This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓരു ജലസേചനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഓരു ജലസേചനം

ഓരുവെള്ളംകൊണ്ടു നടത്തുന്ന ജലസേചനം. സോഡിയം, മഗ്നീഷ്യം, കാത്സ്യം ഇവയുടെ ക്ലോറൈഡ്‌, സള്‍ഫേറ്റ്‌, കാര്‍ബണേറ്റ്‌ മുതലായ ലവണങ്ങള്‍ അടങ്ങിയ ഓരുവെള്ളം സസ്യങ്ങളുടെ വളര്‍ച്ചയെയും വിളവിനെയും ദോഷകരമായി ബാധിക്കുമെന്നാണ്‌ സാധാരണ ധരിച്ചുവരുന്നത്‌. എന്നാല്‍ ഒന്നുമുതല്‍ മൂന്നുവരെ ശതമാനം വരെ സോഡിയം ക്ലോറൈഡ്‌ ഉള്‍പ്പെടെയുള്ള ലവണങ്ങള്‍ അടങ്ങിയ കടല്‍വെള്ളംപോലും ചില പ്രത്യേക പരി തഃസ്ഥിതികളില്‍ നേരിട്ടു കൃഷിക്കുപയോഗിക്കാമെന്ന്‌, ഇസ്രയേല്‍ മുതലായ രാജ്യങ്ങളില്‍ നടത്തിയ ഗവേഷണങ്ങള്‍ തെളിയിക്കുന്നു.

ഓരുജലസേചനം മണല്‍ പ്രദേശങ്ങളിലോ ചരല്‍പ്രദേശങ്ങളിലോ മാത്രമേ ഫലപ്രദമാകുകയുള്ളൂ. കളിമണ്ണും (clay) ചേറും(slit)1-3 ശതമാനത്തിലധികമുള്ള മണ്ണ്‌ ഈ സമ്പ്രദായത്തിനു പറ്റിയതല്ല.

ഓരുജലസേചനം പ്രധാനമായും അഞ്ചു മൗലികതത്ത്വങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്‌:

(1) മണലിലും ചരലിലും കൂടെ വെള്ളം എളുപ്പം വാര്‍ന്നുപോകും.

(2) മണലിന്റെയും ചരലിന്റെയും തരികള്‍ക്കിടയില്‍ കളിമണ്‍ തരികളെ അപേക്ഷിച്ച്‌ രന്ധ്രവ്യാപ്‌തം(pore space) കൂടുതല്‍ ഉള്ളതിനാല്‍ വേരുകള്‍ക്കു ചുറ്റും വായുസഞ്ചാരത്തിനു കൂടുതല്‍ സൗകര്യമുണ്ട്‌.

(3) സോഡിയം ക്ലോറൈഡ്‌, മഗ്നീഷ്യം ക്ലോറൈഡ്‌ എന്നീ ലവണങ്ങള്‍ എളുപ്പത്തില്‍ അലിയുന്നതുമൂലം അവ വെള്ളത്തോടൊപ്പം വേഗം താഴോട്ടു പോകുന്നു. കേശികാമര്‍ദം (capillary pressure) മൂലം അവ ക്രമേണ മുകളിലോട്ടു പ്രവഹിക്കാന്‍ ഇടയുണ്ടെങ്കില്‍ത്തന്നെ ലവണാംശങ്ങള്‍ മുകളില്‍ എത്തുന്നതിനുമുമ്പുതന്നെ മണല്‍ത്തരികളുടെ ഉപരിതലത്തില്‍ അവ സൂക്ഷ്‌മപരലുകളായി അടിയും. അതിനാല്‍ സസ്യങ്ങളെ ഹനിക്കത്തക്കരീതിയില്‍ ഈവക ലവണങ്ങള്‍ ചെറിയവേരുകള്‍ വലിച്ചെടുക്കുന്നില്ല.

(4) കളിമണ്ണ്‌ അടങ്ങിയ സാധാരണമണ്ണില്‍ സോഡിയം അടങ്ങിയ ഓരുവെള്ളം സേചനത്തിന്‌ ഉപയോഗിക്കുമ്പോള്‍, കളിമണ്‍ തരികളുടെ ഉപരിതലത്തില്‍ അധിശോഷണം(capillary pressure)മൂലം പറ്റിപ്പിടിക്കുന്ന സോഡിയം അയോണ്‍ ആണ്‌ സസ്യങ്ങളെ നശിപ്പിക്കുന്നത്‌. മണല്‍ത്തരികളുടെ ഉപരിതലത്തില്‍ സോഡിയം അയോണ്‍ ഈ രീതിയില്‍ പറ്റിപ്പിടിക്കുന്നില്ല എന്ന്‌ ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്‌.

(5) മണല്‍ഭൂമിയില്‍ വളര്‍ത്തുന്ന സസ്യങ്ങള്‍ക്ക്‌ ഓരുജലസേചനം നടത്തുമ്പോള്‍, അല്‌പനേരം എല്ലാ വേരുകള്‍ക്കും ലവണജലസ്‌പര്‍ശം ഉണ്ടാകുന്നുണ്ടെങ്കിലും, വെള്ളം വേഗം വാര്‍ന്നുപോകുന്നു. അതിനുശേഷം, ഭക്ഷണം വലിച്ചെടുക്കുന്ന സൂക്ഷ്‌മവേരുകളുടെ വ്യാപ്‌തത്തെ അപേക്ഷിച്ച്‌ മണല്‍ത്തരികള്‍ക്കിടയിലുള്ള സുഷിരവ്യാപ്‌തം വളരെ കൂടുതലാകയാല്‍ ആ വേരുകള്‍ക്കുചുറ്റിലും ധാരാളം ഈര്‍പ്പം നിറഞ്ഞ വായു കാണും. രാപ്പകലുകളിലെ താപനിലകള്‍ക്കു സാരമായ അന്തരമുള്ള പ്രദേശങ്ങളില്‍, വായുവിലെ ഈര്‍പ്പം മണല്‍ത്തരികളില്‍ സാന്ദ്രീകരിക്കപ്പെടുകയും, അതു സസ്യങ്ങള്‍ വലിച്ചെടുക്കാന്‍ സഹായകരമായിത്തീരുകയും ചെയ്യുന്നു.

വളരെക്കൂടുതല്‍ ലവണങ്ങളടങ്ങിയ വെള്ളത്തില്‍ ജീവിക്കുന്നതിനു കഴിവുള്ള ചില സസ്യങ്ങളുമുണ്ട്‌. ചണം ഉണ്ടാക്കുന്നതിനുപയോഗിക്കുന്ന സിസാല്‍മരം, പട്ടുനൂല്‍പ്പുഴുവിനെ വളര്‍ത്തുന്നതിനുള്ള ചിലയിനം മള്‍ബറി, നീലയിലകള്‍ ഉള്ള ഒരുതരം അക്കേഷ്യ (acacia) മുതലായവ ഈ ഇനത്തില്‍പ്പെടുന്നു. കടലാസ്‌ പള്‍പ്പുണ്ടാക്കുന്നതിനു പററിയ ജങ്കസ്‌ മാരിറ്റീമസ്‌ (Juncus maritimus)എന്ന ചെടി ഇസ്രയേലില്‍ ഓരുവെള്ളംമാത്രം ഉപയോഗിച്ച്‌ ലക്ഷക്കണക്കിന്‌ ഏക്കറില്‍ സൂക്ഷ്‌മജലസേചനം അനുവര്‍ത്തിച്ച്‌ വ്യാവസായികാവശ്യങ്ങള്‍ക്കു കൃഷിചെയ്‌തുവരുന്നുണ്ട്‌. ഇന്ത്യയില്‍ സൗരാഷ്‌ട്രയില്‍ നടത്തിയ പരീക്ഷണങ്ങള്‍മൂലം ചിലയിനം പരുത്തിക്കും ഗോതമ്പിനും ഓരുജലസേചനം പറ്റിയതാണെന്നു തെളിഞ്ഞിട്ടുണ്ട്‌ .

കടല്‍ത്തീരങ്ങള്‍ ഉള്‍പ്പെടെ ഭൂമിയുടെ കരഭാഗത്തിന്റെ ഏതാണ്ട്‌ മൂന്നിലൊരുഭാഗം ഇപ്പോള്‍ മണല്‍പ്രദേശമാണ്‌. ശുദ്ധജലദൗര്‍ലഭ്യംമൂലം അവയില്‍ ഏറിയഭാഗവും കൃഷിക്കുപയുക്തമല്ല എന്നാണ്‌ ധാരണ. പക്ഷേ ഓരുവെള്ളം നേരിട്ടുപയോഗിച്ച്‌ അവയെ നല്ല കൃഷിസ്ഥലങ്ങളായി രൂപാന്തരപ്പെടുത്തുവാന്‍ കഴിയുമെന്നാണ്‌ ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്‌.

(കെ.ഐ. ഇടിക്കുള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍