This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓർമശക്തി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഓര്‍മശക്തി

സമീപകാലത്തെയോ വിദൂരഭൂതകാലത്തെയോ അനുഭവങ്ങളെക്കുറിച്ച്‌ വീണ്ടും ഓര്‍ക്കുന്നതിനുള്ള ശക്തി. സമീപകാലാനുഭവസംബന്ധി, വിദൂരഭൂതകാലനുഭവസംബന്ധി എന്നിങ്ങനെ ഓര്‍മശക്തി ഏറെക്കുറെ വ്യത്യസ്‌തമായ രണ്ടുവിധത്തിലാണ്‌ കണ്ടുവരുന്നത്‌. സമീപകാലത്തെ അനുഭവങ്ങളുടെ ഓര്‍മശക്തി എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌, ഏറ്റവും സമീപകാലത്തെ അനുഭവങ്ങളുടെ ഓര്‍മകളാണ്‌. ഒരു വ്യക്തിയില്‍ ഇതിന്റെ ബലാബലം അളക്കാന്‍ പല വഴികളുമുണ്ടെങ്കിലും ഗവേഷണശാലകളില്‍ സാധാരണ ഉപയോഗിക്കുന്ന മാര്‍ഗം അയാളുടെ ഓര്‍മയുടെ വ്യാപ്‌തി (Memory span) അളക്കലാണ്‌. കുറച്ച്‌ അക്കങ്ങളോ അക്ഷരങ്ങളോ അയാളുടെ മുമ്പില്‍ അവതരിപ്പിക്കുന്നു. പിന്നീട്‌ ഓര്‍മയില്‍ നിന്ന്‌ അവ ഉച്ചരിച്ചോ, എഴുതിയോ ആവര്‍ത്തിക്കാന്‍ അയാളോടാവശ്യപ്പെടുന്നു. ഓര്‍മിക്കേണ്ട അക്കങ്ങളുടെയോ അക്ഷരങ്ങളുടെയോ അവതരണത്തിന്‌ ദൃശ്യശ്രവണ മാധ്യമങ്ങളില്‍ ഏതെങ്കിലും ഉപയോഗപ്പെടുത്താം. അതുപോലെതന്നെ, ആവര്‍ത്തനം വാക്കുകളില്‍ കൂടിയോ എഴുത്തില്‍ക്കൂടിയോ (പറയലോ എഴുതലോ) ആകാം. ഒരു സാധാരണ മനുഷ്യന്‌ ശരാശരി ഏഴക്കത്തില്‍ കൂടുതല്‍ ഓര്‍മിക്കാന്‍ പ്രയാസമാണ്‌. ഏഴക്കത്തില്‍ കൂടിയാല്‍ ഒട്ടേറെ തെറ്റുകളും ക്രമരാഹിത്യവും ഉണ്ടാകും. അക്ഷരങ്ങളോ വാക്കുകളോ ആണ്‌ പരീക്ഷണങ്ങള്‍ക്ക്‌ ഉപയോഗിക്കുന്നതെങ്കില്‍ തെറ്റുകളുടെ എണ്ണം ഗണ്യമായി കുറയുന്നു. മനുഷ്യന്റെ സമീപകാലാനുഭവങ്ങള്‍ ഓര്‍മിക്കാനുള്ള ശക്തിയുടെ അഥവാ ഹ്രസ്വകാല ഓര്‍മശക്തിയുടെ പരിമിതിയിലേക്കാണ്‌ ഈ പരീക്ഷണങ്ങള്‍ വിരല്‍ ചൂണ്ടുന്നത്‌.

വിദൂരഭൂതകാലാനുഭവങ്ങള്‍ ഓര്‍മിക്കാനുള്ള ശക്തിയെക്കുറിച്ച്‌ ഗവേഷണശാലയില്‍ ഈ വിധമാണ്‌ പഠിക്കുന്നത്‌. ഒരു വ്യക്തിയോട്‌ കുറെ അര്‍ഥരഹിതമായ പദങ്ങളോ നൂതനങ്ങളും തികച്ചും അപരിചിതങ്ങളുമായ പ്രവൃത്തികളോ പഠിക്കുവാന്‍ ഗവേഷകന്‍ ആവശ്യപ്പെടുന്നു. അര്‍ഥരഹിതങ്ങളായ പദങ്ങളാണ്‌ ഗവേഷണത്തിനുപയോഗിക്കുന്നതെങ്കില്‍ അവയെ ക്രമത്തില്‍ പറയാനോ ജോടി ചേര്‍ത്ത്‌ ഓര്‍മിക്കാനോ ആവശ്യപ്പെടുന്നു. പഠനശേഷം മുന്‍കൂട്ടി നിശ്ചയിച്ച ഒരു കാലയളവു കഴിഞ്ഞ്‌ പഠിച്ച കാര്യത്തില്‍ അയാളുടെ ഓര്‍മശക്തി പരീക്ഷിച്ചു നോക്കുന്നു. ഇത്തരത്തിലുള്ള ലളിതങ്ങളായ ഗവേഷണശൈലികളില്‍ തുടക്കം കുറിച്ച ഈ ഗവേഷണ രംഗം ഇന്ന്‌ വളരെ മുന്നോട്ടു പോയിരിക്കുകയാണ്‌. ഇതിന്റെ ഫലമായി മനുഷ്യന്റെ വിദൂരഭൂതകാലാനുഭവങ്ങള്‍ ഓര്‍മിക്കുവാനുള്ള ശക്തിയെ അഥവാ ദീര്‍ഘകാല ഓര്‍മശക്തിയെക്കുറിച്ച്‌ ഒട്ടേറെ രസകരങ്ങളായ കണ്ടുപിടിത്തങ്ങള്‍ ഉണ്ടായിട്ടുണ്ട്‌.

നിഗമനങ്ങള്‍. ഒരു വ്യക്തിയുടെ ഓര്‍മശക്തി അയാള്‍ എന്താണ്‌ ഓര്‍ക്കാന്‍ ശ്രമിക്കുന്നത്‌ എന്നതിനെ ആശ്രയിച്ചിരിക്കും. അര്‍ഥം മനസ്സിലാകാത്ത കാര്യങ്ങള്‍, അര്‍ഥം മനസ്സിലാക്കുന്ന കാര്യങ്ങളെ അപേക്ഷിച്ച്‌ ഓര്‍ക്കാന്‍ പ്രയാസമാണ്‌. അതുപോലെതന്നെ, വ്യക്തിപരമായി ഒരു താത്‌പര്യവും ഇല്ലാത്ത കാര്യങ്ങള്‍ താത്‌പര്യമുള്ള കാര്യങ്ങളെ അപേക്ഷിച്ച്‌ ഓര്‍ക്കാന്‍ പ്രയാസമാണ്‌. കാര്‍ ഓടിക്കല്‍, കംപ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കല്‍ മുതലായവയിലും ഇതൊക്കെ ഏറെക്കുറെ ശരിയാണ്‌. തന്റെ മുമ്പിലുള്ള പ്രവൃത്തി എന്താണ്‌, അതിലെ ഓരോ ചലനവും എന്തു ഫലം കിട്ടുവാന്‍ വേണ്ടി ഉണ്ടാക്കുന്നു എന്നൊക്കെ വ്യക്തമായി മനസ്സിലാക്കിയിട്ടുള്ള വ്യക്തിക്ക്‌ ഈ വക കാര്യങ്ങള്‍ ഓര്‍ക്കാന്‍ ഇതൊന്നും മനസ്സിലാക്കാത്ത വ്യക്തിയെക്കാള്‍ എളുപ്പമാണ്‌.

തീരെ അര്‍ഥം മനസ്സിലാകാത്ത കാര്യങ്ങള്‍ ഓര്‍ക്കാന്‍ വളരെയേറെ പ്രയാസമാണ്‌. അതുകൊണ്ട്‌, അതിനു നിര്‍ബന്ധിതനാകുമ്പോള്‍, എത്ര അര്‍ഥം മനസ്സിലാകാത്ത കാര്യങ്ങള്‍ക്കും എന്തെങ്കിലും ചില അര്‍ഥങ്ങളൊക്കെ കല്‌പിച്ച്‌ അവയെ സ്‌മൃതിപഥത്തില്‍ ഉറപ്പിക്കാന്‍ നാം ശ്രമിക്കുന്നു; കുറെയൊക്കെ ഈ ശ്രമത്തില്‍ വിജയിക്കുകയും ചെയ്യുന്നു.

ഓര്‍ക്കാനുള്ള ഉദ്ദേശ്യമൊന്നും ഇല്ലാതെ ഏതെങ്കിലും ഒരനുഭവത്തില്‍ക്കൂടെ കടന്നുപോകുന്ന മനുഷ്യന്‌ ആ അനുഭവങ്ങളുടെ ഓര്‍മ പെട്ടെന്നു നശിച്ചുപോകുന്നു. വൈകാരികത നിറഞ്ഞ അനുഭവങ്ങള്‍ മാത്രമേ ഈ തത്ത്വത്തിന്‌ ഒരപവാദമായി കാണുന്നുള്ളൂ. തീവ്രമായ വൈകാരികത നിറഞ്ഞ സംഭവങ്ങളുടെ ഓര്‍മ പെട്ടെന്ന്‌ നശിക്കുമോ, അതോ മനസ്സില്‍ എന്നും പുതുമ നശിക്കാതെ കിടക്കുമോ എന്ന കാര്യത്തില്‍ വ്യക്തമായ ഒരു നിലപാട്‌ സ്വീകരിക്കുക പ്രയാസമാണ്‌. ഇത്തരം ഓര്‍മകള്‍ ചിലരില്‍ പെട്ടെന്ന്‌ നശിച്ചുപോകുന്നു. മറ്റുചിലരില്‍ എന്നും നശിക്കാതെ കിടക്കുന്നു. ചിലപ്പോള്‍ അസുഖകരങ്ങളായ വികാരങ്ങള്‍ നിറഞ്ഞ ഓര്‍മകള്‍ മാത്രമേ പുതുമ നശിക്കാതെ കിടക്കുന്നുള്ളൂ. മറ്റു ചിലപ്പോള്‍ ഇത്തരത്തില്‍ കാണുന്നത്‌ സുഖകരമായ വികാരങ്ങള്‍ നിറഞ്ഞ ഓര്‍മകളാണ്‌.

ഒരനുഭവം ആവര്‍ത്തിച്ചാവര്‍ത്തിച്ചുണ്ടായി എന്നതുകൊണ്ടുമാത്രം അതിന്റെ ഓര്‍മ എന്നെന്നും സ്‌മൃതിപഥത്തില്‍ തങ്ങിനില്‍ക്കണമെന്നില്ല. വെറും ആവര്‍ത്തനം കൊണ്ടുമാത്രം ഉണ്ടാവുന്ന ഓര്‍മ വളരെ താത്‌കാലികമാണ്‌ എന്നാണ്‌ ഗവേഷണങ്ങള്‍ തെളിയിക്കുന്നത്‌.

ഓര്‍മശക്തിയും ശാരീരികവും മാനസികവുമായ ആരോഗ്യവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്‌. അതുപോലെ, ഓര്‍മശക്തിയും വയസ്സും തമ്മിലും. ലഹരിപദാര്‍ഥങ്ങളും മയക്കുമരുന്നുകളും ഉത്തേജനോന്മുഖങ്ങളായ മരുന്നുകളുമൊക്കെ അധികമായും ബാധിക്കുന്നത്‌ സമീപകാലാനുഭവങ്ങളുടെ ഓര്‍മകളെ മാത്രമാണ്‌. നിരന്തരമായി ഈ വക പദാര്‍ഥങ്ങള്‍ ഉപയോഗിച്ചാല്‍ മാത്രമേ വിദൂരഭൂതകാലാനുഭവങ്ങളുടെ ഓര്‍മകളെ അവ ബാധിക്കുകയുള്ളൂ.

തലച്ചോറിനും നാഡികള്‍ക്കും കേടുപറ്റുകയാണ്‌ ഓര്‍മശക്തിയുടെ തകര്‍ച്ചയ്‌ക്കുള്ള പ്രധാനകാരണങ്ങളിലൊന്ന്‌. ഇത്‌ അപകടങ്ങള്‍മൂലമോ സുഖക്കേടുകള്‍മൂലമോ ആകാം. പക്ഷേ തലച്ചോറിനും നാഡികള്‍ക്കും പറ്റുന്ന നിസ്സാര കേടുകളൊന്നും ഓര്‍മശക്തിയെ പ്രത്യേകിച്ചും, വിദൂരഭൂതകാലാനുഭവങ്ങള്‍ ഓര്‍മിക്കാനുള്ള ശക്തിയെ ബാധിച്ചുകാണാറില്ല.

ഓര്‍മശക്തി മെച്ചപ്പെടുത്താന്‍ കുറുക്കുവഴികളൊന്നുമില്ല. ഓര്‍ക്കേണ്ടവ നല്ലപോലെ പഠിക്കുക എന്നുള്ളതു മാത്രമാണ്‌ പ്രശ്‌നപരിഹാരത്തിനുള്ള ഏകമാര്‍ഗം. ഓര്‍മശക്തി മെച്ചപ്പെടുത്താനുതകുന്നവയെന്ന്‌ പരസ്യം ചെയ്യപ്പെടുന്ന പരിശീലന കോഴ്‌സുകളെല്ലാം (memory training courses) പഠനം മെച്ചപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ മാത്രമാണ്‌. പുതുതായി പഠിച്ച കാര്യങ്ങള്‍ പണ്ടു പഠിച്ചവയുമായി ബന്ധപ്പെടുത്തി സ്‌മൃതിപഥത്തില്‍ ഉറപ്പിച്ചുനിര്‍ത്തുവാനുള്ള വഴികളാണ്‌ ഇവയില്‍ മിക്കവയും. കൂടാതെ ഇംഗ്ലീഷില്‍ നെമൊണിക്‌സ്‌ എന്ന്‌ അറിയപ്പെടുന്ന ചില സൂത്രവിദ്യകളും ഇതിനുള്ള ഉപാധികളാണ്‌.

ഓര്‍മക്കുറവ്‌. സാധാരണകാര്യങ്ങളിലെല്ലാം വേണ്ട ഓര്‍മശക്തിയുള്ളപ്പോള്‍ ചില പ്രത്യേക കാര്യങ്ങളെക്കുറിച്ചു മാത്രം എപ്പോഴും ഓര്‍മക്കുറവുണ്ടാവുക പല വ്യക്തികളിലും കണ്ടുവരാറുള്ള ഒരു രസകരമായ പ്രതിഭാസമാണ്‌. ഇത്തരത്തിലുള്ള ഓര്‍മക്കുറവ്‌ വെറും യാദൃച്ഛികമല്ലെന്നും, ഓര്‍ക്കാന്‍ ഇഷ്‌ടപ്പെടാത്ത കാര്യങ്ങളാണ്‌ ഓര്‍മയില്‍ വരാത്തതെന്നും, ഇഷ്‌ടക്കുറവ്‌ ബോധ മനസ്സിലല്ല, അബോധമനസ്സിലാണ്‌ ഉള്ളതെന്നും സിഗ്മണ്ട്‌ ഫ്രായ്‌ഡ്‌ എന്ന മനഃശാസ്‌ത്രജ്ഞന്‍ തറപ്പിച്ചു പറഞ്ഞിട്ടുണ്ട്‌. പക്ഷേ ഈ അഭിപ്രായം തിരസ്‌കരിക്കുന്ന മനഃശാസ്‌ത്രജ്ഞന്മാരും ഇല്ലാതില്ല. ഏതായാലും ഓര്‍മശക്തിയും അബോധമനസ്സിലെ പ്രവര്‍ത്തനങ്ങളും തമ്മില്‍ ഏതോചില ബന്ധങ്ങളുണ്ടെന്ന്‌ നല്ലൊരു ശതമാനം മനഃശാസ്‌ത്രജ്ഞന്മാര്‍ ഇന്നു വിശ്വസിക്കുന്നുണ്ട്‌.

ഓര്‍മ, ശരീരത്തില്‍ എങ്ങനെ സൂക്ഷിക്കപ്പെടുന്നു എന്ന ചോദ്യത്തിന്‌ വ്യക്തമായ ഒരു മറുപടി കണ്ടുപിടിക്കാന്‍ ശാസ്‌ത്രജ്ഞന്മാര്‍ ഇന്നും കിണഞ്ഞു പരിശ്രമിച്ചുവരികയാണ്‌. സമീപകാലാനുഭവങ്ങളുടെ ഓര്‍മകളും മസ്‌തിഷ്‌കത്തിലെ ഹിപ്പോകാമ്പസ്‌ എന്ന ഭാഗവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്നാണ്‌ ഇതേവരെയുള്ള ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുള്ളത്‌. അതുപോലെ വിദൂരഭൂതകാലാനുഭവങ്ങളുടെ ഓര്‍മ "ന്യൂറോണു'കളില്‍ ഒരു രാസപ്രക്രിയ വഴിയാണ്‌ സൂക്ഷിക്കപ്പെടുന്നത്‌ എന്ന്‌ ഏറെക്കുറെ തെളിയിക്കപ്പെട്ടിരിക്കുന്നു. പക്ഷേ ഈ രാസപ്രക്രിയയുടെ വിശദാംശങ്ങള്‍ ഇനിയും അറിയേണ്ടതായിട്ടാണിരിക്കുന്നത്‌. ഉദാഹരണമായി ഇത്‌ സെല്ലുകളില്‍ ആര്‍എന്‍എ എന്നറിയപ്പെടുന്ന റിബോന്യൂക്ലേയിക്‌ ആസിഡില്‍ ആണോ അതോ മറ്റുവല്ലതിലുമാണോ നടക്കുന്നത്‌ എന്ന്‌ തീര്‍ത്തുപറയുക വയ്യ. വാര്‍ധക്യകാലത്തെ ഓര്‍മക്കുറവ്‌, പെന്‍ടിലെനിടെട്രസോള്‍ എന്ന മരുന്നു സേവിക്കുമ്പോള്‍ ഗണ്യമായി കുറഞ്ഞുകാണുന്നുണ്ട്‌. അതുകൊണ്ട്‌ ഓര്‍മശക്തി ശരീരത്തിലെ ഒരു രാസപ്രക്രിയയല്ലേ എന്ന്‌ ബലമായി സംശയിക്കേണ്ടിയിരിക്കുന്നു.

(ഡോ. കെ. ദേവദാസന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍