This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓർക്കെസ്‌ട്രാ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഓര്‍ക്കെസ്‌ട്രാ

Orchestra

പല തരം തത, അവനദ്ധ, സുഷിര, ഘന-വാദ്യങ്ങള്‍ ഒരു സംവിധായകന്റെ നിയന്ത്രണത്തില്‍ ചിട്ടയോടെ കൈകാര്യം ചെയ്‌ത്‌ ഹൃദ്യമായ നാദമേളനം നിര്‍വഹിക്കുന്ന കലാകാരന്മാരുടെ സംഘം. അവര്‍ അവതരിപ്പിക്കുന്ന സംഗീതത്തെ ഓര്‍ക്കെസ്‌ട്രാ സംഗീതമെന്നു പറയുന്നു.

"ഓര്‍ക്കിയോമൈ' എന്ന ഗ്രീക്ക്‌ സംജ്ഞയില്‍നിന്നും ഉടലെടുത്തിട്ടുള്ള പദമാണ്‌ ഓര്‍ക്കെസ്‌ട്രാ. നൃത്തവേദിക്കും പ്രക്ഷകര്‍ക്കും മധ്യേ, വേദിയുടെ മുമ്പില്‍ അര്‍ധവൃത്താകൃതിയില്‍ വാദ്യവൃന്ദത്തിനായി ഒരുക്കിയിട്ടുള്ള പ്രത്യേക സ്ഥലത്തെയും ഓര്‍ക്കെസ്‌ട്രാ എന്നു ഗ്രീക്കുകാര്‍ പറയാറുണ്ട്‌. ചരിത്രം. ബാബിലോണിയ ഭരിച്ചിരുന്ന നെബുഖദ്‌നേസറുടെ ഓര്‍ക്കസ്‌ട്രയെക്കുറിച്ചുള്ള ബൈബിളിലെ പരാമര്‍ശമാണ്‌ ആദ്യമായി കിട്ടിയിട്ടുള്ള ചരിത്രരേഖ. ചൈനയില്‍ ഷാങ്‌വംശക്കാര്‍ ഭരിച്ചിരുന്ന കാലത്ത്‌ ഏഴാം ശതകത്തില്‍, ഓര്‍ക്കെസ്‌ട്രാ പ്രചാരത്തിലുണ്ടായിരുന്നതായി പറയപ്പെടുന്നു.

എ.ഡി. 1600-ല്‍ ഇറ്റലിയിലെ പ്രശസ്‌ത സംഗീത രചയിതാവായിരുന്ന ജാക്കോപൊ പെറി തന്റെ യൂറിഡൈസി എന്ന ഓപ്പറയ്‌ക്ക്‌ ആവശ്യമായി വന്ന സംഗീത പശ്ചാത്തലം ഒരുക്കുവാന്‍ നടത്തിയ യത്‌നത്തില്‍ നിന്നാണ്‌ ആധുനിക ഓര്‍ക്കെസ്‌ട്രാ രൂപംകൊണ്ടത്‌. വയലിന്‍, ഹാര്‍പ്‌സിക്കോര്‍ഡ്‌, വയോളാ ഡി ഗാംബാ എന്നീ ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്‌ ഇദ്ദേഹം ഒരു വാദകസംഘത്തെ പരിശീലിപ്പിച്ചു. ഈ വൃന്ദവാദ്യമാണ്‌ ആദ്യത്തെ ആധുനിക ഓര്‍ക്കെസ്‌ട്രാ. എന്നാല്‍ പരസ്യമായി പൊതുജനങ്ങള്‍ക്ക്‌ ആസ്വദിക്കത്തക്കവണ്ണം ഒരു തിയെറ്ററില്‍ എല്ലാവിധ സജ്ജീകരണങ്ങളോടും കൂടി ഒരു ഓര്‍ക്കെസ്‌ട്രാ ആദ്യമായി അവതരിപ്പിച്ചത്‌ 1607-ല്‍ മോണ്‍ടെ വെര്‍ഡിയുടെ "ഓര്‍ഫിയോ' അരങ്ങേറിയപ്പോള്‍ ആയിരുന്നു. 40 വാദകരടങ്ങിയ ഒന്നായിരുന്നു ഈ ഓര്‍ക്കെസ്‌ട്രാ. ഇതില്‍ രണ്ട്‌ ഹാര്‍പ്‌സിക്കോര്‍ഡ്‌, രണ്ട്‌ ഓര്‍ഗന്‍, 19 തന്ത്രി വാദ്യങ്ങള്‍ എന്നിവയ്‌ക്കു പുറമേ ട്രംപറ്റ്‌, ട്രാംബോണ്‍, ഡ്രം എന്നീ ഉപകരണങ്ങളും ഉപയോഗിച്ചിരുന്നു. ക്രമേണ ഫ്രാന്‍സ്‌, ജര്‍മനി, റഷ്യ, യു.എസ്‌., ഇംഗ്ലണ്ട്‌, ജപ്പാന്‍, ഇന്ത്യ എന്നിവിടങ്ങളില്‍ ഓര്‍ക്കെസ്‌ട്രായ്‌ക്ക്‌ പ്രചാരം ലഭിച്ചു.

ഒരു ഓര്‍ക്കെസ്‌ട്രാവേദി

ആദ്യകാല ഓര്‍ക്കെസ്‌ട്രാകളില്‍ വയലിനുകള്‍ക്കും തന്ത്രിവാദ്യങ്ങള്‍ക്കുമായിരുന്നു പ്രാധാന്യം. പ്രശസ്‌ത ഇറ്റാലിയന്‍ സംഗീതജ്ഞനായ ഹാന്‍ഡല്‍ സജ്ജീകരിച്ച ഓര്‍ക്കെസ്‌ട്രായില്‍ വയലിന്‍, വയോള ഡി ഗാംബാ, ഹാര്‍പ്‌സിക്കോര്‍ഡ്‌, ട്രംപറ്റ്‌ എന്നിവയ്‌ക്കു പുറമേ ക്ലാരിനറ്റ്‌ കൂടി ഉപയോഗിച്ചു. ഓര്‍ക്കെസ്‌ട്രായുടെ വികസനത്തിന്‌ യ്‌തനിച്ചവരില്‍ പ്രമുഖനായിരുന്നു ഹാന്‍ഡല്‍. അദ്ദേഹത്തിന്റെ കാലത്താണ്‌ "ചേംബര്‍ ഓര്‍ക്കെസ്‌ട്രാ' രൂപം കൊണ്ടത്‌. ഇതില്‍ 20-30 ഉപകരണങ്ങളാണ്‌ ഉപയോഗിച്ചിരുന്നത്‌. ഇതിനു രൂപം നല്‌കിയത്‌ ബക്ക്‌, മൊസാര്‍ തുടങ്ങിയ പ്രശസ്‌ത ഇറ്റാലിയന്‍ സംഗീതജ്ഞരും സംഗീത രചയിതാക്കളുമാണ്‌. ഇറ്റലിയിലെ രാജകൊട്ടാരങ്ങളില്‍ നടത്തപ്പെടാറുള്ള ടേബിള്‍ മ്യൂസിക്‌, കോണ്‍സര്‍ട്ട്‌ മ്യൂസിക്‌ ചര്‍ച്ച്‌ മ്യൂസിക്‌ തുടങ്ങിയ പ്രധാന ചടങ്ങുകള്‍ക്കെല്ലാം ചേംബര്‍ ഓര്‍ക്കെസ്‌ട്രാ ഉപയോഗിച്ചിരുന്നു. ചേംബര്‍ ഓര്‍ക്കെസ്‌ട്രായില്‍ നിന്നു രൂപംകൊണ്ടവയാണ്‌ സ്‌ട്രിങ്‌ ഓര്‍ക്കെസ്‌ട്രാ, തിയെറ്റര്‍ ഓര്‍ക്കെസ്‌ട്രാ (30-60 വാദകര്‍), സ്‌മാള്‍ ഓര്‍ക്കെസ്‌ട്രാ (30 വാദകര്‍) എന്നിവ.

1700-ല്‍ ജര്‍മനിയില്‍ സ്റ്റാമിറ്റ്‌സിന്റെ നേതൃത്വത്തില്‍ മന്‍ഹൈം വിദ്യാലയം പലതരത്തിലുള്ള ഉപകരണങ്ങള്‍ക്ക്‌ സ്ഥാനം നല്‌കിക്കൊണ്ടുള്ള ഒരു ഓര്‍ക്കെസ്‌ട്രാ രൂപീകരിച്ചു. ലിറിക്‌ നാടകങ്ങളുടെ പുനരുദ്ധാരണത്തോടെ രൂപംകൊണ്ട ഈ ഓര്‍ക്കെസ്‌ട്രായില്‍ ഏകദേശം നൂറില്‍പ്പരം വാദകരുണ്ടായിരുന്നു. പ്രശസ്‌ത ജര്‍മന്‍ സംഗീതജ്ഞനായ ഹെക്‌ടര്‍ ബെര്‍ലിയോസിന്റെ നേതൃത്വത്തില്‍ "ജയന്റ്‌ ഓര്‍ക്കെസ്‌ട്രാ' (Giant Orchestra)രൂപീകരിച്ചു. ഇതില്‍ വയോളാ, വയലിന്‍, ബാന്‍ഡ്‌, ബാസ്‌ഡ്രം എന്നിവയ്‌ക്കു പുറമേ ഓര്‍ഗന്‍, ഗിറ്റാര്‍, ക്ലാരിനറ്റ്‌ എന്നിവയും ഉള്‍പ്പെട്ടിരുന്നു. ജയന്റ്‌ ഓര്‍ക്കെസ്‌ട്രാ അവതരിപ്പിക്കുമ്പോള്‍ സംവിധായകനായ ഹെക്‌ടര്‍ സ്വയം ഹാര്‍പ്‌സിക്കോര്‍ഡ്‌ വായിച്ചുകൊണ്ടാണ്‌ മറ്റു വാദകരെ നിയന്ത്രിച്ചിരുന്നത്‌.

ഒന്നാം ലോകയുദ്ധത്തിന്റെ ആവിര്‍ഭാവകാലത്ത്‌ ജയന്റ്‌ ഓര്‍ക്കെസ്‌ട്രാ അവതരിപ്പിക്കുന്നതിനെ ചിലര്‍ എതിര്‍ക്കുകയുണ്ടായി. സാമ്പത്തികമായ ഞെരുക്കവും ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള വൈഷമ്യവും സ്ഥലസൗകര്യക്കുറവുമായിരുന്നു. ഈ എതിര്‍പ്പിന്റെ പ്രധാന കാരണങ്ങള്‍. ഇതേത്തുടര്‍ന്ന്‌ ഉപകരണങ്ങളുടെ എണ്ണത്തില്‍ കുറവു വരുത്തുകയുണ്ടായി.

ഫ്രാന്‍സിലും ഓര്‍ക്കെസ്‌ട്രാ വികാസം പ്രാപിച്ചുവന്നു. ഹാര്‍പ്‌സിക്കോര്‍ഡ്‌, ഫസ്റ്റ്‌ വയലിന്‍, സെക്കണ്ട്‌ വയലിന്‍, വയോളഡി ഗാംബാ, വയോളാ എന്നീ ഉപകരണങ്ങള്‍ ഉള്‍പ്പെടുത്തിയ "ഗ്രറ്റ്‌ ഓര്‍ക്കെസ്‌ട്രാ' ലൂയി XVIന്റെ കാലത്ത്‌ രൂപീകരിക്കപ്പെട്ടു. "ദ്‌ കിങ്‌സ്‌ XXIVവയലിന്‍സ്‌' എന്ന പേരില്‍ പ്രചരിച്ചിരുന്ന ഗ്രറ്റ്‌ ഓര്‍ക്കെസ്‌ട്രായില്‍ സുഷിരവാദ്യങ്ങളും അവനദ്ധവാദ്യങ്ങളും ഉള്‍പ്പെട്ടിരുന്നു.

ന്യൂയോര്‍ക്ക്‌ ലണ്ടന്‍ എന്നീ പട്ടണങ്ങളില്‍ പ്രചരിച്ച സിംഫണിക്‌ ഓര്‍ക്കെസ്‌ട്രായില്‍ 25 ഓളം വാദകര്‍ ഉണ്ടായിരുന്നു. ബാസ്സ്‌വിന്‍ഡ്‌ ഉപകരണങ്ങള്‍, തന്ത്രിവാദ്യങ്ങള്‍, അവനദ്ധവാദ്യങ്ങള്‍ എന്നിവയ്‌ക്ക്‌ ഇതില്‍ പ്രാധാന്യം നല്‍കിയിരുന്നു. തിയെറ്റര്‍ ഓര്‍ക്കെസ്‌ട്രാ എന്ന ഇനത്തില്‍ 30-60 ഓളം വാദകര്‍ പങ്കെടുത്തിരുന്നു. ഓപ്പറാകളുടെ സംഗീതാത്മകത വര്‍ധിപ്പിക്കുന്നതിനായിട്ടാണ്‌ തിയെറ്റര്‍ ഓര്‍ക്കെസ്‌ട്രാ ഉപയോഗിച്ചിരുന്നത്‌. ഇവ കൂടാതെ ബാസ്‌ബാന്‍ഡ്‌ എന്നൊരിനം ഇംഗ്ലണ്ടില്‍ പ്രചാരം നേടി. മിലിറ്ററി ബാന്‍ഡ്‌, കോര്‍ണറ്റ്‌, ഹോണ്‍ എന്നീ ഉപകരണങ്ങളാണിതില്‍ ഉപയോഗിച്ചിരുന്നത്‌. യുദ്ധത്തിന്റെ വിജയസൂചകമായി ഇത്തരം ഓര്‍ക്കെസ്‌ട്രാ പ്രയോഗിക്കപ്പെട്ടിരുന്നു.

ഇതിനുപുറമേ ഓപ്പറാ-ഓര്‍ക്കെസ്‌ട്രാ, ബാലഡ്‌ ഓര്‍ക്കെസ്‌ട്രാ, കണ്‍സര്‍ട്ടോ എന്നിവയും പ്രചരിച്ചുവരുന്നുണ്ട്‌. ഇലക്‌ട്രാണിക്‌ ഉപകരണങ്ങളുടെ ആവിര്‍ഭാവത്തോടും പ്രചാരത്തോടും കൂടി ഓര്‍ക്കെസ്‌ട്രാ ഇന്ന്‌ വിപുലമായ തോതില്‍ വികാസം പ്രാപിച്ചുകൊണ്ടിരിക്കുന്നു. ഇന്ന്‌ ഉപകരണങ്ങളുടെ എണ്ണം കഴിയുന്നത്ര കുറയ്‌ക്കുവാനുള്ള ശ്രമം നടക്കുന്നുണ്ട്‌. അസാധാരണങ്ങളും അപൂര്‍വങ്ങളുമായിട്ടുള്ള ചില ഉപകരണങ്ങള്‍ ആധുനിക ഓര്‍ക്കെസ്‌ട്രാകള്‍ക്ക്‌ നാദവൈചിത്യ്രം പ്രദാനം ചെയ്യുമാറ്‌ ഉപയോഗിച്ചു വരുന്നുണ്ട്‌. അക്കൂട്ടത്തില്‍ പിയാനോ, ഇലക്‌ട്രിക്‌ ഓര്‍ഗന്‍ എന്നിവയ്‌ക്കുപുറമേ പുതുതായി രൂപപ്പെടുത്തിയിട്ടുള്ള ഇലക്‌ട്രാണിക്‌ വാദ്യോപകരണങ്ങളും ഉള്‍പ്പെടുന്നു.

രംഗസംവിധാനം. വളരെ സങ്കീര്‍ണമായ ഒരു പ്രക്രിയയാണ്‌ ഓര്‍ക്കെസ്‌ട്രായുടെ സംവിധാനം. അനേകവിധം വാദ്യോപകരണങ്ങളെ അവയുടെ നാദഗുണവും സ്ഥായീഭാവവും അനുസരിച്ച്‌ പ്രത്യേകം സ്ഥാനനിര്‍ണയം ചെയ്യേണ്ടതുണ്ട്‌. ഘനവാദ്യങ്ങളും ഉയര്‍ന്ന സ്വരമാധുരിയുള്ള ഉപകരണങ്ങളും നേരിയ സ്വരങ്ങളെ അമര്‍ത്തിക്കളയാത്തവിധം അകലെ ക്രമീകരിക്കേണ്ടതാണ്‌. അതുപോലെ അവനദ്ധവാദ്യങ്ങള്‍ ഏറ്റവും പിന്നിലായി സജ്ജീകരിക്കണം. എല്ലാ ഉപകരണങ്ങളുടെയും ശബ്‌ദം സമഞ്‌ജസമായി ചേരുവാനും ഓരോ ഉപകരണത്തിന്റെയും വാദനം ആവശ്യാനുസരണം നിയന്ത്രിക്കുവാനും പറ്റിയ വിധത്തില്‍ വാദകരെ അര്‍ധവൃത്താകൃതിയില്‍ ഇരുത്തുകയും, സംവിധായകന്‍ ഒരേ സമയം എല്ലാവര്‍ക്കും കാണത്തക്കവിധവും എല്ലാവരെയും അദ്ദേഹത്തിനു കാണത്തക്കവിധവും കേന്ദ്രസ്ഥാനത്തു തന്നെ നില്‌ക്കുകയും വേണം. അദ്ദേഹത്തിന്റെ ഇടതുവശത്ത്‌ വയലിന്‍ വാദകരെയും വലതുവശത്ത്‌ സെല്ലോ ഡബിള്‍ ബാസ്സ്‌ വാദകരെയും ഒരുക്കി നിര്‍ത്തുന്നു. തന്ത്രിവാദ്യങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ക്കു പുറകിലാണ്‌ സുഷിരവാദ്യങ്ങള്‍ വായിക്കുന്നവര്‍ ഇരിക്കേണ്ടത്‌; ഏറ്റവും പിന്നിലായി അവനദ്ധവാദ്യങ്ങള്‍ കൈകാര്യം ചെയ്യുന്നവരും. ഓരോ വിഭാഗക്കാരെയും തട്ടുതട്ടായി ക്രമീകരിച്ചിട്ടുള്ള പടികളിലായിരിക്കും ഒരുക്കി നിര്‍ത്തുക.

ഓര്‍ക്കെസ്‌ട്രായുടെ രംഗസംവിധാനം പല വികാസ പരിണാമങ്ങള്‍ക്കും വിധേയമായിട്ടുണ്ട്‌. ആദ്യകാല റോമന്‍ തിയെറ്ററുകളില്‍ പടിപടിയായി ഉയര്‍ന്ന വേദികളിലായിരുന്നു വാദകര്‍ക്ക്‌ സ്ഥാനം നിര്‍ണയിക്കപ്പെട്ടിരുന്നത്‌. ഇവരുടെ മുമ്പില്‍ കാണികള്‍ക്കു പിന്‍തിരിഞ്ഞുനിന്ന്‌ ഹാര്‍പ്‌സിക്കോര്‍ഡോ, പിയാനോയോ വായിച്ചുകൊണ്ട്‌ സംവിധായകന്‍ വാദകരെ നിയന്ത്രിച്ചിരുന്നു. ഇന്നാകട്ടെ വേദിയുടെ ഏതുഭാഗത്തുനിന്നും സംവിധായകന്‌ വാദകരെ നിയന്ത്രിക്കാന്‍ സാധിക്കും. ഓരോ വാദകന്റെ മുമ്പിലും അയാള്‍ നല്‌കേണ്ട സംഗീതഭാഗം പ്രത്യേകം അടയാളപ്പെടുത്തിയിട്ടുള്ള ഗാനരേഖ അയാള്‍ക്കു കാണത്തക്കവണ്ണം ഒരു സ്റ്റാന്‍ഡില്‍ ഘടിപ്പിച്ചു വച്ചിരിക്കും. സൊപ്രാനോ, ആള്‍ട്ടോ, ടെനര്‍, ബാസ്സ്‌ എന്ന ശബ്‌ദവര്‍ഗീകരണത്തില്‍ വാദ്യങ്ങളെ വിഭജിച്ചിരിക്കും. വേദിയുടെ വലതു ഭാഗത്തോ ഇടതുഭാഗത്തോ നിന്നു കൊണ്ടാണ്‌ സംവിധായകന്‍ ഒരു ദണ്ഡിന്റെ സഹായത്തോടെ വാദകരെ നിയന്ത്രിക്കുന്നത്‌.

മൂന്നു കാര്യങ്ങളാണ്‌ ഓര്‍ക്കെസ്‌ട്രാസംവിധായകന്‍ പ്രധാനമായി ശ്രദ്ധിക്കേണ്ടത്‌. താന്‍ സംവിധാനം ചെയ്യുവാന്‍ പോകുന്ന സംഗീതശില്‌പത്തിന്റെ മൊത്തത്തിലുള്ള സ്വരൂപം മനസ്സിലാക്കി അതിനാവശ്യമായ ഉപകരണങ്ങള്‍ ഏതേതെന്നും അവ ഓരോന്നും ഏതേതു സന്ദര്‍ഭങ്ങളില്‍ എത്രത്തോളം ഉപയോഗിക്കണമെന്നും നിര്‍ണയിച്ച്‌ അവ ഓരോന്നും തന്റെ ഇച്ഛാനുസരണം പ്രയോഗിക്കുവാന്‍ കഴിവുള്ള വിദഗ്‌ധരായ വാദകരെ നിശ്ചയിക്കുകയാണ്‌ ആദ്യത്തെ കാര്യം. അടുത്തതായി അവര്‍ക്ക്‌ ഓരോരുത്തര്‍ക്കും വ്യക്തിപരമായും കൂട്ടായുമുള്ള ശിക്ഷണം നല്‌കി ചിട്ടപ്പെടുത്തുന്നു. ഇതിനു നിരന്തരമായ പരിശീലനം നല്‌കേണ്ടതുണ്ട്‌. അവസാനമായി പരിപാടി ചിട്ടയായും ക്രമമായും ആകര്‍ഷകമായും അവതരിപ്പിക്കുന്നു. അവതരിപ്പിക്കുമ്പോള്‍ അതില്‍ പങ്കെടുക്കുന്ന ഓരോ കലാകാരന്റെയും ചുമതല കൃത്യമായും ശ്രദ്ധയോടും നിര്‍വഹിക്കപ്പെടുന്നുണ്ടോ എന്ന്‌ ആദ്യവസാനം നിരീക്ഷിക്കുകയും സന്ദര്‍ഭോചിതമായ നിര്‍ദേശങ്ങള്‍ നല്‌കുകയും ചെയ്യുന്നു.

റാമോ, ഹാന്‍ഡല്‍, ബാക്ക്‌, ബീഥോവന്‍, മൊസാര്‍, ബെര്‍ലിയോസ്‌, ലിസിറ്റ്‌സ്‌, റിച്ചാര്‍ഡ്‌ വാഗ്നര്‍, ഷൈകൗസ്‌കി, ഡിബസി തുടങ്ങിയ പ്രശസ്‌ത പാശ്ചാത്യസംഗീതജ്ഞര്‍ പ്രഗല്‌ഭരായ ഓര്‍ക്കെസ്‌ട്രാ സംവിധായകരായിരുന്നു.

ഓര്‍ക്കെസ്‌ട്രാ ഭാരതത്തില്‍. ഭാരതീയ സംഗീതത്തിന്റെ പ്രധാന പ്രത്യക്ഷധാരകളായ ഹിന്ദുസ്ഥാനി സംഗീതത്തിലും കര്‍ണാടക സംഗീതത്തിലും വാദ്യവൃന്ദം എന്ന പേരില്‍ അറിയപ്പെടുന്ന ഉപകരണ സംഗീതമേള ഓര്‍ക്കെസ്‌ട്രായുടെ ഫലം ചെയ്യുന്ന ഒരു പദ്ധതിയാണ്‌. വളരെ പ്രാചീനകാലം മുതല്‌ക്കേ വാദ്യസംഗീതത്തിന്‌ ഭാരതത്തില്‍ പ്രചാരം നേടുവാന്‍ കഴിഞ്ഞിട്ടുണ്ട്‌. കര്‍ണാടകസംഗീതത്തില്‍ പ്രത്യേകിച്ച്‌ ഇതിലേക്കായി വര്‍ണങ്ങളും കൃതികളും കീര്‍ത്തനങ്ങളും തില്ലാനകളും രചിക്കപ്പെട്ടിട്ടുമുണ്ട്‌. വിരിബോണി (ഭൈരവി-അടതാളം), ജലാജാക്ഷ (ഹംസധ്വനി-ആദി), രഘുവംശസുധാംബുധി (കദനകുതൂഹലം-ആദി), നിന്നുവിനാ (നവരസ കന്നട-രൂപകം), തത്വമെരുകതരമാ (ഗരുഡധ്വനി-രൂപകം), രാമഭക്തി സാമ്രാജ്യ (ശുദ്ധബംഗാള-ആദി), തീം നാദൃതീം (കാനഡ-ആദി), പരിതാനമിച്ചിതേ (ബിലഹരി-ഘണ്ട ചായ്‌പ്‌) എന്നിവ അവയില്‍ ചിലതാണ്‌. ഹിന്ദുസ്ഥാനി സംഗീതത്തിലും ഇത്തരത്തിലുള്ള കൃതികളും മറ്റും ഉണ്ടായിട്ടുണ്ട്‌. ഇതുകൂടാതെ അനേകം മാര്‍ച്ചിങ്‌ ട്യൂണുകളും "നോട്ടു'കളും വാദ്യവൃന്ദത്തില്‍ അവതരിപ്പിക്കാറുണ്ട്‌.

സുപ്രസിദ്ധ സിത്താര്‍ വിദഗ്‌ധനായ രവിശങ്കര്‍, വൈണികരായ ഏമനി ശങ്കരശാസ്‌ത്രി, ചിട്ടിബാബു എന്നിവര്‍ വാദ്യവൃന്ദം അവതരിപ്പിക്കുന്നതില്‍ നേതൃത്വം നല്‌കി വരുന്നുണ്ട്‌.

പാശ്ചാത്യ സംഗീതത്തെയും ഭാരതീയ സംഗീതത്തെയും സമഞ്‌ജസമായി സമന്വയിപ്പിച്ച്‌ ഓര്‍ക്കെസ്‌ട്രായ്‌ക്ക്‌ പുതിയൊരു രൂപം നല്‌കുന്നതില്‍ രബീന്ദ്രനാഥടാഗൂര്‍, വിക്‌ടര്‍പരംജ്യോതി എന്നിവര്‍ വിലയേറിയ സംഭാവനകള്‍ നല്‌കിയിട്ടുണ്ട്‌. ആധുനികരില്‍ പന്നാലാല്‍ഘോഷ്‌, പങ്കജ്‌ മല്ലിക്‌, ടി.കെ. ജയരാമയ്യര്‍ എന്നിവരുടെ പ്രയത്‌നങ്ങളും നേട്ടങ്ങളും പ്രശംസാര്‍ഹങ്ങളാണ്‌. 2006-ല്‍ മുംബൈയിലെ നാഷണല്‍ സെന്റര്‍ഫോര്‍ പെര്‍ഫോമിങ്‌ ആര്‍ട്ട്‌സില്‍ സിംഫണി ഓര്‍ക്കസ്‌ട്രാ ഒഫ്‌ ഇന്ത്യ രൂപീകരിക്കപ്പെട്ടു.

സുബിന്‍ മേത്ത നയിക്കുന്ന ഓര്‍ക്കെസ്‌ട്ര

ചലച്ചിത്രത്തിന്റെ പ്രചാരത്തോടുകൂടി വൈവിധ്യമാര്‍ന്ന പരീക്ഷണധാരകള്‍ ഇന്ന്‌ ഭാരതീയ സംഗീതത്തിലെ ഓര്‍ക്കെസ്‌ട്രാവിഭാഗത്തെ പരിഷ്‌കരിച്ചു കൊണ്ടിരിക്കയാണ്‌. എസ്‌.ഡി. ബര്‍മന്‍, സലില്‍ ചൗധരി, ശങ്കര്‍-ജയ്‌കിഷന്‍, ലക്ഷമീകാന്ത്‌ പ്യാരെലാല്‍, ആര്‍.ഡി. ബര്‍മന്‍ തുടങ്ങിയ ഉത്തേരന്ത്യന്‍ സംഗീത സംവിധായകരാണ്‌ ഈ പരീക്ഷണങ്ങള്‍ക്ക്‌ നേതൃത്വം നല്‌കിയ അഗ്രഗാമികള്‍. ദക്ഷിണേന്ത്യയിലെ കര്‍ണാടക സംഗീതവിദഗ്‌ധന്മാരും ഓര്‍ക്കെസ്‌ട്രാ സംവിധാനത്തില്‍ ഒട്ടും പിന്നിലല്ല. വി. ദക്ഷിണാമൂര്‍ത്തി, എം.എസ്‌. വിശ്വനാഥന്‍, ഇളയരാജ, രവീന്ദ്രന്‍, എം.ബി. ശ്രീനിവാസന്‍, കെ. രാഘവന്‍, എം.കെ. അര്‍ജുനന്‍, എം.എസ്‌. ബാബുരാജ്‌, വി.കെ. ശശിധരന്‍, ജോണ്‍സണ്‍, എം.ജി. രാധാകൃഷ്‌ണന്‍, ദേവരാജന്‍, എ.ആര്‍. റഹ്മാന്‍, വിദ്യാസാഗര്‍, ശരത്‌, ഔസേപ്പച്ചന്‍, എം. ജയചന്ദ്രന്‍ തുടങ്ങിയവര്‍ ആധുനിക ഓര്‍ക്കസ്‌ട്രാ സംവിധാനരംഗത്തെ പ്രമുഖരാണ്‌. നാടന്‍പാട്ടുകളിലെ ആകര്‍ ഷകങ്ങളും അപൂര്‍വങ്ങളുമായ രംഗങ്ങള്‍ തേടിപ്പിടിച്ച്‌ അവയ്‌ക്ക്‌ പുതിയ രൂപഭാവങ്ങള്‍ നല്‍കി സംസ്‌കരിച്ച്‌ ആധുനികര്‍ക്ക്‌ "ആസ്വദിക്കത്തക്കവിധം' ഒരു പുതിയ ഓര്‍ക്കെസ്‌ട്രാസംവിധാനം ആവിഷ്‌കരിച്ച്‌ കേരളീയ സംഗീതത്തിന്‌ ദക്ഷിണേന്ത്യന്‍ സംഗീതവിദഗ്‌ധന്മാരുടെ ആദരവും അംഗീകാരവും ലഭ്യമാക്കുന്നതില്‍ വിജയിച്ച കേരളീയ സംഗീതസംവിധായകനാണ്‌ പരവൂര്‍ ജി. ദേവരാജന്‍.


ആകാശവാണിയുടെ വൃന്ദവാദ്യവിഭാഗം ഓര്‍ക്കെസ്‌ട്രായില്‍ നടത്തിവരുന്ന പരീക്ഷണങ്ങളും സംഭാവനകളും വിലപ്പെട്ടവയാണ്‌. പന്നാലാല്‍ ഘോഷ്‌, പങ്കജ്‌മല്ലിക്‌, ഉസ്‌താദ്‌ബഡേ ഗുലാം അലിഖാന്‍, എം.ബി. ശ്രീനിവാസന്‍, ടി. കെ. ജയരാമയ്യര്‍ എന്നിവര്‍ ഈ രംഗത്തു പ്രത്യേകം പ്രശംസാര്‍ഹരാണ്‌. ഉസ്‌താദ്‌ ബിസ്‌മില്ലാഖാന്റെ "തബലാതംഗ്‌' ആധുനിക ഓര്‍ക്കെസ്‌ട്രാകളില്‍ പ്രാധാന്യമര്‍ഹിക്കുന്നു. ഓര്‍ക്കെസ്‌ട്രാ ഉപയോഗിച്ച്‌ ശബ്‌ദവൈചിത്യ്രങ്ങള്‍ വരുത്തുന്നതില്‍ ഇദ്ദേഹം അങ്ങേയറ്റം വിജയിച്ചിരുന്നു. ഭാരതത്തിലുടനീളം വിവിധ സ്ഥാപനങ്ങളും വ്യക്തികളും നടത്തിവരുന്ന പരീക്ഷണങ്ങളില്‍ക്കൂടി ഉരുത്തിരിഞ്ഞു കൊണ്ടിരിക്കുന്ന ആധുനിക ഭാരതത്തിന്റേതായ ഓര്‍ക്കെസ്‌ട്രാകള്‍ ലോകസംഗീതത്തില്‍ സുപ്രധാനമായ ഒരു സ്ഥാനം നേടിയെടുത്തിട്ടുണ്ട്‌.

സിംഫണി ഓര്‍ക്കസ്‌ട്രായ്‌ക്കൊപ്പം തബലവാദകനായ സക്കീര്‍ ഹുസൈന്‍

കേരളത്തിന്റെ പരമ്പരാഗത ഓര്‍ക്കെസ്‌ട്രാകളില്‍ പഞ്ചവാദ്യം, പാണ്ടിമേളം, പഞ്ചാരിമേളം, തായമ്പക മുതലായവ ഉള്‍പ്പെടുന്നു. കൊച്ചിയിലെ കൊച്ചിന്‍വേവ്‌സ്‌ ഓര്‍ക്കെസ്‌ട്രാ തൃശൂരിലെ അറ്റ്‌ലി ഓര്‍ക്കെസ്‌ട്രാ മുതലായവ കേരളത്തിലെ ശ്രദ്ധേയമായ ആധുനിക ഓര്‍ക്കെസ്‌ട്രാ ഗ്രൂപ്പുകളാണ്‌. നോ. ഓപ്പറ

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍