This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കടല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കടല

Bengal Gram

ഫാബേസീ (Fabaceae) സസ്യ കുടുംബത്തില്‍പ്പെടുന്ന പയര്‍വര്‍ഗവിള. ശാ.നാ.: സൈസര്‍ അരീടിനം (Cicer arietinum) നവധാന്യങ്ങളില്‍ ഒന്നാണിത്‌.

അതിപ്രാചീനകാലം മുതല്‍ക്കു തന്നെ ഏഷ്യയിലും യൂറോപ്പിലും കടല കൃഷിചെയ്‌തു വരുന്നുണ്ട്‌. തെക്കുപടിഞ്ഞാറന്‍ ആഫ്രിക്കയാണ്‌ കടലയുടെ ജന്മദേശമെന്ന്‌ കരുതപ്പെടുന്നു. ഇന്ത്യയില്‍, ആദ്യമായി കൃഷിചെയ്‌തു തുടങ്ങിയത്‌ ബംഗാളില്‍ ആയതിനാലാവണം ഇതിന്‌ ഇവിടെ "ബംഗാള്‍ ഗ്രാം' (Bengal gram) എന്ന പേരു ലഭിച്ചിട്ടുള്ളത്‌. ഉത്തര്‍പ്രദേശ്‌, കിഴക്കന്‍ പഞ്ചാബ്‌, മധ്യപ്രദേശ്‌, ബിഹാര്‍, ആന്ധ്രപ്രദേശ്‌, തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍ ജില്ല എന്നിവിടങ്ങളില്‍ കടല കൃഷി ചെയ്‌തുവരുന്നു. രാജ്യത്തെ കടല ഉത്‌പാദനത്തിന്റെ 90 ശതമാനവും വടക്കേ ഇന്ത്യയിലാണ്‌. ഇന്ത്യയ്‌ക്കുവെളിയില്‍ ഇറ്റലി, ഗ്രീസ്‌, റുമേനിയ, റഷ്യ, ഈജിപ്‌ത്‌, വടക്കേ ആഫ്രിക്ക, കിഴക്കന്‍ ആഫ്രിക്ക, റൊഡേഷ്യ, ഇറാന്‍, തുര്‍ക്കി, മധ്യ അമേരിക്ക, ആസ്‌റ്റ്രലിയ എന്നിവിടങ്ങളില്‍ കടലക്കൃഷിയുണ്ട്‌. ധാരാളം ശാഖകളോടുകൂടിയ ഒരു വാര്‍ഷികസസ്യമാണ്‌ കടല. 6070 സെ.മീ.ല്‍ കൂടുതല്‍ ഉയരത്തില്‍ വളരാറില്ല. നിരവധി ചെറിയ പര്‍ണകങ്ങള്‍ (leaflets) ചേര്‍ന്ന സംയുക്തപത്രമാണ്‌ ഇതിന്റേത്‌. പര്‍ണകങ്ങളില്‍ ഗ്രന്ഥിയോടുകൂടിയ രോമങ്ങളുണ്ട്‌. ഇലകള്‍ക്ക്‌ ഇരുണ്ട പച്ച നിറമാണ്‌. ധാരാളം ചില്ലകളുണ്ടാകുകയും അവ വശങ്ങളിലേക്കു വ്യാപിച്ചു വളരുകയും ചെയ്യുന്നു. തന്മൂലം കൃഷിസ്ഥലത്ത്‌ കളകള്‍ അധികമായി ഉണ്ടാകാറില്ല. 15 സെ.മീറ്ററോ ളം നീളത്തില്‍ വളരുന്ന പ്രധാനവേരില്‍ നിന്ന്‌ സാധാരണയായി നാലുനിര പാര്‍ശ്വവേരുകള്‍ ഉണ്ടാകുന്നു. പയറുവര്‍ഗസസ്യങ്ങളുടെ പ്രത്യേകതയായ മൂലാര്‍ബുദങ്ങള്‍ വേരില്‍ ധാരാളമുണ്ടായിരിക്കും. ഇതില്‍ ജീവിക്കുന്ന ചിലയിനം ബാക്‌റ്റീരിയങ്ങള്‍ വായുവിലെ നൈട്രജനെ സംയുക്തങ്ങളായി മാറ്റുന്നു. ഇത്‌ മണ്ണില്‍ ചേര്‍ന്ന്‌ അതിന്റെ ഫലപുഷ്‌ടി വര്‍ധിപ്പിക്കുന്നു. ഒറ്റയായി കാണപ്പെടുന്ന പുഷ്‌പങ്ങളില്‍ സാധാരണയായി സ്വപരാഗണം സംഭവിക്കുമെങ്കിലും പരപരാഗണവും നടക്കാറുണ്ട്‌. ഫലം 2.5 സെ.മീറ്ററോളം നീളമുള്ള ലെഗ്യൂം (Legume) ആണ്‌. പുഷ്‌പങ്ങളുടെയും കായ്‌കളുടെയും നിറം, ആകൃതി, വലുപ്പം എന്നിവയില്‍ വ്യത്യാസം കണ്ടുവരുന്നു. തവിട്ട്‌, വെള്ള, മഞ്ഞ, കറുപ്പ്‌ എന്നീ നിറങ്ങളിലുള്ള കായ്‌കളുണ്ട്‌. തെക്കേ ഇന്ത്യയില്‍ കൃഷിചെയ്യുന്ന ഇനം മഞ്ഞ കലര്‍ന്ന തവിട്ടു നിറമുള്ള കായ്‌കള്‍ ഉത്‌പാദിപ്പിക്കുന്നു. അത്യുത്‌പാദനശേഷിയുള്ളതും വെളുത്തകായ്‌കളോടു കൂടിയതുമായ "കാബൂളിഗ്രാം' എന്ന ഇനമാണ്‌ വടക്കേ ഇന്ത്യയില്‍ സാധാരണയായി കൃഷിചെയ്‌തുവരുന്നത്‌. മഴകുറഞ്ഞ തണുപ്പുപ്രദേശങ്ങളാണ്‌ കടലക്കൃഷിക്ക്‌ അനു‌യോജ്യം. വിത്തുകള്‍ മുളച്ചുവരുമ്പോഴോ, പുഷ്‌പിക്കുമ്പോഴോ, കായ്‌ക്കുമ്പോഴോ മഴയുണ്ടാകുന്നത്‌ വിളവിനെ പ്രതികൂലമായി ബാധിക്കും. അതുപോലെത്തന്നെ കഠിനമായ തണുപ്പും മഞ്ഞുവീഴ്‌ചയും ഈ കൃഷിക്ക്‌ ഹാനികരമാകുന്നു. അത്യധികമായ ഉഷ്‌ണവും ചെടികളുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും. വടക്കേ ഇന്ത്യയില്‍ എക്കല്‍ മണ്ണിലും തെക്കേ ഇന്ത്യയില്‍ പരുത്തിക്കരിമണ്ണിലും ആണ്‌ ഈ വിള പ്രധാനമായും കൃഷി ചെയ്‌തുവരുന്നത്‌.

കടലച്ചെടി - ഉള്‍ച്ചിത്രം: കടല

ആഗ. മാസത്തില്‍ മഴക്കാലത്തിന്‍െറ അവസാനത്തോടെയാണ്‌ കടല കൃഷിചെയ്യുന്നത്‌. നെല്‍വയലുകളില്‍ ഒന്നാംവിള കൊയ്‌തതിനു‌ശേഷം നിലമൊരുക്കി കൃഷിയിറക്കുന്നു. മൂന്നുനാലുമാസംകൊണ്ട്‌ കായ്‌കള്‍ വിളവെടുപ്പിന്‌ പാകമാകും. ജലസേചനസൗകര്യമുള്ള പ്രദേശങ്ങളില്‍ ഹെക്‌ടറിന്‌ 1,5002,000 കി.ഗ്രാം വിളവ്‌ ലഭിക്കുന്നു. വാട്ടരോഗം, ഗ്രാം ബ്ലൈറ്റ്‌, മൂടുചീയല്‍, വേരുചീയല്‍, തുരുമ്പുരോഗം ഇവയാണ്‌ കടലച്ചെടിയെ ബാധിക്കുന്ന പ്രധാന രോഗങ്ങള്‍. രോഗപ്രതിരോധശക്തിയുള്ള ഇനങ്ങള്‍ കൃഷിചെയ്യുകയാണ്‌ പ്രായോഗികമായ ഏക നിയന്ത്രണമാര്‍ഗം. വളരെയധികം പോഷകമൂല്യമുള്ള ഒരു ഭക്ഷണപദാര്‍ഥമാണ്‌ കടല. കടലപ്പരിപ്പില്‍ പ്രധാനമായി അടങ്ങിയിരിക്കുന്നത്‌ പ്രാട്ടീനാണ്‌. കടലകൊണ്ട്‌ സ്വാദിഷ്‌ഠങ്ങളായ പല വിഭവങ്ങളും ഉണ്ടാക്കാറുണ്ട്‌. കടലമാവുകൊണ്ടുള്ള പലഹാരങ്ങള്‍ രുചികരങ്ങളാണ്‌. കടലച്ചെടിയുടെ ഇലയും തണ്ടും പോഷകമൂല്യമുള്ള കാലീത്തീറ്റയാണ്‌. കടലക്കായില്‍ നിന്നും ഇലകളില്‍നിന്നും സസ്യ അമ്ലങ്ങള്‍ (ഉദാ. ഓക്‌സാലിക്‌ അമ്ലവും മാലിക്‌ അമ്ലവും) ലഭിക്കുന്നു.

അമ്ലശേഖരണത്തിനായി രാത്രികാലങ്ങളില്‍ ഒരു നേരിയ മസ്ലിന്‍തുണി ചെടികളുടെ മീതെ വിരിക്കുന്നു. രാത്രിയില്‍ മഞ്ഞുവീഴുമ്പോള്‍ അമ്ലങ്ങള്‍ ഊറി മസ്ലിന്‍ തുണിയില്‍ പരക്കും. തുണി അമ്ലം കൊണ്ട്‌ നല്ലവണ്ണം കുതിരുമ്പോള്‍ അത്‌ വെള്ളത്തില്‍മുക്കി തുണിയിലെ അമ്ലം ശേഖരിക്കാം. ഇങ്ങനെ പലതവണ ആവര്‍ത്തിക്കുമ്പോള്‍ ഈ വെള്ളത്തില്‍ അമ്ലത്തിന്‍െറ അംശം ധാരാളമായി കലര്‍ന്നിരിക്കും. ഇത്‌ വെയിലത്തുവച്ച്‌ വറ്റിച്ചെടുത്ത്‌ കുപ്പികളിലാക്കി വില്‌പന നടത്തുന്നു. ഈ ദ്രാവകത്തില്‍ ഏതാണ്‌ 9096 ശ.മാ. മാലിക്‌ അമ്ലവും 49 ശ.മാ. ഓക്‌സാലിക്‌ അമ്ലവും നേരിയ അളവില്‍ ബാഷ്‌പശീലാമ്ലങ്ങളും ഉണ്ടായിരിക്കും. അമ്ലശേഖരണം നടത്തിയ ചെടികളില്‍ കായ ഉത്‌പാദനം കുറഞ്ഞുപോകും.

കടലച്ചെടി ആകമാനം ശീതവീര്യമുള്ളതാണെന്ന്‌ അഷ്‌ടാംഗഹൃദയത്തില്‍ പരാമര്‍ശിച്ചു കാണുന്നു. ചെടി സമൂലം ജ്വരത്തിന്‌ ഔഷധമായി ഉപയോഗിക്കാവുന്നതാണ്‌. രാത്രിയില്‍ കട്ടികുറഞ്ഞ ഒരു വെളുത്ത തുണി കടലച്ചെടിയുടെ മീതെ വിരിച്ച്‌ ശേഖരിക്കുന്ന മഞ്ഞുതുള്ളികള്‍ ഛര്‍ദി, അതിമാന്ദ്യം, അതിസാരം എന്നിവയുടെ ശമനത്തിന്‌ ഫലപ്രദമാണ്‌. വെള്ളത്തിലിട്ട്‌ തിളപ്പിച്ച ഇലകൊണ്ട്‌ തടവിയാല്‍ ഉളുക്കിനും അംഗഭ്രംശത്തിനും ആശ്വാസം ലഭിക്കും. രാത്രി വറുത്ത കടലക്കായ കഴിച്ച്‌ അനു‌പാനമായി ചെറുചൂടുള്ള പാല്‍ ഒരു കപ്പു കുടിച്ചാല്‍ മാറത്തു കഫം കെട്ടുന്നത്‌ ഇല്ലാതാകും. കടലക്കായ വാതത്തെ പ്രകോപിപ്പിക്കും. അശ്‌മരിയുള്ളവര്‍ക്ക്‌ ഇത്‌ നിഷിദ്ധമാണ്‌. കടലപ്പരിപ്പ്‌ മൂത്രളവും വറുത്ത കടല വൃഷ്യവുമാണ്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%9F%E0%B4%B2" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍