This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഔസേപ്പ്‌ കത്തനാർ, കരിയാറ്റിൽ (1742 - 87)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:52, 24 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഔസേപ്പ്‌ കത്തനാർ, കരിയാറ്റിൽ (1742 - 87)

കേരളീയ ക്രസ്‌തവ വൈദികന്‍. കേരളത്തിലെ മാർത്തോമ്മാ ക്രിസ്‌ത്യാനികള്‍ക്ക്‌ വിദേശികളായ മതാധ്യക്ഷന്മാരുടെ ഭരണത്തിൽ നിന്നു മോചനം ലഭിക്കുവാന്‍ ഒരു കേരളീയമെത്രാന്‍ തന്നെ ഉണ്ടാകണമെന്നു വിശ്വസിക്കുകയും അതിനായി പരിശ്രമിക്കുകയും ചെയ്‌ത ആദ്യത്തെ കേരളീയ വൈദികന്‍ ഇദ്ദേഹമാണ്‌. 1742 മേയ്‌ 3-നു ആലങ്ങാട്‌ ഇടവകയിലെ കരിയാറ്റിൽ കുടുംബത്തിൽ ജനിച്ചു. 13-ാം വയസ്സിൽ ഉന്നത വിദ്യാഭ്യാസത്തിനായി റോമിലേക്കു പോയി. 24-ാം വയസ്സിൽ വൈദികപട്ടം സ്വീക രിച്ചു. നാട്ടിൽ തിരിച്ചെത്തിയശേഷം കാർമലീത്ത വൈദികർ മാർത്തോമ്മാ ക്രിസ്‌ത്യാനികള്‍ക്കായി നടത്തിയിരുന്ന ആലങ്ങാട്‌ സെമിനാരിയിലെ മല്‌പാനായി (പ്രാഫസർ) നിയമിതനായി.

1653-ൽ മട്ടാഞ്ചേരിയിലെ "കൂനന്‍ കുരിശുസത്യ'ത്തിലൂടെ ഭിന്നിച്ചുപോയ മാർത്തോമ്മാ ക്രിസ്‌ത്യാനികള്‍ (പുത്തന്‍കൂറ്റുകാർ) മാതൃസഭയിലേക്കു തിരിച്ചുവരുവാന്‍ ശ്രമം ആരംഭിച്ചത്‌ ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. ഒരു കേരളീയ മെത്രാനെ സ്വീകരിച്ചുകൊണ്ട്‌ വിദേശീയ മെത്രാന്മാരുടെ ഭരണത്തിൽ മാർത്തോമ്മാ ക്രിസ്‌ത്യാനികള്‍ അനുഭവിച്ചിരുന്ന പ്രയാസങ്ങള്‍ക്കു പരിഹാരം കാണുവാന്‍ ഇദ്ദേഹം ആഗ്രഹിച്ചു. ഇതിനായി തന്റെ നേതൃത്വത്തിലുള്ള ഒരു നിവേദകസംഘത്തെ 1778 മേയ്‌ 7-നു ഇദ്ദേഹം റോമിലേക്കു നയിക്കുകയും 1780-ൽ മാർപ്പാപ്പയെ സന്ദർശിക്കുകയും ചെയ്‌തു. കേരളത്തിലെ പ്രതിയോഗികള്‍ ഇദ്ദേഹത്തിനെതിരായി ഒരു ഹർജി മാർപ്പാപ്പയ്‌ക്ക്‌ അയച്ചിരുന്നു. ഈ ഹർജിയുടെ അടിസ്ഥാനത്തിൽ ഇദ്ദേഹത്തിന്‌ മെത്രാന്‍ പദവി നൽകാന്‍ മാർപ്പാപ്പ വിസമ്മതിച്ചു. എന്നാൽ പോർച്ചുഗീസ്‌ രാജ്ഞി ഇടപെട്ടതിനെത്തുടർന്ന്‌ 1782 ഡി. 16-നു മാർപ്പാപ്പ ഇദ്ദേഹത്തെത്തന്നെ കൊടുങ്ങല്ലൂർ അതിരൂപതയുടെ മെത്രാപൊലീത്തയായി നിയമിച്ചു. 1783-ൽ ഇദ്ദേഹത്തിന്റെ അഭിഷേകം പോർച്ചുഗലിൽവച്ചുനടന്നു. മടക്കയാത്രയിൽ ഗോവയിൽ വച്ച്‌ 1787 സെപ്‌. 10-നു ഇദ്ദേഹം ആകസ്‌മികമായി അന്തരിച്ചു. വിഷം കഴിക്കാനിടയായതാണ്‌ മരണകാരണമെന്നു സംശയിക്കപ്പെടുന്നു. എന്നാൽ മരിക്കുന്നതിനു മുമ്പുതന്നെ തന്റെ കൂടെയുണ്ടായിരുന്ന തോമ്മാ കത്തനാരെ തന്റെ പിന്‍ഗാമിയായി ഇദ്ദേഹം വാഴിച്ചിരുന്നു. ഔസേപ്പ്‌ കത്തനാരെ ചതിച്ചുകൊല്ലുകയാണുണ്ടായതെന്ന്‌ അങ്കമാലി പടിയോലയിൽ തോമ്മാ കത്തനാർതന്നെ രേഖപ്പെടുത്തിക്കാണുന്നു.

ഔസേപ്പ്‌ കത്തനാരുടെ റോമിലേക്കുള്ള സംഭവബഹുലവും സാഹസികവുമായ യാത്രയാണ്‌ തോമ്മാകത്തനാർ രചിച്ച വർത്തമാനപ്പുസ്‌തകത്തിന്റെ ഇതിവൃത്തം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍