This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓഷോ (1931 - 90)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഓഷോ (1931 - 90)

Osho

ഓഷോ

ഭാരതീയ യോഗിയും, ഗുരുവും ആത്മീയ നേതാവും. 1931 ഡി. 11-ന്‌ മധ്യപ്രദേശിലെ ഭോപ്പാലിനുസമീപമുള്ള കുച്ച്‌വാഡയില്‍ ജനിച്ചു. ചന്ദ്രമോഹന്‍ ജയിന്‍ എന്നായിരുന്നു ബാല്യകാലനാമം. പിതാവ്‌ ഒരു വസ്‌ത്രവ്യാപാരിയായിരുന്നു. 1953 മാ. 21-ന്‌ 21-ാമത്തെ വയസ്സില്‍ ആധ്യാത്മിക ദര്‍ശനം ലഭിച്ചതായി ഇദ്ദേഹം അവകാശപ്പെട്ടു. 1957-ല്‍ റാങ്കോടുകൂടി എം.എ. (തത്ത്വശാസ്‌ത്രം) ബിരുദവും കരസ്ഥമാക്കി. തുടര്‍ന്ന്‌ അധ്യാപകനായി സേവനമനുഷ്‌ഠിച്ചു. 1960-കളില്‍ "ആചാര്യ രജനീഷ്‌' എന്ന പേരില്‍ അറിയപ്പെട്ടുതുടങ്ങി. ഇക്കാലത്ത്‌ ആത്മീയ ദര്‍ശനചിന്തകളുടെ പ്രചാരണവുമായി ഇന്ത്യയിലുടനീളം സഞ്ചരിച്ചു. സോഷ്യലിസം, ഗാന്ധിദര്‍ശനം, വ്യവസ്ഥാപിതമതസമ്പ്രദായം എന്നിവയെക്കുറിച്ചുള്ള നിശിതമായ വിമര്‍ശനപ്രഖ്യാപനങ്ങള്‍ ഇദ്ദേഹത്തെ ഒരു തര്‍ക്കപുരുഷനാക്കിത്തീര്‍ത്തു. സ്‌ത്രീ-പുരുഷ ലൈംഗികതയോട്‌ അംഗീകൃത പ്രമാണങ്ങള്‍ക്കതീതമായ തുറന്ന സമീപനമാണ്‌ കൈക്കൊണ്ടത്‌. ഇക്കാരണത്താല്‍ത്തന്നെ "ലൈംഗികഗുരു' എന്ന പേരുപോലും ഇദ്ദേഹത്തിന്മേല്‍ ചാര്‍ത്തപ്പെട്ടു.

1970-കളില്‍ മുംബൈയില്‍ വാസം ആരംഭിച്ചു. ഇക്കാലത്ത്‌ "ഭഗവാന്‍ ശ്രീ രജനീഷ്‌' എന്ന പേരിലാണ്‌ ശ്രദ്ധ പിടിച്ചുപറ്റിയത്‌. നവ-സന്ന്യാസിമാരുടെ ഗണത്തില്‍പ്പെടുത്താവുന്ന ഒരു സംഘം ശിഷ്യന്മാരെ സംഘടിപ്പിച്ച്‌ സ്വയം ഒരു ആധ്യാത്മിക പരിവേഷംതന്നെ മെനഞ്ഞെടുക്കുന്ന യത്‌നത്തില്‍ വിജയം കണ്ടെത്തിയിരുന്നു. ലോകമെമ്പാടുമുള്ള മതസിദ്ധാന്തങ്ങളെയും വേദാന്തദര്‍ശനങ്ങളെയും ഇദ്ദേഹം വിശകലനത്തിനു വിധേയമാക്കി. 1974-ല്‍ പൂണെയിലേക്ക്‌ നീങ്ങുകയും അവിടെ ഒരു ആശ്രമം സ്ഥാപിച്ച്‌ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‌കുകയും ചെയ്‌തു. ചുരുങ്ങിയ കാലംകൊണ്ട്‌ സമ്പന്നവര്‍ഗക്കാരായ ഒട്ടേറെ പാശ്ചാത്യരെ ആശ്രമത്തിലേക്ക്‌ ആകര്‍ഷിക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. സാമൂഹികപരമായ ആചാരങ്ങളില്‍ (പ്രതേ്യകിച്ചും ലൈംഗികവിഷയങ്ങളില്‍) പരമാവധി സ്വാതന്ത്യ്രം അനുവദിക്കപ്പെട്ട ആശ്രമാന്തരീക്ഷവും ഇദ്ദേഹത്തിന്റെ വശ്യമായ പ്രഭാഷണശൈലിയും അന്താരാഷ്‌ട്ര ശ്രദ്ധ പിടിച്ചുപറ്റുന്നതിനിടയാക്കി. എന്നാല്‍ 1970-കളുടെ അന്ത്യഘട്ടത്തോടെ സമീപവാസികളായ ജനങ്ങളുടെയും ഭാരതസര്‍ക്കാരിന്റെ തന്നെയും വര്‍ധിതമായ ഉത്‌കണ്‌ഠയ്‌ക്ക്‌ ആശ്രമപ്രദേശം പാത്രീഭൂതമായി. 1981-ല്‍ ഇദ്ദേഹം ശിഷ്യഗണസഹായത്തോടെ അമേരിക്കയിലേക്ക്‌ താമസം മാറ്റുകയുണ്ടായി. അനുയായികള്‍, ഓറിഗോണ്‍ പ്രദേശത്ത്‌ "രജനീഷ്‌പുരം' എന്ന പേരില്‍ ഒരു "സമൂഹം' തന്നെ കെട്ടിപ്പടുത്തു. ഓരോ വര്‍ഷവും 3000-ത്തിലേറെ സന്ദര്‍ശകരായിരുന്നു ഇവിടെ എത്തിയിരുന്നത്‌. എന്നാല്‍, പിന്നീട്‌ പ്രാദേശിക നിവാസികളുടെ അവജ്ഞയും വിരോധവും ഇദ്ദേഹത്തിന്‌ നേരിടേണ്ടതായി വന്നു. അനിയന്ത്രിതമായി ഭൂവിനിയോഗം നടത്തിയതിനും മറ്റും സര്‍ക്കാര്‍ നടപടിയിലേക്ക്‌ കാര്യങ്ങള്‍ നീങ്ങിയതോടെ "ഓറിഗോണ്‍' ആശ്രമത്തിന്റെ പതനത്തിനു തുടക്കമായി. "റോള്‍സ്‌ റോയ്‌സ്‌' പരമ്പരയില്‍പ്പെട്ട 93 വാഹനങ്ങള്‍ ഇദ്ദേഹത്തിനു സ്വന്തമായിട്ടുണ്ടായിരുന്നതും വിവാദങ്ങള്‍ക്കു കാരണമായിത്തീര്‍ന്നു. കുടിയേറ്റനിയമങ്ങള്‍ ലംഘിച്ചതിന്‌ ഇദ്ദേഹം അറസ്റ്റ്‌ ചെയ്യപ്പെടുകയും സര്‍ക്കാര്‍തല നീക്കത്തിലൂടെ അമേരിക്കയില്‍നിന്നും നാടുകടത്തപ്പെടുകയും ചെയ്‌തു. ലോകമെമ്പാടുമുള്ള 21-ലേറെ രാജ്യങ്ങള്‍ പ്രവേശനാനുമതി നിഷേധിച്ചതോടെ ഇദ്ദേഹം പൂണെയിലേക്കുതന്നെ മടങ്ങിയെത്തി.

15 വര്‍ഷത്തോളമായി നിതേ്യനയെന്നോണം പ്രഭാഷണപരമ്പരകളില്‍ ഏര്‍പ്പെട്ടിരുന്ന ഇദ്ദേഹം, 1981 ഏ. 10-ന്‌ മൂന്നരവര്‍ഷക്കാലം ദൈര്‍ഘ്യമേറിയ മൗനവ്രതത്തിനു തുടക്കമിട്ടു. ഖലീല്‍ ജിബ്രാന്റെ പ്രവാചകന്‍ എന്ന ഗ്രന്ഥത്തിന്റെ വായനയിലും, ഈ ശോവാസ്യോപനിഷത്‌വചനങ്ങളുടെ സംഗീതാവിഷ്‌കാര ശ്രവണത്തിലും മാത്രമായിരുന്നു ഇക്കാലമത്രയും ശ്രദ്ധ ചെലുത്തിയത്‌.

1985 സെപ്‌. 30-ന്‌ താന്‍ ഒരു മതവിശ്വാസപ്രചാരകനാണെന്നുള്ള ധാരണ ഇദ്ദേഹം തിരുത്തിക്കുറിക്കാന്‍ തുടങ്ങി. തുടര്‍ന്ന്‌ 78 പേജില്‍ പ്രസിദ്ധീകരിച്ചു പുറത്തിറക്കിയിരുന്ന ബുക്‌ ഒഫ്‌ രജനീഷസത്തിന്റെ 5000 കോപ്പികള്‍ ഇദ്ദേഹത്തിന്റെ അനുയായികള്‍ കൂട്ടുചേര്‍ന്ന്‌ അഗ്നിക്കിരയാക്കുകയുണ്ടായി. പൊതുവില്‍, "രജനീഷസ'ത്തെ "മതമില്ലാത്ത മത'മെന്നു വിവക്ഷിക്കപ്പെടുന്നു.

1988 മുതല്‍ ഇദ്ദേഹം തന്റെ പ്രഭാഷണങ്ങള്‍ പൂര്‍ണമായും "സെന്‍' വിശ്വാസചിന്തകളില്‍ നിക്ഷിപ്‌തമാക്കി. ഇതേവര്‍ഷം ഡിസംബറില്‍ താന്‍ മേലില്‍ "ഭഗവാന്‍ ശ്രീ രജനീഷ്‌' എന്നറിയപ്പെടാന്‍ ആഗ്രഹിക്കുന്നതായി വ്യക്തമാക്കി. 1989-ല്‍ "ഓഷോ രജനീഷ്‌' എന്ന പുതിയ പേര്‌ സ്വീകരിക്കുകയും, "ഓഷോ' എന്ന ചുരുക്കപ്പേരില്‍ അറിയാന്‍ താത്‌പര്യപ്പെടുകയും ചെയ്‌തു.

"ഓഷോ' ചിന്തകള്‍ വിളംബരം ചെയ്യുന്ന 650-ലേറെ പുസ്‌തകങ്ങള്‍ 55 വിവിധ ലോകഭാഷകളിലായി പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. യേശുക്രിസ്‌തു, താവോ, ശ്രീബുദ്ധന്‍, സെന്‍, ഉപനിഷത്തുകള്‍, സൂഫിസം, ഹസിഡിസം, ഹെറാക്ലീറ്റസ്‌, കബീര്‍ തുടങ്ങി പതഞ്‌ജലി യോഗയും ധ്യാനപദ്ധതികളും വരെ "ഓഷോ' കൃതികളില്‍ ഉള്‍പ്പെടുന്നു.

1990 ജനു. 19-ന്‌ മഹാരാഷ്‌ട്രയിലെ പൂണെയില്‍ "ഓഷോ' ഹൃദയാഘാതംമൂലം നിര്യാതനായി. "ഓഷോ'യുടെ ചിതാഭസ്‌മപേടകം പൂണെയിലെ ഇദ്ദേഹത്തിന്റെ കിടക്കമുറിയില്‍ സൂക്ഷിച്ചിട്ടുണ്ട്‌. ഇതോടൊപ്പമുള്ള ഫലകത്തില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു. "ഓഷോ-ഒരിക്കലും ജനിച്ചിട്ടില്ല, ഒരിക്കലും മരിച്ചിട്ടില്ല. 1931 ഡി. 11-നും 1990 ജനു. 19-നുമിടയ്‌ക്ക്‌ ഈ ഭൂമി സന്ദര്‍ശിക്കുക മാത്രമാണുണ്ടായത്‌'.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%93%E0%B4%B7%E0%B5%8B_(1931_-_90)" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍