This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഒട്ടോമന്‍ സാമ്രാജ്യം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഒട്ടോമന്‍ സാമ്രാജ്യം

Ottoman Empire

1289 മുതല്‍ 1922 വരെ നിലനിന്നിരുന്ന തുര്‍ക്കി സാമ്രാജ്യം. മംഗോള്‍ വംശവുമായി ബന്ധമുള്ള ഒട്ടോമന്‍ തുര്‍ക്കികള്‍ മധ്യേഷ്യയില്‍നിന്നു പേര്‍ഷ്യയിലേക്കും അവിടെനിന്നു അനത്തോളിയയിലേക്കും കുടിയേറിപ്പാര്‍ത്തു. അനത്തോളിയയില്‍വച്ച്‌ അവര്‍ മറ്റൊരു തുര്‍ക്കിവിഭാഗമായ സല്‍ജുക്‌ തുര്‍ക്കികളുമായി ബന്ധപ്പെടുകയും അവരുടെ നാടുകള്‍ കൈയടക്കുകയും ചെയ്‌തു. ഈ വിഭാഗം തുര്‍ക്കികള്‍ അവരുടെ ഇതിഹാസപുരുഷനായ ഉസ്‌മാന്റെ (1259-1326) അനുയായികളെന്ന നിലയിലാണ്‌ ഉസ്‌മാനിയ്യാക്കള്‍ (ഒട്ടോമനുകള്‍) എന്നറിയപ്പെട്ടത്‌. ഈ പരമ്പരയില്‍പ്പെട്ട 36 സുല്‍ത്താന്മാര്‍ ഉണ്ടായിരുന്നു. മുഹമ്മദ്‌ VI (ഭ.കാ. 1918-22) ആയിരുന്നു ഒട്ടോമന്‍ ഭരണം അവസാനിക്കുമ്പോള്‍ അധികാരത്തിലുണ്ടായിരുന്നത്‌.

ഏ.ഡി. 1300-നടുപ്പിച്ച്‌ ഉസ്‌മാന്‍ അനത്തോളിയയില്‍ പടുത്തുയര്‍ത്തിയ രാജ്യം അേദ്ദഹത്തിന്റെ ഏഴാമത്തെ പിന്തുടര്‍ച്ചാവകാശിയായ മുഹമ്മദ്‌ II-ന്റെ കാലത്ത്‌ (1451-81) ഒരു സാമ്രാജ്യമായി വളര്‍ന്നിരുന്നു. മുഹമ്മദ്‌, ബൈസാന്തിയന്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ കോണ്‍സ്റ്റാന്റിനോപ്പിള്‍ പിടിച്ചടക്കുകയും (1453) ഒരു സഹസ്രാബ്‌ദം പഴക്കമുള്ള ഈ സാമ്രാജ്യം നശിപ്പിക്കുകയും ചെയ്‌തു. യൂറോപ്പിലും ഏഷ്യയിലും അധികാരം ഉറപ്പിച്ച ഒട്ടോമന്‍ തുര്‍ക്കികള്‍ തങ്ങളുടെ അധികാരപരിധി അല്‍ജിയേഴ്‌സ്‌ മുതല്‍ ഇറാക്ക്‌ വരെയും ഹംഗറി മുതല്‍ ഈജിപ്‌ത്‌ വരെയും വികസിപ്പിച്ചു. മധ്യപൗരസ്‌ത്യദേശത്ത്‌ അവരുടെ ശക്തിയെ ഒട്ടെങ്കിലും ചോദ്യം ചെയ്‌തിരുന്നത്‌ പേര്‍ഷ്യ മാത്രമായിരുന്നു.

ഒട്ടോമന്‍ ചക്രവര്‍ത്തിമാരില്‍ അതിപ്രഗല്‌ഭന്‍ സുലൈമാന്‍ (1520-68) ആയിരുന്നു. സുലൈമാന്റെ മഹത്തായ നേട്ടം, 19-ാം ശതകത്തിന്റെ അന്ത്യംവരെ നിലനിന്ന ഒട്ടോമന്‍ നിയമസംഹിതയുടെ നിര്‍മാണമായിരുന്നു. അക്കാരണത്താല്‍ അല്‍ഖാനൂനീ (നിയമനിര്‍മാതാവ്‌) എന്ന പേരിലാണ്‌ അദ്ദേഹം സ്വജനതയ്‌ക്കിടയില്‍ പ്രസിദ്ധനായത്‌. ഇക്കാലക്ക്‌ വാസ്‌തുവിദ്യാരംഗത്തും വളരെ പുരോഗതിയുണ്ടായി. അദ്ദേഹത്തിന്റെ പ്രധാനശില്‌പി സിനാന്‍ അനത്തോളിയക്കാരനായ ഒരു ക്രിസ്‌ത്യാനിയായിരുന്നു. കോണ്‍സ്റ്റാന്റിനോപ്പിളിലെ സെയ്‌ന്റ്‌ സോഫിയാ പള്ളിയെ വെല്ലുന്നതരത്തില്‍ എഡ്രിയാനോപ്പിളില്‍ സുലൈമാന്‍ പണികഴിപ്പിച്ച സുലൈമാനിയ്യ മസ്‌ജിദ്‌ അതിമനോഹരമായ ഒരു മന്ദിരമാണ്‌. അതില്‍ ഉപയോഗിച്ചിരുന്ന സല്‍ജുക്‌ മാതൃകയിലുള്ള മേച്ചില്‍ ഓടുകളും പേര്‍ഷ്യന്‍ മാതൃകയിലുള്ള മൊസേയിക്‌, ഫിയെന്‍സ്‌ (faience)എന്നിവയും വര്‍ണഭേദങ്ങളുടെയെന്നപോലെ കലാസൗകുമാര്യത്തിന്റെയും മാറ്റ്‌ വിളിച്ചറിയിക്കുന്നു. മക്ക, ജെറൂസലം, കോണ്‍സ്റ്റാന്റിനോപ്പിള്‍ തുടങ്ങിയ നഗരങ്ങളില്‍ മുന്നൂറില്‍പ്പരം പള്ളികള്‍, കൊട്ടാരങ്ങള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍, പൊതു കുളിസ്ഥലങ്ങള്‍ എന്നിവ സിനാന്‍ നിര്‍മിച്ചിട്ടുള്ളതായി പറയപ്പെടുന്നു.

സുലൈമാന്റെ ഭരണകാലത്താണ്‌ തുര്‍ക്കി ഒരു പ്രധാന നാവികശക്തിയായി ഉയര്‍ന്നത്‌. ഇദ്ദേഹത്തിന്റെ പിതാവായ സലീം ക-ന്റെ കാലത്തുതന്നെ ഒട്ടോമന്‍ നാവിക സൈന്യം അല്‍ജീരിയ പിടിച്ചടക്കിയിരുന്നു (1518). ഖൈറുദ്ദീന്‍ ബാര്‍ബറോസായുടെ നേതൃത്വത്തില്‍ ഒട്ടോമന്‍ നാവികര്‍ 1534-ല്‍ ടുണീഷ്യ ആക്രമിച്ചെങ്കിലും 1574-ല്‍ മാത്രമേ പൂര്‍ണമായും അതൊരു തുര്‍ക്കി പ്രവിശ്യയായി തീര്‍ന്നുള്ളു. 1551-ല്‍ ട്രിപ്പൊളി അധീനമായതോടുകൂടി ബെര്‍ബര്‍ രാജ്യവിഭാഗം മുഴുവന്‍ തുര്‍ക്കിക്കധീനമായി. ഉത്തര ആഫ്രിക്കയില്‍ മൊറോക്കോ മാത്രമേ ഇക്കാലത്ത്‌ തുര്‍ക്കി സാമ്രാജ്യത്തില്‍ ഉള്‍പ്പെടാതിരുന്നുള്ളു.

തുര്‍ക്കി കാലാള്‍പ്പട "ജാനസ്സറി'കള്‍ എന്ന പ്രത്യേയക വിഭാഗത്തിന്റെ സഹായത്തോടുകൂടി അതിശക്തമായ ഒരു സൈനികവിഭാഗമായിത്തീര്‍ന്നിരുന്നു. സുശിക്ഷിതമായ പരിശീലനം സിദ്ധിച്ച ഈ സൈനിക വിഭാഗത്തിന്റെ സഹായത്തോടുകൂടി പേര്‍ഷ്യയില്‍ തബ്‌രീസ്‌ വരെയും ബാള്‍ക്കന്‍ ഉപദ്വീപില്‍ ബുഡാപെസ്റ്റുവരെയുമുള്ള ഭൂവിഭാഗം തുര്‍ക്കികള്‍ ആക്രമിച്ചു കീഴടക്കി. 1529-ല്‍ വിയന്ന ആക്രമിച്ചുവെങ്കിലും അവര്‍ക്കു പിന്തിരിയേണ്ടിവന്നു. തുര്‍ക്കി നാവികസേനയുടെ ആക്രമണങ്ങള്‍മൂലം വിഷമിച്ച ഹാപ്‌സ്‌ ബര്‍ഗ്‌ ചക്രവര്‍ത്തി ചാള്‍സ്‌ V-ഉം വെനീസിലെ ആന്‍ഡ്രിയാഡോറിയായും ചേര്‍ന്ന്‌ തുര്‍ക്കികളെ ടുണീസില്‍നിന്നും തുരത്തി. പക്ഷേ 1536-ല്‍ ഫ്രഞ്ചുകാരുമായി ഉണ്ടാക്കിയ ഒരു കരാറിനുശേഷം ഫ്രഞ്ചു നാവികപ്പടയുമായി സഹകരിച്ച്‌ തുര്‍ക്കികള്‍ പശ്ചിമ മെഡിറ്ററേനിയനില്‍ അവരുടെ ആധിപത്യം നിലനിര്‍ത്തി. തുര്‍ക്കി നാവിക സൈന്യത്തിന്റെ ഉപയോഗത്തിനായി ഫ്രഞ്ചുകാര്‍ ടുളൂണ്‍ നഗരവും തുറമുഖവും വിട്ടുകൊടുക്കുകയുണ്ടായി.

പൗരസ്‌ത്യ രാജ്യങ്ങളുമായുള്ള വ്യാപാരം ശക്തിപ്പെടുത്തുന്നതില്‍ സുലൈമാന്‍ ശ്രദ്ധ ചെലുത്തിയിരുന്നു. ചെങ്കടല്‍ വഴി തുര്‍ക്കിയുടെ പൗരസ്‌ത്യവ്യാപാരം അഭിവൃദ്ധിപ്പെടുത്തുന്നതിനായി 1525-ല്‍ യെമനും ഏഡനും തുര്‍ക്കികള്‍ കൈവശപ്പെടുത്തി. പൗരസ്‌ത്യ വ്യാപാരത്തിന്‌ ഒരു ഭീഷണിയായിത്തീര്‍ന്നിരുന്ന പോര്‍ച്ചുഗീസുകാരെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍നിന്നു തുരത്തുന്നതിന്‌ സുലൈമാന്‍ പാഷായുടെ നേതൃത്വത്തില്‍ വമ്പിച്ചൊരു നാവികപ്പട ഇന്ത്യയിലേക്ക്‌ അയയ്‌ക്കപ്പെട്ടു. സാമൂതിരിയും ഗുജറാത്തിലെ സുല്‍ത്താനുമായി സഹകരിച്ച്‌ തുര്‍ക്കികള്‍ പോര്‍ച്ചുഗീസ്‌ തുറമുഖമായ ദിയൂ ആക്രമിച്ചുവെങ്കിലും (1538) ആ ഉദ്യമം സഫലമായില്ല. പോര്‍ച്ചുഗീസുകാര്‍ പേര്‍ഷ്യന്‍ ഉള്‍ക്കടലിലേക്കുള്ള പ്രവേശനദ്വാരമായ ഹോര്‍മസ്‌ പിടിച്ചടക്കിയെങ്കിലും തുര്‍ക്കികള്‍ ചെങ്കടല്‍, യെമന്‍, പേര്‍ഷ്യന്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ അധികാരം തുടര്‍ന്നും നടത്തിയിരുന്നു.

സുലൈമാന്റെ വസീര്‍ (പ്രധാനമന്ത്രി) ആയിരുന്ന മുഹമ്മദ്‌ സൊകൊളി, സലീം II-ന്റെ കാലത്തും (1566-74) ഭരണം നിയന്ത്രിച്ചിരുന്നതുകൊണ്ട്‌ ഭരണതലത്തില്‍ പ്രകടമായ വ്യത്യാസമൊന്നും കണ്ടിരുന്നില്ല. എന്നാല്‍ ചക്രവര്‍ത്തിയുടെ സുഖലോലുപതയും അനുയായികളുടെ കുതന്ത്രങ്ങളും സാമ്രാജ്യത്തിന്റെ കെട്ടുറപ്പിനെ ബാധിച്ചു. സലീമിന്റെ കാലത്ത്‌ മെഡിറ്ററേനിയന്‍ കടലില്‍ തുര്‍ക്കി നാവികാധിപത്യം തുടര്‍ന്നും നിലനിന്നുവെങ്കിലും, പശ്ചിമയൂറോപ്യന്‍ രാജ്യങ്ങളുടെ ഒരു സംഘടിത നാവികപ്പട ലെപാന്റോ ഉള്‍ക്കടലില്‍വച്ച്‌ തുര്‍ക്കികളെ നിര്‍ണായകമായി തോല്‌പിക്കുകയുണ്ടായി (1571 ഒ.). എന്നാല്‍ എതിരാളികള്‍ തങ്ങളുടെ വിജയപരിപൂര്‍ത്തിക്കുവേണ്ടി ശ്രമിക്കാതിരുന്നതിനാല്‍ തുര്‍ക്കി നാവികാധിപത്യം തുടര്‍ന്നു.

ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ ഭരണം ഇതിനിടയില്‍ വ്യക്തമായ ഒരു രൂപം കൈക്കൊണ്ടു. അത്‌ തികച്ചും സുല്‍ത്താന്‍, മന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍, പട്ടാളമേധാവികള്‍ എന്നിവരടങ്ങിയ ഒരു വിഭാഗത്തിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു സൈനിക ഭരണമായിത്തീര്‍ന്നു. ഗവണ്‍മെന്റുദ്യോഗസ്ഥന്‍, അയാള്‍ എത്ര ഉന്നത സ്ഥാനീയനായിരുന്നാലും ഒട്ടോമന്‍ സുല്‍ത്താന്റെ ഒരു അടിമ മാത്രമായിരുന്നു. അയാളുടെ ജീവനും സ്വത്തും സുല്‍ത്താന്റെ ഇച്ഛയ്‌ക്കടിമപ്പെട്ടതായിരുന്നു.

ഒട്ടോമന്‍ പ്രജകള്‍ വിവിധമത, ഭാഷാവര്‍ഗവിഭാഗങ്ങളില്‍-സ്ലാവുകള്‍, ഗ്രീക്കുകാര്‍, കുര്‍ദുകള്‍, അര്‍മീനിയക്കാര്‍, അറബികള്‍, മുസ്‌ലിങ്ങള്‍, ക്രിസ്‌ത്യാനികള്‍, യഹൂദന്മാര്‍-പെട്ടവരായിരുന്നു; അവരെയെല്ലാം കൂട്ടിയിണക്കിയിരുന്നത്‌ ഒട്ടോമന്‍ സുല്‍ത്താനും. ഒട്ടോമന്‍ സാമ്രാജ്യം നിലനിന്നിടത്തോളം കാലം, ഒട്ടോമന്‍ തുര്‍ക്കികള്‍ ആകെ ജനസംഖ്യയുടെ വളരെ ചെറിയൊരു വിഭാഗം മാത്രമായിരുന്നു. അനത്തോളിയയില്‍ മാത്രമേ അവരൊരു ഭൂരിപക്ഷ ജനസമൂഹമായിരുന്നുള്ളൂ.

മതപരമായ വിഭാഗങ്ങള്‍ക്ക്‌ തുര്‍ക്കികള്‍ മില്ലത്ത്‌ (ജനത) എന്ന പദമാണുപയോഗിച്ചിരുന്നത്‌. മുസ്‌ലിം, റൂം (ഗ്രീക്‌ ഓര്‍ത്തഡോക്‌സ്‌ സഭക്കാര്‍) എന്നിവയായിരുന്നു രണ്ടു പ്രധാന മില്ലത്തുകള്‍; ഓരോ മില്ലത്തിന്റെയും നേതാവിനെ ഔദ്യോഗികമായി അംഗീകരിക്കുകയും ആ വിഭാഗത്തിന്റെ വ്യക്തിനിയമം നടപ്പിലാക്കുന്നതിന്റെ ചുമതല അയാളെ ഏല്‌പിക്കുകയും ചെയ്‌തിരുന്നു. വിവാഹം, വിവാഹമോചനം, ദായക്രമം, ദത്തെടുക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ മുസ്‌ലിം നിയമങ്ങള്‍ അമുസ്‌ലിങ്ങള്‍ക്കു ബാധകമായിരുന്നില്ല. അതതു സമുദായക്കാരുടെ സാമുദായിക കോടതികളാണ്‌ അവ കൈകാര്യം ചെയ്‌തിരുന്നത്‌. ഇത്‌ ഒട്ടോമന്‍സമൂഹത്തെ ഭാഗികമായി സ്വതന്ത്രങ്ങളായ ഗ്രൂപ്പുകളുടെ ഒരു കൂട്ടമാക്കിത്തീര്‍ത്തു. സാമ്രാജ്യത്തിലെ യൂറോപ്യന്‍ പ്രജകളെയും മില്ലത്ത്‌ ആയി പരിഗണിച്ചിരുന്നു. ഈ അവകാശങ്ങള്‍ വിദേശീയര്‍ക്ക്‌ തുര്‍ ക്കിയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ അവസരം നല്‌കി. തുര്‍ക്കി സ്വാതന്ത്യ്രം പ്രാപിക്കുന്നതുവരെ ഈ നില തുടര്‍ന്നു.

പ്രവിശ്യാഭരണകാര്യത്തില്‍ തുര്‍ക്കികള്‍ ബൈസാന്തിയന്‍-അറബിമാതൃകകള്‍-പിന്തുടരുന്നു. ഓരോ പ്രവിശ്യ(വിലായത്ത്‌)യിലേക്കും നീതിന്യായ പാലനത്തിനും ക്രമസമാധാനം നിലനിര്‍ത്താനും സൈനികവിഭാഗങ്ങളെ അയയ്‌ക്കാനും നികുതിപിരിക്കാനുമായി തലസ്ഥാനത്തുനിന്ന്‌ ഗവര്‍ണര്‍മാരെ അയച്ചിരുന്നു. നികുതിപിരിവ്‌ ലേലം ചെയ്‌തുകൊടുക്കുന്ന പതിവ്‌, അതിന്റെ എല്ലാ ദൂഷ്യവശങ്ങളോടുംകൂടി, നിലനിന്നു. എന്നാല്‍ സ്വാതന്ത്യ്രച്ഛുക്കളായ ഡ്രൂസുകളും (Druzes)മൊറൊനൈറ്റുകളും (Maronites) താമസിച്ചിരുന്ന ലെബനന്‍ കുന്നുകളെ ഇക്കാര്യത്തില്‍ ഒഴിവാക്കിയിരുന്നു. അവരുടെ സമുദായ നേതാക്കന്മാരെത്തന്നെ ഈ ചുമതല ഏല്‌പിച്ചു. നേതാക്കന്മാര്‍ പാരമ്പര്യമായി പ്രസ്‌തുത അവകാശങ്ങള്‍ അനുഭവിച്ചിരുന്നുവെന്നു മാത്രമല്ല പലപ്പോഴും സുല്‍ത്താനെതിരായി ഉപജാപങ്ങള്‍ നടത്തുകയും ചെയ്‌തുപോന്നു. പ്രവിശ്യാ ഗവര്‍ണര്‍പദം കോണ്‍സ്റ്റാന്റിനോപ്പിളില്‍ വില്‌പനച്ചരക്കായിരുന്നു. താന്‍ മുടക്കിയ തുകയ്‌ക്ക്‌ മുതലും പലിശയും ഈടാക്കാനായിരുന്നു ഓരോ ഉദ്യോഗസ്ഥന്റെയും ശ്രമം. ഉദ്യോഗകാലാവധി നിശ്ചിതമല്ലാത്തതിനാല്‍ കഴിവതും വേഗം ഈ തുക മുതലാക്കുവാന്‍ ഉദ്യോഗസ്ഥന്മാര്‍ കിണഞ്ഞു പരിശ്രമിച്ചു. നാട്ടില്‍ ക്രമസമാധാനം നിലനിര്‍ത്തിയെന്നതൊഴിച്ചാല്‍, കാര്‍ഷികമോ വ്യാവസായികമോ ആയ അഭിവൃദ്ധിക്കുവേണ്ടി സുല്‍ത്താന്‍ഭരണം യാതൊന്നും ചെയ്‌തില്ല.

സുലൈമാന്റെ കീഴില്‍ തുര്‍ക്കി സാമ്രാജ്യം അനുഭവിച്ചിരുന്ന ഔന്നത്യം വളരെനാള്‍ നിലനിന്നില്ല. അദ്ദേഹത്തിന്റെ മകന്‍ സലീം II-ന്റെ കാലത്തുതന്നെ നിയമവാഴ്‌ചയും ക്രമസമാധാനവും താറുമാറായി. സലീമിനുശേഷം പേര്‍ഷ്യക്കാരും ഹംഗറിക്കാര്‍, ആസ്‌ട്രിയക്കാര്‍, പോളണ്ടുകാര്‍ എന്നിവരുമായി യുദ്ധം നടന്നിരുന്നു. 1663-ല്‍ വിയന്ന കീഴടക്കാന്‍ നടത്തിയ വിഫലശ്രമം തുര്‍ക്കി ശക്തിയുടെ അധഃപതനത്തെയാണ്‌ കാണിക്കുന്നത്‌. ഭരണത്തില്‍നിന്ന്‌ അഴിമതി തുടച്ചുനീക്കാനും, ജാനിസ്സറി സൈനിക വിഭാഗത്തെ സുസജ്ജമാക്കാനും ഭരണസംവിധാനമാകെ അഴിച്ചുപണിയാനും പല വസീര്‍മാരും ശ്രമിച്ചുവെങ്കിലും അതൊന്നും വിജയിച്ചില്ല.

ബോസ്‌പറസ്‌ പട്ടണം

16-ാം ശതകത്തിന്റെ അവസാനത്തോടുകൂടി ഒട്ടോമന്‍ സാമ്രാജ്യത്തിലും സമൂഹത്തിലും നടമാടിയിരുന്ന അഴിമതിയുടെയും ദുഷ്‌പ്രവൃത്തികളുടെയും തിക്തഫലങ്ങള്‍ വ്യക്തമായിത്തുടങ്ങി. യുദ്ധാവശ്യത്തിനുവേണ്ടി രൂപംകൊടുത്ത ഒരു സംവിധാനം സമാധാനത്തിനും രാജ്യത്തിന്റെ നന്മയ്‌ക്കുംവേണ്ടി രൂപം മാറ്റുക എളുപ്പമുള്ള കാര്യമായിരുന്നില്ല. സുല്‍ത്താന്റെ കൈയില്‍ അധികാരം കേന്ദ്രീകരിച്ചിരുന്നത്‌ അതിര്‍ത്തി പ്രവിശ്യകളില്‍ സാമ്രാജ്യാധികാരം നിലനിര്‍ത്തുന്നതിന്‌ സഹായകരമായിരുന്നില്ല. അശക്തരും കൊള്ളരുതാത്തവരുമായ പല സുല്‍ത്താന്മാരുടെയും കൈയില്‍ ഈ കേന്ദ്രീകരണം അപകടകരമായ ഫലങ്ങളുളവാക്കി. പിന്തുടര്‍ച്ചാവകാശത്തെപ്പറ്റിയുണ്ടായ തര്‍ക്കങ്ങള്‍ പ്രശ്‌നങ്ങളെ രൂക്ഷതരമാക്കി. സുലൈമാന്‍ തന്റെ പ്രിയപ്പെട്ട വെപ്പാട്ടിയുടെ മകനായ സലീമിനുവേണ്ടി തന്റെ മൂത്തമകനെ ശ്വാസംമുട്ടിച്ചുകൊന്നു. സലീമിന്റെ മകനായ മുറാദ്‌ III (1574-95) തന്റെ ഭരണം ഉദ്‌ഘാടനം ചെയ്‌തതുതന്നെ തന്റെ അഞ്ചു സഹോദരന്മാരെ വധിച്ചുകൊണ്ടായിരുന്നു. ഭരണം കൈയേല്‍ക്കുന്ന സുല്‍ത്താന്‍ തന്റെ അധികാരം ചോദ്യം ചെയ്യുമെന്ന്‌ സംശയമുള്ളവരെയെല്ലാം ജീവിതകാലം മുഴുവനും ഒരു കൂട്ടില്‍ ബന്ധനസ്ഥരാക്കുന്ന പതിവ്‌ 1603-ല്‍ ആണ്‌ ആരംഭിച്ചത്‌. അങ്ങനെ യൗവനത്തില്‍ കൂട്ടിലാക്കപ്പെട്ട ഒരു സുല്‍ത്താനായിരുന്നു മുഹമ്മദ്‌ V (1908-15).

പരസ്‌പരബന്ധമോ ഭരിക്കുന്ന തുര്‍ക്കിരാജവംശത്തോടു കൂറോ ഇല്ലാത്ത പല വര്‍ഗങ്ങളും മതവിഭാഗങ്ങളും ഉള്‍പ്പെട്ട ഒരു രാഷ്‌ട്രമായിരുന്നു തുര്‍ക്കിസാമ്രാജ്യം. മുസ്‌ലിങ്ങള്‍ മാത്രമായിരുന്നു സാമ്രാജ്യത്തോടു കൂറു പുലര്‍ത്തിയിരുന്നവര്‍. പൗരാണിക കാര്‍ഷിക രീതിയും പാരമ്പര്യ വ്യവസായ സമ്പ്രദായവും സ്വീകരിച്ചിരുന്നതിനാല്‍ അവര്‍ക്ക്‌ ഈ രംഗങ്ങളില്‍ പുരോഗമിക്കാന്‍ കഴിഞ്ഞില്ല. പ്രധാന കാര്‍ഷികപ്രദേശമായിരുന്ന സിറിയ 18-ാം ശതകത്തിന്റെ മധ്യത്തില്‍ ഒരു മരുഭൂമിയുടെ സ്ഥിതി കാഴ്‌ചവച്ചു. റോമന്‍ കാലഘട്ടത്തില്‍ 60 ലക്ഷം ജനസംഖ്യയുണ്ടായിരുന്ന സിറിയ-ലെബനന്‍-പലസ്‌തീന്‍ ഭൂവിഭാഗത്തിലെ ജനസംഖ്യ 18-ാം ശതകത്തിന്റെ അന്ത്യത്തില്‍ പകുതിയായി കുറഞ്ഞിരുന്നു. അതേസമയം പകര്‍ച്ചവ്യാധികള്‍ തുടര്‍ച്ചയായി നടമാടിയിരുന്ന ഈജിപ്‌തിലെ ജനസംഖ്യ 80 ലക്ഷത്തില്‍നിന്ന്‌ 25 ലക്ഷമായി കുറഞ്ഞു.

ആഭ്യന്തരകുഴപ്പങ്ങള്‍ വൈദേശിക ഇടപെടലുകളെ ക്ഷണിച്ചുവരുത്തി. 17-ാം ശതകത്തിന്റെ ആദ്യം ആസ്‌ട്രിയ-ഹംഗറിയുടെയും പിന്നീട്‌ റഷ്യയുടെയും ഇടപെടലുകളുണ്ടായി. ആസ്‌ട്രിയ-ഹംഗറിക്ക്‌ ബാള്‍ക്കന്‍ ഉപഭൂഖണ്ഡത്തില്‍ താത്‌പര്യമുണ്ടായിരുന്നു. കരിങ്കടലിലെ വാണിജ്യാവകാശങ്ങളായിരുന്നു തുര്‍ക്കിയും റഷ്യയും തമ്മിലുണ്ടായ മത്സരത്തിന്റെ തുടക്കം. ഉത്തര റഷ്യയിലെ തുറമുഖങ്ങള്‍ മഞ്ഞുമൂടി തടസ്സപ്പെടുന്നതു കാരണം കരിങ്കടലില്‍നിന്ന്‌ മെഡിറ്ററേനിയന്‍ കടലിലേക്കുള്ള പ്രവേശനം തുറന്നുകിട്ടാന്‍ റഷ്യ ആഗ്രഹിച്ചു. 1774-ല്‍ റഷ്യ തുര്‍ക്കിയെ നിര്‍ണായകമായി തോല്‌പിക്കുകയും കുച്ചുക്‌ കൈനര്‍(ജ)I സന്ധി (1774) പ്രകാരം തുര്‍ക്കി സമുദ്രങ്ങളില്‍ യഥേഷ്‌ടം യാത്രചെയ്യുന്നതിനുള്ള അവകാശം സമ്പാദിക്കുകയും ചെയ്‌തു. തുര്‍ക്കി സാമ്രാജ്യത്തിന്‍കീഴിലുള്ള ക്രിസ്‌ത്യാനികളുടെ സംരക്ഷണച്ചുമതലയും റഷ്യ സമ്പാദിച്ചു. എന്നാല്‍ പലസ്‌തീനിലെ ക്രിസ്‌ത്യന്‍ പുണ്യസ്ഥലങ്ങളുടെമേല്‍ റഷ്യ ഉന്നയിച്ച അവകാശം അംഗീകരിക്കാതിരുന്നത്‌ ക്രമിയന്‍ യുദ്ധത്തില്‍ (1853-56) കലാശിച്ചു. റഷ്യയുടെ പുരോഗതി യൂറോപ്പിലെ ശക്തി സന്തുലനം തകരാറിലാക്കുമെന്ന്‌ ഭയന്ന ബ്രിട്ടനും ഫ്രാന്‍സും തുര്‍ക്കിയുടെ വശം ചേരുകയും റഷ്യയെ യുദ്ധത്തില്‍ തോല്‌പിക്കുകയും ചെയ്‌തു. ആ സമയം മുതല്‍ ഒന്നാം ലോകയുദ്ധത്തിനുശേഷം തുര്‍ക്കി സാമ്രാജ്യം ഛിന്നഭിന്നമാകുന്നതുവരെ ബ്രിട്ടനും ഫ്രാന്‍സും തുര്‍ക്കിക്കു പിന്തുണ നല്‌കുന്ന നടപടി തുടര്‍ന്നിരുന്നു. തന്മൂലം തുര്‍ക്കി "യൂറോപ്പിലെ രോഗി' (Sick Man of Europe) എന്ന്‌ അറിയപ്പെടുവാന്‍ ഇടയായി.

കുച്ചുക്‌ കൈനര്‍ക സന്ധിക്കുശേഷം യുദ്ധമുറകളില്‍ തങ്ങള്‍ പിന്നിലാണെന്ന വസ്‌തുത തുര്‍ക്കികള്‍ക്കു ബോധ്യപ്പെട്ടു. സലീം കകക (1789-1807) ജാനിസ്സറികളെ നിയന്ത്രിക്കാനും ഫ്രഞ്ചുമാതൃകയില്‍ സൈന്യത്തെ നവീകരിക്കാനും ശ്രമിച്ചു. ഇതില്‍ പ്രതിഷേധിച്ച്‌ തുര്‍ക്കി സൈന്യം കലാപമുണ്ടാക്കുകയും സുല്‍ത്താനെ വധിക്കുകയും ചെയ്‌തു. എന്നാല്‍ സുല്‍ത്താന്‍ മഹ്‌മൂദി(1808-39)ന്റെ കാലത്ത്‌ 8,000 ജാനിസ്സറികള്‍ നിഷ്‌കരുണം വധിക്കപ്പെട്ടു; പ്രവിശ്യകളില്‍നിന്ന്‌ അവരെ ഒഴിവാക്കി സൈനിക കാര്യങ്ങളില്‍ ഉപദേശവും പരിശീലനവും നല്‌കാന്‍ തുര്‍ക്കി ഫ്രഞ്ചുസഹായം സ്വീകരിച്ചു. ഫ്രഞ്ചുഭാഷ പഠിക്കാന്‍ പുതിയതായി ഉണ്ടാക്കിയ സംവിധാനം തുര്‍ക്കിയെ പശ്ചിമ യൂറോപ്യന്‍ സംസ്‌കാരവുമായി കൂടുതല്‍ അടുപ്പിച്ചു. ഇക്കാലത്ത്‌ ബാള്‍ക്കന്‍ ഉപദ്വീപില്‍ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. ഈ കലാപങ്ങള്‍ ഗ്രീസിന്റെ സ്വാതന്ത്ര്യത്തിലും (1828) മുഹമ്മദലിയുടെ നേതൃത്വത്തില്‍ ഈജിപ്‌തിന്റെ അര്‍ധ സ്വാതന്ത്ര്യത്തിലും കലാശിച്ചു.

ഒട്ടോമന്‍ വംശത്തിലെ അവസാനത്തെ സുല്‍ത്താന്‍ മുഹമ്മദ്‌ VI വഹീദുദ്ദീന്‍

മഹ്‌മൂദിന്റെ മകന്‍ അബ്‌ദുല്‍ മജീദ്‌ (ഭ.കാ. 1839-61) തന്റെ പിതാവിന്റെ കാലടികളെ പിന്തുടര്‍ന്നു. ഇദ്ദേഹത്തിന്റെ കാലത്ത്‌ ശരീഅത്ത്‌ നിയമത്തിനുപകരം ഫ്രഞ്ചുമാതൃക ആധാരമാക്കി ക്രിമിനല്‍, വാണിജ്യ നിയമസംഹിതകള്‍ ഉണ്ടാക്കി. മുസ്‌ലിം വ്യക്തിനിയമം സംബന്ധിച്ച കേസുകള്‍ ശരീഅത്ത്‌ കോടതികള്‍ തുടര്‍ന്നും കൈകാര്യം ചെയ്‌തു.

എന്നാല്‍ അബ്‌ദുല്‍ മജീദ്‌ പുറപ്പെടുവിച്ച മറ്റു പല നിയമങ്ങളും അതിമോഹത്തിന്റെ ഫലമായിരുന്നു. അവ എല്ലാ ഒട്ടോമന്‍ പ്രജകളുടെയും-വിശ്വാസം, വര്‍ഗവ്യത്യാസം എന്നിവ പരിഗണിക്കാതെ-ജീവനും സ്വത്തിനും ആത്മാഭിമാനത്തിനും പരിരക്ഷ വാഗ്‌ദാനം ചെയ്‌തു. എല്ലാ പ്രജകളും നിയമത്തിന്റെ മുമ്പില്‍ തുല്യരാണെന്നു പ്രഖ്യാപിച്ചു. നികുതിപിരിവ്‌ ലേലം ചെയ്‌തുകൊടുക്കുന്ന പതിവ്‌ നിര്‍ത്തലാക്കി. എല്ലാവര്‍ക്കും വിശ്വാസ-ആരാധനാസ്വാതന്ത്ര്യങ്ങള്‍ നല്‌കി. പക്ഷേ ഇവയെല്ലാം നടപ്പിലാക്കുന്നതിനുവേണ്ട ഭരണസംവിധാനം ഇല്ലാതിരുന്നതുകൊണ്ട്‌ ഈ പരിഷ്‌കാരങ്ങള്‍ കടലാസില്‍ ഒതുങ്ങിനിന്നു.

ഇക്കാലത്തുതന്നെ പത്രപ്രവര്‍ത്തകര്‍, കവികള്‍, എഴുത്തുകാര്‍ തുടങ്ങിയ ബുദ്ധിജീവികളുടെ പരിശ്രമഫലമായി തുര്‍ക്കിയില്‍ ഒരു പരിഷ്‌കരണശ്രമം നടന്നു. സുല്‍ത്താന്‍ അബ്‌ദുല്‍ഹമീദ്‌ II (ഭ.കാ. 1876-1909) ഈ ശ്രമത്തിന്‌ അനുകൂലിയായിരുന്നു. മിദ്‌ഹത്‌ പാഷ(മിഥാത്‌പാഷ)യുടെ നേതൃത്വത്തില്‍ ഭരണപരിഷ്‌കാരങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടു. സ്റ്റേറ്റിലെ മതമായി ഇസ്‌ലാം അംഗീകരിക്കപ്പെട്ടുവെങ്കിലും എല്ലാ മതങ്ങള്‍ക്കും സംരക്ഷണവും വിശ്വാസാചാരങ്ങള്‍ക്കു സ്വാതന്ത്ര്യവും നല്‌കപ്പെട്ടു. ഫ്രഞ്ചു മാതൃകയിലുള്ള ഒരു പാര്‍ലമെന്റും സ്ഥാപിക്കപ്പെട്ടു. എന്നാല്‍ 1878 ഫെബ്രുവരിയില്‍ സുല്‍ത്താന്‍ പാര്‍ലമെന്റ്‌ പിരിച്ചുവിടുകയും മിദ്‌ഹത്‌ പാഷായെ അറേബ്യയിലേക്കു നാടുകടത്തുകയും ചെയ്‌തു.

ഇതിനെത്തുടര്‍ന്ന്‌ തുര്‍ക്കിയില്‍ ആകമാനവും ബള്‍ഗേറിയ, അര്‍മീനിയ എന്നിവിടങ്ങളില്‍ പ്രതേ്യകിച്ചും കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. ഇവയെല്ലാം അടിച്ചമര്‍ത്തപ്പെട്ടു. 1894-ലും 95-ലും നടന്ന അര്‍മീനിയന്‍ കൂട്ടക്കൊലകള്‍ ലോകമനസ്സാക്ഷിയെ പിടിച്ചു കുലുക്കുകയുണ്ടായി. യൂറോപ്യന്‍ ശക്തികള്‍ക്ക്‌ മുസ്‌ലിം രാജ്യങ്ങളുടെമേല്‍ സാമ്രാജ്യ താത്‌പര്യങ്ങള്‍ ഉണ്ടെന്നും അതിനാല്‍ മുസ്‌ലിം രാജ്യങ്ങള്‍ ഒറ്റക്കെട്ടായി നില്‌ക്കണമെന്നും സുല്‍ത്താന്‍ പ്രഖ്യാപിച്ചു. ഒരു യൂറോപ്യന്‍ രാജ്യത്തിനെതിരായി മറ്റൊരു യൂറോപ്യന്‍ രാജ്യത്തെ തിരിച്ചുവിടുന്നതിനും ശ്രമമുണ്ടായി. ഈ ശ്രമത്തിന്റെ ഭാഗമായിട്ടാണ്‌ ബര്‍ലിന്‍-ബാഗ്‌ദാദ്‌ റെയില്‍വേ നിര്‍മിക്കാന്‍ ജര്‍മനിക്ക്‌ അനുവാദം നല്‌കിയത്‌. തുര്‍ക്കി-ജര്‍മന്‍ സഖ്യം ഉറപ്പിക്കുന്നതിനുവേണ്ടി 1898-ല്‍ ജര്‍മന്‍ ചക്രവര്‍ത്തി കൈസര്‍ വില്യം, കോണ്‍സ്റ്റാന്റിനോപ്പിള്‍, ബേറൂട്ട്‌, ദമാസ്‌കസ്‌, ജെറുസലേം എന്നീ നഗരങ്ങള്‍ സന്ദര്‍ശിക്കുകയുണ്ടായി. വളര്‍ന്നുവരുന്ന തുര്‍ക്കി-ജര്‍മന്‍ ബന്ധം ബ്രിട്ടനും ഫ്രാന്‍സിനും അലോസരം ഉണ്ടാക്കിയ കാര്യമായിരുന്നു.

അമര്‍ത്തിനിര്‍ത്തിയിരുന്ന ജനരോഷം അവസാനം തിളച്ചുമറിയുകതന്നെ ചെയ്‌തു. പുരോഗമന സര്‍വകലാശാലാ വിദ്യാര്‍ഥി കൂട്ടായ്‌മയില്‍ രൂപംകൊണ്ട യുവതുര്‍ക്കികളുടെ കലാപം സുല്‍ത്താനെ ഒരപകടത്തില്‍ എത്തിച്ചു. തുര്‍ക്കിയെ നവീകരിക്കാനും തുര്‍ക്കിജനതയെ യോജിപ്പിച്ച്‌ പുരോഗമനപാതയിലേക്കു തിരിച്ചു വിടാനുമായിരുന്നു യുവതുര്‍ക്കികളുടെ ഉന്നം. സുല്‍ത്താന്‍ ഇക്കാര്യങ്ങളോട്‌ യോജിച്ചു. ഭരണഘടന വീണ്ടും നടപ്പില്‍വരുത്താനും ചാരവൃത്തിയും സെന്‍സര്‍ഷിപ്പും അവസാനിപ്പിക്കാനും ഇദ്ദേഹം വിസമ്മതിച്ചു. എന്നാല്‍ ഈ വിപ്ലവത്തെ തുരങ്കംവയ്‌ക്കാനാണ്‌ സുല്‍ത്താന്റെ ശ്രമമെന്ന്‌ മനസ്സിലാക്കിയ യുവതുര്‍ക്കികള്‍ സുല്‍ത്താനെ സ്ഥാനഭ്രഷ്‌ടനാക്കുകയും (1909 ഏപ്രില്‍) അദ്ദേഹത്തിന്റെ സഹോദരന്‍ മുഹമ്മദ്‌ V-നെ സുല്‍ത്താനായി വാഴിക്കുകയും ചെയ്‌തു. ഒട്ടോമന്‍ വംശത്തിലെ അവസാനത്തെ സുല്‍ത്താന്‍ മുഹമ്മദ്‌ VI വഹീദുദ്ദീന്‍ (ഭ.കാ. 1918-22) ആയിരുന്നു.

തുര്‍ക്കിയിലുള്ള വിവിധഭാഷ, മത, വര്‍ഗഗ്രൂപ്പുകളെ ഒന്നിച്ചുകൊണ്ടുവരുകയായിരുന്നു യുവതുര്‍ക്കികളുടെ ഉന്നം. പക്ഷേ ആ പരിപാടി പൂര്‍ത്തീകരിക്കുന്നതിനുമുമ്പുതന്നെ ഒന്നാം ലോകയുദ്ധത്തില്‍ തുര്‍ക്കിക്ക്‌ പങ്കുചേരേണ്ടിവന്നു. തോല്‍വിയടഞ്ഞ ശക്തികളുടെ കൂട്ടത്തില്‍ തുര്‍ക്കിയും ഉള്‍പ്പെട്ടിരുന്നതുകൊണ്ട്‌ തുര്‍ക്കിക്ക്‌ ഏഷ്യാമൈനറിനു പുറത്തുണ്ടായിരുന്ന പ്രദേശങ്ങളെല്ലാം നഷ്‌ടപ്പെട്ടു. തുര്‍ക്കിയില്‍ സുല്‍ത്താന്‍ഭരണം മുസ്‌തഫാ കെമാല്‍പാഷ അവസാനിപ്പിച്ചതോടെ ഒട്ടോമന്‍ ഭരണത്തിന്റെ അന്ത്യം കുറിച്ചു.

സുല്‍ത്താന്‍ഭരണം അവസാനിച്ചെങ്കിലും ഖലീഫാസ്ഥാനം ജി.എന്‍.എ. തുടര്‍ന്നും നിലനിര്‍ത്തി. എന്നാല്‍ നിലവില്‍ സുല്‍ത്താനും ഖലീഫയുമായിരുന്ന മുഹമ്മദ്‌ ഢക-മനെ ഖലീഫയായി തുടരാന്‍ അനുവദിച്ചില്ല. പകരം മുഹമ്മദിന്റെ അനന്തിരവന്‍ അബ്‌ദുള്‍ മജീദിനെ ഖലീഫയാക്കി. അതോടുകൂടി മുഹമ്മദ്‌ ആറാമന്‍ രാജ്യംവിട്ടുപോയി. മുസ്‌തഫ കമാലിന്റെ നേതൃത്വത്തില്‍ 1923-ല്‍ ഒട്ടോമന്‍ ജി.എന്‍.എ. ഭരണഘടനയില്‍ മാറ്റം വരുത്തിക്കൊണ്ട്‌ രാജ്യത്തെ റിപ്പബ്ലിക്‌ ആയി പ്രഖ്യാപിച്ചു. മുസ്‌തഫ കമാലിനെ ആദ്യത്തെ പ്രസിഡന്റായി തെരഞ്ഞെടുക്കുകയും ചെയ്‌തു.

1924 മാര്‍ച്ചില്‍ ജി.എന്‍.എ. നടപ്പാക്കിയ നിയമപ്രകാരം തുര്‍ക്കിയെ ഒരു മതേതരരാഷ്‌ട്രമായി പ്രഖ്യാപിച്ചു. അതോടുകൂടി 1992 വര്‍ഷത്തെ പാരമ്പര്യമുള്ള ഖലീഫാസ്ഥാനവും അവസാനിച്ചു. മാത്രമല്ല ഒട്ടോമന്‍ സാമ്രാജ്യത്തിലെ എല്ലാ അംഗങ്ങളെയും നാടുകടത്തുകയും ചെയ്‌തു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍