This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഒളിവിയർ, ലോറന്‍സ്‌ (1907 - 89)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഒളിവിയര്‍, ലോറന്‍സ്‌ (1907 - 89)

Olivier, Laurence

ലോറന്‍സ്‌ ഒളിവിയര്‍

ഇംഗ്ലീഷ്‌ നടനും നിര്‍മാതാവും സംവിധായകനും. ഇദ്ദേഹം 1907 മേയ്‌ 22-ന്‌ ഇംഗ്ലണ്ടിലെ സറേപ്രദേശത്തെ ഡോര്‍കിംഗില്‍ ജനിച്ചു. തികഞ്ഞ മതവിശ്വാസികളായിരുന്ന മാതാപിതാക്കളുടെ കടുത്ത ശിക്ഷണത്തിലാണ്‌ ഇദ്ദേഹം വളര്‍ന്നത്‌. പിതാവായ ജെറാള്‍ഡ്‌ കെര്‍ ഒളിവിയര്‍ (1869-1939) ഒരു ഉന്നത ആംഗ്ലിക്കന്‍ പുരോഹിതനായിരുന്നു. 48-ാം വയസ്സില്‍ മരണമടയുന്നതുവരെ ആഗ്നസ്‌ ലൂയിസ്‌ എന്നു പേരുള്ള മാതാവിനോട്‌ ആത്മസമര്‍പ്പണഭാവത്തോടുകൂടിയുള്ള സ്‌നേഹവായ്‌പാണ്‌ ഒളിവിയര്‍ക്കുണ്ടായിരുന്നത്‌. 1918-ല്‍ പിതാവിന്‌ ഹെര്‍ട്‌ഫഡ്‌ഷയറിലെ സെന്റ്‌ മേരീസ്‌ പള്ളിയില്‍ മിനിസ്റ്റര്‍ പദവി ലഭിച്ചതോടെ സെന്റ്‌ ക്രിസ്റ്റഫര്‍ ദേവാലയത്തിന്റെ ഭാഗമായിരുന്ന പഴയ റെക്‌ടര്‍ ഭവനത്തിലായിരുന്നു ഒളിവിയര്‍ താമസിച്ചിരുന്നത്‌. ലണ്ടനിലെ ആള്‍സെയിന്റ്‌സ്‌ സ്‌കൂളില്‍ വിദ്യാഭ്യാസം തുടര്‍ന്ന ഇദ്ദേഹം 9-ാമത്തെ വയസ്സില്‍ സ്‌കൂള്‍ നാടകമായി അവതരിപ്പിക്കപ്പെട്ട "ജൂലിയസ്‌ സീസറി'ല്‍ ബ്രൂട്ടസിന്റെ ഭാഗം അഭിനയിച്ചു പ്രശംസ നേടുകയുണ്ടായി. "കിം' എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന ഒളിവിയര്‍ ഒരു മികച്ച നടനായിത്തീരണമെന്ന്‌ ഏറ്റവുമധികം ആഗ്രഹിച്ചത്‌ സ്വന്തം പിതാവുതന്നെയായിരുന്നു.

എല്‍സി ഫോഗര്‍റ്റിയുടെ ശിക്ഷണത്തില്‍ 17-ാം വയസ്സില്‍ ഒളിവിയര്‍, സെന്‍ട്രല്‍ സ്‌കൂള്‍ ഓഫ്‌ സ്‌പീച്ച്‌ ആന്‍ഡ്‌ ഹിയറിംഗില്‍ നാടകാഭിനയപഠനം ആരംഭിച്ചു. 1926 ഇദ്ദേഹം ബിര്‍മിംഗ്‌ഹാം റെപ്പര്‍റ്ററി കമ്പനിയില്‍ ചേരുകയും തൊട്ടടുത്തവര്‍ഷം തന്നെ ഷെയ്‌ക്‌സ്‌പിയര്‍ നാടകങ്ങളില്‍ ഹാംലെറ്റിനെയും മക്‌ബെത്തിനെയും രംഗത്തവതരിപ്പിച്ചു തുടങ്ങുകയും ചെയ്‌തു. ഒളിവിയറിന്റെ കലാജീവിതത്തിന്റെ വികാസപരിണാമങ്ങള്‍ക്കു നിദാനമായ "യാത്രയുടെ അന്ത്യം' (Journey's End)എന്ന നാടകം 1928-ല്‍ അപ്പോളോതിയെറ്റര്‍ രംഗത്തവതരിപ്പിക്കുകയുണ്ടായി.

1930 ജൂല. 25-ന്‌ ഒളിവിയര്‍ നവാഗത നടിയായിരുന്ന ജില്‍എസ്‌മോണ്ടിനെ വിവാഹം കഴിച്ചു. 1936 ആഗ. 21-ന്‌ ഇവര്‍ക്കൊരു പുത്രന്‍ ജനിക്കുകയും കുട്ടിയ്‌ക്കു സിമണ്‍ ടോര്‍കിന്‍ എന്നു നാമകരണം നടത്തുകയും ചെയ്‌തു. എന്നാല്‍ വിവാഹ ജീവിതത്തിന്റെ തുടക്കം മുതല്‍ക്കുതന്നെ അസ്വരാസ്യങ്ങള്‍ പ്രകടമായിരുന്നതില്‍ നിരാശപൂണ്ട ഒളിവിയര്‍ മതചിന്തകളൊക്കെ താത്‌കാലികമായിട്ടെങ്കിലും കൈവെടിയുകയുണ്ടായി. "ദി ടെമ്പററി വിഡോ' എന്ന ചിത്രത്തിലെ പ്രധാനപ്പെട്ട ഒരു വേഷത്തില്‍ കൂടിയാണ്‌ ഒളിവിയര്‍ തന്റെ സിനിമാഭിനയജീവിതത്തിനു തുടക്കം കുറിച്ചത്‌. പിന്നീട്‌ ഇദ്ദേഹം "ദ്‌ യെല്ലോ ടിക്കറ്റ്‌' എന്ന ചിത്രത്തില്‍ നായകവേഷത്തില്‍ തിളങ്ങുകയും ചെയ്‌തു. 1930-ല്‍ നോയെല്‍ കൊവാര്‍ഡിന്റെ "പ്രവറ്റ്‌ ലൈവ്‌സ്‌', 1935-ല്‍ ഷെയ്‌ക്‌സ്‌പിയറിന്റെ "റോമിയോ ആന്‍ഡ്‌ ജൂലിയറ്റ്‌' തുടങ്ങിയ നാടകങ്ങളില്‍ ഒളിവിയറിന്റെ അഭിനയപാടവം മികവുറ്റതായിരുന്നു. ബ്രാഡ്‌വെനാടകവേദിയില്‍ പ്രധാനവേഷത്തില്‍ ഒളിവിയര്‍ അഭിനയിച്ചു പ്രശംസനേടിയത്‌ 1939-ലെ "നോ ടൈം ഫോര്‍ കോമഡി'യിലെ കഥാപാത്രമാണ്‌.

1936-ല്‍ "മാസ്‌ക്‌ ഒഫ്‌ വിര്‍ച്യൂ' എന്ന സിനിമയുടെ ചിത്രീകരണ വേളയില്‍ വിവിയന്‍ ലെയ്‌ എന്ന നടിയുമായി ഒളിവിയര്‍ പരിചയത്തിലാകുകയുണ്ടായി. 1937-ല്‍ "ഫൈവ്‌ ഓവര്‍ ഇംഗ്ലണ്ട്‌' എന്ന ചിത്രത്തില്‍ കാമുകീകാമുകന്മാരായി വേഷമിട്ടതോടെ ഇരുവരും ദൃഢതരമായ സൗഹൃദത്തിലാകുകയും ചെയ്‌തു. 1938-ല്‍ ഒരു ഓള്‍ഡ്‌വിക്‌ നാടകാവതരണത്തില്‍ ഒളിവിയര്‍, ഹാംലെറ്റിന്റെ വേഷത്തിലും, ലെയ്‌ ഒഫീലിയയായും ഉജ്ജ്വലാഭിനയം കാഴ്‌ചവയ്‌ക്കുകയുണ്ടായി. "വുഥറിംഗ്‌ ഹൈറ്റ്‌സ്‌' എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിനു ഹോളിവുഡിലേക്കു തിരിച്ച ഒളിവിയറിനെ ലെയ്‌ അനുഗമിക്കുകയുണ്ടായി. തുടര്‍ന്ന്‌ ഇവര്‍ നായികാനായകന്മാരായി "ഗോണ്‍ വിത്ത്‌ ദ്‌ വിന്‍ഡില്‍' മികവുറ്റ പ്രകടനം കാഴ്‌ചവയ്‌ക്കുകയും ചെയ്‌തു. ഈ ചിത്രം വമ്പിച്ച പ്രദര്‍ശനവിജയം നേടുകയുണ്ടായി. ഇതിലെ അഭിനയത്തിന്‌ ഒളിവിയര്‍ക്ക്‌ ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ചപ്പോള്‍ ലെയ്‌ക്ക്‌ മികച്ച നടിക്കുള്ള അക്കാദമി അവാര്‍ഡു തന്നെ കിട്ടുകയുണ്ടായി. ഇതോടെ ഈ യുവമിഥുനങ്ങളുടെ പ്രശസ്‌തി അന്തര്‍ദേശീയ തലത്തില്‍ത്തന്നെ ശ്രദ്ധേയമാകുകയുമാണുണ്ടായത്‌. ഭാര്യയായിരുന്ന ജില്‍എസ്‌മോണ്ട്‌ സമ്മതം മൂളിയതോടെ വിവാഹമോചനം സാധ്യമാകുകയും ഒളിവിയറും ലെയ്‌യും 1940 ആഗ. 31-ന്‌ ലളിതമായ ഒരു ചടങ്ങില്‍വച്ച്‌ ഭാര്യാഭര്‍ത്താക്കന്മാരാകുകയും ചെയ്‌തു. കാഥറിന്‍ ഹെപ്‌ബേണും കാര്‍സണ്‍ കാനിനും മാത്രമായിരുന്നു വിവാഹച്ചടങ്ങില്‍ പങ്കെടുത്തിരുന്നത്‌.

1940-ല്‍ "റെബേക്ക', "പ്രഡ്‌ ആന്‍ഡ്‌ പ്രിജുഡീസ്‌' എന്നീ ചിത്രങ്ങളിലെ അഭിനയം ശ്രദ്ധേയമായതോടെ ഒളിവിയറിന്റെ അമേരിക്കന്‍ സിനിമാജീവിതത്തിനു തിളക്കമേറി. ന്യൂയോര്‍ക്ക്‌ നഗരത്തിലെ ഒരു തിയെറ്റര്‍ അവതരണത്തില്‍ "റോമിയോ ആന്‍ഡ്‌ ജൂലിയറ്റി'ലെ നായികാനായകന്മാരായ ഒളിവിയര്‍ ദമ്പതികള്‍ വേഷമിട്ടു. 1941-ല്‍ "ദി ഹാമില്‍ട്ടണ്‍ വുമണ്‍' എന്ന ചിത്രത്തിലും ഇരുവരും ചേര്‍ന്ന്‌ അഭിനയിച്ചു. ബ്രിട്ടന്‍, രണ്ടാംലോകയുദ്ധത്തില്‍ പങ്കാളിയായതോടെ ഒളിവിയര്‍ ദമ്പതികള്‍ ഇംഗ്ലണ്ടിലേക്കു മടങ്ങുകയായിരുന്നു. 1945-ല്‍ "സീസര്‍ ആന്‍ഡ്‌ ക്ലിയോപാട്ര' എന്ന സിനിമയില്‍ അഭിനയിച്ചു വരവെ ഗര്‍ഭിണിയാണെന്നു ബോധ്യപ്പെട്ടുവെങ്കിലും ഗര്‍ഭമലസലിനെത്തുടര്‍ന്ന്‌ ലെയ്‌ കടുത്ത നിരാശയിലമര്‍ന്നു. കാലക്രമേണ ലെയ്‌യുടെ അസുഖം തീവ്രതരമായ വിഷാദരോഗമായി പരിണമിക്കുകയുണ്ടായി. ഒളിവിയറിന്‌ സ്വപത്‌നിയുടെ ദയനീയാവസ്ഥയില്‍ കണക്കറ്റു പരിതപിക്കേണ്ടതായും വന്നു.

രണ്ടാം ലോകയുദ്ധാരംഭ കാലഘട്ടത്തില്‍ റോയല്‍ എയര്‍ഫോഴ്‌സില്‍ ചേരാന്‍ ഒളിവിയര്‍ ശ്രമിച്ചുവെങ്കിലും ഉദ്യമത്തില്‍ പൂര്‍ണവിജയം നേടാനായില്ല. കരാര്‍ പണികളില്‍ ഏര്‍പ്പെട്ടുവന്ന ഒളിവിയറിന്‌ 200 മണിക്കൂര്‍ ദൈര്‍ഘ്യമേറിയ പറക്കല്‍ യത്‌നങ്ങളില്‍ മാത്രമായി ഒതുങ്ങിക്കൂടേണ്ടതായും വന്നു. രണ്ടു വര്‍ഷക്കാലം സേവന നിരതനായിരുന്ന ഇദ്ദേഹത്തിന്‌ ഫ്‌ളീറ്റ്‌ എയര്‍ ആര്‍മിയിലെ ലഫ്‌റ്റനന്റ്‌ റാങ്കുള്ള ഒരു പദവികൊണ്ടു തൃപ്‌തിപ്പെടേണ്ട അവസ്ഥയുണ്ടായി. 1944-ല്‍ നേവല്‍ ദൗത്യത്തില്‍നിന്നും വിടുതല്‍ നേടിയശേഷം ഇദ്ദേഹം "ന്യൂ തിയെറ്റര്‍' എന്ന പേരില്‍ ഒരു നാടകാവതരണക്കമ്പനി സമാരംഭിക്കുകയുണ്ടായി. ഹെന്‍റിക്‌ ഇബ്‌സന്റെ "പീര്‍ജൈന്റ്‌' ബര്‍ണാഡ്‌ ഷായുടെ "ആംസ്‌ ആന്‍ഡ്‌ ദ്‌ മാന്‍', ഷെയ്‌ക്‌സ്‌പിയറിന്റെ "റിച്ചാര്‍ഡ്‌ കക' എന്നീ നാടകങ്ങള്‍ രംഗത്തവതരിപ്പിക്കപ്പെട്ടു. 1948-ല്‍ ഈ നാടകക്കമ്പനി അഭിനന്ദനാര്‍ഹമായ ആസ്റ്റ്രലിയന്‍-ന്യൂസിലന്‍ഡ്‌ പര്യടനവും തരപ്പെടുത്തുകയുണ്ടായി.

യുദ്ധാനന്തര കാലഘട്ടത്തില്‍ ഒരു "നൈറ്റ്‌ ബാച്ചിലര്‍' പദവി സമ്മാനിക്കപ്പെട്ട ഒളിവിയര്‍ 1948-ല്‍ ഓള്‍ഡ്‌വിക്‌ തിയെറ്ററിന്റെ ബോര്‍ഡ്‌ ഒഫ്‌ ഡയറക്‌ടര്‍മാരുടെ പദവിയിലേക്കു നാമനിര്‍ദേശം ചെയ്യപ്പെടുകയുണ്ടായി. തിയെറ്ററിന്റെ ധനസമാഹരണയജ്ഞത്തിന്റെ ഭാഗമായി ഇദ്ദേഹം ലെയ്‌യോടൊപ്പം ആസ്റ്റ്രലിയ, ന്യൂസിലന്‍ഡ്‌ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ആറുമാസക്കാലത്തെ പര്യടന വേളയില്‍ ലെയ്‌യും ചേര്‍ന്ന്‌ ഷെറിഡന്റെ "ദ്‌ സ്‌കൂള്‍ ഫോര്‍ സ്‌കാന്‍ഡല്‍', തോണ്‍ടണ്‍ വൈല്‍ഡറിന്റെ "ദ്‌ സ്‌കിന്‍ ഒഫ്‌ അവര്‍ റ്റീത്ത്‌' എന്നിവയില്‍ അഭിനയിച്ചു. ഉറക്കമില്ലായ്‌മ ഒരു രോഗമായിത്തന്നെ അലട്ടിയിരുന്നെങ്കിലും ലെയ്‌, ഉത്സാഹഭരിതയായി ഒളിവിയറൊടൊപ്പം യാത്രാദൗത്യം പൂര്‍ത്തിയാക്കുകയാണുണ്ടായത്‌. 1951-ല്‍ ഇവര്‍ ഇരുവരുംചേര്‍ന്ന്‌, ബര്‍ണാഡ്‌ ഷായുടെ "സീസര്‍ ആന്‍ഡ്‌ ക്ലിയോപാട്ര'യും ഷെയ്‌ക്‌സ്‌പിയറിന്റെ "ആന്റണി ആന്‍ഡ്‌ ക്ലിയോപാട്രയും' ഒന്നിടവിട്ട ദിവസങ്ങളില്‍ മാറിമാറി രംഗത്തവതരിപ്പിച്ചുകൊണ്ട്‌ പ്രക്ഷകശ്രദ്ധ വേണ്ടതിലേറെ പിടിച്ചുപറ്റി. നിരവധി വൈകാരിക സംഘര്‍ഷങ്ങള്‍ക്കും രോഗാതുരത്വത്തിനുമൊടുവില്‍ ഒളിവിയര്‍-ലെയ്‌ ദമ്പതികള്‍ 1958-ല്‍ വേര്‍പിരിയുകയും 1960-ല്‍ വിവാഹമോചനം നേടുകയും ചെയ്‌തു. 1961-ലെ സെന്റ്‌പാട്രിക്‌ വിശേഷദിനത്തില്‍ ഒളിവിയര്‍ ജോവന്‍ പ്ലോറൈറ്റ്‌ എന്ന നടിയെ വിവാഹം കഴിക്കുകയുണ്ടായി. പില്‌കാലത്ത്‌ അവര്‍ക്കു മൂന്നു സന്താനങ്ങള്‍ ജനിക്കുകയും ചെയ്‌തു. ഒളിവിയറുടെ ആത്മകഥയില്‍ ലെയ്‌യോടൊപ്പമുള്ള ജീവിതത്തിലെ വര്‍ഷങ്ങളുടെ ദീര്‍ഘയാതനകളും രോഗാദിക്ലേശങ്ങളുമൊക്കെ പരാമര്‍ശവിധേയമാക്കുന്നുണ്ട്‌.

മികച്ച പ്രദര്‍ശനവിജയം കൈവരിച്ച മൂന്നു ചലച്ചിത്രങ്ങളായ ഹെന്‍റി ഢ (1944), ഹാംലെറ്റ്‌ (1948), റിച്ചാര്‍ഡ്‌ III (1955) എന്നിവ ഒളിവിയറുടെ സംവിധാന പ്രതിഭ വിളിച്ചോതുന്നവയാണ്‌. ഷെയ്‌ക്‌സ്‌പിയര്‍ നാടകങ്ങളെ ആധാരമാക്കി നിര്‍മിച്ച സിനിമാത്രയങ്ങള്‍ക്കു പുറമെ 1950-കളില്‍ "ദി എന്റര്‍ടെയ്‌നര്‍' എന്ന ചിത്രത്തിലും ഇദ്ദേഹം മികവാര്‍ന്ന പ്രകടനമാണ്‌ കാഴ്‌ചവച്ചത്‌. നാഷണല്‍ തിയെറ്ററിന്റെ സ്ഥാപകരിലൊരാളും ആദ്യകാല ഡയറക്‌ടര്‍മാരിലൊരാളുമായിരുന്നു ഇദ്ദേഹം. 1965-ല്‍ "ഒഥല്ലൊ' 1966-ല്‍ ചാള്‍ട്ടണ്‍ ഹെസ്റ്റണോടൊപ്പം "ഖാര്‍തൂം' 1968-ല്‍ ആന്തണി ക്വിന്നിനോടൊപ്പം "ദ്‌ ഷൂസ്‌ ഒഫ്‌ ദ്‌ ഫിഷര്‍ മാന്‍' തുടങ്ങിയ വിശ്രുത ചിത്രങ്ങളില്‍ ഒളിവിയര്‍ അഭിനയപാടവം തെളിയിച്ചിട്ടുണ്ട്‌. അഭിനയജീവിതത്തിന്റെ അവസാന ഘട്ടത്തില്‍ ടെലിവിഷന്‍ രംഗത്താണ്‌ ഒളിവിയര്‍ ശ്രദ്ധകേന്ദ്രീകരിച്ചത്‌. 1985-ലെ "വൈല്‍ഡ്‌ ഗീസ്‌' ആണ്‌ ഒളിവിയര്‍ അഭിനയിച്ചു തീര്‍ത്ത അവസാനകാല ചിത്രങ്ങളില്‍ ശ്രദ്ധേയമായത്‌. 1988-ല്‍ 81-ാമത്തെ വയസ്സില്‍ വീല്‍ ചെയറിലിരുന്നു ജീവിതം തള്ളി നീക്കുന്ന ഒരു മുന്‍പട്ടാളക്കാരന്റെ വേഷത്തില്‍ "വാര്‍ റിക്വീം' എന്ന ചിത്രത്തില്‍ ഇദ്ദേഹം അഭിനയിച്ചു.

ഇദ്ദേഹത്തിന്‌ 1947 ജൂണ്‍ 12-നു രാജകീയ ജന്മദിനാഘോഷവേളയില്‍ "നൈറ്റ്‌ ബാച്ചിലര്‍' പദവി സമ്മാനിക്കപ്പെട്ടു. ഇത്തരമൊരുസ്ഥാനം ലഭിക്കുന്ന പ്രഥമനടനെന്ന ഖ്യാതികൂടി ഒളിവിയര്‍ക്ക്‌ അവകാശപ്പെട്ടതാണ്‌. 1981-ല്‍ ഓര്‍ഡര്‍ ഒഫ്‌ മെറിറ്റ്‌ പദവിയിലേക്കും ഒളിവിയര്‍ ഉയര്‍ത്തപ്പെട്ടു. ഒരു നൈറ്റ്‌ ആയി സര്‍ പദവി ലഭിച്ചിട്ടും സിനിമാനാടകവേദികളില്‍ ഏറ്റവുമധികം ബഹുമാനിക്കപ്പെട്ട വ്യക്തികളിലൊരാളായിരുന്നിട്ടും ഇദ്ദേഹം "സര്‍ ലോറന്‍സ്‌' എന്നോ "ലോര്‍ഡ്‌ ഒളിവിയര്‍' എന്നോ സംബോധനചെയ്യപ്പെടാന്‍ ഒട്ടുംതന്നെ ഇഷ്‌ടപ്പെട്ടിരുന്നില്ല. "ലാറി' എന്ന പേരു ചൊല്ലിവിളിക്കുന്നതായിരുന്നു ഇദ്ദേഹത്തിനു പ്രിയങ്കരമായിരുന്നത്‌. കണ്ടുമുട്ടുന്നവരെയൊക്കെ സ്‌നേഹ പരിലാളനകളോടും ആദരവോടുകൂടിയ സംബോധനകളാലും അദ്‌ഭുതപ്പെടുത്തിയിരുന്ന അപൂര്‍വ വ്യക്തിത്വത്തിനുടമയായിരുന്നു ഇദ്ദേഹം.

പ്രാസ്റ്റേറ്റ്‌ ഗ്രന്ഥിവീക്കം, വിഷൂചിക തുടങ്ങിയ രോഗങ്ങളെയൊക്കെ ഇദ്ദേഹത്തിനു തരണം ചെയ്യേണ്ടതായി വന്നിട്ടുണ്ട്‌. 1989 ജൂല. 11-ന്‌ ഗുരുതരമായ വൃക്കത്തകരാറുമൂലം പശ്ചിമ സസക്‌സിലെ സ്റ്റെയിനിംഗിലുള്ള സ്വവസതിയില്‍ വച്ച്‌ ഇദ്ദേഹം മരണമടഞ്ഞു. ശവദാഹത്തിനുശേഷം ഇദ്ദേഹത്തിന്റെ ചിതാഭസ്‌മം ലണ്ടനിലെ വെസ്റ്റ്‌-മിന്‍സ്റ്റര്‍ ആബിയിലെ കവികളുടെ കോണില്‍ സൂക്ഷിക്കപ്പെട്ടിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍