This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓക്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഓക്‌

Oak

ഫാഗേസീ സസ്യകുടുംബത്തില്‍പ്പെടുന്ന ക്വെര്‍കസ്‌ (Quercus) ജീനസിലെ വൃക്ഷങ്ങള്‍ക്കും കുറ്റിച്ചെടികള്‍ക്കും പൊതുവായി പറയുന്ന പേര്‌. ഇതില്‍ 500-ഓളം സ്‌പീഷീസുകള്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്‌. ഉത്തരാര്‍ധഗോളമാണ്‌ ഇവയുടെ ജന്മദേശം. 138 സ്‌പീഷീസുകളും അവയുടെ സങ്കരയിനങ്ങളും വടക്കേ അമേരിക്കയില്‍ കാണപ്പെടുന്നു.

"വൈറ്റ്‌ ഓക്‌', "ബ്ലാക്‌ ഓക്‌' എന്നിങ്ങനെ രണ്ടു വ്യത്യസ്‌തവിഭാഗം ഓക്കുകള്‍ ഉണ്ട്‌. വൈറ്റ്‌ ഓക്കുകളുടെ വിത്തുകള്‍ ഒറ്റയൊരു ഋതു(season)വില്‍ത്തന്നെ പാകമാകും; ബ്ലാക്‌ ഓക്കിന്റെതാകട്ടെ, പാകമാകുന്നതിന്‌ രണ്ടു ഋതുക്കള്‍ ആവശ്യമാണ്‌.

15 മുതല്‍ 35 വരെ മീറ്ററാണ്‌ ഒരു സാധാരണ ഓക്കിന്റെ ഉയരം. 50 മീ. ഉയരമുള്ള ഓക്കുകളും അപൂര്‍വമല്ല. തടിയുടെ വ്യാസം ഒന്നേകാല്‍ മുതല്‍ രണ്ടേമുക്കാല്‍ വരെ മീ. ആയിരിക്കും. സങ്കീര്‍ണമല്ലാത്ത ഇലകള്‍ ഒന്നിടവിട്ടു കാണപ്പെടുന്നു. ഇല കര്‍ണിതമോ (lobed), ദന്തുരമോ(toothed), അപൂര്‍വമായി പൂര്‍ണമോ ആണ്‌. വൃക്ഷത്തെ നിത്യഹരിതം എന്നു വിശേഷിപ്പിക്കാമെങ്കിലും ഇത്‌ പലപ്പോഴും ഇല പൊഴിയുന്നതായി (deciduous) മാറുന്നു. പൂക്കള്‍ സാധാരണ ഒറ്റയായാണ്‌ കാണപ്പെടുന്നത്‌; അപൂര്‍വമായി രണ്ടും മൂന്നും ഒത്തുചേര്‍ന്നും കാണാം. ആണ്‍പൂവും പെണ്‍പൂവും ഒരേ വൃക്ഷത്തില്‍ത്തന്നെ കാണപ്പെടുന്നു (monoecious). കെട്ടിയുള്ള പുറന്തോടും ഉള്ളില്‍ പരിപ്പുമുള്ള വിത്ത്‌ "ഏകോണ്‍'(acorn)എന്നാണറിയപ്പെടുന്നത്‌.

ഓക്‌ മരം

മിതോഷ്‌ണമേഖലയിലും, അതിനെക്കാള്‍ തണുപ്പു കൂടുതലും കുറവുമായ സ്ഥലങ്ങളിലും ഓക്‌ സമൃദ്ധമായുണ്ട്‌. വളരെ അപൂര്‍വമായി ഉഷ്‌ണമേഖലയില്‍ ഉദ്‌ഭവിച്ച സ്‌പീഷീസുകളും കണ്ടെത്താം. ബലം, ഈട്‌, ദീര്‍ഘായുസ്‌, കാഴ്‌ചയിലുള്ള ഗാംഭീര്യം എന്നിവ ഓക്‌ വൃക്ഷത്തിന്റെ പ്രത്യേകതകളാണ്‌. ഈ കാരണങ്ങളാല്‍ 2004-ല്‍ ഈ വൃക്ഷത്തെ അമേരിക്കയുടെ ദേശീയവൃക്ഷമായി (National tree)തിരഞ്ഞെടുത്തു. ഇംഗ്ലണ്ട്‌, ജര്‍മനി, ഫ്രാന്‍സ്‌, ഇറ്റലി മുതലായ പാശ്ചാത്യരാജ്യങ്ങളും ഈ വൃക്ഷത്തെ ദേശീയവൃക്ഷമായി കരുതിവരുന്നു. സാഹിത്യത്തിലും ഓക്കിന്‌ സ്ഥാനം ലഭിച്ചിരിക്കുന്നു. കിപ്ലിങ്‌, കീറ്റ്‌സ്‌ തുടങ്ങിയ കവികള്‍ ഓക്കിന്റെ ബലം, ആയുര്‍ദൈര്‍ഘ്യം, ഭാവഗാംഭീര്യം എന്നീ ഗുണങ്ങളെ പാടിപ്പുകഴ്‌ത്തിയിട്ടുണ്ട്‌.

ഓക്‌ - ഇലയും കായും

ചില സ്‌പീഷീസുകള്‍ 50 മുതല്‍ 100 വരെ വര്‍ഷമാകുമ്പോഴേ പൂര്‍ണവളര്‍ച്ചയെത്തുകയുള്ളൂ. 1000 വര്‍ഷം വരെ പ്രായമെത്തിയ ഓക്‌ വൃക്ഷങ്ങളെക്കുറിച്ച്‌ രേഖകളുണ്ട്‌. ഓക്കുകളുടെ സാധാരണപ്രായം 500 വര്‍ഷമാണ്‌.

പൂര്‍ണവളര്‍ച്ചയെത്തിയ ഓക്കിന്റെ വിത്തുകള്‍ ശരത്‌കാലത്താണ്‌ നടുന്നത്‌. അപൂര്‍വം ചില സ്‌പീഷീസുകളൊഴിച്ച്‌ ബാക്കി എല്ലാം ചെറുതായിരിക്കുമ്പോള്‍ പറിച്ചുനട്ട്‌ വളര്‍ത്തുക ദുഷ്‌കരമല്ല. പ്രത്യേകയിനങ്ങള്‍ "ഗ്രാഫ്‌റ്റ്‌' ചെയ്‌തും മുകുളനം നടത്തിയും ഉത്‌പാദിപ്പിക്കാറുണ്ട്‌. നിത്യഹരിതങ്ങളായ ഇനങ്ങളുടെ പ്രവര്‍ധനം "കട്ടിങ്‌' മൂലമോ "ലേയറിങ്‌' മുഖേനയോ നടത്താം. ശരിയായി നീര്‍വാര്‍ച്ചയുള്ളതും, എന്നാല്‍ ഈര്‍പ്പം നിലനില്‌ക്കുന്നതുമായ "എക്കല്‍' മണ്ണാണ്‌ (loamy soil) ഓക്‌ കൃഷിക്കേറ്റവും പറ്റിയത്‌. ചുണ്ണാമ്പിന്റെ അംശം മണ്ണില്‍ കൂടുതലായുള്ളത്‌ ഇതിന്റെ പെട്ടെന്നുള്ള വളര്‍ച്ചയെ സഹായിക്കുന്നു. എന്നാല്‍ മണല്‍പ്രദേശങ്ങള്‍ മുതല്‍ കല്ലു നിറഞ്ഞ പര്‍വതച്ചരിവുകളും വെള്ളം കെട്ടിക്കിടക്കുന്ന ചതുപ്പുപ്രദേശങ്ങളും വരെ ഏതു സാഹചര്യത്തിലും ഇവ വളര്‍ന്നു നില്‌ക്കുന്നതുകാണാം.

മിതോഷ്‌ണമേഖലയിലെ ഏറ്റവും വിലപിടിപ്പുള്ള വൃക്ഷങ്ങളില്‍ ഒന്നാണ്‌ ഓക്‌ എന്നു പറയാം. തടിയുടെ വില കണക്കിലെടുത്താല്‍ അതിലും പ്രഥമസ്ഥാനം ഓക്കിനുതന്നെ. കടുപ്പമുള്ളതും മുറിക്കാന്‍ വിഷമമേറിയതുമാണ്‌ ഈ തടി. എങ്കിലും ഒരു പരിധിവരെ ഇതിനെ വളയ്‌ക്കാന്‍ സാധിക്കും. ബലക്കൂടുതലുള്ള തടിക്ക്‌ താരതമ്യേന ഭാരം കുറവാണുതാനും. പെട്ടെന്ന്‌ വെള്ളം കടന്നുകയറാത്ത ഇത്‌ വരള്‍ച്ചയും ഈര്‍പ്പവും മാറിമാറി വന്നാല്‍പ്പോലും ചെറുത്തുനില്‌ക്കാന്‍ മറ്റുതടികളെക്കാളേറെ കഴിവുള്ളതാണ്‌. ഇരുമ്പും ഉരുക്കും സുലഭമായി ഉപയോഗിച്ചുതുടങ്ങുന്നതിനുമുമ്പ്‌ കപ്പല്‍ നിര്‍മാണത്തിന്‌ ഏറ്റവുമധികം ഉപയോഗിച്ചിരുന്നത്‌ അമേരിക്കന്‍ വൈറ്റ്‌ ഓക്കിന്റെയും (Quercus alba) ബ്രിട്ടീഷ്‌ ഓക്കിന്റെയും(Q rober) തടിയായിരുന്നു. റെയില്‍ റോഡ്‌ നിര്‍മാണത്തിനും പാലംപണിക്കും ധാരാളമായി ഇതുപയോഗിച്ചുപോന്നു. തടിയില്‍ കാണപ്പെടുന്ന "വലയങ്ങ'ളുടെ ഭംഗിയും മിനുക്കാനുള്ള എളുപ്പവും മൂലം ഗൃഹാന്തര്‍ഭാഗങ്ങള്‍ മോടിപിടിപ്പിക്കുന്നതിനും വീട്ടുപകരണങ്ങള്‍ നിര്‍മിക്കുന്നതിനും ഇപ്പോഴും ഇത്‌ ധാരാളമായുപയോഗിക്കുന്നുണ്ട്‌.

ഓക്കിന്റെ "പട്ട'(bark) വളരെ ഉപയോഗപ്രദമാണ്‌. "ടാനിങ്‌' വ്യവസായത്തില്‍ മറ്റെല്ലാ വസ്‌തുക്കളെയും അപേക്ഷിച്ച്‌ പ്രഥമ സ്ഥാനം ഇതിനാകുന്നു. മഷി, ചായങ്ങള്‍ (dyes)എന്നിവയുടെ വന്‍തോതിലുള്ള നിര്‍മാണത്തില്‍ സുപ്രധാന സ്ഥാനമുള്ള ഗാലിക്‌ അമ്ലം ഓക്കിന്റെ തടിയിലും ഇലയിലും സുലഭമാണ്‌. ഔഷധങ്ങളിലും ഇതുപയോഗിക്കാറുണ്ട്‌. കോര്‍ക്‌-ഓക്‌ (Quercus surber) എന്നയിനത്തിന്റെ പട്ടയാണ്‌ കോര്‍ക്‌. സൈനിപ്‌സ്‌ സ്‌പീഷീസില്‍പ്പെട്ട ചില ഇന്‍സെക്‌റ്റുകളുടെ പ്രവര്‍ത്തനത്തിന്റെ ഫലമായി ഓക്‌മര(ഗാള്‍-ഓക്‌)ത്തിലുണ്ടാകുന്ന "ഗാളു'കള്‍ പ്രാധാന്യമുള്ള ഒരു വ്യാപാരച്ചരക്കാകുന്നു. "ഗാള്‍നട്‌', "നട്‌ഗാള്‍സ്‌' എന്നുംകൂടി ഇതിനു പേരുകളുണ്ട്‌. വളരെ പെട്ടെന്നു വളരുന്ന ചില പ്രത്യേക സ്‌പീഷീസുകള്‍ യൂറോപ്പിലെമ്പാടും വളര്‍ത്തുന്നു. വിറകിനും പട്ടയ്‌ക്കുമായി, നാലും അഞ്ചും വര്‍ഷങ്ങള്‍ കൂടുമ്പോള്‍ ഇവ വെട്ടിയെടുക്കാറുണ്ട്‌. ഹോര്‍ട്ടികള്‍ച്ചറിസ്റ്റുകളും മറ്റും വളരെയധികം വിലമതിക്കുന്ന ഒന്നാണ്‌ ഓക്‌ വൃക്ഷം.

വൈറ്റ്‌ ഓക്‌ (Quercus alba), ബര്‍ ഓക്‌ (Q.macrocarpa), ചെസ്‌നട്‌ ഓക്‌ (Q, prinus) ലൈവ്‌ ഓക്‌ (Q.,virginiana), റെഡ്‌ ഓക്‌ (Q.rubra), സ്‌കാര്‍ലറ്റ്‌ ഓക്‌ (Q. coccinea), വാട്ടര്‍ ഓക്‌ ( (Q. aquatica or nigra), ബ്രിട്ടീഷ്‌ ഓക്‌ (Q. robur), കോര്‍ക്‌ ഓക്‌ (Q.pseudo-suber), ഗാള്‍ ഓക്‌ (Q.lusitanica), വലോണിയ ഓക്‌ (Q.aegilops),എവര്‍ ഗ്രീന്‍ ഓക്‌ (Q.ilex)എന്നിവയാണ്‌ ഏറ്റവും സാധാരണങ്ങളും മനോഹരങ്ങളുമായ ഓക്കിനങ്ങള്‍. ഐക്യനാടുകള്‍, യൂറോപ്പ്‌, ഏഷ്യയുടെയും ആഫ്രിക്കയുടെയും ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ഇവയെ കണ്ടെത്താം.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%93%E0%B4%95%E0%B5%8D%E2%80%8C" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍