This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഒസ്റ്റാരിയോഫൈസി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഒസ്റ്റാരിയോഫൈസി

Ostariophysi

സിപ്രിനിഫോര്‍മിസ്‌, സൈലുറിഫോര്‍മിസ്‌ എന്നീ രണ്ട്‌ ശുദ്ധജലമത്സ്യഗോത്രങ്ങള്‍ ഉള്‍പ്പെടുന്ന ഒരു മത്സ്യ-ഉപരിഗോത്രം. ആസ്റ്റ്രലിയ ഒഴിച്ച്‌ ലോകത്തിന്റെ എല്ലാ ഭാഗത്തുമുള്ള ശുദ്ധജലാശായങ്ങളില്‍ ഇവയ്‌ക്ക്‌ പ്രധാന സ്ഥാനമാണുള്ളത്‌. ഒസ്റ്റാരിയോണ്‍ (ostarion: small bone), ഫൈസ (physa: bellows, bladder) എന്നീ ഗ്രീക്‌ പദങ്ങളില്‍നിന്നാണ്‌ ഒസ്റ്റാരിയോഫൈസിയുടെ നിഷ്‌പത്തി. ജന്തുവര്‍ഗീകരണത്തില്‍ ഇതിന്‌ ഒരു ഗോത്രത്തിന്റെ സ്ഥാനം മാത്രം നല്‌കുന്ന ശാസ്‌ത്രജ്ഞരും കുറവല്ല. കാര്‍പ്പുകള്‍, ഏട്ടകള്‍ തുടങ്ങിയ മത്സ്യങ്ങളുള്‍പ്പെടുന്ന ഈ ഉപരിഗോത്രത്തിലെ അംഗങ്ങളുടെ ശരീരത്തില്‍ മുന്നറ്റത്തെ നാലു കശേരുക്കള്‍ മറ്റുള്ളവയില്‍ നിന്ന്‌ വളരെയധികം വ്യത്യസ്‌തമായിത്തീര്‍ന്നിരിക്കുന്നു. പലപ്പോഴും ഇവ വളര്‍ന്ന്‌ ഒരുമിച്ച്‌ ചേര്‍ന്ന്‌, ചെറിയ അസ്ഥികളാല്‍ രൂപീകൃതമായിട്ടുള്ള ഒരു "അസ്ഥിച്ചങ്ങല'യ്‌ക്കു താങ്ങായി വര്‍ത്തിക്കുന്നതു കാണാം. വായുസഞ്ചിയെ(air bladder) ആന്തരകര്‍ണവുമായി ബന്ധിക്കുകയാണ്‌ ഈ ചങ്ങലയുടെ ധര്‍മം. വെബേറിയന്‍ ഓസിക്കിള്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഈ ചങ്ങലയുടെ സാന്നിധ്യമാണ്‌ ഈ മത്സ്യങ്ങള്‍ക്ക്‌ ഒസ്റ്റാരിയോഫൈസി എന്ന പേര്‌ നേടിക്കൊടുത്തിട്ടുള്ളത്‌.

ഒസ്റ്റാരിയോഫൈസി

സിപ്രിനിഫോര്‍മിസ്‌ എന്നുകൂടി പേരുള്ള ഈ ഉപരിഗോത്രത്തിലെ മത്സ്യങ്ങള്‍ ഒന്നുംതന്നെ കാഴ്‌ചയില്‍ ഒരുപോലെയല്ല. സൈലുറോയ്‌ഡിയ ഉപഗോത്രാംഗങ്ങളായ ഏട്ടകളും(catfishes), സെിപ്രിനോയ്‌ഡിയ ഉപഗോത്രാംഗങ്ങളായ കാര്‍പ്പുകള്‍, മിനോകള്‍ എന്നിവയും വ്യക്തമായ ശാരീരികവ്യത്യാസങ്ങള്‍ പ്രകടമാക്കുന്നു. ചെവിക്കുള്ളില്‍ കാണുന്നതും ഒരേപോലെ സങ്കീര്‍ണവുമായ അസ്ഥികളാണ്‌ ഈ മത്സ്യങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഏകകണ്ണി. ശുദ്ധജലത്തില്‍, മത്തിപോലെയുള്ള പൂര്‍വികരില്‍നിന്ന്‌ പരിണമിച്ചുണ്ടായതാകണം ഈ മത്സ്യങ്ങള്‍ എന്നാണ്‌ പൊതുവേ സ്വീകാര്യമായ ചിന്താഗതി. ഫോസില്‍ ചരിത്രത്തില്‍ സിപ്രിനിഫോര്‍മിസ്‌ മത്സ്യങ്ങള്‍ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്‌ ടെര്‍ഷ്യറി യുഗത്തിന്റെ ആദ്യഘട്ടത്തിലാണ്‌. അതു കഴിഞ്ഞയുടന്‍ ഏട്ടകള്‍, കാര്‍പ്പുകള്‍ തുടങ്ങിയ പ്രധാന ഉപവിഭാഗങ്ങളായി ഇവ പിരിഞ്ഞുപോയി.

മത്സ്യങ്ങളില്‍ ശ്രവണശക്തി ബാഹ്യമായി പ്രകടമായിട്ടില്ല. എന്നാല്‍ ആന്തരകര്‍ണം മത്സ്യങ്ങളിലും ഉണ്ട്‌. മത്സ്യത്തിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതില്‍ ഈ ആന്തരകര്‍ണം ഒരു സുപ്രധാന പങ്കുവഹിക്കുന്നതോടൊപ്പം ശ്രാത്രന്ദ്രിയമായും വര്‍ത്തിക്കുന്നു. വായുസഞ്ചിയിലൂടെ ശബ്‌ദതരംഗങ്ങള്‍ സ്വീകരിക്കുന്ന ഒസ്റ്റാരിയോഫൈസി ഗോത്രാംഗങ്ങള്‍, തരംഗചലനങ്ങളെ വെബേറിയന്‍ ഓസിക്കിളികളിലൂടെ ആന്തരകര്‍ണത്തിലേക്കയയ്‌ക്കുന്നു. അവിടെനിന്ന്‌ ചോദനകള്‍ തലച്ചോറിലെത്തി ആവശ്യമായ പ്രതികരണങ്ങള്‍ സൃഷ്‌ടിച്ചുകൊള്ളും.

ആധുനിക-ശുദ്ധജലമത്സ്യങ്ങളില്‍ ഭൂരിഭാഗത്തിനും സമുദ്രജീവിതം നയിക്കുന്ന ബന്ധുക്കള്‍ ഉണ്ടായിരിക്കും. സമുദ്രത്തില്‍ കഴിഞ്ഞിരുന്ന ഒരു പൂര്‍വികനില്‍ നിന്നാകണം ഇവ ജന്മമെടുത്തത്‌ എന്നതിനു തെളിവായി ഈ വസ്‌തുത ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതിനൊരപവാദമാണ്‌ ഒസ്റ്റാരിയോഫൈസി ഗോത്രാംഗങ്ങള്‍. ഇവയ്‌ക്ക്‌ സമുദ്രജലബന്ധുക്കളോ സമുദ്രജലസ്‌പീഷിസുകളോ ഇല്ല. കടലില്‍ ജീവിക്കുന്ന അപൂര്‍വം ചില എട്ടകളുണ്ട്‌. ഇവ സമുദ്രജീവിതാനുകൂലനങ്ങള്‍ രണ്ടാമതായി നേടിയെടുത്തതാണെന്നതില്‍ സംശയമില്ല. നോ. ഏട്ട; കാര്‍പ്പ്‌ മത്സ്യം; മിനോ

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍