This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓർക്കെസ്‌ട്രാ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Orchestra)
(Orchestra)
വരി 49: വരി 49:
Image: Vol5p825_S-D-Burman.jpg|എസ്‌.ഡി. ബർമന്‍
Image: Vol5p825_S-D-Burman.jpg|എസ്‌.ഡി. ബർമന്‍
Image: Vol5p825_r-d-burman-3398.jpg|ആർ.ഡി. ബർമന്‍
Image: Vol5p825_r-d-burman-3398.jpg|ആർ.ഡി. ബർമന്‍
-
Image: Vol5p825_Pankaj Mullick.jpg
+
Image: Vol5p825_Pankaj Mullick.jpg|പങ്കജ് മല്ലിക്
</gallery>
</gallery>

11:30, 29 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഓർക്കെസ്‌ട്രാ

Orchestra

പല തരം തത, അവനദ്ധ, സുഷിര, ഘന-വാദ്യങ്ങള്‍ ഒരു സംവിധായകന്റെ നിയന്ത്രണത്തിൽ ചിട്ടയോടെ കൈകാര്യം ചെയ്‌ത്‌ ഹൃദ്യമായ നാദമേളനം നിർവഹിക്കുന്ന കലാകാരന്മാരുടെ സംഘം. അവർ അവതരിപ്പിക്കുന്ന സംഗീതത്തെ ഓർക്കെസ്‌ട്രാ സംഗീതമെന്നു പറയുന്നു.

"ഓർക്കിയോമൈ' എന്ന ഗ്രീക്ക്‌ സംജ്ഞയിൽനിന്നും ഉടലെടുത്തിട്ടുള്ള പദമാണ്‌ ഓർക്കെസ്‌ട്രാ. നൃത്തവേദിക്കും പ്രക്ഷകർക്കും മധ്യേ, വേദിയുടെ മുമ്പിൽ അർധവൃത്താകൃതിയിൽ വാദ്യവൃന്ദത്തിനായി ഒരുക്കിയിട്ടുള്ള പ്രത്യേക സ്ഥലത്തെയും ഓർക്കെസ്‌ട്രാ എന്നു ഗ്രീക്കുകാർ പറയാറുണ്ട്‌. ചരിത്രം. ബാബിലോണിയ ഭരിച്ചിരുന്ന നെബുഖദ്‌നേസറുടെ ഓർക്കസ്‌ട്രയെക്കുറിച്ചുള്ള ബൈബിളിലെ പരാമർശമാണ്‌ ആദ്യമായി കിട്ടിയിട്ടുള്ള ചരിത്രരേഖ. ചൈനയിൽ ഷാങ്‌വംശക്കാർ ഭരിച്ചിരുന്ന കാലത്ത്‌ ഏഴാം ശതകത്തിൽ, ഓർക്കെസ്‌ട്രാ പ്രചാരത്തിലുണ്ടായിരുന്നതായി പറയപ്പെടുന്നു.

എ.ഡി. 1600-ൽ ഇറ്റലിയിലെ പ്രശസ്‌ത സംഗീത രചയിതാവായിരുന്ന ജാക്കോപൊ പെറി തന്റെ യൂറിഡൈസി എന്ന ഓപ്പറയ്‌ക്ക്‌ ആവശ്യമായി വന്ന സംഗീത പശ്ചാത്തലം ഒരുക്കുവാന്‍ നടത്തിയ യത്‌നത്തിൽ നിന്നാണ്‌ ആധുനിക ഓർക്കെസ്‌ട്രാ രൂപംകൊണ്ടത്‌. വയലിന്‍, ഹാർപ്‌സിക്കോർഡ്‌, വയോളാ ഡി ഗാംബാ എന്നീ ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്‌ ഇദ്ദേഹം ഒരു വാദകസംഘത്തെ പരിശീലിപ്പിച്ചു. ഈ വൃന്ദവാദ്യമാണ്‌ ആദ്യത്തെ ആധുനിക ഓർക്കെസ്‌ട്രാ. എന്നാൽ പരസ്യമായി പൊതുജനങ്ങള്‍ക്ക്‌ ആസ്വദിക്കത്തക്കവണ്ണം ഒരു തിയെറ്ററിൽ എല്ലാവിധ സജ്ജീകരണങ്ങളോടും കൂടി ഒരു ഓർക്കെസ്‌ട്രാ ആദ്യമായി അവതരിപ്പിച്ചത്‌ 1607-ൽ മോണ്‍ടെ വെർഡിയുടെ "ഓർഫിയോ' അരങ്ങേറിയപ്പോള്‍ ആയിരുന്നു. 40 വാദകരടങ്ങിയ ഒന്നായിരുന്നു ഈ ഓർക്കെസ്‌ട്രാ. ഇതിൽ രണ്ട്‌ ഹാർപ്‌സിക്കോർഡ്‌, രണ്ട്‌ ഓർഗന്‍, 19 തന്ത്രി വാദ്യങ്ങള്‍ എന്നിവയ്‌ക്കു പുറമേ ട്രംപറ്റ്‌, ട്രാംബോണ്‍, ഡ്രം എന്നീ ഉപകരണങ്ങളും ഉപയോഗിച്ചിരുന്നു. ക്രമേണ ഫ്രാന്‍സ്‌, ജർമനി, റഷ്യ, യു.എസ്‌., ഇംഗ്ലണ്ട്‌, ജപ്പാന്‍, ഇന്ത്യ എന്നിവിടങ്ങളിൽ ഓർക്കെസ്‌ട്രായ്‌ക്ക്‌ പ്രചാരം ലഭിച്ചു.

ഒരു ഓർക്കെസ്‌ട്രാവേദി

ആദ്യകാല ഓർക്കെസ്‌ട്രാകളിൽ വയലിനുകള്‍ക്കും തന്ത്രിവാദ്യങ്ങള്‍ക്കുമായിരുന്നു പ്രാധാന്യം. പ്രശസ്‌ത ഇറ്റാലിയന്‍ സംഗീതജ്ഞനായ ഹാന്‍ഡൽ സജ്ജീകരിച്ച ഓർക്കെസ്‌ട്രായിൽ വയലിന്‍, വയോള ഡി ഗാംബാ, ഹാർപ്‌സിക്കോർഡ്‌, ട്രംപറ്റ്‌ എന്നിവയ്‌ക്കു പുറമേ ക്ലാരിനറ്റ്‌ കൂടി ഉപയോഗിച്ചു. ഓർക്കെസ്‌ട്രായുടെ വികസനത്തിന്‌ യ്‌തനിച്ചവരിൽ പ്രമുഖനായിരുന്നു ഹാന്‍ഡൽ. അദ്ദേഹത്തിന്റെ കാലത്താണ്‌ "ചേംബർ ഓർക്കെസ്‌ട്രാ' രൂപം കൊണ്ടത്‌. ഇതിൽ 20-30 ഉപകരണങ്ങളാണ്‌ ഉപയോഗിച്ചിരുന്നത്‌. ഇതിനു രൂപം നല്‌കിയത്‌ ബക്ക്‌, മൊസാർ തുടങ്ങിയ പ്രശസ്‌ത ഇറ്റാലിയന്‍ സംഗീതജ്ഞരും സംഗീത രചയിതാക്കളുമാണ്‌. ഇറ്റലിയിലെ രാജകൊട്ടാരങ്ങളിൽ നടത്തപ്പെടാറുള്ള ടേബിള്‍ മ്യൂസിക്‌, കോണ്‍സർട്ട്‌ മ്യൂസിക്‌ ചർച്ച്‌ മ്യൂസിക്‌ തുടങ്ങിയ പ്രധാന ചടങ്ങുകള്‍ക്കെല്ലാം ചേംബർ ഓർക്കെസ്‌ട്രാ ഉപയോഗിച്ചിരുന്നു. ചേംബർ ഓർക്കെസ്‌ട്രായിൽ നിന്നു രൂപംകൊണ്ടവയാണ്‌ സ്‌ട്രിങ്‌ ഓർക്കെസ്‌ട്രാ, തിയെറ്റർ ഓർക്കെസ്‌ട്രാ (30-60 വാദകർ), സ്‌മാള്‍ ഓർക്കെസ്‌ട്രാ (30 വാദകർ) എന്നിവ.

1700-ൽ ജർമനിയിൽ സ്റ്റാമിറ്റ്‌സിന്റെ നേതൃത്വത്തിൽ മന്‍ഹൈം വിദ്യാലയം പലതരത്തിലുള്ള ഉപകരണങ്ങള്‍ക്ക്‌ സ്ഥാനം നല്‌കിക്കൊണ്ടുള്ള ഒരു ഓർക്കെസ്‌ട്രാ രൂപീകരിച്ചു. ലിറിക്‌ നാടകങ്ങളുടെ പുനരുദ്ധാരണത്തോടെ രൂപംകൊണ്ട ഈ ഓർക്കെസ്‌ട്രായിൽ ഏകദേശം നൂറിൽപ്പരം വാദകരുണ്ടായിരുന്നു. പ്രശസ്‌ത ജർമന്‍ സംഗീതജ്ഞനായ ഹെക്‌ടർ ബെർലിയോസിന്റെ നേതൃത്വത്തിൽ "ജയന്റ്‌ ഓർക്കെസ്‌ട്രാ' (Giant Orchestra)രൂപീകരിച്ചു. ഇതിൽ വയോളാ, വയലിന്‍, ബാന്‍ഡ്‌, ബാസ്‌ഡ്രം എന്നിവയ്‌ക്കു പുറമേ ഓർഗന്‍, ഗിറ്റാർ, ക്ലാരിനറ്റ്‌ എന്നിവയും ഉള്‍പ്പെട്ടിരുന്നു. ജയന്റ്‌ ഓർക്കെസ്‌ട്രാ അവതരിപ്പിക്കുമ്പോള്‍ സംവിധായകനായ ഹെക്‌ടർ സ്വയം ഹാർപ്‌സിക്കോർഡ്‌ വായിച്ചുകൊണ്ടാണ്‌ മറ്റു വാദകരെ നിയന്ത്രിച്ചിരുന്നത്‌.

ഒന്നാം ലോകയുദ്ധത്തിന്റെ ആവിർഭാവകാലത്ത്‌ ജയന്റ്‌ ഓർക്കെസ്‌ട്രാ അവതരിപ്പിക്കുന്നതിനെ ചിലർ എതിർക്കുകയുണ്ടായി. സാമ്പത്തികമായ ഞെരുക്കവും ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള വൈഷമ്യവും സ്ഥലസൗകര്യക്കുറവുമായിരുന്നു. ഈ എതിർപ്പിന്റെ പ്രധാന കാരണങ്ങള്‍. ഇതേത്തുടർന്ന്‌ ഉപകരണങ്ങളുടെ എണ്ണത്തിൽ കുറവു വരുത്തുകയുണ്ടായി.

ഫ്രാന്‍സിലും ഓർക്കെസ്‌ട്രാ വികാസം പ്രാപിച്ചുവന്നു. ഹാർപ്‌സിക്കോർഡ്‌, ഫസ്റ്റ്‌ വയലിന്‍, സെക്കണ്ട്‌ വയലിന്‍, വയോളഡി ഗാംബാ, വയോളാ എന്നീ ഉപകരണങ്ങള്‍ ഉള്‍പ്പെടുത്തിയ "ഗ്രറ്റ്‌ ഓർക്കെസ്‌ട്രാ' ലൂയി XVIന്റെ കാലത്ത്‌ രൂപീകരിക്കപ്പെട്ടു. "ദ്‌ കിങ്‌സ്‌ XXIVവയലിന്‍സ്‌' എന്ന പേരിൽ പ്രചരിച്ചിരുന്ന ഗ്രറ്റ്‌ ഓർക്കെസ്‌ട്രായിൽ സുഷിരവാദ്യങ്ങളും അവനദ്ധവാദ്യങ്ങളും ഉള്‍പ്പെട്ടിരുന്നു.

ന്യൂയോർക്ക്‌ ലണ്ടന്‍ എന്നീ പട്ടണങ്ങളിൽ പ്രചരിച്ച സിംഫണിക്‌ ഓർക്കെസ്‌ട്രായിൽ 25 ഓളം വാദകർ ഉണ്ടായിരുന്നു. ബാസ്സ്‌വിന്‍ഡ്‌ ഉപകരണങ്ങള്‍, തന്ത്രിവാദ്യങ്ങള്‍, അവനദ്ധവാദ്യങ്ങള്‍ എന്നിവയ്‌ക്ക്‌ ഇതിൽ പ്രാധാന്യം നൽകിയിരുന്നു. തിയെറ്റർ ഓർക്കെസ്‌ട്രാ എന്ന ഇനത്തിൽ 30-60 ഓളം വാദകർ പങ്കെടുത്തിരുന്നു. ഓപ്പറാകളുടെ സംഗീതാത്മകത വർധിപ്പിക്കുന്നതിനായിട്ടാണ്‌ തിയെറ്റർ ഓർക്കെസ്‌ട്രാ ഉപയോഗിച്ചിരുന്നത്‌. ഇവ കൂടാതെ ബാസ്‌ബാന്‍ഡ്‌ എന്നൊരിനം ഇംഗ്ലണ്ടിൽ പ്രചാരം നേടി. മിലിറ്ററി ബാന്‍ഡ്‌, കോർണറ്റ്‌, ഹോണ്‍ എന്നീ ഉപകരണങ്ങളാണിതിൽ ഉപയോഗിച്ചിരുന്നത്‌. യുദ്ധത്തിന്റെ വിജയസൂചകമായി ഇത്തരം ഓർക്കെസ്‌ട്രാ പ്രയോഗിക്കപ്പെട്ടിരുന്നു.

ഇതിനുപുറമേ ഓപ്പറാ-ഓർക്കെസ്‌ട്രാ, ബാലഡ്‌ ഓർക്കെസ്‌ട്രാ, കണ്‍സർട്ടോ എന്നിവയും പ്രചരിച്ചുവരുന്നുണ്ട്‌. ഇലക്‌ട്രാണിക്‌ ഉപകരണങ്ങളുടെ ആവിർഭാവത്തോടും പ്രചാരത്തോടും കൂടി ഓർക്കെസ്‌ട്രാ ഇന്ന്‌ വിപുലമായ തോതിൽ വികാസം പ്രാപിച്ചുകൊണ്ടിരിക്കുന്നു. ഇന്ന്‌ ഉപകരണങ്ങളുടെ എണ്ണം കഴിയുന്നത്ര കുറയ്‌ക്കുവാനുള്ള ശ്രമം നടക്കുന്നുണ്ട്‌. അസാധാരണങ്ങളും അപൂർവങ്ങളുമായിട്ടുള്ള ചില ഉപകരണങ്ങള്‍ ആധുനിക ഓർക്കെസ്‌ട്രാകള്‍ക്ക്‌ നാദവൈചിത്യ്രം പ്രദാനം ചെയ്യുമാറ്‌ ഉപയോഗിച്ചു വരുന്നുണ്ട്‌. അക്കൂട്ടത്തിൽ പിയാനോ, ഇലക്‌ട്രിക്‌ ഓർഗന്‍ എന്നിവയ്‌ക്കുപുറമേ പുതുതായി രൂപപ്പെടുത്തിയിട്ടുള്ള ഇലക്‌ട്രാണിക്‌ വാദ്യോപകരണങ്ങളും ഉള്‍പ്പെടുന്നു.

രംഗസംവിധാനം. വളരെ സങ്കീർണമായ ഒരു പ്രക്രിയയാണ്‌ ഓർക്കെസ്‌ട്രായുടെ സംവിധാനം. അനേകവിധം വാദ്യോപകരണങ്ങളെ അവയുടെ നാദഗുണവും സ്ഥായീഭാവവും അനുസരിച്ച്‌ പ്രത്യേകം സ്ഥാനനിർണയം ചെയ്യേണ്ടതുണ്ട്‌. ഘനവാദ്യങ്ങളും ഉയർന്ന സ്വരമാധുരിയുള്ള ഉപകരണങ്ങളും നേരിയ സ്വരങ്ങളെ അമർത്തിക്കളയാത്തവിധം അകലെ ക്രമീകരിക്കേണ്ടതാണ്‌. അതുപോലെ അവനദ്ധവാദ്യങ്ങള്‍ ഏറ്റവും പിന്നിലായി സജ്ജീകരിക്കണം. എല്ലാ ഉപകരണങ്ങളുടെയും ശബ്‌ദം സമഞ്‌ജസമായി ചേരുവാനും ഓരോ ഉപകരണത്തിന്റെയും വാദനം ആവശ്യാനുസരണം നിയന്ത്രിക്കുവാനും പറ്റിയ വിധത്തിൽ വാദകരെ അർധവൃത്താകൃതിയിൽ ഇരുത്തുകയും, സംവിധായകന്‍ ഒരേ സമയം എല്ലാവർക്കും കാണത്തക്കവിധവും എല്ലാവരെയും അദ്ദേഹത്തിനു കാണത്തക്കവിധവും കേന്ദ്രസ്ഥാനത്തു തന്നെ നില്‌ക്കുകയും വേണം. അദ്ദേഹത്തിന്റെ ഇടതുവശത്ത്‌ വയലിന്‍ വാദകരെയും വലതുവശത്ത്‌ സെല്ലോ ഡബിള്‍ ബാസ്സ്‌ വാദകരെയും ഒരുക്കി നിർത്തുന്നു. തന്ത്രിവാദ്യങ്ങള്‍ കൈകാര്യം ചെയ്യുന്നവർക്കു പുറകിലാണ്‌ സുഷിരവാദ്യങ്ങള്‍ വായിക്കുന്നവർ ഇരിക്കേണ്ടത്‌; ഏറ്റവും പിന്നിലായി അവനദ്ധവാദ്യങ്ങള്‍ കൈകാര്യം ചെയ്യുന്നവരും. ഓരോ വിഭാഗക്കാരെയും തട്ടുതട്ടായി ക്രമീകരിച്ചിട്ടുള്ള പടികളിലായിരിക്കും ഒരുക്കി നിർത്തുക.

ഓർക്കെസ്‌ട്രായുടെ രംഗസംവിധാനം പല വികാസ പരിണാമങ്ങള്‍ക്കും വിധേയമായിട്ടുണ്ട്‌. ആദ്യകാല റോമന്‍ തിയെറ്ററുകളിൽ പടിപടിയായി ഉയർന്ന വേദികളിലായിരുന്നു വാദകർക്ക്‌ സ്ഥാനം നിർണയിക്കപ്പെട്ടിരുന്നത്‌. ഇവരുടെ മുമ്പിൽ കാണികള്‍ക്കു പിന്‍തിരിഞ്ഞുനിന്ന്‌ ഹാർപ്‌സിക്കോർഡോ, പിയാനോയോ വായിച്ചുകൊണ്ട്‌ സംവിധായകന്‍ വാദകരെ നിയന്ത്രിച്ചിരുന്നു. ഇന്നാകട്ടെ വേദിയുടെ ഏതുഭാഗത്തുനിന്നും സംവിധായകന്‌ വാദകരെ നിയന്ത്രിക്കാന്‍ സാധിക്കും. ഓരോ വാദകന്റെ മുമ്പിലും അയാള്‍ നല്‌കേണ്ട സംഗീതഭാഗം പ്രത്യേകം അടയാളപ്പെടുത്തിയിട്ടുള്ള ഗാനരേഖ അയാള്‍ക്കു കാണത്തക്കവണ്ണം ഒരു സ്റ്റാന്‍ഡിൽ ഘടിപ്പിച്ചു വച്ചിരിക്കും. സൊപ്രാനോ, ആള്‍ട്ടോ, ടെനർ, ബാസ്സ്‌ എന്ന ശബ്‌ദവർഗീകരണത്തിൽ വാദ്യങ്ങളെ വിഭജിച്ചിരിക്കും. വേദിയുടെ വലതു ഭാഗത്തോ ഇടതുഭാഗത്തോ നിന്നു കൊണ്ടാണ്‌ സംവിധായകന്‍ ഒരു ദണ്ഡിന്റെ സഹായത്തോടെ വാദകരെ നിയന്ത്രിക്കുന്നത്‌.

മൂന്നു കാര്യങ്ങളാണ്‌ ഓർക്കെസ്‌ട്രാസംവിധായകന്‍ പ്രധാനമായി ശ്രദ്ധിക്കേണ്ടത്‌. താന്‍ സംവിധാനം ചെയ്യുവാന്‍ പോകുന്ന സംഗീതശില്‌പത്തിന്റെ മൊത്തത്തിലുള്ള സ്വരൂപം മനസ്സിലാക്കി അതിനാവശ്യമായ ഉപകരണങ്ങള്‍ ഏതേതെന്നും അവ ഓരോന്നും ഏതേതു സന്ദർഭങ്ങളിൽ എത്രത്തോളം ഉപയോഗിക്കണമെന്നും നിർണയിച്ച്‌ അവ ഓരോന്നും തന്റെ ഇച്ഛാനുസരണം പ്രയോഗിക്കുവാന്‍ കഴിവുള്ള വിദഗ്‌ധരായ വാദകരെ നിശ്ചയിക്കുകയാണ്‌ ആദ്യത്തെ കാര്യം. അടുത്തതായി അവർക്ക്‌ ഓരോരുത്തർക്കും വ്യക്തിപരമായും കൂട്ടായുമുള്ള ശിക്ഷണം നല്‌കി ചിട്ടപ്പെടുത്തുന്നു. ഇതിനു നിരന്തരമായ പരിശീലനം നല്‌കേണ്ടതുണ്ട്‌. അവസാനമായി പരിപാടി ചിട്ടയായും ക്രമമായും ആകർഷകമായും അവതരിപ്പിക്കുന്നു. അവതരിപ്പിക്കുമ്പോള്‍ അതിൽ പങ്കെടുക്കുന്ന ഓരോ കലാകാരന്റെയും ചുമതല കൃത്യമായും ശ്രദ്ധയോടും നിർവഹിക്കപ്പെടുന്നുണ്ടോ എന്ന്‌ ആദ്യവസാനം നിരീക്ഷിക്കുകയും സന്ദർഭോചിതമായ നിർദേശങ്ങള്‍ നല്‌കുകയും ചെയ്യുന്നു.

റാമോ, ഹാന്‍ഡൽ, ബാക്ക്‌, ബീഥോവന്‍, മൊസാർ, ബെർലിയോസ്‌, ലിസിറ്റ്‌സ്‌, റിച്ചാർഡ്‌ വാഗ്നർ, ഷൈകൗസ്‌കി, ഡിബസി തുടങ്ങിയ പ്രശസ്‌ത പാശ്ചാത്യസംഗീതജ്ഞർ പ്രഗല്‌ഭരായ ഓർക്കെസ്‌ട്രാ സംവിധായകരായിരുന്നു.

ഓർക്കെസ്‌ട്രാ ഭാരതത്തിൽ. ഭാരതീയ സംഗീതത്തിന്റെ പ്രധാന പ്രത്യക്ഷധാരകളായ ഹിന്ദുസ്ഥാനി സംഗീതത്തിലും കർണാടക സംഗീതത്തിലും വാദ്യവൃന്ദം എന്ന പേരിൽ അറിയപ്പെടുന്ന ഉപകരണ സംഗീതമേള ഓർക്കെസ്‌ട്രായുടെ ഫലം ചെയ്യുന്ന ഒരു പദ്ധതിയാണ്‌. വളരെ പ്രാചീനകാലം മുതല്‌ക്കേ വാദ്യസംഗീതത്തിന്‌ ഭാരതത്തിൽ പ്രചാരം നേടുവാന്‍ കഴിഞ്ഞിട്ടുണ്ട്‌. കർണാടകസംഗീതത്തിൽ പ്രത്യേകിച്ച്‌ ഇതിലേക്കായി വർണങ്ങളും കൃതികളും കീർത്തനങ്ങളും തില്ലാനകളും രചിക്കപ്പെട്ടിട്ടുമുണ്ട്‌. വിരിബോണി (ഭൈരവി-അടതാളം), ജലാജാക്ഷ (ഹംസധ്വനി-ആദി), രഘുവംശസുധാംബുധി (കദനകുതൂഹലം-ആദി), നിന്നുവിനാ (നവരസ കന്നട-രൂപകം), തത്വമെരുകതരമാ (ഗരുഡധ്വനി-രൂപകം), രാമഭക്തി സാമ്രാജ്യ (ശുദ്ധബംഗാള-ആദി), തീം നാദൃതീം (കാനഡ-ആദി), പരിതാനമിച്ചിതേ (ബിലഹരി-ഘണ്ട ചായ്‌പ്‌) എന്നിവ അവയിൽ ചിലതാണ്‌. ഹിന്ദുസ്ഥാനി സംഗീതത്തിലും ഇത്തരത്തിലുള്ള കൃതികളും മറ്റും ഉണ്ടായിട്ടുണ്ട്‌. ഇതുകൂടാതെ അനേകം മാർച്ചിങ്‌ ട്യൂണുകളും "നോട്ടു'കളും വാദ്യവൃന്ദത്തിൽ അവതരിപ്പിക്കാറുണ്ട്‌.

സുപ്രസിദ്ധ സിത്താർ വിദഗ്‌ധനായ രവിശങ്കർ, വൈണികരായ ഏമനി ശങ്കരശാസ്‌ത്രി, ചിട്ടിബാബു എന്നിവർ വാദ്യവൃന്ദം അവതരിപ്പിക്കുന്നതിൽ നേതൃത്വം നല്‌കി വരുന്നുണ്ട്‌.

പാശ്ചാത്യ സംഗീതത്തെയും ഭാരതീയ സംഗീതത്തെയും സമഞ്‌ജസമായി സമന്വയിപ്പിച്ച്‌ ഓർക്കെസ്‌ട്രായ്‌ക്ക്‌ പുതിയൊരു രൂപം നല്‌കുന്നതിൽ രബീന്ദ്രനാഥടാഗൂർ, വിക്‌ടർപരംജ്യോതി എന്നിവർ വിലയേറിയ സംഭാവനകള്‍ നല്‌കിയിട്ടുണ്ട്‌. ആധുനികരിൽ പന്നാലാൽഘോഷ്‌, പങ്കജ്‌ മല്ലിക്‌, ടി.കെ. ജയരാമയ്യർ എന്നിവരുടെ പ്രയത്‌നങ്ങളും നേട്ടങ്ങളും പ്രശംസാർഹങ്ങളാണ്‌. 2006-ൽ മുംബൈയിലെ നാഷണൽ സെന്റർഫോർ പെർഫോമിങ്‌ ആർട്ട്‌സിൽ സിംഫണി ഓർക്കസ്‌ട്രാ ഒഫ്‌ ഇന്ത്യ രൂപീകരിക്കപ്പെട്ടു.

സുബിന്‍ മേത്ത നയിക്കുന്ന ഓർക്കെസ്‌ട്ര

ചലച്ചിത്രത്തിന്റെ പ്രചാരത്തോടുകൂടി വൈവിധ്യമാർന്ന പരീക്ഷണധാരകള്‍ ഇന്ന്‌ ഭാരതീയ സംഗീതത്തിലെ ഓർക്കെസ്‌ട്രാവിഭാഗത്തെ പരിഷ്‌കരിച്ചു കൊണ്ടിരിക്കയാണ്‌. എസ്‌.ഡി. ബർമന്‍, സലിൽ ചൗധരി, ശങ്കർ-ജയ്‌കിഷന്‍, ലക്ഷമീകാന്ത്‌ പ്യാരെലാൽ, ആർ.ഡി. ബർമന്‍ തുടങ്ങിയ ഉത്തേരന്ത്യന്‍ സംഗീത സംവിധായകരാണ്‌ ഈ പരീക്ഷണങ്ങള്‍ക്ക്‌ നേതൃത്വം നല്‌കിയ അഗ്രഗാമികള്‍. ദക്ഷിണേന്ത്യയിലെ കർണാടക സംഗീതവിദഗ്‌ധന്മാരും ഓർക്കെസ്‌ട്രാ സംവിധാനത്തിൽ ഒട്ടും പിന്നിലല്ല. വി. ദക്ഷിണാമൂർത്തി, എം.എസ്‌. വിശ്വനാഥന്‍, ഇളയരാജ, രവീന്ദ്രന്‍, എം.ബി. ശ്രീനിവാസന്‍, കെ. രാഘവന്‍, എം.കെ. അർജുനന്‍, എം.എസ്‌. ബാബുരാജ്‌, വി.കെ. ശശിധരന്‍, ജോണ്‍സണ്‍, എം.ജി. രാധാകൃഷ്‌ണന്‍, ദേവരാജന്‍, എ.ആർ. റഹ്മാന്‍, വിദ്യാസാഗർ, ശരത്‌, ഔസേപ്പച്ചന്‍, എം. ജയചന്ദ്രന്‍ തുടങ്ങിയവർ ആധുനിക ഓർക്കസ്‌ട്രാ സംവിധാനരംഗത്തെ പ്രമുഖരാണ്‌. നാടന്‍പാട്ടുകളിലെ ആകർ ഷകങ്ങളും അപൂർവങ്ങളുമായ രംഗങ്ങള്‍ തേടിപ്പിടിച്ച്‌ അവയ്‌ക്ക്‌ പുതിയ രൂപഭാവങ്ങള്‍ നൽകി സംസ്‌കരിച്ച്‌ ആധുനികർക്ക്‌ "ആസ്വദിക്കത്തക്കവിധം' ഒരു പുതിയ ഓർക്കെസ്‌ട്രാസംവിധാനം ആവിഷ്‌കരിച്ച്‌ കേരളീയ സംഗീതത്തിന്‌ ദക്ഷിണേന്ത്യന്‍ സംഗീതവിദഗ്‌ധന്മാരുടെ ആദരവും അംഗീകാരവും ലഭ്യമാക്കുന്നതിൽ വിജയിച്ച കേരളീയ സംഗീതസംവിധായകനാണ്‌ പരവൂർ ജി. ദേവരാജന്‍.


ആകാശവാണിയുടെ വൃന്ദവാദ്യവിഭാഗം ഓർക്കെസ്‌ട്രായിൽ നടത്തിവരുന്ന പരീക്ഷണങ്ങളും സംഭാവനകളും വിലപ്പെട്ടവയാണ്‌. പന്നാലാൽ ഘോഷ്‌, പങ്കജ്‌മല്ലിക്‌, ഉസ്‌താദ്‌ബഡേ ഗുലാം അലിഖാന്‍, എം.ബി. ശ്രീനിവാസന്‍, ടി. കെ. ജയരാമയ്യർ എന്നിവർ ഈ രംഗത്തു പ്രത്യേകം പ്രശംസാർഹരാണ്‌. ഉസ്‌താദ്‌ ബിസ്‌മില്ലാഖാന്റെ "തബലാതംഗ്‌' ആധുനിക ഓർക്കെസ്‌ട്രാകളിൽ പ്രാധാന്യമർഹിക്കുന്നു. ഓർക്കെസ്‌ട്രാ ഉപയോഗിച്ച്‌ ശബ്‌ദവൈചിത്യ്രങ്ങള്‍ വരുത്തുന്നതിൽ ഇദ്ദേഹം അങ്ങേയറ്റം വിജയിച്ചിരുന്നു. ഭാരതത്തിലുടനീളം വിവിധ സ്ഥാപനങ്ങളും വ്യക്തികളും നടത്തിവരുന്ന പരീക്ഷണങ്ങളിൽക്കൂടി ഉരുത്തിരിഞ്ഞു കൊണ്ടിരിക്കുന്ന ആധുനിക ഭാരതത്തിന്റേതായ ഓർക്കെസ്‌ട്രാകള്‍ ലോകസംഗീതത്തിൽ സുപ്രധാനമായ ഒരു സ്ഥാനം നേടിയെടുത്തിട്ടുണ്ട്‌.

സിംഫണി ഓർക്കസ്‌ട്രായ്‌ക്കൊപ്പം തബലവാദകനായ സക്കീർ ഹുസൈന്‍

കേരളത്തിന്റെ പരമ്പരാഗത ഓർക്കെസ്‌ട്രാകളിൽ പഞ്ചവാദ്യം, പാണ്ടിമേളം, പഞ്ചാരിമേളം, തായമ്പക മുതലായവ ഉള്‍പ്പെടുന്നു. കൊച്ചിയിലെ കൊച്ചിന്‍വേവ്‌സ്‌ ഓർക്കെസ്‌ട്രാ തൃശൂരിലെ അറ്റ്‌ലി ഓർക്കെസ്‌ട്രാ മുതലായവ കേരളത്തിലെ ശ്രദ്ധേയമായ ആധുനിക ഓർക്കെസ്‌ട്രാ ഗ്രൂപ്പുകളാണ്‌. നോ. ഓപ്പറ

താളിന്റെ അനുബന്ധങ്ങള്‍