This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കണ്ണപ്പന്‍ ചേകവര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കണ്ണപ്പന്‍ ചേകവര്‍

വടക്കന്‍പാട്ടുകളിലെ ഒരു നായകന്‍; പുത്തൂരം വീട്ടിലെ ഉണ്ണിയാര്‍ച്ചയുടെയും ആരോമല്‍ച്ചേകവരുടെയും പിതാവ്‌. അമ്പാടിക്കൂലോം കന്നിയായിരുന്നു ഭാര്യ. ഇരുപത്തി രണ്ടു വയസ്സു തികയുന്നതിനുമുമ്പുതന്നെ പന്ത്രണ്ട്‌ അങ്കത്തട്ടുകളില്‍ പൂര്‍ണവിജയം നേടുകയും ഇരുപതിലധികം പടത്തട്ടുകളില്‍ എതിരാളികളെക്കൊണ്ട്‌ ആയുധം വയ്‌പിക്കുകയും ചെയ്‌ത വീരനാണ്‌ കണ്ണപ്പന്‍ ചേകവര്‍. അങ്കക്കിഴിപ്പണം കൊണ്ടുമാത്രം ഏഴരച്ചെപ്പുകുടം സ്വര്‍ണനാണ്യങ്ങള്‍ സമ്പാദിക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു; മകനായ ആരോമല്‍ചേകവര്‍, മരുമകന്‍ ചന്തുവിന്റെ ചതിപ്രയോഗത്താല്‍ മരിക്കാനിടയായത്‌ കണ്ണപ്പന്‍ ചേകവരുടെ ശുദ്ധഗതി കൊണ്ടാണെന്ന്‌ എല്ലാവരും ഇദ്ദേഹത്തെ കുറ്റപ്പെടുത്തി (ഭാര്യയായ കന്നിയും മറ്റു പലരും വിലക്കിയിട്ടും ആരോമല്‍ചേകവര്‍ക്കുവേണ്ടി അങ്കച്ചുരിക തീര്‍പ്പിക്കാന്‍ ചന്തുവിനെയാണ്‌ കണ്ണപ്പന്‍ ചേകവര്‍ നിയോഗിച്ചത്‌). ജീവിതത്തിന്റെ മധ്യഘട്ടത്തില്‍ സംഭവിച്ച ഈ ഒരബദ്ധത്തെത്തുടര്‍ന്നുണ്ടായ മനോവിഭ്രാന്തി അന്ത്യകാലം വരെയും ഇദ്ദേഹത്തെ അലട്ടിയിരുന്നു.

ചന്തുവിനോട്‌ പകരം ചോദിക്കാന്‍ കച്ചകെട്ടിയിറങ്ങുന്ന ആരോമലുണ്ണിക്ക്‌ (ഉണ്ണിയാര്‍ച്ചയുടെ മകന്‍) തനിക്കുമാത്രം അറിയാവുന്ന "പത്തൊമ്പതാം അടവ്‌' കണ്ണപ്പന്‍ ഉപദേശിച്ചു കൊടുത്തു. ഈ അടവു പ്രയോഗിച്ച്‌ ആരോമലുണ്ണി ചന്തുവിന്റെ തല അറുത്ത വിവരമറിഞ്ഞ്‌ ഇദ്ദേഹം പൊട്ടിക്കരയുകയുണ്ടായി.

പ്രതാപശാലിയായ ഈ ധീരനായകന്റെ ജീവിതാന്ത്യം ദയനീയമായിരുന്നു. ചതിയനായ ചന്തുവില്‍ വിശ്വാസമര്‍പ്പിച്ചതുമൂലം ഉറ്റവരും ഉടയവരും ഇദ്ദേഹത്തെ പഴിച്ചു. മകന്‍ കുഞ്ഞിക്കണ്ണഌം മകള്‍ ഉണ്ണിയാര്‍ച്ചയും പോലും ഇദ്ദേഹത്തെ വേണ്ടത്ര ബഹുമാനിക്കാന്‍ കൂട്ടാക്കിയില്ല. ആരോമല്‍ ചേകവരുടെ അപമൃത്യുവിനെത്തുടര്‍ന്ന്‌, പുത്തൂരം വീട്ടിലെ ഇരുട്ടറയില്‍ ഒരു കുറ്റവാളിയെപ്പോലെ കഴിഞ്ഞുകൂടേണ്ടിവന്ന കണ്ണപ്പന്‍ ചേകവര്‍ തൊണ്ണൂറു വയസ്സുവരെ ജീവിച്ചിരുന്നു എന്നാണ്‌ വടക്കന്‍ പാട്ടുകളില്‍ പരാമര്‍ശിച്ചു കാണുന്നത്‌.

(പയ്യന്നൂര്‍ ബാലകൃഷ്‌ണന്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍