This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓണപ്പാട്ട്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഓണപ്പാട്ട്‌

ഓണാഘോഷത്തെ സംബന്ധിച്ച ഒരു ഐതിഹ്യത്തെ അവലംബമാക്കി 18-ാം ശതകത്തിലോ 19-ാം ശതകത്തിലോ എഴുതപ്പെട്ട അജ്ഞാതകര്‍തൃകമായ ഒരു ഗാനകൃതി. ഇതിന്‌ മഹാബലിചരിതം എന്നുംപേരുണ്ട്‌. കവിയുടെ ചോദ്യത്തിന്‌ തൃക്കാക്കര നിന്നുവന്ന കിളി ഉത്തരം പറയുന്ന രീതിയിലാണ്‌ ഇതിന്റെ സംവിധാനം. "തൃക്കാക്കര എന്തു വാര്‍ത്തയുള്ളൂ' എന്ന കവിയുടെ ചോദ്യത്തിന്‌ മറുപടിയായി "തൃക്കാക്കര ശ്രീമഹാദേവന്റെ ലീലകള്‍' ശ്രീനാരദനില്‍നിന്നു കേട്ടമാതിരി താന്‍ വര്‍ണിക്കാമെന്ന്‌ കിളി പറയുകയും മഹാബലിയുടെ രാജ്യഭാരം പ്രതിപാദിക്കുകയും ചെയ്യുന്നു ("മാവേലി നാടുവാണീടുംകാലം...' എന്നു തുടങ്ങിയ പ്രസിദ്ധമായ വരികള്‍ ഈ ഭാഗത്തിലുള്ളതാണ്‌). പ്രസ്‌തുത കൃതിയില്‍നിന്ന്‌ ഓണത്തെപ്പറ്റി ചില വിവരങ്ങള്‍ ലഭിക്കുന്നുണ്ട്‌. പുരാണ പ്രസിദ്ധനായ മഹാബലി നാടുവാണിരുന്ന കാലത്തുതന്നെ ചിങ്ങമാസത്തിലെ തിരുവോണം ആഡംബരപൂര്‍വം ആഘോഷിക്കപ്പെട്ടിരുന്നുവെന്നും അദ്ദേഹം പാതാളത്തിലേക്കുപോയി കുറേ കഴിഞ്ഞപ്പോള്‍ ഈ ആഘോഷം മുടങ്ങിയെന്നുമാണ്‌ പരാമര്‍ശം. ഇതില്‍ ദുഃഖിതനായ മഹാബലി ശ്രീകൃഷ്‌ണന്‍ ഭൂമിയില്‍ വാഴുന്നകാലത്ത്‌ ശ്രീകൃഷ്‌ണന്റെ അടുക്കല്‍വന്ന്‌ പരാതി പറഞ്ഞു എന്നും, ഇത്‌ അനുഭാവപൂര്‍വം ചെവിക്കൊണ്ട ഭഗവാന്‍, ധര്‍മപുത്രരോട്‌ ഓണം പൂര്‍വാധികം ആഘോഷത്തോടെ കൊണ്ടാടാന്‍ ഏര്‍പ്പാടുചെയ്‌തുവെന്നും അങ്ങനെ ഓണം ആഘോഷിക്കുന്നവേളയില്‍ മഹാബലിയെ ഭൂമി സന്ദര്‍ശിക്കാനനുവദിച്ചു എന്നുമാണ്‌ കഥ. ശ്രീകൃഷ്‌ണന്റെ ഉപദേശമനുസരിച്ച്‌ ധര്‍മപുത്രന്‍ പ്രജകള്‍ക്ക്‌ നല്‌കുന്ന നിര്‍ദേശം ഓണപ്പാട്ടില്‍ ഇങ്ങനെയാണ്‌:

""ചിങ്ങമാസത്തിലെ ഓണത്തുന്നാള്‍
മാവേലി താനും വരുമിവിടെ
പണ്ടേതിനെക്കാള്‍ വിചിത്രമായി
വേണ്ടുന്നതെല്ലാമൊരുക്കിടേണം''.
 

മഹാബലി ഇപ്രകാരം ഓണത്തിനെഴുന്നള്ളുന്ന കാലത്തില്‍ മാലോകരുടെ ഉത്സാഹവും ആഘോഷരീതികളും മറ്റും ഈ കൃതിയില്‍ ലളിതവും ഹൃദ്യവുമായ രീതിയില്‍ പ്രതിപാദിച്ചിട്ടുണ്ട്‌. ഓണപ്പാട്ടിലെ വരികള്‍ ഓണക്കാലത്ത്‌ സ്‌ത്രീകളും കുട്ടികളും പാടി രസിച്ചുകളിക്കുക പതിവാണ്‌.

"സാഹിത്യദൃഷ്‌ട്യാ ഈ ചെറിയ പാട്ടിന്‌ സ്ഥാനമൊന്നും കല്‌പിക്കാന്‍ പാടില്ലെങ്കിലും അതിലെ ചില ശീലുകള്‍ക്ക്‌ തന്മയത്വമുണ്ടെന്ന്‌ സമ്മതിക്കുകതന്നെ വേണം. ചില ഈരടികള്‍ മൂവടികളായാണ്‌ രചിച്ചുകാണുന്നത്‌, എന്ന്‌ മഹാകവി ഉള്ളൂര്‍ ഈ കൃതിയെപ്പറ്റി അഭിപ്രായപ്പെട്ടിട്ടുണ്ട്‌ (കേരള സാഹിത്യചരിത്രം ഭാ. IV) ഓണപ്പാട്ട്‌ മാവേലി എന്ന നാട്ടുരാജാവിന്റെ സദ്‌ഭരണത്തെ വാഴ്‌ത്തുന്ന ഒരു കൃതിയാണെന്നാണ്‌ ചരിത്രപണ്ഡിതനായ എസ്‌. ശങ്കുഅയ്യരുടെ അഭിപ്രായം. മധ്യതിരുവിതാംകൂറില്‍ വേണാട്‌, ഓടനാട്‌, വെമ്പൊലിനാട്‌ എന്നീ രാജവംശങ്ങള്‍ക്കു പുറമേ മാവേലി രാജാക്കന്മാരുടെ ഒരു രാജവംശം ഉണ്ടായിരുന്നുവെന്നും അതിന്റെ നാമധേയം കാഞ്ഞിരപ്പള്ളി ശിലാശാസനത്തിലും മാവേലിക്കര എന്ന ദേശനാമത്തിലും ഓണപ്പാട്ടിലും അവശേഷിച്ചിരിക്കുന്നുവെന്നും മറ്റനേകം തെളിവുകളോടെ അദ്ദേഹം പ്രസ്‌താവിച്ചിട്ടുണ്ട്‌. നോ. ഓണം

(വി.ആര്‍. പരമേശ്വരന്‍പിള്ള; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍