This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കണി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കണി

വിഷുക്കണി

പ്രഭാതത്തില്‍ ഉറക്കമുണരുമ്പോള്‍ ആദ്യം കാണുന്ന കാഴ്‌ച. കണികണ്ടത്‌ നല്ലതാണെങ്കില്‍ ആ ദിവസം മുഴുവന്‍ നന്മയും ചീത്തയാണെങ്കില്‍ അനിഷ്‌ടഫലങ്ങളും സംഭവിക്കും എന്നാണ്‌ പാരമ്പര്യവിശ്വാസം. ഐശ്വര്യമുള്ള വ്യക്തിയെയോ വസ്‌തുവിനെയോ കണികണ്ടുവേണം ദിവസം ആരംഭിക്കാന്‍ എന്ന സങ്കല്‌പം ഇന്നും നിലവിലുണ്ട്‌. കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലെ മറ്റു ചില സംസ്ഥാനങ്ങളിലും ഇത്തരത്തിലുള്ള വിശ്വാസം പ്രാബല്യത്തിലുണ്ട്‌. മലയാളമാസം ഒന്നാം തീയതി നല്ല ആളുകളെ കണി കാണുന്ന സമ്പ്രദായം കേരളത്തിന്റെ പല ഭാഗങ്ങളിലും പ്രചാരത്തിലുണ്ട്‌. ഒന്നാം തീയതി ആദ്യം വീട്ടില്‍ കയറുന്ന ആളിന്റെ സ്വഭാവമനുസരിച്ചായിരിക്കും കുടുംബാംഗങ്ങളുടെ ആ മാസത്തെ നന്മതിന്മകള്‍ എന്ന സങ്കല്‌പമാണ്‌ ഇതിന്‍െറ പിന്നിലുള്ളത്‌.

പ്രഭാതത്തില്‍ പശുവിനെ (കാമധേനു) കണികാണുന്ന സമ്പ്രദായവും ചില സ്ഥലങ്ങളില്‍ ഉണ്ട്‌. പൂത്തു നില്‌ക്കുന്ന കൊന്ന (കണിക്കൊന്ന) കണികാണുന്നതും ഐശ്വര്യദായകമായിട്ടാണ്‌ കരുതിപ്പോരുന്നത്‌.

വിഷുദിവസത്തെ കണികാണലിനാണ്‌ ഏറെ പ്രാധാന്യം. വിഷു ചിലര്‍ക്ക്‌ പുതുവര്‍ഷാരംഭമാണ്‌. (മേടസംക്രമത്തിനാണ്‌ കേരളീയര്‍ വിഷു ആഘോഷിക്കുക). അതുകൊണ്ടു കൂടിയായിരിക്കണം വിഷുക്കണിക്ക്‌ ഇത്രയേറെ പ്രാധാന്യം ലഭിച്ചത്‌. വിഷുഫലം നല്ലതാകുന്നതിനുവേണ്ടി വിഷുക്കണി ഒരുക്കി അതു കാണുക കേരളീയര്‍ക്ക്‌ ഒരാചാരമാണ്‌. അതിനായി ദീപാലങ്കാരങ്ങളുടെ നടുവില്‍ ഒരു ഉരുളിയില്‍ അരി, കൊന്നപ്പൂവ്‌, വെള്ളരിക്ക, ഉടച്ച നാളികേരം, അഷ്‌ടമംഗല്യം എന്നിവ ഒരുക്കിവയ്‌ക്കുന്നു. ആഭരണങ്ങളണിയിച്ച ഈശ്വരവിഗ്രഹം, നിലവിളക്ക്‌ എന്നിവയും ഇതോടൊന്നിച്ചുണ്ടാകും. വിഷുദിവസം രാവിലെ വീട്ടിലെ പ്രായംചെന്ന ഒരു അംഗം എഴുന്നേറ്റ്‌ വിളക്കുകൊളുത്തി കണികാണുകയും കുടുംബത്തിലെ മറ്റംഗങ്ങളെ വിളിച്ചുണര്‍ത്തി കണികാണിക്കുകയും ചെയ്യും. കന്നുകാലികള്‍ക്കും മറ്റും "കണി'കാണിച്ചശേഷം വീടിനുചുറ്റും കണി കൊണ്ടു നടക്കുന്ന പതിവും ചില സ്ഥലങ്ങളില്‍ ഉണ്ട്‌. കണി കണ്ടു കഴിഞ്ഞാല്‍ കാരണവര്‍ വീട്ടിലെ മറ്റംഗങ്ങള്‍ക്കു വിഷുക്കൈനീട്ടം കൊടുക്കുക സാധാരണമാണ്‌. അമ്പലങ്ങളില്‍ കിടന്നുറങ്ങി ഉണരുമ്പോള്‍ ദൈവവിഗ്രഹം കണികാണുന്നതും ചിലയിടങ്ങളില്‍ പതിവാണ്‌. പല ക്ഷേത്രങ്ങളിലെയും, വിശേഷിച്ച്‌ ഗുരുവായൂര്‍, ശബരിമല എന്നിവിടങ്ങളിലെ "കണികാണല്‍' വളരെയധികം ഭക്തന്മാരെ ആകര്‍ഷിച്ചുവരുന്നു.

"ഇന്നു ഞാന്‍ കണ്ടോരു നല്‌ക്കണി തന്നേയും
എന്നുമേയിന്നുമകപ്പെടേണം'
എന്നു കൃഷ്‌ണഗാഥയിലും
"നരകവൈരിയാമരവിന്ദാക്ഷന്‍െറ
ചെറിയനാളത്തെ കളികളും
തിരുമെയ്‌ശോഭയും കരുതിക്കൂപ്പുന്നേന്‍
അടുത്തുവാ കൃഷ്‌ണാ കണികാണ്‌മാന്‍
കണികാണുംനേരം കമലനേത്രന്‍െറ
നിറമേറും മഞ്ഞത്തുകില്‍ ചാര്‍ത്തി
കനകക്കിങ്ങിണി വളകള്‍ മോതിര
മണിഞ്ഞു കാണേണം ഭഗവാനേ!'
 

എന്നിങ്ങനെ ചില പ്രാചീന കീര്‍ത്തനങ്ങളും "കണികാണലി'നെക്കുറിച്ച്‌ പരാമര്‍ശിക്കുന്നു. "കണിപോലെ ഗുണം' എന്ന ഒരു പഴഞ്ചൊല്ലും, തീരെ ചുരുക്കമായിരിക്കുന്നു എന്ന അര്‍ഥത്തില്‍ "കണികാണാനില്ല' എന്ന ശൈലിയും മലയാളത്തില്‍ ഉണ്ട്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%A3%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍