This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓട്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഓട്‌

Bronze

മനുഷ്യന്‍ ആദ്യമായുപയോഗിച്ചിട്ടുള്ളതും മാനവസംസ്‌കാരചരിത്രവുമായി നിര്‍ണായകമായ ബന്ധമുള്ളതുമായ കൂട്ടുലോഹമാണ്‌ ഓട്‌ അഥവാ വെങ്കലം. ചെമ്പും വെളുത്തീയവും (ടിന്‍) നിശ്ചിത അളവില്‍ കലര്‍ത്തിയുരുക്കിക്കിട്ടുന്ന തങ്കനിറമുള്ള, കടുത്തതും അത്യധികം മിനുക്കാവുന്നതുമായ ഈ വാര്‍പ്പു-ലോഹസങ്കരം (casting alloy) കണ്ടുപിടിച്ചതാരെന്നോ എങ്ങനെയെന്നോ നമുക്കിന്നും അറിവില്ല. ഈജിപ്‌തുകാരാണ്‌ യുദൃച്ഛികമായി ചെമ്പിന്റെയും ടിന്നിന്റെയും അയിരുകള്‍ കലര്‍ന്ന മിശ്രിതം അഗ്നിക്കിരയാക്കിയതെന്നും അങ്ങനെയാണ്‌ ഓട്‌ കണ്ടുപിടിക്കപ്പെട്ടതെന്നും ചിലര്‍ വാദിക്കുന്നു. എന്നാല്‍ ചെമ്പുഖനികള്‍ ഭൂമുഖത്ത്‌ മുഴുവനും അന്നുണ്ടായിരുന്നു. ഭാരതത്തിലും ചെമ്പിന്റെ ഖനനം ധാരാളമുണ്ടായിരുന്നതായി പറയപ്പെടുന്നു. ലോഹമെന്ന നിലയില്‍ ചെമ്പിന്‌ ഉണ്ടായിരുന്ന പ്രധാനദോഷം അതിന്റെ കടുപ്പമില്ലായ്‌മയാണ്‌. അതിനാല്‍ പണിയായുധങ്ങള്‍ക്ക്‌ ചെമ്പ്‌ അനുയോജ്യമായിരുന്നില്ല. തന്മൂലം ചെമ്പ്‌ സര്‍വസാധാരണമായിരുന്ന പ്രാചീനകാലത്തും പാറക്കല്ലുകള്‍കൊണ്ടുള്ള കുന്തമുനകളും ഇതര ആയുധങ്ങളും പ്രചരിച്ചിരുന്നതായി കാണാം. എന്നാല്‍ ഏകദേശം ക്രിസ്‌തുവിന്‌ 4000 വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ഓട്‌ കണ്ടുപിടിച്ചതോടെ ഒരു നവയുഗം പിറന്നു. ഓടുകൊണ്ടുള്ള ഉപകരണങ്ങള്‍, പാത്രങ്ങള്‍, കുന്തങ്ങള്‍, ആയുധങ്ങള്‍, കലാരൂപങ്ങള്‍ എന്നുവേണ്ട ആഭരണങ്ങള്‍പോലും പ്രചരിച്ചു. പ്രസിദ്ധമായ ആറന്മുള കണ്ണാടി ഓട്‌ മിനുക്കിയാണ്‌ നിര്‍മിച്ചിരിക്കുന്നത്‌. അത്രയേറെ മിനുക്കാന്‍പറ്റിയ കൂട്ടുലോഹമാണ്‌ ഓട്‌. ഓടിനുള്ള മറ്റൊരു വൈശിഷ്‌ട്യം അത്‌ ക്ലാവിക്കുകയോ ക്ഷാരണവിധേയമാവുകയോ ചെയ്യുന്നില്ല എന്നതാകുന്നു. അതിനാല്‍ ബ്രാണ്‍സ്‌-യുഗം ഇരുമ്പും ഉരുക്കും കണ്ടുപിടിച്ചതോടെ അവസാനിക്കുന്നതായി കരുതാമെങ്കിലും, ഇന്നും ഓട്‌ അത്യന്താപേക്ഷിതമായ ഒരു കൂട്ടുലോഹം തന്നെയാണ്‌. സു. 2000 ആണ്ടുകളോളം മനുഷ്യന്‌ വാസ്‌തവത്തില്‍ പ്രയോജനപ്പെട്ട ലോഹവും അറിയപ്പെട്ട ആദ്യത്തെ കൂട്ടുലോഹവുമായ ഓടിനോട്‌ മത്സരിക്കാന്‍ മറ്റൊന്നും ഉണ്ടായിരുന്നില്ല. തൊട്ടതിനെല്ലാം ഓട്‌ അനിവാര്യമായിത്തീര്‍ന്നു. അതിനാല്‍, അന്നുവരെ കൃഷിഭൂമിതേടി മാത്രം സഞ്ചാരം നടത്തുകയെന്ന പതിവ്‌ ഉപേക്ഷിച്ച്‌, മനുഷ്യസമൂഹങ്ങള്‍ ടിന്‍-അയിര്‍ തേടിയുള്ള സഞ്ചാരം ചെയ്‌തുതുടങ്ങി. സമൂഹങ്ങള്‍ തമ്മിലുള്ള അന്തരം ചുരുങ്ങി. ഭൂമിയിലെവിടെയും ഓടുനിര്‍മാണം നടത്തപ്പെട്ടു. ലോഹത്തിന്റെ പ്രയോജനം ശരിക്കും മനുഷ്യര്‍ അനുഭവിച്ചുതുടങ്ങിയത്‌ നാലായിരത്തോളം വര്‍ഷങ്ങള്‍ക്കപ്പുറത്തുള്ള ആ കാലഘട്ടത്തിലായിരുന്നു. തുടര്‍ന്നുള്ള അജ്ഞാതകാലത്താണ്‌ പിച്ചളയുടെ രംഗപ്രവേശം.

ഭാരതത്തിലെ കലാശില്‌പങ്ങള്‍ അധികവും പഞ്ചലോഹനിര്‍മിതമാണെങ്കിലും ഓടുകൊണ്ടുള്ള ശില്‌പങ്ങളും പാത്രങ്ങളും മറ്റെവിടെയുംപോലെ ഭാരതത്തിലും ധാരാളമായിരുന്നു.

ഉരുക്കി വാര്‍ക്കാനുള്ള സാധ്യത, ഉറപ്പ്‌, കാഠിന്യം, ആകര്‍ഷകമായ നിറം, കണ്ണഞ്ചിപ്പിക്കുന്ന മിനുക്കം, ഭക്ഷണപദാര്‍ഥങ്ങളാലും അന്തരീക്ഷവസ്‌തുക്കളാലും മറ്റും ക്ഷാരണവിധേയമാകാതിരിക്കുന്ന സ്വഭാവം, ആഘാതമേറ്റാല്‍ ഉണ്ടാകുന്ന ഇമ്പമുള്ള നാദം എന്നിങ്ങനെയുള്ള അനേകം ഗുണവിശേഷങ്ങള്‍ ഒന്നിച്ച്‌ ഓടില്‍ കാണാം. അതിനാലാണ്‌ വലിവുറപ്പുകൂടിയ ഈ കൂട്ടുലോഹം ഇന്നും പ്രചാരത്തിലിരിക്കുന്നത്‌.

കോപ്പര്‍, ടിന്‍ എന്നീ ലോഹങ്ങളുടെ സങ്കരത്തിനാണ്‌ ഓട്‌ എന്ന പേര്‌ ആദ്യം ഉപയോഗിച്ചിരുന്നത്‌. എന്നാല്‍ ഇന്ന്‌ മറ്റു പല കോപ്പര്‍ ലോഹസങ്കരങ്ങളും ഓടിന്റെ വര്‍ഗത്തിലാണുള്‍പ്പെടുത്താറുള്ളത്‌. കോപ്പറും സിങ്കും മുഖ്യഘടകങ്ങളായ പിച്ചള ഇനത്തിലുള്ള ചില കൂട്ടുലോഹങ്ങളും വ്യാവസായികഭാഷയില്‍ "ഓട്‌' എന്നാണ്‌ അറിയപ്പെടുന്നത്‌. ഉദാഹരണമായി "ജ്വല്ലറി-ബ്രാണ്‍സ്‌' എന്ന ലോഹം 87.5 ശതമാനം Cu, 12.5 ശതമാനം Zn എന്നിവ ചേര്‍ന്നതും അല്‍പാല്‍പം ഇരുമ്പും കറുത്തീയവും കലര്‍ന്നതുമായ ഒരിനം പിച്ചളയാണ്‌. തുടലുകള്‍, കൊത്തുപണിക്കുള്ള പ്ലേറ്റുകള്‍, ലിപ്‌സ്റ്റിക്‌ കേസുകള്‍ എന്നിവ ഈ കൂട്ടുലോഹത്താല്‍ നിര്‍മിക്കപ്പെടുന്നു. ഉരുക്കിയ ചെമ്പിലേക്ക്‌ ഇതരലോഹങ്ങള്‍ വേണ്ടത്ര അളവില്‍ ചേര്‍ത്തുരുക്കിയാണ്‌ ഓടുകള്‍ ഉണ്ടാക്കുന്നത്‌. വസ്‌തുക്കള്‍ നിര്‍മിക്കുന്നതിന്‌ ഓടുരുക്കി അനുയോജ്യമായ മൂശകളില്‍ ഒഴിച്ച്‌ വാര്‍ക്കപ്പെടുകയാണ്‌ പതിവ്‌. ലോഹച്ചേരുവകള്‍ വ്യത്യസ്‌ത അളവുകളില്‍ കലര്‍ത്തി പല തരത്തിലുള്ള ഓടുകള്‍ ഉണ്ടാക്കുന്നു. സാധാരണയായി പാത്രങ്ങളും മറ്റും ഉണ്ടാക്കാനുള്ള ഓടില്‍ ഒരുഭാഗം ടിന്നിന്‌ 4-5 വരെ ഭാഗം ചെമ്പുചേര്‍ക്കുന്നു. "ബെല്‍ മെറ്റല്‍' എന്ന ഈ കൂട്ടുലോഹത്തില്‍ ടിന്‍ കൂടുതലെടുത്താല്‍ വെള്ളോട്‌ കിട്ടുന്നു. രണ്ടുഭാഗം ചെമ്പിന്‌ ഒന്നുവീതം ടിന്‍ കലര്‍ത്തിയുരുക്കിയെടുക്കുന്ന സ്‌പെകുലം-മെറ്റല്‍ ആയിരിക്കാം "ആറന്മുളക്കണ്ണാടി'യിലെ കൂട്ടുലോഹം. ഇതിന്‌ ദര്‍പ്പണസമാനമായ മിനുക്കം നല്‌കാവുന്നതാണ്‌. തോക്കുണ്ടാക്കാനുള്ള "തോക്കു-ലോഹം' (ഗണ്‍മെറ്റല്‍) നിര്‍മിക്കാന്‍ കോപ്പറും ടിന്നും ഒന്‍പതിന്‌ ഒന്ന്‌ എന്ന അനുപാതത്തിലാണ്‌ എടുക്കുന്നത്‌. നാണയമുണ്ടാക്കാനുള്ള ഓടില്‍ 95 ശതമാനം Cu, 4 ശതമാനം Sn, 1 ശതമാനം Zn, എന്ന തോതിലാണ്‌ ഘടകങ്ങള്‍ ചേര്‍ക്കുന്നത്‌. യന്ത്രങ്ങളിലും മറ്റുമുള്ള ഓടിന്റെ ചേരുവ ഏതാണ്ട്‌ ഇപ്രകാരമാണ്‌.

80-90 Cu (ചെമ്പ്‌) 5-18 Sn (വെളുത്തീയം) 2-10 Zn(തുത്തനാകം)

ഇവയ്‌ക്കു പുറമേ 5-15 ശതമാനം ടിന്നും 0.25-2.4 ശതമാനം വരെ ഫോസ്‌ഫറസ്സും അടങ്ങിയ കോപ്പര്‍ ലോഹമാണ്‌ "ഫോസ്‌ഫര്‍ ബ്രാണ്‍സ്‌'. കടുപ്പവും ഇലാസ്‌തികതയും ഉറപ്പും ഈ കൂട്ടുലോഹത്തിന്‌ വളരെ കൂടുതലാണ്‌. ഏകദേശം 2.75 ശതമാനം ബെരിലിയം അടങ്ങിയ ബെരിലിയം-ഓട്‌ താപോപചാരത്താല്‍ ഉരുക്കിന്‌ തുല്യം കടുപ്പമുള്ളതാകുന്നു. കേരളത്തിലെ പ്രസിദ്ധക്ഷേത്രങ്ങളില്‍ ഭീമാകാരങ്ങളായ ഉരുളികളും വാര്‍പ്പുകളും ഓടുപയോഗിച്ചാണ്‌ ഉണ്ടാക്കുന്നത്‌. മറ്റു ലോഹസങ്കരങ്ങളും ഇന്നുപയോഗിക്കുന്നുണ്ടെങ്കിലും ഇപ്പോഴും നമ്മുടെയിടയില്‍ ഉരുളികള്‍ മിക്കവാറും ഓടുകൊണ്ടാണ്‌ നിര്‍മിക്കപ്പെട്ടുവരുന്നത്‌.

(ഡോ. കെ.പി. ധര്‍മരാജയ്യര്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%93%E0%B4%9F%E0%B5%8D%E2%80%8C" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍