This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കണ്ണന്‍ദേവന്‍ മലകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കണ്ണന്‍ദേവന്‍ മലകള്‍

ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കില്‍പ്പെട്ട വില്ലേജും മൂന്നാര്‍ പട്ടണവും ഉള്‍ക്കൊള്ളുന്ന പ്രദേശം. തേയിലത്തോട്ടങ്ങള്‍ സാമാന്യമായി ഹൈറേഞ്ച്‌ അഥവാ കണ്ണന്‍ദേവന്‍ മലകള്‍ എന്നറിയപ്പെടുന്നു. 19-ാം ശ.ത്തില്‍ ഹൈറേഞ്ചിനു വടക്ക്‌ അഞ്ചനാട്ടിലെ മലരാജാവായിരുന്ന കണ്ണന്‍തേവരെ അനുസ്‌മരിച്ച്‌ പാണ്ടിനാട്ടില്‍ നിന്ന്‌ അതുവഴി കേരളത്തിലെത്തിയിരുന്ന കച്ചവടക്കാരാണ്‌ ഈ മലകള്‍ക്ക്‌ കണ്ണന്‍തേവര്‍ (ദേവന്‍) മലകള്‍ എന്നു പേരിട്ടത്‌. മാട്ടുപ്പെട്ടി, ദേവികുളം, മൂന്നാര്‍ എസ്‌റ്റേറ്റ്‌ തുടങ്ങി 33 കരകളുള്‍ക്കൊള്ളുന്ന വില്ലേജാണിത്‌.

കണ്ണന്‍ദേവന്‍ മലകളിലെ തേയിലത്തോട്ടം

കണ്ണന്‍ദേവന്‍ കമ്പനി. ആദ്യം ചെങ്ങമനാടു ദേവസ്വംവകയായിരുന്നു ഈ പ്രദേശം. കൊ.വ. 375-ാമാണ്ടു കന്നിമാസത്തില്‍ "ചെങ്ങമനാട്ടുദേവന്റെ തിരുനാമപ്പേരില്‍ സ്വാമി പുരുഷരും, വേണാട്ടു മനുഷ്യവും, കീഴ്‌മല മനുഷ്യവും പൊതുവരും' ചേര്‍ന്ന്‌ കീഴ്‌മലനാടു കോവിലധികാരികള്‍ക്കും കീഴ്‌മലനാടുടയ കോതവര്‍മന്‍ കോവിലധികരികളാകട്ടെ കൊ.വ. 427-ാമാണ്ടു മേടമാസത്തില്‍ പൂഞ്ഞാര്‍ രാജാവിഌം ഈ പ്രദേശം എഴുതിക്കൊടുത്തു. ജോണ്‍ ഡാനിയല്‍ മണ്‍റോ എന്നൊരു കാപ്പിപ്ലാന്റര്‍ കൊ.വ. 1052 മിഥുനം 29നു (1877, ജൂലായ്‌ 11) പൂഞ്ഞാര്‍ രാജാവിനോട്‌ ഈ സ്ഥലം പാട്ടത്തിനുവാങ്ങി. 5,000 രൂപ പാട്ടം കൊടുത്തുകൊള്ളാമെന്ന്‌ പാട്ടാധാരത്തില്‍ വ്യവസ്ഥയും ചെയ്‌തു. അളന്നു തിരിച്ചപ്പോള്‍ 55,840 ഹെക്‌റ്റര്‍ ഭൂമിയാണ്‌ കൈമാറ്റം ചെയ്യപ്പെട്ടതായിക്കണ്ടത്‌. 1879ല്‍ ജെ.ഡി. മണ്‍റോ നോര്‍ത്ത്‌ ട്രാവന്‍കൂര്‍ ലാന്‍ഡ്‌ പ്ലാന്റിങ്‌ ആന്‍ഡ്‌ അഗ്രികള്‍ച്ചറല്‍ സൊസൈറ്റിക്കു തന്റെ അവകാശം കൈമാറ്റം ചെയ്‌തു. ആ സൊസൈറ്റിയുടെ സംരംഭമാണ്‌ 1897ല്‍ സ്‌കോട്ട്‌ലന്‍ഡില്‍ 15 ലക്ഷം രൂപ മൂലധനത്തോടുകൂടി രജിസ്റ്റര്‍ ചെയ്‌ത കണ്ണന്‍ദേവന്‍ ഹില്‍സ്‌ പ്രാഡ്യൂസ്‌ കമ്പനി (K.D.H.P.Co.)യായി വികസിച്ചത്‌. പൂഞ്ഞാര്‍ രാജാവ്‌ വിട്ടുകൊടുത്ത ഭൂമി തിരുവിതാംകൂര്‍ ഗവണ്‍മെന്റു വകയാണെന്നു പ്രഖ്യാപിക്കുന്ന ഒരു വിളംബരം 1899 സെപ്‌. 24നു തിരുവിതാംകൂര്‍ മഹാരാജാവ്‌ പുറപ്പെടുവിച്ചു. വനഭൂമിക്ക്‌ ഹെക്‌റ്ററിനു രണ്ടേകാല്‍ രൂപയും പുല്‍മേടുകള്‍ക്ക്‌ അര രൂപയും ഗവണ്‍മെന്റിനു നല്‌കേണ്ട അടിസ്ഥാന നികുതിയായും നിശ്ചയിച്ചു. അടിസ്ഥാന നികുതി അഞ്ചു രൂപ വരെ പിന്നീട്‌ വര്‍ധിപ്പിക്കുകയുണ്ടായി. കേരളത്തില്‍ ആദ്യമായി ജലവൈദ്യുതി ഉത്‌പാദിപ്പിച്ചത്‌ കണ്ണന്‍ദേവന്‍ കമ്പനിയാണ്‌; 1906 മുതല്‍ പള്ളിവാസലിലെ നൈസര്‍ഗിക ജലപാതത്തില്‍ നിന്ന്‌, കമ്പനി സ്വന്തം ആവശ്യങ്ങള്‍ക്കായി 200 കി.വാ. വിദ്യുച്ഛക്തി ഉത്‌പാദിപ്പിച്ചുപോന്നു (നോ: പള്ളിവാസല്‍ ജലവൈദ്യുത പദ്ധതി). ചരക്കുകള്‍ റോപ്‌വേ മാര്‍ഗത്തിലൂടെ കൊണ്ടുപോകുന്നതിഌം ഈ വൈദ്യുതി ഉപയോഗിച്ചിരുന്നു. 1899ല്‍ കമ്പനിയുടെ ആഭിമുഖ്യത്തില്‍ കുണ്ടള താഴ്‌വരയിലൂടെ മൂന്നാര്‍ മുതല്‍ മലകളുടെ നെറുകവരെയെത്തുന്ന റോഡുകള്‍ നിര്‍മിതമായി; 1900ല്‍ റോപ്‌വേയും തുടര്‍ന്ന്‌ കൊടൈക്കനാല്‍ തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള റോഡുകളും നിര്‍മിക്കപ്പെട്ടു. 20-ാം നൂറ്റാണ്ടില്‍ റോഡുകളാക്കി മാറ്റപ്പെട്ട "ആനപ്പാത'കളും മറ്റും ഈ ഭാഗത്തെ ഗതാഗതം സുകരമാക്കിയിട്ടുണ്ട്‌.

തേയിലത്തോട്ടങ്ങള്‍ക്ക്‌ സമുദ്രനിരപ്പില്‍ നിന്നുള്ള ശരാശരി ഉയരം കുറഞ്ഞത്‌ 1,120 മീ.ഉ-ം കൂടിയത്‌ 1,830 മീ.ഉം ആണ്‌. എന്നാല്‍ സമുദ്രനിരപ്പില്‍ നിന്ന്‌ 2,130 മീ.വരെ ഉയരത്തില്‍പ്പോലും സമൃദ്ധമായുള്ള കണ്ണന്‍ദേവന്‍ തേയിലക്കാടുകള്‍ ലോകത്തിലെ ഏറ്റവും ഉയരമേറിയ ഇത്തരം തോട്ടങ്ങളില്‍പ്പെടുന്നു. കണ്ണന്‍ദേവന്‍ ഹില്‍സ്‌ പ്രാഡ്യൂസ്‌ കമ്പനിയുടെ ആസ്ഥാനം മൂന്നാറിലാണ്‌. തേയിലയ്‌ക്കു പുറമേ ഈ കമ്പനി വന്‍തോതില്‍ കാപ്പി, ഏലം എന്നിവയും ഉത്‌പാദിപ്പിച്ചു വരുന്നു.

(എന്‍.കെ. ദാമോദരന്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍