This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓക്കാനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഓക്കാനം

ഛര്‍ദിക്കണമെന്നു കഠിനമായ തോന്നല്‍; മനംപുരട്ടല്‍ എന്നും പറയാറുണ്ട്‌. ഓക്കാനത്തിനു തൊട്ടു പുറകേ ഛര്‍ദിയും ഉണ്ടായെന്നുവരാം. ഓക്കാനം ഉണ്ടാകുമ്പോള്‍ ആമാശയം, കുടല്‍ എന്നിവയുടെ പ്രവര്‍ത്തനം മന്ദഗതിയിലാവുകയും, വിയര്‍പ്പ്‌, വിളര്‍ച്ച, അതിയായ ഉമിനീര്‍സ്രാവം, വിശപ്പില്ലായ്‌മ എന്നിവ അനുഭവപ്പെടുകയും രക്തസമ്മര്‍ദം കുറയുകയും ഹൃദയമിടിപ്പ്‌ മന്ദഗതിയിലാവുകയും ചെയ്യും. വൈറസ്‌, ബാക്‌റ്റീരിയ മുതലായ അണുജീവികള്‍ കാരണമുണ്ടാകുന്ന ദഹനേന്ദ്രിയരോഗങ്ങളോടനുബന്ധമായി ഓക്കാനവും ഛര്‍ദിയും അതിസാരവും ഉണ്ടാകാറുണ്ട്‌. ഗാസ്‌ട്രാ എന്ററൈറ്റിസ്‌, സാല്‍മൊണെല്ലാ ഭക്ഷ്യവിഷബാധ, അമീബികാതിസാരം എന്നിവ ഉദാഹരണങ്ങളാണ്‌. കൊച്ചുകുട്ടികള്‍ക്ക്‌ പനിയുണ്ടാകുമ്പോള്‍ ഓക്കാനവും അനുഭവപ്പെടാറുണ്ട്‌; പക്ഷേ ഇതിന്റെ യഥാര്‍ഥകാരണം അജ്ഞാതമാണ്‌.

സ്ഥിരമായി ദഹനക്കേടുള്ളവര്‍ ചില ആഹാരസാധനങ്ങള്‍ കാണുമ്പോഴോ മണം ഏല്‍ക്കുമ്പോഴോതന്നെ ഓക്കാനിക്കാറുണ്ട്‌. അപ്പന്‍ഡിസൈറ്റിസ്‌, പെരിടോണൈറ്റിസ്‌ എന്നീ രോഗങ്ങളുണ്ടാകുമ്പോഴും ഓക്കാനം അനുഭവപ്പെടാറുണ്ട്‌. ശരീരത്തിലെ അന്തഃസ്രാവികളുടെ പ്രവര്‍ത്തനത്തകരാറ്‌, ഓക്കാനത്തിനു കാരണമാകാറുണ്ട്‌. അധിവൃക്ക(adrenal) ഗ്രന്ഥികളുടെ പ്രവര്‍ത്തനമാന്ദ്യം, പ്രമേഹം എന്നിവ ഉദാഹരണങ്ങളാണ്‌. ഗര്‍ഭകാലങ്ങളില്‍ സ്‌ത്രീകള്‍ക്ക്‌ പ്രഭാതത്തില്‍ അനുഭവപ്പെടാറുള്ള ഓക്കാനം അന്തഃസ്രാവികളുടെ പ്രവര്‍ത്തനത്തിലുണ്ടാകുന്ന വ്യത്യാസംമൂലമാണെന്നു കരുതപ്പെടുന്നു.

ആസ്‌പിരിന്‍, കൊഡീന്‍, ആന്റിഹിസ്റ്റമിനുകള്‍, സന്താനനിയന്ത്രണത്തിനുള്ള ഗുളികകള്‍ തുടങ്ങിയ ഔഷധങ്ങള്‍ കഴിക്കുന്നതിന്റെ ഫലമായി ചിലര്‍ക്ക്‌ ഓക്കാനം ഉണ്ടാകാറുണ്ട്‌. പുകവലി ശീലിച്ചുതുടങ്ങുന്നവര്‍ക്കും അമിതമദ്യപാനികള്‍ക്കും ഓക്കാനം അനുഭവപ്പെടും. ചെന്നിക്കുത്ത്‌ (migraine), മസ്‌തിഷ്‌കാവരണശോഥം (meningitis)തുടങ്ങി ഞരമ്പിനെ ബാധിക്കുന്ന ചില രോഗങ്ങളോടൊപ്പം ഓക്കാനവും ഉണ്ടാകാറുണ്ട്‌. ചെവിയുടെ പ്രവര്‍ത്തനത്തിന്റെ സന്തുലിതാവസ്ഥയെ ബാധിക്കുന്ന രോഗങ്ങളായ മെനിയേഴ്‌സ്‌ സിന്‍ഡ്രാം, വെര്‍ട്ടിഗോ എന്നിവയും ഓക്കാനത്തിന്‌ കാരണമാണ്‌. വാഹനങ്ങളില്‍ യാത്രചെയ്യുമ്പോള്‍ ചിലര്‍ക്ക്‌ ഓക്കാനമുണ്ടാവുക സാധാരണമാണ്‌.

ഓക്കാനത്തിന്റെ കാരണം ചിലപ്പോള്‍ മനഃശാസ്‌ത്രപരമായിരിക്കും. ഉദാഹരണമായി ഇന്റര്‍വ്യൂ, പരീക്ഷ മുതലായവ അഭിമുഖീകരിക്കേണ്ടിവരുമ്പോള്‍ ചിലര്‍ക്ക്‌ ഇതനുഭവപ്പെടും. മാനസികവ്യഥകള്‍ പലപ്പോഴും ഓക്കാനത്തിനും വിശപ്പില്ലായ്‌മയ്‌ക്കും കാരണമാകാറുണ്ട്‌. ഈ സ്ഥിതിവിശേഷം ചില രോഗികളില്‍ ഗുരുതരമായ അരുചിയുണ്ടാക്കുന്നു. ആഹാരം കഴിക്കാതെ അയാള്‍ മരണമടയുകയും ചെയ്യുന്നു. "അനൊറെക്‌സിയാ നെര്‍വോസാ' എന്നാണ്‌ ഈ രോഗത്തിന്‌ വൈദ്യശാസ്‌ത്രം നല്‍കിയിട്ടുള്ള പേര്‌. സാധാരണഗതിയില്‍ ഓക്കാനത്തിനുകാരണം നിര്‍ണയിക്കാനുള്ള പരിശോധന നടത്താറില്ലെങ്കിലും, വയറിനുള്ളില്‍ എന്തെങ്കിലും തടസ്സമുണ്ടെന്നു സംശയമുണ്ടെങ്കില്‍ സ്‌കാനിങ്‌ നിര്‍ദേശിക്കാറുണ്ട്‌. ഓക്കാനം അമിതമായി നീണ്ടുനിന്നാല്‍ നിര്‍ജലീകരണം സംഭവിച്ചേക്കാം.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%93%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%A8%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍