This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓണം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഓണം

പൂക്കളം

കേരളത്തിന്റെ പരമ്പരാഗതമായ ദേശീയോത്സവം. മഹാബലിയുടെ കാലത്തെ ദേശീയസമൃദ്ധിയെ അനുസ്‌മരിപ്പിക്കുന്നതിനായി ഓണം ആഘോഷിക്കുന്നു എന്നാണ്‌ ഒരു ഐതിഹ്യം. ധര്‍മവും നീതിയും അനുസരിച്ച്‌ സര്‍വജനങ്ങളെയും ഒന്നുപോലെ കരുതി സമത്വസുന്ദരമായ ഭരണം നടത്തിയിരുന്ന രാജാവായിരുന്നു മഹാബലി. അന്നത്തെ കേരളീയ ജീവിതത്തെപ്പറ്റി ഒരു നാടന്‍പാട്ടില്‍ വിവരിക്കുന്നതിങ്ങനെയാണ്‌:

""മാവേലി നാടുവാണീടുംകാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കുംകാലം
ആപത്തങ്ങാര്‍ക്കുമൊട്ടില്ലതാനും;
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളിവചനം;
കള്ളപ്പറയും ചെറുനാഴിയും
കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല''.
 

മഹാബലിയുടെ ഭരണത്തില്‍ അസൂയാലുക്കളായ ദേവന്മാരുടെ അഭ്യര്‍ഥനയനുസരിച്ച്‌ മഹാവിഷ്‌ണു വാമനനായി അവതരിച്ച്‌ മഹാബലിയെ ചവിട്ടി പാതാളത്തിലാക്കിയപ്പോള്‍ വര്‍ഷത്തിലൊരിക്കല്‍ തന്റെ ജനങ്ങളെ വന്നുകാണുവാന്‍ അവസരം തരണമെന്ന്‌ മഹാബലി വാമനനോട്‌ അപേക്ഷിച്ചുവെന്നും ചിങ്ങമാസത്തിലെ തിരുവോണദിവസം വന്നു കണ്ടുകൊള്ളുവാന്‍ വാമനന്‍ അനുവദിച്ചുവെന്നുമാണ്‌ ഒരു കഥ. വാമനന്‍ മഹാബലിയെ ജയിച്ചത്‌ തിരുവോണദിവസമാണെന്നു കരുതപ്പെടുന്നു. ഈ കഥയ്‌ക്ക്‌ ചരിത്രപരമായ സാധുത്വം കുറവാണ്‌.

തൃക്കാക്കര ക്ഷേത്രത്തിലെ പ്രതിഷ്‌ഠയായ മഹാദേവന്റെ തിരുനാളായ തിരുവോണം കൊണ്ടാടുവാന്‍ തൃക്കാക്കര വാണിരുന്ന മഹാബലിപ്പെരുമാള്‍ കല്‌പിച്ചുവെന്നും അങ്ങനെയാണ്‌ ഓണമഹോത്സവത്തിന്റെ തുടക്കമെന്നും മറ്റൊരു ഐതിഹ്യമുണ്ട്‌. ത്രിലോകചക്രവര്‍ത്തിയും വാമനനാല്‍ പാതാളത്തിലേക്ക്‌ അയയ്‌ക്കപ്പെട്ട ആളുമായി പുരാണത്തില്‍ പറയപ്പെടുന്ന മഹാബലിയല്ല ഓണമഹോത്സവത്തോട്‌ ബന്ധപ്പെട്ട മഹാബലിപ്പെരുമാള്‍. മഹോദയപുരം തലസ്ഥാനമാക്കി കേരളം ഭരിച്ചിരുന്ന കുലശേഖരപ്പെരുമാക്കന്മാരുടെ കീഴില്‍ ഭരണം നടത്തിയിരുന്ന കാല്‌ക്കരൈ നാട്ടുരാജാക്കന്മാരുടെ തലസ്ഥാനം എന്ന നിലയില്‍ "തൃക്കാക്കര' അക്കാലത്ത്‌ കേരളത്തിലെ പ്രധാനപട്ടണങ്ങളില്‍ ഒന്നായിരുന്നു. കൊല്ലവര്‍ഷാരംഭത്തില്‍ "തൃക്കാക്കര'യുടെ പേര്‌ "കാല്‌ക്കരൈ' എന്നായിരുന്നു. ത്രിവിക്രമനായി വളര്‍ന്ന വാമനന്റെ പാദത്തോട്‌ കാല്‌ക്കര എന്നതിലെ "കാല്‍' ശബ്‌ദത്തിന്‌ ബന്ധമുണ്ടെന്ന്‌ വരാമെന്നും അങ്ങനെ തൃക്കാക്കര ആയെന്നുമാണ്‌ കേരളചരിത്രപണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നത്‌. മഹാബലിപ്പെരുമാള്‍ കര്‍ക്കടകമാസത്തിലെ തിരുവോണം തുടങ്ങി 28 ദിവസത്തെ ഓണമഹോത്സവം നടത്തിയിരുന്നു. തൃക്കാക്കര മഹാദേവന്റെ തിരുനാളായ ചിങ്ങമാസത്തിലെ തിരുവോണമാണ്‌ ഈ ഉത്സവത്തിലെ പ്രധാനദിവസം. ഈ ദിവസം മഹാബലിപ്പെരുമാളെ ചെന്നുകാണുന്നതിനും മഹാദേവനെ ദര്‍ശിക്കുന്നതിനുംവേണ്ടി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന്‌ രാജാക്കന്മാരും നാടുവാഴികളും പ്രഭുക്കന്മാരും സാധാരണ ജനങ്ങളും തൃക്കാക്കരയ്‌ക്കു പോകാറുണ്ടായിരുന്നു. ഈ യാത്ര പുറപ്പെടലിന്റെ സ്‌മാരകമാണ്‌ കൊച്ചിരാജാവിന്റെ അത്തച്ചമയം (നോ. അത്തച്ചമയം). കെ.പി. പദ്‌മനാഭമേനോന്‍ ഹിസ്റ്ററി ഒഫ്‌ കേരളയിലും അത്തച്ചമയത്തിന്റെ ആഗമം ഇങ്ങനെ തന്നെയാണ്‌ വിവരിച്ചിട്ടുള്ളത്‌. കേരളത്തിലെ രാജാക്കന്മാരെല്ലാം ചിങ്ങമാസത്തിലെ ഓണത്തില്‍ പങ്കുകൊള്ളുവാന്‍ തൃക്കാക്കര എത്തിച്ചേരുക പതിവായിരുന്നു. ഇടപ്പള്ളി നമ്പൂതിരിയായിരുന്നു ക്ഷേത്രത്തിലെ പൂജാരി. ഇന്നും ഇടപ്പള്ളിരാജാവിന്റെ ആള്‍പ്പേരാണ്‌ ശാന്തി നടത്തുന്നത്‌. കൊച്ചിരാജാവും സാമൂതിരിയും അത്തച്ചമയം ഇപ്പോഴും ആഘോഷപൂര്‍വം കൊണ്ടാടിവരുന്നുണ്ട്‌.

ഈ തൃക്കാക്കര യാത്രയുടെ ക്ലേശം കണ്ടിട്ടാകണം ഇനി തങ്ങളുടെ ഗൃഹങ്ങളില്‍ വച്ചുതന്നെ ഓണമഹോത്സവം കൊണ്ടാടിയാല്‍ മതിയെന്ന്‌ മഹാബലിപ്പെരുമാള്‍ കല്‌പിച്ചതും അങ്ങനെ എല്ലാവരും സ്വഗൃഹങ്ങളില്‍ ഓണമഹോത്സവം കൊണ്ടാടിത്തുടങ്ങിയതും.

കേരളത്തില്‍ ഒരുകാലത്ത്‌ പ്രചാരത്തിലിരുന്ന ബുദ്ധമതത്തിന്റെ സംഭാവനയാണ്‌ ഓണാഘോഷം എന്നും ഒരു വാദഗതിയുണ്ട്‌. "ശ്രാവണം' എന്ന സംജ്ഞതന്നെ ബൗദ്ധമാണെന്നും ശ്രവണപദത്തില്‍ പ്രവേശിച്ചവര്‍ക്കു ശ്രീബുദ്ധന്‍ നല്‌കിയ മഞ്ഞവസ്‌ത്രത്തെ അനുസ്‌മരിപ്പിക്കുന്നതാണ്‌ ഓണക്കോടിയായി നല്‌കുന്ന മഞ്ഞമുണ്ടെന്നും ഇക്കൂട്ടര്‍ അഭിപ്രായപ്പെടുന്നു. ചിങ്ങമാസത്തിലെ തിരുവോണദിവസമാണ്‌ ചേരമാന്‍ പെരുമാള്‍ മക്കയിലേക്ക്‌ തിരിച്ചതെന്നും അതിന്റെ സൂചനയാണ്‌ ഓണാഘോഷമെന്നും ഒരു കഥയുണ്ട്‌. ഓണം ഒരു വിളവെടുപ്പുത്സവമാണെന്ന്‌ ചില ചരിത്രപണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നുണ്ട്‌. ചിങ്ങമാസം വിളവെടുപ്പുകാലമാണ്‌; ജനങ്ങള്‍ സ്വാഭാവികമായി ആഹ്ലാദിക്കുന്ന സന്ദര്‍ഭം. പ്രകൃതി കാറുംകോളും മാറി സുന്ദരമായി പ്രത്യക്ഷപ്പെടുന്നു. വിളവെടുപ്പുകാലവുമായി ഓണാഘോഷം അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. തിരുവോണം മലബാറില്‍ ആണ്ടുപിറപ്പിനെ സൂചിപ്പിക്കുന്ന ആഘോഷമാണെന്നും വര്‍ഷാവസാനം തിരുവോണത്തിന്റെ തലേന്നാളായി കാണുന്നു എന്നും മലബാര്‍ മാനുവലില്‍ ലോഗന്‍ പ്രസ്‌താവിച്ചിട്ടുണ്ട്‌.

ഓണമഹോത്സവത്തെപ്പറ്റി പല ശാസനങ്ങളിലും പറഞ്ഞിട്ടുണ്ട്‌. ഇതില്‍ ഏറ്റവും പ്രാചീനമെന്നു കരുതാവുന്നത്‌ കൊല്ലവര്‍ഷം 36-ലെ (എ.ഡി. 861) ഒരു രേഖയാണ്‌: "ചേന്തന്‍ ചങ്കരന്‍ ആവണിയോണമടുവാന്‍ കൊടുത്ത പൂമി. ചേന്നന്‍ ചേന്നനാര്‍കരി പതിന്‍കലമും കാടേറു ഐന്നൂറ്റു നാഴിയും. ഇവൈകൊണ്ടു ഊര്‍ മറൈയാല്‌ ഓണമടക്കടവര്‍.' ഇതും തുടര്‍ന്നു സദ്യയുടെ വട്ടങ്ങളും മറ്റും തിരുവല്ലയില്‍ തിരുവാറ്റുവായ്‌ക്ഷേത്രത്തിലെ പതിവിനെക്കുറിച്ചാണ്‌. കൊല്ലവര്‍ഷം മൂന്നാംശതകത്തില്‍ ചേന്നന്‍ കേശവന്‍ എന്നൊരാള്‍ ഓണാവശ്യങ്ങളുടെ ചെലവിന്‌ തിരുവല്ലാക്ഷേത്രത്തിലേക്ക്‌ ഒട്ടധികം വസ്‌തുക്കള്‍ വിട്ടുകൊടുത്തതായും മറ്റൊരു ശാസനത്തില്‍ കാണുന്നു. കൊല്ലവര്‍ഷം രണ്ടാംശതകത്തില്‍ ഒരു ഭക്തന്‍ തൃക്കാക്കരക്ഷേത്രത്തിലേക്ക്‌ ഏര്‍പ്പെടുത്തിയ പതിവിനെപ്പറ്റി ഇങ്ങനെ ഒരു രേഖ കാണുന്നു. "പൂരാടം തുടങ്കി ഓണത്തളവും മുന്നാഴിനാഴിയാല്‍ നൂറ്റുനാഴി ചെയ്‌തരിയും, മുന്നാനാഴിയാല്‍ ഇരുനാഴി ചെയ്‌തു നെയ്യുംകൊണ്ട്‌ അകത്തു പന്തീരടിയിന്‌ മുന്‍വന്തു തിരുവമിര്‍തു ചെയ്‌വിച്ചു പാതിയും കൊണ്ടു പിരാമ്മണരു ചിരിവൈണ്ണവരൈയും അമിര്‍തു ചെയ്‌വിച്ചു മറ്റു അരീം മുന്നാനാഴിയില്‍ എമ്പെരു മക്കള്‍ക്കു ഇരുപതു നാനാഴിയും...'.

ഓണച്ചടങ്ങുകള്‍ക്ക്‌ ചില ദേശഭേദങ്ങളുണ്ടെങ്കിലും പൊതുവായ ചില സംഗതികളുണ്ട്‌. ചിങ്ങമാസത്തില്‍ അത്തം നക്ഷത്രം മുതല്‍ ആരംഭിക്കുന്ന ഓണാഘോഷം പത്ത്‌ ദിവസം നീണ്ടുനില്‌ക്കുന്നു. ഉത്രാടം, തിരുവോണം, അവിട്ടം, ചതയം എന്നിവയാണ്‌ പ്രധാന ദിവസങ്ങള്‍.

""ഇല്ലങ്ങള്‍ തോറുമലങ്കരിച്ചു
ചെത്തിയടിച്ചു മെഴുകിത്തേച്ചു
നല്‍ത്തറയിട്ടു കളമെഴുതി
തുമ്പമലരാദി പുഷ്‌പങ്ങളു-
മന്‍പോടണിയറ തന്നില്‍ ചാര്‍ത്തി
പത്തുനാള്‍ മുമ്പുവന്നത്തം തൊട്ട
ങ്ങെത്രയും ഘോഷങ്ങളെന്നേ വേണ്ടൂ.
ആര്‍ത്തുവിളിച്ചുമലങ്കരിച്ചും
ഉത്രാടമസ്‌തമിച്ചീടും നേരം
മഹാദേവനെയുമെഴുന്നള്ളിച്ചു
നാമോര്‍ വൃദ്ധന്മാര്‍ മറ്റുള്ളോരും
ആകെക്കുളിച്ചവരൂണ്‍ കഴിഞ്ഞു''
 

എന്നാണ്‌ മഹാബലിചരിതം ഓണപ്പാട്ടില്‍ ഓണാഘോഷച്ചടങ്ങുകള്‍ വര്‍ണിച്ചിരിക്കുന്നത്‌. തിരുവോണത്തിന്‌ പത്തുദിവസം മുമ്പുതന്നെ ആഘോഷച്ചടങ്ങുകള്‍ ആരംഭിക്കുകയായി. വീടും പരിസരവും മോടിപിടിപ്പിക്കുകയും ഓണസദ്യയ്‌ക്കുള്ള വിഭവങ്ങള്‍ ശേഖരിച്ചുതുടങ്ങുകയും ചെയ്യുന്നു. ദരിദ്രരും ധനികരും ഒന്നുപോലെ സന്നാഹം നടത്തുന്നു. അത്തംനാള്‍ മുതല്‍ വീട്ടുമുറ്റത്ത്‌ വൃത്താകാരത്തിലുള്ള പൂക്കളമുണ്ടാക്കുന്നു. "അത്തപ്പൂവിടല്‍' എന്നാണിതിനുപേര്‌. പൂക്കളത്തിന്റെ നടുക്ക്‌ മണ്ണുകൊണ്ടുണ്ടാക്കിയ സ്‌തൂപാകാരത്തിലുള്ള ഒരു പ്രതിമ ഉണ്ടാക്കിയിരിക്കും; ഒപ്പം തൃക്കാക്കരയപ്പന്റെ വിഗ്രഹവും. നോ. അത്തപ്പൂവ്‌

ഓണസദ്യ

ഓണക്കോടിയും ഓണസദ്യയും. തിരുവോണദിവസം രാവിലെ എല്ലാവരും കുളിച്ച്‌ മോടിയായി വസ്‌ത്രധാരണം ചെയ്യുന്നു. കുടുംബത്തിലെ കാരണവര്‍ ഇളംതലമുറകള്‍ക്ക്‌ നല്‌കുന്ന സമ്മാനങ്ങളില്‍ മഞ്ഞവസ്‌ത്രങ്ങള്‍ ഒരു പ്രധാന ഇനമാണ്‌. അതുകഴിഞ്ഞാല്‍ വിഭവസമൃദ്ധമായ സദ്യയാണ്‌. സദ്യയ്‌ക്കു മുമ്പായി ഒരു നിലവിളക്ക്‌ കൊളുത്തിവച്ച്‌ അതിനുമുമ്പില്‍ ഒരു നാക്കില(തുമ്പനില)യില്‍ ചോറും മറ്റുവിഭവങ്ങളും വിളമ്പിവയ്‌ക്കുന്നു. ഗണപതിക്കു വേണ്ടിയാണിത്‌. ഓണസദ്യ വിഭവസമൃദ്ധമാക്കാന്‍ പാവപ്പെട്ടവര്‍പോലും ഏറെ ശ്രദ്ധിക്കുന്നു. "കാണം വിറ്റും ഓണം ഉണ്ണണം' എന്ന്‌ ഒരു ചൊല്ലുതന്നെയുണ്ട്‌. ചോറും കറികളും ഉപ്പേരിയും പായസവും പഴനുറുക്കും പപ്പടവും പ്രഥമനും മറ്റും ഉണ്ടായിരിക്കും. തിരുവോണദിവസം മത്സ്യമാംസാദികള്‍ പ്രായേണ ഉണ്ടാകാറില്ല. അന്യദേശത്തു താമസിക്കുന്ന കുടുംബാംഗങ്ങള്‍ ഓണത്തിന്‌ സ്വന്തം വീടുകളില്‍ എത്തിച്ചേരാനും സദ്യയില്‍ പങ്കുചേരാനും പ്രതേ്യകം ശ്രദ്ധിക്കാറുണ്ട്‌.

ജന്മിത്വവ്യവസ്ഥ നിലവിലിരുന്നപ്പോള്‍ ധനികകൃഷിക്കാര്‍ക്ക്‌ അവരുടെ കൃഷിത്തൊഴിലാളികള്‍ ഓണക്കാഴ്‌ച അര്‍പ്പിക്കുകയും പകരം അവര്‍ ഓണക്കോടിയും മറ്റും സ്വീകരിക്കുകയും പതിവായിരുന്നു. കൊല്ലന്‍, ആശാരി തുടങ്ങിയ തൊഴില്‍ ചെയ്യുന്നവരുടെ ഓണക്കാഴ്‌ചകള്‍ അവര്‍ നിര്‍മിക്കുന്ന സവിശേഷോത്‌പന്നങ്ങളാണ്‌; അവര്‍ക്ക്‌ പ്രതേ്യക പാരിതോഷികങ്ങളും പതിവുണ്ട്‌.

പുലികളി

കളികളും വിനോദങ്ങളും. സദ്യയ്‌ക്കുശേഷം ആളുകള്‍ തങ്ങള്‍ക്കിഷ്‌ടമുള്ള കളികളിലും വിനോദങ്ങളിലും ഏര്‍പ്പെടുന്നു; വീട്ടിനുള്ളിലും പുറത്തും. പുറത്തുള്ള കളികളില്‍ പന്തുകളി സര്‍വസാധാരണമാണ്‌. തലപ്പന്തുകളിയാണ്‌ പ്രധാന ഇനം. "കയ്യാങ്കളി' എന്നൊരു പരിപാടിയും ചില സ്ഥലങ്ങളിലുണ്ട്‌. ഒരുതരം മല്‍പ്പിടിത്തമാണിത്‌. മലബാര്‍ പ്രദേശത്ത്‌ ഓണത്തല്ല്‌ എന്ന കായികവിനോദം പ്രചാരത്തിലിരിക്കുന്നു. 16-ാം ശതകത്തില്‍ ചെപ്പുകാട്ടു നീലകണ്‌ഠന്‍ രചിച്ച ഹര്യക്ഷമാസ സമരോത്സവം അഥവാ കണ്ടിയൂര്‍ മറ്റം പടപ്പാട്ട്‌ എന്ന കൃതിയില്‍ തിരുവോണദിവസം ഉച്ചയ്‌ക്കുശേഷവും അവിട്ടംദിവസം രാവിലെയും കണ്ടിയൂര്‍വച്ച്‌ നടത്തിയിരുന്ന ഓണപ്പടയെപ്പറ്റി വിവരിക്കുന്നുണ്ട്‌. കൊ.വ. 941 ചിങ്ങം 17-നും 943 ചിങ്ങം 25-നും തിരുവനന്തപുരത്ത്‌ ഓണപ്പട എയ്‌തവകയ്‌ക്ക്‌ ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രത്തില്‍നിന്ന്‌ പണക്കിഴി സമ്മാനിച്ചതായി മതിലകത്തുരേഖയുണ്ട്‌. മങ്കുടി മരതനാര്‍ എ.ഡി. രണ്ടാം ശതകത്തില്‍ രചിച്ച മധുരൈക്കാഞ്ചി എന്ന സംഘകാല തമിഴ്‌ ഗ്രന്ഥത്തിലും ഓണത്തല്ലിനെപ്പറ്റി പരാമര്‍ശിച്ചിട്ടുണ്ട്‌. നോ. ഓണത്തല്ല്‌

ഫ്ര. ബര്‍ത്തലോമേ്യാ, വിഷര്‍, ഫോര്‍ബസ്‌ എന്നീ യൂറോപ്യന്‍ സഞ്ചാരികളുടെ യാത്രാവിവരണ ഗ്രന്ഥങ്ങളില്‍ ഓണത്തെക്കുറിച്ചുള്ള പ്രതിപാദനമുണ്ട്‌. കായിക മത്സരങ്ങളാണ്‌ ഈ സഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിച്ചത്‌. ഗ്രീക്കുകാരുടെയും റോമാക്കാരുടെയും കായിക മത്സരസമ്പ്രദായങ്ങളോട്‌ സദൃശമായ ഓണത്തല്ലിനെക്കുറിച്ച്‌ എ വോയെജ്‌ ഒഫ്‌ ദി ഈസ്റ്റ്‌ ഇന്‍ഡീസ്‌ എന്ന കൃതിയില്‍ ബര്‍ത്താലോമേ്യായും "പൗരസ്‌ത്യ സ്‌മരണകള്‍' എന്ന ഗ്രന്ഥത്തില്‍ ഫോര്‍ബസും വിവരിച്ചിട്ടുണ്ട്‌.

വേണാട്ടുരാജാക്കന്മാര്‍ തിരുവോണദിവസം ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രത്തില്‍ എഴുന്നള്ളുമ്പോള്‍ കോടിവസ്‌ത്രത്തോടൊപ്പം ഒരു അമ്പുംകൂടി ദേവന്റെ പ്രസാദമെന്ന നിലയില്‍ മേല്‍ശാന്തിയില്‍നിന്ന്‌ സ്വീകരിക്കണമെന്ന ഒരു ആചാരമുണ്ട്‌. ഈ ആചാരത്തിന്‌ ചേരിപ്പോര്‌ എന്ന കായികമത്സരവുമായി ബന്ധമുണ്ടായിരുന്നുവെന്നുവേണം കരുതാന്‍. ആട്ടക്കളം, തൊടുംപിടിത്തം, വില്ലുകൊട്ട്‌, ചാടെയ്‌ത്ത്‌, കാരകളി, കരടിക്കളി, തുമ്പിതുള്ളല്‍, കൈകൊട്ടിക്കളി, ഊഞ്ഞാലാട്ടം തുടങ്ങിയവയാണ്‌ മറ്റു പ്രധാന ഓണക്കളികള്‍.

വള്ളംകളി

പുരാതനകാലം മുതല്‍ക്കേ ഓണം ഒരു ദേശീയോത്സവമായി ആഘോഷിച്ചുവരുന്നു. രാജഭരണം അവസാനിച്ച്‌ ജനായത്തഭരണം ഉദയം ചെയ്‌തതോടെ ഓണത്തെ തികച്ചും ദേശീയവും ജനകീയവുമായ ഒരു ഉത്സവമായി കൊണ്ടാടാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്‌. വിദേശസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനും പങ്കെടുപ്പിക്കുന്നതിനുമായി 1961 മുതല്‍ ഓണാഘോഷം ഔദ്യോഗികമായി കേരള ഗവണ്‍മെന്റ്‌ നടത്തിവരുന്നു. ചൈനീസാക്രമണത്തെത്തുടര്‍ന്ന്‌ ആഘോഷങ്ങള്‍ നിര്‍ത്തിവച്ചെങ്കിലും 1980-ല്‍ പുനരാരംഭിച്ചു. എല്ലാവിധ കേരളീയകലകളെയും ഉള്‍ക്കൊള്ളിച്ച്‌ ഏഴു ദിവസമാണ്‌ ആഘോഷങ്ങള്‍ നടത്തുന്നത്‌. സമാപനദിവസം വര്‍ണശബളമായ ഘോഷയാത്രയും ഉണ്ടാകും.

ഓണം അയല്‍നാടുകളില്‍. തമിഴ്‌നാട്ടില്‍ കൊല്ലവര്‍ഷാരംഭത്തിന്‌ മുമ്പുതന്നെ ഓണമഹോത്സവം കൊണ്ടാടിയിരുന്നതായി പറയപ്പെടുന്നു. എ.ഡി. ഒമ്പതാം ശതകത്തില്‍ ജീവിച്ചിരുന്ന പെരിയാഴ്‌വാരുടെ പല്ലാണ്ടിലും പതികങ്ങളിലും ഓണത്തെപ്പറ്റി പരാമര്‍ശമുണ്ട്‌. വിശാഖം നക്ഷത്രത്തില്‍ അങ്കുരാരോപണം എന്ന കര്‍മത്തോടെയാണ്‌ ഓണമഹോത്സവം ആരംഭിക്കുന്നത്‌. കേരളത്തില്‍ തൃക്കാക്കരയ്‌ക്കുള്ള സ്ഥാനമാണ്‌ തിരുപ്പതി(ഇപ്പോഴത്തെ ആന്ധ്രപ്രദേശ്‌)ക്കുള്ളത്‌. ത്രിവിക്രമരൂപം ധരിച്ച വിഷ്‌ണുവാണ്‌ തിരുപ്പതിയിലെ പ്രതിഷ്‌ഠ. ഈ ക്ഷേത്രത്തില്‍ ഓണോത്സവം ഇപ്പോഴും ആഘോഷിച്ചുവരുന്നുണ്ട്‌. തുളുനാട്ടിലെ ശീവള്ളി, ഹവീകര്‍ എന്നീ ബ്രാഹ്മണരും ബണ്ടുകള്‍, ബില്ലവര്‍, ചേരിയക്കാര്‍ തുടങ്ങിയ ചിലരും ഓണം ആഘോഷിക്കുന്നുണ്ട്‌. ഉടുപ്പി ശ്രീകൃഷ്‌ണക്ഷേത്രത്തില്‍ ഓണം ആഘോഷിക്കുന്നുണ്ട്‌. മൂകാംബി, ഹൊന്നാവരം, ഗോകര്‍ണം എന്നിവിടങ്ങളിലും ഗോകര്‍ണത്തിന്‌ വടക്ക്‌ ഗംഗവാഡി നദിവരെയും ഓണാഘോഷമുണ്ട്‌. ഉത്തര കാനറായിലെ ശിരസി താലൂക്കില്‍ ഇപ്പോഴും ഓണം വിശേഷദിവസമാണ്‌. തമിഴ്‌നാട്ടില്‍ വൈഷ്‌ണവരാണ്‌ ഓണം ആഘോഷിക്കുന്നത്‌. തുളുവത്തില്‍ ശൈവവൈഷ്‌ണവരും ജൈനരും ഓണം കൊണ്ടാടുന്നുണ്ട്‌. നീലഗിരിയിലെ ഗൂഡല്ലൂര്‍, ഊട്ടി എന്നിവിടങ്ങളിലെ ജനങ്ങള്‍ ഓണം ആഘോഷിക്കുന്നവരാണ്‌. ഇപ്പോള്‍ ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന മറ്റു രാജ്യങ്ങളിലും ഓണം ആഘോഷിച്ചുവരുന്നുണ്ട്‌.

ഓണത്തെ ആസ്‌പദമാക്കി ഭാഷയില്‍ അനേകം പഴഞ്ചൊല്ലുകളും ശൈലികളും പ്രചാരത്തിലുണ്ട്‌. "കാണം വിറ്റും ഓണമുണ്ണണം'; "ഓണം വരാന്‍ ഒരു മൂലം വേണം'; "അത്തം കറുത്താല്‍ ഓണം വെളുക്കും'; ഓണത്തിനില്ലാത്തതോ ചംക്രാന്തിക്ക്‌'?; "ഓണം വന്നാലും ഉണ്ണി പിറന്നാലും കോരന്‌ കുമ്പിളില്‍ത്തന്നെ കഞ്ഞി'; "കിട്ടുമ്പോള്‍ തിരുവോണം കിട്ടാഞ്ഞാല്‍ ഏകാദശി' എന്നിവ പഴഞ്ചൊല്ലുകള്‍ക്കും, ഓണംകേറാമൂല; ഓണമുണ്ട വയറ്‌; ഓണം കൊള്ളുക; ഓണപ്പുടവ മുതലായവ ശൈലികള്‍ക്കും ദൃഷ്‌ടാന്തങ്ങളാണ്‌.

ഓണത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ പ്രാചീനകാലം മുതല്‍ ആധുനിക കാലംവരെയുള്ള സാഹിത്യകൃതികളില്‍ ചിതറിക്കിടപ്പുണ്ട്‌: "ഓണപ്പുതുപ്പുടവ' മെയ്യിലലംചകാര' (ചന്ദ്രോത്സവം); "ഓണംപോലെ വിരവിലെഴുന്നള്ളിന്റെ നിന്മേല്‍ത്തദാനീം' (ഉണ്ണുനീലിസന്ദേശം), "ഓണത്തിലാര്‍ പന്തുകളിക്കൊരുങ്ങിടാ' (ഉമാകേരളം), ഓണമേ വെല്‌വൂതാക, മാബലി മലയാളം കാണുവാനെഴുന്നള്ളി വന്നീടും സുദിനമേ (സാഹിത്യമഞ്‌ജരി ഏഴാം ഭാഗം-വള്ളത്തോള്‍) എന്നിവ ചില ഉദാഹരണങ്ങളായി ചൂണ്ടിക്കാണിക്കാം. വെള്ളാനശ്ശേരി വാസുണ്ണിമൂസ്സിന്റെ (1855-1914) ഓണവൃത്തം എന്ന ഭാഷാകൃതി കേരളത്തിലെ ഓണാഘോഷത്തിന്റെ ചടങ്ങുകള്‍ പ്രതിപാദിക്കുന്ന ഒരു കാവ്യമാണ്‌. കണ്ടിയൂര്‍ കുഞ്ഞുവാരിയര്‍ (1834-1903) ഓണാഘോഷം വഞ്ചിപ്പാട്ട്‌ എന്നൊരു കൃതി രചിച്ചിട്ടുണ്ട്‌. ആധുനിക കവികളായ ചങ്ങമ്പുഴ കൃഷ്‌ണപിള്ള, വൈലോപ്പിള്ളി ശ്രീധരമേനോന്‍ എന്നിവര്‍ തങ്ങളുടെ കൃതികള്‍ക്ക്‌ ഓണപ്പൂക്കള്‍ എന്നും ഓണപ്പാട്ടുകാര്‍ എന്നും നാമകരണം ചെയ്‌തിട്ടുള്ളതും ശ്രദ്ധേയമാണ്‌.

കോഴിക്കോട്ടു സാമൂതിരി മാനവിക്രമന്റെ (15-ാം ശ.) വിദ്വത്‌സദസ്സിനെ അലങ്കരിച്ചിരുന്ന പതിനെട്ടരക്കവികളില്‍ ഒരാളായ ഉദ്ദണ്ഡശാസ്‌ത്രികള്‍ കേരളത്തിലെ ഓണത്തെ പ്രശംസിച്ചുകൊണ്ടെഴുതിയ ഒരു മുക്തകം ഇപ്രകാരമാണ്‌.

""ചോകൂയന്തേ പൃഥുകതനയാ-
	ശ്‌ചാപതാഡിന്യ ഉച്ചൈഃ
സര്‍വാ നാര്യഃ പതിഭിരനിശം
	ലംഭയന്ത്യര്‍ഥകാമാന്‍
സംഭ്രമ്യന്തേ സകലപുരുഷൈര്‍-
	വല്ലഭാഭ്യഃ പ്രദാതും
ചിത്രം വസ്‌ത്രം; ശ്രവണകുതുകം
	വര്‍ത്തതേ കേരേളഷു''.
 

ഓണക്കാലത്തുള്ള കുട്ടികളുടെ വില്ലുകൊട്ടും (ചാപതാഡനം) ഭാര്യമാര്‍ക്ക്‌ ഓണപ്പുടവ (ചിത്രം വസ്‌ത്രം) കൊടുക്കലും ഈ പദ്യത്തില്‍ പ്രതിപാദിക്കപ്പെട്ടിരിക്കുന്നു. ഇപ്രകാരം മലയാളികളുടെ സാമൂഹ്യവും സാംസ്‌കാരികവും സാഹിത്യപരവുമായ ജീവിതത്തില്‍ ഗണ്യമായ സ്വാധീനത ചെലുത്തിയിട്ടുള്ള ചിരന്തനവും അതിപ്രധാനവുമായ ഒരു ദേശീയാഘോഷമാണ്‌ ഓണം. നോ. അത്തച്ചമയം; അത്തപ്പൂവ്‌; അനുഷ്‌ഠാന നൃത്തങ്ങള്‍; ഓണത്തല്ല്‌; കൈകൊട്ടിക്കളിയും പാട്ടുകളും; തൃക്കാക്കര; മഹാബലി

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%93%E0%B4%A3%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍