This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഔവയാർ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഔവയാര്‍

പ്രാചീന തമിഴ്‌ കവയിത്രി. ഇവര്‍ ചേരനാട്ടിലെ പാണര്‍ വര്‍ഗത്തില്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം കുലത്തൊഴിലായ സംഗീതത്തിലും നടനത്തിലും പ്രാവീണ്യം നേടി. രാജസദസ്സുകളില്‍ പോയി രാജാക്കന്മാരെ പ്രശംസിച്ചു പാടിയും കലാനൈപുണ്യം പ്രദര്‍ശിപ്പിച്ചും അവരില്‍ നിന്നും അനേകം സമ്മാനങ്ങള്‍ വാങ്ങുക പതിവായിരുന്നു. അക്കാലത്ത്‌ ചേരനാട്ടിലെ തകട്ടൂരില്‍ "കടൈയേഴും വള്ളല്‍കള്‍' എന്നറിയപ്പെടുന്ന രാജാക്കന്മാരില്‍ ഒരാളായ അതിയമാന്‍ നെടുമാന്‍ അഞ്ചിയാണ്‌ ഭരണം നടത്തിയിരുന്നത്‌. അഞ്ചിയുടെ പരാക്രമങ്ങള്‍ കേട്ട കവയിത്രി സമ്മാനം മോഹിച്ച്‌ അവിടെ പോവുകയും അദ്ദേഹത്തെ പ്രശംസിച്ചു പാടുകയും ചെയ്‌തു. അഞ്ചി അവരെ യഥായോഗ്യം സ്വീകരിച്ചുവെങ്കിലും അവിടെനിന്നും മടങ്ങിപ്പോയെങ്കിലോ എന്ന്‌ ഭയന്ന്‌ ധൃതിപിടിച്ച്‌ സമ്മാനമൊന്നും നല്‌കാന്‍ തുനിഞ്ഞില്ല. സമ്മാനം കിട്ടാഞ്ഞ്‌ കുപിതയായ ഔവയാര്‍ "വാതില്‍ കാക്കുന്നവനേ! വാതില്‍ കാക്കുന്നവനേ! അഞ്ചിക്ക്‌ എന്റെ സിദ്ധികള്‍ അറിഞ്ഞുകൂടെ? ഞാനാരെന്ന്‌ അദ്ദേഹത്തിന്‌ അറിഞ്ഞുകൂടെ? അറിവും പുകലും ഉള്ളവര്‍ മാഞ്ഞുപോയതുകൊണ്ട്‌ ദരിദ്രമായിത്തീര്‍ന്ന ലോകമല്ലല്ലോ ഇത്‌? എന്നെപ്പോലുള്ളവര്‍ക്ക്‌ എവിടെപ്പോയാലും ചോറുകിട്ടും. കോടാലി ഉള്ളവന്‌ എവിടെച്ചെന്നാലും മുറിക്കാന്‍ മരം ഉള്ളതുപോലെ', എന്നു പറഞ്ഞ്‌ അഞ്ചിയെ കാണാന്‍പോലും ഇഷ്‌ടപ്പെടാതെ ഇറങ്ങിപ്പോയി. ഇതറിഞ്ഞ അഞ്ചി അവരെ സദസ്സിലേക്ക്‌ മടക്കിക്കൊണ്ടുവന്ന്‌ ധാരാളം സമ്മാനങ്ങള്‍ നല്‌കി ബഹുമാനിച്ചു. സന്തുഷ്‌ടയായ ഔവയാര്‍ കുറെക്കാലംകൂടി അവിടെ പാര്‍ത്തു. അക്കാലത്ത്‌ അഞ്ചിക്ക്‌ അമൂല്യവും ദീര്‍ഘായുസ്സു നല്‌കുന്നതുമായ ഒരു നെല്ലിക്ക ലഭിച്ചു. ധാരാളം സിദ്ധികളുള്ള കവയിത്രിയായ ഔവയാര്‍ ആണ്‌ തന്നെക്കാള്‍ കൂടുതല്‍ കാലം ജീവിച്ചിരിക്കേണ്ടത്‌ എന്ന കാരണത്താല്‍ രാജാവ്‌ ആ നെല്ലിക്ക അവര്‍ക്ക്‌ നല്‌കുകയാണുണ്ടായത്‌. അഞ്ചിയുടെ സ്‌നേഹത്തില്‍ കൃതജ്ഞതാഭരിതയായിത്തീര്‍ന്ന കവയിത്രി അദ്ദേഹത്തിന്‌ ദീര്‍ഘായുസ്‌ ആശംസിച്ചു. അഞ്ചിയുടെ വീരത്വത്തെ മാത്രമല്ല, പുത്രവാത്സല്യത്തെയും ഔവയാര്‍ തന്റെ കവിതയില്‍ കലാസുഭഗതയോടെ വര്‍ണിച്ചിരിക്കുന്നതു കാണാം. അഞ്ചി അപമൃത്യു പ്രാപിച്ചപ്പോള്‍ ഇവര്‍ ആലപിച്ച ശോകഗാനങ്ങള്‍ അത്യന്തം ഹൃദയ ദ്രവീകരണക്ഷമമാണ്‌.

അതിയമാന്‍ അഞ്ചിയുടെ മരണശേഷം ഔവയാര്‍ കുറച്ചുകാലംകൂടി അവിടെ താമസിച്ചു. പിന്നീട്‌ തമിഴ്‌നാട്ടിലെ മറ്റു രാജാക്കന്മാരെ കാണുന്നതിനായി പുറപ്പെട്ടു. ഈ യാത്രയില്‍ നാഞ്ചില്‍ വള്ളുവര്‍, തൊണ്ടൈമാന്‍ പൊകുട്ടെഴിനി, ചേരമാന്‍ മാരിവെണ്‍കോ, പാണ്ടിയന്‍ കാനപ്പേരെയില്‍ കടന്ത ഉക്കിരപ്പെരുമഴുതി, ചോഴന്‍ രാജസൂയം വേട്ട പെരുനര്‍കിള്ളി, ഏഴിര്‍കോ എന്നിവരെ സന്ദര്‍ശിച്ചു. ഇവരില്‍ വേണ്ടവിധം ആദരിക്കാതിരുന്ന കൊണ്‍കാനനാട്ടധിപനെ മാത്രം നിന്ദിച്ചുകൊണ്ടും മറ്റുള്ളവരെ പ്രശംസിച്ചുകൊണ്ടും ഇവര്‍ ധാരാളം പാട്ടുകള്‍ പാടുകയുണ്ടായി. ഔവയര്‍ രചിച്ചതായി 59 കവിതകള്‍ സംഘം കൃതികളില്‍ (അകനാനൂറ്‌-4, കുറുന്തൊകെ-15, നറ്റിണൈ-7, പുറനാനൂറ്‌-33) കാണാം. ഇവയ്‌ക്ക്‌ പുറമേ ധാരാളം ഒറ്റക്കവിതകളും ഉണ്ട്‌.

ഔവയാരുടെ കാലത്തെപ്പറ്റി പണ്ഡിതന്മാരുടെ ഇടയില്‍ അഭിപ്രായഭേദങ്ങള്‍ ഉണ്ട്‌. പല്ലവകാലത്തെ സുന്ദരരുടെ സമകാലീനയായും പില്‌ക്കാലത്ത്‌ ചോളസാമ്രാജ്യത്തിലെ ഒട്ടുകൂത്തരുടെ സമകാലീനയായും ഔവയാര്‍ പ്രത്യക്ഷപ്പെടുന്നുണ്ട്‌. വ്യത്യസ്‌ത കാലഘട്ടങ്ങളില്‍ ജീവിച്ചിരുന്ന വ്യക്തികളും നാമങ്ങളും തമ്മിലുള്ള സമാനതമൂലമാകാം ഇപ്രകാരം സംഭവിച്ചത്‌. ഏതായാലും ആര്യസംഘകാലമെന്നു കരുതപ്പെടുന്ന എ.ഡി. അന്തിമശതകങ്ങളിലായിരിക്കാം ഇവര്‍ ജീവിച്ചിരുന്നത്‌ എന്ന അഭിപ്രായമാണ്‌ ഗവേഷകര്‍ക്കുള്ളത്‌.

ഔവയാരുടെ ജീവചരിത്രം അടിസ്ഥാനമായി തമിഴില്‍ ഔവയാര്‍ എന്ന ഒരു ചലച്ചിത്രം വന്നിട്ടുണ്ട്‌. ഇതില്‍ കെ.ബി. സുന്ദരാംബാള്‍ ആണ്‌ ഔവയാരായി അഭിനയിച്ചിരിക്കുന്നത്‌. പില്‌ക്കാലത്ത്‌ ആത്തിചൂടി, കൊന്റൈവേന്തന്‍, മുതുരൈനന്‍ വഴി തുടങ്ങിയ കൃതികള്‍ രചിച്ച ഔവയാരും സാഹിത്യചരിത്രത്തില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്‌. ഞാനക്കുറല്‍ രചിച്ച ഒരു ഔവയാരും വിനായരകവന്‍ രചിച്ച മറ്റൊരു ഔവയാരും തമിഴ്‌ സാഹിത്യത്തില്‍ കാണുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%94%E0%B4%B5%E0%B4%AF%E0%B4%BE%E0%B5%BC" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍