This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കദരിയ്യാവാദം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കദരിയ്യാവാദം

ദൈവവിധി അനുസരിച്ചല്ല, പ്രവര്‍ത്തകന്റെ തീരുമാനമനുസരിച്ചാണ്‌ എല്ലാം സംഭവിക്കുന്നതെന്ന വാദഗതി. കദര്‍ എന്ന അറബി പദത്തിന്‌ ദൈവവിധി, നിശ്ചിത അളവ്‌, ശക്തി, ഓരോ സൃഷ്ടിക്കും ക്ലിപ്‌തമായ തോതു നിര്‍ണയിക്കല്‍ എന്നീ അര്‍ഥങ്ങളുണ്ട്‌. മനുഷ്യന്‍ അവന്റെ പ്രവൃത്തികളില്‍ നിസ്സഹായനാണെന്നും എല്ലാം നേരത്തെ തന്നെ ദൈവം വിധിച്ചതനുസരിച്ചാണ്‌ നടക്കുന്നതെന്നും "ജബരി'കള്‍ എന്ന കൂട്ടര്‍ വിശ്വസിച്ചു (ജബരിയ്യാവാദം). ഈ വിശ്വാസം തെറ്റാണെന്നും പ്രവര്‍ത്തകന്റെ തിരുമാനമനുസരിച്ചാണ്‌ പ്രവൃത്തികള്‍ നടക്കുന്നതെന്നും മറ്റൊരു കൂട്ടര്‍ വാദിച്ചു. ഇവരാണ്‌ "കദരി'കള്‍. ഇവരുടെ "കദരിയ്യാവാദം' മുസ്‌ലിങ്ങളെ രണ്ട്‌ ചേരികളിലാക്കി. എ.ഡി.690ന്‌ അടുപ്പിച്ച്‌ ആരംഭിച്ച ഈ വാദത്തെ പുരസ്‌കരിച്ചുണ്ടായ ആദ്യത്തെ ഗ്രന്ഥമായ ഹസനുല്‍ബസരിയുടെ റിസാലയില്‍ "നന്മ മാത്രമാണ്‌ ദൈവം സൃഷ്ടിച്ചിട്ടുള്ളത്‌. തിന്മ മനുഷ്യനില്‍ നിന്നോ പിശാചില്‍ നിന്നോ ഉദ്‌ഭവിക്കുന്നു. മനുഷ്യന്‍ അവനിഷ്ടമുള്ളത്‌ സ്വീകരിക്കുന്നു. ദൈവത്തിന്റെ അനന്തമായ വിജ്ഞാനംകൊണ്ടു മനുഷ്യന്റെ ചെയ്‌തികള്‍ എങ്ങിനെയാവുമെന്നു ഗ്രഹിക്കാന്‍ അദ്ദേഹത്തിനു കഴിയും' എന്നിങ്ങനെ മനുഷ്യന്റെ സത്‌ക്രിയകളെപ്പറ്റി പറഞ്ഞിരിക്കുന്നു. കദരികളില്‍ തന്നെയുള്ള "ഹബീബിയ്യാ' വിഭാഗക്കാര്‍ ഒരുപടികൂടി മുന്നോട്ടുപോയി, മനുഷ്യന്റെ ചെയ്‌തികള്‍ ദൈവത്തിനു മുന്‍കൂട്ടി അറിയില്ലെന്നു വാദിച്ചു. പിന്നീട്‌, മുസ്‌ലിങ്ങള്‍ക്കിടയില്‍ രൂപംകൊണ്ട "മുഅ്‌തസില' വിഭാഗവും കദരിയ്യാചിന്താഗതി തന്നെ സ്വീകരിച്ചു. പക്ഷേ ബഹുഭൂരിഭാഗം മുസ്‌ലിങ്ങളും കദരിയ്‌യക്കും ജബരിയയ്‌ക്കും മധ്യേയുള്ള മാര്‍ഗമാണ്‌ അവലംബിച്ചിട്ടുള്ളത്‌.

(ഡോ. കെ.എം. മുഹമ്മദ്‌)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍