This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓസോണ്‍ പാളി ശോഷണം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഓസോണ്‍ പാളി ശോഷണം

Ozone depletion

അന്തരീക്ഷത്തിലെ ഓസോണ്‍പാളിയുടെ ക്രമാനുഗതമായ നാശം. സൂര്യനില്‍ നിന്നും വ്യത്യസ്‌ത ഊര്‍ജനിലകളിലുള്ള പ്രകാശരശ്‌മികള്‍ ഭൗമോപരിതലത്തില്‍ എത്തുന്നു. ഇവയില്‍ ജീവജാലങ്ങള്‍ക്ക്‌ ഹാനികരമായത്‌ 280-320 nm (നാനോമീറ്റര്‍ = 10-9 മീറ്റര്‍) തരംഗദൈര്‍ഘ്യമുള്ള UV-B രശ്‌മികളാണ്‌. സൂര്യനില്‍ നിന്ന്‌ ഉത്സര്‍ജിക്കപ്പെടുന്ന അപകടകാരിയായ അള്‍ട്രാവയലറ്റ്‌ രശ്‌മികള്‍ വര്‍ധിച്ച തോതില്‍ ഭൗമോപരിതലത്തില്‍ പതിച്ചാല്‍ അതു മനുഷ്യരിലും ജന്തുക്കളിലും ത്വക്കില്‍ വര്‍ധിച്ച തോതില്‍ കാന്‍സറുണ്ടാക്കും; സസ്യങ്ങള്‍ക്കും ആല്‍ഗ(പായല്‍)കള്‍ക്കും ഭക്ഷ്യശൃംഖലയ്‌ക്കും പ്രവചനാതീതമായ നാശം വിതയ്‌ക്കുകയും ആഗോള ആവാസവ്യവസ്ഥയെത്തന്നെ താറുമാറാക്കുകയും ചെയ്യും. ഈ പ്രകാശതരംഗങ്ങളെ തടഞ്ഞുനിര്‍ത്തുന്ന ഭൂമിയുടെ സ്വാഭാവിക "സണ്‍സ്‌ക്രീനാ'യി (Sun Screen) പ്രവര്‍ത്തിക്കുന്നത്‌ ഓസോണ്‍ പാളിയാണ്‌.UV-B രശ്‌മികളെ ആഗിരണം ചെയ്യാന്‍ ഓസോണ്‍ തന്മാത്രയ്‌ക്കു കഴിയും.

ഭൂമിയില്‍നിന്നും 15-50 കി.മീ. ഉയരത്തില്‍ ഉപര്യന്തരീക്ഷത്തിലുള്ള വായുമണ്ഡലത്തില്‍ (സ്റ്റാറ്റോസ്‌ഫിയര്‍) സ്ഥിതിചെയ്യുന്ന ഒരു നേരിയ വാതക പാളിയാണ്‌ ഓസോണ്‍ പാളി. ഏകദേശം 30 കി.മീ. ഉയരത്തില്‍ അതിന്റെ സാന്ദ്രത ഏറ്റവും കൂടുതലായി കാണപ്പെടുന്നു. ഉയര്‍ന്ന ഊര്‍ജനിലയിലുള്ള ഡഢഇ പ്രകാശതരംഗങ്ങളും ഓക്‌സിജന്‍ തന്മാത്രയും പ്രതിപ്രവര്‍ത്തിച്ചാണ്‌ ഓസോണ്‍ തന്മാത്രയുണ്ടാകുന്നത്‌.

പ്രകൃതിദത്ത രീതിയില്‍ ഓസോണിന്റെ ഉദ്‌ഭവവും നാശവും താഴെ കൊടുക്കുന്നു.

ഈ പ്രക്രിയകള്‍ ഭൗമാന്തരീക്ഷത്തിലെ ഓസോണ്‍ സാന്ദ്രത വലിയ ഏറ്റക്കുറച്ചിലുകളില്ലാതെ നിലനിര്‍ത്തുന്നു. 1957-മുതല്‍ അന്റാര്‍ട്ടിക്കയിലെ ഓസോണ്‍ പാളിയെക്കുറിച്ച്‌ പഠിച്ചുകൊണ്ടിരിക്കുന്ന ബ്രിട്ടീഷ്‌ സംഘമാണ്‌ ഓസോണ്‍ പാളി ശോഷണത്തെക്കുറിച്ച്‌ ആദ്യം മനസ്സിലാക്കിയത്‌. 1970-കളുടെ മധ്യത്തില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയ ശോഷണം 1985 ആയതോടെ അതിന്റെ മൂര്‍ധന്യത്തില്‍ എത്തി. ക്ലോറിന്‍ ആറ്റങ്ങള്‍ക്ക്‌ (ബ്രാമിന്‍ ആറ്റങ്ങള്‍ക്കും ഈ കഴിവുണ്ട്‌) ഓസോണ്‍ തന്മാത്രയെ വിഘടിപ്പിക്കാനാകുമെന്ന്‌ 1973-ല്‍ത്തന്നെ കണ്ടുപിടിച്ചിരുന്നു. ഈ പഠനങ്ങളാണ്‌ ഓസോണ്‍ പാളി ശോഷണത്തില്‍ ക്ലോറോഫ്‌ളൂറോകാര്‍ബണുകള്‍(ഇഎഇ ഉദാ. CCl2F2ഇതിനെ CFC-12 എന്നു വിളിക്കുന്നു)ക്കുള്ള പങ്കിലേക്ക്‌ വെളിച്ചം വീശിയത്‌.

ശീതീകരണികളില്‍ ഉപയോഗിക്കുന്ന വാതകമാണ്‌ ഇവ. ഫോം നിര്‍മാണം, ഇലക്‌ട്രാണിക്‌ വ്യവസായം എന്നീ മേഖലകളിലും ഇവ ധാരാളമുപയോഗിക്കുന്നു. CFC കള്‍ അന്തരീക്ഷത്തില്‍ കലരുന്നതും ഈ സ്രാതസ്സുകളില്‍ നിന്നാണ്‌. ഇവയുടെ തന്മാത്രകള്‍ അന്തരീക്ഷത്തില്‍ വ്യാപിക്കുകയും സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തില്‍ ക്ലോറിന്‍ ആറ്റങ്ങളെ ഉത്‌പാദിപ്പിക്കുകയും ചെയ്യുന്നു. ഇപ്രകാരം സ്വതന്ത്രമായ ക്ലോറിന്‍ ആറ്റങ്ങള്‍ ഓസോണ്‍ തന്മാത്രകളെ വിഘടിപ്പിക്കുന്നു.

ഇതൊരു ശൃംഖലാ അഭിക്രിയ (Chain reaction)ആയതിനാല്‍ ഒരു ക്ലോറിന്‍ ആറ്റത്തിനുതന്നെ അനേകം ഓസോണ്‍ തന്മാത്രകളെ നശിപ്പിക്കാനാകും.

ഓസോണ്‍ പാളിയുടെ ശോഷണം നിമിത്തം ഉയര്‍ന്ന തോതില്‍ ഡഢആ പ്രകാശതരംഗങ്ങള്‍ ഭൂമിയില്‍ എത്തുന്നതാണ്‌. തൊലിയിലെ കാന്‍സര്‍, കണ്ണിലെ തിമിരം, രോഗപ്രതിരോധശക്തി ശോഷണം എന്നിവയ്‌ക്ക്‌ ഇത്‌ കാരണമാകും. സസ്യങ്ങളുടെ ഉത്‌പാദനക്ഷമത കുറയുന്നതിനും സൂക്ഷ്‌മ സസ്യങ്ങളുടെ നാശം സംഭവിക്കുകവഴി പാരിസ്ഥിതിക അസന്തുലനത്തിനും ഇത്‌ ഇടയാക്കും.

നിവാരണം. ഓസോണ്‍പാളി ശോഷണത്തിനുള്ള പരിഹാരമാര്‍ഗങ്ങളില്‍ പ്രധാനം അതിന്റെ നാശകാരികളെ നിയന്ത്രിക്കുക എന്നതാണ്‌. ഓസോണ്‍ പാളി സംരക്ഷിക്കുന്നതു സംബന്ധിച്ച ചരിത്രപ്രസിദ്ധമായ വിയന്നാ കണ്‍വെന്‍ഷന്‍ (1985), മോണ്‍ട്രിയല്‍ പ്രാട്ടോക്കോള്‍ (1987), ലണ്ടനിലെയും (1990) കോപ്പന്‍ഹേഗനിലെയും (1992) ഇതുസംബന്ധിച്ച ഭേദഗതികള്‍ എന്നിവയ്‌ക്ക്‌ മധ്യസ്ഥത വഹിക്കുന്നതിനും ചുക്കാന്‍ പിടിക്കുന്നതിനും UNEP സഹായിച്ചു. ഈ കരാറുകള്‍ അനുസരിച്ച്‌ വികസിതരാജ്യങ്ങള്‍ 2000-ത്തോടെ CFC ക്കുപകരം അപകടം താരതമ്യേന കുറവായ HCFC കള്‍ മാത്രമേ ഉപയോഗിക്കാവൂ. അവികസിത രാജ്യങ്ങള്‍ക്ക്‌ ഇതില്‍ ഇളവനുവദിച്ചിട്ടുണ്ട്‌. ഓസോണ്‍പാളിയെ ദുര്‍ബലപ്പെടുത്തുന്ന ക്ലോറോഫ്‌ളൂറോകാര്‍ബണുകളുടെ ഉത്‌പാദനവും വിപണനവും വികസിതരാജ്യങ്ങള്‍ നിരോധിച്ചുകഴിഞ്ഞു. ഇഎഇ കള്‍ക്കുപകരം സുരക്ഷിതമായ മറ്റു വാതകങ്ങള്‍ ഉപയോഗിക്കാനാരംഭിച്ചിട്ടുണ്ട്‌. ഓസോണ്‍ ശോഷണത്തിനിടയാക്കുന്ന മറ്റു പദാര്‍ഥങ്ങളും സമയബന്ധിതമായി നിരോധിക്കുന്നതിനുള്ള നടപടിയിലാണ്‌.

CFC കളുടെ ഇന്ത്യയിലെ ശരാശരി ഉപഭോഗം വര്‍ഷത്തില്‍ ഒരാള്‍ക്ക്‌ 10 ഗ്രാം എന്ന തോതിലും യു.എസ്സില്‍ 3,000 ഗ്രാം എന്ന തോതിലുമാണ്‌.

ലോക കാലാവസ്ഥാസംഘടനയുടെ കീഴിലുള്ള അന്തരീക്ഷ ഗവേഷണ-പരിസ്ഥിതി പരിപാടിയുടെ(Atmospheric Research and Environment Programme) മുഖ്യപ്രവര്‍ത്തനങ്ങളിലൊന്ന്‌ ആഗോള ഓസോണ്‍ നിരീക്ഷണ സമ്പ്രദായമാണ്‌. ഇതനുസരിച്ച്‌ ഉപഗ്രഹങ്ങളുടെ സഹായത്തോടെ ഓസോണ്‍ പാളി ശോഷണം നിരീക്ഷിക്കുന്നതിന്‌ ഒരു ആഗോള ശൃംഖലയടങ്ങിയ 140-ലധികം ഭൗമസ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്നു.

1998-ല്‍ UNEP-WMO സംയുക്ത സംരംഭമായി ലോകമെമ്പാടുമുള്ള 200-ലധികം ശാസ്‌ത്രജ്ഞര്‍ ഓസോണ്‍ ശോഷണത്തെ സംബന്ധിച്ച്‌ തയ്യാറാക്കിയ വിലയിരുത്തലില്‍ മോണ്‍ട്രിയല്‍ പ്രാട്ടോക്കോള്‍ വളരെ ഫലപ്രദമായിരുന്നുവെന്ന്‌ ബോധ്യമായി. മോണ്‍ട്രിയല്‍ രേഖ ഒരു പെരുമാറ്റച്ചട്ടമായി അംഗീകരിച്ച്‌ പൂര്‍ണമായും നടപ്പായാല്‍ 21-ാം ശതകത്തിന്റെ മധ്യത്തോടെ ഒരു പുതപ്പെന്നപോലെ ഭൂമിക്ക്‌ സംരക്ഷണം നല്‌കിയിരുന്ന ഓസോണ്‍ ആവരണം പൂര്‍വസ്ഥിതിയില്‍ പുനഃസ്ഥാപിക്കുവാന്‍ കഴിയും.

വിലയിരുത്തല്‍ അനുസരിച്ച്‌,

(i) ട്രാപ്പോസ്‌ഫിയറിലെ (അന്തരീക്ഷത്തിന്റെ ഏറ്റവും താഴെയുള്ള ഭാഗം) ഓസോണ്‍ ശോഷക സംയുക്തങ്ങളുടെ മൊത്തം അളവ്‌ 1994 ല്‍ ഏറ്റവും അധികമായിരുന്നത്‌ ഇപ്പോള്‍ സാവധാനത്തില്‍ കുറഞ്ഞുവരുന്നു.

(ii) ഭേദഗതികളോടെയും നീക്കുപോക്കുകളോടെയും മോണ്‍ട്രിയല്‍ രേഖയനുസരിച്ച്‌ നടപടികള്‍ സ്വീകരിച്ചിരുന്നില്ലെങ്കില്‍ ഓസോണ്‍ ശോഷണത്തിന്റെ ആധിക്യം ശക്തമാകുകയും വരുംദശകങ്ങളിലും ശോഷണം ഗണ്യമായ തോതില്‍ വര്‍ധിക്കുകയും ചെയ്യുമായിരുന്നു,

(iii) 2000-ത്തോടെ ഓസോണ്‍ ശോഷക വസ്‌തുക്കളുടെ ആധിക്യം സ്‌ട്രാറ്റോസ്‌ഫിയറില്‍ അതിന്റെ പാരമ്യത്തിലായിരിക്കും എന്നു പ്രതീക്ഷിക്കപ്പെടുന്നു. മാറിക്കൊണ്ടിരിക്കുന്ന അന്തരീക്ഷ സ്ഥിതിയും പ്രകൃത്യാ ഉള്ള ഓസോണ്‍ വ്യതിയാന സാധ്യതയും കൂടി ചേരുമ്പോള്‍ 20 കൊല്ലത്തേക്കു ഓസോണ്‍ പാളി പുനസ്ഥാപിക്കല്‍ ആരംഭിച്ചു എന്നു തിരിച്ചറിയുക അസാധ്യമായിരിക്കും.

ഓസോണ്‍ ശോഷക വസ്‌തുക്കളുടെ ഉപയോഗവും ഉത്സര്‍ജനവും കുറയ്‌ക്കുന്നതിനു മോണ്‍ട്രിയല്‍ പ്രാട്ടോക്കോള്‍ തൃപ്‌തികരമായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അന്തരീക്ഷത്തില്‍ നിക്ഷേപിച്ചുകഴിഞ്ഞ രാസവസ്‌തുക്കള്‍ നിലനില്‌ക്കുന്നിടത്തോളം ഓസോണ്‍ പാളിയുടെ ശോഷണം തുടര്‍ന്നുകൊണ്ടിരിക്കും.

(ഡോ. എ. മുഹമ്മദ്‌ ഷാഫി; കെ. ശ്രീധരന്‍; എന്‍.എം. നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍