This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഔസേപ്പ്‌ കത്തനാർ, കരിയാറ്റിൽ (1742 - 87)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഔസേപ്പ്‌ കത്തനാര്‍, കരിയാറ്റില്‍ (1742 - 87)

കേരളീയ ക്രസ്‌തവ വൈദികന്‍. കേരളത്തിലെ മാര്‍ത്തോമ്മാ ക്രിസ്‌ത്യാനികള്‍ക്ക്‌ വിദേശികളായ മതാധ്യക്ഷന്മാരുടെ ഭരണത്തില്‍ നിന്നു മോചനം ലഭിക്കുവാന്‍ ഒരു കേരളീയമെത്രാന്‍ തന്നെ ഉണ്ടാകണമെന്നു വിശ്വസിക്കുകയും അതിനായി പരിശ്രമിക്കുകയും ചെയ്‌ത ആദ്യത്തെ കേരളീയ വൈദികന്‍ ഇദ്ദേഹമാണ്‌. 1742 മേയ്‌ 3-നു ആലങ്ങാട്‌ ഇടവകയിലെ കരിയാറ്റില്‍ കുടുംബത്തില്‍ ജനിച്ചു. 13-ാം വയസ്സില്‍ ഉന്നത വിദ്യാഭ്യാസത്തിനായി റോമിലേക്കു പോയി. 24-ാം വയസ്സില്‍ വൈദികപട്ടം സ്വീക രിച്ചു. നാട്ടില്‍ തിരിച്ചെത്തിയശേഷം കാര്‍മലീത്ത വൈദികര്‍ മാര്‍ത്തോമ്മാ ക്രിസ്‌ത്യാനികള്‍ക്കായി നടത്തിയിരുന്ന ആലങ്ങാട്‌ സെമിനാരിയിലെ മല്‌പാനായി (പ്രാഫസര്‍) നിയമിതനായി.

1653-ല്‍ മട്ടാഞ്ചേരിയിലെ "കൂനന്‍ കുരിശുസത്യ'ത്തിലൂടെ ഭിന്നിച്ചുപോയ മാര്‍ത്തോമ്മാ ക്രിസ്‌ത്യാനികള്‍ (പുത്തന്‍കൂറ്റുകാര്‍) മാതൃസഭയിലേക്കു തിരിച്ചുവരുവാന്‍ ശ്രമം ആരംഭിച്ചത്‌ ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. ഒരു കേരളീയ മെത്രാനെ സ്വീകരിച്ചുകൊണ്ട്‌ വിദേശീയ മെത്രാന്മാരുടെ ഭരണത്തില്‍ മാര്‍ത്തോമ്മാ ക്രിസ്‌ത്യാനികള്‍ അനുഭവിച്ചിരുന്ന പ്രയാസങ്ങള്‍ക്കു പരിഹാരം കാണുവാന്‍ ഇദ്ദേഹം ആഗ്രഹിച്ചു. ഇതിനായി തന്റെ നേതൃത്വത്തിലുള്ള ഒരു നിവേദകസംഘത്തെ 1778 മേയ്‌ 7-നു ഇദ്ദേഹം റോമിലേക്കു നയിക്കുകയും 1780-ല്‍ മാര്‍പ്പാപ്പയെ സന്ദര്‍ശിക്കുകയും ചെയ്‌തു. കേരളത്തിലെ പ്രതിയോഗികള്‍ ഇദ്ദേഹത്തിനെതിരായി ഒരു ഹര്‍ജി മാര്‍പ്പാപ്പയ്‌ക്ക്‌ അയച്ചിരുന്നു. ഈ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ ഇദ്ദേഹത്തിന്‌ മെത്രാന്‍ പദവി നല്‍കാന്‍ മാര്‍പ്പാപ്പ വിസമ്മതിച്ചു. എന്നാല്‍ പോര്‍ച്ചുഗീസ്‌ രാജ്ഞി ഇടപെട്ടതിനെത്തുടര്‍ന്ന്‌ 1782 ഡി. 16-നു മാര്‍പ്പാപ്പ ഇദ്ദേഹത്തെത്തന്നെ കൊടുങ്ങല്ലൂര്‍ അതിരൂപതയുടെ മെത്രാപൊലീത്തയായി നിയമിച്ചു. 1783-ല്‍ ഇദ്ദേഹത്തിന്റെ അഭിഷേകം പോര്‍ച്ചുഗലില്‍വച്ചുനടന്നു. മടക്കയാത്രയില്‍ ഗോവയില്‍ വച്ച്‌ 1787 സെപ്‌. 10-നു ഇദ്ദേഹം ആകസ്‌മികമായി അന്തരിച്ചു. വിഷം കഴിക്കാനിടയായതാണ്‌ മരണകാരണമെന്നു സംശയിക്കപ്പെടുന്നു. എന്നാല്‍ മരിക്കുന്നതിനു മുമ്പുതന്നെ തന്റെ കൂടെയുണ്ടായിരുന്ന തോമ്മാ കത്തനാരെ തന്റെ പിന്‍ഗാമിയായി ഇദ്ദേഹം വാഴിച്ചിരുന്നു. ഔസേപ്പ്‌ കത്തനാരെ ചതിച്ചുകൊല്ലുകയാണുണ്ടായതെന്ന്‌ അങ്കമാലി പടിയോലയില്‍ തോമ്മാ കത്തനാര്‍തന്നെ രേഖപ്പെടുത്തിക്കാണുന്നു.

ഔസേപ്പ്‌ കത്തനാരുടെ റോമിലേക്കുള്ള സംഭവബഹുലവും സാഹസികവുമായ യാത്രയാണ്‌ തോമ്മാകത്തനാര്‍ രചിച്ച വര്‍ത്തമാനപ്പുസ്‌തകത്തിന്റെ ഇതിവൃത്തം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍