This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓളസ്സവാരി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഓളസ്സവാരി

Surf Riding

ഓളസ്സവാരി

ഓളങ്ങളെ തൊട്ടുരുമ്മി തിരമാലകളുടെ മുകള്‍പരപ്പിലൂടെയും അവയ്‌ക്കു കുറുകെയുമുള്ള വിനോദയാത്ര. പസിഫിക്‌ മഹാസമുദ്രത്തില്‍പ്പെട്ട ഹവായ്‌ദ്വീപിന്റെ തീരപ്രദേശങ്ങളില്‍ പ്രാചീനകാലം മുതല്‌ക്കേ പ്രചാരത്തിലിരിക്കുന്ന ഒരു ജലക്രീഡാവിനോദമാണ്‌ ഇത്‌. ഇന്ന്‌ ഇതിന്‌ സാര്‍വത്രികമായ പ്രചാരം സിദ്ധിച്ചിട്ടുണ്ട്‌. സമുദ്രതീരവാസികളെ സംബന്ധിച്ചിടത്തോളം ഇത്‌ അത്യന്തം പ്രിയങ്കരമായ ഒരു വിനോദമാണ്‌.

1778-ല്‍ ജയിംസ്‌ കുക്ക്‌ എന്ന സാഹസിക നാവികസഞ്ചാരിയാണ്‌ ഈ വിനോദം കണ്ടെത്തിയതും ഇതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലോകത്തിനു നല്‌കിയതും. 1915-ല്‍ കഹാനമൊക്കു(Kahana moku)എന്ന ഹവായിക്കാരന്‍ പ്രഭു ആസ്റ്റ്രലിയയില്‍ ഇത്‌ പ്രചരിക്കുന്നതുവരെ ഈ ജലവിനോദത്തിന്‌ ഗണ്യമായ പ്രാധാന്യം ലഭിച്ചിരുന്നില്ല. തുടര്‍ന്ന്‌ യു.എസ്സിലേക്കും യൂറോപ്യന്‍ രാജ്യങ്ങളിലേക്കും ഇതു പ്രചരിച്ചുതുടങ്ങി. ശാസ്‌ത്രീയമായി നിര്‍മിക്കപ്പെട്ടിട്ടുള്ള ആധുനിക സര്‍ഫ്‌ബോര്‍ഡുകളുടെ ആവിര്‍ഭാവത്തോടുകൂടി ഈ വിനോദത്തിന്‌ അന്താരാഷ്‌ട്രപ്രചാരം സിദ്ധിച്ചു. നല്ല ഒഴുക്കും ഉയര്‍ന്നുപൊങ്ങുന്ന തിരമാലകളുമുള്ള സമയമാണ്‌ ഓളസ്സവാരിക്ക്‌ ഏറ്റവും പറ്റിയത്‌. ഓളങ്ങളുടെ ഉയരമനുസരിച്ച്‌ സവാരിചെയ്യാവുന്ന ദൂരവും വര്‍ധിക്കുന്നു. ഓളത്തിന്‌ 4.5 മീ. ഉയരമുണ്ടായിരുന്നാല്‍ അതിന്റെ സഹായത്താല്‍ 1 കി.മീ. ദൂരംവരെ സഞ്ചരിക്കുവാന്‍ സാധിക്കുമെന്നാണ്‌ കണക്കാക്കിയിട്ടുള്ളത്‌.

സാധാരണഗതിയിലുള്ള തിരമാലകള്‍ നിറഞ്ഞ കാലഘട്ടത്തിലാണെങ്കില്‍ 1.5 മീ. ഉയരമുള്ള സര്‍ഫ്‌ബോര്‍ഡാണ്‌ ഉപയോഗിക്കാറുള്ളത്‌. ഏകദേശം 6.5 മീ. ഉയരമുള്ള തിരമാലകളുള്ളപ്പോള്‍ നീളം കൂടിയതും അറ്റം പൊള്ളയായതും 3-3.5 മീ. ഉയരമുള്ളതുമായ സര്‍ഫ്‌ബോര്‍ഡ്‌ ഉപയോഗിക്കുന്നു.

ആധുനിക രീതിയിലുള്ള സര്‍ഫ്‌ബോര്‍ഡുകള്‍ ബാല്‍സാ (Balsa),, ഫൈബര്‍ ഗ്ലാസ്‌, പ്ലാസ്റ്റിക്‌ ഫോം എന്നീ വസ്‌തുക്കള്‍ കൊണ്ടാണ്‌ നിര്‍മിക്കാറുള്ളത്‌. സാധാരണഗതിയില്‍ ഇവയ്‌ക്ക്‌ 1.5-2 മീ. നീളവും 30 സെ.മീ. വീതിയും 10 കിലോഗ്രാം തൂക്കവുമുണ്ടായിരിക്കും. കനം കുറവാണെങ്കിലും തിരമാലകളില്‍ സഞ്ചരിക്കുമ്പോള്‍ ഒടിഞ്ഞുപോകാതിരിക്കത്തക്ക രീതിയിലാണ്‌ ഇവയുടെ ഘടനയും നിര്‍മിതിയും. സവാരിക്കാരന്‍ (surfer) തിരമാലകളടിക്കുമ്പോള്‍ സര്‍ഫ്‌ബോര്‍ഡില്‍ കിടക്കുകയോ, ചാഞ്ഞു നില്‌ക്കുകയോ ചെയ്യുന്നു. വളരെയധികം തിരമാലകളുണ്ടാകുമ്പോള്‍ ബോര്‍ഡുകൊണ്ട്‌ തുഴഞ്ഞ്‌ കടല്‍ക്കരയിലെത്തുകയും ആവശ്യത്തിനുള്ള വേഗത സംഭരിച്ച്‌ സവാരി നടത്തുകയുമാണ്‌ പതിവ്‌. വേഗത വര്‍ധിപ്പിക്കുവാന്‍ കോണഗതിയിലാണ്‌ സഞ്ചരിക്കാറുള്ളത്‌.

ഉത്തര യു.എസ്സിലും പെറുവിലും ഹവായിയിലും ഓളസ്സവാരിമത്സരങ്ങള്‍ ദേശീയതലത്തിലും അന്താരാഷ്‌ട്രതലത്തിലും നടത്തിവരുന്നുണ്ട്‌. അഞ്ചോ അതില്‍ക്കൂടുതലോ അംഗങ്ങളാണ്‌ ഒരു ടീമില്‍ കാണുക. ഇവര്‍ ഒരേസ്ഥലത്തുനിന്നുതന്നെ സഞ്ചരിച്ചു തുടങ്ങുന്നു. സര്‍ഫ്‌ബോര്‍ഡ്‌ നിയന്ത്രിക്കുകയും തിരിക്കുകയും ചെയ്യുന്ന രീതി, സഞ്ചരിക്കുന്ന ദൂരം, തിരമാലകളുടെ ഉയരം, അവയിലൂടെയുള്ള സഞ്ചാരരീതി എന്നിവയെ ആസ്‌പദമാക്കിയാണ്‌ മത്സരങ്ങളില്‍ വിജയികളെ നിശ്ചയിക്കുന്നത്‌.

ഓളസ്സവാരിയിലെ ഏറ്റവും നൂതനമായ രീതിയാണ്‌ ട്യൂബ്‌ റൈഡ്‌. തിരമാല ഉയര്‍ന്നുമറിയുമ്പോള്‍ അതിനുള്ളിലേക്ക്‌ കടക്കുകയാണ്‌ ചെയ്യുന്നത്‌.

ശ്രീലങ്കയിലെ അറുഗംബേ, ആസ്റ്റ്രലിയയിലെ ബെല്‍സ്‌ ബീച്ച്‌, ദക്ഷിണാഫ്രിക്കയിലെ ജെഫ്‌റിസ്‌ബേ, എല്‍സാല്‍വഡോറിലെ ലാലിബര്‍ട്ടാഡ്‌, കാലിഫോര്‍ണിയയിലെ മാവ്‌റിക്‌സ്‌ മുതലായവയാണ്‌ മുഖ്യ ഓളസ്സവാരി കേന്ദ്രങ്ങള്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍