This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓർഗന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഓര്‍ഗന്‍

Organ

സ്വരക്കട്ടകള്‍കൊണ്ട്‌ പ്രവര്‍ത്തിപ്പിക്കുന്ന ഒരു സുഷിരവാദ്യം. വലുപ്പത്തില്‍ ഭീമാകൃതിയും നാദഗാംഭീര്യത്തില്‍ രാജകീയവുമായ ഒരു സംഗീതോപകരണമാണ്‌ ഓര്‍ഗന്‍. ഓര്‍ക്കെസ്‌ട്രായ്‌ക്ക്‌ അവശ്യം വേണ്ട ശബ്‌ദമാധുര്യവും നാദവൈചിത്യ്രവും സ്വരസഞ്ചാരവും പകരുന്നതിന്‌ ഈ ഒറ്റ ഉപകരണത്തിന്‌ സാധിക്കും. ഏകദേശം രണ്ടായിരം കൊല്ലത്തെ പഴക്കം അവകാശപ്പെടാവുന്ന ഈ വാദ്യോപകരണത്തിന്‌ ആദ്യമായി വൈദ്യുതീകരിക്കപ്പെട്ട സംഗീതോപകരണം എന്ന സവിശേഷതയും ഉണ്ട്‌. ഇലക്‌ട്രാണിക്‌ പദ്ധതിപ്രകാരം നാദനിഷ്‌പാദനം നിര്‍വഹിക്കപ്പെട്ട സംഗീതോപകരണവും ഓര്‍ഗന്‍ തന്നെയാണ്‌.

പൈപ്പ്‌ ഓര്‍ഗന്‍ - 1741

അതിപ്രാചീനകാലം മുതല്‌ക്കേ ഇതിന്റെ പ്രാകൃത രൂപം ആദിവാസികളുടെയിടയില്‍ പ്രചരിച്ചിരുന്നു എന്നതിന്‌ തെളിവുകളുണ്ട്‌. ആട്ടിടയന്മാര്‍ ഊതിയിരുന്ന പാന്‍ പൈപ്പുകളുടെയും ചൈനാക്കാരുടെ മൗത്‌ ഓര്‍ഗന്റെ (ഷെങ്‌)യും വികസിതരൂപമാണ്‌ ആധുനിക ഓര്‍ഗന്‍. അതുപോലെതന്നെ ഗ്രീക്കുകാരുടെ സിറിങ്‌സ്‌ (Syrinx) അഥവാ പാന്‍ പൈപ്പുകളും ഓര്‍ഗന്റെ പൂര്‍വരൂപങ്ങളാണെന്നു പറയാം. ഈറക്കഷണങ്ങള്‍ മുറിച്ച്‌ ക്രമത്തിന്‌ അടുക്കി പാന്‍ പൈപ്പുകള്‍ നിര്‍മിക്കുകയും അവയുടെ നീളത്തിലും വണ്ണത്തിലും ചില വ്യതിയാനങ്ങള്‍ വരുത്തുകയും ചെയ്‌താണ്‌ ആദ്യകാല ഓര്‍ഗനുകള്‍ നിര്‍മിച്ചിരുന്നത്‌. തായ്‌ലന്‍ഡില്‍ ഇത്തരത്തിലുള്ള കുഴലുകള്‍, ഖേയ്‌ന്‍ (Khaen) എന്ന പേരില്‍ അറിയപ്പെട്ടിരുന്നു.

ബി.സി. മൂന്നാം ശതകത്തില്‍ ഓര്‍ഗന്‍ കുഴലുകളുടെ എണ്ണത്തിലും വലുപ്പത്തിലും ചില മാറ്റങ്ങള്‍ വരുത്തപ്പെട്ടു. ബി.സി. 250-ല്‍ അലക്‌സാണ്ട്രിയായിലെ ടെസിബിയസ്‌ (Ctesibius)എന്ന ഗ്രീക്കുകാരന്‍ ഓര്‍ഗന്റെ ഉള്ളില്‍ പിസ്റ്റണുകള്‍, ജലമര്‍ദിനി എന്നിവ ഉപയോഗിച്ച്‌ വായുമര്‍ദം നിലനിര്‍ത്തുന്നതിനുള്ള പരീക്ഷണത്തില്‍ വിജയിച്ചതോടെ ആദ്യത്തെ ഹൈഡ്രാളിക്‌ ഓര്‍ഗന്‍ നിലവില്‍വന്നു.

ചേംബര്‍ ഓര്‍ഗന്‍

എട്ടാം ശതകത്തില്‍ യൂറോപ്പിലെ ക്രസ്‌തവ ദേവാലയങ്ങളില്‍ ഗായകസംഘങ്ങള്‍ പതിവായി ഓര്‍ഗന്‍ ഉപയോഗിച്ചു തുടങ്ങി. അതിനു വളരെ മുമ്പു മുതല്‌ക്കേ ബൈസാന്തിയത്തിലെ പള്ളികളില്‍ ഇത്‌ ഉപയോഗിച്ചു പോന്നിരുന്നു. അലക്‌സാണ്ട്രിയായില്‍ നൃത്തത്തിനും റോമില്‍ സര്‍ക്കസ്‌ പ്രദര്‍ശനങ്ങള്‍ക്കും അവശ്യം വേണ്ട ഒരു സംഗീതോപകരണമായിരുന്നു ഇത്‌.

ക്രമേണ പിസ്റ്റണുകള്‍ക്കുപകരം ബെല്ലോകള്‍ (bellows) ഉപയോഗിച്ചു കുഴലുകളില്‍ക്കൂടി വായു കടത്തിവിട്ടുവന്നു. എ.ഡി. 980-ല്‍ നിര്‍മിക്കപ്പെട്ട ചില ഓര്‍ഗനുകള്‍ക്ക്‌ 26 ബെല്ലോകളും 2 കീബോര്‍ഡുകളും അനേകം കുഴലുകളും ഉണ്ടായിരുന്നു. നീളത്തിലും വണ്ണത്തിലും വ്യത്യസ്‌തങ്ങളായിരുന്ന ഈ കുഴലുകളില്‍ ചിലത്‌ തടികൊണ്ടും മറ്റുചിലത്‌ ലോഹംകൊണ്ടും ആണ്‌ നിര്‍മിച്ചിരുന്നത്‌; ഇവയെല്ലാം ഘടിപ്പിച്ചിരുന്നത്‌ ബാഗ്‌പൈപ്പിനു സമീപത്തായിട്ടുമായിരുന്നു. ബെല്ലോകള്‍ പ്രവര്‍ത്തിപ്പിച്ച്‌ അവയില്‍ക്കൂടി വായു കടത്തിവിട്ടാണ്‌ നാദം ഉണ്ടാക്കിയിരുന്നത്‌. കുറച്ചു കാലത്തിനുശേഷം ബെല്ലോകള്‍ക്കുപകരം പമ്പുകള്‍ ഉപയോഗിച്ചു തുടങ്ങി. വണ്ണത്തിലും നീളത്തിലും വൈവിധ്യമുള്ള ആയിരക്കണക്കിനു കുഴലുകള്‍ വകതിരിച്ച്‌ പ്രത്യേകം അറകളിലായി സജ്ജീകരിച്ചിട്ടുള്ള ഓര്‍ഗനുകള്‍ പില്‌ക്കാലത്തുണ്ടായിട്ടുണ്ട്‌. ഈ കുഴലുകളെയും അറകളെയും സ്വരക്കട്ടകളും ബട്ടണുകളുമായി ബന്ധിപ്പിക്കുന്നതിന്‌ വാല്‍വുകളും സ്ലൈഡുകളും ഉപയോഗിച്ചുവന്നു. വായു കടക്കാത്ത അറകളില്‍ സജ്ജീകരിച്ചിട്ടുള്ള ഈ കുഴലുകളിലേക്ക്‌ സ്വരക്കട്ടകള്‍ ആവശ്യാനുസൃതം അമര്‍ത്തി വായു കടത്തിവിട്ടും നിയന്ത്രിച്ചുമാണ്‌ വേണ്ട സ്വരങ്ങള്‍ ഉതിര്‍ക്കുന്നത്‌. പല പംക്തികളിലായി നിരത്തപ്പെട്ടിട്ടുള്ള ഈ സ്വരക്കട്ടകള്‍ പിയാനോയിലുള്ളതുപോലെ കറുപ്പും വെളുപ്പും നിറത്തിലുള്ളവയായിരിക്കും. ഒരു സ്വരക്കട്ട അമര്‍ത്തുമ്പോള്‍ ഒരു സ്വരമേ കേള്‍പ്പിക്കാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ അവയുടെ ശബ്‌ദത്തില്‍ ചില വ്യതിയാനങ്ങള്‍ വരുത്തുവാന്‍ സാധിക്കും. ഈ സ്വരക്കട്ടകളുടെ അഗ്രം അമര്‍ത്തുമ്പോള്‍ കുഴലുകളില്‍ ചെന്നടിക്കുകയും ശബ്‌ദം കേള്‍ക്കുകയും ചെയ്യുന്നു. സ്വരക്കട്ടകളുടെ തൊട്ടുമുകളിലായി ഘടിപ്പിച്ചിരിക്കുന്ന ചെറിയ ബട്ടണുകള്‍ അമര്‍ത്തിയും, താഴെ ഘടിപ്പിച്ചിട്ടുള്ള സ്റ്റോപ്പറുകള്‍ അടച്ചും തുറന്നുമാണ്‌ ശബ്‌ദം കൂട്ടുകയും കുറയ്‌ക്കുകയും ചെയ്യുന്നത്‌. ഓര്‍ഗന്റെ മുന്‍ഭാഗം ചിത്രപ്പണി ചെയ്‌തലങ്കരിച്ച പലകകള്‍ കൊണ്ട്‌ മോടി പിടിപ്പിച്ചിരിക്കും. ഈ അംഗുലീഫലകത്തിനു പുറമേ കാലുകള്‍ ചവുട്ടി പ്രവര്‍ത്തിപ്പിക്കുന്ന പെഡല്‍ ബോര്‍ഡ്‌ ഉണ്ടായിരിക്കും. ഈ പെഡല്‍ ബോര്‍ഡില്‍ കാല്‍ വിരലുകളും ഉപ്പൂറ്റിയും അമര്‍ത്തുമ്പോഴും വായു ഉള്ളിലേക്കു കടന്ന്‌ കുഴലുകള്‍ വഴി നിര്‍ഗമിക്കും. ഇങ്ങനെ നിര്‍ഗമി ക്കുന്ന വായുവിനെ വേണ്ടവണ്ണം നിയന്ത്രിച്ച്‌ വേണ്ട കുഴലുകളില്‍ക്കൂടി കടത്തിവിടുമ്പോള്‍ ആവശ്യമുള്ള സംഗീതം ലഭിക്കും.

തീയറ്റര്‍ ഓര്‍ഗന്‍
കോര്‍ഡ്‌ ഓര്‍ഗന്‍

പലതരത്തിലുള്ള ഓര്‍ഗനുകള്‍ നിലവിലുണ്ട്‌. സ്‌പെല്‍ ഓര്‍ഗന്‍, ക്വയര്‍ ഓര്‍ഗന്‍, സോളോ ഓര്‍ഗന്‍, എക്കോ ഓര്‍ഗന്‍, റീഡ്‌ ഓര്‍ഗന്‍, പോര്‍ട്ടബിള്‍ ഓര്‍ഗന്‍, ക്യാബിനറ്റ്‌ ഓര്‍ഗന്‍, ജയന്റ്‌ ഓര്‍ഗന്‍ എന്നിവ അവയില്‍ പ്രധാനപ്പെട്ടവയാണ്‌. 1917-ല്‍ 232 സ്റ്റോപ്പറുകളും 18,000 കുഴലുകളും ഉള്ള ആദ്യത്തെ വലിയ ഓര്‍ഗന്‍ നിര്‍മിക്കപ്പെട്ടു. 15 കൊല്ലങ്ങള്‍ക്കുശേഷം 1,233 സ്റ്റോപ്പറുകളും 3,200 കുഴലുകളുമുള്ള ലോകത്തിലെ ഏറ്റവും വലിയ ഓര്‍ഗന്‍ അത്‌ലാന്തിക്‌ സിറ്റിയിലെ കണ്‍വെന്‍ഷന്‍ ഹാളില്‍ സ്ഥാപിക്കപ്പെട്ടു. 1934-ല്‍ ഇലക്‌ട്രിക്‌ ഓര്‍ഗനുകളുടെ ആഗമനത്തോടുകൂടി ഓര്‍ഗന്‍ കൂടുതല്‍ വികാസം പ്രാപിച്ചു. അതോടെ ഓര്‍ക്കെസ്‌ട്രായില്‍ ഉപയോഗിച്ചുവന്നിരുന്ന സംഗീതോപകരണങ്ങളുടെ എണ്ണം കുറയ്‌ക്കാന്‍ കഴിഞ്ഞു. പല ഉപകരണങ്ങളുടെ ഒന്നിച്ചുള്ള നാദവൈചിത്യ്രം ഈ ഉപകരണത്തിലൂടെ സൃഷ്‌ടിക്കാന്‍ കഴിയുമെന്നുള്ളതുകൊണ്ടാണ്‌ ഇത്‌ സാധ്യമായത്‌. അതോടെ ഓര്‍ക്കെസ്‌ട്രാകളിലും പാശ്ചാത്യ സംഗീതക്കച്ചേരികളായ കോണ്‍സര്‍ട്ടുകളിലും ഓര്‍ഗന്റെ പ്രാധാന്യം വര്‍ധിച്ചു.

1980-കളില്‍ ഇന്റഗ്രറ്റഡ്‌ സര്‍ക്യൂട്ട്‌ വികസിപ്പിച്ചെടുത്തതോടെ ഇലക്‌ട്രാണിക്‌ കീബോഡ്‌ ഉപകരണസംഗീതത്തില്‍ ഒരു വിപ്ലവം തന്നെ സൃഷ്‌ടിക്കപ്പെട്ടു. 21-ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ പിയാനോ ക്യാബിനറ്റുകളില്‍ ഘടിപ്പിച്ച ഇലക്‌ട്രാണിക്‌ കീബോര്‍ഡ്‌ ഓര്‍ഗന്‍സ്‌ നിര്‍മിക്കുന്നതില്‍ യമഹാപോലെയുള്ള ജപ്പാന്‍ കമ്പനികള്‍ വിജയം കൈവരിച്ചു.

പ്രശസ്‌ത പാശ്ചത്യ സംഗീതജ്ഞരായ മെന്‍ഡല്‍സോണ്‍, ലിസ്റ്റ്‌സ്‌, റെയില്‍ബര്‍ഗന്‍, ഫ്രാന്‍ക്‌ എന്നിവര്‍ ഓര്‍ഗന്‍ വായനയില്‍ പ്രഗല്‌ഭരായിരുന്നു. ഓര്‍ഗനില്‍ വായിക്കുന്നതിനുള്ള പ്രത്യേക സംഗീതകൃതികളും ഇവര്‍ രചിച്ചു. ഈ കൃതികളുടെ പ്രചാരത്തോടെ ഓര്‍ഗന്‍ സംഗീതം വികാസം പ്രാപിക്കുകയും സംഗീതാസ്വാദകര്‍ക്കു പ്രിയപ്പെട്ട ഒരു വാദ്യോപകരണമായി ഓര്‍ഗന്‌ അംഗീകാരം ലഭിക്കുകയും ചെയ്‌തു.

അപ്രാപ്യമായ സ്വരവ്യാപ്‌തിയും ആസ്വാദനക്ഷമമായ ശബ്‌ദവൈചിത്യ്രവും കര്‍ണാനന്ദകരമായ നാദവൈവിധ്യവും കൊണ്ട്‌ ഹൃദയാകര്‍ഷകമായ സംഗീതധാരയൊഴുക്കുവാന്‍ കഴിവുള്ള ഓര്‍ഗന്‍ യൂറോപ്പിലെ ക്രസ്‌തവ ദേവാലയങ്ങളുടെയും പ്രാര്‍ഥനാമഠങ്ങളുടെയും ഉള്ളില്‍നിന്നു പുറത്തിറങ്ങി യൂറോപ്യന്‍ സംഗീതലോകത്താകമാനം ആധിപത്യം പുലര്‍ത്തിക്കൊണ്ട്‌ ഇന്ന്‌ ലോകസംഗീത മേളകളിലും റേഡിയോ-ടെലിവിഷന്‍ പരിപാടികളിലും നാടക-ചലച്ചിത്ര വേദികളിലും എന്നല്ല ലോകമെങ്ങുമുള്ള വിവിധ സംഗീത മേഖലകളില്‍ത്തന്നെയും സമുന്നത സ്ഥാനം നേടിക്കഴിഞ്ഞിരിക്കുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%93%E0%B5%BC%E0%B4%97%E0%B4%A8%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍