This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കക്ക

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കക്ക

Oyster

ഓസ്‌റ്റ്രീയിഡേ കുടുംബത്തില്‍പ്പെടുന്നതും രണ്ടു തോടുകള്‍ ചേര്‍ന്ന ആവരണംകൊണ്ട്‌ പരിരക്ഷിക്കപ്പെടുന്ന ശരീരത്തോടുകൂടിയതുമായ (bivalve) ഒരിനം സമുദ്രജീവി. മൊളസ്‌ക ഫൈലത്തിലെ ഒരു വര്‍ഗമായ ലാമെലിബ്രാങ്കിയേറ്റയില്‍ ആണ്‌ ഇവ ഉള്‍പ്പെടുന്നത്‌. രണ്ടു കക്കത്തോടുകളും തുല്യവലുപ്പമുള്ളവയല്ല. ഇടത്തേത്‌ (lower valve), കട്ടിയേറിയതും ബാഹ്യമായി ഉന്മധ്യവും സോസറിനോട്‌ രൂപസാദൃശ്യം താരതമ്യേന ഏറെയുള്ളതുമാണ്‌. എന്നാല്‍ വലത്തേതാകട്ടെ(uppermost valve), കൂടുതല്‍ പരന്ന്‌, കനം കുറഞ്ഞിരിക്കുന്നു. ഇക്കാരണത്താല്‍ വായ തുറക്കുമ്പോള്‍ ഈ തോട്‌ ഉയര്‍ത്താന്‍ പ്രയാസം നേരിടുന്നില്ല. ഈ തോടുകളുടെ ഉപരിതലത്തില്‍ ഇടുങ്ങിയതും ക്രമരഹിതവുമായ അനേകം ചെറു രേഖകള്‍ കാണാം. ഈ രേഖകള്‍ കുറെയെണ്ണം ചേര്‍ന്ന്‌ ഓരോ വലയമായിത്തീരുന്നതും സാധാരണമാണ്‌. ഓരോ വലയവും കക്കയുടെ ഏതാണ്ട്‌ ഒരു വര്‍ഷത്തെ വളര്‍ച്ചയെ കാണിക്കുന്നു. കക്കയുടെ ത്വരിതഗതിയിലുള്ള വളര്‍ച്ചയില്‍ കാലാനു‌സൃതമായുണ്ടാകുന്ന വ്യതിയാനങ്ങളെ കുറിക്കുന്നതാണ്‌ ചെറുരേഖകള്‍.

കക്ക

കക്കകളില്‍ ഏറ്റവും പ്രധാനസ്ഥാനം ലഭിച്ചിട്ടുള്ളത്‌ മുത്തുച്ചിപ്പി (Pearl oyster)കള്‍ക്കാണ്‌. വിവിധ സ്‌പീഷീസില്‍ നിന്ന്‌ മുത്തുകള്‍ ലഭിക്കാറുണ്ട്‌. എന്നാല്‍ ഈ ഇനങ്ങളെല്ലാം താരതമ്യേന തണുപ്പു കുറവായ സമുദ്രങ്ങളില്‍ മാത്രമേ കാണപ്പെടുന്നുള്ളൂ. മനു‌ഷ്യന്‍ ആഹാരമായുപയോഗിക്കുന്ന കക്കകളും വളരെയാണ്‌. യൂറോപ്യന്‍ സ്‌പീഷീസ്‌ (Ostrea edulis), വടക്കേ അമേരിക്കയുടെ അത്‌ലാന്തിക്‌ തീരത്തു കാണപ്പെടുന്ന ഇനം (Ostrea virginica), പസിഫിക്‌ തീരത്തിലെ ഇനം (Ostrea Lurida) എന്നിവയെ നമ്മുടെ ഭക്ഷണമാകുന്നവതന്നെ. കക്ക (കക്കത്തോട്‌) നീറ്റിയെടുത്താണ്‌ വെള്ളയടിക്കുന്നതിന്‌ ആവശ്യമായ കുമ്മായമുണ്ടാക്കുന്നത്‌.

തികച്ചും സമുദ്രജീവികളായ കക്കകള്‍ അപൂര്‍വാവസരങ്ങളില്‍ നമ്മുടെ കായലുകളിലേക്ക്‌ കുടിയേറുക പതിവാണ്‌. "പൊഴി' മുറിഞ്ഞ്‌ കടലും കായലുമായി സമ്പര്‍ക്കമുണ്ടായശേഷം മാത്രമേ കായലുകളില്‍നിന്ന്‌ കക്ക ലഭ്യമാകൂ എന്നു മാത്രം. വാണിജ്യപ്രാധാന്യമുള്ള കക്കകളെ പസിഫിക്ക്‌ തീരങ്ങളില്‍ കൊണ്ടുവന്ന്‌ വന്‍തോതില്‍ വളര്‍ത്തിയെടുക്കുന്നുണ്ട്‌.

മനു‌ഷ്യന്‌ ഭക്ഷണമാകുന്ന അകശേരുകികളില്‍ ഏറ്റവും പ്രാധാന്യം കക്കയ്‌ക്കാണ്‌. റോമന്‍ സാമ്രാജ്യകാലം മുതല്‍ തന്നെ ഇവ കൃഷി ചെയ്‌തിരുന്നു. യു.എസ്സിലെ "ഓയിസ്റ്റര്‍ബെഡ്ഡു'കള്‍ പ്രസിദ്ധങ്ങളാണ്‌. കക്കകള്‍ക്ക്‌ അത്യുത്‌പാദനശേഷി ഉള്ളതിനാല്‍ ഇവയെ വളര്‍ത്തുന്നതിന്‌ സാധാരണയുള്ള യാതൊരു വൈഷമ്യങ്ങളും അനു‌ഭവപ്പെടാറില്ല. അമേരിക്കയിലെ സാധാരണ കക്കയില്‍ ഒരെണ്ണത്തിന്‌ ഒരു പ്രാവശ്യം രണ്ടുകോടി മുതല്‍ ആറുകോടി വരെ മുട്ട ഇടാന്‍ കഴിയുമെന്നാണ്‌ കണക്കാക്കപ്പെട്ടിട്ടുള്ളത്‌. മുട്ട വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങള്‍ തള്ളയുടെ "ഗില്ലു'കളില്‍ (ശ്വസനാവയവം) പറ്റിപിടിച്ചു വളരാനാരംഭിക്കുന്നു. "സ്‌പാറ്റ്‌'(Spat) എന്നറിയപ്പെടുന്നതും സീലിയയുള്ളതുമായ ഈ ലാര്‍വകള്‍ ഏതാനും ദിവസം സ്വതന്ത്രമായി നീന്തി നടന്നശേഷം അടിത്തട്ടിലേക്കു താണ്‌ എന്തിലെങ്കിലും പറ്റിപ്പിടിക്കുന്നു. ഇതുകഴിഞ്ഞാല്‍, സാധാരണനിലയില്‍ അവിടെ നിന്ന്‌ അവ ഇളകി മാറാറില്ല. എന്നാല്‍, കൃത്രിമമായുണ്ടാക്കിയിട്ടുള്ള "കൃഷി'യിടങ്ങളില്‍, കൂടുതല്‍ മെച്ചമായ സാഹചര്യങ്ങളിലേക്ക്‌ പലപ്പോഴും ഇവയെ മാറ്റാറുണ്ട്‌. 35 വര്‍ഷത്തിനകം ഇതിന്‌ വിപണിയിലെത്തുന്നതിനു‌ള്ള വലുപ്പം കിട്ടും. കൃഷിസ്ഥലങ്ങള്‍ കക്കയുടെ ജന്മശത്രുക്കളായ നക്ഷത്രമത്‌സ്യങ്ങളുടെയും മറ്റും ആക്രമണത്തില്‍നിന്നു സുരക്ഷിതമായിരിക്കണം. മാത്രവുമല്ല,

കക്കകള്‍ ഒരു പ്രധാനഭക്ഷ്യവസ്‌തുവായതിനാല്‍ മനു‌ഷ്യവിസര്‍ജ്യങ്ങളില്‍നിന്നും മറ്റുമുള്ള പ്രദൂഷണവും ഫലപ്രദമായി തടയേണ്ടതുണ്ട്‌. കേരളത്തില്‍ "കടുക്ക'ക്കൃഷി എന്ന പേരില്‍ കക്കവളര്‍ത്തല്‍ പ്രചാരം ആര്‍ജിച്ചിട്ടുണ്ട്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%95%E0%B5%8D%E0%B4%95" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍