This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓങ്കോളജി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഓങ്കോളജി

Oncology

ട്യൂമറുകളെക്കുറിച്ചുള്ള പഠനമാണ്‌ ഓങ്കോളജി അഥവാ അര്‍ബുദശാസ്‌ത്രം. ഗ്രീക്ക്‌ പദമായ ഓങ്കോസ്‌ എന്നതില്‍ നിന്നുമാണ്‌ ഓങ്കോളജി എന്ന വാക്കുണ്ടായത്‌. ഓങ്കോസ്‌ (oncos)എന്നാല്‍ ട്യൂമര്‍ അഥവാ വളര്‍ച്ച എന്നാണര്‍ഥം. ഓങ്കോളജി എന്ന കാന്‍സര്‍ പഠനശാഖയില്‍ വൈദഗ്‌ധ്യം നേടിയ ഡോക്‌ടര്‍മാരാണ്‌ ഓങ്കോളജിസ്റ്റുകള്‍.

കാന്‍സര്‍ രോഗനിര്‍ണയം, പ്രധാന ചികിത്സകളായ ശസ്‌ത്രക്രിയ, റേഡിയോതെറാപ്പി, കീമോതെറാപ്പി, തുടര്‍ചികിത്സാ-പരിശോധനകള്‍, സാന്ത്വനചികിത്സ, മുന്‍കൂട്ടിയുള്ള രോഗനിര്‍ണയത്തിനുള്ള സ്‌ക്രീനിങ്‌ എന്നിവയൊക്കെ ചേര്‍ന്നതാണ്‌ ഓങ്കോളജി.

കാന്‍സര്‍ ശസ്‌ത്രക്രിയയെക്കുറിച്ച്‌ പഠിക്കുന്നശാഖയാണ്‌ സര്‍ജിക്കല്‍ ഓങ്കോളജി. ഔഷധങ്ങള്‍ ഉപയോഗിച്ചുള്ള കാന്‍സര്‍ചികിത്സ നല്‍കുന്നതിനുള്ള പഠനശാഖയാണ്‌ മെഡിക്കല്‍ ഓങ്കോളജി. റേഡിയേഷന്‍ ഉപയോഗിച്ചുള്ള ചികിത്സ നല്‍കുന്നതിനുള്ള ശാഖയാണ്‌ റേഡിയേഷന്‍ ഓങ്കോളജി.

നാഡീസംബന്ധമായ കാന്‍സറിന്‌ ന്യൂറോ ഓങ്കോളജി ജനനേന്ദ്രിയ-മൂത്രാശയാനുബന്ധ കാന്‍സറുകള്‍ കൈകാര്യം ചെയ്യാന്‍ ഗൈനക്‌ ഓങ്കോളജി കാന്‍സര്‍ മൂലമുണ്ടാകുന്ന മാനസിക പ്രശ്‌നങ്ങള്‍ അപഗ്രഥിച്ചു പരിഹാരം നിര്‍ദേശിക്കുന്നതിന്‌ സൈക്കോഓങ്കോളജി തുടങ്ങി നിരവധി അവാന്തരവിഭാഗങ്ങള്‍ ഇന്ന്‌ ഓങ്കോളജിയില്‍ ഉണ്ട്‌. രക്തത്തിലുണ്ടാകുന്ന കാന്‍സറുകളെക്കുറിച്ചുള്ള പഠനശാഖയാണ്‌ ഹെമറ്റോഓങ്കോളജി. അതുപോലെ കുട്ടികളുടെ കാന്‍സര്‍ ചികിത്സിക്കുന്നതിന്‌ പീഡിയാട്രിക്‌ ഓങ്കോളജി വിഭാഗമുണ്ട്‌. സാമൂഹികാധിഷ്‌ഠിത കാന്‍സര്‍ നിര്‍ണയ പരിപാടികള്‍ സംഘടിപ്പിക്കുന്നത്‌ കമ്മ്യൂണിറ്റി ഓങ്കോളജിയുടെ ആഭിമുഖ്യത്തിലാണ്‌. ചുരുക്കത്തില്‍ കാന്‍സറുകളെക്കുറിച്ചുള്ള പഠനമാണ്‌ ഓങ്കോളജി എന്നു പറയാം.

തൊലിപ്പുറത്തുണ്ടാകുന്ന കാന്‍സര്‍

കാര്‍സിനോവ എന്ന ഗ്രീക്ക്‌ പദത്തില്‍ നിന്നുമാണ്‌ കാന്‍സര്‍ എന്ന വാക്ക്‌ ഉദ്‌ഭവിച്ചത്‌. കാര്‍സിനോവയുടെ ലാറ്റിന്‍ രൂപമാണ്‌ കാന്‍സര്‍. "കാന്‍കര്‍' എന്നാല്‍ കാര്‍ന്നുതിന്നുന്ന വ്രണം എന്നാണര്‍ഥം.

കാന്‍സറും ഞണ്ടും തമ്മില്‍ ബന്ധപ്പെടുത്താറുണ്ട്‌. ഒരു പക്ഷേ, ശരീരത്തില്‍ നിന്ന്‌ കടിച്ച ഞണ്ടിനെ വേര്‍പെടുത്താന്‍ പ്രയാസമുള്ളതുപോലെ ശ്രമകരമാണ്‌ കാന്‍സറിനെ നീക്കം ചെയ്യാനും എന്നായിരിക്കാം ഇതിന്റെ സൂചന. ഞണ്ടിന്റെ ഗ്രീക്കുപദമാണ്‌ കാന്‍സര്‍ എന്നതും ശ്രദ്ധേയമാണ്‌. ഞണ്ടിന്റെ നഖരങ്ങളുടെ ആകൃതിയിലാണ്‌ കാന്‍സര്‍ ചുറ്റിലേക്കും വ്യാപിക്കുന്നത്‌ എന്ന്‌ പുരാതന ഗ്രീക്ക്‌ ഭിഷഗ്വരന്മാര്‍ മനസ്സിലാക്കിയിരുന്നു. അതും ഞണ്ടിന്റെ പേരുതന്നെ ഈ രോഗത്തിനു കൊടുക്കാന്‍ കാരണമായിരുന്നിരിക്കാം.

അര്‍ബുദം. കോശങ്ങളിലെ ജീനുകളിലുണ്ടാകുന്ന വ്യതിയാനം അഥവാ മ്യൂട്ടേഷന്‍ ആണ്‌ അര്‍ബുദത്തിന്റെ മൂലകാരണം. ഓരോകോശങ്ങളിലും 90,000 ജോടി ജീനുകള്‍ ഉണ്ട്‌. ഇവയാണ്‌ കോശങ്ങളുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത്‌ കോശവിഭജനത്തെ നിയന്ത്രിക്കുന്ന ജീനുകളില്‍ തകരാറുണ്ടാകുമ്പോള്‍ കോശവിഭജനപ്രക്രിയ തകരാറിലാവുന്നു. അങ്ങനെ കോശപ്പെരുക്കത്തിലുണ്ടാകുന്ന പ്രശ്‌നമാണ്‌ കാന്‍സര്‍ അഥവാ അര്‍ബുദം. ഏത്‌ അവയവത്തിലെ കോശത്തിലാണോ ഇതു സംഭവവിക്കുന്നത്‌ ആ കോശം അസാധാരണമായും അമിതമായും പെരുകുകയും ആ പ്രതേ്യക അവയവത്തില്‍ ട്യൂമര്‍ വളരുകയും ചെയ്യുന്നു.

ഇങ്ങനെ വ്യതിയാനം സംഭവിച്ച ജീനുകള്‍ ജനിതകമായി കൈമാറ്റം ചെയ്യപ്പെടുന്നതുമൂലം കാന്‍സര്‍ ഉണ്ടായേക്കാം. അര്‍ബുദ ജന്യവസ്‌തുക്കളുമായുള്ള സമ്പര്‍ക്കം മൂലവും ജീനുകളില്‍ വ്യതിയാനമുണ്ടായി അര്‍ബുദമായി പരിണമിക്കാം.

എന്നാല്‍ പുകയില, അള്‍ട്രാവയലറ്റ്‌ രശ്‌മികള്‍, റേഡിയേഷന്‍ വികിരണങ്ങള്‍, വൈറസ്‌ തുടങ്ങി അര്‍ബുദജന്യവസ്‌തുക്കളുമായി സമ്പര്‍ക്കം ഉണ്ടെങ്കിലും കാന്‍സര്‍ ബാധിക്കാത്തവരുണ്ടല്ലോ എന്ന ചോദ്യം സ്വാഭാവികം. ചിലരുടെ കോശ രോഗങ്ങള്‍ക്ക്‌ അവയുടെ തകരാറിലായ ജീന്‍ നേരെയാക്കാനുള്ള കഴിവുണ്ടായിരിക്കും. അതുപോലെ തന്നെ ഒന്നിലധികം ജീനുകള്‍ തകരാറിലായെങ്കില്‍ മാത്രമേ ചിലരില്‍ കാന്‍സര്‍ രൂപം കൊള്ളുകയുള്ളൂ. ഇതിലൊക്കെ പ്രധാനമായ മറ്റൊരു കാര്യമുണ്ട്‌. തകരാറിലായ കോശങ്ങള്‍ പെരുകുന്നതിനു മുമ്പ്‌ അതിനെ നശിപ്പിക്കാന്‍ തക്കവിധം ചിലരുടെ പ്രതിരോധശേഷി ശക്തമായിരിക്കും.

ട്യൂമറും അര്‍ബുദവും. ശരീരത്തിലുണ്ടാകുന്ന എല്ലാവിധ വളര്‍ച്ചകളെയും സാമാന്യമായി ട്യൂമര്‍ എന്നു പറയാം. ചിലകോശങ്ങള്‍ അസാധാരണമായി വിഭജിക്കുകയും പെരുകിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇവ തടിപ്പായും മുഴയായും വളര്‍ച്ചയായുമൊക്കെ പ്രത്യക്ഷപ്പെടുന്നു. എന്നാല്‍ ഈ കോശങ്ങള്‍ക്ക്‌ ആ ട്യൂമറില്‍ നിന്ന്‌ മറ്റു ശരീരഭാഗങ്ങളിലേക്കു വ്യാപിക്കാന്‍ കഴിയില്ല. ഇത്തരം ട്യൂമറുകളെ ബിനൈന്‍ ട്യൂമര്‍ എന്നാണു പറയുക. താരതമേ്യന നിരുപദ്രവികളാണ്‌ ബിനൈന്‍ ട്യൂമര്‍. എന്നാല്‍ ""മലിഗ്നന്റ്‌ ട്യൂമര്‍ എന്ന പേരില്‍ ആണ്‌ അര്‍ബുദം അറിയപ്പെടുന്നത്‌. ഇവ സ്ഥിരമായി വളരുകയും മറ്റു ശരീരഭാഗങ്ങളിലേക്കു വ്യാപിക്കുകയും ചെയ്യുന്നു. കാര്‍സിനോമ, സാര്‍ക്കോമ, ലിംഫോമ, മൈലോമ തുടങ്ങിയവയാണ്‌ പ്രധാനപ്പെട്ട അര്‍ബുദ വിഭാഗങ്ങള്‍. അര്‍ബുദത്തെ അവ ഉദ്‌ഭവിച്ച കോശങ്ങളുടെ അടിസ്ഥാനത്തിലാണ്‌ നാമകരണം ചെയ്യുന്നത്‌. ഉദാഹരണത്തിന്‌ ലിംഫ്‌ഗ്രന്ഥികളുടെ അര്‍ബുദത്തിനു ലിംഫോമ എന്നാണു പറയുക. രക്തത്തിലെ അര്‍ബുദത്തിനു രക്താര്‍ബുദം അഥവാ ലുക്കീമിയ എന്നും എല്ലിന്റെ അര്‍ബുദത്തിനു ഓസ്റ്റിയോ സാര്‍ക്കോമ എന്നും പറയുന്നു.

രക്തത്തിലൂടെയും ലിംഫിലൂടെയും ശരീരകലകളിലൂടെയുമാണ്‌ അര്‍ബുദം ശരീരത്തില്‍ ഒരിടത്തു നിന്നും മറ്റൊരിടത്തേക്കു വ്യാപിക്കുന്നത്‌. പ്രാഥമികസ്രാതസ്സില്‍ നിന്നും ദ്വിതീയ ഭാഗത്തേക്ക്‌ (ഒരിടത്തു നിന്നു മറ്റൊരു ഭാഗത്തേക്ക്‌) അര്‍ബുദമെത്തുമ്പോള്‍ അതിന്‌ ദ്വിതീയ ശേഖരം അഥവാ മെറ്റാസ്റ്റാസിസ്‌ എന്നു പറയുന്നു. സെക്കണ്ടറീസ്‌ എന്നും പറയാറുണ്ട്‌. പലപ്പോഴും ഇങ്ങനെ രണ്ടാമതൊരിടത്ത്‌ അര്‍ബുദം എത്തിയതിനു ശേഷമേ മിക്കവരിലും അര്‍ബുദം തിരിച്ചറിയപ്പെടൂ. അതുകൊണ്ടാണ്‌, ഈ രോഗത്തെ പൂര്‍ണമായി ഭേദപ്പെടുത്താന്‍ കഴിയാത്തത്‌. ഇങ്ങനെ ഒരേ സമയം ശരീരത്തിന്റെ പലഭാഗങ്ങളില്‍ അര്‍ബുദം പ്രത്യക്ഷപ്പെടാം. അര്‍ബുദം ഏതവയവത്തില്‍ പ്രത്യക്ഷപ്പെടുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ്‌ അതിന്റെ മാരകാവസ്ഥ നിര്‍ണയിക്കുന്നത്‌. ഉദാഹരണത്തിന്‌ മസ്‌തിഷ്‌കത്തിലെ അര്‍ബുദം പോലെ മാരകമല്ല തൊലിപ്പുറത്തുണ്ടാകുന്ന അര്‍ബുദം.

അര്‍ബുദത്തിന്റെ കാരണങ്ങള്‍.ജനിതകവ്യതിയാനമാണ്‌ കാന്‍സറിനുള്ള അടിസ്ഥാനകാരണം. കോശത്തിന്റെ ന്യൂക്ലിയസ്സിലെ ചില അപാകതകളും പ്രാട്ടീന്‍ മെറ്റബോളിസത്തിലുണ്ടാകുന്ന ചില പോരായ്‌മകളും ഈ വ്യതിയാനത്തിനു കാരണമാണ്‌. അര്‍ബുദജന്യവസ്‌തുക്കള്‍ അഥവാ കാര്‍സിനോജനുകളുമായുള്ള നിരന്തരസമ്പര്‍ക്കവും അര്‍ബുദകാരണമാണ്‌.

പോളിസൈക്ലിക്‌ ഹൈഡ്രാകാര്‍ബണുകള്‍ ഹെറ്ററോസൈക്ലിക്‌ നൈട്രജന്‍ യൗഗികങ്ങള്‍, ചിലയിനം ചായങ്ങള്‍, ചിലതരം രാസവസ്‌തുക്കള്‍, ആസ്‌ബസ്റ്റോസ്‌, റേഡിയോ ആക്‌റ്റിവതയുള്ള പദാര്‍ഥങ്ങള്‍ അണുവികിരണം, ചിലയിനം ഔഷധങ്ങള്‍, കീടനാശിനികള്‍, വൈറസുകള്‍, പുകയില ഉത്‌പന്നങ്ങള്‍, അള്‍ട്രാവയലറ്റ്‌ രശ്‌മികള്‍ എന്നിവയൊക്കെ കോശങ്ങളിലെ ജീനുകളില്‍ മാറ്റം വരുത്താന്‍ കഴിവുള്ളവയാണ്‌. ഇവയുമായുള്ള നിരന്തര സമ്പര്‍ക്കംമൂലം കാന്‍സര്‍ സാധ്യത വര്‍ധിക്കുന്നു.

ശരീരത്തിലെ ഹോര്‍മോണ്‍ ഉത്‌പാദനത്തിലുള്ള തകരാറുകളും കാന്‍സര്‍ ഉണ്ടാക്കാന്‍ കാരണമാണെന്ന്‌ പഠനങ്ങള്‍ ഉണ്ട്‌. ഉദാഹരണത്തിന്‌ ഈസ്‌ട്രജന്‍ ഹോര്‍മോണിലെ വ്യതിയാനം സ്‌തനാര്‍ബുദത്തിനും ടെസ്‌റ്റോസ്റ്റിറോണിന്റെ അമിതോത്‌പാദനം പ്രാസ്റ്റേറ്റ്‌ കാന്‍സറിനും സാധ്യത വര്‍ധിപ്പിക്കുന്നു. അതുപോലെ നിരന്തരമായി ശരീരഭാഗത്തുണ്ടാകുന്ന ഉരസലും ഈ രോഗസാധ്യതകൂട്ടുന്നു. പല്ല്‌ കവിളുകള്‍ക്കുള്ളില്‍ ഉരഞ്ഞുണ്ടാകുന്ന അര്‍ബുദം ഇക്കൂട്ടത്തില്‍പ്പെടുത്താം.

അര്‍ബുദം ഒരു പാരമ്പര്യരോഗമെന്നതിനെക്കാള്‍ ഉപരിയായി ജനിതകരോഗമാണ്‌. ചില കുടുംബങ്ങളില്‍ കാന്‍സര്‍ ജീനുകള്‍ സംക്രമിക്കുന്നു എങ്കിലും അവരില്‍ എല്ലാം കാന്‍സറായി പരിണമിക്കുന്നില്ല. അതുപോലെ തന്നെ കാന്‍സര്‍ ഒരു പകര്‍ച്ചവ്യാധിയുമല്ല. എന്നാല്‍ ഹ്യൂമന്‍ പാപ്പിലോമ വൈറസ്‌ മൂലമുണ്ടാകുന്ന ഗര്‍ഭാശയഗള കാന്‍സര്‍ ലൈംഗിക ബന്ധത്തിലൂടെ സംക്രമിക്കുന്നുണ്ട്‌. ഏതുപ്രായക്കാരെയും ബാധിക്കാവുന്ന രോഗമാണ്‌ കാന്‍സര്‍ എങ്കിലും പ്രായമേറിയവരിലാണ്‌ കാന്‍സര്‍ കൂടുതലായി കാണപ്പെടുന്നത്‌. അതുപോലെ, ഹെപ്പറ്റയിറ്റിസ്‌ ബി വൈറസ്‌ മൂലം മഞ്ഞപ്പിത്തമുണ്ടായിട്ടുള്ളവരില്‍ കരളിന്‌ കാന്‍സര്‍ ബാധിക്കാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച്‌ കൂടുതലാണെന്ന്‌ പഠനങ്ങള്‍ ഉണ്ട്‌.

ഇന്ന്‌ 15 ദശലക്ഷത്തിലധികം കാന്‍സര്‍ രോഗികളാണ്‌ ലോകത്തുള്ളത്‌. അതില്‍ മൂന്നില്‍ രണ്ടുഭാഗം രോഗികളും വികസ്വരരാഷ്‌ട്രങ്ങളിലാണുള്ളത്‌. എന്നാല്‍ ആരോഗ്യസുരക്ഷയ്‌ക്കുള്ള ആഗോള വിഹിതത്തില്‍ കേവലം അഞ്ചുശതമാനം മാത്രമേ ഈ രാജ്യങ്ങള്‍ക്കുള്ളൂവെന്നത്‌ ആശാസ്യമല്ല. കാന്‍സര്‍ ചികിത്സയുടെ ഭീമമായ ചെലവ്‌ താങ്ങാന്‍ ഈ രാജ്യങ്ങള്‍ക്ക്‌ പ്രാപ്‌തി ഇല്ലാത്തതിനാല്‍, കാന്‍സര്‍ പ്രതിരോധത്തിലും പ്രാരംഭദശയിലുള്ള കാന്‍സര്‍ നിര്‍ണയനത്തിലും ഊന്നല്‍ ചെലുത്തേണ്ടതുണ്ട്‌.

അതുകൊണ്ട്‌ ദൂശ്ശീലങ്ങളില്‍ നിന്നും ഒഴിഞ്ഞുനില്‌ക്കുകയും ആരോഗ്യകരമായ ഒരു ജീവിതശൈലി അനുവര്‍ത്തിക്കുകയും ചെയ്‌താല്‍ അര്‍ബുദത്തെ ഒരു പരിധിവരെ അകറ്റിനിര്‍ത്താം. പുകയില ഉത്‌പന്നങ്ങള്‍, പാന്‍മസാല, മദ്യം, കൊഴുപ്പുകൂടിയ ഭക്ഷണം, രാസികങ്ങള്‍ അടങ്ങിയ ഭക്ഷണ-പാനീയങ്ങള്‍, നാരുകള്‍ കുറവുള്ള ആഹാരം, കീടനാശിനി കലര്‍ന്ന പഴങ്ങളും പച്ചക്കറികളും, പൂപ്പല്‍ ബാധിച്ച ഭക്ഷണം, അമിതമായ തോതിലുള്ള ഫാസ്റ്റ്‌ഫുഡ്‌ എന്നിവ നിയന്ത്രിക്കുന്നതിലൂടെ കാന്‍സറിനെയും നിയന്ത്രിക്കാന്‍ കഴിയും. നിതേ്യനയുള്ള വ്യായാമം, പരിസരശുചിത്വം, വ്യക്തിശുചിത്വം, മാനസിക പിരിമുറുക്കം കുറഞ്ഞ ജീവിതം എന്നിവയൊക്കെ പരോക്ഷമായി കാന്‍സര്‍ സാധ്യത കുറയ്‌ക്കാന്‍ സഹായിക്കും. ഹോര്‍മോണുകള്‍ ഉള്‍പ്പെടെയുള്ള ഔഷധങ്ങള്‍ വിദഗ്‌ധ മേല്‍നോട്ടത്തോടെ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ എന്നതും മറക്കരുത്‌. അതുപോലെ തന്നെ കടുത്തവെയിലില്‍ നടക്കുമ്പോള്‍ അള്‍ട്രാവയലറ്റ്‌ കിരണങ്ങള്‍ ഏല്‍ക്കുകയാണെന്നും ഓര്‍മ വേണം. എക്‌സ്‌-റേ, സി.റ്റി. സ്‌കാന്‍ തുടങ്ങിയ പരിശോധനകള്‍ അത്യാവശ്യഘട്ടത്തില്‍ മാത്രമേ ചെയ്യാവൂ. അണുവികിരണമേല്‌ക്കാനിടയുള്ള സാഹചര്യങ്ങളും ഒഴിവാക്കണം.

കാന്‍സര്‍ നിര്‍ണയനം. കാന്‍സറിന്റെ താക്കീതു ചിഹ്നങ്ങളായി ചില ലക്ഷണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും മറ്റു ചില രോഗാവസ്ഥകളിലും ഈ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം. അതിനാല്‍ താഴെപ്പറയുന്ന ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍തന്നെ വിദഗ്‌ദ്ധപരിശോധനയ്‌ക്കു വിധേയമാവുകയാണ്‌ വേണ്ടത്‌.

a.	വായിലും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലുമുണ്ടാകുന്ന വ്രണങ്ങള്‍ ആന്റിബയോട്ടിക്‌ ചികിത്സയ്‌ക്കുശേഷവും ഉണങ്ങാതിരിക്കുക.
b.	സ്‌തനങ്ങളില്‍ മുഴ, നിറവ്യത്യാസം, സ്‌തനഞെട്ടുകളില്‍ നിന്ന്‌ സ്രാവം
c.	ദഹനക്കേട്‌, മലബന്ധം, വയറിളക്കം, ആഹാരമിറക്കാനുള്ള ബുദ്ധിമുട്ട്‌, മലത്തില്‍ രക്തം
d.	മൂത്രവിസര്‍ജനത്തിനുള്ള പ്രയാസവും മൂത്രത്തില്‍ രക്തവും
e.	സാധാരണ ചികിത്സയ്‌ക്കുശേഷവും നീണ്ടു നില്‌ക്കുന്ന ചുമ, ശ്വാസംമുട്ട്‌, കഫത്തില്‍ രക്തം
f.	മൂന്നാഴ്‌ചയില്‍ക്കൂടുതല്‍ നീണ്ടു നില്‌ക്കുന്ന ഒച്ചയടപ്പ്‌
g.	ശാരീരികബന്ധത്തിനു ശേഷം സ്‌ത്രീകളില്‍ ഉണ്ടാകുന്ന രക്തസ്രാവം
h.	അരിമ്പാറകള്‍, മറുകുകള്‍, മുഴകള്‍ എന്നിവയിലുണ്ടാകുന്ന നിറവ്യത്യാസവും വളര്‍ച്ചയും
i.	വിട്ടുമാറാത്ത പനിയും കഴലകളുടെ വീക്കവും
 

ഈ ലക്ഷണങ്ങള്‍ അര്‍ബുദം മൂലമാകണമെന്നില്ല. അതിനാല്‍ കാന്‍സര്‍ വിദഗ്‌ധന്റെ പരിശോധനയില്‍ കൃത്യമായ രോഗനിര്‍ണയം നടത്താന്‍ കഴിയും. ഏതെല്ലാം ടെസ്റ്റുകള്‍ ഉണ്ടെങ്കിലും കാന്‍സര്‍ സ്ഥിരീകരിക്കുന്നതിനുള്ള സുപ്രധാന പരിശോധനയാണ്‌ ബയോപ്‌സി. കാന്‍സര്‍ ബാധിച്ച ഭാഗത്തുനിന്നു ചെറുശസ്‌ത്രക്രിയ ചെയ്‌തുമാറ്റുന്ന ടിഷ്യൂ പതോളജി പരിശോധന നടത്തി കാന്‍സര്‍ കോശങ്ങളെ കണ്ടു പിടിക്കുകയാണു ചെയ്യുന്നത്‌. ചിലപ്പോള്‍ ബയോപ്‌സിക്കു മുമ്പായി F.N.A.C. (ഫൈന്‍നീഡില്‍ അസ്‌പിറേഷന്‍ സൈറ്റോളജി) എന്ന ലഘുപരിശോധനയിലൂടെ രോഗനിര്‍ണയം നടത്താം. ചെറിയ സൂചിയുപയോഗിച്ച്‌ കാന്‍സര്‍ കോശങ്ങള്‍ ശേഖരിച്ച്‌ പരിശോധിക്കുന്ന രീതിയാണിത്‌. എക്‌സ്‌-റേ, സി.ടി. സ്‌കാനിങ്‌, രക്തപരിശോധനകള്‍, എന്‍ഡോസ്‌കോപ്പി, കോള്‍പ്പോസ്‌കോപ്പി, മാമോഗ്രാം, ബോണ്‍ സ്‌കാനിങ്‌, എം.ആര്‍.ഐ, ട്യൂമര്‍ മാര്‍ക്കറുകള്‍, സൈറ്റോജനിറ്റിക്‌ പരിശോധനകള്‍, പാപ്‌സ്‌മിയര്‍ ഇമ്മ്യൂണോ ഹിസ്റ്റോകെമിസ്‌ട്രി തുടങ്ങി നിരവധി രോഗനിര്‍ണയ സങ്കേതങ്ങള്‍ കാന്‍സര്‍ നിര്‍ണയത്തിനും കാന്‍സറിന്റെ വ്യാപ്‌തിയും ഇനവും കണ്ടുപിടിക്കുന്നതിനും ഉപയോഗിക്കുന്നുണ്ട്‌.

റേഡിയോ തെറാപ്പി മെഷീന്‍ ഉപയോഗിച്ചുള്ള കാന്‍സര്‍ ചികിത്സ

കാന്‍സര്‍ ചികിത്സ. ശസ്‌ത്രക്രിയ, റേഡിയോതെറാപ്പി, കീമോതെറാപ്പി എന്നിവയാണ്‌ പ്രധാന കാന്‍സര്‍ചികിത്സാസങ്കേതങ്ങള്‍. ഇതു കൂടാതെ ഹോര്‍മോണ്‍ തെറാപ്പി, ജീന്‍ തെറാപ്പി എന്നിവയും ചിലപ്പോള്‍ ഉപയോഗിക്കുന്നു. ഈ ചികിത്സാവിധികള്‍ അനുയോജ്യമായി സംയോജിപ്പിച്ചു കൊണ്ടുള്ള സമഗ്രചികിത്സാരീതിയാണ്‌ കാന്‍സറിന്‌ ഫലപ്രദം. മിക്കരോഗികള്‍ക്കും മൂന്നിലധികം ചികിത്സാസങ്കേതങ്ങള്‍ ആവശ്യമായി വരും. പ്രാരംഭദശയില്‍ കണ്ടെത്തി കൃത്യമായ ചികിത്സ നല്‌കുകയാണെങ്കില്‍ പകുതിയിലധികം രോഗികളെ രക്ഷിക്കാന്‍ കഴിയും. ഒരു പക്ഷേ കാന്‍സറിനെ പരിപൂര്‍ണമായി അതിജീവിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍പ്പോലും ഗുണനിലവാരമുള്ള ഒരു ശിഷ്‌ടജീവിതം ഈ ചികിത്സകൊണ്ട്‌ ലഭിക്കും. എന്നാല്‍ ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയാത്തവിധം രോഗം മൂര്‍ച്ഛിച്ചവരില്‍ സാന്ത്വനചികിത്സകളും വേദനാസംഹാരവിധികളും മാത്രമേ കരണീയമായിട്ടുള്ളൂ.

രോഗം ഒരു പ്രതേ്യക അവയവത്തില്‍ മാത്രം ബാധിച്ചിരിക്കുന്ന അവസ്ഥയില്‍ ശസ്‌ത്രക്രിയയാണു പ്രധാന ചികിത്സ. രോഗം എവിടെ ബാധിച്ചിരിക്കുന്നു എന്നതും ട്യൂമറിന്റെ വ്യാപ്‌തിയുമെല്ലാം ശസ്‌ത്രക്രിയയുടെ വിജയത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്‌.

ശസ്‌ത്രക്രിയകൊണ്ട്‌ പൂര്‍ണമായി നീക്കം ചെയ്യാന്‍ കഴിയാത്ത അര്‍ബുദങ്ങളില്‍ അനുബന്ധമായി റേഡിയേഷന്‍ ചികിത്സയും നല്‍കാറുണ്ട്‌. 60 ശതമാനത്തില്‍പ്പരം കാന്‍സര്‍ രോഗികള്‍ക്കും റേഡിയേഷന്‍ ആവശ്യമുണ്ട്‌. ടെലിതെറാപ്പി, ബ്രാക്കിതെറാപ്പി, ആന്തരിക റേഡിയേഷന്‍ എന്നിങ്ങനെ മൂന്നുവിധത്തിലുള്ള റേഡിയേഷന്‍ ചികിത്സയുണ്ട്‌. ബാഹ്യസ്രാതസ്സില്‍ നിന്നും റേഡിയേഷന്‍ നല്‌കുന്നതാണു ടെലിതെറാപ്പി. റേഡിയോ ആക്‌റ്റീവതയുള്ള വസ്‌തുക്കള്‍ അര്‍ബുദം ബാധിച്ച ഭാഗത്ത്‌ ചേര്‍ത്തുവച്ചു നല്‌കുന്ന ചികിത്സയാണ്‌ ബ്രാക്കി തെറാപ്പി. റേഡിയോ ആക്‌ടിവിറ്റിയുള്ള വസ്‌തുക്കള്‍ ഔഷധരൂപത്തില്‍ ഉള്ളില്‍ കൊടുക്കുന്നതാണ്‌ ആന്തരിക റേഡിയേഷന്‍.

കോബാള്‍ട്ട്‌-60, ഇറിഡിയം-192, സീസിയം-137, അയഡിന്‍-131, റ്റാന്‍ഡലം-182 എന്നിവയോക്കെ റേഡിയേഷന്‍ ചികിത്സയ്‌ക്കായി ഉപയോഗിക്കുന്നു. ലീനിയര്‍ ആക്‌സിലറേറ്റര്‍ എന്ന മെഷീന്‍ ഉപയോഗിച്ചുള്ള എക്‌സ്‌-റേയും ചികിത്സയ്‌ക്ക്‌ ഉപയോഗിക്കാറുണ്ട്‌. അര്‍ബുദ ബാധിത കലകളെ മാത്രം ലക്ഷ്യമിടുന്ന രീതിയില്‍ ത്രിമാന പ്ലാനിങ്‌ നടത്തിയതിനുശേഷം കൃത്യമായി റേഡിയേഷന്‍ നല്‌കുന്നവയാണ്‌ ആധുനിക റേഡിയോ തെറാപ്പി മെഷീനുകള്‍. ഇമേജ്‌ ഗൈഡഡ്‌ റേഡിയോ തെറാപ്പി, കണ്‍ഫോമല്‍ തെറാപ്പി, സ്റ്റീരിയോ ടാക്‌റ്റിക്‌ റേഡിയോ തെറാപ്പി തുടങ്ങി റേഡിയോതെറാപ്പിയിലെ നവീനസങ്കേതങ്ങള്‍ ഉപയോഗിച്ച്‌ അതിസൂക്ഷ്‌മങ്ങളായ ട്യൂമറുകളെപ്പോലും കൃത്യമായി ചികിത്സിക്കാന്‍ കഴിയും.

മരുന്നുകള്‍ ഉപയോഗിച്ചുള്ള ചികിത്സയാണ്‌ കീമോതെറാപ്പി. നിശ്ചിത ഇടവേളകളിലാണ്‌ മിക്ക കീമോതെറാപ്പിയും നല്‌കുക. ഒന്നോ അതിലധികമോ മരുന്നുകള്‍ കീമോതെറാപ്പിക്ക്‌ ഉപയോഗിക്കുന്നു. പാര്‍ശ്വഫലങ്ങളാണ്‌ കീമോതെറാപ്പിയുടെ പ്രശ്‌നം. ചിലമരുന്നുകള്‍ ചിലരില്‍ ഓക്കാനം, ഛര്‍ദി, വയറിളക്കം, തലവേദന, മുടികൊഴിച്ചില്‍, നഖങ്ങളുടെ നിറവ്യത്യാസംഎന്നിവ ഉണ്ടാക്കാം. ഇതിനൊക്കെ പ്രതിവിധികളുമുണ്ട്‌.

കാര്യമായ ചികിത്സയില്ലാത്ത അവസ്ഥയില്‍ സാന്ത്വനചികിത്സയും വേദനാ നിവാരണവുമൊക്കെയാണ്‌ നല്‌കുന്നത്‌. ജീവിതഗുണനിലവാരം താത്‌കാലികമായെങ്കിലും വര്‍ധിപ്പിക്കാന്‍ ഇവ സഹായകമാണ്‌.

(സുരേന്ദ്രന്‍ ചൂനക്കര)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍