This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കടമറ്റത്തു കത്തനാര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കടമറ്റത്തു കത്തനാര്‍

മാന്ത്രികന്‍ എന്ന നിലയില്‍ പ്രസിദ്ധിയാര്‍ജിച്ച ഒരു കേരളീയ ക്രസ്‌തവപുരോഹിതന്‍. കടമറ്റം പള്ളിയുടെ സ്ഥാപകനായ "മാര്‍ ആബാ'യുടെ ശിഷ്യനായിരുന്നു ഇദ്ദേഹം എന്ന്‌ കരുതപ്പെടുന്നു. പഴയ കുന്നത്തുനാടു താലൂക്കില്‍ കടമറ്റം എന്ന ഗ്രാമത്തില്‍ ജനിച്ചു. ശരിയായ പേര്‍ പൗലൂസ്‌ എന്നായിരുന്നു. ചെറുപ്പത്തില്‍ത്തന്നെ അനാഥനായിത്തീര്‍ന്ന പൗലൂസ്‌ ദാരിദ്ര്യം സഹിക്കവയ്യാതെ അടുത്തുള്ള പള്ളിയില്‍ ചെന്ന്‌ പ്രാര്‍ഥിച്ചു. ആ സമയം അവിടെ വന്ന പള്ളിവികാരി പൗലൂസിനെ വളര്‍ത്തുന്ന ചുമതല ഏറ്റെടുത്ത്‌ കൂടെ താമസിപ്പിച്ചു. സാമാന്യവിദ്യാഭ്യാസത്തിനു‌ പുറമേ പൗരോഹിത്യത്തിനാവശ്യമായ ശിക്ഷണവും അദ്ദേഹം പൗലൂസിനു‌ നല്‌കി. കുറച്ചു കാലത്തിനു‌ശേഷം പൗലൂസ്‌ ശെമ്മാശനാക്കപ്പെട്ടു.

കലാനിലയം നാടകവേദിയുടെ "കടമറ്റത്തു കത്തനാര്‍' നാടകത്തിലെ കത്തനാരുടെ വേഷം

വികാരിയുടെ പശുക്കള്‍ കാട്ടില്‍ മേഞ്ഞിട്ടു തിരികെ വരുന്നവഴി ഒരു ദിവസം ഒരു പുലി അവയെ ആക്രമിക്കുകയും അവ ഭയപ്പെട്ട്‌ നാലുപാടും ഓടുകയും ചെയ്‌തു. രാത്രിയായിട്ടും പശുക്കളെ കാണാതിരുന്നതുകൊണ്ട്‌ പൗലൂസ്‌ ഭൃത്യന്മാരുമായി അവയെ തിരക്കി കാട്ടിലേക്കു പുറപ്പെട്ടു. കാട്ടിലെത്തിയപ്പോള്‍ ഇവര്‍ കൂട്ടുപിരിഞ്ഞ്‌ പലരും പല വഴിക്കുപോയി. ശെമ്മാശന്‍ വഴിതെറ്റി ഒരു കൂട്ടം നരഭോജികളായ മലയരയന്മാരുടെ ഗുഹയില്‍ അകപ്പെട്ടു. അവരുടെ തലവന്‌ അദ്ദേഹത്തോട്‌ അനു‌കമ്പ തോന്നിയതിനാല്‍ അദ്ദേഹം മരണത്തില്‍ നിന്ന്‌ രക്ഷപ്പെട്ടു. തലവന്റെ ആജ്ഞപ്രകാരം അവിടത്തെ നിയമങ്ങള്‍ അനു‌സരിച്ച്‌ ജീവിച്ചുകൊള്ളാമെന്ന്‌ പ്രതിജ്ഞ ചെയ്യിച്ചശേഷം ശെമ്മാശനെ അവിടെത്തന്നെ താമസിക്കുവാന്‍ അനു‌വദിച്ചു. ഇദ്ദേഹത്തിന്റെ ശാന്തപ്രകൃതിയും ബുദ്ധിശക്തിയും കണ്ട്‌ സംപ്രീതനായ തലവന്‍ ഇദ്ദേഹത്തെ മന്ത്രവാദം, ഇന്ദ്രജാലം, മഹേന്ദ്രജാലം തുടങ്ങിയ വിദ്യകള്‍ അഭ്യസിപ്പിച്ചു. 12 വര്‍ഷം ശെമ്മാശന്‍ ആ ഗുഹയില്‍ അവരോടൊത്ത്‌ താമസിച്ച്‌ ഈ വിദ്യകളിലെല്ലാം പ്രാഗല്‌ഭ്യം നേടി. അപ്പോഴേക്കും എങ്ങനെയെങ്കിലും അവിടെ നിന്ന്‌ രക്ഷപ്പെടണമെന്ന ഇദ്ദേഹത്തിന്റെ ആഗ്രഹം മനസ്സിലാക്കിയ തലവന്‍ ശെമ്മാശനെ രക്ഷപ്പെടുവാന്‍ അനു‌വദിച്ചു. ഗുഹയുടെ കാവല്‍ക്കാരായിരുന്ന പരിചാരകരെ മയക്കി പുറത്തുകടന്ന ശെമ്മാശന്‍ നേരെ പള്ളിവികാരിയെ ചെന്നു കണ്ടു വണങ്ങി. അധികം താമസിയാതെ കത്തനാര്‍ പട്ടം ലഭിച്ചതിനെത്തുടര്‍ന്ന്‌ "കടമറ്റത്തു കത്തനാര്‍' എന്ന പേരില്‍ ഇദ്ദേഹം അറിയപ്പെടുകയും ക്രമേണ പ്രശസ്‌തിയിലേക്കുയരുകയും ചെയ്‌തു. അതോടെ ഇദ്ദേഹത്തിന്‌ ധാരാളം ശിഷ്യന്മാരുണ്ടായി. ഇദ്ദേഹം അവരെ അഭ്യസിപ്പിച്ചുവന്ന മന്ത്രവാദരീതി പില്‌ക്കാലത്ത്‌ "കടമറ്റത്തുസമ്പ്രദായം' എന്ന പേരില്‍ അറിയപ്പെട്ടു.

പനയന്നാര്‍കാവിലെ യക്ഷിയെ കുടിയിരുത്തിയതും അന്നത്തെ മറ്റൊരു പ്രസിദ്ധമാന്ത്രികനും തന്ത്രിയുമായിരുന്ന കുഞ്ചമണ്‍ പോറ്റിയെ മത്സരത്തില്‍ പരാജയപ്പെടുത്തിയതും ശീമയില്‍നിന്നുവന്ന ബാവായെ യൂറോപ്പിലുണ്ടാകുന്ന പഴങ്ങള്‍ കൊടുത്തു സത്‌കരിച്ചതും മന്ത്രവാദഗ്രന്ഥങ്ങള്‍ ചുട്ടുകരിക്കാന്‍ ബാവാ നടത്തിയ ശ്രമങ്ങള്‍ വിഫലമാക്കിയതും മറ്റും പ്രസിദ്ധമാണ്‌. ഇദ്ദേഹം കൊച്ചീത്തമ്പുരാന്‌ ലന്തക്കാരുടെ ശല്യം ഒഴിവാക്കിക്കൊടുത്തതായി മറ്റൊരു കഥയുണ്ട്‌. ഇതില്‍ നിന്ന്‌ ഇദ്ദേഹം ജീവിച്ചിരുന്ന കാലഘട്ടം 17-ാം നൂറ്റാണ്ടിന്റെറ ഉത്തരാര്‍ധമായിരിക്കാമെന്ന്‌ ചിലര്‍ അഭിപ്രായപ്പെടുന്നുണ്ടെങ്കിലും അതിനു‌ സ്ഥിരീകരണം ഉണ്ടായിട്ടില്ല. കടമറ്റത്തു കത്തനാര്‍ അനേകം മന്ത്രവാദഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്‌. എങ്കിലും മന്ത്രവാദവും മറ്റും ക്രിസ്‌ത്യാനിക്കു ചേര്‍ന്നതല്ല എന്ന ബാവായുടെ അഭിപ്രായത്തെ മാനിച്ച്‌ കത്തനാര്‍ ആ വക ഗ്രന്ഥങ്ങളെല്ലാം നശിപ്പിച്ചുകളഞ്ഞതായി ഊഹിക്കപ്പെടുന്നു. ഇദ്ദേഹത്തിന്റെ അദ്‌ഭുതകൃത്യങ്ങളെക്കുറിച്ച്‌ കൊട്ടാരത്തില്‍ ശങ്കുണ്ണി തന്‍െറ ഐതിഹ്യമാലയില്‍ സവിസ്‌തരം പ്രതിപാദിച്ചിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍