This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കണ്ടിയൂര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കണ്ടിയൂര്‍

ആലപ്പുഴജില്ലയില്‍ മാവേലിക്കര പട്ടണത്തിലുള്‍പ്പെട്ട പ്രദേശം. 14-ാം ശ. വരെ ഓടനാട്ടിന്‍െറ രാജസ്ഥാനമായിരുന്ന കണ്ടിയൂര്‍.

കണ്ടിയൂര്‍ മഹാദേവക്ഷത്രം

14-ാം ശ.ത്തില്‍ രചിക്കപ്പെട്ടുവെന്നു വിശ്വസിക്കപ്പെടുന്ന ഉണ്ണുനീലീ സന്ദേശം, ഉണ്ണിയാടീചരിതം, ശിവവിലാസം എന്നീ പ്രസിദ്ധകൃതികളിലൂടെ ചിരപ്രതിഷ്‌ഠനേടിയിട്ടുള്ള, ഓടനാട്ടു രാജസ്ഥാനമായിരുന്ന കണ്ടിയൂരിന്‌ സാംസ്‌കാരിക കേരളത്തില്‍ ഇന്നും സമാദരണീയമായ ഒരു സ്ഥാനമുണ്ട്‌. ചരിത്രപ്രസിദ്ധമായ കണ്ടിയൂര്‍ മഹാദേവക്ഷേത്രത്തിലെ ശിവരാത്രിമഹോത്സവം ആണ്ടുതോറും ആയിരക്കണക്കിനു ജനങ്ങളെ ആകര്‍ഷിച്ചുവരുന്നു. ഓടനാട്ടരചരുടേതായ രണ്ടു രാജഗൃഹങ്ങളില്‍ നരയിങ്ങമണ്ണൂര്‍ കൊട്ടാരം കണ്ടിയൂര്‍ ശിവക്ഷേത്രത്തിനു വടക്ക്‌ മറ്റത്തും കീര്‍ത്തിപുരം കൊട്ടാരം ക്ഷേത്രത്തിനു വ. കിഴക്കുമാണ്‌ സ്ഥിതിചെയ്യുന്നത്‌. നരയിങ്ങമണ്ണൂര്‍ കൊട്ടാരത്തിനു പുറമേ നരസിംഹമംഗലം പരദേവതാ ക്ഷേത്രവും ശ്രീപര്‍വം അങ്ങാടിയും ഉള്‍ക്കൊണ്ടിരുന്ന കണ്ടിയൂര്‍ മറ്റമായിരുന്നു രാജധാനിയുടെ കേന്ദ്ര സ്ഥാനം. ശിവക്ഷേത്ത്രിലെ രണ്ടു ശിലാരേഖകളും കണ്ടിയൂര്‍ മറ്റം പടപ്പാട്ട്‌ എന്ന പേരില്‍ പ്രസിദ്ധമായ കിളിപ്പാട്ടും സവിശേഷ ശ്രദ്ധ ആകര്‍ഷിക്കുന്നു.

നരയിങ്ങമണ്ണൂര്‍ (മണ്ണൂര്‍മഠം) കൊട്ടാരം

സതീദഹനം കഴിഞ്ഞ്‌ ഉഗ്രരൂപനായി നില്‌ക്കുന്ന ശിവനാണ്‌ കണ്ടിയൂര്‍ മഹാശിവക്ഷേത്രത്തിലെ പ്രധാന പ്രതിഷ്‌ഠ. രണ്ടാം കൈലാസമെന്നു വിശേഷിപ്പിക്കാറുള്ള ഈ ക്ഷേത്രത്തില്‍ പ്രധാന ക്ഷേത്രത്തിനു ചുറ്റുമായി അഞ്ചുശിവക്ഷേത്രങ്ങളും പിന്‍ഭാഗത്തായുള്ള ചെറിയ അമ്പലങ്ങളില്‍ മഹാവിഷ്‌ണു, സുബ്രഹ്മണ്യന്‍, ശാസ്‌താവ്‌, ഗോപാലകൃഷ്‌ണന്‍ (കായംകുളം രാജാവ്‌ വച്ചു പൂജിച്ചിരുന്ന വിഗ്രഹം), ഗണപതി തുടങ്ങിയ പ്രതിഷ്‌ഠകളുമുണ്ട്‌. മുഖമണ്ഡപത്തില്‍, വാടാവിളക്കിനു സമീപം നിന്നു കുനിഞ്ഞു തൊഴുതാല്‍ മാത്രമേ പ്രതിഷ്‌ഠ ദര്‍ശിക്കാനാവൂ. സുമാര്‍ മൂന്നു ഹെക്‌റ്റര്‍ വിസ്‌തൃതിയുള്ള അമ്പലപ്പറമ്പിനു ചുറ്റും ഉയരമേറിയ ചുറ്റുമതിലും നാലുവശങ്ങളിലായി ഗോപുരങ്ങളുമുണ്ട്‌. ഇവിടത്തെ, 24-ാമത്തേതെന്നു കരുതപ്പെടുന്ന, ഇപ്പോഴത്തെ കൊടിമരം സ്വര്‍ണം പൂശിയത്‌ 1955 ജനു. 28ന്‌ ആണ്‌. ആണ്ടുതോറും ധനുമാസത്തില്‍ തിരുവാതിരയ്‌ക്ക്‌ ആറാട്ടു വരത്തക്കവണ്ണമാണു പത്തു ദിവസം നീണ്ടു നില്‌ക്കുന്ന ഉത്സവത്തിന്റെ കൊടിയേറ്റം. അച്ചന്‍കോവിലാറ്റിലാണ്‌ ആറാട്ട്‌.

ചരിത്രം. 11-ാം ശതകത്തിലെ തിരുവല്ലാ ചെപ്പേടില്‍ ഓടനാടിനെയും അവിടത്തെ മറ്റം എന്ന ഒരു പ്രധാന ജനപദത്തെയും കണ്ടിയൂരിന്റെ മദകരിയെന്ന്‌ ഉണ്ണുനീലിസന്ദേശത്തില്‍ പ്രതിപാദിച്ചിട്ടുള്ള ചെന്നിത്തലയെയും പറ്റി പരാമര്‍ശമുണ്ട്‌. കണ്ടിയൂര്‍ ശിവക്ഷേത്രത്തിലുള്ള ശിലാരേഖകളാണ്‌ ഓടനാട്ടരചരുടെയും രാജധാനിയുടെയും വ്യക്തമായ ചരിത്രം ലഭ്യമാക്കുന്നത്‌. സ്ഥലമാഹാത്മ്യത്തിനു മുഖ്യാസ്‌പദമായത്‌ ഇവിടത്തെ ശിവക്ഷേത്രമാണ്‌. ഓടനാടിന്റെ ചരിത്രം ഈ ക്ഷേത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. കൊല്ലവര്‍ഷാരംഭത്തിനു രണ്ടു വര്‍ഷംമുന്‍പ്‌, എ.ഡി. 823ല്‍ ആണ്‌ കണ്ടിയൂര്‍ ക്ഷേത്രത്തിന്റെ നിര്‍മാണവും ശിവപ്രതിഷ്‌ഠയും നടന്നത്‌. ക്ഷേത്രപ്രതിഷ്‌ഠയെ ആധാരമാക്കി തുടങ്ങിയ കണ്ടിയൂരബ്‌ദം ഈരാണ്ടുകള്‍ക്കു ശേഷം സമാരംഭിച്ച കൊല്ലവര്‍ഷത്തിന്റെ പ്രചാരത്തോടെ വിസ്‌മൃതിയിലാണ്ടു നോ: ഓടനാട്‌

ശിലാരേഖകളില്‍ പഴക്കമേറിയത്‌ കണ്ടിയൂര്‍ മഹാദേവ പ്രതിഷ്‌ഠയുടെ 123-ാം വര്‍ഷത്തില്‍ (എ.ഡി. 946) കൊത്തിയതാണ്‌. "കോടിക്കുളത്തില്‍ ഇരവികുമാരഌം തിരുക്കുന്റപ്പോഴന്‍ രാമന്തത്തഌം പണ്ടാരവാരിയത്തിലും ഉയിരില്‍ കീര്‍ത്തി ഏനാദി തളിയധികാരത്തിലും' ഇരിക്കെ "ഇടനാട്ടു നാരായണഞ്ചന്തിരചേകരന്‍' കണ്ടിയൂര്‍ മഹാദേവനു കുറെ വസ്‌തുവകകള്‍ ദാനം ചെയ്‌തതു സംബന്ധിച്ചുള്ള രേഖയാണ്‌ ഈ ശാസനം. എ.ഡി. 1218ല്‍ വേണാട്ടരചനായിരുന്ന ഇരവി കേരളവര്‍മ കണ്ടിയൂരിലെ ശിവക്ഷേത്രത്തില്‍ സ്ഥാപിച്ച ശിലാശാസനത്തില്‍ ഓടനാട്ടിലെ നാടുവാഴിയായിരുന്ന രാമഗോദവര്‍മ (ഇരാമന്‍ കോതവര്‍മ) കണ്ടിയൂര്‍ മഹാദേവക്ഷേത്രം പുനരുദ്ധരിച്ച്‌ പരിഷ്‌കരിച്ചതായി പ്രസ്‌താവിക്കുന്നു. "കണ്ടിയൂര്‍ തേവിടിച്ചി കുറുങ്കുടി ഉണ്ണിക്കളത്തിരം' എന്ന സ്‌ത്രീ "വേണാട്ടുടയ കീഴപ്പേരുര്‍...വാപ്പൂര്‍മൂപ്പു വാഴ്‌ന്നരുളിന്റെ ഇരവി കേരള' തിരുവടിയോടപേക്ഷിച്ചതനുസരിച്ച്‌ "ഓടനാട്ടു വാഴ്‌ന്നരുളിന്റെ ഉതൈചിരമംഗലത്തു ശ്രീവീര പെരുമറ്റത്തു ഇരാമന്‍ കോതവര്‍മ തിരുവടി' "തിരുക്കണ്ടിയൂര്‍ മഹാതേവര്‍ തിരുവുടമ്പു ശ്രീപീഠവും ഒഴിയ ശ്രീവിമാനവും അവികിണറും വിളക്കുമാടവും പണിചെയ്യിച്ചു തിരുക്കലയം മുടിച്ചരുളി'യ വിവരമാണ്‌ ഇതുള്‍ക്കൊള്ളുന്നത്‌. ഉണ്ണിക്കളത്തിരം കണ്ടിയൂരില്‍ ധാരാളമായുണ്ടായിരുന്ന ദേവദാസിമാരില്‍ ഒരാളും വേണാട്ടരചന്റെ കളത്രവുമായിരുന്നു.

എ.ഡി. 1350ഌം 65നുമിടയ്‌ക്കു രചിക്കപ്പെട്ട ഉണ്ണുനീലിസന്ദേശത്തിലും 14-ാം ശതകത്തിന്റെ അന്ത്യപാദങ്ങളില്‍ ഓടനാട്ടിലെ കേരളവര്‍മ രാജാവിന്റെ ആശ്രിതനായിരുന്ന ദാമോദരച്ചാക്യാര്‍ രചിച്ച ശിവവിലാസം എന്ന സംസ്‌കൃതകാവ്യം, ഉണ്ണിയാടീചരിതം എന്ന മണിപ്രവാളചമ്പു എന്നീ കൃതികളിലും കണ്ടിയൂരിന്റെ കാന്തിയെ വര്‍ണിച്ചിട്ടുണ്ട്‌.

"ആഖണ്ഡല പുരീ ഗര്‍വഖണ്ഡനാത്‌ കണ്ടിയൂരിതി
പത്തിലും വിശ്രുതം ദിക്ഷു പത്തനം തത്രശോഭതേ
ഉദ്യാനവീഥ്യാ ലസിതം വിളയാടിന്‍റ വൃക്ഷയാ
വിടപേ വിടപാത്തത്തി വിളയാടിന്‍റ വൃക്ഷയാ,
ലോലംബകുലമഭ്യേത്യ ലോലം ബകുലമുച്ചകൈഃ
പാടിന്‍റ മയിലേറിക്കൊമ്പാടിന്‍റ മയിലാല്‍വൃതം
അഹോ വിഭാതിയന്നിത്യം മഹോദയ മനോഹരം.'
 

എന്നിങ്ങനെയാണ്‌ ഉണ്ണിയാടീചരിതത്തിലെ വര്‍ണനം. കണ്ടിയൂരിനെത്തൊട്ട്‌ കീര്‍ത്തിപുരമെന്നും നരസിംഹമംഗലമെന്നും രണ്ടു രാജധാനികള്‍ ഉണ്ടായിരുന്നതായി അതില്‍ പറഞ്ഞിരിക്കുന്നു.

"ആടകം കൊണ്ടു നിര്‍മിച്ചഴകെഴുമരങ്ങത്തേറി
നാടകമാടും നല്ല നടികുലം പൊലിയുമേടം;
ചോടചകലനെ നിന്‍റു തൊടുവതിനെന്റെ പോലെ
മാടളമുയര്‍ന്നു നിന്‍റു മാടങ്കള്‍ വിളങ്കുമേടം;
വാടകൊള്‍ കേതകത്തില്‍ വാരണി കുതുമന്തോറും
പാടി നിന്റെളികുലങ്കള്‍ പറന്തുപോയ്‌ നിരച്ചുമേടം,
കോടണിമുകമുലാവും കുഞ്ചരംമദംചുരത്തി
പ്പേടിയാമാറു ചുറ്റും പെരുമാറി നില്‌ക്കുമേടം
കേടകത്തില്ലയാത കിങ്കരവീരന്‍ ചെന്‍റു
കേടകം വാളോടേന്തിക്കേളിയില്‍ നടക്കുമേടം
ഏടലര്‍ത്തയ്യലോടൊത്തേണ നീള്‍മിഴികള്‍ കാലില്‍
പ്പാടകം കലുചിലെന്‍റു പാടി നിന്‍റാടു മേടം.......'
 

ഇങ്ങനെപോകുന്നു രാജധാനി പ്രശംസ. ക്ഷേത്രപരിസരങ്ങള്‍ ഐശ്വര്യപൂര്‍ണമായിരുന്നുവെന്നും സംഗീതാദികലകള്‍ അവിടെ പുഷ്ടി പ്രാപിച്ചിരുന്നുവെന്നും ഉണ്ണുനീലി സന്ദേശകാരന്‍ പ്രസ്‌താവിക്കുന്നു.

"കണ്ടം വണ്ടിന്‍ നിറമുടയനെക്കെങ്കനീരോടു തിങ്കള്‍
ത്തുണ്ടം ചാര്‍ത്തും പരനെ മലമാതിന്നു മെയ്‌ പാതിയോനെ
മണ്ടും മാനേല്‍ക്കരനെയരനെക്കമ്പി പാമ്പാക്കിയോനെ
ക്കണ്ടേ പോവാന്‍ തരമവിടെ നീ കണ്ടിയൂര്‍ത്തമ്പിരാനെ'
 

എന്നിങ്ങനെ കണ്ടിയൂര്‍ മഹാദേവദര്‍ശനം കൂടിയേ തീരൂ എന്നു കവി സന്ദേശഹരനോടു ശുപാര്‍ശ ചെയ്യുന്നു. ചെറുകര കുട്ടത്തി, മുത്തൂറ്റ്‌ ഇളയച്ചി, കുറുങ്ങാട്‌ ഉണ്ണുനീലി തുടങ്ങി അഭിജാതകളായ അനേകം സുന്ദരികളെപ്പറ്റിയുള്ള പരാമര്‍ശവും അതില്‍ കാണാം. ഓടനാടിന്റെ രാജധാനി എരുവയിലേക്കു മാറ്റിയശേഷമാണ്‌ കണ്ടിയൂരിന്റെ പ്രാധാന്യം അസ്‌തമിച്ചത്‌. കണ്ടിയൂര്‍ പടനിലം എന്നൊരു സ്ഥലം ഇപ്പോഴുമുണ്ട്‌. അവിടെവച്ചു വേണാടു (തിരുവിതാംകൂര്‍)മായി നടന്ന യുദ്ധത്തില്‍ പരാജിതനായ കായംകുളം രാജാവ്‌ കണ്ടിയൂര്‍ ക്ഷേത്രത്തില്‍ കയറി മഹാദേവനെ തൊഴുതിട്ട്‌ പടിഞ്ഞാറേ നടയില്‍ കൂടി ഇറങ്ങിപ്പോയെന്നും പിന്നീട്‌ ആ നടവാതില്‍ തുറന്നിട്ടില്ലെന്നും പറയപ്പെടുന്നു. 1746ല്‍ കായംകുളം തിരുവിതാംകൂറിനോടു ചേര്‍ത്തതില്‍പ്പിന്നെ കണ്ടിയൂര്‍ ഒരു സാധാരണ ജനപം മാത്രമായി മാറി.

കണ്ടിയൂര്‍ മറ്റത്തു നടന്നിരുന്ന "ഓണപ്പട'യെ ആസ്‌പദമാക്കി കണ്ടിയൂര്‍ മറ്റം പടപ്പാട്ട്‌ എന്ന പേരില്‍ ഒരു കിളിപ്പാട്ടുണ്ട്‌. 8-ാം ശതകത്തിന്റെ ഒടുവിലോ 9-ാം ശതകത്തിന്റെ ആദ്യമോ ആവണം ഈ കൃതിയുടെ നിര്‍മിതി എന്ന്‌ ഊഹിക്കപ്പെടുന്നു. പല കരകളിലായി ദേശവാഴികളുടെ കീഴിലുള്ള യോദ്ധാക്കള്‍ രാജസന്നിധിയില്‍ വച്ചു ചിങ്ങമാസത്തില്‍ നടത്തിവന്ന ഒരു വക നര്‍മയുദ്ധമായ "ഓണപ്പട'യാണ്‌ ഹര്യക്ഷമാസ സമരോത്സവം എന്നുകൂടി പേരുള്ള ഈ കൃതിയിലെ പ്രതിപാദ്യം. വണ്ടിന്റെ അപേക്ഷയനുസരിച്ചു കിളി പറയുന്ന മട്ടിലാണ്‌ പാട്ടിന്റെ തുടക്കം, "പാട്ടിതു കേള്‍പ്പോര്‍ക്കെല്ലാമീശ്വരാര്‍ഥങ്ങളുണ്ടാം ഏറ്റം വിദ്യയുമുണ്ടാം' എന്നു ഫലശ്രുതിയും പറഞ്ഞിട്ടുണ്ട്‌.

കണ്ടിയൂര്‍ മഹാദേവശാസ്‌ത്രി, കണ്ടിയൂര്‍ കുഞ്ഞുവാരിയര്‍ മുതലായ പണ്ഡിതന്മാരും കണ്ടിയൂര്‍ പപ്പുപിള്ള തുടങ്ങിയ കഥകളിനടന്മാരും ഈ ദേശത്തെ കൂടുതല്‍ വിഖ്യാതമാക്കിയിരിക്കുന്നു.

(എന്‍.കെ. ദാമോദരന്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍