This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

മലയാള അക്ഷരമാലയിലെ 16-ാമത്തെ അക്ഷരം. സ്വരങ്ങളില്‍ അവസാനത്തേതായ ഔ, അ, ഉ എന്നീ സ്വരങ്ങളുടെ സംയുക്ത രൂപമാണ്‌. സംസ്‌കൃതാനുകരണംകൊണ്ട്‌ ദ്രാവിഡത്തില്‍ വന്നുചേര്‍ന്നതാണ്‌ ഈ സ്വരമെന്ന്‌ കാള്‍ഡ്വല്‍ അഭിപ്രായപ്പെടുന്നു. ഔ ചേര്‍ന്നുള്ള ശബ്‌ദങ്ങള്‍ ദ്രാവിഡഭാഷകളില്‍ കുറവാണ്‌.

"അകര ഉകരം ഔകാരമാകും' (അ, ഉ കളുടെ സംയുക്തരൂപം) എന്ന്‌ തൊല്‌കാപ്പിയത്തില്‍ പ്രസ്‌താവിച്ചു കാണുന്നു. ഇതിനെപ്പറ്റി ലീലാതിലകകാരന്റെ അഭിപ്രായം ഇപ്രകാരമാണ്‌: "ഭാഷയില്‍ പന്ത്രണ്ട്‌ സ്വരങ്ങളുണ്ട്‌; അ, ആ, ഇ, ഈ, ഉ, ഊ, എ, ഏ, ഐ, ഒ, ഓ, ഔ. ഔ ഒഴിച്ച്‌ മറ്റെല്ലാ സ്വരങ്ങളും പദാദിയില്‍ വരും. പദാന്തത്തില്‍ ഐ, ഔ, ഹ്രസ്വമായ ഒ എന്നിവ ഒഴിച്ചുള്ളവ വരും. വ്യഞ്‌ജനത്തോടു ചേര്‍ന്നു മാത്രമേ ഔകാരം വരികയുള്ളൂ. അതും പൗവം എന്നപോലെ അപൂര്‍വമാണ്‌'.

ഗുണ്ടര്‍ട്ടും ശേഷഗിരിപ്രഭുവും തെലുഗു-ഇംഗ്ലീഷ്‌ നിഘണ്ടുകാരനായ സി.പി. ബ്രൗണും ഈ സ്വരം ദ്രാവിഡത്തിലുള്ളതല്ലെന്ന പക്ഷക്കാരാണ്‌. "ഔകാരം ശുദ്ധ ദ്രാവിഡപദങ്ങളിലില്ല; ഐ കാരത്തെ അയ്‌ ആക്കുന്നതിനു വിപരീതമായി അവ്‌ എന്നത്‌ ഔകാരമാക്കാറുണ്ട്‌ (അണ്ണണ്ണം-ഔവണ്ണം)' എന്ന കേരള പാണിനിയുടെ നിഗമനം ശ്രദ്ധേയമാണ്‌. അങ്ങനെ നോക്കുമ്പോള്‍ സംസ്‌കൃത സമ്പര്‍ക്കത്തിന്റെ ഫലമായി ദ്രാവിഡ ഭാഷകളില്‍ വന്നുചേര്‍ന്നതാണ്‌ ഔ എന്ന്‌ അനുമാനിക്കാവുന്നതാണ്‌.

ഔ വ്യഞ്‌ജനത്തോടുചേരുമ്പോള്‍ മുമ്പില്‍ കെട്ടുപുള്ളിയും പിന്നില്‍ ദീര്‍ഘ ചിഹ്നവുമാണ്‌ (ഒ...ൗ) പ്രാചീന മലയാളത്തില്‍ ഉപയോഗിച്ചിരുന്നത്‌. ആധുനിക മലയാളത്തില്‍ മുമ്പിലെ പുള്ളി ഒഴിവാക്കിയാണ്‌ മിക്കവരും എഴുതാറുള്ളത്‌. റവ. മാത്തന്‍ ഗീവറുഗീസും (മലയാഴ്‌മയുടെ വ്യാകരണം) ശേഷഗിരിപ്രഭുവും (വ്യാകരണമിത്രം) ഇക്കാര്യം ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌.

ഉദാ. 	കൌ, പൌ (പഴയ മലയാളം)
കൗ, പൗ (ആധുനിക മലയാളം)

സംസ്‌കൃത വ്യാകരണപ്രകാരം ഔ സന്ധ്യക്ഷരമാണ്‌; ഉകാരത്തിന്റെ വൃദ്ധിയും. "എ, ഒ, ഐ, ഔ എന്ന നാലും സന്ധ്യക്ഷരസമാഹ്വയം' എന്നും, "ഏ, ഓ എന്ന്‌ ഇ ഉ വര്‍ണങ്ങള്‍ക്ക്‌ ഋ വര്‍ണത്തിന്‌ അര്‌ എന്നതും ഗുണമാം അതുകള്‍ക്കേ കേള്‍ ഐ, ഔ, ആര്‍ എന്നു വൃദ്ധിയാം' എന്നും മണിദീപിക.

സംസ്‌കൃത ശബ്‌ദങ്ങളുടെ തദ്ധിതരൂപങ്ങള്‍ ഉണ്ടാക്കാനും ഔ കാരം പ്രയോഗിക്കാറുണ്ട്‌.

ഉദാ. പുരുഷ-പൗരുഷ, ബുദ്ധ-ബൗദ്ധ.

അവര്‍ണത്തോട്‌ "ഓ', "ഔ' കള്‍ ചേരുമ്പോള്‍ "ഔ' എന്നാകുന്നു.

ഉദാ.	വൃക്ഷ + ഓഘം 	= 	വൃക്ഷൗഘം

മഹാ + ഔത്‌സുക്യം = മഹൗത്‌സുക്യം.

വിളി, വിലക്ക്‌ മുതലായവയെ സൂചിപ്പിക്കുന്ന ഒരു വ്യാക്ഷേപകമായും ഔ ശബ്‌ദം ഉപയോഗിക്കാറുണ്ട്‌. ഉദാ. ഔ! എന്തിനാണ്‌ കുട്ടീ, അതിനെ ദ്രാഹിക്കുന്നത്‌?

ശബ്‌ദം, ശേഷന്‍, ഭൂമി, മഹേശ്വരന്‍, ശിവന്‍ എന്നിങ്ങനെ ഔ ശബ്‌ദത്തിന്‌ അര്‍ഥം കാണുന്നു. കാളികാപുരാണത്തില്‍ "ഔ' ശബ്‌ദത്തിന്‌ ശുദ്രരുടെ പ്രണവം എന്ന്‌ അര്‍ഥം പറഞ്ഞിരിക്കുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%94" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍