ങള്‍ അനുഷ്‌ഠിച്ചിരുന്നു. ഇവര്‍ മരിച്ചവരെ ദഹിപ്പിച്ചിരുന്നില്ല. ശവശരീരങ്ങള്‍ ഗര്‍ഭാശയത്തില്‍ കിടക്കുന്ന ശിശുവിനെപ്പോലെ മടക്കിയാണ്‌ അടക്കം ചെയ്‌തിരുന്നത്‌. മരണം വീണ്ടുമൊരു ജീവിതത്തിലേക്കുള്ള ഒരുക്കമാണെന്ന ഇവരുടെ വിശ്വാസത്തെ ദൃഢപ്പെടുത്തുന്നതാണ്‌ ഇത്തരം ശവസംസ്‌കാരരീതി എന്നു കരുതേണ്ടിയിരിക്കുന്നു. "കനാന്‍' എന്ന പേരില്‍ ഒരു ഭാഷയും ഉണ്ടായിരുന്നതായി രേഖകളുണ്ട്‌. കനാന്യവംശത്തില്‍പ്പെട്ട ചെറുരാജാക്കന്മാര്‍ കനാന്‍ ഭാഷയില്‍ എഴുതിയ ഏകദേശം 300ല്‍ അധികം കത്തുകള്‍ (ഇവ ബി.സി. 1400 നോടടുപ്പിച്ച്‌ എഴുതിയവയാണെന്നു കരുതപ്പെടുന്നു). ഈജിപ്‌തിലെ ടെല്‍എല്‍അമര്‍നാ (Tell-el-Amarna) എന്ന സ്ഥലത്തു നിന്നും എ.ഡി. 1887ല്‍ ഉത്‌ഖനനം ചെയ്‌തപ്പോള്‍ ലഭിക്കുകയുണ്ടായി. "അമര്‍നാ' എന്നൊരു ലിപിയാണ്‌ ഇവര്‍ ഉപയോഗിച്ചിരുന്നത്‌. ഇപ്പോഴത്തെ ഹീബ്രൂ ഭാഷ കനാന്‍ ഭാഷയുടെ രൂപാന്തരമാണെന്നാണ്‌ പണ്ഡിതന്മാരുടെ അഭിപ്രായം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍