This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓച്ചിറ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഓച്ചിറ

Oachira

ദക്ഷിണകേരളത്തില്‍ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കില്‍പ്പെട്ട ഒരു പഞ്ചായത്ത്‌. ഓച്ചിറ, കുലശേഖരപുരം, കൃഷ്‌ണപുരം, ദേവികുളങ്ങര, ക്ലാപ്പന എന്നീ അഞ്ചു പഞ്ചായത്തുകള്‍ ഉള്‍ക്കൊള്ളുന്ന സാമൂഹിക വികസനബ്ലോക്കിനും ഓച്ചിറയെന്നാണ്‌ പേര്‌. തീർഥാടന കേന്ദ്രമായ ഓച്ചിറഗ്രാമം കൃഷ്‌ണപുരം വില്ലേജില്‍ കൊല്ലം പട്ടണത്തിനു 33 കി.മീ. വടക്കായി സ്ഥിതിചെയ്യുന്നു; 9°08'വടക്ക്‌; 76°31' കിഴക്ക്‌ നാഷണല്‍ ഹൈവേ (എന്‍.എച്ച്‌. 47) യും എറണാകുളം-കന്യാകുമാരി റെയില്‍പ്പാതയും ഓച്ചിറയിലൂടെ കടന്നുപോകുന്നു. കൃഷ്‌ണപുരം വില്ലേജും പെരുനാട്‌ വില്ലേജിന്റെ ഒരു ഭാഗവും ഉള്‍ക്കൊള്ളുന്ന ഓച്ചിറപഞ്ചായത്തിലെ ജനസംഖ്യ: 24325 (2001) ആണ്‌. വിസ്‌തീർണം 12.85 ച.കി.മീ.

ഓച്ചിറ പരബ്രഹ്മക്ഷേത്രം

ഓച്ചിറ പഞ്ചായത്ത്‌ ഒരു കാർഷികമേഖലയാണ്‌. ഇന്നും ജനങ്ങള്‍ ഒട്ടൊക്കെ പൂർണമായും കൃഷിയെ ആശ്രയിച്ചാണു ജീവിച്ചു പോരുന്നത്‌; നെല്ല്‌, തേങ്ങ, മരച്ചീനി, വാഴ, കുരുമുളക്‌ എന്നിവയാണ്‌ മുഖ്യവിളകള്‍. പരമ്പരാഗത മാതൃകയില്‍ ഇന്നും അനുവർത്തിച്ചു വരുന്ന കൃഷിയില്‍ വിളനാശം സംഭവിക്കുക സാധാരണമാണ്‌. മണ്ണിന്റെ ഫലപുഷ്‌ടിക്കുറവും ജലസേചനത്തിന്റെ അപര്യാപ്‌തതയും കാർഷികപുരോഗതിക്കു പ്രതിബന്ധമായി തുടരുന്നു. മടവീഴുക വഴി കായലിലെ ഉപ്പുവെള്ളം കയറിയും കൃഷിനാശം സംഭവിക്കാറുണ്ട്‌. മുമ്പ്‌ 51 ശതമാനം നെല്‍വയലുകളുണ്ടായിരുന്നത്‌ ഇപ്പോള്‍ ഒന്‍പത്‌ ശതമാനമായി കുറഞ്ഞിട്ടുണ്ട്‌. ഇപ്പോള്‍ ആകെ സ്ഥലത്തിന്റെ 83 ശതമാനം സ്ഥലത്ത്‌ തെങ്ങ്‌ കൃഷിചെയ്‌തു വരുന്നു. ലഘുവായ തോതില്‍ കയറുപിരിക്കലും പായ്‌ നെയ്‌ത്തും നടക്കുന്നുണ്ട്‌. നിരവധി ഹൈസ്‌ക്കൂളുകള്‍ക്കു പുറമേ ഓച്ചിറ പടനിലത്തിനു കിഴക്കായുള്ള തുഞ്ചന്‍ ഗുരുകുലവും ഓച്ചിറയിലെ പ്രധാന സാംസ്‌കാരികസ്ഥാപനങ്ങളാണ്‌. തിരുവനന്തപുരം കഴിഞ്ഞാല്‍ തിരുവിതാംകൂറില്‍ സംസ്‌കൃതവും ആയുർവേദവും സമാന്തരമായി പഠിപ്പിച്ചിരുന്നത്‌ ഇവിടെയായിരുന്നു.

ഓച്ചിറക്ഷേത്രം. ക്ഷേത്രപ്രവേശനവിളംബരത്തിനു മുമ്പുതന്നെ സർവജാതി മതക്കാർക്കും പ്രവേശനമുണ്ടായിരുന്ന തിരുവിതാംകൂറിലെ ഏക ക്ഷേത്രമാണ്‌ ഓച്ചിറയിലെ പരബ്രഹ്മക്ഷേത്രം. കേരളത്തിലെ ഹൈന്ദവദേവാലയങ്ങളില്‍ നിന്നെല്ലാം വിഭിന്നമായി ഇവിടെ ശ്രീകോവില്‍, പ്രദക്ഷിണപഥം, കൊടിമരം തുടങ്ങിയവയൊന്നുമില്ല. പായസം തുടങ്ങിയ നൈവേദ്യങ്ങളും പതിവില്ല. പടനിലത്തിനടുത്തുള്ള തൊണ്ടി (ഉണി) ക്കാവി(ഒണ്ടീക്കാട്‌)ലെ കറുത്ത ചെളിമണ്ണാണ്‌ പ്രസാദം. ധാതുസംപുഷ്‌ടമായ ഈ ചേറ്‌ ഔഷധ സിദ്ധിയുള്ളതാണെന്നു വിശ്വസിക്കപ്പെടുന്നു. പൂജാദികർമങ്ങള്‍ ബ്രാഹ്മണരും കുറുപ്പന്മാരും ചേർന്നാണു നിർവഹിക്കുന്നത്‌. മുഖ്യമായ ഒരു പ്രതിഷ്‌ഠാമൂർത്തിയില്ലാത്ത ക്ഷേത്രാങ്കണത്തില്‍ ആല്‍ത്തറകളിലായി നാഗദേവതകളടക്കം പല ഹൈന്ദവദേവന്മാരുടെയും വിഗ്രഹങ്ങള്‍ പ്രതിഷ്‌ഠിച്ചിട്ടുണ്ട്‌.

ക്ഷേത്രത്തിലെ പ്രധാന വഴിപാടുകള്‍ എട്ടുകണ്ടം ഉരുളിച്ചയും കഞ്ഞിവീഴ്‌ത്തലും ആണ്‌. ആള്‍രൂപങ്ങളോ അവയവരൂപങ്ങളോ നടയ്‌ക്കു വയ്‌ക്കുക, വെടിവയ്‌പിക്കുക, മൂരിക്കുട്ടന്മാരെ നേർച്ചയായി നല്‌കുക എന്നീ വഴിപാടുകളും നടത്താറുണ്ട്‌. ഓച്ചിറക്കാളകള്‍ എന്നറിയപ്പെടുന്ന ഈ മൂരിക്കുട്ടന്മാരെ പണ്ടാരങ്ങള്‍ സമീപപ്രദേശങ്ങളില്‍ കൊണ്ടു നടക്കുകയും പശുക്കളുമായി ഇണചേർക്കുകയും ചെയ്യുന്നു. ഇവയെ സൗജന്യമായി തീറ്റുന്നതുവഴി പരബ്രഹ്മപ്രീതി ലഭ്യമാകുമെന്നു ജനങ്ങള്‍ വിശ്വസിക്കുന്നു.

ഓച്ചിറക്കവലയോടു ചേർന്നുള്ള വിസ്‌തൃത മൈതാനവും (പടനിലവും) ആല്‍ത്തറകളുമാണ്‌ ക്ഷേത്രത്തിലെ ഭാഗങ്ങള്‍. ഓച്ചിറക്കളിക്കുപുറമേ വൃശ്ചികം ഒന്നു മുതല്‍ 12 വരെ ദിവസങ്ങളില്‍ നടത്തപ്പെടുന്ന പന്ത്രണ്ട്‌ വിളക്ക്‌ മഹോത്സവവും വളരെ പ്രസിദ്ധമാണ്‌. വിളക്കുകാലത്ത്‌ വിദൂര സ്ഥലങ്ങളില്‍ നിന്ന്‌ സകുടുംബം വന്നെത്തി പടനിലത്തില്‍ കുടിലുകള്‍ കെട്ടിപ്പാർത്തു ഭജനമിരിക്കുന്ന ഭക്തസഹസ്രങ്ങളെ ഓച്ചിറയില്‍ കാണാം; ഈയവസരത്തില്‍ ശബരിമലയ്‌ക്കു പോകാനുദ്ദേശിച്ച്‌ മാലയിടുന്നതും ഉത്തമമാണെന്നു കരുതുന്നു.

താന്‍ ധ്യാനിക്കുന്നതു മാടപ്പോത്തിനെയാണെന്ന്‌ ഒരിക്കല്‍ മറ്റെവിടെയൊ വച്ച്‌ ശിഷ്യനോട്‌ പരിഹാസരൂപത്തില്‍ പറഞ്ഞ ഗുരുവിന്റെ വാക്കു വിശ്വസിച്ച ശിഷ്യനുമാത്രമായി ഓച്ചിറ വച്ച്‌ പരബ്രഹ്മം മാടപ്പോത്തിന്റെ രൂപത്തില്‍ ദർശനം നല്‌കിയെന്നും ആ വനപ്രദേശം ഒണ്ടീക്കാട്‌ (ഉണ്ട്‌ ഈ കാട്ടില്‍) എന്ന പേരില്‍ പ്രസിദ്ധമായിത്തീർന്നു എന്നും ഐതിഹ്യമുണ്ട്‌. ഓച്ചിറ ക്ഷേത്രം സ്ഥാപിക്കാനിടയാക്കിയ സംഭവം ഇതാണെന്നു കരുതപ്പെടുന്നു. 1801-ല്‍ (കൊ.വ.976) വേലുത്തമ്പിദളവ ഓച്ചിറയില്‍ ആല്‍ത്തറ പണിയിച്ചതായി രേഖയുണ്ട്‌. ആല്‍ത്തറ പുതുക്കിപ്പണിഞ്ഞ വേളയില്‍ ഇവിടെ അന്യരാജ്യങ്ങളില്‍ നിലവിലിരുന്ന പല നാണയങ്ങളും കാണപ്പെടുകയുണ്ടായി.

ഓച്ചിറക്കളി

ഓച്ചിറക്കളി. ഓച്ചിറക്ഷേത്രത്തില്‍ ആണ്ടുതോറും ഇടവം, മിഥുനം മാസങ്ങളിലായി നടത്തിവരുന്ന 28 ദിവസത്തെ ഉത്സവത്തിന്റെ സമാപനം കുറിച്ചുകൊണ്ട്‌ രണ്ടു ദിനങ്ങളിലായി (മിഥുനം 1,2) ഓച്ചിറ പടനിലത്തില്‍വച്ച്‌ അനുഷ്‌ഠിച്ചുവരുന്ന ഒരു സമരകലാപ്രകടനമാണ്‌ ഓച്ചിറക്കളി.

ഓച്ചിറ കാളകെട്ടുത്സവം

ഓച്ചിറച്ചന്ത, പള്ളിക്കൂടം, ബസ്‌സ്റ്റാന്‍ഡ്‌, കോളനി എന്നിവയ്‌ക്കായി, 14.57 ഹെക്‌ടർ വിസ്‌തൃതിയുണ്ടായിരുന്ന ഓച്ചിറ പടനിലത്തില്‍നിന്ന്‌ 8.72 ഹെക്‌ടർ പ്രദേശം വിട്ടുകൊടുത്തതിനു ശേഷമുള്ള മൈതാനത്തിലാണ്‌ ഇപ്പോള്‍ ഓച്ചിറക്കളി നടക്കുന്നത്‌. കായംകുളം രാജാവിനുണ്ടായിരുന്ന നാലു പടനിലങ്ങളില്‍ (നൂറനാട്‌, ചാക്കോളി, പാറ്റോളി, ഓച്ചിറ) ഒന്നാണിത്‌. വാളും പരിചയും മാത്രമല്ല, മുന്‍കാലങ്ങളില്‍ ഇരുമ്പുണ്ടയും കല്ലും ഉപയോഗിച്ചുള്ള കവണിപ്രയോഗങ്ങളും നിലവിലുണ്ടായിരുന്നു. കൂടുതല്‍ ആപത്‌കരമായ ഈ അഭ്യാസമുറ പില്‌ക്കാലത്ത്‌ നിർത്തലാക്കി. ഈ സമരകല(ഓച്ചിറക്കളി)യിലെ ആയോധനമുറകള്‍ കളരിപ്പയറ്റിലേതിനോട്‌ സാദൃശ്യം പുലർത്തുന്നുണ്ട്‌. മുന്‍കാലങ്ങളില്‍ പരിശീലനം പൂർത്തിയാക്കിയ പടയാളികള്‍ ഒന്നിടവിട്ടുള്ള ആണ്ടുകളില്‍ ഓച്ചിറ പടനിലത്തില്‍ അഭ്യാസപാടവം പ്രദർശിപ്പിക്കുന്നത്‌ നേരില്‍ക്കണ്ട്‌ കായംകുളം ദിവാന്‍ജിമാർ പ്രാത്സാഹനസമ്മാനങ്ങളും മറ്റും വീരന്മാർക്കു നല്‌കിയിരുന്നു.

ചെമ്പകശ്ശേരി രാജാക്കന്മാരും കായംകുളം രാജാക്കന്മാരും തമ്മില്‍ ഓച്ചിറ പടനിലത്തില്‍ വച്ചു നടന്ന ചരിത്രപ്രസിദ്ധമായ പോരാട്ടങ്ങളെ അനുസ്‌മരിച്ചു നടത്തുന്ന അനുഷ്‌ഠാനയുദ്ധമാണ്‌ ഓച്ചിറക്കളി. മിഥുനം ഒന്നു മുതല്‍ ഏഴു ദിനങ്ങളില്‍ ഇടമുറിയാതെ മഴപെയ്യുമെന്നാണ്‌ വിശ്വാസം; മിഥുനം ഒന്നിന്‌ (ഒന്നാംദിവസം) രാവിലെ 8 മണിമുതല്‍ 11 മണിവരെയും രണ്ടിന്‌ ഉച്ചയ്‌ക്ക്‌ 12 മണി മുതല്‍ 2 മണി വരെയും ആണ്‌ കളി നടക്കുന്നത്‌; കളി തുടങ്ങുന്നതും രണ്ടാംദിവസം അവസാനിക്കുന്നതും മുകളില്‍ വട്ടമിട്ടു പറക്കുന്ന ഒരു പരുന്തിനെ കാണുന്നതോടെയാണ്‌ എന്ന്‌ മലബാർ ക്വാർട്ടേർലി റിവ്യുവില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌.

നെറ്റിപ്പട്ടം കെട്ടിയ ആനകളും കാളക്കൂറ്റന്മാരും വാദ്യമേളങ്ങളും വാണിഭക്കാരും വള്ളങ്ങളിലും മറ്റുമായി 52 കരകളില്‍ നിന്നെത്തുന്ന കളിക്കാരും അവിടന്നെല്ലാമുള്ള കാഴ്‌ചക്കാരും ഒന്നിച്ചു കൂടുന്നതോടെ മിഥുനം ഒന്നാം തീയതി വമ്പിച്ച ഒരാഘോഷത്തിന്റെ പ്രതീതി ഓച്ചിറയില്‍ സംജാതമാകുന്നു. വടിയും വാളും പരിചയുമേന്തിയ കളിക്കാർ വായ്‌ത്താരിയോടെ പരമ്പരാഗത രീതിയില്‍ പടനിലത്തിലെത്തുന്നതോടെ ഓച്ചിറക്കളിയാരംഭിക്കുകയായി. ഇതിനുമുമ്പ്‌ കരക്കളിയും നടത്താറുണ്ട്‌. ഒന്നാം ദിവസം ഒരു ചടങ്ങെന്ന നിലയില്‍ കളി തുടങ്ങുന്നേയുള്ളൂ; പിറ്റേന്നാള്‍ സാഘോഷം കളിക്കാർ അരങ്ങു തകർക്കുന്നു. ഓരോകരക്കാരും അവരവരുടേതായ സങ്കേതങ്ങ(പെരുനിലം)ളില്‍ സ്ഥാനമുറപ്പിച്ചശേഷമാണ്‌ കളി തുടങ്ങുന്നത്‌. സാവധാനത്തിലാരംഭിക്കുന്ന കളിക്ക്‌ ക്രമത്തില്‍ ചലനാത്മകത ഏറുന്നതോടെ കർണകഠോരമായിത്തീരുന്ന ആരവം അന്തരീക്ഷത്തെ കിടിലം കൊള്ളിക്കുന്നു. കളി അവസാനിക്കുന്നതോടെ ഓച്ചിറക്കാളകളെ അണിയായി പടനിലത്തിലെത്തിക്കുന്നു. പയറ്റിത്തളർന്ന കളിക്കാർ അമ്പലത്തിലെത്തി പരബ്രഹ്മത്തെ വണങ്ങി പിരിയുന്നു. ഓച്ചിറ മുസ്ലിം ജമാഅത്തിലെ "ദറസ്‌' ദക്ഷിണേന്ത്യന്‍ മുസ്ലിങ്ങള്‍ക്കിടയില്‍ പ്രശസ്‌തിയാർജിച്ചതാണ്‌. 2010-ല്‍ പുതുക്കിപ്പണിത ജുമാമസ്‌ജിദിന്‌ മൂവായിരത്തിലേറെ ഭക്തജനങ്ങളെ ഉള്‍ക്കൊള്ളാനിടമുണ്ട്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%93%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%B1" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍