This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കടലാസ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

കടലാസ്‌

Paper

എഴുതുന്നതിഌം അച്ചടിക്കുന്നതിഌം സാധനങ്ങള്‍ പൊതിയുന്നതിഌം ഉപയോഗിക്കുന്ന പദാര്‍ഥം. ഈജിപ്‌തിലെ നൈല്‍നദിയുടെ തീരങ്ങളില്‍ സമൃദ്ധമായി വളരുന്ന പാപ്പിറസ്‌ (papyrus) എന്ന സസ്യനാമത്തില്‍ നിന്നാണു കടലാസ്‌ എന്നര്‍ഥമുള്ള പേപ്പര്‍ (paper) എന്ന ഇംഗ്ലീഷ്‌ പദം നിഷ്‌പന്നമായത്‌. കനത്തിന്റെയും ഉറപ്പിന്റെയും നിലവാരമനുസരിച്ച്‌ കടലാസുകളെ ബ്രിസ്‌റ്റോള്‍ ബോര്‍ഡ്‌ (Bristol board), കാര്‍ഡ്‌ ബോര്‍ഡ്‌ (card board), പേപ്പര്‍ ബോര്‍ഡ്‌ (Paper board), വാള്‍ ബോര്‍ഡ്‌ (wall board) എന്നിങ്ങനെ തരം തിരിക്കാം.

കടലാസ്സിന്റെ മുന്‍ഗാമികള്‍

ചരിത്ര കാലഘട്ടത്തില്‍ പ്രാചീന സംസ്‌കാരകാലം മുതല്‍ ഇന്നുവരെ കളിമണ്ണ്‌, കരിങ്കല്‍ഫലകങ്ങള്‍ എന്നിവ കൂടാതെ എഴുതുന്നതിനു‌ മൂന്നു പ്രധാന വസ്‌തുക്കള്‍ ഉപയോഗിച്ചിരുന്നു: പാപ്പിറസ്‌, പാര്‍ച്ച്‌മെന്റ്‌, കടലാസ്‌.

പാപ്പിറസ്‌

പ്രാചീന ഈജിപ്‌തില്‍ നൈല്‍ നദീതീരത്തും പലസ്‌തീനിലും വളര്‍ന്നിരുന്ന പാപ്പിറസ്‌ ചെടിയില്‍ നിന്നുണ്ടാക്കിയ, എഴുത്തിനു‌പയോഗിച്ച വസ്‌തുവിനും പാപ്പിറസ്‌ എന്നു തന്നെയായിരുന്നു പേര്‌. ദീര്‍ഘനാള്‍ ഇതു പ്രാചീനലോകത്തെ എഴുത്തുപകരണമായി നിലനിന്നു. ഈജിപ്‌തുകാര്‍ ബി.സി. 3000ാമാണ്ടു മുതല്‍ക്കുതന്നെ ഇതുപയോഗിച്ചിരുന്നിരിക്കണം. ഗ്രീസില്‍ ബി.സി. 500-ാമാണ്ടു മുതല്‍ക്ക്‌ ഇത്‌ ഉപയോഗത്തില്‍ വന്നു. പാപ്പിറസ്‌ ഷീറ്റുകള്‍ ഒട്ടിച്ചു ചുരുളുകളായിട്ടാണ്‌ സൂക്ഷിച്ചിരുന്നത്‌. സാധാരണ ഗതിയില്‍ ഓരോ ഷീറ്റീനും 912 മീ. നീളമുണ്ടായിരുന്നു. ബ്രിട്ടീഷ്‌ മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുള്ള "ഗ്രറ്റ്‌ ഹാരിസ്‌ പാപ്പിറസി'ന്‌ 91.44 മീ. നീളമുണ്ട്‌. അപ്പര്‍ ഈജിപ്‌തില്‍ മണലിനടിയില്‍ നിന്നും യഹൂദ ദേവാലയാവശിഷ്‌ടങ്ങളില്‍ നിന്നും പാപ്പിറസ്‌ കണ്ടെടുത്തിട്ടുണ്ട്‌.

പാപ്പിറസ്‌ ചെടി

ചര്‍മപത്രം

ചേര്‍മപത്രനിര്‍മാണ കേന്ദ്രങ്ങളിലൊന്നായ ഏഷ്യാമൈനറില്‍ മൈസിയയിലെ പെര്‍ഗാമം നഗരനാമധേയത്തില്‍ നിന്ന്‌ ആണ്‌ "പാര്‍ച്ച്‌മെന്റ്‌' എന്ന പദം ആവിര്‍ഭവിച്ചത്‌. ആടിന്‍െറയും കന്നുകാലികളുടെയും തുകലില്‍ നിന്നാണു ചര്‍മപത്രം നിര്‍മിച്ചിരിക്കുന്നത്‌. പേര്‍ഷ്യന്‍ രാജകീയരേഖകള്‍ ആട്ടിന്‍ തോലിലാണ്‌ എഴുതിയിരുന്നത്‌. എന്നാല്‍ "വിശുദ്ധലേഖനങ്ങള്‍'ക്ക്‌ കാളയുടെ തുകല്‍ ഉപയോഗിക്കപ്പെട്ടിരുന്നു.

ലഭ്യമായ പ്രമാണങ്ങളില്‍ ഏറ്റവും പഴക്കം ചെന്നതു സു.ബി.സി. 2000-ാമാണ്ടിലെഴുതപ്പെട്ടവയാണ്‌. ബി.സി. രണ്ടാം ശതകം മുതല്‍ കുറെ നാളത്തേക്ക്‌ ഒരേ സമയം പാപ്പിറസ്സും ചര്‍മപത്രവും ഉപയോഗിച്ചുപോന്നിരുന്നു. ചര്‍മപത്രമായിരുന്നു താരതമ്യേന ചെലവുകൂടിയതെങ്കിലും ഇത്‌ ചുരുളുകളായി വയ്‌ക്കാതെ ആധുനിക ഗ്രന്ഥങ്ങളുടെ മാതൃകയില്‍ ബയന്‍ഡ്‌ ചെയ്‌തു സൂക്ഷിക്കുവാന്‍ സാധ്യമാണെന്നു ജനങ്ങള്‍ മനസ്സിലാക്കിയിരുന്നു. ആട്ടിന്‍കുട്ടികളുടെയും പശുക്കുട്ടികളുടെയും തുകല്‍ കൊണ്ടു നിര്‍മിച്ച മേന്മയേറിയ ചര്‍മപത്രത്തെ "വെല്ലം' (Vellum) എന്നു പറഞ്ഞിരുന്നു. എന്നാല്‍ മധ്യകാലത്ത്‌ ഈ പദം ഏതുതരം ചര്‍മപത്രത്തെയും പരാമര്‍ശിക്കുവാനും ഉപയോഗിക്കപ്പെട്ടു. ചര്‍മപത്രം നിര്‍മിക്കുന്നതിനു‌ തുകല്‍ ചുണ്ണാമ്പുവെള്ളത്തില്‍ മുക്കി വച്ചു രോമം കളഞ്ഞ്‌, ചുരണ്ടി കഴുകി പരത്തിയുണക്കിയെടുക്കുന്നു. മിനു‌ക്കുകല്ലില്‍ ഉരസി ഇതിന്‌ മിനു‌സവും ഉറപ്പും വരുത്താവുന്നതാണ്‌. "വെല്ലം' കൂടുതല്‍ വെളുത്തതും ഭംഗിയുള്ളതുമാണ്‌.

ചരിത്രം

എ.ഡി. 105ല്‍ ത്‌സായ്‌ലുന്‍ എന്ന ചൈനീസ്‌ ഉദ്യോഗസ്ഥന്‍ ഊറയ്‌ക്കിട്ടു മാര്‍ദവപ്പെടുത്തിയ മരം, ഉപയോഗശൂന്യമായ ചണനാര്‌, മള്‍ബറിനാര്‌, കീറത്തുണി, മത്‌സ്യവല മുതലായവയില്‍നിന്ന്‌ ആദ്യമായി കടലാസ്‌ നിര്‍മിച്ചു. കടലാസ്‌ കണ്ടുപിടിക്കുന്നതിനു‌ വളരെ വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ ചൈനക്കാര്‍, നെയ്‌തെടുത്ത തുണി എഴുതുന്നതിനായി ഉപയോഗിച്ചുവന്നു. ചൈനീസ്‌ എഴുത്തുവിദ്യയുടെ (Calligraphy) വ്യാപനത്തോടെ കടലാസുനിര്‍മാണം സത്വരം പുരോഗമിച്ചിരിക്കണം. തുണിനെയ്‌ത്തിലും കമ്പിളിനെയ്‌ത്തിലുമുള്ള അറിവുപയോഗിച്ചു ചൈനക്കാര്‍ സസ്യനാരുകള്‍ നെയ്‌തിണക്കി കടലാസ്‌ ഷീറ്റുകള്‍ നിര്‍മിച്ചിരുന്നു. കീറിയ തുണികള്‍ നെയ്‌തുചേര്‍ത്തായിരിക്കണം ആദ്യമായി അവര്‍ കടലാസ്‌ ആയി ഉപയോഗിച്ചത്‌. എന്നാല്‍ അതിനും മുമ്പുതന്നെ മരവുരിയും മറ്റു സസ്യ ഉത്‌പന്നങ്ങളും എഴുത്തു പദാര്‍ഥമായി ഉപയോഗത്തില്‍ വന്നിട്ടുണ്ടാകണം.

പാപ്പിറസ്‌ ലിഖിതം

500 വര്‍ഷക്കാലത്തോളം കടലാസ്‌നിര്‍മാണകല ചൈനയില്‍ മാത്രമായി ഒതുങ്ങിനിന്നു. 7-ാം ശ.ത്തിന്‍െറ ആരംഭത്തോടുകൂടി ഇത്‌ ജപ്പാനിലേക്കു പ്രചരിച്ചു. ബുദ്ധമത സന്ന്യാസികള്‍ മള്‍ബറി മരത്തിന്റെ സംസ്‌കരിച്ചെടുത്ത നാര്‌ കൈയെഴുത്തു പ്രതികള്‍ക്ക്‌ ഉപയോഗിക്കുവാനാരംഭിച്ചതോടെയാണ്‌ കടലാസ്‌ നിര്‍മാണത്തിന്‌ പ്രചാരം ലഭിച്ചത്‌. കടലാസ്‌ കണ്ടുപിടിച്ചതു ചൈനയിലാണെങ്കിലും ആദ്യമായി മുദ്രണം നടപ്പിലായത്‌ ജപ്പാനി(എ.ഡി. 770)ലാണ്‌. ഷോട്ടോകു ചക്രവര്‍ത്തിനി പ്രാര്‍ഥനാപുസ്‌തകങ്ങളുടെ പത്തു ലക്ഷം പ്രതികള്‍ നിര്‍മിപ്പിക്കുകയുണ്ടായി. ഈ പദ്ധതി പൂര്‍ത്തിയാക്കുന്നതിന്‌ സു. 6 വര്‍ഷം വേണ്ടിവന്നു. കടലാസ്‌ നിര്‍മാണം ജപ്പാനില്‍ വളരെപെട്ടെന്നു വ്യാപിച്ചു. കനംകുറഞ്ഞ ഒപ്പുകടലാസ്‌ നിര്‍മിക്കുന്നതിനു‌ ഗാംബിമരം ഉപയോഗിച്ചുപോന്നിരുന്നു. അധികം താമസിയാതെ വയ്‌ക്കോല്‍, മിത്‌സുമാത തുടങ്ങിയവയും കടലാസുനിര്‍മാണത്തിനു‌ ഉപയോഗിച്ചുതുടങ്ങി.

പാർച്ചുമെന്റ്‌ (വെല്ലം) ലിഖിതം

കടലാസ്‌ നിര്‍മാണകല പാശ്ചാത്യരാജ്യങ്ങളിലേക്ക്‌ വ്യാപിക്കുന്നതിന്‌ പസിഫിക്ക്‌ സമുദ്രതീരമേഖലയില്‍നിന്നു മെഡിറ്ററേനിയനിലേക്കുള്ള ഒട്ടകപ്പാത കണ്ടുപിടിക്കുന്നതുവരെ (6 ശതാബ്‌ദങ്ങളോളം) കഴിയേണ്ടിവന്നു. 751ലെ ചൈനയുടെ സമര്‍ക്കണ്ഡ്‌ ആക്രമണവും പരാജയവും കടലാസ്‌ നിര്‍മാണ വിദ്യ അറബികളുടെ കരങ്ങളിലേക്കു പകരുന്നതിനു‌ കാരണമായി. ചണത്തിന്റെയും വെള്ളത്തിന്റെയും സുഭിക്ഷത കാരണം സമര്‍ക്കണ്ഡില്‍ കടലാസ്‌ നിര്‍മാണം വമ്പിച്ച പുരോഗതി നേടി. സാഹിത്യകൃതികള്‍ക്കായി ഇക്കാലത്തു കടലാസ്‌ ധാരാളമായി ഉപയോഗിച്ചതിന്‌, ഇന്നും സൂക്ഷിച്ചുവയ്‌ക്കപ്പെട്ടിട്ടുള്ള 9-ാം ശ.ത്തിലെ കയ്യെഴുത്തു പ്രതികള്‍ സാക്ഷ്യം വഹിക്കുന്നു. സമര്‍ക്കണ്ഡില്‍ ചണത്തിനു‌ പുറമേ പഴന്തുണി, സസ്യനാരുകള്‍ എന്നിവയും പില്‌ക്കാലത്ത്‌ കടലാസു നിര്‍മാണത്തിനു‌പയോഗിച്ചു തുടങ്ങി. 10-ാം ശ. ആയപ്പോഴേക്കും ബാഗ്‌ദാദ്‌, ഡമാസ്‌കസ്‌, ഈജിപ്‌ത്‌ എന്നിവിടങ്ങളിലേക്കു വ്യാപിച്ച കടലാസു നിര്‍മാണം 12-ാം ശ.ത്തോടെ മൊറോക്കോയിലേക്കും പ്രചരിച്ചു. എന്നാല്‍ 12-ാം ശ.ത്തിന്റെ മധ്യത്തോടെ മാത്രമാണ്‌ ഏതെങ്കിലും ഒരു യൂറോപ്യന്‍ രാജ്യത്ത്‌ കടലാസ്‌ നിര്‍മാണം ആരംഭിച്ചത്‌. അന്ന്‌ മൂറുകള്‍ സ്‌പെയിനിലെ വാലന്‍ഷ്യയിലെ ജാതിവ (Jativa) പട്ടണത്തില്‍ ഒരു കടലാസ്‌ നിര്‍മാണ ഫാക്‌ടറി സ്ഥാപിക്കുകയുണ്ടായി.

സിസിലിയിലെ അറബി അധിനിവേശത്തോടെ (1102)യാണ്‌ ഇറ്റലിയില്‍ കടലാസ്‌ നിര്‍മാണം ആരംഭിച്ചത്‌. ഇറ്റലിയിലും സ്‌പെയിനിലും ആദ്യമായി ഉത്‌പാദിപ്പിക്കപ്പെട്ട കടലാസ്‌ പൗരസ്‌ത്യദേശങ്ങളില്‍ നിര്‍മിതമായ കടലാസിന്‍െറ ഗുണമുള്ളതായിരുന്നു. അതായത്‌ കടലാസ്‌ നിര്‍മാണത്തിന്റെ ആവിര്‍ഭാവത്തിന്‌ സു. 1000 വര്‍ഷത്തിനു‌ശേഷവും സമര്‍ക്കണ്ഡ്‌ ആക്രമണത്തിന്‌ 400 വര്‍ഷത്തിനു‌ശേഷവുമാണ്‌ യൂറോപ്പില്‍ കടലാസ്‌ നിര്‍മാണം ആരംഭിച്ചത്‌. ഇറ്റലിയിലെ ഫാബ്രിയാനോയില്‍ 1276ലും ഫ്രാന്‍സിലെ ട്രായ്‌സില്‍ 1348ലും കടലാസ്‌ മില്ലുകള്‍ സ്ഥാപിക്കപ്പെട്ടു. ഇറ്റലിയിലാണ്‌ ആദ്യമായി (1282) ഛായാമുദ്ര (water mark) ഉപയോഗിച്ചത്‌.

കടലാസിന്‍െറ ഉപരിതലം മിനു‌സപ്പെടുത്തുവാന്‍ 768-ാമാണ്ടു മുതല്‍ക്കു തന്നെ ചൈനക്കാര്‍ ധാന്യകങ്ങള്‍ ഉപയോഗിച്ചിരുന്നുവെങ്കിലും സംലഗ്‌നതയ്‌ക്കു വേണ്ടി വജ്രപ്പശ ഉപയോഗിച്ചു തുടങ്ങിയതു യൂറോപ്പിലാണ്‌ (1337). മഷി വലിച്ചെടുക്കുന്നതു തടയുന്നതിനു‌വേണ്ടിയാണ്‌ കടലാസ്‌ ഇപ്രകാരം രൂപപ്പെടുത്തുന്നത്‌. 14-ാം ശ.ത്തിന്റെ രണ്ടാംപാദമായപ്പോഴേക്കും സാഹിത്യപരമായ ആവശ്യങ്ങള്‍ക്കു കടലാസ്‌ ഉപയോഗിക്കുന്ന സമ്പ്രദായം പശ്ചിമയൂറോപ്പില്‍ വ്യാപകമായി. 15-ാം ശ.ആയപ്പോഴേക്കും കടലാസ്‌ "വെല്ല'ത്തെ അതിക്രമിച്ചു കടക്കാന്‍ തുടങ്ങി. ഇംഗ്ലണ്ടില്‍ 14-ാം ശ.ത്തിന്റെ ആരംഭം മുതല്‌ക്ക്‌ കടലാസ്‌ ഉപയോഗിച്ചു തുടങ്ങിയെങ്കിലും അദ്യത്തെ ഇംഗ്ലീഷ്‌ കടലാസ്‌ മില്‍ സ്ഥാപിതമായത്‌ 15-ാം ശ.ത്തിലാണ്‌. ഹെര്‍ട്ട്‌ഫോര്‍ഡില്‍ ജോണ്‍ ടേറ്റ്‌ എന്ന വ്യവസായി ഒരു കടലാസ്‌ മില്‍ സ്ഥാപിച്ചു. ഒരു നൂറ്റാണ്ടിനു‌ശേഷം (1588) എലിസബത്ത്‌ കന്റെ സ്വര്‍ണപ്പണിക്കാരനായ പോണ്‍ സ്‌പില്‍മാന്‍ ഡാര്‍ട്ട്‌ഫോര്‍ഡില്‍ ഒരു പേപ്പര്‍ മില്‍ സ്ഥാപിച്ചു. 1589ല്‍ ഇദ്ദേഹത്തിന്‌ ഇംഗ്ലണ്ടില്‍ നിന്നു കടലാസ്‌ നിര്‍മാണത്തിനു‌വേണ്ട മുഴുവന്‍ അസംസ്‌കൃതസാധനങ്ങള്‍ ശേഖരിക്കുന്നതിനും കടലാസ്‌ നിര്‍മിക്കുന്നതിനു‌മുള്ള കുത്തകാവകാശം ലഭിച്ചു.

അമേരിക്കന്‍ കോളനികളില്‍ അച്ചടിക്ക്‌ ഉപയോഗിച്ചിരുന്ന കടലാസ്‌ യൂറോപ്പില്‍ നിന്നു ഇറക്കുമതി ചെയ്യപ്പെട്ടവയായിരുന്നു. 1690ല്‍ വില്യം ബ്രാഡ്‌ഫോര്‍ഡ്‌ എന്ന അച്ചടിശാലക്കാരനും ജര്‍മന്‍ കടലാസ്‌ നിര്‍മാതാവായ വില്യം റിട്ടന്‍ ഹൗസും ചേര്‍ന്ന്‌ ഉത്തര അമേരിക്കയിലെ റോക്‌സ്‌ ബൊറോയില്‍ ആദ്യത്തെ കടലാസ്‌ മില്‍ സ്ഥാപിച്ചു. 1800കളുടെ ആരംഭംവരെയും തുണിക്കഷണങ്ങളും ഉപയോഗശൂന്യമായ കടലാസ്‌ കഷണങ്ങളും ഉപയോഗിച്ചായിരുന്നു കടലാസ്‌ നിര്‍മിച്ചിരുന്നത്‌.

ആധുനിക രീതിയില്‍ കടലാസ്‌ നിര്‍മാണത്തിനു‌ള്ള യന്ത്രം ആദ്യമായി സംവിധാനം ചെയ്‌തത്‌ ഒരു ഫ്രഞ്ചു യുവാവായ നിക്കോളാസ്‌ ലൂയി റോബര്‍ട്ട്‌ ആണ്‌ (1798). പ്രമുഖ ഫ്രഞ്ച്‌ പ്രസാധകരായ ഡിഡോയ്‌ക്കു വേണ്ടിയായിരുന്നു റോബര്‍ട്ട്‌ ഈ കണ്ടുപിടിത്തം നടത്തിയത്‌. റോബര്‍ട്ടുമായി പിണങ്ങിയതിനെത്തുടര്‍ന്ന്‌ ഡിഡോയുടെ ശ്രമഫലമായി ഒരു ഇംഗ്ലീഷ്‌ മെക്കാനിക്കായ ബ്യ്രാന്‍ഡോന്‍കിനും അനു‌യായികളും ചേര്‍ന്ന്‌ മെച്ചപ്പെട്ട കടലാസ്‌ നിര്‍മാണയന്ത്രം കണ്ടുപിടിച്ചു (1807). റോബര്‍ട്ടിന്റെ യന്ത്രത്തിന്റെ മാതൃകയില്‍ത്തന്നെയായിരുന്നു ഇത്‌. ഇതിനു‌വേണ്ടി ഫോര്‍ഡ്രിനീയര്‍ സഹോദരന്മാര്‍ 60,000 പവന്‍ ചെലവഴിച്ചു. ഇപ്പോള്‍ പ്രചാരത്തിലുള്ള സിലിന്‍ഡര്‍ ടൈപ്പ്‌ യന്ത്രങ്ങള്‍ ജോണ്‍ ഡിക്കിന്‍സണ്‍ ആണ്‌ കണ്ടു പിടിച്ചത്‌. ഇന്ന്‌ മരം മുറിക്കുന്നതുമുതല്‍ ഉത്‌പന്നം വിപണിയിലെത്തിക്കുന്നതിനു‌വരെയുള്ള മിക്ക പ്രക്രിയകളും തന്നെയാണ്‌ നിര്‍വഹിക്കുന്നത്‌.

കടലാസുനിര്‍മാണം

പഴയതുണികള്‍, നാരുകള്‍, വയ്‌ക്കോല്‍, പുല്ല്‌, മള്‍ബറിയുടെ തോല്‌ മുതലായവയായിരുന്നു കടലാസ്‌ നിര്‍മാണത്തിനു‌പയോഗിച്ചിരുന്നത്‌. ചില പ്രത്യേകതരം കടലാസ്സുകള്‍ ഒഴികെ എല്ലാം സസ്യനാരുകളില്‍ നിന്നു നിര്‍മിച്ചിരുന്നു. ചണം (ഫ്‌ളാക്‌സ്‌), പരുത്തി മുതലായ സസ്യങ്ങളുടെ നാരുകള്‍ രണ്ടാംഘട്ട ഉത്‌പന്നങ്ങളായിട്ടാണ്‌ ഉപയോഗശൂന്യമായ തുണി, കയറ്‌ മുതലായ സാധനങ്ങളുടെ രൂപത്തില്‍ കടലാസ്‌ നിര്‍മാണത്തിനു‌ ഇപ്പേള്‍ ലഭിക്കുന്നത്‌. വയ്‌ക്കോല്‍, കരിമ്പിന്‍ചണ്ടി, ഈറ മുതലായവ കടലാസ്‌ നിര്‍മാണത്തിന്‌ വന്‍തോതില്‍ ഉപയോഗിക്കുന്നു.

അസംസ്‌കൃത പദാര്‍ഥങ്ങള്‍

തുണി

19-ാം ശ.ത്തിന്‍െറ മധ്യം വരെയും പരുത്തി, ലിനന്‍ എന്നിവയുടെ കീറത്തുണിയായിരുന്നു കടലാസുനിര്‍മാണത്തിനു‌ള്ള അസംസ്‌കൃതസാധനങ്ങള്‍. കൂടുതല്‍ കാലം നീണ്ടു നില്‌ക്കേണ്ട ഇനം കടലാസ്സുകള്‍ നിര്‍മിക്കുന്നതിനു‌ള്ള അസംസ്‌കൃതപദാര്‍ഥം ഇന്നും ഇതു തന്നെയാണ്‌. പള്‍പ്പ്‌ നിര്‍മിക്കുന്നതിനായി കീറത്തുണി അഴുക്കും പൊടിയും കളഞ്ഞ്‌ ശുദ്ധിചെയ്‌ത്‌ ഇനവും നിറവും തിരിച്ചശേഷം ചെറിയ കഷണങ്ങളാക്കി മുറിച്ചു രണ്ടാമതും അഴുക്കുകളഞ്ഞ്‌ ബോയിലറില്‍ നിക്ഷേപിക്കുന്നു. തുടര്‍ന്നു നിര്‍മാണപ്രക്രിയയെ പ്രതികൂലമായി ബാധിക്കുന്ന സ്റ്റാര്‍ച്ച്‌, ലവണങ്ങള്‍, അഴുക്ക്‌, ഗ്രീസ്‌, പശകള്‍, ധാതുക്കള്‍, നിറങ്ങള്‍ മുതലായ മാലിന്യങ്ങളെ കളയുന്നതിനും തുണിക്ക്‌ മാര്‍ദവം വരുത്തുന്നതിനും നിറങ്ങള്‍ കഴുകിക്കളയുന്നതിനും ക്ഷാരദ്രാവകവും ശുദ്ധിചെയ്യുന്നതിനു‌ള്ള സോപ്പും ചേര്‍ത്തു തിളപ്പിക്കുന്നു. തിളപ്പിക്കല്‍ പ്രക്രിയ തീരുമ്പോള്‍ തെളിഞ്ഞു നില്‌ക്കുന്ന ദ്രാവകത്തെ മാറ്റിക്കളയുകയും വേവിച്ച തുണി ശേഖരിക്കുകയും ചെയ്യുന്നു. ഒരു ഡിപ്പര്‍ (dipper) അഴുക്കുവെള്ളത്തെ കുഴമ്പില്‍ നിന്നും വലിച്ചെടുക്കുകയും അതേ വേഗത്തില്‍ത്തന്നെ കുഴമ്പിലേക്കു ശുദ്ധജലം കടത്തിവിടുകയും ചെയ്യുന്നു. ശുദ്ധീകരണം പൂര്‍ത്തിയാകുമ്പോള്‍ ശുദ്ധജലം മാറ്റിക്കളയുകയും കുഴമ്പിന്‍െറ കട്ടി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. പിന്നീടു വെണ്മ വരുത്തുന്നതിനു‌വേണ്ടി കാല്‍സിയംഹൈപ്പോക്ലോറൈറ്റോ, ക്ലോറിന്‍ വാതകമോ ചേര്‍ത്ത്‌ പത്തു ദിവസത്തോളം കുഴമ്പ്‌ അരിപ്പയില്‍ (drainer) സൂക്ഷിക്കുന്നു. അടി (beating), ശുദ്ധീകരണം, സൈസിങ്‌ ഇവ കഴിയുമ്പോള്‍ തുണി പള്‍പ്പ്‌ കടലാസായി രൂപാന്തരം പ്രാപിക്കുന്നു. തുണിപള്‍പ്പില്‍ നിന്നു നിര്‍മിക്കുന്ന കടലാസ്‌ പൊതുവേ കൂടുതല്‍ ബലമുള്ളതായിരിക്കും. കറന്‍സിനോട്ടുകള്‍, ബ്ലൂപ്രിന്റുകള്‍ ഇവയ്‌ക്കുള്ള കടലാസ്‌ തുണിപള്‍പ്പ്‌ നിര്‍മിതമാണ്‌.

വയ്‌ക്കോല്‍

ചുണ്ണാമ്പോ, ചുണ്ണാമ്പും സോഡാക്കാരവും ചേര്‍ന്ന മിശ്രിതമോ കാസ്‌റ്റിക്‌ സോഡയോ ചേര്‍ത്ത്‌ വേവിച്ച വയ്‌ക്കോലാണ്‌ കടലാസ്‌ ഉത്‌പാദനത്തിന്‌ ഉപയോഗിക്കുന്നത്‌. തുണിപള്‍പ്പില്‍ നിന്നുള്ള ഉത്‌പാദനപ്രക്രിയ തന്നെയാണ്‌ ഇതിലും പ്രയോഗിക്കുന്നത്‌.

എസ്‌പാര്‍ട്ടോ

ബ്രിട്ടനിലും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലും കടലാസ്‌ നിര്‍മാണത്തിനു‌പയോഗിക്കുന്ന ഒരു പ്രധാന അസംസ്‌കൃത പദാര്‍ഥമാണ്‌ എസ്‌പാര്‍ട്ടോ. എഴുത്തിനും അച്ചടിക്കുമുള്ള ഉയര്‍ന്നതരം കടലാസുകള്‍ നിര്‍മിക്കുന്നതിനാണ്‌ ഇത്‌ ഉപയോഗിക്കുന്നത്‌.

ഉപയോഗ്യശൂന്യമായ കടലാസുകള്‍

ഇത്‌ പ്രധാനപ്പെട്ട ഒരു അസംസ്‌കൃതവസ്‌തുവാണ്‌. വെള്ളത്തില്‍ അലിയിച്ചാണ്‌ പള്‍പ്പ്‌ ഉണ്ടാക്കുന്നത്‌.

കൃത്രിമ നാരുകള്‍

വ്യത്യസ്‌ത ഉപയോഗങ്ങള്‍ക്കുള്ള കടലാസിന്‍െറ ആവശ്യം നിറവേറ്റുവാന്‍ കടലാസ്‌ നിര്‍മാണരംഗത്ത്‌ നടന്നിട്ടുള്ള ഗവേഷണങ്ങള്‍ ആസ്‌ബെസ്‌റ്റോസ്‌, ഗ്ലാസ്‌നാര്‌, കൃത്രിമപ്പട്ട്‌, നൈലോണ്‍, ഡാക്രാണ്‍ തുടങ്ങിയ നാരുകളുടെ ഉപയോഗത്തിനിടയാക്കിയിട്ടുണ്ട്‌. കടലാസ്‌ നിര്‍മാണത്തിന്റെ 90 ശതമാനത്തിലേറെ നിറവേറ്റുന്നത്‌ തടിയില്‍ നിന്നുള്ള പള്‍പ്പ്‌ തടിപ്പിട്ട്‌ (wood pulp) ആണ്‌.

തടി

വുഡ്‌പള്‍പ്പ്‌ ഉപയോഗിച്ച്‌ കടലാസ്‌ നിര്‍മിക്കാമെന്നു കണ്ടുപിടിക്കുകയും വന്‍തോതില്‍ കടലാസ്‌ നിര്‍മാണത്തില്‍ ഏര്‍പ്പെടുകയും ചെയ്‌തത്‌ ലണ്ടനില്‍ താമസമാക്കിയ ഡച്ചുകാരനായ മത്തിയാസ്‌ കൂപ്പ്‌സ്‌ ആണ്‌ (1800). തുടര്‍ന്ന്‌ ഗോട്ട്‌ ലോബ്‌ കെല്ലര്‍ (1840), ഹൈന്‌റിഷ്‌ വോയെല്‍ടെര്‍ (1846), ആല്‍ബ്രഹ്‌റ്റ്‌ പാഗെന്‍സ്‌റ്റെഹെര്‍ (1866) എന്നിവര്‍ ഈ രംഗത്തു കൂടുതല്‍ കണ്ടുപിടുത്തങ്ങള്‍ നടത്തി. വിവിധതരം തടികളില്‍ നിന്നു പള്‍പ്പ്‌ ഉത്‌പാദിപ്പിക്കാം.

പള്‍പ്പിങ്‌ പ്രക്രിയ

തടിയില്‍നിന്നു പള്‍പ്പ്‌ യാന്ത്രികമായും രാസികമായും നിര്‍മിക്കാറുണ്ട്‌.

യാന്ത്രിക പള്‍പ്പ്‌

യാന്ത്രികമായി പള്‍പ്പ്‌ നിര്‍മിക്കുന്നതിനു‌ തടിക്കക്ഷണങ്ങള്‍ വെള്ളം ചേര്‍ത്ത്‌ അതിശീഘ്രം ചുറ്റിത്തിരിയുന്ന അരകല്ലില്‍ അരയ്‌ക്കുന്നു. പള്‍പ്പു രൂപത്തിലുള്ള ഈ അറപ്പുപൊടി വെള്ളത്തിലൂടെ ഒലിച്ചുപോയി സ്‌ക്രീനു‌കളില്‍ പതിക്കുന്നു. അരയാത്ത കഷണങ്ങള്‍ മാറ്റിയശേഷം പള്‍പ്പിനെ പിന്നീടു മറ്റൊരു സ്‌ക്രീനിലേക്ക്‌ മാറ്റി, അധിക ജലാംശം നീക്കം ചെയ്‌ത്‌ കട്ടിപിടിപ്പിക്കുന്നു. ഒട്ടിപ്പിടിച്ചിരിക്കുന്ന പാകത്തില്‍ കട്ടിപിടിക്കുന്ന പള്‍പ്പിനെ "ലാപ്പു' (lap)കളായി മുറിച്ചു പേപ്പര്‍മില്ലിലേക്കയയ്‌ക്കുന്നു. ഇതിനെ "ആര്‍ദ്രയാന്ത്രികതടിപ്പിട്ട്‌' (moist mechanical wood pulp) അഥവാ ഗ്രൗണ്ട്‌ വുഡ്‌ (ground wood) എന്നു പറയുന്നു. ഇത്‌ നിറം കുറഞ്ഞതും ഏറെനാള്‍ ഈടു നില്‍ക്കാത്തതുമാണ്‌. ഏറിയകൂറും പത്രക്കടലാസ്‌ നിര്‍മിക്കുന്നതിനാണ്‌ ഇതുപയോഗിക്കുന്നത്‌. വുഡ്‌ പള്‍പ്പ്‌ ഉപയോഗിച്ചുണ്ടാക്കിയ കടലാസിലാണ്‌ യു.എസ്സില്‍ നിന്നും പ്രസിദ്ധീകരിച്ചുവരുന്ന സ്റ്റാറ്റ്‌സ്‌ സൈതുങ്‌ എന്ന ജര്‍മന്‍ പത്രത്തിന്റെ 1868 ജനു‌. 7ലെ ലക്കം അച്ചടിച്ചത്‌. പിന്നീടു ന്യൂയോര്‍ക്കിലെ വേള്‍ഡ്‌ (1870 ജൂണ്‍ 22), ന്യൂയോര്‍ക്ക്‌ ടൈംസ്‌ (1873 ആഗ. 23) എന്നീ പത്രങ്ങളും ഇത്‌ സ്വീകരിച്ചു. യാന്ത്രിക പള്‍പ്പ്‌ വിലകുറഞ്ഞതും ലാഭകരവുമാണ്‌. പള്‍പ്പു നിര്‍മാണപ്രക്രിയയില്‍ 7 ശതമാനത്തോളമേ ഈ സമ്പ്രദായത്തില്‍ തടിനഷ്‌ടം വരുന്നുള്ളൂ.

വിദേശനിർമിത കടലാസ്‌ യന്ത്രം

രാസപള്‍പ്പ്‌

സോഡിയം സള്‍ഫൈറ്റോ കാസ്റ്റിക്‌ സോഡയോ ഉപയോഗിച്ച്‌ ഉപചരിച്ച തടിക്കഷണങ്ങള്‍ യാന്ത്രിക പ്രക്രിയകള്‍ക്ക്‌ വിധേയമാക്കുക വഴി തടി പൊടിക്കുന്നതിനും അരയ്‌ക്കുന്നതിനും വേണ്ട വൈദ്യുതോര്‍ജം കുറയ്‌ക്കാനാകും. ഈ വിധ രാസ യാന്ത്രിക (chemimechanical) പ്രക്രിയകളിലൂടെ 80 90 ശ.മാ. പള്‍പ്പ്‌ ലഭ്യമാക്കാനാകും. കടുപ്പം കൂടിയ തടിയിനങ്ങള്‍ക്ക്‌ ഈ രീതി അനു‌യോജ്യമാണ്‌. യാന്ത്രികപ്രക്രിയയെ അപേക്ഷിച്ചു കൂടുതല്‍ സൂക്ഷ്‌മമായി തൊലിയും പിരിവുകളും (Knots) കളഞ്ഞ്‌ ചെറിയ, ക്രമമായ അളവുള്ള കഷണങ്ങളാക്കി മാറ്റിയ തടി ബോയിലറുകളില്‍ നിക്ഷേപിച്ച്‌ ഉചിതമായ രാസവസ്‌തുക്കള്‍ ചേര്‍ത്തു തിളപ്പിക്കുന്നു.

രാസപള്‍പ്പ്‌ പ്രക്രിയകളില്‍ അമ്ല(സള്‍ഫൈറ്റ്‌)മോ ക്ഷാര(സോഡ)മോ ഉപയോഗപ്പെടുത്താറുണ്ട്‌. തടിയിലെ ലിഗ്‌നിന്‍ പോലുള്ള സെല്ലുലോസേതര ഘടകങ്ങള്‍ ലയിപ്പിക്കുവാനാണ്‌ രാസവസ്‌തുക്കള്‍ ഉപയോഗിക്കുന്നത്‌. രാസപ്രക്രിയയെ മാത്രമവലംബിച്ച്‌ ആദ്യമായി പള്‍പ്പുണ്ടാക്കിയത്‌ കാസ്റ്റിക്‌ സോഡ ഉപയോഗിച്ചാണ്‌. എന്നാല്‍ 1884ല്‍ സോഡിയം സള്‍ഫേറ്റ്‌ ഉപയോഗിച്ചുള്ള ക്രാഫ്‌റ്റ്‌ പ്രക്രിയ (Kraft pulping process) കണ്ടുപിടിച്ചതോടെ സോഡപ്രക്രിയയ്‌ക്ക്‌ പ്രചാരം കുറഞ്ഞു. ലോകത്തിലിന്നു ഉത്‌പാദിപ്പിക്കപ്പെടുന്ന തടിപള്‍പ്പില്‍ മൂന്നില്‍ രണ്ടുഭാഗം ക്രാഫ്‌റ്റ്‌ പ്രക്രിയയെയാണ്‌ ആശ്രയിക്കുന്നത്‌. "ബലം' (strength) എന്ന്‌ അര്‍ഥമുള്ള ജര്‍മന്‍ പദമായ ക്രാഫ്‌റ്റില്‍ നിന്നാണ്‌ ഈ പേര്‍ നിഷ്‌പന്നമായിട്ടുള്ളത്‌. ഈ പ്രക്രിയയിലൂടെ ഉത്‌പാദിപ്പിക്കപ്പെടുന്ന കടലാസ്സിന്‌ നല്ല ബലവും ഉറപ്പും ഉണ്ടായിരിക്കും. ബ്ലീച്ച്‌ ചെയ്‌ത്‌ വെളുപ്പിക്കാത്ത ക്രാഫ്‌റ്റ്‌ പേപ്പര്‍ പാക്കിങ്‌ പേപ്പറായി ഉപയോഗപ്പെടുത്തി വരുന്നു. വിവിധ പള്‍പ്പുകള്‍ വിവിധതരം കടലാസ്സുകളുടെ നിര്‍മാണത്തിനു‌പയോഗിക്കുന്നു. വെണ്‍മയുള്ള കടലാസ്സിനു‌ വേണ്ടി പള്‍പ്പിനെ വീണ്ടും വെളുപ്പിക്കേണ്ടതുണ്ട്‌. ഇതിനു‌ വേണ്ട ബ്ലീച്ചിങ്‌ പ്രക്രിയ തിരഞ്ഞെടുക്കുന്നത്‌ പള്‍പ്പുണ്ടാക്കാന്‍ ഉപയോഗിക്കുന്ന അസംസ്‌കൃതപദാര്‍ഥം, പള്‍പ്പിങ്‌ പ്രക്രിയ, വെണ്‍മയുടെ തോത്‌ എന്നീ ഘടകങ്ങള്‍ കണക്കിലെടുത്തുകൊണ്ടാണ്‌.

ക്ലോറിന്‍, ഏതെങ്കിലും ഹൈപോക്ലോറൈറ്റ്‌, ക്ലോറിന്‍ ഡൈഓക്‌സൈഡ്‌, ഹൈഡ്രജന്‍ പെറോക്‌സൈഡ്‌ തുടങ്ങിയ ഏതെങ്കിലും ഒരു ഓക്‌സീകാരിയാണ്‌ മിക്ക ബ്ലീച്ചിങ്‌ പ്രക്രിയകളിലും ഉപയോഗപ്പെടുത്തുന്നത്‌. സെല്ലുലോസ്‌ നാരുകള്‍ക്ക്‌ അമിതക്ഷതമുണ്ടാകാതിരിക്കുന്നതിനായി ബ്ലീച്ചിങ്‌ മൂന്നു മുതല്‍ ഏഴ്‌ വരെ ഘട്ടങ്ങളായാണ്‌ നടത്തുന്നത്‌. അമിതമായി ബ്ലീച്ചു ചെയ്യപ്പെട്ട പള്‍പ്പില്‍ നിന്നുണ്ടാക്കുന്ന കടലാസ്സിനു‌ ബലം കുറവായിരിക്കും. തയ്യാറായ പള്‍പ്പ്‌ "ബീറ്റിങ്‌ എഞ്ചി'(beating engine)നില്‍ നിക്ഷേപിക്കുന്നു. പള്‍പ്പ്‌ ദീര്‍ഘവൃത്താകൃതിയിലുള്ള ഒരു ടാങ്കിലെ വെള്ളത്തില്‍ ചുറ്റിത്തിരിയുന്നു. തുടര്‍ന്ന്‌ സ്റ്റീല്‍കത്തി ഘടിപ്പിച്ച, ചുറ്റിത്തിരിയുന്ന ഒരു റോളറിലേക്ക്‌ പള്‍പ്പ്‌ കടത്തിവിടുന്നു; റോളറില്‍ നിന്നു "സ്റ്റേഷണറി സ്റ്റീലി'ലേക്കും. കടലാസ്‌ നാരുകളെ ആവശ്യമായ നീളത്തില്‍ മുറിച്ച്‌ ഉപയോഗത്തിനനു‌സൃതമായ ഗുണനിലവാരം വരുത്തുന്നു. കടലാസിനെ അതാര്യവും അതിന്‍െറ ഉപരിതലം മിനു‌സമുള്ളതുമാക്കുന്നതിനായി ധാതുലവണങ്ങള്‍ (സാധാരണയായി ചീനക്കളിമണ്ണ്‌) ചേര്‍ക്കുന്നു. പിന്നീടു കടലാസിനു‌ മഷി വലിച്ചെടുക്കാത്ത സ്വഭാവമുണ്ടാക്കുന്നതിനു‌വേണ്ടി "സൈസ്‌' ചെയ്യുന്നു. ഈ വല്‌ക്കമിശ്രിതം പിന്നീട്‌ "സ്റ്റോറേജ്‌' ചെസ്‌റ്റി'ലേക്കും തുടര്‍ന്ന്‌ കടലാസ്‌ യന്ത്രത്തിലേക്കും പ്രവേശിപ്പിക്കപ്പെടുന്നു. വെള്ളത്തില്‍ നേര്‍പ്പിച്ച വല്‌ക്കമിശ്രിതം കടലാസ്‌ യന്ത്രത്തിലെ "വയര്‍ക്ലോത്തി' (wire cloth)ലൂടെ കടക്കുമ്പോള്‍ ഈര്‍പ്പം ഒലിച്ചുപോകുന്നു. ഈര്‍പ്പം വാര്‍ന്നുകൊണ്ടിരിക്കുന്ന വല്‌ക്കമിശ്രിതത്തിന്‌ ഒരേ കനം ലഭിക്കുന്നതിനു‌വേണ്ടി അതിനു‌ മുകളില്‍ ഒരു "വയര്‍ബെല്‍റ്റി' (wire belt)നെ വശത്തുനിന്നും വശത്തേക്കു ചലിപ്പിക്കുന്നു. വയര്‍ക്ലോത്തിനു‌ മുകളിലുള്ള പള്‍പ്പ്‌ ഉറച്ചുകഴിയുമ്പോള്‍ അതിനെ ഒരു കമ്പിളിഷീറ്റിലേക്ക്‌ മാറ്റി ജലാംശം നീക്കം ചെയ്യുന്നതിനായി പ്രസ്സ്‌ ചെയ്യുന്നു. പള്‍പ്പ്‌ ഷീറ്റിനെ ഇവിടെ ഉയര്‍ന്ന മര്‍ദത്തില്‍ ഞെക്കുന്നു. അങ്ങനെ മാര്‍ദവമുള്ള, ഈര്‍പ്പം മാറിയിട്ടില്ലാത്ത കടലാസ്‌ രൂപപ്പെടുന്നു. ഈ കടലാസ്‌ കമ്പിളി ഷീറ്റിലും സിലിന്‍ഡറിലും (ഡ്രയര്‍) ഇടവിട്ടു കടത്തിവിട്ടാണ്‌ ഉണക്കുന്നത്‌. ഉണങ്ങിയ കടലാസ്‌ പ്രസ്സിന്റെ അവസാനഭാഗത്തുള്ള സിലിന്‍ഡറില്‍ റോളുകളായി ചുറ്റി ആവശ്യത്തിനനു‌സരിച്ചു യാന്ത്രികമായിത്തന്നെ റോളുകളായോ ഷീറ്റുകളായോ സ്റ്റോറിലേക്ക്‌ അയയ്‌ക്കുന്നു.

കടലാസ്‌ വ്യവസായം ഇന്ത്യയില്‍

ഇന്ത്യയിലെ ആദ്യത്തെ കടലാസ്‌ നിര്‍മാണ ഫാക്‌ടറി 18-ാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ബംഗാളില്‍ സ്ഥാപിതമായി. ഉയര്‍ന്ന ഗുണനിലവാരമുള്ള കടലാസുകള്‍ നിര്‍മിക്കുന്നതിനു‌വേണ്ടി 1968ല്‍ മധ്യപ്രദേശിലെ ഹോഷംഗബാദില്‍ ബ്രിട്ടനു‌മായി സഹകരിച്ച്‌ ഒരു ഫാക്‌ടറി പ്രവര്‍ത്തനമാരംഭിച്ചു. കടലാസ്‌ നിര്‍മാണം ഊര്‍ജിതപ്പെടുത്തുന്നതിനായി 1970ല്‍ ഇന്ത്യാ ഗവണ്‍മെന്റ്‌ ഹിന്ദുസ്ഥാന്‍ പേപ്പര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്‌ (HPCL)സ്ഥാപിച്ചു. ഈ കോര്‍പ്പറേഷന്റെ കീഴിലുള്ള സ്ഥാപനങ്ങളാണ്‌ കേരളത്തിലെ വെള്ളൂര്‍ ന്യൂസ്‌പ്രിന്റു ഫാക്‌ടറിയും നാഗാലന്‍ഡിലെയും മാണ്ഡ്യയിലെയും നാഷണല്‍ പേപ്പര്‍ മില്ലുകളും. പുനലൂര്‍ പേപ്പര്‍ മില്‍സാണ്‌ കേരളത്തിലെ മറ്റൊരു പ്രമുഖ കടലാസ്സു നിര്‍മാണ ഫാക്‌ടറി.

ഇന്‍ഡ്യയില്‍ കടലാസ്‌, കടലാസ്‌ ബോര്‍ഡ്‌, ന്യൂസ്‌ പ്രിന്റ്‌ എന്നിവയുടെ നിര്‍മാണവുമായി 500ല്‍പ്പരം വന്‍കിടമധ്യനിര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. ഇവയ്‌ക്ക്‌ പുറമേ ധാരാളം ചെറുകിട സംരംഭങ്ങളും കടലാസ്‌ നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ഇന്‍ഡ്യയില്‍ ചെറുകിട മേഖലയില്‍ നിര്‍മിക്കുന്ന ഹാന്‍ഡ്‌മെയിഡ്‌ പേപ്പറിന്‌ ഏറെ പ്രശസ്‌തിയും നേടാനായിട്ടുണ്ട്‌. ഖാദിഗ്രാമ വ്യവസായ കമ്മീഷന്റെ പിന്തുണയും ഇക്കൂട്ടര്‍ക്കുണ്ട്‌. കടലാസ്‌ നിര്‍മാണത്തില്‍ ഇന്‍ഡ്യയ്‌ക്ക്‌ സ്വയംപര്യാപ്‌തത കൈവന്നിട്ടുണ്ട്‌. സവിശേഷതയാര്‍ന്ന ചിലതരം കടലാസ്‌ മാത്രമേ ഇപ്പോള്‍ ഇറക്കുമതി ചെയ്യുന്നുള്ളു. കടലാസ്സിന്റെയും കടലാസ്‌ ബോര്‍ഡിന്റെയും ആഭ്യന്തര ഉത്‌പാദനം 25 ലക്ഷം ടണ്ണായി ഉയര്‍ന്നിട്ടുമുണ്ട്‌. മൊത്തം ഉത്‌പാദനത്തിന്റെ 39 ശതമാനം വൃക്ഷത്തടികള്‍ അസംസ്‌കൃതവസ്‌തുവായി ഉപയോഗിച്ചും 61 ശതാമാനം മറ്റ്‌ വിഭവങ്ങള്‍ അസംസ്‌കൃതവസ്‌തുവായി ഉപയോഗിച്ചുമാണ്‌ നടത്തുന്നത്‌. ഭാവിയില്‍ കടലാസ്‌ വ്യവസായത്തില്‍ വന്‍തോതിലുള്ള നിക്ഷേപം ഏഷ്യന്‍ രാജ്യങ്ങളില്‍ ഉണ്ടാകും എന്ന്‌ കണക്കാക്കിയിട്ടുണ്ട്‌. ഇതില്‍ ഏറ്റവും കൂടുതല്‍ പ്രയോജനം ലഭിക്കുന്നത്‌ ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആയിരിക്കുമെന്നാണ്‌ പ്രതീക്ഷ.

ഇന്ത്യയില്‍ അച്ചടിവ്യവസായത്തിലാണ്‌ ഏറ്റവും കൂടുതല്‍ കടലാസ്‌ ഉപയോഗിക്കപ്പെടുന്നത്‌. ഇതിനു‌പുറമേ, റാപ്പിംങ്‌, പാക്കിങ്‌, ടവലിങ്‌, ഇന്‍സുലേറ്റിങ്‌, ഫോട്ടോഗ്രഫി ഇനങ്ങള്‍ക്കും കടലാസ്സ്‌ വ്യാപകമായി ഉപയോഗിക്കുന്നു. കേന്ദ്ര പൊതുമേഖലാസംരംഭങ്ങളായ ഹിന്ദുസ്ഥാന്‍ ന്യൂസ്‌ പ്രിന്റ്‌ ലിമിറ്റഡ്‌, ഹിന്ദുസ്ഥാന്‍ പേപ്പര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്‌, ഹിന്ദുസ്ഥാന്‍ സെയില്‍സ്‌ എന്നിവ കടലാസ്‌ വ്യവസായമേഖലയില്‍ നിര്‍ണായക ശക്തി നേടിയെടുത്തിട്ടുണ്ട്‌. സ്വകാര്യസംരംഭങ്ങളും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു.

(ഡോ. എം. ശാര്‍ങധരന്‍; സ.പ.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%9F%E0%B4%B2%E0%B4%BE%E0%B4%B8%E0%B5%8D%E2%80%8C" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍